SUNDAY DEEPIKA
ഗുജറാത്തിലെ കച്ച് മേഖലയിലുള്ള ഭുജ് നഗരത്തിന്റെ അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന ചരിത്രപ്രസിദ്ധമായ കുന്നാണ് ഭുജിയോ ഡുങ്കര്. ഈ മലയുടെ മുകളില്‍ സ്ഥിതിചെയ്യുന്ന ഭുജിയ കോട്ട കച്ചിന്റെ സൈനികചരിത്രത്തിലെ ശ്രദ്ധേയ സ്മാരകങ്ങളിലൊന്നാണ്. കോട്ടയുടെ ചരിത്രത്തേക്കാള്‍ ഭുജിനെ പ്രശസ്തമാക്കുന്നത് മലമുകളിലെ ഭുജംഗ് നാഗക്ഷേത്രവും ഇവിടുത്തെ പുരാതനമായ ഭുജംഗ നാഗാരാധനയുമാണ്.
പുരാതനകാലത്ത് കച്ച് പ്രദേശം ഭരിച്ചിരുന്ന നാഗവംശത്തിലെ അവസാന തലവനായിരുന്ന ഭുജംഗ എന്ന രാജാവുമായി ബന്ധപ്പെട്ടാണ് കുന്നിന് ഈ പേര് ലഭിച്ചതെന്ന് പറയപ്പെടുന്നു. അക്കാലത്ത് അയല്‍രാജ്യങ്ങളിലെ ആക്രമണകാരികള്‍ക്കും കൊള്ളക്കാര്ക്കുമെതിരേ ശക്തമായി പോരാടി ജനങ്ങളെ സംരക്ഷിച്ച നാഗസന്യാസിമാര്‍ ഭുജംഗന്റെ നേതൃത്വത്തില്‍ ഈ കുന്നിന്മുകളിലായിരുന്നു തമ്പടിച്ചിരുന്നത്.
യുദ്ധത്തില്‍ വീരമൃത്യു വരിച്ച ഭുജംഗന്റെ സ്മരണാര്‍ത്ഥം പ്രദേശവാസികള്‍ മലമുകളില്‍ നിര്‍മിച്ച നാഗക്ഷേത്രമാണ് ഭുജംഗ് നാഗ് ക്ഷേത്രം. ഇന്നും നാഗപഞ്ചമി നാളില്‍ ഇവിടെ വലിയ മേളയും പൂജകളും നടക്കുന്നു. അതേസമയം ഭുജംഗന്‍ ഒരു നാഗദേവതയായിരുന്നുവെന്നും ചില ഐതിഹ്യങ്ങള്‍ പ്രദേശവാസികള്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. ഭുജ് നഗരത്തിന്റെ തന്ത്രപ്രധാനമായ സുരക്ഷ ഉറപ്പാക്കുന്നതിനായി ഈ കുന്നിന്മുകളില് കച്ച് രാജാക്കന്മാരാണ് കോട്ട നിര്‍മിച്ചത്.
കച്ച് ഭരണാധികാരിയായിരുന്ന റാവു ഗോധ്ജി ഒന്നാമന് 1715ല്‍ നിര്‍മാണം ആരംഭിക്കുകയും അദ്ദേഹത്തിന്റെ മകന് മഹാറാവു ദേശ്വല്ജി ഒന്നാമന് 1741ല്‍ കോട്ട പൂര്‍ത്തിയാക്കുകയുമായിരുന്നു. നഗരത്തെ പൂര്‍ണമായി നിരീക്ഷിക്കാന്‍ കഴിയുന്ന ഉയരത്തിലാണ് കോട്ട പണിതത്. കൂറ്റൻ കല്‍മതിലുകളും നിരീക്ഷണ ഗോപുരങ്ങളും പീരങ്കികള്‍ വയ്ക്കാനുള്ള സജ്ജീകരണങ്ങളും ഇതിലുണ്ട്. മുഗളന്മാർ, സിന്ധിലെ ഭരണാധികാരികള്‍ തുടങ്ങിയവരുടെ അധിനിവേശങ്ങളെ പ്രതിരോധിക്കാന്‍ ഈ കോട്ട നിര്‍ണായക പങ്കുവഹിച്ചു.
1819ല്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി കച്ച് പിടിച്ചടക്കിയപ്പോള്‍ അവര്‍ ഭുജിയ കോട്ട കീഴടക്കുകയും തങ്ങളുടെ സൈനിക താവളമായി ഉപയോഗിക്കുകയും ചെയ്തു. സ്വാതന്ത്ര്യാനന്തരം ഇന്ത്യന്‍ സൈന്യത്തിന്റെ അധീനതയിലായിരുന്ന ഈ മലയും കോട്ടയും പിന്നീട് പുരാവസ്തു വിനോദസഞ്ചാര വകുപ്പുകള്‍ക്ക് കൈമാറി. എന്നാല്‍ 2001 ജനുവരി 26നുണ്ടായ ഗുജറാത്ത് ഭൂകമ്പത്തില്‍ കച്ച് മേഖലയ്ക്ക് വലിയ നാശനഷ്ടങ്ങളാണ് സംഭവിച്ചത്. ഭുജിന്റെ ആധുനികചരിത്രത്തിലെ ഏറ്റവും വേദനാജനകമായ അധ്യായങ്ങളിലൊന്നായി ഇത് മാറുകയും ചെയ്തു.
ഭൂകമ്പത്തില്‍ തകര്‍ന്ന ചരിത്രസ്മാരകങ്ങള്‍ പിന്നീട് പുനരുദ്ധരിക്കുകയും പ്രകൃതിദുരന്തത്തിന്റെ ഓര്‍മയ്ക്ക് ഒരു സ്മൃതിവനം സ്ഥാപിക്കുകയും ചെയ്തു. 470 ഏക്കറാണ് വിശാലമായ സ്മൃതിവനത്തിന്റെ വിസ്തൃതി. ഇന്ന് ചരിത്രപഠിതാക്കളും ട്രെക്കിംഗ് ഇഷ്ടപ്പെടുന്നവരും ധാരാളമായെത്തുന്ന സ്ഥലമാണ് ഭുജിയോ ഡുങ്കര്. മലമുകളില്‍നിന്ന് ഭുജ് നഗരത്തിന്റെ വിശാലമായ കാഴ്ച ലഭിക്കും. പ്രഭാതത്തിലും സന്ധ്യാവേളയിലും ഇവിടെനിന്നുള്ള കാഴ്ചകള്‍ മനം കവരുന്നതാണ്.
ഭുജിന്റെ മുകളില്‍ ഒരു കാവല്‍ക്കാരനെപ്പോലെ നില്ക്കുന്ന ഭുജിയോ ഡുങ്കര് ഒരു മല എന്നതിലുപരി കച്ചിന്റെ പല കാലഘട്ടങ്ങളുടെയും ഓര്‍മകള്‍ സൂക്ഷിക്കുന്ന തുറന്ന ചരിത്രപുസ്തകമാണ്. കോട്ടയുടെ കല്‍മതിലുകള്‍ക്ക് പിന്നില്‍ യുദ്ധങ്ങളുടെ കഥകളുണ്ട്. അതോടൊപ്പം ക്ഷേത്രത്തില്‍ നാടോടിവിശ്വാസങ്ങളും. പുറംലോകത്തിന് അധികം അറിവില്ലെന്നു മാത്രം.
SUNDAY DEEPIKA
ചിന്താവിഷയം
നൂറുകണക്കിനു കിലോമീറ്റർ താണ്ടി ഒരു യുവാവ് യാത്ര ചെയ്യുന്നതായി സങ്കല്പിക്കുക. ലോക പ്രശസ്തമായ ഒരു വിദ്യാകേന്ദ്രത്തിൽ പഠിക്കുക എന്നതാണ് ലക്ഷ്യം. മാസങ്ങൾ നീണ്ട ആ യാത്രയ്ക്കൊടുവിൽ അവൻ ആ മഹാവിദ്യാലയത്തിന്റെ കവാടത്തിലെത്തുന്നു. വർഷങ്ങളായി മനസിൽ സൂക്ഷിച്ച സ്വപ്നം സാക്ഷാത്കരിക്കാൻ ഇനി ഏതാനും ചുവടുകൾ മാത്രം. പക്ഷേ, കവാടത്തിൽ ഒരാൾ കാത്തുനിൽപ്പുണ്ട്. അയാൾ കാവൽക്കാരനല്ല; പണ്ഡിതനാണ്.
അകത്തേക്കു കടക്കണമെങ്കിൽ ആദ്യം അദ്ദേഹത്തിന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകണം. അറിവും ചിന്താശേഷിയും തെളിയിക്കണം. പണ്ഡിതനു തൃപ്തിയായാൽ മാത്രമേ കവാടം തുറന്നു തരികയുള്ളൂ. പുരാതന ഇന്ത്യയുടെ അഭിമാനമായിരുന്ന നളന്ദ മഹാവിഹാരത്തിലെ പ്രവേശന രീതികളിലൊന്നായിരുന്നു ഇത്. ഇന്നത്തെ ബിഹാറിൽ സ്ഥിതിചെയ്തിരുന്ന നളന്ദ യൂണിവേഴ്സിറ്റി അഞ്ചാം ശതകംമുതൽ നൂറ്റാണ്ടുകളോളം ഏഷ്യയിലെ പ്രമുഖ വിജ്ഞാനകേന്ദ്രങ്ങളിലൊന്നായിരുന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്ന് മാത്രമല്ല, ചൈന, കൊറിയ, മധ്യേഷ്യ തുടങ്ങിയ വിദൂര പ്രദേശങ്ങളിൽനിന്നുപോലും വിദ്യാർഥികളും പണ്ഡിതരും അവിടെ എത്തിയിരുന്നു.
ഏഴാം നൂറ്റാണ്ടിൽ ഇന്ത്യയിൽ എത്തിയ ചൈനീസ് ബുദ്ധസന്യാസിയും പണ്ഡിതനുമായ ഹുയാൻസാങ് നളന്ദയിലെ പഠനരീതികളെക്കുറിച്ച് വിലപ്പെട്ട വിവരണങ്ങൾ നൽകിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വിവരണമനുസരിച്ച്, പുറത്തുനിന്നെത്തുന്ന വിദ്യാർഥികൾക്കും പണ്ഡിതർക്കും നളന്ദയിലെ ഉന്നതമായ ബൗദ്ധികചർച്ചകളിൽ ഏർപ്പെടുന്നതിനുമുന്‍പ് കഠിനമായ ചോദ്യങ്ങളെ നേരിടേണ്ടിയിരുന്നു.
കവാടത്തിൽ ഉണ്ടായിരുന്ന പണ്ഡിതൻ ദ്വാരപണ്ഡിതൻ എന്നാണ് അറിയപ്പെട്ടിരുന്നത്. അപേക്ഷകരുമായി അദ്ദേഹം സംവാദത്തിലും വാദപ്രതിവാദത്തിലും ഏർപ്പെടും. പത്തിൽ രണ്ടോ മൂന്നോ പേർ മാത്രമാണ് വിജയിച്ചിരുന്നതെന്ന് ഹുയാൻസാങ് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. എത്ര കഠിനമായ പ്രവേശനപരീക്ഷയായിരുന്നു അത് !
നളന്ദയുടെ കവാടം വിദ്യാർഥികളെ പുറത്തുനിര്‍ത്താൻ വേണ്ടിയുള്ളതായിരുന്നില്ല. അകത്തുള്ള വിജ്ഞാനലോകത്തെ നേരിടാൻ അവർ സുസജ്ജരാണോ എന്നു പരിശോധിക്കാനുള്ളതായിരുന്നു അത്. സംവാദങ്ങളും വാദപ്രതിവാദങ്ങളും നിറഞ്ഞതായിരുന്നു നളന്ദയിലെ പഠനരീതി. തന്മൂലം, ആ കവാടം ഒരു തടസം മാത്രമായിരുന്നില്ല. പ്രത്യുത, അതു നിലവാരത്തിന്റെ പ്രതീകം കൂടിയായിരുന്നു.
പരാജയപ്പെടുന്ന വിദ്യാർഥികളുടെ മുന്പിൽ രണ്ട് വഴികളുണ്ടായിരുന്നു. ഒന്നുങ്കിൽ, ചോദ്യങ്ങൾ വളരെ കഠിനമായിരുന്നു എന്ന് പറഞ്ഞു മടങ്ങിപ്പോകും. അല്ലെങ്കിൽ, കുറവുകൾ തിരിച്ചറിഞ്ഞ് അതു പരിഹരിക്കും. ചിന്താശേഷി വളർത്താം. പിന്നീട്, വീണ്ടും കവാടത്തിൽ മുട്ടാം. നമ്മുടെയും ജീവിതത്തിലെ സ്ഥിതി ഏതാണ്ട് ഇതുപോലെയാണ്. നമ്മുടെ മുന്പിൽ അനേകം കവാടങ്ങളുണ്ട്. ആ കവാടങ്ങൾക്കപ്പുറത്തുള്ള നന്മകളെല്ലാം നമുക്കുവേണം. പക്ഷേ, ആ കവാടങ്ങളിലൂടെ കടക്കാനുള്ള വില നൽകാൻ നാം തയാറാണോ എന്നതാണ് പ്രസക്തമായ ചോദ്യം.
അറിവിന് ഒരു കവാടമുണ്ട്- നിരന്തരമായ പഠനം. മികവിന് ഒരു കവാടമുണ്ട് - അച്ചടക്കം. വിശ്വാസത്തിന് ഒരു കവാടമുണ്ട് - സത്യസന്ധത. സൗഹൃദത്തിന് ഒരു കവാടമുണ്ട് - വിശ്വസ്തത. സന്തോഷകരമായ ദാന്പത്യജീവിതത്തിനും ഒരു കവാടമുണ്ട് - ത്യാഗമനസ്ഥിതി. വലിയ നേട്ടങ്ങളിലേക്ക് ഒരു കവാടമുണ്ട് - സ്ഥിരോത്സാഹം.
കവാടങ്ങൾ ഒഴിവാക്കി അവയ്ക്ക് അപ്പുറത്തുള്ളതു സ്വന്തമാക്കാനാണ് ചിലപ്പോൾ നമ്മുടെ ശ്രമം. പഠിക്കാതെ പാസാകണം. പരിശീലനമില്ലാതെ മികവ് വേണം. സത്യസന്ധതയില്ലാതെ മറ്റുള്ളവർക്ക് നമ്മിൽ വിശ്വാസം വേണം. വിശ്വസ്തതയില്ലാതെ നല്ല സുഹൃത്തുക്കളെ വേണം. വിട്ടുവീഴ്ചയും ക്ഷമയും കൂടാതെ സന്തോഷകരമായ കുടുംബജീവിതം വേണം. അധ്വാനവും പരാജയവും ഒഴിവാക്കി വലിയ വിജയം വേണം.
എന്നാൽ, നമ്മുടെ ജീവിതം അങ്ങനെയല്ല സുഗമമായി മുന്നോട്ടു പോകുന്നത്. വർഷങ്ങൾ നീണ്ടുനിൽക്കുന്ന പരിശീലനമില്ലാതെ ഒരു സംഗീതജ്ഞൻ വിജയത്തിലെത്തുന്നില്ല. നിരന്തരമായ പഠനവും പരാജയപ്പെട്ട പരീക്ഷണങ്ങളും കൂടാതെ ഒരു ശാസ്ത്രജ്ഞൻ വലിയ കണ്ടുപിടിത്തങ്ങളുടെ ഉടമയാകുന്നില്ല. വിജയിക്കുന്നവരുടെ കിരീടങ്ങൾ നാം കാണുന്നു. എന്നാൽ, അതിലേക്കുള്ള കവാടത്തിനു മുന്പിൽ അവർ ചെലവഴിച്ച വർഷങ്ങൾ പലപ്പോഴും നാം കാണാതെ പോകുന്നു.
ഇന്നത്തെ വിദ്യാഭ്യാസരംഗത്തും നളന്ദയുടെ പഴയ കവാടത്തിന് വലിയൊരു സന്ദേശമുണ്ട്. അറിവ് ഇത്ര എളുപ്പത്തിൽ ലഭ്യമായിരുന്ന മറ്റൊരു കാലം മനുഷ്യചരിത്രത്തിൽ ഉണ്ടായിട്ടില്ല. ഏതാനും നിമിഷങ്ങൾക്കൊണ്ട് ഇന്റർനെറ്റും ആർട്ടിഫിഷ്യൽ ഇന്റലിജൻസും നമുക്കു വലിയ അളവിൽ ഇന്ന് വിവരങ്ങൾ നൽകുന്നു. എന്നാൽ, വിവരങ്ങൾ കൈവശമുണ്ടായിരിക്കുന്നതും വിദ്യാസന്പന്നരായിരിക്കുന്നതും ഒന്നല്ല. സാങ്കേതികവിദ്യ നമുക്ക് ഉത്തരങ്ങൾ നൽകാം. എന്നാൽ, ചിന്തിക്കാനും വിലയിരുത്താനും ശരിയായതു തെരഞ്ഞെടുക്കാനും അതു ജീവിതത്തിൽ പ്രായോഗികമാക്കാനും പഠിക്കേണ്ടതു നമ്മൾതന്നെയാണ്.
മാതാപിതാക്കൾക്കും നളന്ദയുടെ കവാടം ഒരു പാഠം നൽകുന്നു. മക്കളോടുള്ള സ്നേഹംകൊണ്ട് അവരുടെ വഴിയിലെ എല്ലാ ബുദ്ധിമുട്ടുകളും നീക്കിക്കൊടുക്കാൻ നാം ശ്രമിച്ചേക്കാം. എന്നാൽ, എല്ലാ തടസങ്ങളും നീക്കിക്കൊടുക്കുന്നത് എല്ലായ്പ്പോഴും സഹായകമാകണമെന്നില്ല. പരാജയം അനുഭവിക്കാത്ത കുട്ടി വീണ്ടും എഴുന്നേൽക്കാൻ പഠിക്കുമോ? എല്ലാ വാതിലുകളും മറ്റുള്ളവർ തുറന്നു കൊടുത്താൽ സ്വന്തം കൈകൾ കൊണ്ട് വാതിൽ തുറക്കാനുള്ള കരുത്ത് അവർക്കു പിൽക്കാലത്തുണ്ടാകുമോ ? ദൈവപുത്രനായ യേശുവിന്റെ ഉപദേശം ഇവിടെ പ്രസക്തമാണ്: "ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുവിൻ' (മത്തായി 7:19). ഏറ്റവും എളുപ്പമുള്ള വഴിയല്ല എപ്പോഴും ഏറ്റവും നല്ല ലക്ഷ്യത്തിലേക്ക് എത്തിക്കുന്നതെന്ന വലിയ ജീവിതസത്യമാണ് ഈ ദൈവവചനം നമ്മെ അനുസ്മരിപ്പിക്കുന്നത്.
നൂറ്റാണ്ടുകളോളം വിജ്ഞാനത്തിന്റെ ദീപസ്തംഭമായി നിലകൊണ്ട നളന്ദയ്ക്ക് ഒടുവിൽ ദുരന്തത്തെ നേരിടേണ്ടി വന്നു. പന്ത്രണ്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഉത്തരേന്ത്യയിലുണ്ടായ രാഷ്്ട്രീയ - സൈനിക കലാപങ്ങൾ നളന്ദ യൂണിവേഴ്സിറ്റിയുടെ തകർച്ചയ്ക്ക് വഴിയൊരുക്കി. ഇന്നത്തെ അഫ്ഗാനിസ്ഥാൻ പ്രദേശത്തുനിന്നെത്തിയ തുർക്കി വംശജനായ സൈനികമേധാവി മുഹമ്മദ് ബക്തിയാർ ഖൽജിയുടെ ആക്രമണങ്ങൾ നളന്ദ ഉൾപ്പടെയുള്ള വിജ്ഞാനകേന്ദ്രങ്ങൾക്ക് കനത്ത ആഘാതമേൽപ്പിച്ചതായാണ് പരന്പരാഗത ചരിത്രവിവരണം. നളന്ദയുടെ നാശത്തിൽ അദ്ദേഹത്തിന്റെ സൈന്യത്തിനുണ്ടായിരുന്ന കൃത്യമായ പങ്കിനെക്കുറിച്ച് ഇന്നും അഭിപ്രായവ്യത്യാസങ്ങളുണ്ട്.
നൂറ്റാണ്ടുകളോളം പണ്ഡിതരുടെ ശബ്ദം മുഴങ്ങിയിരുന്ന പഠനകേന്ദ്രം പിന്നീട് അവശിഷ്ടങ്ങളായി മാറിയെങ്കിലും അതിന്റെ വിജ്ഞാനപാരന്പര്യം ചരിത്രത്തിൽനിന്ന് അപ്രത്യക്ഷമായില്ല. ഇന്നു പുരാതന നളന്ദയുടെ അവശിഷ്ടങ്ങൾ ലോകപൈതൃകത്തിന്റെ ഭാഗമായി അതിന്റെ മഹത്തായ ഭൂതകാലത്തെ ഓർമിപ്പിച്ചുകൊണ്ടിരിക്കുന്നു.
പക്ഷേ, നളന്ദയുടെ ആ പഴയ കവാടം നമ്മോട് ചില ചോദ്യങ്ങൾ ഇന്നും ചോദിക്കുന്നുണ്ട്. അറിവ് വേണമെങ്കിൽ പഠിക്കാൻ തയാറാണോ? മികവ് വേണമെങ്കിൽ അച്ചടക്കം പാലിക്കുമോ ? മറ്റുള്ളവരുടെ വിശ്വാസം ആർജിക്കണമെങ്കിൽ സത്യസന്ധതയോടെ ജീവിക്കുമോ? നല്ല സൗഹൃദം വേണമെങ്കിൽ വിശ്വസ്തരായിരിക്കുമോ? വലിയ സ്വപ്നങ്ങളുണ്ടെങ്കിൽ പരാജയപ്പെട്ടാലും വീണ്ടും പരിശ്രമിക്കുമോ?
ഈ ചോദ്യങ്ങൾക്കും ഇതുപോലെയുള്ള മറ്റ് ചോദ്യങ്ങൾക്കും നാം ഉത്തരം നൽകേണ്ടതു നമ്മുടെ ജീവിതംകൊണ്ടാണ്. തന്മൂലം, നമ്മുടെ മുന്പിൽ ഒരു വാതിൽ അടയുന്പോൾ നാം നിരാശരാകേണ്ടതില്ല. കാരണം, അടഞ്ഞുകിടക്കുന്ന എല്ലാ കവാടങ്ങളും നമ്മെ പുറത്തു നിർത്താൻ ഉദ്ദേശിച്ചുള്ളവയല്ല. പ്രത്യുത, അവയ്ക്ക് അപ്പുറത്തേക്കുള്ള ലോകത്തിലേക്ക് പ്രവേശിക്കാൻ നമ്മെ കൂടുതൽ യോഗ്യരാക്കാനാണ്. ഇതു നമുക്ക് മറക്കാതിരിക്കാം.
SUNDAY DEEPIKA
എന്റെ കുട്ടിക്കാലത്ത് ഓണത്തിനാണ് പൊതുവേ പുതിയ ഷര്‍ട്ടും ട്രൗസറുമൊക്കെ ലഭിക്കുന്നത്. അച്ഛനുമമ്മയും മാത്രമല്ല, അമ്മാവനും മറ്റ് ബന്ധുക്കളും ഓണക്കോടി വാങ്ങിത്തരും. പുതിയ തുണിത്തരങ്ങളുടെ ഒരു സുഗന്ധമുണ്ടല്ലോ, ഓണക്കോടിയുടെ ആ ഗന്ധമാണ് എന്റെ ഓണസ്മരണകളില്‍ ആദ്യം കടന്നുവരുന്നത്. ഇന്നത്തെപോലെ ഇഷ്്ടംപോലെ ടെക്സ്റ്റൈല്സും റെഡിമെയ്ഡ് തുണിത്തരങ്ങളും ഉള്ള കാലമല്ല. ഷര്‍ട്ടിനും മറ്റുമുള്ള തുണിത്തരങ്ങള്‍ എടുത്ത് തയ്യല്‍ക്കടയില്‍ കൊടുക്കുകയാണ് പതിവ്. പിന്നീട് ഈ ഓണക്കോടിക്കു വേണ്ടിയുള്ള നീണ്ട കാത്തിരിപ്പാണ്.
ഓണക്കാലത്ത് തയ്യല്ക്കടയിലൊക്കെ നല്ല തിരക്കാണ്. അതുകൊണ്ട് ഓണം കഴിഞ്ഞാവും ചിലപ്പോള്‍ പുതിയ ഉടുപ്പ് തയ്ച്ചു കിട്ടുക! അന്ന് തയ്യല്‍ക്കടകളും കുറവാണ്. തമ്പുരാന്‍മുക്ക് റോഡില്‍ ശേഖരന്റെ ഒരു തയ്യല്‍ക്കടയുണ്ട്. അതാണ് ഞങ്ങളുടെ തയ്യല്‍ക്കട. ആ സ്ഥലത്തിന്റെ ഭൂമിശാസ്ത്രം തന്നെ ഇപ്പോള്‍ മാറിക്കഴിഞ്ഞു. വലിയ വീടുകളും കടകളുമൊക്കെയായി.
ഓണക്കളികളുടെ ഹര്‍ഷാരവം
ഗൗരീശപട്ടത്തുള്ള എന്റെ വീടിന്റെ (കീഴതില്‍ വീട്) മുന്നില്‍ അന്ന് നിറയെ നെല്‍വയലാണ്. കണ്ണെത്താദൂരത്ത് പരന്നു കിടക്കുന്ന പാടങ്ങള്‍. ഓണക്കളികളെല്ലാം പ്രധാനമായും ഈ പാടങ്ങളിലാണ്. കിളിത്തട്ട്, കുട്ടിയും കോലും, നാടന്‍ പന്തുകളി, ഊഞ്ഞാലാട്ടം, വടംവലി, കബഡി തുടങ്ങിയ നാടന്‍ കളികളാണ് ആണ്‍കുട്ടികള്‍ കൂടുതലും കളിക്കുക. എന്റെ അയല്‍ക്കാരും കളിക്കൂട്ടുകാരുമായ കൃഷ്ണന്‍കുട്ടി, സുകുമാരന്‍, അപ്പു, തങ്കപ്പന്, ഗോവിന്ദന്‍കുട്ടി എന്നിവരുമായി ചേര്‍ന്നാണ് എന്റെ ഓണക്കളികള്‍.
ഇതിനിടയില്‍ പറഞ്ഞോട്ടെ, തിരുവനന്തപുരം നഗരത്തിന്റെ ഭാഗമാണ് എന്റെ ജന്മനാടായ ഗൗരീശപട്ടം. എന്നാല്‍ എന്റെ കുട്ടിക്കാലത്തൊന്നും നാട്ടില്‍ ടാറിട്ട റോഡ് വന്നിട്ടില്ല. ചെമ്മണ് പാതയാണ്. വൈദ്യുതിയും എത്തിയിരുന്നില്ല. സന്ധ്യയാവുമ്പോള്‍ ഞങ്ങളുടെ വീടിനു മുന്നിലെ പോസ്റ്റിലെ മണ്ണെണ്ണ വിളക്കില്‍ മണ്ണെണ്ണ ഒഴിച്ച് വിളക്കു കത്തിക്കാനായി ഒരാള്‍ ഏണിയുമായി വരുന്നത് ഓര്‍ക്കുന്നു. അതുപോലെ വീടിനു മുന്നിലെ ചെമ്മണ്‍വഴിയില്‍ രണ്ടുനേരവും വെള്ളം ചീറ്റിക്കുന്ന രംഗവും മറന്നിട്ടില്ല. പൊടി പറക്കാതിരിക്കാന്‍ വേണ്ടിയാണിത്. മണ്ണും കല്ലും നിറഞ്ഞ ഈ വഴിയിലാണ് ഞാനും അയല്‍ക്കാരായായ എന്റെ കൂട്ടുകാരും ചേര്‍ന്ന് ഫുട്ബോള്‍ കളിക്കുന്നത് !
അക്കാലത്ത് ബസുകളൊന്നും ഉണ്ടായിരുന്നില്ല. കാളവണ്ടിയും സൈക്കിളും, ലോറിയും, അപൂര്‍വം ചില കാറുകളും കടന്നുപോകും. വാഹനങ്ങള്‍ പോകുന്ന വഴിയിലാണ് ഞങ്ങളുടെ പന്തുകളി. എന്നാല്‍ ഞങ്ങള്‍ കുട്ടികള്‍ക്ക് അതൊരു തടസമേ ആയിരുന്നില്ല. ഞങ്ങളുടെ പന്തുകളിയ്ക്കനുസരിച്ച് വാഹനങ്ങള്‍ വേഗത കുറച്ചും, നിര്‍ത്തിയും ചിലപ്പോള്‍ ബ്രേക്കിട്ടുമൊക്കെ കടന്നുപോവുകയായിരുന്നു പതിവ്.
എന്നെ പഠിപ്പിച്ച് എൻജിനിയറാക്കണമെന്ന് ആഗ്രഹിച്ചിരുന്നയാളാണ് അച്ഛന്. സ്വതവേ കര്‍ക്കശക്കാരനായിരുന്ന അച്ഛന് (തിരുവനന്തപുരം മുന്‍ മേയര്‍ ആര്. പരമേശ്വരന് പിള്ള) എന്റെ ആഘോഷപരിപാടികള്‍ തീരെ ഇഷ്ടമായിരുന്നുമില്ല. പലപ്പോഴും ഓണക്കളികള്‍ കഴിഞ്ഞെത്തുമ്പോള്‍ അച്ഛന്റെ കൈയില്‍നിന്നു നല്ല തല്ലും കിട്ടിയിരുന്നു. എങ്കിലും നീണ്ടുകിടക്കുന്ന പാടത്തും വഴിയിലുമെല്ലാം അടുത്ത ദിവസവും ഓണക്കളി തുടരും. ‘അച്ഛന് അടിച്ചാലെന്താ, ഓണം നന്നായി ആഘോഷിച്ചല്ലോ’ എന്ന ചിന്തയായിരുന്നു അന്ന് ഉണ്ടായിരുന്നത്.
അത്തപ്പൂക്കളമൊരുക്കലും കുറച്ച് കുറുമ്പുകളും
മുറ്റത്ത് അത്തപ്പൂക്കളമൊരുക്കുക, ഊഞ്ഞാലാടുക തുടങ്ങിയവയാണ് അന്ന് പെണ്‍കുട്ടികളുടെ ആഘോഷങ്ങള്‍. പെണ്‍കുട്ടികള്‍ക്ക് പൂക്കളം തീര്‍ക്കാനുള്ള പൂക്കള്‍ ശേഖരിച്ചു കൊടുക്കുന്നത് ഞങ്ങള്‍ ആണ്‍കുട്ടികളുടെ ജോലിയായിരുന്നു. പൂക്കളത്തിനുള്ള പൂക്കള്‍ വീട്ടുപറമ്പില്‍ നിന്നും പറിച്ചെടുത്തിട്ടും തികയാതെ വരുമ്പോള്‍ അടുത്ത വീടുകളില്‍ നിന്നെല്ലാം പുഷ്പങ്ങള്‍ ശേഖരിക്കും. ഇവിടെ രസകരമായ ചില സംഭവങ്ങള്‍ കൂടി അരങ്ങേറും.
പൂക്കള്‍ പറിച്ചെടുക്കാനായി ഞങ്ങള്‍ കയറുന്നത് തീരെ ഇഷ്ടപ്പെടാത്ത അയല്‍ക്കാരുമുണ്ട്. അവരെ കുറ്റപ്പെടുത്താനും കഴിയില്ല. ദിവസവും വെള്ളം നനച്ചും വളമിട്ടുമെല്ലാം പരിപാലിച്ചുപോന്ന ചെടികളിലെ പൂക്കള്‍ ഞങ്ങള്‍ കുട്ടികള്‍ നിര്‍ദാക്ഷിണ്യം അടര്ത്തുക്കുന്നത് അവര്‍ക്ക് സഹിക്കാന്‍ കഴിയുമായിരുന്നില്ല. അതുകൊണ്ടുതന്നെ കുട്ടികള്‍ കയറാതിരിക്കാനായി ചില അയല്‍ വീട്ടുകാര്‍ വീടിന്റെ ഗേറ്റ് ഭദ്രമായി പൂട്ടിവയ്ക്കും. അത്തരം വീടുകളുടെ മതില് ചാടിക്കടന്നാണ് ഞങ്ങള്‍ പൂക്കള്‍ പറിച്ചെടുക്കുക.
ഓമനിച്ചുവളര്‍ത്തിയ റോസാച്ചെടികളില്നിന്നു നല്ല ചുവന്ന റോസാപുഷ്പങ്ങളും പിന്നെ കുടംപോലെ നില്ക്കുന്ന മഞ്ഞ ചെത്തിപ്പൂക്കളും വലിച്ചുപറിച്ചെടുക്കുന്ന ഞങ്ങള്‍ കുറുമ്പന്മാരുടെ പിന്നാലെ വീട്ടുകാര്‍ ഓടി വരും. ‘ആരെടാ....’ എന്നുള്ള ആക്രോശം കേള്‍ക്കുമ്പോള്‍ പൂക്കളുമായി ഞങ്ങള്‍ മതില് ചാടി ഓടും. ‘ആന കരിമ്പിന്കാട്ടില് കയറിയ’ മട്ടില്‍ പൂന്തോട്ടവും തകര്‍ത്ത് ഞങ്ങള്‍ ഓടുമ്പോള്‍ പുറകില്നിന്നും ചിലര്‍ കല്ലെറിഞ്ഞിട്ടുമുണ്ട്. കല്ലേറു കൊള്ളും മുമ്പേ ഞങ്ങള്‍ ‘ഓണാഘോഷ കമ്മിറ്റി’ ബാലന്മാര് വീട്ടില്‍ എത്തിയിരിക്കും.
അതിവേഗതയില്‍ മതില് ചാടാനും ഓടാനും എന്റെ കൂട്ടുകാര്‍ക്കും എനിക്കും അന്നു കഴിഞ്ഞിരുന്നു. കാലം അതിവേഗം ഓടി മറഞ്ഞപ്പോള്‍ എന്റെ കളിക്കൂട്ടുകാരില്‍ പലരും എങ്ങോ മറഞ്ഞു. ഗൗരീശപട്ടത്തുതന്നെ ജീവിച്ചിരുന്ന ചിലരൊക്കെ മരണപ്പെട്ടു. മറ്റു പ്രദേശങ്ങളിലേക്ക് പോയവര്‍ ഇന്ന് ജീവിച്ചിരിപ്പുണ്ടോ എന്നറിയുകയുമില്ല.
പുളിമരത്തിലെ ഊഞ്ഞാലാട്ടം
എന്റെ വീട്ടുമുറ്റത്ത് അന്ന് വലിയൊരു പുളിമരമുണ്ട്. ഓണം വരുമ്പോള്‍ പുളിമരത്തില്‍ വടം ഉപയോഗിച്ചാണ് ഊഞ്ഞാല് കെട്ടുക. ആ പ്രദേശത്ത് ഇത്തരത്തിലൊരു ഊഞ്ഞാല് വേറെ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ അടുത്തുള്ള കുട്ടികളൊക്കെ ഞങ്ങളുടെ വീട്ടിലാണ് ഊഞ്ഞാലാടാന്‍ വരിക. ‘മാവേലി നാടുവാണീടും കാലം...’ തുടങ്ങിയ ഓണപ്പാട്ടുകള്‍ പാടിയാണ് ഊഞ്ഞാലാട്ടം. ഊഞ്ഞാല്‍പ്പടി തലയ്ക്കുമേല്‍ ഉയര്‍ത്തി കുടമിടുക എന്ന ഒരു അഭ്യാസമുണ്ട്.
എന്റെ അനിയത്തിമാരുള്പ്പെടെയുള്ള കുട്ടികള്‍ കുടമിട്ടുകൊടുക്കാന് ആവശ്യപ്പെടും. ’പാവം കുട്ടികളല്ലേ ഒന്നു സഹായിക്കാം’ എന്നു കരുതി അവര്‍ ഇരിക്കുന്ന ഊഞ്ഞാല്‍പ്പടി തലയ്ക്കു മീതെ ഉയര്‍ത്തി പിടിക്കുമ്പോഴാകും അവര്‍ ഉരുണ്ട് താഴെ വീഴുക. അപ്പോള്‍ തന്നെ നാടുമുഴുവന്‍ കേള്‍ക്കെ നിലവിളിക്കാന്‍ തുടങ്ങും. ഊഞ്ഞാലില്‍നിന്നും ഞാന്‍ മന:പൂര്‍വം അവരെ തള്ളിയിട്ടു എന്ന് പറഞ്ഞാവും അലറിക്കരച്ചില്‍. അതിനും കിട്ടും അച്ഛനില്‍നിന്നും തല്ല്. അങ്ങനെ ഓണക്കളിയും ഓണത്തല്ലും നിറഞ്ഞതാണ് എന്റെ ഓണസ്മരണകള്‍.
ഓണസദ്യ
എല്ലാ വീടുകളിലും ഉള്ളതുപോലെ തിരുവോണത്തിനു വിഭവസമൃദ്ധമായ സദ്യ ഉണ്ടാകും. ഉത്രാടം തുടങ്ങി ചതയംവരെ നീളുന്ന നാല് ഓണത്തിനും ഓണത്തിന്റേതായ വിഭവങ്ങളൊക്കെ ഉണ്ടാവും. ഉത്രാടത്തിന്റെ അന്നാണ് ശര്‍ക്കരവരട്ടിയും ഉപ്പേരിയും അച്ചാറുകളുമൊക്കെ തയാറാക്കുന്നത്. പ്രധാന ഓണസദ്യ തിരുവോണനാളില്തന്നെ. അന്ന് വൈകിട്ടാണ് അത്തമിളക്കലും തുമ്പിതുള്ളലും.
മറുനാട്ടിലെ ഓണം
കുട്ടിക്കാലത്തെപോലുള്ള ഓണനാളുകളിലെ തിമിര്‍പ്പ് മുതിരുമ്പോള്‍ ഉണ്ടാവുകയില്ലല്ലോ. എന്നാലും ബിരുദപഠനം കഴിയുംവരെ വീട്ടില്‍ ഓണം സാധാരണപോലെ ആഘോഷിച്ചിരുന്നു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍നിന്നും ഹിന്ദി ബിഎ പാസായശേഷം ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിലാണ് ഞാന്‍ എംഎ പഠനം നടത്തിയത്. പിന്നീട് നാഗര്‍കോവില്‍ ഹിന്ദു കോളജിലും തുടര്‍ന്ന് നാഗര്കോവിലിലെതന്നെ സ്കോട്ട് ക്രിസ്ത്യന്‍ കോളജിലും ഹിന്ദി അധ്യാപകനായി.
ഇക്കാലത്തൊന്നും നാട്ടിലെത്തുവാനോ അമ്മ (തങ്കമ്മ) വച്ചുവിളമ്പിയ ഓണസദ്യ ഉണ്ണാനോ സാധിച്ചിരുന്നില്ല. അക്കാലഘട്ടത്തില്‍ മറുനാടുകളില്‍ ഇന്നത്തെപ്പോലെ സംഘടനകളും മറ്റും ഓണാഘോഷങ്ങള്‍ നടത്തുന്ന പതിവുമുണ്ടായിരുന്നില്ല. ഡല്‍ഹിയിലെ നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ പഠിക്കുന്ന അവസരത്തില്‍ മലയാളി അസോസിയേഷന് തുടങ്ങിയ സംഘടനകള്‍ ഓണാഘോഷം നടത്തിയിരുന്നു. അതില്‍ പങ്കെടുത്തിരുന്നു. അത്രമാത്രം.
സിനിമാ സെറ്റിലെ ലളിതമായ ഓണം
ചലച്ചിത്ര നടനായശേഷം മിക്കവാറും ഓണം ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ ആയിരുന്നു. തിരുവോണത്തിനു സെറ്റിൽ ഓണസദ്യ ഒന്നും ഉണ്ടായിരിക്കില്ല. ഊണിനൊപ്പം മധുരമോ ഒരു പായസമോ കാണും. ആദ്യകാല സിനിമാ ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ വലിയ ഓണാഘോഷം നടന്നതായി എന്റെ ഓര്‍മയിലില്ല.
ഷൂട്ടിംഗ് തിരക്കുകള്‍ ഉള്ള കാലത്തും തിരുവോണത്തിന് കണ്ണമ്മൂലയിലെ എന്റെ വസതിയായ ശിവഭവനില്‍ എത്തുവാന്‍ പരമാവധി ശ്രമിച്ചിരുന്നു. ഭാര്യ തങ്കം (ജയലക്ഷ്മി), ഏക മകള്‍ ഉമ എന്നിവര്‍ക്കൊപ്പം ആയിരുന്നു തിരുവോണ സദ്യ. എന്റെ അമ്മൂമ്മയും അച്ഛനും അമ്മയും ജീവിച്ചിരുന്ന കാലംവരെ തിരുവോണത്തിന് ഗൗരീശപട്ടത്തെ കുടുംബവീട്ടില്‍ പോകുന്ന പതിവും ഉണ്ടായിരുന്നു. തങ്കത്തിന്റെ വേര്‍പാടിനുശേഷം ഇപ്പോള്‍ മകള്‍ ഉമയ്ക്കും കുടുംബത്തിനും ഒപ്പമാണ് എന്റെ ഓണം.
SUNDAY DEEPIKA
പൊരിവയറുമായി കടലിനെ നോക്കി കുടിലുകളിലിരിക്കുന്ന പാവപ്പെട്ടവർ. ഇറ്റു കഞ്ഞിവെള്ളം വറ്റൽമുളകും ഉള്ളിയുമിട്ടു മോന്തിക്കുടിച്ചാണ് വീടുപോറ്റാൻ ആണുങ്ങൾ കടലിൽ പോവുക. ആഴ്ചയില്‍ രണ്ടു മൂന്നു നേരംമാത്രം ചോറ് കഴിച്ചിരുന്ന കടലോര ജനത. ഓണത്തിനെങ്കിലും അടുപ്പു പുകയാനുള്ള വകതേടി ആലപ്പുഴ വാടയ്ക്കലിൽനിന്ന് വള്ളത്തിൽ പോയ 23 പേരെ കടല്‍ വിഴുങ്ങിയ ദുരന്തത്തിന്റെ അന്‍പതാം വാര്‍ഷികമാണിന്ന്.
1976 ഓഗസ്റ്റ് 23 തിങ്കൾ. അതിഭയാനക സംഭവത്തിന്റെ ഓര്മത്തിരയേറ്റത്തിൽ നൊന്തുനീറുന്ന ഒരു ജനത ഇപ്പോഴും വാടയ്ക്കലിലുണ്ട്. കടലിന്റെ കനിവുതേടിപ്പോയ 24 പേരിൽ രക്ഷപ്പെട്ടത് ഒരാള്‍ മാത്രം. ഒരാളുടെ മൃതദേഹം മാത്രമാണ് ഇടവകപ്പള്ളിയിൽ സംസ്കരിക്കാനായത്. മൂന്നു നാലു ദിവസങ്ങള്‍ക്കുശേഷം വിവിധ തീരങ്ങളില്‍ അടിഞ്ഞവ തിരിച്ചറിനാവാത്ത വിധം ജീര്‍ണിച്ചിരുന്നതിനാല്‍ അവിടെത്തന്നെ സംസ്കരിക്കുകയായിരുന്നു.
ഉണ്ണാനുള്ള വകയുമായി അപ്പച്ചൻ വന്നില്ല
വാടയ്ക്കല്‍ കാക്കരിയില്‍ അഗസ്റ്റിന്റെ മകന് ഇമ്മാനുവലിന് അന്ന് 13 വയസ്. അമ്മ സ്റ്റെല്ലയും മേരി ഗ്രേസി, മേബിൾ, ഗ്ലോസിക്ക എന്നീ സഹോദരിമാരുമുള്ള കുടുബത്തിന്റെ ഏക വരുമാനം അപ്പച്ചൻ പിടിക്കുന്ന ചൂണ്ടമീനായിരുന്നു. ഓണത്തിന് ഒരു നേരം നിറയെ ഉണ്ണാനുള്ള വക കടലമ്മ തരാതിരിക്കില്ല. കടല്‍ ശാന്തമായിരുന്നതിനാല്‍ അവർ നല്ല കൊയ്ത്തിനായി കാത്തിരുന്നു.
അപ്പച്ചന് രാത്രി പുലരും മുന്‍പേ ഇറങ്ങിത്തിരിച്ചത് ഇപ്പോള്‍ 63 വയസുള്ള ഇമ്മാനുവലിന്റെ ഓർമയിലെ നീറുന്ന നൊമ്പരമാണ്. ആറു പേര്‍ക്ക് കയറാവുന്ന തടിവള്ളത്തിലാണ് അപ്പച്ചനും കൂട്ടരും പോകുന്നത്. അത്തരത്തില്‍ അഞ്ചു വള്ളങ്ങളാണ് വാടയ്ക്കല്‍ മത്സ്യഗന്ധി തീരത്തുനിന്ന് പുലര്‍ച്ചെ നാലോടെ പുറപ്പെട്ടത്. പായ കെട്ടി കാറ്റിന്റെ ഗതി നോക്കിയാണ് വള്ളമിറക്കുന്നത്. കരയില്‍നിന്ന് കടലിലേക്ക് കാറ്റു വീശുമ്പോള്‍ വള്ളമിറക്കും. തിരിച്ചാവുമ്പോള്‍ വള്ളം കരയ്ക്കെത്തിക്കും.
പുലര്‍ച്ചെ ശാന്തമായിരുന്ന കടലിന്റെ ഭാവം പൊടുന്നനെ മാറി. 11.30 ഓടെ അറപ്പപ്പൊഴിക്കും വാടപ്പൊഴിക്കും മധ്യേ കടല്ക്കാറ്റിന് ഭ്രാന്തുപിടിച്ചു. കാറ്റ് തീരമണൽ മാത്രമല്ല പച്ചമണ്ണിനെവരെ ചുഴറ്റിയെടുത്ത് കുടിലുകളിലിരുന്നവരുടെ മുഖത്തെറിഞ്ഞു. മാനവും തീരവും കറുത്തിരുണ്ടു. ഉറഞ്ഞുതുള്ളിയ കടലിനെ കാറ്റ് മണല്‍കൊണ്ട് ആവരണം ചെയ്തു. ആധി പൂണ്ടവർ ഉറ്റവരുമായി വള്ളം ഉടനേ കര പറ്റണമേയെന്ന് പ്രാര്‍ഥിച്ചിരുന്നു. കാത്തിരിപ്പ് ഏറെയേറെ നീണ്ടെങ്കിലും അപ്പച്ചന് തിരിച്ചെത്തിയില്ല.
കടലാഴങ്ങളിലേക്ക് എറിയപ്പെട്ട അപ്പച്ചന്റെ അഴുകിച്ചീർത്ത മൃതദേഹം ചവറ തീരത്ത് അടിഞ്ഞെന്നറിഞ്ഞെങ്കിലും ഒരു നോക്കു കാണാൻ ആരും അനുവദിച്ചില്ല. വിയർപ്പുകൊണ്ട് വീടു പോറ്റിയിരുന്ന അപ്പച്ചനെ തീരത്തുതന്നെ സംസ്കരിക്കുകയായിരുന്നു. പിതാവിന്റെ അകാലമരണം മൂന്നാം ക്ലാസുകാരനായിരുന്ന ഇമ്മാനുവലിനെ നയിച്ചത് അനന്തമായ ശൂന്യതയിലേക്കാണ്. അന്നം തരാനും അഭയം തരാനും ആരുമില്ല. പരസ്പരം സഹായിച്ചിരുന്ന കുടുബങ്ങളിലെ എല്ലാമായിരുന്നവരെ കടല്‍ കവര്‍ന്നു.
വിശപ്പടക്കാന്‍ ഒന്നുമില്ല. കശുമാങ്ങ കൊത്തിപ്പറിക്കുന്ന കാക്കയുടെ പിറകേയോടി കാക്ക തിന്ന ഭാഗം കടിച്ചുമാറ്റി ശേഷിച്ചതു വീട്ടിൽ അഞ്ചാൾകൂടി പകുത്തുതിന്ന അനുഭവങ്ങള്‍. വറ്റു ചോറില്ലാതെ മീന്‍ വറ്റിച്ചും ചുട്ടും തിന്ന കാലം. കടലില്‍ പോയി മടങ്ങിവരുന്നവരുടെ മിച്ചം കഞ്ഞി അവരെ കാത്തിരുന്നു യാചിച്ചു വാങ്ങിക്കഴിച്ച് വിശപ്പടക്കിയ ദിനങ്ങള്‍. നാണം മറയ്ക്കാന്‍, തുളയും തുന്നലും നിറഞ്ഞ ഒരേയൊരു നിക്കര്‍. മൂന്നാം ക്ലാസില്‍ പഠനം ഉപേക്ഷിക്കുമ്പോള്‍ ഇമ്മാനുവലിനു വിശപ്പടക്കാനുള്ള ഏക മാര്‍ഗംകൂടി അടയുകയായിരുന്നു- സ്കൂളിലെ ഉപ്പുമാവ്.
കാക്ക കൊത്തിയിടുന്ന കശുവണ്ടി പെറുക്കി കടയില്‍ കൊടുത്ത് ഇടിയന്കപ്പ വാങ്ങിപ്പൊടിച്ച് ഉപ്പുമാവുണ്ടാക്കി. വൈകാതെ അപ്പച്ചന്റെ ചുമതല തോളിലേറ്റി കടലില്‍ ചൂണ്ടപ്പണിക്ക് പോയിത്തുടങ്ങി. തൊണ്ട് അഴുകാന്‍ കാത്തുനില്‍ക്കാതെ അമ്മ പച്ചതൊണ്ടു തല്ലി ചകിരി വിറ്റ് അരിക്കു വകതേടി.
ലോറൻസിന്റെ പായ കയറിയില്ല
പായ വച്ച വള്ളങ്ങളിലാണ് ചൂണ്ടപ്പണിക്ക് കടലിലേക്ക് വള്ളങ്ങൾ പോവുക. വിവിധ നിറങ്ങളിലുള്ള തുണിയാണ് പായ ആയി കെട്ടുന്നത്. കരയിലിരിക്കുന്നവര് വള്ളത്തിലെ പായയുടെ നിറം നോക്കിയാണ് കരയിലേക്കു വരുന്ന വള്ളം ഏതെന്നു തിരിച്ചറിയുക.
തണ്ടും പായയും വലിച്ചാണ് മീന്‍ പിടിക്കാന്‍ വള്ളങ്ങള്‍ പൊയ്ക്കൊണ്ടിരുന്നത്. തുഴ ഉപയോഗിച്ച് തുഴയുന്നതിനെയാണ് തണ്ടു വലിക്കുക എന്നു പറയുക. കാറ്റുള്ള സമയമാണെങ്കില്‍ പായ ഉപയോഗിച്ചാണ് വള്ളങ്ങള്‍ പോകുന്നത്. ചൂണ്ടയില്‍ കുടുങ്ങുക ഏട്ട, സ്രാവ്, കൂരി, തെരണ്ടി തുടങ്ങിയ മീനുകളായിരിക്കും.
ആ മഹാദുരന്ത ദിവസം, ഒന്നാം ക്ലാസ് വിദ്യാര്‍ഥിയായിരുന്ന തയ്യില്‍ ബേബിച്ചന് തന്റെ അപ്പച്ചന് ലോറന്‍സിനെ കാത്ത് വാടയ്ക്കല്‍ തീരത്തെ തിരകളെ നോക്കി നിന്നെങ്കിലും അപ്പച്ചന്റെ പായ കയറിലില്ല. അപ്പച്ചനെയും കടല്‍ വിഴുങ്ങിയെന്നു വിശ്വസിക്കാന്‍ ഏറെ സമയമെടുത്തു. അമ്മ മേരിയും രണ്ടു സഹോദരങ്ങളുമുള്ള കുടുംബം പോറ്റാന്‍ ഏഴാം ക്ലാസില്‍ ബേബിച്ചന് പഠനം നിർത്തി ചൂണ്ടയ്ക്കു പോയിത്തുടങ്ങി.
SUNDAY DEEPIKA
“മാനം കാണാവുന്ന കുടിലുകള്‍ക്കുള്ളില്‍ അലമുറയും നിലവിളിയുമാണ്. കരഞ്ഞു കണ്ണീര് വറ്റിയ അമ്മമാരും ഭാര്യമാരും കൂപ്പുകൈകളോടെ വിതുമ്പിക്കഴിയുന്നു. അച്ഛന്മാരെ കാണാഞ്ഞ് കരഞ്ഞ കുട്ടികള്‍ ചാണകം മെഴുകിയ നനഞ്ഞ തിണ്ണയുള്ള പുരയ്ക്കകത്ത് തളര്‍ന്നു കിടന്നുറങ്ങുന്നു.” 1976 ഓഗസ്റ്റ് 23ന് ആലപ്പുഴ വാടയ്ക്കൽ ദുരന്തത്തെക്കുറിച്ചുള്ള പത്രവാര്‍ത്തയിലെ വരികളാണിത്. 23 മത്സ്യത്തൊഴിലാളികളെ നഷ്ടമായത് ആ കറുത്ത തിങ്കളാഴ്ചയാണ്.
ചിങ്ങമാസത്തെളിവ് നിലാവുപോലെ മാനത്ത് കണ്ടുതന്നെയാണ് നാല്പതോളം പേര് ചൂണ്ടയ്ക്ക് പോയത്. ആറേഴു പേര്‍ക്ക് പോകാവുന്ന വള്ളങ്ങളില്‍ മച്ചുപായ കെട്ടി തണ്ടുവലിച്ചാണ് പോവുക. കാലാവസ്ഥാ മുന്നറിയിപ്പുകളൊന്നും ഇല്ലാതിരുന്ന അക്കാലത്ത് പരിചയസമ്പത്തിന്റെ ബലത്തിലും മാനം നോക്കിയും പരപ്പു നോക്കിയുമാണ് കടലില്‍ പോയിരുന്നത്. മാനം കറുത്ത് കടല്പ്പരപ്പില് കരി പുരളുന്നതു കണ്ട നാലുപേര്‍ തിരികെ തുഴഞ്ഞു. വൈകുന്നേരം അവര്‍ കര തൊടുമ്പോള്‍ കടലില്‍ ഉയര്‍ന്ന കാറ്റും കോളും കരയില്‍ പേമാരിയായി മാറിയിരുന്നു.
ആ സായാഹ്നം മുതല്‍ നാലഞ്ചു ദിനരാത്രങ്ങള്‍ കടലോരഗ്രാമത്തില്‍ നെഞ്ചിടിപ്പും നിലവിളിയും മാത്രമായി. പിറ്റേന്നു പുലര്‍ച്ചെ ഒരു അച്ഛനും നാല് മക്കളും അവരുടെ ഒരു അയല്‍വാസിയും നടുക്കടലില്‍ മറിഞ്ഞുപോയ വള്ളത്തില്‍നിന്നു വേര്‍പ്പെട്ട പായമരത്തില്‍ പിടിച്ചുകിടന്ന് പൊങ്ങിത്താണ് മണിക്കൂറുകള്‍ക്ക് ശേഷം പുറക്കാട് പുന്തല തീരം പറ്റി. രക്ഷാപ്രവര്‍ത്തനത്തിന് വള്ളങ്ങളില്‍ പുറപ്പെട്ടവര്‍ അർധപ്രാണരായി വള്ളത്തില്‍ തൂങ്ങിക്കിടന്ന നാലുപേരെ രക്ഷപ്പെടുത്തി. രണ്ടുപേരെ തിരമാല പൂന്തല, ചേന്നങ്കര എന്നിവിടങ്ങളിൽ തീരം കയറ്റിവിട്ടു. ശേഷിച്ച 24 പേരാണ് കരപറ്റാനുണ്ടായിരുന്നത്. പി.പി. ദാസ് എന്ന യുവാവിനെ കായംകുളം അഴിമുഖത്തിന് പത്ത് മൈല്‍ അകലെ ഫിഷിംഗ് ബോട്ടുകാര് കണ്ടെത്തി, മൂന്നാം ദിവസം കരയ്ക്കെത്തിച്ചു.
കരുനാഗപ്പള്ളി, ചവറ, കായംകുളം, പുറക്കാട്, പൂന്തല, ആയിരംതെങ്ങ്, ചെറിയതെങ്ങ് എന്നിവിടങ്ങളിലായി ഏഴു ശരീരങ്ങള്‍ കരയ്ക്കടിഞ്ഞു. തയ്യില്‍ കുടുംബത്തിലെ ലോറന്‍സ്, തമ്പി, ദേവസ്യ എന്നിവരുടെ മാത്രം മൃതദേഹങ്ങള്‍ തിരിച്ചറിയാനായി. ആറു മൃതദേഹങ്ങള്‍ തീരത്താണ് സംസ്കരിച്ചത്. ചവറയില്‍ അടിഞ്ഞ തയ്യില്‍ ദേവസ്യയുടെ മൃതദേഹം മാത്രമാണ് 23ന് രാത്രി 10ന് പള്ളിയില്‍ സംസ്കരിച്ചത്. മരിച്ചവരില്‍ ഏഴുപേര്‍ വാഴക്കൂട്ടത്തില്‍ കുടുംബാംഗങ്ങളാണ്. രണ്ടു വീടുകളില്‍ അച്ഛനെയും മകനെയും നഷ്ടമായി. തയ്യില്‍ കുടുംബത്തിലെ അച്ഛനും മകനും മരുമകനും മരിച്ചു.
സര്‍ക്കാര്‍ ഇടപെടലുകള്‍
ഓഗസ്റ്റ് 24ന് ആഭ്യന്തരമന്ത്രി കെ. കരുണാകരന് വാടയ്ക്കല്‍ സന്ദര്‍ശിച്ചു. കെപിസിസി പ്രസിഡന്റ് എ.കെ. ആന്റണിയുമുണ്ടായിരുന്നു. നാല് ഹെലികോപ്റ്ററുകളും ഐഎന്‍എസ് കൃപാണ്‍ എന്ന നാവികസേനാ കപ്പലും തെരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്തായില്ല. റവന്യു മന്ത്രി ബേബി ജോണ്‍ ആലപ്പുഴ ടിബിയില്‍ തങ്ങി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിപ്പിച്ചു. മന്ത്രിമാർ ഇരുവരും ആലപ്പുഴ അരമനയില്‍ ബിഷപ് മൈക്കിൾ ആറാട്ടുകുളത്തെ സന്ദര്‍ശിച്ച് ചര്‍ച്ചകള്‍ നടത്തി.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച 50 രൂപ സഹായം ബേബി ജോണിന്റെ ഇടപെടലിനെ തുടര്‍ന്ന് 100 രൂപയാക്കി. പ്രദേശത്തെ 100 വീട്ടുകാര്‍ക്ക് മൂന്ന് ആഴ്ചത്തെ സൗജന്യറേഷന് അനുവദിച്ചു. റവന്യൂ മന്ത്രിയുടെ നിര്‍ദേശപ്രകാരം റിലീഫ് കമ്മിറ്റി ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ രൂപീകരിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5000 രൂപ വീതം കൊടുക്കാന്‍ ഒന്നര ലക്ഷം രൂപ സമാഹരിക്കുകയായിരുന്നു ലക്ഷ്യം. മരണം സംഭവിച്ചവരുടെ വീടുകള്‍ മേഞ്ഞുനല്കാനുള്ള ചെലവ് ആലപ്പുഴ ജില്ലാ സഹകരണ ബാങ്ക് ഏറ്റെടുത്തു.
ആരോഗ്യ മന്ത്രി എന്‍.കെ. ബാലകൃഷ്ണന്റെ നിര്‍ദേശപ്രകാരം വാടയ്ക്കല്‍ കടപ്പുറത്ത് ഒരു മെഡിക്കല്‍ ബൂത്ത് സ്ഥാപിച്ചു. വീടുകളില്‍ തളര്ന്നുകിടന്നവരെ സര്‍ക്കാര്‍ വാഹനങ്ങളില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു ചികിത്സ നല്കി. കടൽക്ഷോഭത്തിൽ ജീവന് പൊലിഞ്ഞവരില്‍ 22 പേര് ദൈവജനമാതാ ഇടവകാംഗങ്ങളാണ്. ഇടവക സംഘടനകള്‍ കരുതലോടെ നിലകൊണ്ടു.
ആലപ്പുഴ ഈസ്റ്റ് റോട്ടറി ക്ലബ്ബിന്റെ സഹായത്തോടെ, ദുരന്തബാധിത കുടുംബങ്ങളിലെ പെണ്‍കുട്ടികളില്‍ 23 പേരുടെ സമൂഹവിവാഹം 1976 ഡിസംബര്‍ 23ന് നടത്തി. റോട്ടറി ക്ലബ് ഒരു പവന്റെ താലിമാല എല്ലാവര്ക്കും സമ്മാനിച്ചു. മറ്റു ചെലവുകള്‍ ഇടവകയും. സ്മാരകമായി ഒരു കുരിശ് 1977 ഓഗസ്റ്റ് 23 ന് വാടയ്ക്കലിൽ സ്ഥാപിച്ചു. സമീപം ഒരു പ്രാര്‍ഥനാകേന്ദ്രവും. എല്ലാ ഓര്‍മദിനത്തിലും ഗ്രാമം ഇവിടെ ഒത്തുചേരുന്നുണ്ട്.
SUNDAY DEEPIKA
ഞങ്ങള്‍ വയനാട്ടിലെ കുറിച്യര്‍ സമുദായക്കാരുടെ ഓണസദ്യയില്‍ ഇറച്ചിയും മീനും പ്രധാനമാണ്. തോരനും കാളനും സാമ്പാറും അവിയലും അച്ചാറും പപ്പടമൊക്കെ നിരക്കുന്ന ഇളം തൂശനിലയില്‍ പുഴമീനും കാട്ടിറച്ചിയും ആവോളമുണ്ടാകും. മാനന്തവാടി കമ്മനയില്‍ ഞങ്ങളുടെ വീടിനടുത്ത് എന്റെ ചെറുപ്പത്തിൽ വനമുണ്ടായിരുന്നു. നായാട്ടിന് അക്കാലത്ത് നിയന്ത്രണങ്ങളൊന്നുമില്ല.
ഞങ്ങള്‍ കൂട്ടുകാര്‍ ഓണത്തിന് ദിവസങ്ങൾക്കു മുൻപേ അമ്പും വില്ലുമായി വേട്ടയ്ക്കു പോകും. കാടിളക്കി മൃഗങ്ങളെ അടുപ്പിക്കാന്‍ വേട്ടനായ്ക്കളുമുണ്ടാകും. മ്ലാവ്, മാന്‍, കാട്ടുപന്നി, കാട്ടാട്, മുയല് എന്നിവയെ വേട്ടയാടി ഓണത്തിനു കഴിക്കാന്‍ കരുതിവയ്ക്കും. ശേഷിക്കുന്നത് ഉണക്കി വയ്ക്കും. മൃഗങ്ങളെ കെണിവച്ചു പിടിക്കാനും പ്രത്യേക രീതിയുണ്ട്. എന്റെ ചെറുപ്പത്തില്‍ വയനാട് വനവും വയലുമായിരുന്നു. മാനന്തവാടി പുഴയിലാണ് ഞങ്ങള്‍ മീന്‍ പിടിക്കാന്‍ പോകുക.
മീനുകളെ പൊത്തിപ്പിടിക്കാനും വലയില്‍ പിടിക്കാനും രീതികള്‍ വശമുണ്ടായിരുന്നു. മിക്ക വീടുകളിലും പാകത്തിനു വലകള്‍ സൂക്ഷിച്ചിരുന്നു. വാള, വരാല്, തൂളി മീനുകള്‍ പുഴയില്‍ സുലഭമായിരുന്നു. ഇവയെ മുറിച്ച് മഞ്ഞളും മുളകും ഉപ്പും ചേര്‍ത്ത് എണ്ണയില്‍ വറുത്തെടുക്കും. ഉത്രാടം മുതല്‍ ചതയം വരെ നാല് ദിവസമായിരുന്നു സദ്യ. ഓണത്തിനുവേണ്ട നെല്ല് ആഴ്ചകള്‍ മുന്‍പേ പത്താഴം തുറന്നു പുഴുങ്ങിക്കുത്തി ഉണങ്ങിവയ്ക്കും. വയൽനാടാണല്ലോ വയനാടായി മാറിയത്. എല്ലാ വീട്ടിലും വേണ്ടുവോളം നെല്ലും നാളികേരവും കരുതലുണ്ടായിരുന്നു.
തൊടിയില്‍ നിറയെ പച്ചക്കറികളും. പാവല്‍, കോവല്‍, പയര്‍, വഴുത, കുമ്പളം, മത്ത, ചീര, കാച്ചിൽ, ചേന, ചേമ്പ് തുടങ്ങി വേണ്ടുവോളം വിഭവങ്ങൾ. ഓണം കേമമാക്കാന്‍ പാടത്തെയും പറമ്പിലെയും കൃഷിപ്പണികള്‍ നേരത്തെതന്നെ തീര്‍ത്തുവയ്ക്കും. ഓണമുണ്ണാന്‍ നാലോ അഞ്ചോ ആള്‍ക്കാരൊന്നുമല്ല വീട്ടിലുണ്ടായിരുന്നത്. ഞങ്ങളുടെ ബാല്യത്തില്‍ കൂട്ടുകുടുംബങ്ങള്‍ സാധാരണമായിരുന്നു. പുല്ലുമേഞ്ഞ് തറ മെഴുകിയ മണ്ണുവീടുകളില്‍ നിലത്ത് പായ വിരിച്ചായിരുന്നു ഊണും ഉറക്കവും. ഇന്നും അതേ പുല്ലുവീട്ടില്തന്നെയാണ് ഞാനും കുടുംബവും കഴിയുന്നത്. ഇതിന്റെ പഴക്കം നൂറു വര്‍ഷത്തിനു മേലെയാണെന്നു കൂടി പറയട്ടെ.
അമ്മാവന്മാരും അമ്മായിമാരും അച്ഛനും അമ്മയും കൂടെപ്പിറപ്പുകളും മരുമക്കളുമൊക്കെയായി വീട്ടില്‍ എഴുപതോളം പേര്. ഇത്രയും പേര് ഉണ്ണാന്‍ നിരയായിരിക്കുമ്പോള്‍ കല്യാണസദ്യയുടെ പ്രതീതി. കളിക്കാനും പൂക്കള്‍ പറിക്കാനും പൂക്കളമിടാനും ഈഞ്ഞാലാടാനും ഓണക്കളി കേമമാക്കാനും കുട്ടികള്‍ പത്തിരുപതു പേരുണ്ടാകും. തനി കാര്‍ഷികഗ്രാമമായിരുന്നു കമ്മന. ഇഷ്ടംപോലെ കാട്ടുപൂക്കളും.
ജമന്തി, ചെത്തി, ബന്തി, വാടാമുല്ല, തുളസി, തെച്ചി, മന്ദാരം തുടങ്ങിയവ മുറ്റത്തും തൊടിയിലുമുണ്ടാകും. പൂക്കള്‍ക്ക് പഞ്ഞമില്ലാത്തതിനാല്‍ മുറ്റം നിറയെ പൂക്കളങ്ങൾ തീര്‍ക്കുകയായിരുന്നു പതിവ്. ഓണസദ്യയില്‍ ഒരു കാര്യം പറയാന്‍ മറന്നു. അച്ചാറുകളുടെ കാര്യം. കടുമാങ്ങ, കണ്ണിമാങ്ങ, നാരങ്ങ, പാവയ്ക്ക, നെല്ലിക്ക തുടങ്ങി രുചിഭേദമുള്ള പലതരം അച്ചാറുകള്‍. എന്നിരിക്കെയും കര്‍ക്കടകത്തിനു മുന്നേ ഒരുക്കിവച്ച കണ്ണിമാങ്ങയുടെ രുചി ഒന്നു വേറെതന്നെയായിരുന്നു. പാടവരമ്പിലും മുറ്റത്തും പലതരം നാട്ടുമാവുകളുണ്ടായിരുന്നതിനാല് മാങ്ങയ്ക്ക് ഒരു ക്ഷാമവുമില്ല. തൊടി നിറയെ നാട്ടുവാഴകളുണ്ടായിരുന്നു.
വയനാടിന്റെ തനി നാടന്‍ ഇനം വാഴകളും. ചുണ്ടില്ലാന്‍, പൂവന്, ഞാലിപ്പൂവന് എന്നിവയൊക്കെ ഇഷ്ടംമാതിരി. ഉപ്പേരി വറക്കാന്‍ പാകത്തില്‍ നേന്ത്രന് ധാരാളം. ഞങ്ങളുടെ കുടുംബത്തിന് ഇരുപതേക്കറോളം പാടമുണ്ടായിരുന്നു. ചെമ്പകം, ചെന്തൊണ്ടി, ചെന്താടി, മുണ്ടകന്‍, ചോമാല, പാല് വെളിയന്‍, അടുക്കന്‍, കോതാണ്ടന്‍, കരിമ്പാലന്‍, വെള്ളിമുത്ത്, കുറുമ്പാളി, ഗന്ധകശാല, ജീരകശാല, കയമ, തവളക്കണ്ണന്‍, ഓണമൊട്ടന്‍, പാല് തൊണ്ടി, കല്ലടിയാരന്‍ എന്നിങ്ങനെ നെല്ലിനങ്ങൾ. ചോറിനും പലഹാരത്തിനും അരിപ്പായസത്തിനും ഒരു കുറവുമുണ്ടായിരുന്നില്ല.
തൊഴുത്തും പശുക്കളുമില്ലാത്ത കാലവുമുണ്ടായിട്ടില്ല. പാല് മനുഷ്യനും ചാണകം മണ്ണിനും കരുത്തു തരുന്നുവെന്നാണല്ലോ പ്രമാണം. അമ്മാവന്മാര് സമ്മാനിക്കുന്ന ഉടുപ്പും തോര്‍ത്തുമുണ്ടും ബ്ലൗസും പാവാടയുമാണ് ഓണക്കാല ബാല്യത്തിന്റെ നീക്കിയിരിപ്പ്.
തിരുവോണത്തിന് ഉണ്ണുന്നത് സുഗന്ധനെല്ലാണ്. അതില്‍ പ്രധാനം മുള്ളന്കൈമയും ഗന്ധകശാലയുമാണ്. ചോറ് മുള്ളന്കൈമയുടേതെങ്കില് പായസം ഗന്ധകശാലയുടേതായിരിക്കും. രണ്ടും ഒന്നിനൊന്നു കേമം. പഴമയിലെ ഒരു ഓണവിശേഷം പ്രത്യേകം പറയട്ടെ; ഓണത്തിന് വീട്ടില്‍ പനങ്കള്ള് ആവോളമുണ്ടാകും. പറമ്പില്‍ ധാരാളം പനകളുള്ള കാലമായിരുന്നു അത്. ലഹരി കുറഞ്ഞ ഇളവന്‍ വിശേഷാല്‍ ഓണപ്പാനീയമായിരുന്നു.
ഓണത്തിന് പ്രഭാതഭക്ഷണം ദോശയോ ഇഡ്ഡലിയോ അപ്പമോ പുട്ടോ ഒക്കെയാകാം. എന്തായാലും ഇതിനൊപ്പം വേണ്ടുവോളം ഇറച്ചിയുണ്ടാകും. സദ്യവട്ടങ്ങള്‍ കഴിഞ്ഞാല്‍ ഓണം കളികളുടേതായിരുന്നു. ഓരോ പ്രായക്കാര്‍ക്കും പറ്റിയ കളികള്‍. രണ്ടു മൂന്നു വീട്ടുകാര്‍ ഒരു മുറ്റത്ത് കൂടുന്നതോടെ വലിയൊരു ആള്‍ക്കൂട്ടം. ചതുരംഗം, കിളികളി, കലം തല്ലിപ്പൊട്ടിക്കൽ എന്നിവയുമായി ഒരേസമയം പല ടീമുകള്‍. നേരം മയങ്ങുംവരെയുണ്ടാകും കളികള്‍. വൈകുന്നേരം പുഴയില്‍ കുളിച്ചുവന്ന് അത്താഴസദ്യ കഴിച്ചാണ് ഉറക്കം.
ഇന്നു പറഞ്ഞാല്‍ ഒരാളും വിശ്വസിക്കില്ല, ഓണത്തിനു കടകളില്‍ പോയി ചെറുപ്പകാലത്ത് ഒരു സാധനവും വാങ്ങിയിരുന്നില്ല. വേണ്ടതൊക്കെ വീട്ടില്‍ വിളയിച്ചെടുത്തിരുന്നു. തിന്നാനും കുടിക്കാനും വേണ്ടതെല്ലാം തനിച്ച് മണ്ണില്‍ വിളയിക്കാനായാല് എന്നും ഓണമാകും. കറിവേപ്പില വരെ വില കൊടുത്തു വാങ്ങേണ്ടിവരുന്ന ഇക്കാലത്തല്ലേ ഓണം ഭാരമാകുന്നത്. ഓണം സ്വയംപര്യാപ്തതയുടെ കാര്ഷികാഘോഷമായി മാറുന്ന കാലം വരണമെന്നാണ് എന്റെ ആഗ്രഹം.
SUNDAY DEEPIKA
അഷ്ടമിനാടായ വൈക്കത്തെ നാദബ്രഹ്മം വീട്ടിൽ ഇക്കൊല്ലം ഓണത്തിന് മധുരമേറെയാണ്. സ്വർണച്ചിറകളുള്ള ഓണത്തുന്പികൾ പറന്നെത്തും മുന്‍പേ സംഗീതഭവനത്തിലേക്ക് പാട്ടും മൂളി ദേശീയ അവാര്‍ഡാണ് എത്തിയിരിക്കുന്നത്. പിന്നണി ഗാനരംഗത്ത് ഇതോടകം ശ്രദ്ധ നേടിയ വൈക്കം വിജയലക്ഷ്മി പാടിയ പൂങ്കുയില്‍ ഈ ഓണക്കാലത്തും മലയാളക്കരയാകെ ഏറ്റുപാടുകയാണ്.
സംഗീത കാസറ്റുകളും ഉപകരണങ്ങളും ബഹുമതികളും കൊണ്ട് അലങ്കരിച്ച വീടിന്റെ അങ്കണത്തിൽ അത്തം മുതല്‍ വിജയലക്ഷ്മി പൂക്കളമിട്ടുതുടങ്ങി.
സംസ്ഥാന സര്‍ക്കാരിന്റെ ഓണാഘോഷത്തിന്റെ ഭാഗമായി തിരുവോണത്തിനു തിരുവനന്തപുരത്ത് സംഗീത പരിപാടിക്ക് പേകേണ്ടതിനാല് അച്ഛനും അമ്മയും കുടുംബാംഗങ്ങളും കൂട്ടുകാരുമൊക്കെയായി പൂരാടദിനത്തിലാണ് വീട്ടിലെ ഓണാഘോഷം. അമ്പതോളം പേരുണ്ടാകും സംഗമത്തിന്. അടപ്രഥമന്‍ ഉള്‍പ്പെടെ വിഭവസമൃദ്ധമായ ഓണസദ്യയും പായസമധുരത്തിനൊപ്പം വിജലക്ഷ്മിയുടെ ആലാപനവുമുണ്ട്.
ചെന്നൈയിലായിരുന്നു വിജയലക്ഷ്മിയുടെ കുട്ടിക്കാലം. അച്ഛന് മുരളീധരന് അമഞ്ചിക്കരയില് ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ കച്ചവടമായിരുന്നു. ചെറുപ്പത്തിൽ മുരളീധരന് സംഗീതം അഭ്യസിച്ചിരുന്നു. അക്കാലത്ത് സിന്ധുഭൈരവി എന്ന തമിഴ് ചിത്രത്തിൽ കെ.എസ്.ചിത്ര പാടിയ ഞാനൊരു സിന്ത്... കാവടി സിന്ത്... എന്ന ഗാനം സൂപ്പര്‍ ഹിറ്റായിരുന്നു. തമിഴ്നാട്ടിലെങ്ങും ഈ പാട്ട് അലയടി ച്ചുകൊണ്ടിരുന്നു.
റേഡിയോയിലൂടെ ഈ പാട്ടു കേട്ടു പഠിച്ച വിജയലക്ഷ്മി ആദ്യം മൂളി. പിന്നീട് നന്നായി പാടാന്‍ തുടങ്ങി. മൂന്നര വയസുള്ള വിജലക്ഷമിയുടെ സംഗീതവാസന അച്ഛന് മുരളീധരനും അമ്മ വിമലയും തിരിച്ചറിഞ്ഞു. വൈക്കത്തേക്ക് താമസം മാറിയപ്പോള്‍ മുരളീധരന്റെ അമ്മ സരോജനിയില്നിന്നും വിജയലക്ഷ്മിയിലേക്ക് പാട്ട് വീണ്ടും ഒഴുകിത്തുടങ്ങി. അമ്പലപ്പുഴ തുളസി ടീച്ചറുടെയും വൈക്കം പി.ആര്. സുമംഗല ടീച്ചറുടെയും ശിക്ഷണത്തിൽ ശാസ്ത്രീയസംഗീതം പഠിച്ചു. പേരെടുത്ത പല സംഗീതജ്ഞരുടെയും അടുത്തെത്തിച്ച് അച്ഛന് മകളുടെ സംഗീതപഠനം കൂടുതല്‍ ഊഷ്മളമാക്കിക്കൊണ്ടിരുന്നു.
സംഗീത കാസറ്റുകളായിരുന്നു വിജയലക്ഷ്മിയുടെ കുട്ടിക്കാലത്തെ സമ്പത്ത്. വിജയലക്ഷിയുടെ കുഞ്ഞിക്കൈകളിലേക്ക് ചെമ്പൈ, ബാലമുരളീകൃഷ്ണ, സുബ്ബലക്ഷ്മി, മഹാരാജപുരം സന്താനം, മുധുരൈ ടി.എന്‍. ശേഷഗോപാലന്, യേശുദാസ് എന്നിവരുടെ കച്ചേരിക്കാസറ്റുകളാണ് അച്ഛന് മുരളീധരനും അമ്മ വിമലയും നല്കിപ്പോന്നത്. യേശുദാസിന്റെ രാഗാലാപനങ്ങളോടായിരുന്നു താത്പര്യം. പാട്ടുകളുടെ വരികള്‍ പഠിച്ചെടുക്കുക എന്ന ശ്രമകരമായ ജോലി അച്ഛന്റെ സാഹായത്താല്‍ സാധിച്ചു. അക്ഷരസ്ഫുടതയുണ്ടാക്കിയെടുത്തും ശബ്ദമാധുര്യത്തിനായി സാധകം ചെയ്തും സംഗീതം പരിശീലിച്ചു.
ആറാം വയസില്‍ ഉദയനാപുരം ചാത്തന്‍കുട്ടി ദേവീക്ഷേത്രത്തില്‍ അരങ്ങേറ്റം നടത്തി. 1986ല്‍ വൈക്കത്ത് ഒരു സംഗീതനിശയ്ക്കായി യേശുദാസ് എത്തി. അദ്ദേഹം താമസിച്ചിരുന്ന ടൂറിസ്റ്റ് ബംഗ്ലാവില്‍ ദക്ഷിണ നല്കി അനുഗ്രഹം വാങ്ങാനാണ് വിജയലക്ഷ്മിയും അച്ഛനൊപ്പം പോയത്. യേശുദാസിന്റെ കാല്‍തൊട്ടു വന്ദിച്ച ശേഷം ‘തായേ... യശോദേ’ എന്ന കീര്‍ത്തനം തോടി രാഗത്തില്‍ ആദിതാളത്തില്‍ പാടി. കാഴ്ചപരിമിതിയുള്ള കുട്ടിയുടെ പാട്ടു കേട്ടു വിസ്മയിച്ച ഗാനഗന്ധര്വന് ഒരു പാട്ടുകൂടി പാടിപ്പിച്ചു.
പിന്നെ വിജയലക്ഷ്മിക്കുവേണ്ടി അക്കാലത്തെ സൂപ്പര്‍ ഹിറ്റ് ഗാനമായ ‘സാഗരങ്ങളെ’ പാടി ഉണര്‍ത്തിയ എന്ന ഗാനം ആലപിച്ചു. മുന്‍ നിശ്ചയിച്ച സംഗീതനിശ ഒരു മണിക്കൂര്‍ വൈകിയേ തുടങ്ങൂ എന്നു സംഘാടകരെ അറിയിച്ച യേശുദാസ് വിജയലക്ഷ്മിയുടെ പാട്ടും സംഗീതത്തിലുള്ള കാര്യങ്ങളും ചോദിച്ചറിയുകയും ചെയ്തു. അന്നു തുടങ്ങിയ സംഗീതയാത്രയാണ് ദേശീയ ചലച്ചിത്ര പുരസ്കാരത്തിലെത്തിനില്ക്കുന്നത്. ഇപ്പോഴും രാഗത്തിലോ താളത്തിലോ സംശയം തോന്നിയാല്‍ വിജയലക്ഷ്മി ആദ്യം വിളിക്കുന്നത് ദാസേട്ടനേയാണ്.
യേശുദാസ് കേരളത്തിലെത്തിയാല്‍ വിജയലക്ഷ്മി അദ്ദേഹത്തെ കാണാന്‍ പോകും. പാട്ടുകള്‍ പാടും. സംശയങ്ങള്‍ ചോദിച്ച് ഒപ്പമിരിക്കും. ക്ഷേത്രങ്ങളിലും വേദികളിലും കച്ചേരിയും ഭക്തിഗാനമേളകളും അവതരിപ്പിച്ച് വിജലക്ഷ്മി 1988ല്‍ മുംബൈ ഷണ്മുഖാനന്ദ ഹാളില്‍ ഒന്നര മണിക്കൂര്‍ കച്ചേരി അവതരിപ്പിച്ച പൊതുപരിപാടികള്‍ക്കു തുടക്കം കുറിച്ചു. ഒറ്റക്കമ്പി മാത്രമുള്ള ഗായത്രിവീണയിലൂടെയാണ് വിജയലക്ഷ്മി കച്ചേരിയില്‍ പ്രശസ്തയാകുന്നത്. ഇലക്ട്രിക് ഗായത്രി വീണ വായിക്കുന്ന അപൂര്‍വം സംഗീതജ്ഞരില്‍ ഒരാള്‍. അച്ഛന് മുരളീധരനാണു വീണയ്ക്കു രൂപംകൊടുത്തത്. വയലിന് മാന്ത്രികന് കുന്നക്കുടി വൈദ്യനാഥനാണ് ഗായത്രി വീണയെന്നു പേരിട്ടത്. പാടുക മാത്രമല്ല നിരവധി കീര്‍ത്തനങ്ങളും രചിച്ചിട്ടുമുണ്ട്. വാസന്തി രാഗത്തില്‍ ഗണേശവര്ണമാണ് ഇതില്‍ പ്രധാനം.
കാല്നൂറ്റാണ്ടുലേറെ കച്ചേരികളിലൂടെ കേരളത്തിലും പുറത്തും വേദികള്‍ നല്കിയ കരുത്തിലാണ് സിനിമയിലേക്ക് എത്തുന്നത്. സംഗീത സംവിധായകന് എം. ജയചന്ദ്രനാണ് സിനിമാ പിന്നണി ഗാനലോകത്തിലേക്കുള്ള വിജയലക്ഷ്മിയുടെ യാത്രയ്ക്കു നിമിത്തമായത്. ‘സെല്ലുലോയ്ഡ്’എന്ന സിനിമയിലെ കാറ്റേ കാറ്റേ ... എന്ന ഗാനത്തോടെയാണ് ചലച്ചിത്ര പിന്നണിഗാനരംഗത്ത് ശ്രദ്ധേയമാകുന്നത്. പിന്നീട് നടനിലെ ‘പൂങ്കുയിലേ....’ എന്ന ഗാനത്തിനു സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് ലഭിച്ചതോടെ മലയാളവും കടന്ന് എട്ട് ഭാഷകളിലേക്ക് വിജയലക്ഷ്മിയുടെ സ്വരം പടര്‍ന്നു.
‘എആര്‍എം’ എന്ന സിനിമയില്‍ ‘അങ്ങു വാനക്കോണില് മിന്നിനിന്ന അമ്പിളി...’ എന്ന ഗാനത്തിന് ദേശീയ അവാര്‍ഡു ലഭിച്ചതോടെ മലയാളത്തിലെ മറ്റൊരു കോകിലമായി വിജയലക്ഷ്മി മാറി. തന്റെ പാട്ട് ഏറ്റുപാടി ഗംഭീരമാക്കിയ എല്ലാ സംഗീത പ്രേമികളുടെയും ആസ്വാദകരുടെയും മുമ്പില്‍ ശിരസ് നമിച്ച് വിജയലക്ഷ്മി എല്ലാവര്ക്കും സമത്വത്തിന്റെയും സമഭാവനയുടെയും നല്ല ഓണമാണ് ആശംസിക്കുന്നത്.
SUNDAY DEEPIKA
ഓണം എന്ന് പറയുമ്പോള്‍ തന്നെ ആദ്യം ഓര്‍മയില്‍ വരിക സദ്യയാണ്. ഉപ്പേരി, പഴം, പപ്പടം, പായസം തുടങ്ങി പന്ത്രണ്ടിലധികം വിഭവങ്ങള്‍ ചേരുന്നതാണ് ഓണസദ്യ. അച്ചാറ് മുതല്‍ പായസം വരെ വിഭവങ്ങള്‍ ഉള്‍പ്പെടുത്തി ഓണസദ്യ ഒരുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒട്ടനവധി കാര്യങ്ങളുണ്ട്. ഓരോ വിഭവവും കൃത്യസ്ഥാനത്ത് വിളമ്പാന്‍ ഈ രീതിയിലുള്ള ഇലയുടെ ക്രമീകരണം സഹായിക്കും. സദ്യ കഴിക്കാനിരിക്കുന്നയാളുടെ ഇടതുവശത്ത് തൂശനിലയുടെ തുമ്പ് വരുന്ന തരത്തിലാണ് ഇല വയ്ക്കേണ്ടത്. തൊട്ടുകൂട്ടാനുളളതും ചാറുകറിയും കൂട്ടുകറിയും സദ്യയില്‍ വേണം.
ഇലയുടെ വലതുവശത്ത് ഉപ്പേരിയാണ് ആദ്യം വിളമ്പുന്നത്. മുന്നിനമാണ് ഉപ്പേരി. കായ വറുത്തത്, ചേമ്പ് വറുത്തത്, നേന്ത്രക്കായ വറുത്തെടുത്ത് ശര്‍ക്കരപ്പാവ് ചേര്‍ത്തുണ്ടാക്കുന്ന ശര്‍ക്കര ഉപ്പേരി. ആവശ്യമുള്ളവര്‍ക്ക് ഇലയില്‍ ഉപ്പും വിളമ്പാറുണ്ട്. ചെറുപഴവും ചെറുതും വലുതുമായ രണ്ടു പപ്പടങ്ങളും വിളമ്പും. ഇതിനുശേഷം ഇഞ്ചിക്കറി, നാരങ്ങ അച്ചാര്‍, മാങ്ങ അച്ചാര്‍ തുടങ്ങിയ വിഭവങ്ങളും. ഇലയുടെ വലത്തെ അറ്റത്തായി അവിയലും തോരനും കിച്ചടിയും പച്ചടിയും വിളമ്പും.
കൂട്ടുകറിയായി കാളന്, ഓലന്‍ തുടങ്ങിയവ. കൂടാതെ തോരന്‍, എരിശേരി തുടങ്ങിയ കറികളും പ്രധാന വിഭവങ്ങളാണ്. ഇതൊക്കെ എത്തിയതിന് ശേഷമാണ് ചോറ് വിളമ്പുന്നത്. ചോറിനൊപ്പം പരിപ്പും നെയ്യും ചേര്‍ത്ത് വിളമ്പും. സാമ്പാറിനുശേഷം ചിലയിടങ്ങളില്‍ നേരിട്ട് പായസം വിളമ്പാറുണ്ട്. എന്നാല്‍ പല സ്ഥലങ്ങളിലും സാമ്പാറിനുശേഷം പുളിശേരിയോ കാളനോ വിളമ്പിയ ശേഷമായിരിക്കും പായസം.
ഉള്ളി തീയല്‍
ചെറിയ ഉള്ളി ഒരു കപ്പ്
തേങ്ങ ചിരകിയത് ഒരു കപ്പ്
മല്ലിപ്പൊടി രണ്ടു ടേബിള്‍ സ്പൂണ്‍
കാശ്മീരി മുളകുപൊടി ഒരു ടേബിള്‍ സ്പൂണ്‍
ഉണക്കമുളക് നാലെണ്ണം
ഉഴുന്നുപരിപ്പ് ഒരു പിടി
ഉഴുന്ന് ഒരു നുള്ള്
പുളി ചെറുനാരങ്ങ വലുപ്പത്തില്‍
മഞ്ഞള്‍പ്പൊടി അര ടീ സ്പൂണ്‍
ശര്‍ക്കര ഒരു ചെറിയ കഷ്ണം
കടുക്, കറിവേപ്പില ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്
വെളിച്ചെണ്ണ ആശ്യത്തിന്
ചുവടു കട്ടിയുള്ള പാത്രത്തില്‍ അല്‍പ്പം എണ്ണയൊഴിച്ച് അതിലേക്ക് ഉഴുന്നുപരിപ്പ് ഇട്ട് മൂപ്പിക്കുക. അതിലേക്ക് ഉണക്കമുളക്, കറിവേപ്പില, തേങ്ങ എന്നിവയിട്ട് വറുക്കുക. തേങ്ങ മൂത്തുവരുമ്പോള്‍ മല്ലിപ്പൊടിയും. ബ്രൗണ്‍ നിറമാകുമ്പോള്‍ തീ ഓഫാക്കുക. ഓഫാക്കിയാലും ഇടയ്ക്ക് ഇളക്കി നല്‍കണം. വറുത്തെടുത്ത തേങ്ങ നന്നായി അരച്ചെടുക്കണം. തൊലി കളഞ്ഞ് മുറിച്ചു വച്ചിരിക്കുന്ന ചെറിയുള്ളി തേങ്ങ വറുത്ത പാത്രത്തില്‍ അല്‍പ്പം വെളിച്ചെണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ വഴറ്റിയെടുക്കാം. അല്‍പ്പം ഉപ്പിട്ട് ഇളക്കി അടച്ചുവയ്ക്കാം. ഇടയ്ക്കിടയ്ക്ക് ഉള്ളി ഇളക്കണം.
ഉള്ളി നന്നായി വഴറ്റിക്കഴിയുമ്പോള്‍ അല്‍പ്പം കറിവേപ്പിലയിട്ട് ഇളക്കുക. ചെറുനാരങ്ങ വലുപ്പത്തില്‍ എടുത്ത പുളി വെള്ളത്തിലിട്ട് പിഴിഞ്ഞ് പുളിവെള്ളം ഉള്ളിയിലേക്ക് ചേര്‍ത്തു നല്‍കണം. പുളിവെള്ളത്തില്‍ കിടന്ന് ഉള്ളി ഒന്നൂടെ വേകണം. അതിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ കാശ്മീരി മുളകുപൊടി കൂടി ചേര്‍ത്തു നല്‍കുക.
കാല് ടീ സ്പൂണ്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്തു നല്‍കാം. വെള്ളം കുറയുന്നുണ്ടെങ്കില്‍ വെള്ളം ചേര്‍ത്തുനല്‍കണം. അരച്ചുവച്ച തേങ്ങകൂടി ചേര്‍ത്ത് നന്നായി ഇളക്കി തിളപ്പിക്കുക. പുളി കുറവാണെങ്കില്‍ പുളിവെള്ളം ചേര്‍ത്തുനല്‍കാം. നന്നായി തിളച്ചുകഴിയുമ്പോള്‍ ഒരു ഫ്രൈ പാനില്‍ എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ കടുക്, വറ്റല്‍മുളക്, കറിവേപ്പില എന്നിവയിട്ട് മൂപ്പിച്ച് തീയലിലേക്ക് ചേര്‍ക്കുക. ഉള്ളി തീയല്‍ തയാര്‍.
അവിയല്‍
ചേന 400 ഗ്രാം
വെള്ളരിക്ക 400 ഗ്രാം
പടവലങ്ങ 200 ഗ്രാം
ഏത്തക്കായ100 ഗ്രാം
കാരറ്റ് 100 ഗ്രാം
പയര്‍ 100 ഗ്രാം
വഴുതനങ്ങ 100 ഗ്രാം
മുരിങ്ങയ്ക്ക 50 ഗ്രാം
മാങ്ങ 50 ഗ്രാം
പച്ചമുളക് 100 ഗ്രാം
വെളിച്ചെണ്ണ ചെറിയ കപ്പ്
മഞ്ഞള്‍പ്പൊടി രണ്ടു ടീ സ്പൂണ്‍
മുളകുപൊടി ഒരു ടീ സ്പൂണ്‍
നാളികേരം ചിരകിയത് 250 ഗ്രാം
അടിക്കട്ടിയുള്ള ചെറിയ ഉരുളിയിൽ കുറച്ച് വെളിച്ചെണ്ണ ഒഴിക്കുക, കഷ്ണങ്ങള്‍ അടിയില്‍ പിടിക്കാതിരിക്കാന്‍ അല്പം കറിവേപ്പില ഇടുക. ആദ്യം ചേന, തുടര്‍ന്ന് വെള്ളരിക്ക, പടവലങ്ങ, വഴുതനങ്ങ, പയര്‍, കാരറ്റ് ഇവ ഓരോന്നായി ഇടുക, അടച്ചു വച്ച് ആവിയില്‍ വേവിക്കുക. രണ്ടു ടീ സ്പൂണ്‍ മഞ്ഞള്‍പ്പൊടിയും ഒരു ടീ സ്പൂണ്‍ മുളകുപൊടിയും ഇടുക. ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക. വെള്ളം ഒട്ടും ചേര്‍ക്കണ്ട. വേകുന്നതിനുള്ള വെള്ളം കഷണങ്ങളില്‍ നിന്നിറങ്ങിക്കോളും.
ഒടുവിലായി ഏത്തക്കായ ചേര്‍ക്കുക. കഷ്ണങ്ങള്‍ നല്ലതുപോലെ വാടുമ്പോള് മാങ്ങയും മുരിങ്ങയ്ക്കയും ഇടുക. വീണ്ടും ആവിയില്‍ വേവിക്കുക. 250 ഗ്രാം നാളികേരം കുറച്ച് ജീരകവും ചച്ചമുളകും ചേര്‍ത്ത് ചതച്ചെടുക്കുക. ഇത് വെന്ത കഷ്ണങ്ങളിലേക്ക് ചേര്‍ത്തിളക്കുക. ഏറ്റവും ഒടുവിൽ പച്ച വെളിച്ചെണ്ണയും ചേര്‍ത്ത് തീ ഓഫാക്കി ഇളക്കുക.
പാലട
അട 200 ഗ്രാം
പാല് മൂന്നര ലിറ്റര്‍
വെള്ളം ഒന്നര ലിറ്റര്‍
പഞ്ചസാര 900 ഗ്രാം
നെയ്യ് ആവശ്യത്തിന്
ചുവടുകട്ടിയുള്ള പാത്രം അടുപ്പില്‍ വച്ച് വെള്ളമൊഴിക്കുക. നന്നായി തിളച്ചുകഴിയുമ്പോള്‍ തീ ഓഫാക്കി അതിലേക്ക് അട ഇട്ട് അല്‍പ്പം വെളിച്ചെണ്ണകൂടി ഒഴിച്ചു നന്നായി ഇളക്കി അടച്ചുവച്ച് വേവിക്കുക. ഒരു മണിക്കൂര്‍ സമയമെടുക്കും അട വെന്തു കിട്ടാന്‍. ഈ സമയം മറ്റൊരു ചുവടുകട്ടിയുള്ള പാത്രത്തില്‍ ഒന്നര ലിറ്റര്‍ വെള്ളം അല്‍പ്പം നെയ്യ്, അല്‍പ്പം പഞ്ചസാര എന്നിവ തിളപ്പിച്ചെടുക്കുക. അതിലേക്ക് മൂന്നര ലിറ്റര്‍ പാല് ചേര്‍ത്ത് ഇളക്കി തിളപ്പിച്ചെടുക്കുക.
പാല് നന്നായി തിളച്ചുകഴിയുമ്പോള്‍ തീ നിയന്ത്രിക്കുക. വെള്ളം വറ്റി പിങ്ക് നിറമാകുന്നതുവരെ തിളപ്പിക്കുക. വെന്ത അട കഴുകി വെള്ളം വാര്‍ത്ത് എടുത്തത് പാലിലേക്ക് ചേര്‍ത്ത് നന്നായി ഇളക്കി തിളപ്പിക്കുക. പത്തു മിനിറ്റ് തിളപ്പിച്ചതിനുശേഷം 900 ഗ്രാം പഞ്ചസാര ചേര്‍ത്തുനല്‍കണം. നന്നായി ഇളക്കി അല്‍പ്പനേരം തിളപ്പിക്കുക. തീ ഓഫാക്കി തിള അവസാനിക്കുന്നതുവരെ ഇളക്കുക. പാട കെട്ടാതിരിക്കാന്‍ അല്‍പ്പം നെയ് ഒഴിച്ചു നല്‍കാം. ഇരുപതു മിനിറ്റിനുശേഷം വിളമ്പാം. മൂന്നേകാല്‍ ലിറ്റര്‍ പായസം കിട്ടും.
പൈനാപ്പിള്‍ പായസം
നല്ലവണ്ണം വിളഞ്ഞ പൈനാപ്പിള്‍
വലിയത് രണ്ടെണ്ണം
പഞ്ചസാര 100 ഗ്രാം
ശര്‍ക്കര 100 ഗ്രാം
നെയ്യ് 100 ഗ്രാം
കശുവണ്ടിപ്പരിപ്പ് അര കപ്പ്
കിസ്മിസ് അര കപ്പ്
മൂന്നു നാളികേരം പിഴിഞ്ഞ ഒന്നാം പാല് ഒരു കപ്പ്
രണ്ടാം പാല് ഒന്നര ലിറ്റര്‍
കണ്ടന്‍സ്ഡ് മില്‍ക്ക് കാല് കപ്പ്
ജീരകപ്പൊടി ഒരു ടീസ്പൂണ്‍
ഏലയ്ക്കാപ്പൊടി ഒരു ടീസ്പൂണ്‍
പൈനാപ്പിള്‍ നെടുകെ മുറിച്ച് ചിരവയില്‍ ചിരകി എടുക്കുക. ധാരാളം വെള്ളം ചേര്‍ത്ത് അടിക്കട്ടിയുള്ള പാത്രത്തില്‍ വേവിക്കുക. വെന്ത് വെള്ളം വറ്റിക്കഴിയുമ്പോള്‍ ശര്‍ക്കര ഉരുക്കി അരിച്ചെടുത്തതും പഞ്ചസാരയും ചേര്‍ത്തിളക്കി വഴറ്റുക. കുറുകിവരുമ്പോള്‍ രണ്ടാം പാല് ചേര്‍ത്ത് തിളപ്പിച്ച് കട്ടിയായി വരുമ്പോള്‍ തീ കെടുത്തി കണ്ടന്‍സ്ഡ് മില്‍ക്കും ജീരകപ്പൊടി, എലയ്ക്കാപ്പൊടി എന്നിവയും ചേര്‍ത്ത് ഇളക്കി ഒന്നാം പാല് ഒഴിക്കുക. കഴുകിയെടുത്ത കിസ്മിസും കശുവണ്ടിപ്പരിപ്പും നെയ്യില്‍ വറുത്ത് ഇളക്കി യോജിപ്പിക്കുക. ഈ പായസം ഒന്നര ലിറ്ററുണ്ടാകും.
ചേനയും കായും എരിശേരി
ചേന അര കപ്പ്
കായ അര കപ്പ്
തേങ്ങ ഒരു മുറി
മുളകുപൊടി രണ്ട് ടീ സ്പൂണ്‍
മഞ്ഞള്‍പ്പൊടി അര ടീ സ്പൂണ്‍
കുരുമുളകുപൊടി അര ടീ സ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
ഉഴുന്നുപരിപ്പ് രണ്ട് ടീ സ്പൂണ്‍
വെളിച്ചെണ്ണ ആവശ്യത്തിന്
കറിവേപ്പില ആവശ്യത്തിന്
വെള്ളം ആവശ്യത്തിന്
ചുവടുകട്ടിയുള്ള പാത്രം അടുപ്പില്‍ വച്ച് അതില്‍ അല്‍പ്പം വെള്ളമൊഴിച്ച് അതിലേക്ക് തൊലി കളഞ്ഞ ചെറിയ കഷ്ണങ്ങളാക്കിക്ക ചേന, കായ എന്നിവ ഇടുക. അതിലേക്ക് ആവശ്യത്തിനു ഉപ്പ് ചേര്‍ക്കുക. അര ടീ സ്പൂണ്‍ മഞ്ഞള്‍പ്പൊടി, രണ്ടു സ്പൂണ്‍ മുളകുപൊടി. അര ടീ സ്പൂണ്‍ കുരുമുളകുപൊടി, അല്‍പ്പം കറിവേപ്പില കുറച്ചു വെളിച്ചെണ്ണ എന്നിവ ചേര്‍ത്ത് അടച്ചു വച്ച് വേവിക്കുക. വെള്ളം കുറവാണെങ്കില്‍ അല്‍പ്പം ചേര്‍ത്തു നല്‍കണം. ഒരു കപ്പ് തേങ്ങ അല്‍പ്പം ജീരകം ചേര്‍ത്ത് നന്നായി അരച്ചെടുക്കണം. അടുപ്പില്‍ വച്ചിരിക്കുന്ന കായയും ചേനയും ഇടയ്ക്ക് ഇളക്കണം.
നന്നായി വെന്ത് ഉടഞ്ഞുകഴിയുമ്പോള് ജീരകം ചേര്‍ത്ത് അരച്ച തേങ്ങ ചേര്‍ത്ത് തിളപ്പിക്കണം. വെള്ളം കുറവു തോന്നിയാല്‍ ചേര്‍ത്തുനല്‍കാം. ഒരു ഫ്രൈപാനില്‍ അല്‍പ്പം എണ്ണയൊഴിച്ച് ചൂടാകുമ്പോഴള് ഉഴുന്നു പരിപ്പ് ഇട്ടു വറുക്കുക അതിലേക്ക് ബാക്കിയുള്ള തേങ്ങ ഇട്ടു നന്നായി വറുത്തെടുക്കണം. വറുത്ത തേങ്ങയിലേക്ക് അൽപം കുരുമുളകുപൊടി കൂടി ഇട്ട് ഇളക്കി അത് എരിശേരിയിലേക്ക് ചേര്‍ത്തു നന്നായി ഇളക്കുക. എരിശേരി റെഡി.
SUNDAY DEEPIKA
ചിന്താവിഷയം
ആരും കാണാത്തപ്പോള്‍ നമ്മള് എങ്ങനെയുള്ളവരാണ്? അല്പം അസ്വസ്ഥതയുണ്ടാക്കുന്ന ചോദ്യമാണിത്. മറ്റുള്ളവര്‍ കാണുമ്പോള്‍ നമ്മുടെ പ്രവൃത്തികളെക്കുറിച്ച് നാം പൊതുവേ ശ്രദ്ധാലുക്കളാണ്. സത്യസന്ധനും വിശ്വസ്തനും നല്ലവനുമായി മറ്റുള്ളവര്‍ നമ്മെ കാണണമെന്നു നാം ആഗ്രഹിക്കുന്നു. എന്നാല്‍, ആരും കാണാനില്ലാത്തപ്പോള്‍, ചോദ്യം ചെയ്യാന്‍ മേലുദ്യോഗസ്ഥന് ഇല്ലാത്തപ്പോള്‍, നിരീക്ഷിക്കാന്‍ കാമറയില്ലാത്തപ്പോള്, തെറ്റു ചെയ്താലും പിടിക്കപ്പെടാന്‍ സാധ്യതയില്ലാത്തപ്പോള്‍, നാം എങ്ങനെയാണ് പ്രവര്‍ത്തിക്കുക? സത്യസന്ധത മറ്റുള്ളവരെ കാണിക്കാനുള്ള ഒരു മുഖംമൂടിയാണോ അതോ നമ്മുടെ വ്യക്തിത്വത്തിന്റെ ഭാഗമായിത്തീര്‍ന്നിട്ടുണ്ടോ എന്നും വെളിപ്പെടുന്നത് അത്തരം നിമിഷങ്ങളിലാണ്.
ഇന്ത്യ കണ്ട ഏറ്റവും പ്രതിഭാശാലികളായ എന്‍ജിനിയര്‍മാരില്‍ ഒരാളായ സര് മോക്ഷഗുണ്ടം വിശ്വേശ്വരയ്യയുടെ ജീവിതം ഈ സത്യത്തിന്റെ ഉദാഹരണമാണ്. 1860 സെപ്റ്റംബര്‍ 15നു കര്‍ണാടകയിലെ മുദ്ദേനഹള്ളി എന്ന ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചത്. സംസ്കൃതപണ്ഡിതനായിരുന്ന ശ്രീനിവാസ ശാസ്ത്രിയുടെയും വെങ്കടലക്ഷ്മിയമ്മയുടെയും മകനായിരുന്നു അദ്ദേഹം. ചെറുപ്പത്തില്‍ത്തന്നെ പിതാവ് മരിച്ചതോടെ കുടുംബം സാമ്പത്തിക പ്രതിസന്ധിയിലായി. എന്നാല്‍, ദാരിദ്ര്യം അദ്ദേഹത്തിന്റെ പഠനമോഹത്തെ തളര്‍ത്തിയില്ല. ബാംഗ്ലൂരിലെ സെന്‍ട്രല്‍ കോളജില്‍ പഠിക്കുമ്പോള്‍ കുട്ടികള്‍ക്ക് ട്യൂഷനെടുത്താണ് സ്വന്തം ചെലവിന് ഒരു ഭാഗം വിശ്വേശ്വരയ്യ കണ്ടെത്തിയത്. പിന്നീട് പൂനയില്‍ സിവില്‍ എൻജിനിയറിംഗ് പഠിച്ച് അദ്ദേഹം മികച്ച വിജയം നേടി.
ബോംബെ പ്രസിഡന്‍സിയുടെ പൊതുമരാമത്ത് വകുപ്പില്‍ ജോലിയില്‍ പ്രവേശിച്ച് അദ്ദേഹം ജലസേചനം, കുടിവെള്ള വിതരണം, വെള്ളപ്പൊക്ക നിയന്ത്രണം തുടങ്ങിയ മേഖലകളിലെ വൈദഗ്ധ്യത്തിലൂടെ വളരെവേഗം പ്രശസ്തനായി. ജലസംഭരണികളിലെ നൂതനമായ ഓട്ടോമാറ്റിക് ഗേറ്റുകളുടെ രൂപകല്പന ഉള്‍പ്പെടെ നിരവധി എഞ്ചിനിയറിംഗ് സംഭാവനകള്‍ അദ്ദേഹത്തിന്റേതായിട്ടുണ്ട്. പിന്നീട് മൈസൂരില്‍ ചീഫ് എഞ്ചിനിയറായും 1912 മുതല്‍ 1918 വരെ ദിവാനായും സേവനമനുഷ്ഠിച്ചു.
വ്യവസായം, ബാങ്കിംഗ്, സാങ്കേതിക വിദ്യാഭ്യാസം, പൊതുസ്ഥാപനങ്ങള്‍ എന്നിവ വളര്‍ത്തി ആധുനിക മൈസൂറിന്റെ നിര്‍മാണത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. 1915ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ അദ്ദേഹത്തിന് ‘സര്’ പദവി നല്കി. 1955ല്‍ സ്വതന്ത്ര ഇന്ത്യ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്നം നല്കി വിശ്വേശ്വരയ്യയെ ആദരിച്ചു. അദ്ദേഹത്തിന്റെ ജന്മദിനമായ സെപ്റ്റംബര്‍ 15 ഇന്ത്യയില്‍ എൻജിനിയേഴ്സ് ഡേ ആയി ആചരിക്കപ്പെടുന്നു.
എന്നാല്‍, വിശ്വേശ്വരയ്യയുടെ എന്‍ജിനിയറിംഗ് നേട്ടങ്ങളെക്കാള്‍ നമ്മെ ആകര്‍ഷിക്കുന്ന മറ്റൊരു കാര്യമുണ്ട്: അദ്ദേഹത്തിന്റെ മികച്ച വ്യക്തിത്വം. കൃത്യനിഷ്ഠയും സമയനിഷ്ഠയും പൊതുമുതലിനോടുള്ള ഉത്തരവാദിത്വവും അദ്ദേഹത്തിന്റെ ജീവിതത്തിന്റെ മുഖമുദ്രകളായിരുന്നു. പണവും സമയവും അധികാരവും പൊതുസമ്പത്തുമെല്ലാം വ്യക്തിപരമായ സൗകര്യത്തിനുള്ളവയല്ല, പ്രത്യുത വിശ്വസ്തതയോടെ കൈകാര്യം ചെയ്യേണ്ട കാര്യങ്ങളാണെന്ന് അദ്ദേഹം വിശ്വസിച്ചു.
ഇവിടെയാണ് എന്‍ജിനിയറിംഗിനും മനുഷ്യജീവിതത്തിനുമിടയില് മനോഹരമായ ഒരു സാമ്യം കാണാനാവുന്നത്. ഒരു വലിയ പാലം കാണുമ്പോള്‍ അതിന്റെ തൂണുകളും വളവുകളും മനോഹാരിതയും നാം ശ്രദ്ധിക്കും. ഒരു ബഹുനിലക്കെട്ടിടം കാണുമ്പോള്‍ അതിന്റെ ഉയരം നമ്മെ വിസ്മയിപ്പിക്കും. എന്നാല്‍, അവയുടെ കരുത്തിന്റെ രഹസ്യം പലപ്പോഴും നമ്മുടെ കണ്ണുകള്‍ക്ക് കാണാവാത്ത അടിത്തറയിലാണ്. കൊടുങ്കാറ്റിലും പ്രളയത്തിലും അവയെ താങ്ങിനിറുത്തുന്നത് ആ മറഞ്ഞിരിക്കുന്ന അടിത്തറയിലാണ്.
മനുഷ്യവ്യക്തിത്വത്തിനും അത്തരമൊരു അടിത്തറയുണ്ട്. പ്രശസ്തി മറ്റുള്ളവര്‍ നമ്മെക്കുറിച്ച് ചിന്തിക്കുന്നതാണ്. എന്നാല്‍, സ്വഭാവം എന്നത് ആരും കാണാത്തപ്പോള്‍ നാം ആരാണ് എന്നതാണ്. പിടിക്കപ്പെടുമെന്ന ഭയത്താല്‍ മാത്രം സത്യസന്ധനായിരിക്കുന്നവന്റെ സത്യസന്ധതയ്ക്ക് വലിയ വിലയില്ല. കണക്കുകള്‍ പരിശോധിക്കപ്പെടുമെന്നതിനാല് മാത്രം പണം കൃത്യമായി കൈകാര്യം ചെയ്യുന്നതും യഥാര്‍ഥ സത്യസന്ധതയല്ല. തെറ്റു ചെയ്താല്‍ ആരും അറിയുകയില്ലെന്നും ഉറപ്പുള്ളപ്പോഴും ശരിയായത് തെരഞ്ഞെടുക്കുന്നതിലുമാണ് വ്യക്തിത്വത്തിന്റെ യഥാര്‍ഥ മാറ്റ് അടങ്ങിയിരിക്കുന്നത്.
വലിയ ധാര്‍മിക തകര്ച്ചകള് സാധാരണയായി വലിയ കുറ്റങ്ങളിലൂടെയല്ല ആരംഭിക്കുന്നത്. നിസാരമെന്നു കരുതുന്ന ചെറിയ വിട്ടുവീഴ്ചകളിലാണ് അവയുടെ തുടക്കം. ആരെയും ബാധിക്കില്ലെന്നു കരുതുന്ന ഒരു ചെറിയ നുണ, ചെലവുകണക്കില്‍ അല്പം കൂട്ടി എഴുതുന്നത്, മറ്റൊരാളുടെ അധ്വാനത്തിന്റെ അംഗീകാരം സ്വന്തമാക്കുന്നത്, നമുക്ക് അനുകൂലമായി സംഭവിച്ച ഒരു തെറ്റ് അറിഞ്ഞിട്ടും അത് തിരുത്താതിരിക്കുന്നത്, എല്ലാവരും ചെയ്യുന്നതല്ലേ എന്നു പറഞ്ഞു ന്യായീകരിക്കുന്ന ചെറിയ വഞ്ചനകള്‍, ആരും കണ്ടില്ലെതിനാല് കിട്ടിയ സാധനം സ്വന്തമാക്കുന്നത്, ഇവയോരോന്നും നിസാരമായി തോന്നാം.
എന്നാല്‍, ഒരു വലിയ കെട്ടിടം ഓരോ കല്ലായി ഉയരുന്നതുപോലെ, നമ്മുടെ വ്യക്തിത്വവും ഓരോ തീരുമാനത്തിലൂടെയാണ് രൂപപ്പെടുന്നത്. ഓരോ സത്യസന്ധമായ തീരുമാനവും നമ്മുടെ വ്യക്തിത്വത്തിന്റെ അടിത്തറയെ ശക്തമാക്കുന്നു. ഓരോ വിട്ടുവീഴ്ചയും അതിനെ ദുര്‍ബലമാക്കുന്നു.
സത്യസന്ധത രാഷ്്ട്രീയക്കാര്ക്കും ന്യായാധിപന്മാര്ക്കും ഉദ്യോഗസ്ഥര്‍ക്കും വ്യവസായികള്‍ക്കും വ്യാപാരികള്‍ക്കും മാത്രം ഉണ്ടായിരിക്കേണ്ട ഒരു ഗുണമല്ല. അത് നമ്മുടെ വീടുകളിലും ഓഫീസുകളിലും കടകളിലും വിദ്യാലയങ്ങളിലും ഒക്കെ ഉണ്ടായിരിക്കണം. കൊടുത്ത വാക്കു പാലിക്കുന്നതിലും ഏല്‍പ്പിച്ച ജോലികള്‍ ആത്മാര്‍ഥമായി ചെയ്യുന്നതിലും കടം തിരിച്ചുകൊടുക്കുന്നതിലും മറ്റുള്ളവരുടെ അവകാശം മാനിക്കുന്നതിലും നുണ പറഞ്ഞാല്‍ രക്ഷപ്പെടാമെന്നിരിക്കേ സത്യം പറയുന്നതിലുമൊക്കെയാണ് അത് അടങ്ങിയിരിക്കുന്നത്.
ദൈവവചനം പറയുന്നു: “സത്യസന്ധന്റെ മാര്‍ഗം സുരക്ഷിതമാണ്.’’(സുഭാഷിതങ്ങള്‍ 10:9). സത്യസന്ധത നല്കുന്ന വലിയൊരു സമ്മാനം മനഃസമാധാനമാണ്. സത്യം പറയുന്നവന് ആരോട് എന്തു നുണ പറയുന്നുവെന്ന് ഓര്‍ത്തുവയ്ക്കേണ്ടതില്ല. സത്യസന്ധമായി ജീവിക്കുന്നവനു രഹസ്യം പുറത്തുവരുമോ എന്ന് ഭയപ്പെടേണ്ടതില്ല. പൊതുജീവിതത്തിലും സ്വകാര്യജീവിതത്തിലും ഒരേ മൂല്യങ്ങള്‍ പാലിക്കുന്നവന് വ്യത്യസ്ത അവസരങ്ങളില്‍ വ്യത്യസ്ത മുഖംമൂടികള്‍ ധരിക്കേണ്ടി വരികയില്ല.
101 വര്‍ഷം നീണ്ട ജീവിതത്തിനുശേഷം 1962 ഏപ്രില്‍ 14ന് വിശ്വേശ്വരയ്യ അന്തരിച്ചു. അദ്ദേഹം രൂപകല്പന ചെയ്ത പദ്ധതികളും വളര്‍ത്തിയ സ്ഥാപനങ്ങളും ഇന്നും നിലനില്ക്കുന്നു. എന്നാല്‍, കോണ്‍ക്രീറ്റ് ഒരിക്കല്‍ ക്ഷയിക്കും; യന്ത്രങ്ങള്‍ കാലഹരണപ്പെടും; സാങ്കേതികവിദ്യകള്‍ മാറും. അപ്പോഴും, അദ്ദേഹത്തിന്റെ നല്ല വ്യക്തിത്വം അവയേക്കാള്‍ ദീര്‍ഘകാലം നിലനില്‍ക്കുന്ന സ്മാരകമായിരിക്കും എന്നതില്‍ സംശയം വേണ്ട.
നാം ആരുംതന്നെ ഒരു അണക്കെട്ട് രൂപകല്പന ചെയ്യുകയോ പാലം പണിയുകയോ ഒരു സംസ്ഥാനത്തിന്റെ ഭരണച്ചുമതല വഹിക്കുകയോ ചെയ്തെന്നു വരില്ല. എന്നാല്‍, അതിനേക്കാള്‍ പ്രധാനപ്പെട്ട ഒരു എന്‍ജിനിയറിംഗ് പദ്ധതി നാമെല്ലാവരും ഓരോ ദിവസവും നടത്തിക്കൊണ്ടിരിക്കുകയാണ്. അതായത്, ഓരോ ദിവസവും നാം നമ്മെത്തന്നെ നിര്മിച്ചുകൊണ്ടിരിക്കുകയാണെന്നു സാരം.
നാം എടുക്കുന്ന ഓരോ തീരുമാനവും ആ നിര്‍മിതിയുടെ അടിത്തറയില്‍ പതിയ്ക്കുന്ന ഓരോ കല്ലാണ്. ആരും അറിയുകയില്ലെന്നിരിക്കേ നാം പറയുന്ന ഓരോ സത്യവും അതിനെ ശക്തിപ്പെടുത്തുന്നു. ലംഘിച്ചാലും ആരും ചോദിക്കില്ലെന്നിരിക്കെ നാം പാലിക്കുന്ന വാക്ക് അതിനെ ഉറപ്പിക്കുന്നു. അഭിനന്ദിക്കാന്‍ ആരുമില്ലാത്തപ്പോൾ നാം ചെയ്യുന്ന സത്യസന്ധമായ പ്രവൃത്തി അതിന്റെ കരുത്ത് വര്‍ധിപ്പിക്കുന്നു.
ഒരു കെട്ടിടത്തിന്റെ കരുത്ത് എപ്പോഴും കാണുന്ന ഭിത്തികളിലല്ല. മറിച്ച്, ആരും കാണാത്ത അതിന്റെ അടിത്തറയിലാണ്. നമ്മുടെ മഹത്വവും മറ്റുള്ളവര്‍ കാണുന്ന ഏതാനും പ്രവൃത്തികളില്ല; അത് ആരും കാണാത്തപ്പോഴും നാം നടത്തുന്ന തെരഞ്ഞെടുപ്പുകളിലാണ്. ഈ കാര്യം നമുക്ക് മറക്കാതിരിക്കാം.
SUNDAY DEEPIKA
ഇന്നേക്ക് 116 വർഷം പിന്നിലെ വൻ സംഭവമായിരുന്നു അത്. മീനച്ചിലാറിന്റെ തീരത്തെ പാലാ അങ്ങാടിക്കവലയിലേക്ക് ദൂരങ്ങളിൽനിന്നുപോലും ജനാവലി ആ വിസ്മയം നേരിൽ കാണാൻ കാൽനടയായി എത്തിക്കൊണ്ടിരുന്നു. ഇരുന്പുവളയത്തിനു ചുറ്റും റബർ പൊതിഞ്ഞ ചക്രങ്ങൾ, പലക നിരത്തിയ പത്ത് സീറ്റുകളിലേക്ക് കയറാൻ ചവിട്ടുപടി, വശങ്ങളിൽ പടുത.
ജനം നോക്കിനിൽക്കെ കോട്ടും സ്യൂട്ടും ടൈയുമിട്ട് തൊപ്പിവച്ചയാൾ ശകടത്തിനു മുന്നിലിരുന്ന് ഗിയറിനു സമാനമായ ഇരുന്പുകന്പി മുകളിലേക്ക് ആഞ്ഞുവലിച്ചു. കൽക്കരിപ്പുക കുടുകുടാ തുപ്പി ശകടം മെല്ലെമെല്ലെ മുന്നോട്ടു നീങ്ങി. ഏറെപ്പേരും തലയിൽ കൈവച്ച് വിസ്മയം കൂറി. ധൈര്യശാലികൾ ശകടത്തിൽ തൊട്ടുനോക്കി. ഭയമുള്ളവർ പിന്നോട്ടു മാറി.
വന്നവരിൽ പഠിപ്പുള്ള ആരോ പറഞ്ഞു: “ഇതാണ് ബസ്. ഓടിക്കുന്നയാൾ ഡ്രൈവർ.” വണ്ടി എന്നാൽ കാളവണ്ടി, വില്ലുവണ്ടി, വലിവണ്ടി എന്നു മാത്രം കണ്ടുധരിച്ചിരുന്ന കാലം. കേരളത്തിൽ ആദ്യത്തേതെന്നു പറയാവുന്ന മോട്ടോർ സർവീസ് പാലായിൽനിന്ന് കോട്ടയം വരെ കല്ലും കുഴിയും നിറഞ്ഞ മണ്‍പാതയിലൂടെ പതിനേഴര മൈൽ ദൂരം ഓടാൻ വേണ്ടിവന്നത് രണ്ടര മണിക്കൂർ.
കേരളത്തിലാദ്യമായി ബസ് എത്തിച്ച കഥാപുരുഷൻ ജോസഫ് ആഗസ്തി കയ്യാലയ്ക്കകം എന്ന കൊച്ചുപാപ്പന്‍ അന്നു പ്രായം വെറും പതിനേഴു വയസ്. വിദ്യാഭ്യാസം സ്കൂൾ പഠനം. ബസ് എന്ന യന്ത്രവണ്ടി ഫ്രാൻസിൽനിന്ന് പാലായിലെത്തിക്കുന്നതിനു പിന്നിൽ ജോസഫ് ആഗസ്തിയുടെ കടുംപിടിത്തവും രണ്ടു മൂന്നു ദിവസത്തെ സത്യഗ്രഹവും വേണ്ടിവന്നു. ഇനി കഥയിലേക്കും കാര്യത്തിലേക്കും കടക്കാം.
പിതാവ് ആഗസ്തി ജോസഫിന്റെ മരണത്തോടെ വിഷമത്തിലായ മക്കൾ ജോസഫ് ആഗസ്തിയെയും സഹോദരൻ തോമസിനെയും പിതൃസഹോദരൻ ആഗസ്തി മത്തായി എന്ന കൊച്ചുമത്തച്ചൻ ഈരാറ്റുപേട്ട മങ്കൊന്പിൽനിന്നു പാലായിലെ കുടുംബവീട്ടിലേക്ക് കൊണ്ടുവന്നിട്ട് ഏതാനും മാസങ്ങളേ ആയിരുന്നുള്ളൂ. കൃഷി, വ്യാപാര, വാണിജ്യ പ്രമുഖരായിരുന്ന കയ്യാലയ്ക്കകം കുടുംബക്കാർക്ക് തിരുവനന്തപുരം വള്ളക്കടവിൽ അക്കാലത്ത് ജൗളിവ്യാപാരമുണ്ടായിരുന്നു.
സിൽക്ക് തുണിത്തരങ്ങൾ വാങ്ങാൻ ആഗസ്തി മത്തായിയൊപ്പം ജോസഫും മധുരയിൽ പോവുക പതിവായിരുന്നു. മധുരയിൽനിന്നോ അതല്ലെങ്കിൽ പാലായിൽ മലഞ്ചരക്ക് വാങ്ങാനെത്തിയിരുന്ന വിദേശികളിൽനിന്നോ ഉള്ള കേട്ടറിവാകാം ഒരു ബസ് വാങ്ങണമെന്ന ആഗ്രഹം ജോസഫ് ആഗസ്തിയിൽ മുളയിട്ടത്. “നമുക്കൊരു ബസ് വാങ്ങിക്കൂടേ.” ആഗസ്തി മത്തായിയോട് ഒരു നാൾ പയ്യന്റെ ചോദ്യം. “എന്ത് ബസ്, എന്തിന് ബസ്” എന്നായിരുന്നു കാരണവരുടെ മറുചോദ്യം.
ഫ്രാൻസിൽനിന്ന് ബസ് പാലായിലേക്ക്
ബസിനായി ജോസഫ് ആഗസ്തിയുടെ പിടിവാശി ദിവസങ്ങളോളം തുടർന്നു. കടുംപിടിത്തിലൊന്നും പിതൃസഹോദരൻ വഴങ്ങുന്നില്ലതാനും. മുറിയടച്ച് രണ്ടു മൂന്നു ദിവസം കിടപ്പും മൗനവ്രതവും. തീനും കുടിയുമില്ലാതെ കിടപ്പു നീണ്ടതോടെ ആഗസ്തി മത്തായിയുടെ ഭാര്യ ക്ലാരമ്മയുടെ മനസലിഞ്ഞു. “അവന്റെ ആഗ്രഹം അങ്ങു സാധിച്ചു കൊടുത്തേക്കെന്ന്” കരുണാദ്രമായ ഉപദേശം. മനസില്ലാമനസോടെ ആഗസ്തി ഭാര്യയുടെ നിലപാട് അംഗീകരിച്ചു. അങ്ങനെയാണ് ഒരു നൂറ്റാണ്ടും ഒരു പതിറ്റാണ്ടും മുൻപ് നാലുവീലിൽ പാലായിൽനിന്നു കോട്ടയത്തേക്ക് കടകട ശബ്ദത്തോടെ ആ ശകടം ഓടിത്തുടങ്ങിയത്.
കേരളം തിരുവിതാംകൂറും കൊച്ചിയും മലബാറുമായി കിടന്ന കാലമാണത്. ഇന്ത്യയിൽ ബസ് നിർമാണ കന്പനികളൊന്നുംതന്നെയില്ല. യൂറോപ്യൻ രാജ്യങ്ങളിലേ ബസ് നിർമാണവും ഗതാഗത സർവീസുള്ളൂ. ബസ് എത്തിച്ചാൽതന്നെ വെറുതെയങ്ങ് നിരത്തിലിറക്കി ഓട്ടം തുടങ്ങാനാവില്ല. ബസ് എത്തിക്കുന്നതിനു മുന്നോടിയായി 1908ൽ മീനച്ചിൽ മോട്ടോർ അസോസിയേഷൻ എന്ന പേരിൽ കന്പനി സർക്കാരിൽ രജിസ്റ്റർ ചെയ്തു. അത് തിരുവിതാംകൂർ നാട്ടുരാജ്യത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ട മൂന്നാമത്തെ കന്പനിയാണ്.
1909 അവസാനത്തോടെ ജോസഫ് ആഗസ്തിയുടെ സ്വപ്നസാക്ഷാത്കാരം ഫ്രാൻസിലെ ത്രോണിക് കന്പനി നിർമിച്ച ബസ് എന്ന യന്ത്രവണ്ടി കപ്പൽ കയറി മദിരാശിലെത്തി. മദിരാശിയിൽനിന്ന് കടലും കായലും പുഴയും താണ്ടി കപ്പലിലോ ചങ്ങാടത്തിലോ ആകാം പാലായിൽ വീലുറപ്പിച്ചത്. ചെന്നൈയിലെ സിംസണ്‍ ആൻഡ് കന്പനിയായിരുന്നു ബസ് എത്തിച്ചതിലെ ഇടനിലക്കാർ. ബസിന്റെ അറ്റകുറ്റപ്പണിയും ഡ്രൈവറെ പരിശീലിപ്പിക്കലും അവരുടെ ചുമതലയിലായിരുന്നു. നെൽപ്പാടങ്ങളെയും മറ്റ് കൃഷിയിടങ്ങളെയും പകുത്തുപോകുന്ന എട്ടടി നടപ്പാതയല്ലാതെ അക്കാലത്ത് ടാറിട്ടതും കല്ലുപാകിയതുമായ റോഡ് സൗകര്യമില്ല.
സഹോദരപുത്രന്റെ കലശലായ മോഹത്തിനും പിടിവാശിക്കും വഴങ്ങേണ്ടിവന്നപ്പോൾ ആഗസ്തി മത്തായിക്ക് പണച്ചെലവ് ചില്ലറയൊന്നുമായിരുന്നില്ല. ബസ് വാങ്ങാൻ മുടക്കിയത് അക്കാലത്തെ ആയിരം കുതിരപ്പവൻ. മലയോരത്തോ മലബാറിലോ രണ്ടായിരമോ മൂവായിരമോ ഏക്കർ സ്ഥലം വാങ്ങി കൃഷി തുടങ്ങാനുള്ള തുകയാണ് ബസിനു മുടക്കിയത്.
പാലാ അങ്ങാടി കഴിഞ്ഞ നൂറ്റാണ്ടുകളിൽ സുഗന്ധവ്യഞ്ജനങ്ങളുടെയും മലഞ്ചരക്കിന്റെയും പ്രമുഖ വ്യാപാരകേന്ദ്രമായിരുന്നു. മീനച്ചിൽ നദീതടത്തിൽ സമൃദ്ധമായി വിളഞ്ഞിരുന്ന കുരുമുളക് യൂറോപ്പിൽ ‘പാലാ പെപ്പർ’ എന്ന പേരിൽ പ്രതാപത്തോടെ വിറ്റഴിക്കപ്പെട്ടിരുന്ന കാലം. ചുക്കും മഞ്ഞളും ജാതിക്കയും ഗ്രാന്പുവും പാലാ അങ്ങാടിയിൽ വിറ്റാൽ ഉയർന്ന വില കിട്ടുമെന്നതിനാൽ പ്രധാന വ്യാപാരവിപണിയായി ഇവിടം പേരെടുത്തിരുന്നു. അങ്ങനെ കാർഷികോത്പന്നങ്ങളുമായി കാളവണ്ടികൾ രാപകൽ പാലായിലേക്കു വന്നുപോയിക്കൊണ്ടിരുന്നു. പാലായിൽനിന്ന് മീനച്ചിലാറ്റിലൂടെ കെട്ടുവള്ളത്തിലും ചങ്ങാടത്തിലും മലഞ്ചരക്ക് അതിരന്പുഴ ചന്തയിലേക്കും ആലപ്പുഴ തുറമുഖത്തേക്കും കൊണ്ടുപോകുന്നതും പതിവു കാഴ്ചയായിരുന്നു.
വീണ്ടും പാലാ ബസിലേക്കു മടങ്ങാം. ബസ് ഓടിക്കാൻ സത്യസന്ധനും സദ്സ്വഭാവിയുമായ ആളെത്തന്നെ കിട്ടണമെന്നു നിർബന്ധം. ഒട്ടേറെ അപേക്ഷകൾ ലഭിച്ചെങ്കിലും ചങ്ങനാശേരിയിലെ പ്രമുഖ കുടുംബത്തിൽനിന്നുള്ള ഒരാളെയാണു ഡ്രൈവറായി നിയോഗിച്ചത്. കുടുംബത്തിന്റെ സാന്പത്തികനിലകൂടി പരിഗണിച്ചായിരുന്നു ഡ്രൈവർ നിയമനം. അദ്ദേഹത്തെ മദിരാശിയിലെ സിംസണ്‍ ആൻഡ് കന്പനിയിലേക്കയച്ച് ഡ്രൈവിംഗും അവശ്യം അറ്റകുറ്റപ്പണികളും പഠിപ്പിച്ചു.
വേഷവിധാനത്തിൽ വിമാന പൈലറ്റിന്റെ പത്രാസ് ബസ് ഡ്രൈവർക്കുണ്ടായിരുന്നു. തനി യൂറോപ്യൻ വേഷവിധാനം. അലങ്കാരത്തൊപ്പി, മുട്ടിനു താഴെ വരെയുള്ള ഷൂസ്, കുപ്പായത്തിനു മുകളിൽ നാലു വലിയ പോക്കറ്റുകളുള്ള കോട്ട്, ടൈ. കൊടുംചൂടിലും പെരുമഴയിലും ഡ്രൈവറുടെ വേഷത്തിന് ഇളവുകളുണ്ടായിരുന്നില്ല.
പാലാ-കോട്ടയം നിരക്ക് കാൽ ചക്രം
ബസിനുള്ള കൽക്കരി കൊച്ചിയിൽനിന്നു കായൽ കടന്ന് അതിരന്പുഴ വഴി മീനച്ചിലാറ്റിലൂടെ കെട്ടുവള്ളത്തിൽ പാലായിൽ എത്തിക്കുകയായിരുന്നു. 1910 മധ്യത്തോടെ പാലായിൽനിന്നു കോട്ടയത്തേക്കു ബസ് ഓടിത്തുടങ്ങി. കാളവണ്ടികളും കുതിരവണ്ടികളും പിടിവണ്ടികളും മാത്രം ഓടിയിരുന്ന ഗ്രാമപാതയിലൂടെയുള്ള യാത്ര. രാവിലെ പാലായിൽനിന്ന് തിരിച്ചാൽ മണ്ണുറോഡിലൂടെ ഓടിച്ചാടിയും കിതച്ചും കോട്ടയത്തെത്തും. കോട്ടയം നാഗന്പടം കടവുവരെയായിരുന്നു ഈ വാഹനത്തിന്റെ സർവീസ് എന്നാണ് പഴമക്കാരുടെ പക്ഷം. കോട്ടയത്തെത്തി രണ്ടു മണിക്കൂർ ബസും ഡ്രൈവറും വിശ്രമിക്കും. വൈകുന്നേരത്തോടെ തിരികെ പാലായിലേക്ക്.
ബസിന്റെ വരവു കാണുന്പോൾ കാൽനടക്കാരും കാളവണ്ടിക്കാരും വഴിയോരത്ത് ഒതുങ്ങിനിൽക്കും. മണിക്കൂറിൽ നാല്പതു കിലോമീറ്റർ വരെ വേഗമെടുക്കാമെങ്കിലും പാതയുടെ പരിമിതി കാരണം 20 കിലോമീറ്ററായിരുന്നു പരമാവധി വേഗം. കറുത്ത പുക തുപ്പി സാവധാനം ഓടുന്ന ബസിൽ സഹായികൾ ആരുമുണ്ടായിരുന്നില്ല. യാത്രക്കാർ ഏറെയും സാമാന്യേന സന്പന്നരായിരുന്നു. ചിലരാകട്ടെ ബസിൽ യാത്ര ചെയ്യാനുള്ള അതിമോഹംകൊണ്ടു മാത്രം ഇറങ്ങിത്തിരിച്ചവരും. തിരുവിതാംകൂറിലെ പഴയ നാണയം കാൽ ഓട്ടചക്രമായിരുന്നു ടിക്കറ്റ് നിരക്ക്. യാത്രക്കാരിൽനിന്ന് അതു വാങ്ങുന്നത് ഡ്രൈവർതന്നെ.
യന്ത്രശകടത്തിൽ ഒരിക്കലൊന്നു കയറി തൃപ്തിയടയാൻ വിദൂരങ്ങളിൽനിന്നു വരെ ആൾക്കാർ വഴിയോരങ്ങളിൽ വന്നു. കവലകളിൽ എഴുതിവച്ച സ്റ്റോപ്പുകളൊന്നുമില്ലാത്തതിനാൽ ബസ് നിറുത്താൻ ഉറക്കെ ഡ്രൈവറെ ‘സാർ’ എന്ന് വിളിക്കുകയേ മാർഗമുണ്ടായിരുന്നുള്ളൂ. കൈ നീട്ടി വണ്ടി നിറുത്തിക്കുകയെന്നത് അക്കാലത്ത് നാട്ടുനിയമമായിരുന്നില്ല. കാഞ്ഞിരപ്പള്ളി, പൊൻകുന്നം, മുണ്ടക്കയം, ഈരാറ്റുപേട്ട പ്രദേശങ്ങളിൽനിന്ന് പുലർച്ചെ ചൂട്ടുവെട്ടത്തിൽ പാലാവരെ വന്ന് ബസിൽ കോട്ടയത്തിനു പോയവരേറെയുണ്ട്.
കോട്ടയത്തുനിന്ന് അവരൊക്കെ കോട്ടയം-കുമളി റോഡിലൂടെയും മറ്റും വീടുകളിലേക്കു നടന്നുപോയി. മടക്കയാത്രയിൽ മാത്രമല്ല വീട്ടിലും നാട്ടിലുമെത്തി അവരൊക്കെ ബസ് യാത്രാനുഭവം കഥയും തിരക്കഥയുമായി അവതരിപ്പിച്ചുകൊണ്ടിരുന്നു. ബസിൽ യാത്ര ചെയ്തവർക്കും കിട്ടി നാട്ടിൽ മോശമല്ലാത്ത പ്രമാണിത്തം.
കൊല്ലത്തേക്ക് ബസ് വള്ളം കയറി
ചില്ലറ നാണയത്തിനുവരെ വിലയും നിലയുമുള്ള കാലമായിരുന്നതിനാൽ ബസിൽ പലപ്പോഴും പകുതി സീറ്റുകളിൽപ്പോലും ആളുണ്ടായില്ല. യാത്രക്കാർ ആരുമില്ലാതെ വരുന്ന ദിവസങ്ങളിൽ ബസ് സർവീസ് മുടങ്ങുന്നതും പതിവായിരുന്നു. എവിടെ പോകണമെങ്കിലും കാൽനടയാത്ര ജീവിതത്തിന്റെ ഭാഗമാക്കിയിരുന്ന അക്കാലത്ത് ബസിൽ പോകണമെന്ന് സാധാരണക്കാർക്ക് നിർബന്ധമുണ്ടായിരുന്നില്ല.
യാത്രക്കാരുടെ എണ്ണം കുറഞ്ഞതോടെ സർവീസ് പ്രതിസന്ധിയിലായി. അക്കാലത്ത് ആലപ്പുഴ കഴിഞ്ഞാൽ കൊല്ലമായിരുന്നു തിരുവിതാംകൂറിലെ വാണിജ്യപ്രമാണിത്തമുള്ള പട്ടണം. അതിനാൽ സർവീസ് കൊല്ലത്തുനിന്ന് തിരുവനന്തപുരത്തേക്കാക്കിയാൽ മെച്ചവും മിച്ചവും കിട്ടുമെന്ന പ്രതീക്ഷയിൽ ജോസഫ് ആഗസ്തി വള്ളങ്ങൾ ചേർത്തുകെട്ടി പലക നിരത്തി ബസ് 1912ൽ കൊല്ലത്തെത്തിച്ചു.
കൊല്ലം-തിരുവനന്തപുരം റൂട്ടിൽ പത്തു സീറ്റിലും ഫുള്ളായി യാത്രക്കാരെ കിട്ടി. 1919 വരെ ഇതേ റൂട്ടിൽ മീനച്ചിൽ മോട്ടോർ അസോസിയേഷൻ സർവീസ് തുടർന്നു. അക്കാലത്ത് മറ്റൊരു ബസ് കൂടി ജോസഫ് ഫ്രാൻസിൽനിന്ന് വാങ്ങി കൊല്ലം-തിരുവനന്തപുരം റൂട്ടിൽ ഓടിച്ചതായി പറഞ്ഞു കേട്ടിട്ടുണ്ടെന്ന് ആഗസ്തി മത്തായിയുടെ ചെറുമകൻ ജേക്കബ് സേവ്യർ പറഞ്ഞു. 1918 ജനുവരിയിൽ കൊല്ലം- തിരുവനന്തപുരം റൂട്ടിൽ തീവണ്ടി ഓടിത്തുടങ്ങിയതോടെ ബസിൽ യാത്രക്കാർ കുറഞ്ഞു. അതോടെ 1919ൽ ബസ് വീണ്ടും പാലായിലേക്ക് വള്ളത്തിൽ മടങ്ങി. തുടർന്ന് 1922 വരെ പാലാ-കോട്ടയം റൂട്ടിൽ ഓടിത്തളർന്നു.
ഒന്നാം ലോകയുദ്ധവിരാമത്തോടെ ബസിനു സ്പെയർപാർട്സ് കിട്ടാതായി. ഇതിനിടെ, ബസ് കൽക്കരിയിൽനിന്ന് പെട്രോൾ എൻജിനിലേക്കു മാറ്റിയതോടെ പെട്രോൾ ക്ഷാമവും തടസമായി. തന്നെയുമല്ല, പെട്രോൾ മദിരാശിയിൽനിന്നെത്തിക്കുന്നത് വലിയ സാന്പത്തികച്ചെലവും. ഇത്തരത്തിൽ 1922ൽ പാലാ-കോട്ടയം സർവീസിന് അവസാനമായി. കുറേക്കാലം ബസ് കയ്യാലയ്ക്കകം വീടിനു സമീപം ഓടാതെ കിടന്നു. നനഞ്ഞും തുരുന്പെടുത്തും നശിക്കുംമുന്നേ വാങ്ങിയതിലും വളരെക്കുറഞ്ഞ വിലയ്ക്ക് ബസ് ടിവിഎസ് കന്പനിക്കോ മദിരാശിയിലുള്ള മറ്റാർക്കോ വിറ്റു.
ഫ്രാൻസിൽനിന്ന് ബസ് പാലായിൽ എത്തിച്ചതിൽ തീരുന്നില്ല ജോസഫ് ആഗസ്തിയുടെ ക്രെഡിറ്റ്. ഒറ്റക്കുതിര വലിക്കുന്ന വില്ലുവണ്ടിയും സൈക്കിളും ജനറേറ്ററും ആദ്യം പാലായിൽ കൊണ്ടുവന്നതും ഇദ്ദേഹമാണ്. 1927ൽ പാലാ സെൻട്രൽ ബാങ്ക് സ്ഥാപിക്കുന്നതിലും പ്രധാനി ജോസഫ് ആഗസ്തിയായിരുന്നു. പാലാ മേഖലയിൽ ചുടുകട്ടകൊണ്ട് ആദ്യം പണിത കെട്ടിടം പാലാ സെൻട്രൽ ബാങ്കിന്റേതായിരുന്നു. പാലായിൽ ഇത്തരം പലതരം വിസ്മയങ്ങളുടെ അവതാരകനായിരുന്ന ജോസഫ് ആഗസ്തി 1968ൽ എണ്പത്തിനാലാം വയസിൽ അന്തരിച്ചു.
ഇദ്ദേഹം ബസ് സർവീസ് തുടങ്ങി ഇരുപത്തിയാറ് വർഷം കഴിഞ്ഞാണ് തിരുവനന്തപുരത്ത് തിരുവിതാംകൂർ മഹാരാജാവ് ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ അനന്തപുരിയിൽ ബസ് സർവീസ് തുടങ്ങിയത്. ലണ്ടണിൽനിന്ന് വാങ്ങി തിരുവനന്തപുരത്ത് ബോഡി ചെയ്ത് 1938 ഫെബ്രുവരി 20നാണ് സർവീസ് തുടങ്ങിയത്. തന്പാനൂരിൽനിന്ന് ഇ.ജി. സോൾട്ടർ എന്ന ബ്രിട്ടീഷ് എൻജിനിയർ ഡ്രൈവ് ചെയ്ത് മഹാരാജാവിനെയും കുടുംബാംഗങ്ങളെയും വഹിച്ച് കവടിയാർ കൊട്ടാരത്തിലേക്ക് നീങ്ങി. പിറ്റേന്ന് തിരുവനന്തപുരം-കന്യാകുമാരി റൂട്ടിൽ സർവീസ് ആരംഭിച്ചു.
SUNDAY DEEPIKA
2026 മേയ് 24. പശ്ചിമ ബംഗാളിലെ സിലിഗുരി മെഡിക്കല്‍ കോളജ് കോണ്‍ഫറന്‍സ് ഹാളില്‍ എംബിബിഎസ് ബിരുദദാനം നടക്കുന്നു. വേദിയില്‍ ഒരോ പേരുകള്‍ വിളിച്ചു പറയുമ്പോഴും കൈയടികള്‍. അക്കൂട്ടത്തില്‍ ഒരു പേര് ജസിന്‍ഡ മാര്‍ഷല്‍ ലപ്ച. സാന്പത്തിക ക്ലേശംമൂലം ഒരു കാലത്ത് സ്കൂൾപഠനം തുടരാനാകുമോ എന്നറിയാതെ നിന്ന ഏഴാം ക്ലാസുകാരി. ദാരിദ്ര്യവും സാഹചര്യങ്ങളും അവള്‍ക്കു മുന്നില്‍ കനത്ത മതിലായിരുന്നു.
ചടങ്ങിന്റെ മുന്‍നിരയില്‍ ജസിന്‍ഡയുടെ മാതാപിതാക്കള്‍ക്കൊപ്പം മറ്റൊരാളുമുണ്ടായിരുന്നു. കോട്ടയം അതിരമ്പുഴ സ്വദേശി ഡോ. ഐസക് തോമസ്. ജസിന്‍ഡയുടെ സ്വന്തം അച്ഛനല്ലെങ്കിലും അവളുടെ സ്വപ്നങ്ങള്‍ക്ക് കരുതലൊരുക്കിയ പോറ്റച്ഛനായിരുന്നു ഐസക്. 2016നു പത്തു വർഷം ശേഷമാണ് ഐസക് ജസിന്‍ഡയെ നേരില്‍ കാണുന്നത്. അവള് ഡോക്ടറായി സ്റ്റെതസ്കോപ്പണിഞ്ഞ ദിവസം.
ദാരിദ്ര്യത്തോട് പൊരുതിയ വിജയം
കണ്ണൂര്‍ മാമ്പൊയിലിൽ ഓലിക്കല്‍ കുടുംബാംഗമായ ഐസക്കിന്റെ ബാല്യം ദാരിദ്ര്യത്തോടുള്ള പോരാട്ടമായിരുന്നു. മാതാപിതാക്കളായ തോമസും മേരിയും രാപകല്‍ അധ്വാനിച്ചിട്ടും വീട്ടിലെ ദുരിതങ്ങള്‍ക്കും ഇല്ലായ്മകള്‍ക്കും അറുതിയുണ്ടായിരുന്നില്ല. വിശപ്പിന്റെ വിളി നന്നായി അറിഞ്ഞായിരുന്നു ഐസക്കിന്റെയും സഹോദരങ്ങളുടെയും ബാല്യം. സ്കൂള്‍ പഠനത്തിനുശേഷം ഐസക് സെമിനാരിയില്‍ ചേര്‍ന്നു. ഭരണങ്ങാനത്തും വിശാഖപട്ടണത്തും ഉജ്ജയിനിലും സെമിനാരി പരിശീലനം തുടര്‍ന്നു. പക്ഷേ, സഹോദരങ്ങളുടെ കടുത്ത ദാരിദ്ര്യത്തിന് അറുതിയുണ്ടാകാത്ത സാഹചര്യത്തില്‍ സെമിനാരി പരിശീലനം പാതിവഴിയില്‍ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതനായി കുടുംബത്തിന് താങ്ങാകാന്‍ വീട്ടിലേക്കു മടങ്ങി.
പിന്നീട്, എംജി സര്‍വകലാശാലയില്‍ സ്കൂള്‍ ഓഫ് ഗാന്ധിയന്‍ തോട്സില്‍ സാമൂഹിക പഠനത്തില്‍ പിജിക്ക് ചേര്‍ന്നു. ക്ലാസില്ലാത്ത ദിവസങ്ങളില്‍ കൂലിപ്പണിക്ക് പോയി പണം കണ്ടെത്തി കോഴ്സ് പൂര്‍ത്തിയാക്കി. യുജിസി, നെറ്റ്, എംഫില്‍, പിഎച്ച്ഡിയൊക്കെ കഠിനാധ്വാനത്തില്‍ കരസ്ഥമാക്കി. തുടര്‍ന്ന് മൂലമറ്റം സെന്റ് ജോസഫ്സ് കോളജ് സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റില്‍ ജോലി ലഭിച്ചു. പിന്നീട് കരിയര്‍ ഗൈഡന്‍സും മെന്ററിംഗും ജീവിതത്തിന്റെ ഭാഗമാക്കി അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പരിശീലനം നല്കാന് വിവിധ സംസ്ഥാനങ്ങളിലൂടെ യാത്ര ചെയ്തു.
ജസിന്‍ഡയുടെ കാവലാള്‍
ആ യാത്രകള്‍ക്കിടയില്‍ പശ്ചിമ ബംഗാള്‍ സിലിഗുരിയിലെ ഗുഡ് ഷെപ്പേര്‍ഡ് സ്കൂളില്‍ വിദ്യാർഥികളോടു സംസാരിക്കുകയായിരുന്നു ഡോ. ഐസക്. ബില്‍ ഗേറ്റ്സിന്റെയും പൗലോ കൊയ്ലോയുടെയും വാക്കുകള്‍ അദ്ദേഹം പങ്കുവച്ചു. “ദാരിദ്ര്യത്തില്‍ ജനിക്കുന്നത് ഒരാളുടെയും തെറ്റല്ല. എന്നാല്‍, ദാരിദ്ര്യത്തെ ജീവിതത്തിന്റെ അവസാന വിധിയായി കരുതരുത്” എന്ന ബില്‍ ഗേറ്റ്സിന്റെ സന്ദേശവും “ഒരു കാര്യം ആത്മാര്‍ഥമായി ആഗ്രഹിച്ചാല്‍ അത് നേടാന്‍ ഈ പ്രപഞ്ചം മുഴുവന്‍ നിങ്ങളോടൊപ്പം നില്ക്കക്കും” എന്ന പൗലോ കൊയ്ലോയുടെ വാക്കുകളും അദ്ദേഹം ആവര്‍ത്തിച്ചുകൊണ്ടിരുന്നു. അതോടൊപ്പം സ്വന്തം ജീവിതാനുഭവങ്ങളും കുട്ടികളോട് പങ്കുവയ്ക്കുമായിരുന്നു. വിശപ്പില്‍നിന്ന് പുസ്തകങ്ങളിലേക്കും കൂലിപ്പണിയില്‍നിന്ന് പിഎച്ച്ഡിയിലേക്കും നടന്നുകയറിയ സ്വന്തം വഴികള്‍.
സ്കൂളില്‍ സംസാരിക്കുമ്പോഴാണ് ഐസക്കിന്റെ മനസില്‍ മറ്റൊരു മുഖം തെളിഞ്ഞത്. ഒന്നര വയസുള്ളപ്പോള്‍ ഈ ലോകത്തോട് വിടപറഞ്ഞ തന്റെ മകള്‍ എസ്തേറിന്റെ മുഖം. ഇന്നവള്‍ ജീവിച്ചിരുന്നെങ്കില്‍, ഈ കുട്ടികളെപ്പോലെ ചിരിച്ചും കളിച്ചും നടക്കുമായിരുന്നില്ലേ. ഓര്‍മയില്‍ ജീവിക്കുന്ന മകളെക്കുറിച്ചും ഐസക് കുട്ടികളോട് പറഞ്ഞു. ആ വിദ്യാർഥികൾക്കിടയിൽ ഒരു പെണ്‍കുട്ടിയുണ്ടായിരുന്നു- ജസിന്‍ഡ. പക്ഷേ, ആ ദിവസം അവള് അറിഞ്ഞിരുന്നില്ല സംസാരിച്ചുകൊണ്ടിരിക്കുന്നയാള്‍ ഒരുനാള്‍ അവളുടെ ജീവിതത്തിലെ വലിയ താങ്ങും തണലുമായി മാറുമെന്ന്.
വര്‍ഷങ്ങള്‍ കഴിഞ്ഞു. സിലിഗുരി അല്‍ഫോന്‍സ സ്കൂളിലെ മലയാളിയും നാട്ടുകാരിയുമായ കൗണ്‍സലര്‍ ജോബിത ജോസ് ഐസക്കിനെ ഒരു ദിവസം ഫോണില്‍ വിളിച്ചു. “സ്കൂളില്‍ നന്നായി പഠിക്കുന്ന ചില കുട്ടികളുണ്ട്. പക്ഷേ, സാമ്പത്തിക പരിമിതി കാരണം തുടര്‍പഠനം സാധ്യമാകുന്നില്ല. ഇവരെ പഠിപ്പിക്കാന്‍ ആരുടെയെങ്കിലും സഹായം ലഭിക്കുമോ” എന്ന ചോദ്യം ഐസക്കിന്റെ ചിന്തകളെ തന്റെ ബാല്യത്തിലേക്ക് കൊണ്ടുപോയി. ഐസക് പഠനസഹായം പലരോടും ചോദിച്ചെങ്കിലും ആരും പിന്തുണ അറിയിച്ചില്ല. ഒടുവില്‍, ഒരു കുട്ടിയുടെ പഠനച്ചെലവ് ഏറ്റെടുക്കാമെന്ന് ഐസക്ക് അറിയിച്ചു.
ജോബിത ഒരു കുട്ടിയുടെ പേര് നിര്‍ദേശിച്ചു. ഗുഡ് ഷെപ്പേര്‍ഡ് സ്കൂളിൽ ഏഴാം ക്ലാസില്‍ പഠിക്കുന്ന ജസിൻഡ. അവളെ കൈവിടരുതെന്ന് ഐസക് തീരുമാനിച്ചു. അങ്ങനെയാണ് ജസിന്‍ഡ മാര്‍ഷല്‍ ലപ്ച, ഐസക്കിന്റെ കരുതലായി മാറുന്നത്. നേപ്പാളില്‍നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ കുടുംബമായിരുന്നു ജസിന്ഡയുടേത്. ഫ്രാന്‍സിസ് മാര്‍ഷല്‍ ലപ്ചയുടെയും ശര്മിളയുടെയും മകള്‍. പഠനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കാര്യമായ അറിവൊന്നുമില്ലാത്ത മാതാപിതാക്കള്‍.
എന്നാല്‍, ജസിന്‍ഡ നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു. അങ്ങനെ ഐസക് പഠനത്തില്‍ അവളുടെ രക്ഷാകര്‍ത്താവായി. സ്കൂള്‍ പഠനകാര്യങ്ങള്‍ ഫോണിലൂടെ ഇരുവരും പതിവായി പങ്കുവച്ചുകൊണ്ടിരുന്നു. ജസിന്‍ഡ ഐസിഎസ്ഇ ഫൈനല്‍ പരീക്ഷ 92 ശതമാനം മാര്‍ക്കോടെ പാസായി. ഉയര്‍ന്ന മാര്‍ക്ക് നേടിയതില്‍ അഭിനന്ദനം അറിയച്ചപ്പോള്‍ ഐസക് ചോദിച്ചു; “എന്താണ് ഭാവി ആഗ്രഹം ?.” “എനിക്കു ഡോക്ടറാകണം”. ജസിന്‍ഡയുടെ മറുപടി.
എന്താണ് ഡോക്ടറാകാന്‍ താല്പര്യമെന്നു ചോദിച്ചപ്പോള്‍ ജസിന്‍ഡ തന്റെ ഗ്രാമത്തിലെ സാഹചര്യങ്ങള്‍ വിശദീകരിച്ചു. വിദ്യാഭ്യാസമില്ലാത്തവരുടെ ഒരു ഗ്രാമം. അവിടെ ആശുപത്രിയോ ഡോക്ടറോ ഇല്ല. അവരുടെ ദുരിതജീവിതം കണ്ടാണ് ചെറുപ്പം മുതല്‍ ഡോക്ടറാകണമെന്ന ആഗ്രഹം മനസില്‍ വളര്‍ത്തുന്നതെന്ന് അവള് പറഞ്ഞു. ആ പെണ്‍കുട്ടിയുടെ സ്വപ്നത്തിനൊപ്പം നില്‍ക്കണമെന്ന് ഐസക് തീരുമാനിച്ചു. മെഡിക്കല്‍ പ്രവേശന പരീക്ഷയ്ക്കായി ജസിന്‍ഡയെ ഐസക് ഒരുക്കി.
ആദ്യശ്രമത്തില്‍തന്നെ ജസിന്‍ഡ എൻട്രൻസ് വിജയിച്ചു. 2020ലെ കോവിഡ് കാലത്തായിരുന്നു മെഡിക്കല്‍ പഠനത്തിന് പ്രവേശനം. 200 വിദ്യാര്‍ഥികളുള്ള സിലിഗുരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ അവള് മെഡിസിന് പഠനം ആരംഭിച്ചു. അവൾ നേട്ടങ്ങളും വിശേഷങ്ങളും ഐസക്കിനെ ഫോണിൽ അറിയിച്ചുകൊണ്ടിരുന്നു. ഓരോ വിജയവാര്‍ത്തയും ഐസക്കിന്് സ്വന്തം മകളുടെ വിജയവാര്‍ത്ത പോലെയായിരുന്നു.
കോവിഡ് വ്യാപനം രൂക്ഷമായതോടെ ഐസക്കിന്റെ വരുമാനം നിലച്ചു. ജസിന്‍ഡയുടെ പഠനം മുടങ്ങുമോ എന്ന ആശങ്ക വല്ലാതെ ആശങ്കയിലാഴ്ത്തി. നാട്ടില്‍ പല ജോലികളും അന്വേഷിച്ചെങ്കിലും ഒന്നും ശരിയായില്ല. അപ്പോഴാണ് ന്യൂസിലന്‍ഡില്‍ കരിയര്‍ കൗണ്‍സലറുടെ ഒഴിവുണ്ടെന്ന് അറിഞ്ഞത്. ജസിന്‍ഡയുടെ പഠനം തുടരാന്‍ ആ ജോലി എങ്ങനെയും ലഭിക്കണമെന്നായിരുന്നു പ്രാര്‍ഥന. പ്രാര്‍ഥനയ്ക്ക് അനുകൂലമായ ഉത്തരം ലഭിച്ചു. രണ്ടു വര്‍ഷത്തെ വര്‍ക്ക് വീസയില്‍ ഐസക് ന്യൂസിലന്‍ഡിലെത്തി. ആ വരുമാനത്തില്‍നിന്നു ഒരു വിഹിതം ജസിന്‍ഡയുടെ മെഡിക്കല്‍ പഠനത്തിനായി ചെലവഴിച്ചു. 2025 മാര്‍ച്ചില്‍ വീസ കാലാവധി അവസാനി ച്ചു. അതേ വര്‍ഷം മേയില്‍ ജസിന്‍ഡ മെഡിസിന് കോഴ്സും പൂര്‍ത്തിയാക്കി.
പത്താം വര്‍ഷം സംഭവിച്ചത്
ബംഗാളിലെ ഒരു സ്കൂളില്‍ കണ്ടുമുട്ടിയ പെണ്‍കുട്ടി പത്തു വര്‍ഷങ്ങള്‍ക്കുശേഷം, സിലിഗുരി മെഡിക്കല്‍ കോളജ് കോണ്‍ഫറന്‍സ് ഹാളില്‍ ഡോക്ടറുടെ കുപ്പായത്തില്‍ മുന്നില്‍ നില്ക്കുമ്പോള് ഡോ. ഐസക് അഭിമാനത്തോടെ അവളെ നോക്കിനിന്നു. 2016നുശേഷം ജസിന്‍ഡയെ നേരില്‍ കാണുകയാണ്. നീണ്ട ഇടവേള. പക്ഷേ, ആ ഇടവേളയ്ക്കിടയില്‍ ഫോണ്‍ കോളുകളുണ്ടായിരുന്നു. സന്ദേശങ്ങളുണ്ടായിരുന്നു. പരീക്ഷാഫലങ്ങളുണ്ടായിരുന്നു. പ്രാര്ഥനകളുണ്ടായിരുന്നു.
അവരുടെ ആത്മബന്ധത്തിന് ദൂരമുണ്ടായിരുന്നില്ല. ജസിന്ഡയുടേത് ഒരു പെണ്‍കുട്ടിയുടെ സ്വപ്നസാക്ഷാത്കാരം മാത്രമായിരുന്നില്ല, മറ്റൊരാളുടെ നന്മയുടെ സാഫല്യംകൂടിയായിരുന്നു. ബാല്യത്തില്‍ ദാരിദ്ര്യം അനുഭവിച്ച ഒരാള്‍, മറ്റൊരു കുട്ടിയുടെ ദാരിദ്ര്യം കണ്ടപ്പോള്‍ മുഖം തിരിക്കാതെ നിന്നതിന്റെ ഫലം. ഐസക് പണം മാത്രമല്ല ജസിന്‍ഡയ്ക്ക് നല്‍കിയത്, മറിച്ച് അവൾക്ക് വിജയിക്കാനും ലക്ഷ്യം നേടാനും കഴിയും എന്ന ആത്മബലവുമാണ് സമ്മാനിച്ചത്. “ നീ പഠിക്കണം. നിന്റെ സ്വപ്നസാക്ഷാത്കാരത്തിന് ഞാന്‍ ഒപ്പമുണ്ട്” എന്ന ഐസക്കിന്റെ വാക്കുകളുടെ ബലത്തിലാണ് ജസിൻഡ മാര്‍ഷല്‍ ലപ്ച ഡോക്്ടറായിരിക്കുന്നത്. ഇന്ന് അവള്‍ക്കൊരു മെഡിക്കല്‍ ബിരുദമുണ്ട്. നാളെ അവള്‍ക്കായി ഒരു ആശുപത്രിയുടെ വാതില്‍ തുറക്കും, ഒരു ഗ്രാമത്തിന്റെ പ്രതീക്ഷയായി.
ജസിന്‍ഡ തന്റെ ജീവിതസ്വപ്നം പൂവണിഞ്ഞപ്പോള്‍ ഡോ. ഐസക്കിന് ഇങ്ങനെ എഴുതി. “സര്, ഓരോ വിദ്യാര്‍ഥിയും സ്വന്തം കഴിവിലും സ്വപ്നങ്ങളിലും വിശ്വസിക്കണം എന്നതാണ് എന്റെ ആഗ്രഹം. നിങ്ങള്‍ക്ക് എന്തെങ്കിലും ആത്മാര്‍ഥമായി നേടണമെന്ന് ആഗ്രഹമുണ്ടെങ്കില്‍, അത് സാധ്യമാക്കാനുള്ള വഴികള്‍ ദൈവം തുറന്നുതരുമെന്ന് ഞാന്‍ ആഴത്തില്‍ വിശ്വസിക്കുന്നു. എന്നിലുള്ള നിങ്ങളുടെ വിശ്വാസം എനിക്ക് എല്ലാമായിരുന്നു. യേശു നമുക്കിടയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്”. ജസിന്‍ഡയുടെ സഹോദരങ്ങളായ അന്‍കിതും, അശ്വിനും നാട്ടില്‍ കമ്പനികളില്‍ ജോലി ചെയ്യുന്നു.
കോട്ടയത്തെ പ്രമുഖ കരിയര്‍ ഗൈഡന്‍സ് വിദഗ്ധനും മനഃശാസ്ത്ര കൗണ്‍സലറുമാണ് ഡോ. ഐസക് തോമസ്. എംജി യൂണിവേഴ്സിറ്റിയില്‍നിന്നു പിഎച്ച്ഡിയും മനശാസ്ത്രത്തിലും സാമൂഹ്യശാസ്ത്രത്തിലും എം ഫിലും നേടി. ഭാര്യ അനീറ്റ് പാലാ ബ്രില്ല്യന്റ് സ്റ്റഡി സെന്ററില്‍ കൗണ്‍സലറാണ്. മകന് ഐന്സ്റ്റീന് ബ്രില്ല്യന്റിലെ കരിയര്‍ കൗണ്‍സലര്‍ മേധാവിയാണ്.
SUNDAY DEEPIKA
ഈ മാസം ആറിന് രാത്രി പതിനൊന്നിന് കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലുള്ള വിക്ടോറിയ രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് ടൊറന്റോയിലേക്കു പോകാന്‍ യാത്രക്കാരെല്ലാം കയറി റണ്‍വേയിലേക്കു നീങ്ങുകയായിരുന്ന പോര്‍ട്ടര്‍ എയര്‍ലൈന്‍സിന്റെ ഫ്ളൈറ്റ് പിഡി 444, ഒരു കുട്ടി കാരണം തിരികെ ഗേറ്റിലേക്കു കൊണ്ടുവരികയും പറക്കൽ മുടങ്ങുകയും ചെയ്തു. കുട്ടി സീറ്റില്‍ ഇരിക്കാന്‍ കൂട്ടാക്കിയില്ല എന്നതായിരുന്നു പ്രശ്നം.
പറന്നുയരാന്‍ പോകുന്ന വിമാനത്തില്‍ സീറ്റ് ബെല്‍റ്റ് ഇട്ടില്ലെന്നതു മാത്രമല്ല, ഇരിക്കുകകൂടി ചെയ്യാത്ത കുട്ടിയെ അനുനയിപ്പിക്കാന്‍ കൂടെയുണ്ടായിരുന്നയാളും കാബിന് ക്രൂവും നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതിനെത്തുടര്‍ന്ന് വിമാനം തിരികെ ഗേറ്റിലേക്കുതന്നെ കൊണ്ടുചെന്ന് രണ്ടു പേരെയും ഇറക്കിയെങ്കിലും അന്നു പിന്നെ പറക്കാനുമായില്ല. വിക്ടോറിയ വിമാനത്താവളത്തില്‍ രാത്രി പന്ത്രണ്ടര കഴിയുമ്പോള്‍ റണ്‍വേ അടയ്ക്കും എന്നതായിരുന്നു കാരണം. വിവിധ ഹോട്ടലുകളിലേക്ക് മാറ്റിയ യാത്രക്കാരുമായി പിറ്റേന്ന് രാത്രി പത്തേമുക്കാലിനാണ് വിമാനം ടൊറന്റൊയിലേക്കു പറന്നത്. സംഭവം എന്തായാലും കാനഡയിലും ലോകമെമ്പാടും ചൂടുപിടിച്ച തര്‍ക്കങ്ങള്‍ക്കും വാദങ്ങള്‍ക്കും ഇത് കാരണമായി.
കുട്ടികളോട് ഇത്രയും മൃദുവായി പെരുമാറരുതെന്ന് പറഞ്ഞവരും, ഇരുവരെയും ഇറക്കിവിടാത്ത വിമാനജോലിക്കാര്‍ അനാസ്ഥയാണ് കാട്ടിയതെന്നു ചൂണ്ടിക്കാട്ടിയവരും, 150 യാത്രക്കാരുടെ ഒരു ദിവസം വെറുതെ കളഞ്ഞത് ക്ഷമിച്ചുകളയരുതെന്ന് പൊട്ടിത്തെറിച്ചവരുമായിരുന്നു ഭൂരിപക്ഷം. കുട്ടി അനുസരണക്കേടോ അഹങ്കാരമോ കാട്ടിയതൊന്നുമല്ലെന്നും ഭയന്നുപോയതുപോലെയാണ് തോന്നിയതെന്നും പറഞ്ഞ സഹയാത്രക്കാരും ഉണ്ടായിരുന്നു. പിടിച്ചിരുത്തുമ്പോഴൊക്കെ സീറ്റിനടിയിലേക്ക് കുട്ടി നൂഴ്ന്നിറങ്ങുകയായിരുന്നുവത്രേ.
എന്തായാലും, വിമാനയാത്രയില്‍ കുട്ടികളുടെ (കുട്ടികള്‍ മൂലം മറ്റുള്ളവരുടെയും) സുരക്ഷയും സീറ്റ് ബെല്‍റ്റ് നിയമങ്ങളിലേക്കും ഒന്നുകൂടി ശ്രദ്ധ തിരിയ്ക്കാന്‍ സംഭവം ഇടയാക്കിയിട്ടുണ്ട്. കുട്ടികള്‍ യാത്ര ചെയ്യുമ്പോള്‍ സീറ്റ് ബെല്‍റ്റ് നിയമങ്ങള്‍ രണ്ടു തരത്തിലാണുള്ളത്. രണ്ടു വയസിനു താഴെയുള്ള കുട്ടികള്‍ക്കും അതിലും പ്രായമുള്ളവര്‍ക്കും. ആറു മാസം മുതല്‍ രണ്ടു വയസുവരെയുള്ളവരെ, വേറെ സീറ്റില്‍ കാറില്‍ കുട്ടികളെ ഇരുത്തുന്നതുപോലെയുള്ള സീറ്റ് വച്ച് അതില്‍ ബെല്റ്റുകളിട്ട് ഇരുത്തണമെന്ന് മിക്ക എയര്‍ലൈനുകളും നിര്‍ദേശിക്കുന്നു.
കുഞ്ഞുങ്ങളെ മടിയില്‍ ഇരുത്തിയാല്‍ മതിയെന്ന് ഇന്‍ഡിഗോ പോലെ ചില എയര്‍ലൈനുകളും പറയുന്നുണ്ട്. രണ്ടു വയസിനു മീതേയുള്ളവരെ പ്രത്യേകം സീറ്റില്‍ സീറ്റ് ബെല്‍റ്റ് ഇട്ടുതന്നെ ഇരുത്തണമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. ആറാം തീയതിയിലെ സംഭവത്തില്‍ കാനഡയിലെ കുട്ടിയുടെ പ്രായം രണ്ടു വയസിന് അടുത്തായിരുന്നുവെന്നാണ് വാര്‍ത്തകളില്‍നിന്നു മനസിലാകുന്നത്.
സീറ്റ് ബെല്‍റ്റ് ഇടാതിരിക്കുന്നത് കുട്ടികള്‍ക്കു മാത്രമല്ല, മറ്റുള്ളവര്‍ക്കും സുരക്ഷാഭീഷണിയാണ്. ഈ നാലാം തീയതി തായ്ലന്‍ഡില്‍നിന്ന് ഡല്‍ഹിക്കു വരികയായിരുന്ന എയര്‍ ഇന്ത്യ വിമാനം പറക്കലിനിടെ മുന്നൂറടിയോളം താഴേക്കു പതിച്ചപ്പോള്‍ സീറ്റ് ബെല്‍റ്റ് ഇടാതിരിക്കുകയായിരുന്ന യാത്രക്കാര്‍ തെറിച്ചുയര്‍ന്ന് വീണതുപോലെയുള്ള സന്ദര്‍ഭങ്ങളില്‍ കുട്ടികള്‍ ഏറെ ഉയരത്തിലേക്കും ദൂരത്തേക്കും തെറിച്ചുവീഴാം.
2020 ഓഗസ്റ്റ് ഏഴിന് ദുബായില്‍നിന്നു വന്ന് കോഴിക്കോട് വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനു ശേഷം തകര്‍ന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ കുട്ടികളുടെ അനുഭവം, അടുത്തകാലത്ത് ഈ ആപത്തിലേക്ക് കൂടുതല്‍ ശ്രദ്ധ തിരിക്കുന്നതായിരുന്നു. വിമാനത്തില്‍ ആകെ പത്തു കുട്ടികളുണ്ടായിരുന്നതില്‍, ഒരു വയസിനും അഞ്ചു വയസിനും ഇടയില്‍ പ്രായമുണ്ടായിരുന്ന നാലു കുട്ടികളാണ് മരിച്ചത്. രണ്ടു കുട്ടികള്‍ക്ക് സാരമായി പരിക്കേറ്റു. പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത് നാലുപേര്‍.
ഈ അപകടം അന്വേഷിച്ച സമിതി, മേലില്‍ വിമാനങ്ങളില്‍ എല്ലാ കുഞ്ഞുങ്ങളെയും കൊച്ചു കുട്ടികളെയും സിആര്‍എസ് അഥവാ ചൈല്‍ഡ് റിസ്ട്രെയിനിംഗ് സിസ്റ്റം (സീറ്റില്‍ പ്രത്യേകമായി പിടിപ്പിക്കുന്ന, ബെല്‍റ്റ് ഉൾപ്പെടെയുള്ള ചെറുസീറ്റ്) ഉപയോഗിച്ച് ഇരുത്തണമെന്ന് നിര്‍ദേശിച്ചിരുന്നു. എന്നാല്‍, നിര്‍ബന്ധിതമായ ചട്ടം ആക്കാതിരുന്നതിനാല്‍ ഇപ്പോഴും ഇതു പാലിക്കുന്ന എയര്‍ലൈനുകള്‍ ഇന്ത്യയില്‍ അപൂര്‍വമാണ്. വിമാനത്തില്‍ സിആര്‍എസ് കുട്ടികള്‍ക്കായി കരുതിവച്ചിട്ടില്ല എന്നത് ഒരു കാര്യം. അത് പ്രായോഗികവുമല്ല. കുട്ടികളുമായി യാത്ര ചെയ്യുന്നവര്‍ ഇതു പ്രത്യേകം വാങ്ങി കൊണ്ടുവരുന്നുമില്ല.
പോര്‍ട്ടര്‍ എയര്‍ലൈന്‍സ് സംഭവമുണ്ടായ കാനഡയിലും ഇത് നിര്‍ബന്ധമല്ല എന്നതാണ് വാസ്തവം. സീറ്റ് ബെല്‍റ്റ് ധരിപ്പിച്ച് തീരെ ചെറിയ കുഞ്ഞുങ്ങളെ മടിയില്‍ തന്നെ ഇരുത്തണം അത്രയുമേയുള്ളൂ. അമേരിക്കയിലും നിയമം അതൊക്കെത്തന്നെ.
എന്നാല്‍, എല്ലാ രാജ്യങ്ങളും നിര്‍ബന്ധമായി നടപ്പാക്കുന്ന മറ്റൊരു നിയമമുണ്ട്. ഒരു യാത്രക്കാരനോ യാത്രക്കാരിയോ രണ്ടു വയസില്‍ താഴെയുള്ള ഒന്നില്‍ കൂടുതല്‍ കുട്ടികളുമായി വിമാനത്തില്‍ കയറാന്‍ പാടില്ല. ഒറ്റയ്ക്കു യാത്ര ചെയ്യുന്ന മാതാവോ പിതാവോ, കൂട്ടത്തില്‍ രണ്ടു കുഞ്ഞുങ്ങളുണ്ടെങ്കില്‍ 18 വയസില്‍ കൂടുതലുള്ള മറ്റാരെയെങ്കിലുമോ കൂടെ കൂട്ടിയില്ലെങ്കില്‍ യാത്ര നടക്കില്ല.
രണ്ടു വയസിനു മീതേയുള്ള കുട്ടികള്‍ക്ക് പ്രായമുള്ളവരുടെ അതേ ടിക്കറ്റുതന്നെ എടുക്കണമെന്ന് നിബന്ധന വയ്ക്കുന്ന എയര്‍ലൈനുകള്‍ കുട്ടികള്‍ യാത്രയില്‍ അവരുടെ സീറ്റില്‍ ഒറ്റയ്ക്ക് സീറ്റ് ബെല്‍റ്റ് ഇട്ടിട്ടോ, സീറ്റില്‍ വയ്ക്കുന്ന ചൈല്‍ഡ് റീസ്ട്രെയിനിംഗ് സീറ്റില്‍ ബെല്‍റ്റിട്ടോ ഇരിക്കണമെന്ന് കൃത്യമായി പറയുമ്പോള്‍ ഓര്‍മിപ്പിക്കുന്ന മറ്റൊരു കാര്യവുമുണ്ട്.
ഇത് പൂര്‍ണമായി യാത്രക്കാരുടെ ഉത്തരവാദിത്വമാണ്. കുട്ടി സീറ്റിലോ മടിയിലോ ചൈല്‍ഡ് റീസ്ട്രേയിനിംഗ് സംവിധാനത്തിലോ സുരക്ഷിതമായി ഇരിക്കുന്നില്ല എന്നു കണ്ടാല്‍ വിമാനത്തില്‍നിന്ന് ഇറക്കിവിടാനുള്ള എല്ലാ അവകാശവും എയര്‍ലൈനിനുണ്ട്. ഇനി, ഓഗസ്റ്റ് ആറിന്റെ പോര്‍ട്ടര്‍ എയര്‍ലൈന്‍സ് സംഭവം പാശ്ചാത്യമാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്ത രീതിയെപ്പറ്റി ഒരു കാര്യംകൂടി.
ഇത്രയും വ്യാപകമായി പ്രചരിച്ച വാര്ത്തയായിട്ടുകൂടി ഒരു മാധ്യമത്തിലും കുട്ടിയുടെ പേരോ കുട്ടി ആണോ പെണ്ണോ എന്നതോ പ്രായമോ കൊടുത്തിരുന്നില്ല. കുട്ടിയെ തിരിച്ചറിയാതിരിക്കാന്‍ സ്വാഭാവികമായും കൂടെയുണ്ടായിരുന്ന രക്ഷാകര്‍ത്താവിന്റെ ഒരു വിവരങ്ങളും ഇല്ല. അത് അമ്മയായിരുന്നോ അച്ഛനായിരുന്നോ അതോ മറ്റാരെങ്കിലും ആയിരുന്നോ എന്ന ഒരു സൂചനയുമില്ല. മുഖ്യധാരാ മാധ്യമങ്ങളില്‍ മാത്രമല്ല, ഒരു സോഷ്യല്‍ മീഡിയയിലും സംഭവത്തിന്റെ ഒരു ചിത്രവുമില്ല. സോഷ്യല്‍ മീഡിയയുടെ സര്‍വാധിപത്യത്തിന്റെ ഇക്കാലത്തും കുട്ടികളുടെ സ്വകാര്യത മാനിക്കേണ്ടത് എങ്ങിനെയെന്ന് ആരും ആര്‍ക്കും പറഞ്ഞുകൊടുക്കേണ്ടിവരുന്നില്ല.
SUNDAY DEEPIKA
മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയില്‍ അറബിക്കടലിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന, ചരിത്രപരമായും ആത്മീയമായും പ്രാധാന്യമുള്ള ക്ഷേത്രനഗരമാണ് ഹരിഹരേശ്വര്‍. പ്രകൃതിസൗന്ദര്യവും പുരാതന ക്ഷേത്രപാരമ്പര്യവും ഒരുമിച്ചുചേരുന്ന കൊങ്കണിലെ ഈ തീരദേശനഗരത്തിന് ‘ദേവ്ഘര്‍’ അഥവാ ദൈവത്തിന്റെ വീട് എന്നാണ് വിളിപ്പേര്.
ഹരി (വിഷ്ണു), ഹരന് (ശിവന്) എന്നീ നാമങ്ങള്‍ ചേര്‍ന്നാണ് നഗരത്തിന് ഹരിഹരേശ്വര്‍ എന്ന പേര് ലഭിച്ചത്. പേരു സൂചിപ്പിക്കുന്നതുപോലെ ശിവന്, വിഷ്ണു എന്നീ മൂര്‍ത്തികളുടെ സമന്വയമാണ് ക്ഷേത്രസങ്കല്‍പ്പം. ബ്രഹ്മാവ്, പാര്‍വതി എന്നിവരുടെ മൂര്‍ത്തികള്‍ ഇവിടെയുണ്ട്. ദേവതകളെ ലിംഗരൂപത്തിലാണ് ഇവിടെ ആരാധിക്കുന്നതെന്നത് സവിശേഷതയാണ്. സാവിത്രി നദി അറബിക്കടലില്‍ പതിക്കുന്നത് ഇവിടെയാണ്. പവിത്രമായ ജലാശയങ്ങളും പുണ്യസ്ഥാനങ്ങളും ഉള്‍ക്കൊള്ളുന്നതിനാലാണ് പ്രദേശം ‘ദേവ്ഘര്‍’ എന്നറിയപ്പെടുന്നത്. കൂടാതെ ‘ദക്ഷിണ കാശി’ എന്ന പേരിലും അറിയപ്പെടുന്നു.
അഗസ്ത്യമുനി ഇവിടെ തപസ് അനുഷ്ഠിച്ചിരുന്നതായും പാണ്ഡവര്‍ വനവാസക്കാലത്ത് ഇവിടെ തീര്‍ഥാടനം നടത്തിയിരുന്നതായും പ്രാദേശിക വിശ്വാസം നിലനില്ക്കുന്നു. മറാത്ത സാമ്രാജ്യത്തിലെ പ്രധാനമന്ത്രിമാരായിരുന്ന പെഷവമാരുടെ കുലദൈവമായിരുന്നു ഹരിഹരേശ്വരന്. 1674ല്‍ മറാത്ത സാമ്രാജ്യ സ്ഥാപകനായ ഛത്രപതി ശിവജി ഈ ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. 1723ല്‍ തീപിടിത്തത്തില്‍ ക്ഷേത്രത്തിന് കേടുപാടുകള്‍ സംഭവിച്ചപ്പോള്‍ പെഷവ ബാജിറാവു ഒന്നാമന് ക്ഷേത്രം പൂര്‍ണമായി പുനരുദ്ധരിച്ചു.
ഹരിഹര്‍ കുന്നിനു ചുറ്റും കടലിലേക്ക് ഇറങ്ങിനില്ക്കുന്ന കറുത്ത ബാസാള്‍ട്ട് പാറകള്‍ തുരന്നുണ്ടാക്കിയ ‘പ്രദക്ഷിണ മാര്‍ഗം’ ഏറെ പ്രശസ്തമാണ്. ചന്ദ്രറാവു മോറെ എന്ന പ്രാദേശിക ഭരണാധികാരിയാണ് ഇതിന്റെ ആദ്യകാല രൂപകല്‍പ്പനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത്. പതിനാറാം നൂറ്റാണ്ട് മുതല്‍ മറാത്ത സാമ്രാജ്യത്തിന് കൊങ്കണ്‍ തീരത്തെ അറബിക്കടല്‍ വഴിയുള്ള വ്യാപാരപാതകള്‍ നിരീക്ഷിക്കുന്നതിനും വിദേശ അധിനിവേശങ്ങളില്‍നിന്ന് തീരം സംരക്ഷിക്കുന്നതിനും ഹരിഹരേശ്വര്‍ തന്ത്രപ്രധാന കേന്ദ്രമായിരുന്നു.
ഇന്ന്, തീര്‍ത്ഥാടനകേന്ദ്രം എന്നതിലുപരി പൗരാണിക ഐതിഹ്യങ്ങളും മറാത്ത സാമ്രാജ്യത്തിന്റെ ചരിത്ര പ്രാധാന്യവും പ്രകൃതിഭംഗിയും ഒരുപോലെ സമന്വയിക്കുന്ന കൊങ്കണ്‍ തീരത്തെ അപൂര്‍വമായൊരു സാംസ്കാരിക കേദാരമാണിവിടം. ആത്മീയതയും ചരിത്രവും കടല്‍ത്തീരത്തിന്റെ ശാന്തതയും ഒരേ സ്ഥലത്ത് ആഗ്രഹിക്കുന്ന സഞ്ചാരികള്‍ക്ക് ഭാരതത്തിലെ ഏറ്റവും സവിശേഷ ഇടങ്ങളിലൊന്നായി ഹരിഹരേശ്വര്‍ നിലകൊള്ളുന്നു.
SUNDAY DEEPIKA
കാലാവസ്ഥാവ്യതിയാനത്തിന്റെ ആഘാതത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കടലെടുത്തുപോയ നിരവധി തുരുത്തുകളും ദ്വീപുകളും രാജ്യങ്ങളും ചരിത്രത്തില്‍ ഇടംപിടിച്ചിട്ടുണ്ട്. പരശുരാമന് മഴു എറിഞ്ഞുണ്ടായതാണ് കേരളമെന്ന് ഐതിഹ്യവുമുണ്ട്. എന്നാല്‍ ഇടുക്കി ജില്ലയില്‍ കുളമാവിനു സമീപം വൈരമണി എന്നൊരു വലിയ ഗ്രാമമുണ്ടായിരുന്നു.
കാലങ്ങളോളം കൃഷിയും മനുഷ്യവാസവുമുണ്ടായിരുന്ന മലയോരഗ്രാമം. പെരിയാറിനെയും കിളിവള്ളിത്തോടിനെയും അണകെട്ടി തടഞ്ഞ് ഇടുക്കി ജല വൈദ്യുതി പദ്ധതി യാഥാര്‍ഥ്യമായതോടെ ജലനിരപ്പുയര്‍ന്ന് വൈരമണി അപ്പാടെ വെള്ളത്തില്‍ മുങ്ങി. ചെറുതോണിക്കും കുരുതിക്കളത്തിനും ഇടയില്‍ റോഡുകളും വീടുകളും കൃഷിയും ആരാധനലായങ്ങളുമുണ്ടായിരുന്ന മനോഹരമായ ഭൂപ്രദേശം. കടുത്ത വേനലില്‍ ഇടുക്കി ജലാശയത്തിലെ ജലനിരപ്പ് 15 ശതമാനത്തിലേക്കു താഴ്ന്നാല്‍ മാത്രമേ ഈ ഗ്രാമത്തിന്റെ ശേഷിപ്പുകള്‍ കാണാനാകൂ. 2017ലും 2019ലും റിസര്‍വോയറിലെ ജലനിരപ്പ് താഴ്ന്നപ്പോള്‍ വൈരമണിയുടെ അവശിഷ്ടങ്ങൾ തെളിഞ്ഞുവന്നു. വിവിധയിടങ്ങളില്‍നിന്ന് കുടിയേറിവന്ന രണ്ടായിരത്തിലേറെ കുടുംബങ്ങള്‍ ഇടുക്കി പദ്ധതി വരുന്നതിനു മുന്‍പ് ഇവിടെ അധിവസിച്ചിരുന്നു.
കുതിരകുത്തി, മന്ന, കയനാട്ടുപാറ, വേങ്ങാനം, പുരുളി, കടാവര്‍, മുത്തിക്കണ്ടം, നടയ്ക്കവയല്‍ പ്രദേശങ്ങളുടെ പ്രധാന വാണിജ്യകേന്ദ്രമായിരുന്നു വൈരമണി. തൊടുപുഴയില്‍നിന്ന് കൂപ്പ് റോഡിലൂടെ എത്തിയിരുന്ന വാഹനങ്ങള്‍ കുളമാവ് വനത്തിലൂടെ വൈരമണി വഴിയാണു മുന്‍പു കട്ടപ്പനയിലേക്കു പോയിരുന്നത്. തൊടുപുഴയ്ക്കും കട്ടപ്പനയ്ക്കും ഇടയിലുള്ള പ്രധാന ടൗണുകളിലൊന്നായി സര്‍വപ്രതാപത്തോടെ വിരാജിച്ചിരുന്നു വൈരമണി ഗ്രാമവും കോട്ടയം കവലയും.
സര് സിപി രാമസ്വാമി അയ്യരുടെ കാലത്ത് തിരുവിതാംകൂറില്‍ കടുത്ത ഭക്ഷ്യക്ഷാമമുണ്ടായതോടെ ഹൈറേഞ്ചിലെ ചതുപ്പുനിലങ്ങള്‍ കൃഷിക്കു പാട്ടത്തിനു നല്കാന് സര്‍ക്കാര്‍ തീരുമാനമെടുത്തു. ഒരു കുടുംബത്തിന് അഞ്ചേക്കര്‍ വീതം ഭൂമി നല്‍കിയാണ് കര്‍ഷകരെ ഇവിടെ കുടിയിരുത്തിയത്. പിന്നീട് വന്ന സര്‍ക്കാര്‍ കൈവശ സ്ഥലങ്ങള്‍ക്കു പട്ടയം നല്‍കിയതോടെ കര്‍ഷകരുടെ പ്രതീക്ഷ തളിരണിഞ്ഞു. വളക്കൂറുള്ള മണ്ണില്‍ പച്ചവിരിച്ച നെല്പാടങ്ങളും ഇളകിയാടുന്ന തെങ്ങിന്‍തോപ്പുകളും ഗ്രാമത്തെ ജൈവവൈവിധ്യത്തിന്റെ കേദാരമാക്കി മാറ്റി. വാഴ, ഏലം, കുരുമുളക്, കപ്പ തുടങ്ങിയ കൃഷികള്‍ നന്നായി ഫലം തന്നു.
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് നന്നായി താഴുമ്പോള്‍ വൈരമണിയിലുണ്ടായിരുന്ന സെന്റ് തോമസ് പള്ളി, സെമിത്തേരി, വീടുകളുടേയും കടകളുടേയും അടിത്തറ, മറ്റ് കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ എന്നിവ ദൃശ്യമാകും. പഴമക്കാര്‍ക്ക് ഇവിടെയെത്തുമ്പോള്‍ പോയ പ്രതാപകാലത്തിന്റെ ഗൃഹാതുരത്വമാണ് മനസില്‍ നിറയുന്നത്. വൈരമണി സെന്റ് തോമസ് പള്ളി കുളമാവിലേക്ക് സെന്റ് മേരീസ് പള്ളിയായി പുനസ്ഥാപിക്കുകയായിരുന്നു.
മുന്‍പ് ഇവിടെ അഞ്ചാം ക്ലാസ് വരെയുള്ള സര്‍ക്കാര്‍ വിദ്യാലയമുണ്ടായിരുന്നു. പ്രദേശത്ത് ഇപ്പോഴുമുള്ള പഴമക്കാരേറെയും അക്ഷരം പഠിച്ചിരുന്നത് ഇവിടെയാണ്. കുളമാവില്‍നിന്നു കട്ടപ്പനയ്ക്കുള്ള യാത്രക്കാരുടെ ഇടത്താവളമായിരുന്നു വൈരമണി. മലഞ്ചരക്ക് കടകളും ചായപ്പീടികകളും വായനശാലയുമൊക്കെയുണ്ടായിരുന്ന പ്രദേശം. 1974ല്‍ ഇടുക്കി അണക്കെട്ടില്‍ വെള്ളം നിറച്ചു തുടങ്ങിയതോട ഘട്ടംഘട്ടമായി ജലനിരപ്പ് ഉയര്‍ന്ന് മനോഹര ഗ്രാമം വിസ്മൃതിയിലായി.
ഇടുക്കി, ചെറുതോണി അണക്കെട്ടുകളുടെ നിര്‍മാണത്തിന് ഇവിടെ താമസിച്ചിരുന്ന കുടുംബങ്ങളെ വണ്ണപ്പുറം, ചാലക്കുടി, മഞ്ഞപ്ര, കോരുത്തോട്, ചേലച്ചുവട് പ്രദേശങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. കുടുംബമൊന്നിന് മൂന്നേക്കര്‍ വീതം സ്ഥലം നല്‍കിയായിരുന്നു പുനരധിവാസം.
മൊട്ടക്കുന്നുകള്‍ക്ക് ഇടയിലൂടെയുള്ള റോഡുകളുടെ അവശിഷ്ടങ്ങള്‍ ഇപ്പോഴും കാണാം. വൈരമണിയിലെത്താന്‍ കുളമാവില്‍നിന്നു ജലാശയത്തിലൂടെ മുക്കാല്‍ മണിക്കൂര്‍ വള്ളത്തില്‍ സഞ്ചരിക്കണം. ഇതിന് വനംവകുപ്പിന്റെയും വൈദ്യുതിബോര്‍ഡിന്റെയും പ്രത്യേക അനുമതി വേണം. ജലാശയത്തിലെ വെള്ളം താഴുമ്പോള്‍ പുനര്‍ജനിക്കുന്ന വൈരമണിയുടെ ശേഷിപ്പുകള്‍ അപൂര്‍വ കാഴ്ചയാണു സമ്മാനിക്കുന്നത്. ജലസമാധിയിലായ ഭൂപ്രദേശങ്ങളുടെ ചരിത്രം പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വൈരമണി ഒരു പാഠപുസ്തകമാണ്.
ഇടുക്കി പദ്ധതി വന്നതോടെ ജലം മുക്കിയ വേറെയും പ്രദേശങ്ങളുണ്ട്. ഇത്തരത്തില്‍ കൃഷിയിടവും പാര്‍പ്പിടവും നഷ്ടമായവരെ സര്‍ക്കാര്‍ മറ്റിടങ്ങളില്‍ സ്ഥലം നല്കി മാറ്റിപ്പാര്‍പ്പിക്കുകയായിരുന്നു.
ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയരുമ്പോള്‍ അയ്യപ്പന്‍കോവില്‍ ധര്‍മശാസ്താ ക്ഷേത്രത്തിലും വെള്ളം കയറും. വേനലില്‍ വെള്ളം താഴുമ്പോള്‍ കരയിലൂടെ സഞ്ചരിച്ച് പടികെട്ട് കയറി ക്ഷേത്രത്തിലെത്താം. അയ്യപ്പന്കോവിലിലില് ജലാശയത്തിനു കുറുകെ തൂക്കുപാലം നിര്‍മിച്ചതോടെ നിരവധി വിനോദസഞ്ചാരികൾ ഇവിടെയെത്തുന്നുണ്ട്.
SUNDAY DEEPIKA
ചിന്താവിഷയം
രണ്ടായിരം വർഷംമുന്പ് ജീവിച്ചിരുന്ന റോമൻ കവിയാണ് ഓവിഡ്. അദ്ദേഹം തന്റെ പ്രസിദ്ധമായ മെറ്റമോർഫോസസ് എന്ന കൃതിയിൽ രേഖപ്പെടുത്തിയിരിക്കുന്ന മനോഹരമായ ഒരു ഗ്രീക്ക് പുരാണകഥയുണ്ട്. ഫ്രിജിയയിലെ ഒരു കൊച്ചുകുടിലിൽ ജീവിച്ചിരുന്ന വൃദ്ധദന്പതികളായിരുന്നു ബൗഡിസും ഫിലേമോനും.
ഭൗതികസന്പത്ത് അവർക്കു കുറവായിരുന്നെങ്കിലും മറ്റുള്ളവരെ സ്വാഗതം ചെയ്യാൻ കഴിവുള്ള വിശാലഹൃദയം അവർക്കുണ്ടായിരുന്നു. കഥയനുസരിച്ച്, ദേവന്മാരായ ഡ്യൂസും ഹെർമിസും - റോമാക്കാർ അവരെ ജൂപ്പിറ്റർ എന്നും മെർക്കുറി എന്നും വിളിച്ചു - ഒരിക്കൽ സാധാരണക്കാരുടെ വേഷത്തിൽ ഫ്രിജിയയിലെത്തി രാത്രിയിൽ താമസിക്കാൻ ഒരിടം തേടി. ആയിരത്തോളം വീടുകളുടെ വാതിലുകളിൽ മുട്ടിയെങ്കിലും ആരും അവർക്കായി വാതിൽ തുറന്നില്ല.
എന്നാൽ, ഒടുവിൽ അവർ ബൗഡിസിന്റെയും ഫിലേമോന്റെയും കുടിലിലെത്തിയപ്പോൾ ആ ദന്പതികൾ അവർക്കായി വാതിൽ തുറന്നുകൊടുത്തു. എന്നു മാത്രമല്ല, തങ്ങളുടെ ഇല്ലായ്മയിൽനിന്ന് ഉള്ളതുപോലെ അവരെ സൽക്കരിക്കുകയും ചെയ്തു. അവർ മേശപ്പുറത്തു വിളന്പിയതു ലളിതമായ ഭക്ഷണമായിരുന്നു. വീട്ടിലുണ്ടായിരുന്ന വീഞ്ഞും അവർ വിളന്പി. വിഭവങ്ങളുടെ സമൃദ്ധിയിലല്ല, സ്നേഹത്തിന്റെ സമൃദ്ധിയിലായിരുന്നു അവരുടെ ആതിഥ്യമര്യാദ. അപ്പോഴാണ്, ബൗഡിസ് അദ്ഭുതകരമായ ഒരു കാര്യം ശ്രദ്ധിച്ചത്. പാത്രത്തിൽനിന്ന് എത്ര വീഞ്ഞ് ഒഴിച്ചുകൊടുത്തിട്ടും അതു തീരുന്നില്ല. ഒഴിക്കുംതോറും വീഞ്ഞുപാത്രം വീണ്ടും നിറഞ്ഞുകൊണ്ടിരുന്നു.
തങ്ങളുടെ മുന്നിലിരിക്കുന്നവർ സാധാരണക്കാരല്ലെന്ന് വൃദ്ധദന്പതികൾക്ക് അപ്പോൾ മനസിലായി. ദൈവികരായ അതിഥികൾക്ക് തങ്ങൾ ഒരുക്കിയ ഭക്ഷണം ശരിയായില്ല എന്നു കരുതി അവർ പരിഭ്രമിച്ചു. ഉടനെതന്നെ, വീട്ടിൽ അവശേഷിച്ചിരുന്ന ഏക പാത്തയെകൊണ്ട് അവരെ സൽക്കരിക്കാൻ വൃദ്ധദന്പതികൾ തീരുമാനിച്ചു. അപകടം മനസിലാക്കിയ പാത്ത കുടിലിനുള്ളിലൂടെ ഓടി ദേവന്മാരുടെ അടുത്തുതന്നെ അഭയം പ്രാപിച്ചു. അപ്പോൾ, അതിനെ കൊല്ലേണ്ടതില്ലെന്നു ജൂപ്പിറ്റർ പറഞ്ഞു. ബൗഡിസിന്റെയും ഫിലേമോന്റെയും ഔദാര്യം അതിനകം തെളിയിക്കപ്പെട്ടിരുന്നു.
തുടർന്ന്, ദേവന്മാർ തങ്ങളുടെ യഥാർഥ രൂപം വെളിപ്പെടുത്തി. അതിനു പിന്നാലെ, ആ വൃദ്ധദന്പതികളുടെ കുടിൽ മനോഹരമായ ഒരു ക്ഷേത്രമായി രൂപാന്തരപ്പെടുത്തി. തങ്ങൾ ആഗ്രഹിക്കുന്ന എന്തും ചോദിക്കാമെന്നു ദേവന്മാർ അവരോട് പറഞ്ഞു. അപ്പോൾ, അവർക്ക് സന്പത്ത് ചോദിക്കാമായിരുന്നു. ദീർഘായുസ് ചോദിക്കാമായിരുന്നു. തങ്ങൾക്ക് നഷ്ടപ്പെട്ട യൗവനം തിരിച്ചുകിട്ടണമെന്നു ചോദിക്കാമായിരുന്നു. എന്നാൽ, അവർ ചോദിച്ചതു അതൊന്നുമായിരുന്നില്ല. ആ ക്ഷേത്രത്തിൽ ഒരുമിച്ച് താമസിക്കാൻ കഴിയണമെന്നും ജീവിതകാലം മുഴുവൻ ഒരുമിച്ചു കഴിഞ്ഞ തങ്ങളിൽ ഒരാൾ മറ്റെയാളുടെ മരണം കാണേണ്ടിവരരുതെന്നും മാത്രമാണ് അവർ അപേക്ഷിച്ചത്.
അവരുടെ ആ ആഗ്രഹം സാധിച്ചു എന്നാണ് കഥ. വർഷങ്ങൾക്കുശേഷം ജീവിതസായാഹ്നത്തിൽ അവർ പരസ്പരം നോക്കിനിൽക്കെ രണ്ടു വൃക്ഷങ്ങളായി മാറിത്തുടങ്ങി. അവരുടെ ശാഖകൾ പരസ്പരം ചേർന്നു വളർന്നു. ജീവിതകാലം മുഴുവൻ സ്നേഹത്തിൽ ഒരുമിച്ചു നിന്നവരെ മരണംപോലും വേർപെടുത്തിയില്ല എന്ന മനോഹരമായ ഭാവനയിലാണ് കഥ അവസാനിക്കുന്നത്.
ഇതൊരു പുരാതനകഥ മാത്രമാണെന്നു പറഞ്ഞു നമുക്കു തള്ളിക്കളയാം. എന്നാൽ, ആയിരക്കണക്കിനു വർഷങ്ങൾക്കുശേഷവും ഇത്തരം കഥകൾ മനുഷ്യർ ഓർമിക്കുന്നുവെങ്കിൽ അതിനു കാരണമുണ്ട്. ഭാവനയുടെ ആവരണത്തിനുള്ളിൽ മനുഷ്യജീവിതത്തെക്കുറിച്ചുള്ള വലിയ സത്യങ്ങൾ അവ ഒളിപ്പിച്ചുവച്ചിരിക്കുന്നു. ബൗഡിസിന്റെയും ഫിലേമോന്റെയും കഥ അപരിചിതർക്കായി വാതിൽ തുറക്കണമെന്നു മാത്രമല്ല നമ്മെ പഠിപ്പിക്കുന്നത്. പ്രത്യുത, മറ്റൊരു മനുഷ്യനുവേണ്ടി ഇടം കണ്ടെത്താനുള്ള കലയാണ് യഥാർഥ ആതിഥ്യമര്യാദ എന്നു അതു നമ്മെ ഓർമിപ്പിക്കുന്നു.
ഭാരതീയ സംസ്കാരം ഈ സത്യം അതിമനോഹരമായി അവതരിപ്പിച്ചിരിക്കുന്നത് അതിഥി ദേവോഭവ, അതായത്, അതിഥിയെ ദൈവത്തെപ്പോലെ കരുതുക എന്നു പറഞ്ഞുകൊണ്ടാണ്. ബൈബിളിലും അദ്ഭുതകരമായി സമാനമായ ഒരു ഉപദേശമുണ്ട്. അതിഥിസൽക്കാരം വിസ്മരിക്കരുത്; അതുവഴി ചിലർ അറിയാതെതന്നെ ദൈവദൂതന്മാരെ സൽക്കരിച്ചിട്ടുണ്ട് (എബ്രായർ 13:2). മാമ്രേയിലെ ഓക്കുമരത്തിനരികിൽ അബ്രാഹം മൂന്ന് അപരിചിതരെ സ്വാഗതം ചെയ്തു. വെള്ളവും വിശ്രമവും ഭക്ഷണവും നൽകി. ആ അപരിചിതർ തന്റെ ജീവിതത്തിലേക്ക് വലിയൊരു അനുഗ്രഹവുമായാണ് എത്തിയതെന്ന് പിന്നീടാണ് അദ്ദേഹം തിരിച്ചറിഞ്ഞത് (ഉൽപത്തി 18). യേശു ഒരുപടികൂടി മുന്നോട്ടു പോയി പറഞ്ഞു. ""ഞാൻ പരദേശിയായിരുന്നു; നിങ്ങൾ എന്നെ സ്വീകരിച്ചു'' (മത്തായി 25:35).
എന്നാൽ, ആതിഥ്യമര്യാദയുടെ മറ്റൊരുവശം നാം മറന്നുപോകുന്നു. അപരിചിതരോട് വളരെ സ്നേഹപൂർവം പെരുമാറുന്ന നമുക്ക് ഏറ്റവും അടുത്തവരോട് അതേ സ്നേഹം പ്രകടിപ്പിക്കുവാൻ ചിലപ്പോൾ കഴിയാതെ പോകുന്നു. വീട്ടിലേക്ക് ഒരു അതിഥി വന്നാൽ നാം പുഞ്ചിരിയോടെയേ സ്വീകരിക്കൂ. സ്നേഹത്തോടെ സംസാരിക്കും. ക്ഷമയോടെ കേൾക്കും. ഏറ്റവും നല്ല ഇരിപ്പിടവും ഭക്ഷണവും നൽകും. അയാൾക്ക് ഒരു അസൗകര്യവും ഉണ്ടാകാതിരിക്കാൻ നാം ശ്രദ്ധിക്കും. എന്നാൽ, അതിഥി പോയികഴിഞ്ഞാൽ അതേ വീട്ടിൽ താമസിക്കുന്നവർക്ക് ലഭിക്കുന്നതു ചിലപ്പോൾ നമ്മുടെ അക്ഷമയും ദേഷ്യവും അവഗണനയുമായിരിക്കും.
അപരിചിതരോട് സംസാരിക്കുന്നതിനെക്കാൾ പരുഷമായി ഭർത്താവ് ഭാര്യയോടോ ഭാര്യ ഭർത്താവിനോടോ സംസാരിച്ചേക്കാം. സഹപ്രവർത്തകരുടെ പ്രശ്നങ്ങൾ ക്ഷമയോടെ കേൾക്കുന്നവർക്ക് സ്വന്തം മക്കളുടെ വാക്കു കേൾക്കാൻ സമയമില്ലാതാകാം. കൂട്ടുകാരോട് അതീവ സൗഹൃദത്തോടെ പെരുമാറുന്ന മക്കൾക്ക് പ്രായമായ മാതാപിതാക്കളോട് രണ്ടു വാക്കു സംസാരിക്കാൻ പോലും സമയമില്ലാതാകാം. പുറത്തുള്ളവരുടെ വലിയ തെറ്റുകൾ ക്ഷമിക്കുന്ന നാം സ്വന്തക്കാരുടെ ചെറിയ കുറവുകൾപോലും വലിയ കുറ്റങ്ങളാക്കി മാറ്റിയേക്കാം. തന്മൂലം നമ്മെ സ്നേഹിക്കുന്നവർക്ക് നമ്മുടെ സ്നേഹത്തിന്റെ ഏറ്റവും നല്ല ഭാഗം ലഭിക്കേണ്ടതിനു പകരം, മറ്റുള്ളവർക്കു നൽകിയശേഷം അവശേഷിക്കുന്നതു നാം അവർക്കു നൽകുന്നു.
അടുപ്പത്തിന് ഒരു അപകടമുണ്ട്. എന്നും കൂടെയുള്ളവരുടെ സാന്നിധ്യം നമ്മുടെ ശീലമാകുന്പോൾ അവർ നമ്മുടെ ജീവിതത്തിലെ അനുഗ്രഹമാണെന്ന ബോധം പതുക്കെ നഷ്ടപ്പെട്ടേക്കാം. ജീവിതപങ്കാളി എന്നും കൂടെയുണ്ടാകുമെന്നു കരുതുന്നു. മാതാപിതാക്കൾ എന്നും മക്കളെ മനസിലാക്കുമെന്നു കരുതുന്നു. സുഹൃത്തുക്കൾ എപ്പോഴും സഹായത്തിനുണ്ടാകുമെന്നു വിശ്വസിക്കുന്നു. അങ്ങനെ അവരുടെ സാന്നിധ്യത്തെ നിസാരമായി കാണാൻ തുടങ്ങുന്ന നാം, ഒടുവിൽ അവരുടെ സ്നേഹത്തെയും നിസാരമായി വീക്ഷിച്ചെന്നിരിക്കും.
തന്മൂലം, ആതിഥ്യമര്യാദ എന്നത് അപരിചിതനു ഭക്ഷണവും താമസസൗകര്യവും നൽകുന്നതിൽ അവസാനിക്കുന്നില്ല എന്നതു നാം മറക്കരുത്. മറ്റൊരാൾക്കായി നമ്മുടെ സമയത്തിലും ശ്രദ്ധയിലും സംഭാഷണത്തിലും ഹൃദയത്തിലും ഇടം നൽകുന്നതാണ് അതിന്റെ ആഴമേറിയ അർഥം. തിരക്കിനിടയിലും ഒരാളുടെ വാക്കുകൾ ശ്രദ്ധയോടെ കേൾക്കുന്പോൾ നാം ആതിഥ്യമര്യാദ കാണിക്കുന്നു. മറ്റൊരാളുടെ ക്ഷീണം തിരിച്ചറിയുന്പോഴും തെറ്റുകൾ ക്ഷമിക്കുന്പോഴും ദേഷ്യമുണ്ടെങ്കിലും സ്നേഹത്തോടെ സംസാരിക്കുന്പോഴും, നമ്മുടെ സാന്നിധ്യത്തിൽ മറ്റൊരാൾക്ക് താൻ വിലപ്പെട്ടവനാണെന്നു തോന്നുന്പോഴും നാം യഥാർഥ ആതിഥേയരാകുന്നു.
അതിഥിക്ക് ഏതാനും മണിക്കൂർ സ്വാഗതം ലഭിക്കുന്നതുകൊണ്ടു മാത്രമല്ല ഒരു വീട് ആതിഥ്യമര്യാദയുള്ളതാകുന്നത്. പ്രത്യുത, അവിടെ ജീവിക്കുന്നവർക്ക് ഓരോ ദിവസവും തങ്ങൾ സ്വാഗതം ചെയ്യപ്പെടുന്നവരാണ് എന്ന അനുഭവം പരസ്പരം ഉണ്ടാകുന്പോഴാണ്.
ബൗഡിസിന്റെയും ഫിലേമോന്റെയും കഥയിലെ ഏറ്റവും മനോഹരമായ പാഠവും ഒരുപക്ഷേ ഇതുതന്നെയാണ്. ആ രാത്രിയിൽ രണ്ട് അപരിചിതരോട് കാണിച്ച സ്നേഹം പെട്ടെന്നുണ്ടായ ഒരു വികാരമായിരുന്നില്ല. ജീവിതകാലം മുഴുവൻ അവർ പരസ്പരം നൽകിയിരുന്ന സ്നേഹത്തിന്റെ ബഹിർസ്ഫുരണം മാത്രമായിരുന്നു അത്.
വലിയ വീടുണ്ടായതുകൊണ്ട് അത് ആതിഥ്യമര്യാദയുള്ള ഭവനമാകുന്നില്ല. ഒരു ഹൃദയം മറ്റൊരു ഹൃദയത്തോട് "നിനക്കായി ഇവിടെ ഇടമുണ്ട്' എന്നു പറയുന്നിടത്താണ് യഥാർഥ ആതിഥ്യമര്യാദ ആരംഭിക്കുന്നത്. അപരിചിതർ, വല്ലപ്പോഴുമേ നമ്മുടെ വീടിന്റെ വാതിലിൽ മുട്ടുകയുള്ളൂ. എന്നാൽ, കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഓരോ ദിവസവും നമ്മുടെ ഹൃദയവാതിലിലാണ് മുട്ടുന്നത്. അവർക്കായി നമ്മുടെ ഹൃദയവാതിൽ എപ്പോഴും തുറക്കാൻ നമുക്കു കഴിയണം. അപ്പോൾ മാത്രമെ, നമ്മുടെ ആതിഥ്യമര്യാദ പൂർണമാവുകയുള്ളൂ.
SUNDAY DEEPIKA
വിടി-ഇഎഫ് ഇന്ത്യന്‍ രജിസ്ട്രേഷനോടെ, ജെറ്റ് എയര്‍വെയ്സിന്റെ ലിവെറിയും ലോഗോയും പെയിന്റു ചെയ്ത്, അമേരിക്കയിലെ വാഷിംഗ്ടണിലുള്ള എവെറിറ്റ് ഫാക്ടറിയില്‍നിന്ന് പുറത്തിറക്കിയ പുതുപുത്തന്‍ ബോയിംഗ് 777 -300 ഇആര്‍ വിമാനം മുംബൈയിലേക്കു പറന്നത് 2007 സെപ്റ്റംബര്‍ 27ന് ആയിരുന്നു. ജെറ്റ് എയര്‍വെയ്സ് എന്ന ഇന്ത്യയില അക്കാലത്തെ ഏറ്റവും വലിയ ഇന്ത്യൻ സ്വകാര്യ വിമാനക്കമ്പനിയുടെ കണ്ണഞ്ചിപ്പിക്കുന്ന വേഗത്തിലുള്ള വളര്‍ച്ചയുടെ പ്രതീകമായി മുംബൈ വിമാനത്താവളത്തില്‍ പിറ്റേന്ന് പറന്നിറങ്ങി. ഇക്കഴിഞ്ഞ തിങ്കളാഴ്ച ഇസ്രയേലിലെ ടെല്‍ അവീവിലേക്ക് ഈ വിമാനം പറന്നുയരുമ്പോള്‍ ശോക പര്യവസായിയായ ഒരു വ്യോമയാന കഥയുടെ പതിനെട്ടു കൊല്ലവും പത്തു മാസവും ആറു ദിവസവും നീണ്ട അധ്യായത്തിന് തിരശീല വീഴുകയായിരുന്നു.
പറന്നുതുടങ്ങി 26 കൊല്ലം കഴിയുമ്പോള്‍, സാമ്പത്തിക തകര്‍ച്ചമൂലം 2019 ഏപ്രില്‍ 27ന് എല്ലാ വിമാനങ്ങളും നിലത്തിറക്കിയ ജെറ്റ് എയര്‍വെയ്സിനെ പുനരുജ്ജീവിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു. ഇതോടെ, മാള്‍ട്ടയിലെ ചാലഞ്ച് ഗ്രൂപ്പ് ലേലത്തിനു വാങ്ങിയ അഞ്ചു വിമാനങ്ങളില്‍ ആദ്യത്തേതായിരുന്നു, ചരക്കു വിമാനമാക്കി മാറ്റാനുള്ള പണികള്‍ക്കായി ടെല്‍ അവീവില്‍ എത്തിക്കാന്‍ ഓഗസ്റ്റ് മൂന്നിനു വൈകുന്നേരം ആറരയ്ക്ക് മുംബൈ രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് ടേക്ക് ഓഫ് ചെയ്തത്.
2007 മുതല്‍ രണ്ടു കൊല്ലം വിടി-ജെഇഎഫ് രജിസ്ട്രേഷനോടെ പറന്നിരുന്ന ഈ ബോയിംഗ് വിമാനം ടര്‍ക്കിഷ് എയര്‍ലൈനിന് രണ്ടു വര്‍ഷത്തേക്കു ടിസി-ജെജെബി രജിസ്ട്രേഷനോടെ പാട്ടത്തിനു കൊടുത്തു. 2011ല്‍ തിരികെ വാങ്ങിയശേഷം രജിസ്ട്രേഷന് വിടി-ജെഇഎം എന്നാക്കി മാറ്റിയിരുന്നു. മുംബൈ വിമാനത്താവളത്തില്‍ 2019 മുതല്‍ പാര്‍ക്കു ചെയ്തിരുന്ന വിടി-ജെഇഎമ്മിനു പുറമേ, വിടി- ജെഇഎസ്, വിടി-ജെഇവി വിമാനങ്ങളും ചാലഞ്ചര്‍ ഗ്രൂപ്പിന്റെ എയ്സ് ഏവിയേഷന്‍ ലേലത്തിനു വച്ചിട്ടുണ്ട്. പന്ത്രണ്ടു രാജ്യാന്തര റൂട്ടുകളില്‍ യാത്രക്കാരുമായി പറന്ന മൂന്നു വിമാനങ്ങളില്‍, ചരക്കു വിമാനമായി ആദ്യം മാറ്റിയെടുക്കാനുള്ള നറുക്കുവീണത് വിടി-ജെഇഎമ്മിനായിരുന്നു എന്നു മാത്രം.
കടത്തിനുമേല്‍ കടംകയറി നില്‍ക്കക്കള്ളിയില്ലാതെ 2019ല്‍ എല്ലാ വിമാനങ്ങളും നിലത്തിറക്കിയ ജെറ്റ് എയര്‍വെയ്സിന് ബാക്കിയുണ്ടായിരുന്ന അഞ്ച് ദീര്‍ഘദൂര, ബോയിംഗ് 777 ഇആര്‍ വിമാനങ്ങള്‍ ലേലത്തില്‍ വാങ്ങിയതില്‍ ആദ്യത്തെ മൂന്നു വിമാനങ്ങളാണ് ഇവ. ആദ്യത്തെ മൂന്നെണ്ണം കഴിഞ്ഞാല്‍ ബാക്കി രണ്ടും ടെല്‍ അവീവിലേക്കുതന്നെ ചരക്കുവിമാനമായി പരിവര്‍ത്തനം ചെയ്യാന്‍ പോകുമെന്നാണ് കരുതുന്നത്.
ജെറ്റ് എയര്‍വെയ്സിന്റെ വന്‍ തകര്‍ച്ചാ ചരിത്രത്തിന്റെ അനുബന്ധംപോലെ, വെറും തുച്ഛവിലയ്ക്കാണ്, ഏഴു വര്‍ഷം അനക്കമില്ലാതെ പാര്‍ക്കു ചെയ്തിരുന്ന ഈ വിമാനങ്ങള്‍ എയ്സ്് എവിയേഷന്‍ വാങ്ങിയത്. ഇത്തരം പുതിയ മൂന്നു വിമാനങ്ങള്‍ ബോയിംഗിന്റെ പക്കല്‍നിന്നു വാങ്ങാന്‍ ഏകദേശം 10,288 കോടി രൂപ കൊടുത്തപ്പോള്‍, ജെറ്റ് എയര്‍വെയ്സ് വിമാനങ്ങള്‍ക്കു കിട്ടിയത് വെറും 438 കോടി രൂപ. ബാക്കിയുള്ള രണ്ടു 777 വിമാനങ്ങള്‍ ഇത്ര പഴക്കമില്ലാത്തവ ആയിരുന്നതിനാല്‍ അവയ്ക്ക് 581 കോടി രൂപ കിട്ടി. പുത്തന്റെ വില 6889 കോടി രൂപ.
ഇത്രയും നക്കാപ്പിച്ച വിലയ്ക്ക് വാങ്ങിയെടുത്തല്ലോ എന്ന് പറയാൻ പറ്റില്ല. കാരണം, ഏഴു കൊല്ലം പറക്കാതെ കിടന്ന വിമാനങ്ങള്‍ വീണ്ടും പറക്കാന്‍ പരുവത്തില്‍ ആക്കിയെടുക്കാന്‍ അനേകം കോടികള്‍ മുടക്കേണ്ടി വരും. എന്‍ജിനുകളും ഓക്സിലറി പവര്‍ യൂണിറ്റും പീറ്റോ ട്യൂബുകള്‍ തുടങ്ങിയ സെന്‍സറുകളും ലാന്‍ഡിംഗ് ഗിയറുകളുമെല്ലാം ദീര്‍ഘകാല നിദ്രയില്‍നിന്ന് ഉണര്‍ത്താന്‍ നല്ല പണിയുണ്ടാവും. ടയറുകള്‍ മാറ്റുന്നതുള്‍പ്പെടെ. രണ്ട് ജിഇ 90 എന്‍ജിനുകളും അതിസൂക്ഷ്മമായി പരിശോധിച്ച് അറ്റകുറ്റപ്പണികൾ നടത്തണം. ഓയില്‍, ലൂബ്രിക്കന്റുകള്‍ എല്ലാം മാറ്റണം, എന്ജിന് കംപ്രസറുകള്‍, ടര്‍ബൈനുകള്‍ എന്നിവയുടെ ബോറോസ്കോപ്പിക് പരിശോധന നടത്തണം.
നിലത്തു കിടക്കുമ്പോള്‍തന്നെ അനേകം തവണ എന്ജിന് വെറുതേ കറക്കി നോക്കുകയും സ്റ്റാര്‍ട്ടു ചെയ്ത് നോക്കുകയും വേണം. ചിറകുകളും വാലും വിമാനശരീരം മൊത്തവും ഇഞ്ചോടിഞ്ച് പരിശോധിക്കണം പ്രാണികളും കിളികളും കൂടുവച്ചിട്ടുണ്ടോ എന്നതുള്‍പ്പെടെ. തുരുമ്പു പിടിച്ചതും മഴ കൊണ്ടുകിടന്ന് ദ്രവിച്ചതുമായ ഭാഗങ്ങള്‍ അഴിച്ചുമാറ്റി പുതിയവ പിടിപ്പിക്കണം. ചിറകിലെ ടാങ്കുകള്‍ക്കുള്ളില്‍ കിടന്ന ഇന്ധനം ഏഴു കൊല്ലം കൊണ്ട് വറ്റാത്തതുണ്ടെങ്കില് ഒഴുക്കിക്കളഞ്ഞ് വൃത്തിയാക്കണം.
ഫ്യൂവല്‍ പമ്പുകള്‍, വാല്‍വുകള്‍ എല്ലാം കൃത്യമായി പരിശോധിക്കണം. പുതുതായി ഇന്ധനം നിറയ്ക്കുന്നതും ഏറെ ജാഗ്രതയോടെ ചെയ്യണം. വര്‍ഷങ്ങള്‍ വെറുതേ കിടന്നപ്പോള്‍ വറ്റിപ്പോയ ഹൈഡ്രോളിക് ദ്രാവകം വീണ്ടും നിറയ്ക്കണം. ലീക്കുണ്ടോ എന്നെല്ലാം നോക്കണം. ചിറകുകളിലെ ഇളകുന്ന ഘടകഭാഗങ്ങള്‍ ഓരോന്നായി ചലിപ്പിച്ച് വീണ്ടും വീണ്ടും നോക്കണം. ടയര്‍, ലാന്‍ഡിംഗ് ഗിയര്‍, ബ്രേക്കുകള്‍ എല്ലാം പ്രവര്‍ത്തന ക്ഷമമാണ് എന്നുറപ്പിക്കണം.
ഇലക്ട്രോണിക്, ഏവിയോണിക്സ് ഉപകരണങ്ങള്‍ ഒന്നൊഴിയാതെ എല്ലാം പുതിയ ബാറ്ററി ഘടിപ്പിച്ച് പ്രവര്‍ത്തിപ്പിച്ചു നോക്കണം. വിമാനത്തിനുള്ളിലെ മര്‍ദക്രമീകരണം, എയര്‍കണ്ടീഷനിംഗ് തുടങ്ങിയവ യഥാവിധം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. മാസങ്ങളോളം പണിതാലും തീരാത്ത ഇത്തരം മുന്നൊരുക്കങ്ങള്‍ക്കു ശേഷമേ വിമാനം ടാര്മാർക്കില്നിന്ന് അനക്കാന്‍ പറ്റുകയുള്ളൂ എന്നറിയാവുന്നവര്‍ അതിന്റെ എല്ലാ ചെലവുകളും വകയിരുത്തിത്തന്നെയാവും വിമാനം ലേലത്തില്‍ പിടിക്കുക. ഇതു കൂടാതെയാണ്, ഡിജിസിഎയുടെ എല്ലാ സുരക്ഷാ അനുമതികളും സംഘടിപ്പിക്കുക എന്ന കടമ്പ.
ഇതിനൊക്കെ പുറമേ, അതിദുഷ്കരമായ ഒരു വിലപേശല്കൂടി കടന്നിട്ടാണ്, വിമാനം കഴിഞ്ഞ തിങ്കളാഴ്ച ടെല്‍ അവീവിന് പറന്നത്. ഏഴു കൊല്ലത്തെ പാര്‍ക്കിംഗ് കൂലി ഒരു പൈസപോലും കുറയാതെ വാങ്ങിയിട്ടേ വിമാനം അനക്കാന്‍ അനുവദിക്കൂ എന്നായിരുന്നു, മുംബൈ അദാനി വിമാനത്താവളം അധികൃതരുടെ നിലപാട്. ആയിരം കോടി രൂപയ്ക്കടുത്ത് പാര്‍ക്കിംഗ് ഫീ കുടിശിക അടച്ചതിനു ശേഷമാണ് വിമാനം പറന്നുയര്‍ന്നത്.
രാജ്യാന്തര റൂട്ടുകളില്‍ പറന്നിരുന്ന ബോയിംഗ് 777 വിമാനങ്ങള്‍ക്കുശേഷം ഇനി ജെറ്റ് എയര്‍വെയ്സിന്റെ പ്രാദേശിക സര്‍വീസുകള്‍ക്ക് ഉപയോഗിച്ചിരുന്ന ബോയിംഗ് 737 വിമാനങ്ങളില്‍ മൂന്നെണ്ണംകൂടി കഴിഞ്ഞ മാസം 18ന് ഓണ്‍ലൈന്‍ ലേലത്തിനു വച്ചിരുന്നു.
വിടി- ജെബിഎല്‍ രജിസ്ട്രേഷനുള്ള ബോയിംഗ് 737-800 വിമാനവും വിടി- ജെബിജി രജിസ്ട്രേഷനുള്ള ബോയിംഗ് 737-800 വിമാനവും വിടി-ജെജിഡി രജിസ്ട്രേഷനുള്ള ബോയിംഗ് 737-900 വിമാനവും. അവ ആരെങ്കിലും വാങ്ങിയോ എന്ന് ഇപ്പോഴും വ്യക്തമല്ല. 165 കോടി രൂപയായിരുന്നു ലേലത്തിന് മൂന്നിന്റെയുംകൂടി റിസര്‍വ് പ്രൈസ്. ഒരു പുതിയ ബോയിംഗ് 737-900 വിമാനത്തിനുതന്നെ 1019 കോടി രൂപ വില വരും എന്നോര്‍ക്കുക.
SUNDAY DEEPIKA
സ്വാതന്ത്ര്യത്തിന് മുമ്പും ശേഷവുമുള്ള ഇന്ത്യന്‍ ജനാധിപത്യത്തിന്റെയും ഭരണഘടനാ രൂപീകരണത്തിന്റെയും ചരിത്ര ഏടുകള്‍ പരിശോധിക്കുമ്പോള്‍ അതിലെ പ്രധാന സ്മാരകമാണ് പഴയ പാര്‍ലമെന്റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാള്‍. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം കൊളോണിയലിസത്തിന്റെ അടിമത്തത്തില്‍നിന്ന് മോചിതരായി സ്വയംഭരണാധികാര റിപ്പബ്ലിക്കായി മാറിയതിന് 98 അടി വ്യാസമുള്ള അഷ്ടഭുജാകൃതിയിലുള്ള സൗധം സാക്ഷിയായി. പഴയ പാര്‍ലമെന്റിന്റെ ഒരു ഭാഗമെന്നു പറഞ്ഞ് ഇന്ത്യാചരിത്രത്തില്‍നിന്ന് സെന്‍ട്രല്‍ ഹാളിനെ മാറ്റി നിര്‍ത്താനാവില്ല.
പൗരാണിക സ്മാരകങ്ങളേറെയുള്ള ഡല്‍ഹിയില്‍ ഒരു നൂറ്റാണ്ട് മാത്രം പഴക്കമുള്ള ഒന്നാണെങ്കിലും വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഇടമാണ് സെന്‍ട്രല്‍ ഹാള്‍. ഭരണഘടനയുടെ നിര്‍മാണം, സ്വാതന്ത്ര്യകൈമാറ്റം എന്നിവയ്ക്കെല്ലാം സാക്ഷ്യം വഹിച്ച ഹാൾ ആധുനിക ഇന്ത്യയുടെ ഭാഗധേയം എഴുതിച്ചേര്‍ക്കപ്പെട്ട പവിത്രമായ വേദിയാണ്. സ്വാതന്ത്ര്യപ്പുലരി ഭാരതമണ്ണിനെ പുല്കിയ നിമിഷം പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു തന്റെ വിഖ്യാതമായ ‘ട്രിസ്റ്റ് വിത്ത് ഡെസ്റ്റിനി’ (വിധിയുമായുള്ള കൂടിക്കാഴ്ച) പ്രസംഗത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തതിന് സെന്‍ട്രല്‍ ഹാള്‍ സാക്ഷിയായി.
ലൈബ്രറിയില്‍നിന്നു സെന്‍ട്രല്‍ ഹാളിലേക്ക്
1911ലാണ് ഇന്ത്യയുടെ തലസ്ഥാനം കോല്‍ക്കത്തയില്‍നിന്നു ഡല്‍ഹിയിലേക്ക് മാറ്റാന്‍ ബ്രിട്ടീഷ് ഭരണാധികാരികള്‍ തീരുമാനിച്ചത്. രാഷ്്ട്രീയം, ഭരണപരം, ഭൂമിശാസ്ത്രം തുടങ്ങി വിവിധ കാരണങ്ങളായിരുന്നു അതിനു പിന്നില്‍. ഇതോടെ അധികാര കേന്ദ്രങ്ങളേറെയും ഡല്‍ഹിയിലേക്ക് ചേക്കേറിത്തുടങ്ങി. ഡല്‍ഹി തലസ്ഥാന നഗരമാക്കാനുള്ള തീരുമാനം പാര്‍ലമെന്റ് മന്ദിരനിര്മാണത്തിലേക്കു വഴിതുറന്നു. വിഖ്യാത ബ്രിട്ടീഷ് വാസ്തുശില്പികളായിരുന്ന സര് എഡ്വിന് ലുട്ട്യന്‍സും സര് ഹെര്‍ബര്‍ട്ട് ബേക്കറും ചേര്‍ന്നായിരുന്നു നിര്‍മാണം.
പഴയ ഡല്‍ഹിയെ ന്യൂ ഡല്‍ഹിയാക്കി മാറ്റിയതില്‍ ഈ ശില്പ്പികളുടെ പങ്ക് വലുതാണ്. 1921 ഫെബ്രുവരി 12ന് പാര്‍ലമെന്റ് മന്ദിരത്തിനു തറക്കല്ലിട്ടു. ഡ്യൂക്ക് ഓഫ് കൊനോട്ട് എന്നറിയപ്പെട്ടിരുന്ന ആര്‍തര്‍ രാജകുമാരനായിരുന്നു തറക്കല്ലിടല്‍ നിര്‍വഹിച്ചത്. ആറ് വര്‍ഷത്തോളമെടുത്ത നിര്‍മാണം പൂര്‍ത്തിയാക്കി 1927 ജനുവരി 18ന് അന്നത്തെ വൈസ്രോയിയും ഗവര്‍ണര്‍ ജനറലുമായിരുന്ന ഇര്വിന് പ്രഭു ഉദ്ഘാടനം നിര്‍വഹിച്ചു. അക്കാലത്ത് 83 ലക്ഷം രൂപയായിരുന്നു നിര്‍മാണ ചെലവ്.
മന്ദിരത്തിന്റെ മധ്യഭാഗത്തെ വലിയ വൃത്താകൃതിയിലുള്ള ഹാളാണ് സെന്‍ട്രല്‍ ഹാള്‍. തുടക്കത്തിൽ സെന്‍ട്രല്‍ ലെജിസ്ലേറ്റീവ് അസംബ്ലിയുടെയും കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ്സിന്റെയും സംയുക്ത ലൈബ്രറിയായാണ് സെന്‍ട്രല്‍ ഹാള്‍ ഉപയോഗിച്ചിരുന്നത്. 1946ല്‍ ഇന്ത്യന്‍ ഭരണഘടനാ നിര്‍മാണ സഭ രൂപീകരിച്ചപ്പോള്‍ പ്രതിനിധികള്‍ക്ക് ഒരുമിച്ചിരിക്കാന്‍ അനുയോജ്യമായ ഇടം ഇല്ലാതിരുന്നതിനാല്‍ ലൈബ്രറി ഹാളിനെ ഭരണഘടനാ സഭയുടെ ആസ്ഥാനമാക്കി മാറ്റുകയായിരുന്നു. പിന്നീട് സെന്‍ട്രല്‍ ഹാളായി പരിണമിച്ചു. ഇതോടെ സ്വാതന്ത്ര ഇന്ത്യയുടെ പിറവിക്ക് മുമ്പുള്ള പല അസുലഭ മുഹൂര്‍ത്തങ്ങള്‍ക്കും ഇത് വേദിയായി.
സെന്‍ട്രല്‍ ഹാളില്‍ ഏതൊരാളെയും വിസ്മയിപ്പിക്കുന്ന കലാസൃഷ്ടികളുണ്ട്. സ്വാതന്ത്ര്യസമര പോരാട്ടങ്ങളെയും രാഷ്ട്രശില്‍പ്പികളെയും ഓര്‍മിപ്പിക്കുന്ന 24 ഓയില്‍ ചിത്രങ്ങള്‍ ഹാളില്‍ സ്ഥാപിച്ചിട്ടുണ്ട്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള കരകൗശലസൃഷ്ടികളും ശില്പങ്ങളും ഉള്‍വശം മനോഹരമാക്കുന്നു. സെന്‍ട്രല്‍ ഹാള്‍ ചരിത്രത്തിന്റെ ഭാഗമാകുന്നത് പ്രധാനമായി മൂന്ന് സംഭവവികാസങ്ങളിലൂടെയാണ്.
ഭരണഘടനയുടെ പിറവി
1946 ഡിസംബര്‍ ഒമ്പതിന് ഡോ.സച്ചിദാനന്ദ സിന്‍ഹയുടെ താത്ക്കാലിക അധ്യക്ഷതയില്‍ ഭരണഘടനാ നിര്‍മാണ സഭയുടെ ആദ്യയോഗം സെന്‍ട്രല്‍ ഹാളിലാണ് ചേര്‍ന്നത്. തുടര്‍ന്ന് ഡോ. രാജേന്ദ്രപ്രസാദിന്റെ അധ്യക്ഷതയിലും ഡോ. ബി.ആര്. അംബേദ്കറുടെ നേതൃത്വത്തിലും ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുടെ മേല്‍നോട്ടത്തിലും ഭരണഘടനാ നിര്‍മാണവുമായി ബന്ധപ്പെട്ട് രണ്ട് വര്‍ഷവും 11 മാസവും 18 ദിവസവും ദീര്‍ഘിച്ച തീവ്രസംവാദങ്ങള് നടന്നതും ഈ ഹാളിലാണ്. 1949 നവംബര്‍ 26ന് ഭരണഘടന അംഗീകരിച്ചതും ഇവിടെത്തന്നെ.
സ്വാതന്ത്ര്യ കൈമാറ്റം
കൊളോണിയലിസത്തിന് അന്ത്യം കുറിച്ച് ബ്രിട്ടീഷ് പതാക താഴ്ത്തി ഇന്ത്യയുടെ ത്രിവര്‍ണപതാക പാറിച്ചതും വൈസ്രോയ് ലോര്‍ഡ് മൗണ്ട്ബാറ്റണില്‍നിന്ന് അധികാരകൈമാറ്റം നടന്നതിനും ഈ ഹാളിന്റെ ചുവരുകള്‍ സാക്ഷിയാണ്.
സംയുക്ത സമ്മേളനങ്ങള്‍
സ്വതന്ത്ര ഇന്ത്യയില്‍ ലോക്സഭയും രാജ്യസഭയും ഒന്നിച്ചിരിക്കുന്ന സന്ദര്‍ഭങ്ങള്‍ക്ക് വേദിയായത് സെന്‍ട്രല്‍ ഹാളാണ്. സര്‍ക്കാരിന്റെ ഓരോ വര്‍ഷത്തെയും ആദ്യ സമ്മേളനത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി നടത്തുന്ന നയപ്രഖ്യാപന പ്രസംഗങ്ങളും ഇവിടെയായിരുന്നു. വിവിധ രാഷ്ട്രപതിമാര്‍ 86 തവണ സെന്‍ട്രല്‍ ഹാളില്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തു. 41 രാഷ്ട്ര തലവന്മാര് ഇവിടെ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തിട്ടുണ്ട്.
അമേരിക്കന്‍ പ്രസിഡന്റുമാരായ ഡൈ്വറ്റ് ഐസന്‍ഹോവര്‍, റിച്ചാര്‍ഡ് നിക്സണ്, ബില്‍ ക്ലിന്റണ്, ബരാക് ഒബാമ തുടങ്ങിയവര്‍ ഇവരില്‍ പ്രധാനികളാണ്. പുതിയ പാര്‍ലമെന്റ് മന്ദിരം വന്നതോടെ സംയുക്തസമ്മേളനങ്ങള്‍ പുതിയ കെട്ടിടത്തിലെ ലോക്സഭാ ഹാളിലാണ് നടക്കുന്നത്.
സൗഹൃദ സംഭാഷണ വേദി
കക്ഷി രാഷ്്ട്രീയത്തിനപ്പുറം മറ്റൊരു പ്രാധാന്യംകൂടി സെന്‍ട്രല്‍ ഹാളിനുണ്ടായിരുന്നു. ജനപ്രതിനിധികളുടെ സൗഹൃദ സംഭാഷണ വേദി കൂടിയായിരുന്നു ഇവിടം. പാര്‍ലമെന്റില്‍ ഉടലെടുക്കാറുള്ള അഭിപ്രായവ്യത്യാസങ്ങളും തര്‍ക്കങ്ങളും സൗഹാര്‍ദപരമായി പരിഹരിക്കാനുള്ള നിഷ്പക്ഷ ഇടമായിരുന്ന സെന്‍ട്രല്‍ ഹാള്‍. ഏഴു പതിറ്റാണ്ടോളം ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും നേതാക്കള്‍ അനൗദ്യോഗികമായി കണ്ടുമുട്ടുന്ന വേദിയായുമായിരുന്നു. മന്ത്രിമാരും ഭരണപ്രതിപക്ഷ എംപിമാരും മാധ്യമപ്രവര്‍ത്തകരും ഹാളിൽ സമ്മേളിച്ചു.
പ്രധാന വാര്‍ത്തകളും അറിയിപ്പുകളും പങ്കുവയ്ക്കുന്ന പ്രസ് ഗാലറി കൂടിയായിരുന്നു സെന്‍ട്രല്‍ ഹാള്‍. പുതിയ പാര്‍ലമെന്റ് കെട്ടിടത്തിലേക്ക് അധികാര കേന്ദ്രം കുടിയേറിയപ്പോള്‍ ഇന്ത്യക്ക് മാത്രമുണ്ടായിരുന്ന സവിശേഷത നഷ്ടമായി. പരസ്പര സൗഹൃദ സംഭാഷണത്തിന് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് ഒരു വേദിയില്ല.
പുതിയ ചുവടുവയ്പ്
2023 സെപ്റ്റംബറില്‍ പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യപ്പെടുകയും സഭാനടപടികള്‍ അവിടേക്ക് മാറ്റുുകയും ചെയ്തു. 2023 സെപ്റ്റംബര്‍ 19ന് പഴയ പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളില്‍ ചേര്‍ന്ന അവസാന വിശേഷാൽ സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മന്ദിരത്തെ സംവിധാന്‍ സദന് എന്ന് പുനര്‍നാമകരണം ചെയ്യാന്‍ നിര്‍ദേശിച്ചു.
പാര്‍ലമെന്റ് നടപടികള്‍ പുതിയ മന്ദിരത്തിലേക്ക് മാറ്റിയെങ്കിലും സംവിധാന്‍ സദന് എന്ന പേരില്‍ പഴയ പാര്‍ലമെന്റ് മന്ദിരവും സെന്‍ട്രല്‍ ഹാളും ചരിത്രസ്മാരകമായി നിലകൊള്ളുന്നു. പല നിര്‍ണായക ഓഫീസുകള്‍ ഇപ്പോഴും അവിടെ പ്രവര്‍ത്തിക്കുന്നണ്ടെങ്കിലും ചുരുക്കം ഔദ്യോഗിക പരിപാടികള്‍ക്ക് മാത്രമാണ് ഹാള്‍ ഉപയോഗിക്കുന്നത്. ഭാരതം എന്ന മഹത്തായ ജനാധിപത്യ റിപ്പബ്ലിക്കിന്റെ ഉദയത്തിനും വളര്‍ച്ചയ്ക്കും സാക്ഷ്യംവഹിച്ച സൗധം വരും തലമുറകള്‍ക്ക് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മനോഹരമായ ഓര്‍മപ്പെടുത്തലായി നിലകൊള്ളും.
SUNDAY DEEPIKA
ചിന്താവിഷയം
ചില പുസ്തകങ്ങള്‍ നാം വായിച്ചുകഴിഞ്ഞാല്‍ അവ അലമാരയിലേക്ക് മടങ്ങിപ്പോകും. ചിലത് ഏതാനും ദിവസങ്ങള്‍ മനസില്‍ തങ്ങിനില്ക്കും. എന്നാല്‍, അപൂര്‍വമായി ചില പുസ്തകങ്ങള്‍ ഈ തലമുറയുടെ ചിന്തയെയും സ്വഭാവത്തെയും ജീവിതദര്‍ശനത്തെയും രൂപപ്പെടുത്തും. കാലം കടന്നുപോയാലും അവയുടെ പ്രസക്തി മങ്ങുകയില്ല. മറാത്തി ഭാഷയില്‍ എഴുതപ്പെട്ട ‘ശ്യാമിന്റെ അമ്മ’ എന്ന കൃതി ആ ഗണത്തില്‍ ഉള്‍പ്പെടുന്നു.
പാണ്ഡുരംഗ് സദാശിവ് സാനെ(1899-1950)യാണ് ഈ അനശ്വരകൃതിയുടെ രചയിതാവ്. സാനെ ഗുരുജി എന്നു പരക്കെ അറിയപ്പെട്ടിരുന്ന അദ്ദേഹം മഹാരാഷ്ട്രയിലെ കൊങ്കണ്‍ മേഖലയിലുള്ള പല്‍ഗഡ് എന്ന ചെറിയ ഗ്രാമത്തിലാണ് ജനിച്ചത്. അധ്യാപകന്, സ്വാതന്ത്ര്യസമരസേനാനി, ഗാന്ധിയന്‍ ചിന്തകന്‍, സാമൂഹിക പരിഷ്കര്‍ത്താവ്, ബാലസാഹിത്യകാരന്‍ എന്നിങ്ങനെ വിവിധ രീതികളില്‍ പ്രശോഭിച്ചു. എന്നാല്‍, അദ്ദേഹത്തിന്റെ ഏറ്റവും വലിയ വിശേഷണം അദ്ദേഹം മനുഷ്യഹൃദയങ്ങളെ രൂപപ്പെടുത്തിയ അധ്യാപകന് എന്നതായിരുന്നു.
അധ്യാപകനായിരുന്നപ്പോള്‍ അദ്ദേഹം പാഠപുസ്തകങ്ങള്‍ മാത്രമല്ല പഠിപ്പിച്ചത്. വിദ്യാര്‍ഥികളുടെ ജീവിതത്തില്‍ സത്യസന്ധതയും സ്നേഹവും കരുണയും സേവനവും ആഴത്തില്‍ വേരൂന്നുന്നതില് ശ്രദ്ധിച്ചു. തൻമൂലം, വിദ്യാര്‍ഥികള്‍ അതിയായ സ്നേഹത്തോടെ അദ്ദേഹത്തെ ഗുരുജി എന്നു വിളിച്ചു. ആ പേരു പിന്നീട് അദ്ദേഹത്തിന്റെ യഥാര്‍ഥ പേരിനെക്കാള്‍ പ്രസിദ്ധമായി. ഇന്നും മഹാരാഷ്്ട്രയില്‍ ‘സാനെ ഗുരുജി’ എന്നു പറയുമ്പോള്‍ ഒരു എഴുത്തുകാരനെ മാത്രമല്ല, ഒരു ഗുരുവിനെയും മനുഷ്യസ്നേഹിയെയുമാണ് ജനങ്ങള്‍ ഓര്‍മിക്കുന്നത്.
ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ അദ്ദേഹം സജീവമായി പങ്കെടുത്തു. പലവട്ടം ജയില്‍വാസം അനുഭവിച്ചു. എന്നാല്‍, ആ തടവറയാണ് അദ്ദേഹത്തിന്റെ സാഹിത്യജീവിതത്തിനു വഴിത്തിരിവായത്. ഇരുമ്പഴിക്കുള്ളില്‍ ശരീരം ബന്ധിക്കപ്പെട്ടിരുന്നെങ്കിലും മനസ് സ്വതന്ത്രമായിരുന്നു. ജയിലില്‍ കഴിയുമ്പോഴാണ് പിന്നീട് അനശ്വരകൃതിയായി മാറിയ ‘ശ്യാമിന്റെ അമ്മ’ എന്ന നോവല്‍ എഴുതിത്തുടങ്ങിയത്. സ്വാതന്ത്ര്യാനന്തരം സാമൂഹിക വിവേചനങ്ങള്‍ക്കെതിരേ അദ്ദേഹം ശക്തമായി ശബ്ദമുയര്‍ത്തി. സാധന എന്ന വാരിക സ്ഥാപിച്ച് സാമൂഹികസമത്വത്തിനും ദേശീയ ഐക്യത്തിനുമായി ജീവിതം സമര്‍പ്പിച്ചു.
സാനെ ഗുരുജി 135 പുസ്തകങ്ങള്‍ രചിച്ചു. അവയില്‍ ഭൂരിഭാഗവും കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും വേണ്ടിയുള്ളവയായിരുന്നു. കുട്ടികള്‍ക്കുവേണ്ടി കഥകള്‍ എഴുതുക മാത്രമായിരുന്നില്ല അദ്ദേഹത്തിന്റെ ലക്ഷ്യം. നല്ല മനുഷ്യരെ രൂപപ്പെടുത്തുക എന്നതായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നം. അദ്ദേഹത്തിന്റെ എല്ലാ കൃതികളും ആളുകള്‍ ഇഷ്ടപ്പെട്ടെങ്കിലും ജനഹൃദയങ്ങള്‍ കീഴടക്കിയത് ‘ ശ്യാമിന്റെ അമ്മ’ എന്ന നോവലായിരുന്നു. ഇന്ത്യയിലെ മിക്ക പ്രധാന ഭാഷകളിലേക്കും ഇംഗ്ലീഷിലേക്കും ജാപ്പനീസ് ഭാഷയിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ട കൃതി പിന്നീട് ദേശീയപുരസ്കാരം നേടിയ ചലച്ചിത്രമായും മാറി.
‘ശ്യാമിന്റെ അമ്മ’ ഒരു സാങ്കല്പിക നോവലല്ല. സാനെ ഗുരുജിയുടെ ബാല്യകാല സ്മരണകളുടെ ഹൃദയസ്പര്‍ശിയായ അവതരണമാണ്. കൊങ്കണ്‍ പ്രദേശത്തെ ഒരു സാധാരണ ഗ്രാമത്തിലെ ദാരിദ്ര്യം നിറഞ്ഞ ജീവിതത്തിലൂടെ തന്റെ അമ്മയുടെ സ്നേഹവും ത്യാഗവും മൂല്യബോധവും അദ്ദേഹം അനശ്വരമാക്കി. ഔപചാരിക വിദ്യാഭ്യാസമോ സമ്പത്തോ ഇല്ലാതിരുന്ന അമ്മ തന്റെ ജീവിതംകൊണ്ടാണ് മകനെ പഠിപ്പിച്ചത്. അതുകൊണ്ടുതന്നെ ലോകസാഹിത്യത്തില്‍ ഒരു അമ്മയുടെ സ്വാധീനത്തെ ഹൃദയസ്പര്‍ശിയായി ചിത്രീകരിച്ച കൃതികള്‍ വളരെ വിരളമാണ്.
ആ പുസ്തകത്തിലെ ഒരു സംഭവം ഇന്നും വായനക്കാരുടെ ഹൃദയത്തെ സ്പര്ശിച്ചുകൊണ്ടിരിക്കുന്നു. ശ്യാമിന്റെ കുടുംബം അന്നു കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. കടബാധ്യതകള്‍ കുടുംബത്തെ വല്ലാതെ തളര്‍ത്തിയിരുന്നു. വീട്ടില്‍ ഭക്ഷണസാധനങ്ങള്‍ വളരെ കുറവായിരുന്നു. ഓരോ അരിമണിയും സൂക്ഷിച്ച് ഉപയോഗിക്കേണ്ട അവസ്ഥ. ഇന്നത്തെപ്പോലെ സൂപ്പര്‍മാര്‍ക്കറ്റില്‍ പോയി സാധനങ്ങള്‍ വാങ്ങാന്‍ കഴിയുന്ന കാലമായിരുന്നില്ല അന്ന്. നാളെ ഭക്ഷണമുണ്ടാകുമോ എന്ന ആശങ്ക എപ്പോഴും വീട്ടുകാരെ അലട്ടിയിരുന്നു.
അപ്പോഴാണ് മഥുര എന്ന പാവപ്പെട്ട സ്ത്രീ ഗുരുതരമായി രോഗബാധിതയായെന്ന വാര്‍ത്ത അവര്‍ അറിയുന്നത്. അവളുടെ വീട്ടിലെ അവസ്ഥ ശ്യാമിന്റെ കുടുംബത്തെക്കാള്‍ പരിതാപകരമായിരുന്നു. രോഗവും ദാരിദ്ര്യവും മഥുരയെ തളര്‍ത്തിക്കളഞ്ഞിരുന്നു. ഈ വാര്‍ത്ത കേട്ടപ്പോള്‍ ശ്യാമിന്റെ അമ്മ ഒരു നിമിഷംപോലും ആലോചിച്ചില്ല. അവര്‍ അടുക്കളയിലേക്ക് ഓടി. വീട്ടിലുണ്ടായിരുന്ന അരിയില്‍നിന്ന് ഒരു പങ്ക് മാറ്റിവച്ചു. കുറെ ഭക്ഷണവും കഴിയുന്നത്ര മരുന്നും വാങ്ങി അവര്‍ മഥുരയുടെ വീട്ടിലെത്തിച്ചു.
സ്വന്തം വീട്ടില്‍ എന്തു ശേഷിക്കുമെന്ന കണക്കുകൂട്ടലോ ആരെങ്കിലും നന്ദി പറയുമെന്ന പ്രതീക്ഷയോ അവര്‍ക്കില്ലായിരുന്നു. മറ്റൊരാളുടെ വേദന കണ്ടപ്പോള്‍ സഹായിക്കണമെന്ന ഹൃദയത്തിന്റെ പ്രേരണ മാത്രമാണ് അവരെ നയിച്ചത്. ഇതെല്ലാം കണ്ട ശ്യാം വിസ്മയത്തോടെ അമ്മയെ നോക്കി. സ്വന്തം ആവശ്യത്തിനുപോലും കാര്യമായി ഒന്നുമില്ല. എന്നിട്ടും മറ്റൊരാള്‍ക്കുവേണ്ടി സ്വന്തം വിഹിതം മാറ്റിവയ്ക്കുവാന്‍ അമ്മയ്ക്ക് എങ്ങനെ സാധിക്കുന്നു എന്നതായിരുന്നു ആ നോട്ടത്തില്‍ അടങ്ങിയിരുന്ന ചോദ്യം. അമ്മയുടെ മറുപടി വാക്കുകളിലായിരുന്നില്ല. അവരുടെ ജീവിതംതന്നെയായിരുന്നു ആ ചോദ്യത്തിനുള്ള മറുപടി.
അന്ന് ശ്യാം തന്റെ ജീവിതത്തിലെ വലിയ പാഠങ്ങളിലൊന്നു പഠിച്ചു. സമ്പത്തിന്റെ അഭാവം ദാരിദ്ര്യമാകാം. എന്നാല്‍, കരുണയുടെ അഭാവമാണു യഥാര്‍ഥ ദാരിദ്ര്യം. കൈവശം വളരെ കുറച്ചേ ഉണ്ടായിരുന്നുള്ളൂവെങ്കിലും ഹൃദയം വിശാലമായിരുന്നതിനാല്‍ ആ അമ്മ യഥാര്‍ഥ സമ്പന്നയായിരുന്നു. സ്വന്തം ആവശ്യങ്ങള്‍ക്കിടയിലും മറ്റൊരാളുടെ കണ്ണീര് കാണാന്‍ കഴിയുന്നവരാണ് ദൈവത്തിന്റെ ദൃഷ്ടിയില് യഥാര്‍ഥ സമ്പന്നര്‍. തന്മൂലമാണ്, ആ അധ്യായത്തിനു ‘ഹൃദയസമ്പന്നര്’ എന്ന പേരു നോവലിസ്റ്റ് നല്‍കിയിരിക്കുന്നത്.
ഈ സംഭവത്തില്‍ സുവിശേഷത്തിലെ യേശുവിന്റെ വചനത്തിന്റെ പ്രതിധ്വനി നാം കേള്‍ക്കുന്നു: “എനിക്കു വിശന്നു; നിങ്ങള്‍ എനിക്കു ഭക്ഷിക്കാന്‍ തന്നു. എനിക്കു ദാഹിച്ചു; നിങ്ങള്‍ എനിക്കു കുടിക്കാന്‍ തന്നു’’ (മത്തായി 25:35). ദാനത്തിന്റെ അളവല്ല യേശു നോക്കിയത്. പ്രത്യുത, അതിന്റെ പിന്നിലെ സ്നേഹമാണ് അവിടന്നു കണ്ടത്. ശ്യാം വീട്ടില്‍ കരുണ പ്രവര്‍ത്തിക്കുന്നതു കണ്ടുവളര്‍ന്നു.
സാനെ ഗുരുജിക്ക് അമ്മയില്‍നിന്നു ലഭിച്ച ഏറ്റവും വലിയ സമ്പത്ത് വീടോ ആഭരണമോ ആയിരുന്നില്ല. പ്രത്യുത, സ്നേഹവും കരുണയും നിറഞ്ഞ ഒരു ഹൃദയമായിരുന്നു. നമ്മില്‍ പലരും പറയാറുണ്ട്, സമ്പന്നനായാല്‍ ഞാന്‍ മറ്റുള്ളവരെ സഹായിക്കും എന്ന്.
എന്നാല്‍ ശ്യാമിന്റെ അമ്മ നമ്മെ പഠിപ്പിക്കുന്നത് മറ്റൊന്നാണ്. സമ്പന്നരാകുമ്പോള്‍ ആരംഭിക്കുന്നതല്ല ഔദാര്യം. നേരെമറിച്ച്, നമ്മുടെ ഇല്ലായ്മയില്‍ നിന്നുതന്നെ ആരംഭിക്കുന്നതാണത്.
ബാങ്കിലെ നിക്ഷേപമല്ല നമ്മുടെ യഥാര്‍ഥ സമ്പത്ത്; മറ്റൊരാളുടെ കണ്ണീര് തുടയ്ക്കാന്‍ സഹായിക്കുന്ന ഹൃദയമാണത്. സമ്പത്ത് നമ്മെ വലിയവരാക്കുന്നില്ല. ഔദാര്യമുള്ള ഹൃദയമാണ് നമ്മെ എപ്പോഴും സമ്പന്നരാക്കുന്നത്. അതു നമുക്കു മറക്കാതിരിക്കാം.
SUNDAY DEEPIKA
പുലർച്ചെ 4.15ന് ഖത്തർ എയർവേസിന്റെ വിമാനം റൺവേയിലൂടെ നീങ്ങിത്തുടങ്ങിയപ്പോൾ മീര കണ്ണടച്ചു. പറഞ്ഞറിയിക്കാനാകാത്ത എന്തൊക്കെയോ അനുഭൂതികൾ ഉള്ളിൽ തിങ്ങിനിറയുന്നു. വിമാനം വേഗമാർജിച്ച് ചെറിയൊരു കുലുക്കത്തോടെ ആകാശത്തേക്കുയർന്നപ്പോൾ മീര അമലിന്റെ കൈയിൽ മുറുകെ പിടിച്ചു. ജനാലയ്ക്കപ്പുറം കൊച്ചിയുടെ നഗരവെളിച്ചങ്ങൾ ചെറിയ മിന്നാമിനുങ്ങുകളെപ്പോലെ അകന്നുപോകുന്നത് നോക്കിയിരിക്കുമ്പോൾ രണ്ടുപേരും എന്തിനെന്നറിയാതെ പരസ്പരം കണ്ണുകളിൽ നോക്കി പുഞ്ചിരിച്ചു.
മേഘങ്ങൾക്കും മുകളിലെ ശാന്തതയിലെത്തിയപ്പോൾ അവൾ അമലിന്റെ തോളിലേക്കു ചാരി ചോദിച്ചു, " ഡാ... നമ്മൾ ശരിക്കും അമേരിക്കയിലേക്ക് പോവുകയാണല്ലേ? ഹോളിവുഡ് സിനിമകളും സോഷ്യൽ മീഡിയയും ചിരപരിചിതമാക്കിയ അമേരിക്കൻ മണ്ണിൽ ആദ്യമായി കാലുകുത്താൻ പോകുന്നു. വിമാനത്തേക്കാൾ വേഗത്തിൽ അവളുടെ ആവേശം കടൽ കടന്നു. നിരവധി സമയമേഖലകൾ കടന്നുള്ള 22 മണിക്കൂറോളം നീളുന്ന യാത്രതന്നെ അവളെ ത്രില്ലടിപ്പിച്ചു.
ഷിക്കാഗോയാണ് അവരുടെ ആദ്യ ലക്ഷ്യസ്ഥാനം. അവിടുന്ന് ഓഹോയോ സ്റ്റേറ്റിലെ ഡെയ്റ്റൺ. അമേരിക്കൻ കാഴ്ചകളുടെ തുടക്കം അവിടെനിന്ന്. നാഷണൽ മ്യൂസിയം ഓഫ് ദി യുണൈറ്റഡ് സ്റ്റേറ്റ്സ് എയർഫോഴ്സ് ഡെയ്റ്റണിലാണ്. ഒരു ഗവേഷണപ്രബന്ധം തയാറാക്കുന്നതിന്റെ ഭാഗമായാണ് ഈ യാത്ര.
നീണ്ട യാത്രയ്ക്കുശേഷം ഷിക്കാഗോ വിമാനത്താവളത്തിൽ നിലംതൊടുമ്പോൾ ആവേശം പരകോടിയിലായിരുന്നു. ഇനി ഡെയ്റ്റണിലേക്കുള്ള ഒന്നര മണിക്കൂർ യാത്ര. വിമാനം കണ്ടുപിടിച്ച റൈറ്റ് സഹോദരൻമാരുടെ നാടാണ് ഡെയ്റ്റൺ. യാത്രാക്ഷീണമെല്ലാം മാറ്റി പിറ്റേ ദിവസമാണ് അവർ എയർഫോഴ്സ് മ്യൂസിയം കാണാനിറങ്ങിയത്. ആദ്യത്തെ ആവേശമടങ്ങി അമേരിക്കൻ അന്തരീക്ഷത്തിലേക്ക് രണ്ടുപേരും ഏതാണ്ട് പരുവപ്പെട്ടിരുന്നു.
മിലിട്ടറി ഏവിയേഷൻ മ്യൂസിയം
ഗ്ലാസ് കവർ ചെയ്ത മനോഹരമായ വലിയ കമാനത്തിനു താഴെയുള്ള പ്രധാന പ്രവേശനകവാടത്തിനു താഴെ അവരെത്തുമ്പോൾ രാവിലെ ഒമ്പതു മണി. മ്യൂസിയം തുറക്കുന്നതിനു മുമ്പുതന്നെ സന്ദർശകർ എത്തിക്കഴിഞ്ഞിരുന്നു. ഉള്ളിലേക്കു പ്രവേശിക്കാൻ കാത്തുനിൽക്കുമ്പോൾ അമൽ മ്യൂസിയത്തെക്കുറിച്ച് വായിച്ചറിഞ്ഞ കാര്യങ്ങൾ ഓർത്തു.
1923ൽ ചെറിയൊരു എൻജിനിയറിംഗ് പഠനശേഖരമായാണ് തുടക്കം. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മിലിട്ടറി ഏവിയേഷൻ മ്യൂസിയം. 350ലധികം എയ്റോസ്പേസ് വാഹനങ്ങളും മിസൈലുകളും ആയിരക്കണക്കിന് മറ്റ് പുരാവസ്തുക്കളും ഇതിൽ ഉൾപ്പെടുന്നു. 20 ഏക്കറിലധികം വരുന്ന ഇൻഡോർ സൗകര്യങ്ങൾ. കൂടാതെ ഔട്ട്ഡോർ എയർ, മെമ്മോറിയൽ പാർക്കുകളും ഇതിലുണ്ട്.
അമൽ ചരിത്രത്തിലൂടെ സഞ്ചരിക്കുമ്പോൾ മീര നാലു കൂറ്റൻ വിമാന ഹാംഗറുകളുടെ രൂപത്തിലുള്ള മ്യൂസിയത്തിന്റെ ഗാംഭീര്യം ആസ്വദിക്കുകയായിരുന്നു. വലിയ ബോംബർ വിമാനങ്ങളും മിസൈലുകളും പ്രദർശിപ്പിക്കേണ്ടതിനാൽ ഉള്ളിൽ തൂണുകളില്ലാത്ത വിശാലമായ ആർച്ച് ആകൃതിയിലുള്ള മേൽക്കൂരകളാണ് ഈ ഗാലറികൾക്കുള്ളത്. റൈറ്റ് സഹോദരന്മാരുടെ കാലം മുതലുള്ള വ്യോമയാന ചരിത്രം പറയുന്നതാണ് ഫസ്റ്റ് ഫ്ലൈറ്റ് ഗാലറി. ചരിത്രപ്രസിദ്ധമായ ബി-29 പോലുള്ള വിമാനങ്ങൾ സൂക്ഷിച്ചിരിക്കുന്ന ഇടമാണ് രണ്ടാം ലോകമഹായുദ്ധ ഗാലറി.
ശീതയുദ്ധകാലത്തെ പോർവിമാനങ്ങളുടെ ശേഖരം കൊറിയൻ/വിയറ്റ്നാം യുദ്ധ ഗാലറികളെ സമ്പന്നമാക്കുന്നു. ഏറ്റവും പുതിയതും അത്യാധുനികവുമാണ് നാലാമത്തെ ഗാലറി. ഇവിടെയാണ് പ്രശസ്തമായ പ്രസിഡൻഷ്യൽ വിമാനങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നത്. കൂടാതെ ബഹിരാകാശ വാഹനങ്ങളും ആഗോള ഗവേഷണ വിമാനങ്ങളും ഈ ഗാലറിയിലാണ്.
ചിന്തകളിൽ മുഴുകി മുന്നോട്ടു പൊയ്ക്കൊണ്ടിരുന്ന മീരയും അമലും സന്ദർശകരുടെ ആശ്ചര്യസൂചകമായ ശബ്ദങ്ങൾ കേട്ടാണ് യാഥാർഥ്യത്തിലേക്ക് തിരിച്ചുവന്നത്. മുന്നിൽ നീണ്ടുനിവർന്നു കിടക്കുന്ന, പരസ്പരം ബന്ധിപ്പിച്ച, ഭീമാകാരമായ ഹാംഗറുകളിൽ ആദ്യത്തേതിന്റെ മുന്നിലാണ് അവരിപ്പോൾ. വിന്റേജ് യന്ത്രങ്ങളിൽ നിന്നുള്ള പഴമയുടെ സുഗന്ധം വായുവിൽ തങ്ങിനിൽക്കുന്നുണ്ട്. ഹൈഡ്രോളിക് ഫ്ലൂയിഡ്, പഴകിയ റബർ, തണുത്തുറഞ്ഞ ലോഹത്തകിടുകൾ എന്നിവയുടെ മിശ്രിതഗന്ധത്തിലലിഞ്ഞ് അവർ അദ്ഭുതങ്ങളുടെ ചരിത്രവേദിയിലേക്ക് കടന്നു.
വായുവിൽ തൂക്കിയിട്ടിരിക്കുന്ന, ഒറ്റനോട്ടത്തിൽ ദുർബലമെന്നു തോന്നിക്കുന്ന ഒരു ചട്ടക്കൂടാണ് ആദ്യം അവരുടെ കണ്ണിൽപ്പെട്ടത്. മനുഷ്യചരിത്രത്തിലെ സുപ്രധാന നിമിഷത്തിന്റെ സ്മാരകമാണത്. 1903ൽ റൈറ്റ് സഹോദരർ പറത്തിയ "റൈറ്റ് ഫ്ലയറി'ന്റെ പുനർനിർമിതി. ഈ സമുച്ചയത്തിലെ എല്ലാ അദ്ഭുതങ്ങളും വികസിച്ചുവന്നത് സ്പ്രൂസ് മരത്തിന്റെയും തുണിയുടെയും കഷണങ്ങൾ കൊണ്ടുണ്ടാക്കിയ ഈ ചെറിയ അസ്ഥികൂടത്തിൽനിന്നാണെന്ന് അമൽ കൗതുകത്തോടെ ഓർത്തു.
റൈറ്റ് സഹോദരർക്കു മനസാ നന്ദി പറഞ്ഞുകൊണ്ട് അവർ വീണ്ടും നടന്നു. ചുറ്റും ഇരുളിമ പടർന്നതായി പെട്ടെന്നവർക്കു തോന്നി. പഴയകാല ബിഗ് ബാൻഡ് ജാസ് സംഗീതത്തിന്റെയും റേഡിയോ പ്രക്ഷേപണങ്ങളുടെയും ശബ്ദം അന്തരീക്ഷത്തിൽ മുഴങ്ങുന്നതായൊരു ഫീൽ. അമൽ മീരയെ ചേർത്തുപിടിച്ചു.
രണ്ടാം ലോകമഹായുദ്ധത്തിന്റെ വേദിയിലേക്കാണ് അവർ പ്രവേശിച്ചത്. കനമേറിയ വിമാനങ്ങൾ. യുദ്ധത്തിന്റെ മുറിപ്പാടുകൾ. വെള്ളിവെളിച്ചത്തിൽ തിളങ്ങിനിൽക്കുന്ന പി-51 മസ്താംഗ് വിമാനത്തിന്റെ വശത്തുകൂടെ അവർ നടന്നുനീങ്ങി. പെട്ടെന്ന് ഒരു തിരിവിനപ്പുറം അവർ സ്തംഭിച്ചുനിന്നു. ഒരു ഭീമൻ മുന്നിൽ. ബി-29 സൂപ്പർ ഫോർട്രസ്. പൊടുന്നനെ ചരിത്രത്തിന്റെ ഭയാനകമായ ആ കനത്ത ഭാരം അവരുടെ തോളിലമർന്നു. മനുഷ്യത്വത്തെ കുരുതി കഴിച്ച ആ നിമിഷത്തിലേക്ക് അവർ തലയുംകുത്തി വീണു.
1945 ഓഗസ്റ്റ് ആറ്. പുലർച്ചെ 2.45. "ഇനോള ഗേ' എന്നു പേരിട്ട പരിഷ്കരിച്ച ഒരു ബോയിംഗ് ബി-29 സൂപ്പർ ഫോർട്രസ് വിമാനം ടിനിയൻ ദ്വീപിലെ റൺവേയിലൂടെ ഓടിത്തുടങ്ങി. അതുവരെ ചുമന്നിട്ടില്ലാത്ത ഭാരത്താൽ അതിന്റെ ടയറുകൾ തേങ്ങിഞരങ്ങി. ആ ബോംബർ വിമാനത്തിന്റെ ഉള്ളറയിൽ ഭൗതികശാസ്ത്രത്തിന് അതുവരെ അപരിചിതമായിരുന്ന നാലു ടൺ ഭാരമുള്ള മാരകായുധം അവസരം കാത്തു കിടന്നിരുന്നു. "ലിറ്റിൽ ബോയ്'എന്നായിരുന്നു അതിന്റെ രഹസ്യനാമം.
ശാന്തസമുദ്രത്തിനു മുകളിലെ ഇരുണ്ട ആകാശത്തിലേക്ക് വിമാനം ഉയർന്നപ്പോൾ ജീവനക്കാർ പൂർണ നിശബ്ദതയിലായിരുന്നു. അവരുടെ മുന്നിൽ പ്രഭാതമഞ്ഞിൽ പൊതിഞ്ഞുനിന്ന ഹിരോഷിമ എന്ന നഗരമുണ്ടായിരുന്നു. എന്താണ് സംഭവിക്കാൻ പോകുന്നത് എന്നറിയാത്ത മൂന്നു ലക്ഷം മനുഷ്യർ അവർക്കു താഴെ ചലിച്ചുകൊണ്ടിരുന്നു.
രാവിലെ 8.15
ഹിരോഷിമയിലെ ആ പ്രഭാതത്തിന് തിളക്കമേറെയായിരുന്നു. തെളിഞ്ഞ ആകാശം. ആളുകൾ ജോലിസ്ഥലങ്ങളിലേക്ക് നടക്കുകയായിരുന്നു. കുട്ടികൾ തീപിടിത്തം തടയാനായി യുദ്ധാവശിഷ്ടങ്ങൾ നീക്കംചെയ്യുന്ന ജോലിയിൽ. ദൈനംദിന ജീവിതത്തിന്റെ തിരക്കുകളിൽ തെരുവുകൾ ഇരമ്പി.
31,000 അടി ഉയരത്തിൽ "ഇനോള ഗേ' അതിന്റെ ലക്ഷ്യസ്ഥാനം കണ്ടെത്തി. കുരിശാകൃതിയിലുള്ള അയോയ് പാലത്തിനു മുകളിൽ വട്ടമിട്ടു. വിമാനത്തിന്റെ താഴ്ഭാഗത്തെ അറയുടെ വാതിലുകൾ പെട്ടെന്ന് തുറന്നു. ആ മാരകായുധം താഴേക്ക് പതിച്ചു. 43 സെക്കൻഡുകൾ. വിമാനജോലിക്കാർ കണ്ണുകളെ സംരക്ഷിക്കാനുള്ള പ്രത്യേക ഗ്ലാസുകൾ ധരിച്ചു. വരാനിരിക്കുന്ന ആഘാത തരംഗത്തിൽനിന്ന് രക്ഷപ്പെടാനായി 155 ഡിഗ്രിയിൽ വന്യമായി ചരിഞ്ഞ് കുതിച്ചുമാറി.
കൃത്യം 8.16ന് ഷിമ ആശുപത്രിക്ക് തൊട്ടുമുകളിൽ, 1900 അടി ഉയരത്തിൽവച്ച് കൗണ്ട്ഡൗൺ അവസാനിച്ചു. ഒരു റഡാർ ട്രിഗർ അതിന്റെ സർക്യൂട്ട് പൂർത്തിയാക്കി. ഒരു മില്ലിസെക്കൻഡിന്റെ ചെറിയൊരംശംകൊണ്ട് ആറ്റങ്ങൾ പിളർന്നു. നക്ഷത്രങ്ങൾക്ക് ഊർജം നൽകുന്ന പ്രപഞ്ചശക്തി സ്വതന്ത്രമായി!
വെളിച്ചത്തോടെയായിരുന്നു തുടക്കം. നഗരത്തിന്റെ നിഴലുകളെപ്പോലും അലിയിച്ചുകളയുന്ന തരത്തിൽ അത്രമേൽ അന്ധത വരുത്തുന്ന ശുദ്ധമായ വെളിച്ചം. അപ്പോൾ, സ്ഫോടനത്തിന്റെ കേന്ദ്രബിന്ദുവിന് സൂര്യന്റെ ഉപരിതലത്തേക്കാൾ ചൂടായിരുന്നു!
സ്ഫോടനകേന്ദ്രത്തിനു സമീപം നിന്നിരുന്ന ആയിരക്കണക്കിനാൾക്കാർ ആ നിമിഷം ഇല്ലാതായി. കൽച്ചുമരുകളിലും നടപ്പാതകളിലും പതിഞ്ഞ കറുത്ത നിഴലുകൾ മാത്രം അവശേഷിച്ചു. തൊട്ടുപിന്നാലെ ആഘാത തരംഗം. 4000 മൈലിലധികം വേഗത്തിൽ ആഞ്ഞടിച്ച വായുവിന്റെ മതിൽ നഗരത്തെ തകർത്തെറിഞ്ഞു. കോൺക്രീറ്റ് കെട്ടിടങ്ങൾ ചില്ലുകൂടാരംപോലെ പൊടിഞ്ഞു.
വൈദ്യുതിപോസ്റ്റുകൾ ചുള്ളിക്കമ്പുകൾപോലെ ഒടിഞ്ഞുതൂങ്ങി. നാലു മൈൽ ചുറ്റളവിൽ ഒന്നും അവശേഷിച്ചില്ല. കറുത്ത പുകയുടെ ഗോപുരം പ്രഭാതസൂര്യനെ പൂർണമായും മറച്ചു. വസ്ത്രങ്ങൾ കരിഞ്ഞുപോയ, ജീവൻ മാത്രം ബാക്കിയായ കുറേ മനുഷ്യർ വിറച്ചുകൊണ്ട് നടന്നു. പ്രിയപ്പെട്ടവരുടെ പേരുകൾ വിളിച്ച് അലമുറയിട്ടു. വൈകാതെ അവശിഷ്ടങ്ങളുടെയും അതിജീവിച്ച മനുഷ്യരുടെയും മേൽ ഭയാനകമായ "കറുത്ത മഴ' പെയ്തിറങ്ങി.
മീരയും അമലും പരസ്പരം ആലിംഗനം ചെയ്തുകൊണ്ട് ആ ഭയാനക നിമിഷത്തിൽ കരിഞ്ഞുപോയ മനുഷ്യത്വത്തിനുവേണ്ടി ഭൂമിയോടു മാപ്പുചോദിക്കുന്ന ആധുനികമനുഷ്യരുടെ പ്രതീകമായി.
ഹിരോഷിമ ഭൂമിയിൽനിന്ന് തുടച്ചുനീക്കപ്പെട്ട് മൂന്നു ദിവസത്തിനുശേഷം വിനാശത്തിന്റെ ആകാശം ആവശ്യപ്പെട്ട മറ്റൊരു ബലിയായിരുന്നു അവരുടെ തൊട്ടടുത്ത് വിറങ്ങലിച്ചുനിന്ന ജപ്പാൻ സഞ്ചാരിയുടെയുള്ളിൽ. പൊലിഞ്ഞുപോയ പൂർവികർ അയാളുടെയുള്ളിൽ ദാഹനീരിനായി പിടഞ്ഞുകൊണ്ടിരുന്നു.
നാഗസാക്കിയിൽ സംഭവിച്ചത്
"ഫാറ്റ് മാൻ' ലിറ്റിൽ ബോയ് യിൽനിന്ന് വ്യത്യസ്തമായിരുന്നു. ബോക്സ്കാർ എന്നു പേരിട്ട വിമാനത്തിന്റെ ആ ദിവസത്തെ ലക്ഷ്യം കൊക്കുറ നഗരമായിരുന്നു. ആ നഗരാകാശം പുക മൂടിയിരുന്നു. കാഴ്ച തീരെ കുറവ്. വിമാനം കുറച്ചുനേരം വട്ടമിട്ടു പറന്നശേഷം ലക്ഷ്യം മാറ്റി. തെക്കോട്ടു പറന്നു. പുതിയ ലക്ഷ്യം കണ്ടെത്തി. അതായിരുന്നു നാഗസാക്കി.
രാവിലെ 11.02. മേഘപാളികൾക്കിടയിൽ കണ്ടെത്തിയ ചെറിയൊരു വിടവിലൂടെ വൈമാനികർ ഉറകാമി നദീതീരത്തുള്ള മിത്സുബിഷി ആയുധനിർമാണശാല കൃത്യമായി കണ്ടു. 10,000 പൗണ്ട് ഭാരമുള്ള പ്ലൂട്ടോണിയം ബോംബ് താഴ്വരയിലേക്ക് പതിച്ചു. ആ 47 സെക്കൻഡ് നഗരം പതിവുപോലെ ശ്വസിച്ചു. ഫാക്ടറിയിൽ തൊഴിലാളികൾ ജാഗ്രതയോടെ ജോലിയിലേർപ്പെട്ടു. അമ്മമാർ ഉച്ചഭക്ഷണം തയാറാക്കുകയായിരുന്നു. ഉറകാമി കത്തീഡ്രലിൽ പ്രാർഥനാനിരതമായ കൈകൾ ആകാശത്തേക്കുയർന്നു.
തറനിരപ്പിൽനിന്ന് 1650 അടിഉയരത്തിൽ വച്ച് കൗണ്ട്ഡൗൺ പൂജ്യം തൊട്ടു.
രാക്ഷസീയമായ പ്രപഞ്ചശക്തി ഉണർന്നു. ചുറ്റുമുള്ള മലനിരകൾ സ്ഫോടനതരംഗത്തെ പ്രതിഫലിപ്പിച്ചു. വിനാശകരമായ ഊർജം ഇരട്ടിശക്തിയോടെ ഉറകാമി പ്രദേശത്തെ മുഴുവൻ തരിപ്പണമാക്കി. കിഴക്കൻ ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ ദേവാലയമായിരുന്ന, മനോഹമായ ഉറകാമി കത്തീഡ്രൽ ഒരു നിമിഷംകൊണ്ട് തകർന്നടിഞ്ഞു. ആഘാതതരംഗത്തിൽ മനുഷ്യരുടെ വസ്ത്രങ്ങളും ചർമവും ഓർമകളും ആവിയായി. രണ്ടാം ലോക മഹായുദ്ധം അവസാനിച്ചു.
മുട്ടിൽ വീണു വിലപിക്കുന്ന ജപ്പാൻകാരനെ കടന്ന്, കൈകോർത്തുപിടിച്ച് അമലും മീരയും യാന്ത്രികമായി മുന്നോട്ടു നടന്നു. കോൾഡ് വാർ ഗാലറിയുടെ തണുപ്പ് അവരെ കൂടുതൽ വിഷാദികളാക്കി. പ്രസിഡൻഷ്യൽ ഗാലറിയിൽ ജോൺ എഫ്. കെന്നഡി കൊല്ലപ്പെടുംമുമ്പ് യാത്ര ചെയ്ത എയർഫോഴ്സ് വൺ വിമാനത്തിനകത്തുറഞ്ഞ ചരിത്രം അവരെ സ്പർശിച്ചില്ല.
1960 നവംബർ 22ന് ലിൻഡൻ ബി. ജോൺസൺ ദുഃഖഭാരത്തോടെ അമേരിക്കൻ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത വിമാനത്തിന്റെ പിൻഭാഗത്ത് നിൽക്കുമ്പോൾ, അന്ന് രക്തംപുരണ്ട പിങ്ക് സ്യൂട്ടണിഞ്ഞ് അദ്ദേഹത്തിന്റെ സമീപത്തുനിന്ന ജാക്വിലിൻ കെന്നഡിയുടെ ഓർമ അവരെ വികാരം കൊള്ളിച്ചില്ല. ഹിരോഷിമയുടെയും നാഗസാക്കിയുടെയും ആകാശത്തെ നിശബ്ദതയ്ക്ക് അത്രമേൽ ആഴമുണ്ടായിരുന്നു.
മ്യൂസിയത്തിനു പുറത്തേക്കു നടക്കുമ്പോൾ അവരുടെ കാലുകളിൽ ഭാരം തൂങ്ങി. " മനുഷ്യൻ എത്ര വിചിത്രമായ ജീവിയാണ്.' മീരയുടെ ഉള്ളുലഞ്ഞു. "ആകാശത്തോളം ഉയരത്തിൽ പറക്കാൻ പഠിച്ചു. എന്നിട്ടും അതേ ആകാശത്തുനിന്ന് സഹജീവികളുടെമേൽ മരണം വർഷിക്കാനും മടിച്ചില്ല. ഈ ചിറകുകൾ ലോകത്തെ പരസ്പരം ബന്ധിക്കാനായിരുന്നു ഉപയോഗിക്കേണ്ടിയിരുന്നത്.'
ഓരോ വർഷവും ഓഗസ്റ്റ് കടന്നുവരുമ്പോൾ ശവകുടീരങ്ങൾക്കു മുകളിൽ വിരിയുന്ന വെള്ളപ്പൂക്കളുടെ ദൃശ്യമായിരുന്നു അപ്പോൾ അമലിന്റെയുള്ളിൽ. അടക്കാനാകാത്ത ഏതോ കുറ്റബോധത്താൽ അയാളുടെ കണ്ണുനിറഞ്ഞു. മീരയുടെ കൈ അയാളുടെ തോളിൽ അഭയംതേടി.
SUNDAY DEEPIKA
മൂന്നു ഭൂഖണ്ഡങ്ങളും രണ്ടു മഹാസമുദ്രങ്ങളും കടന്ന്, ഒരു രാവും പകലും കൊണ്ട് രാജ്യാന്തര ദിനരേഖ മുറിച്ചുള്ള പറക്കലില്‍ രണ്ടു സൂര്യോദയങ്ങളും രണ്ടു സൂര്യാസ്തമനങ്ങളും കണ്ടു ചരിത്രം കുറിച്ച വിമാനയാത്രയ്ക്ക് ലോകം സാക്ഷ്യം വഹിച്ചത് ഇക്കഴിഞ്ഞ തിങ്കൾ, ചൊവ്വ ദിവസങ്ങളിലായിരുന്നു.
ഓസ്ട്രേലിയയിലെ മെല്‍ബണ്‍ നഗരത്തില്‍നിന്ന് ഫ്രാന്‍സിലെ തുളൂസിലേക്കു നിര്‍ത്താതെ പറന്ന എയര്‍ബസ് എ350-1000 യുഎല്‍ആര്‍ വിമാനം, പ്രോജക്ട് സണ്‍റൈസ് എന്ന പേരിട്ട പരീക്ഷണപ്പറക്കല്‍ നടത്തിയത് ഓസ്ട്രേലിയയിലെ ഖാന്റാസ് എയര്‍ലൈന്‍ രാജ്യത്തിന്റെ കിഴക്കന്‍ നഗരങ്ങളില്‍നിന്ന് അമേരിക്കയിലേക്കും യൂറോപ്പിലേക്കുമെല്ലാം ആരംഭിക്കുന്ന നേരിട്ടുള്ള സര്‍വീസുകള്‍ക്ക് മുന്നോടിയായിട്ടായിരുന്നു.
സമയവും ദൂരവും തീര്‍ക്കുന്ന അതിര്‍ത്തിവേലികള്‍ ലംഘിച്ചു മുന്നേറുന്ന മാനവയാത്രാചരിതത്തിലെ പുതിയൊരു ഏടായ പ്രോജക്ട് സണ്‍റൈസിന്റെ വിശദാംശങ്ങള്‍ ഏറെ കൗതുകകരമാണ്. പറക്കലിന് ഉപയോഗിച്ച വിമാനത്തെപ്പോലെതന്നെ. ലണ്ടനിലേക്കും ന്യൂയോര്ക്കിലേക്കുമെല്ലാം നേരിട്ടു പറക്കുന്നതിനുള്ള തയാറെടുപ്പുകള്‍ ഖാന്റാസ്, വിമാന നിര്‍മാതാക്കളായ എയര്‍ബസുമായി ചേര്‍ന്ന് ആരംഭിച്ചത് 2017ല്‍ ആയിരുന്നു. നിലവിലുള്ള എയര്‍ബസ് എ350 വിമാനം അടിസ്ഥാനമാക്കി നിര്‍മിക്കുന്ന എ350-1000യുഎല്‍ആര്‍ (അള്‍ട്രാ ലോംഗ് റേഞ്ച്) എന്ന 12 വിമാനങ്ങള്‍ക്ക് ഖാന്റാസ് എയര്‍ബസിന് ഓര്‍ഡര്‍ കൊടുക്കുന്നത് 2022ല്‍.
വീഗ എന്നു പേരിട്ട ആദ്യവിമാനം 2027 ഏപ്രിലില്‍ ഖാന്റാസ് പറത്തിത്തുടങ്ങും മുമ്പേ, യാത്രാവിമാനങ്ങള്‍ ഇതേവരെ പറന്നിട്ടില്ലാത്തത്രയും ദൂരം നിര്‍ത്താതെ പറക്കുന്നതിനുള്ള എ350-1000യുഎല്‍ആര്‍ പരീക്ഷണപ്പറക്കലാണ്, കഴിഞ്ഞ തിങ്കളും ചൊവ്വയുമായി നടത്തിയത്. ഫ്രാന്‍സില്‍ എയര്‍ബസ് ആസ്ഥാനമായ തുളൂസിലെ ബ്ലാന്യാക്ക് വിമാനത്താവളത്തില്‍നിന്ന് വിമാനം പറന്നുയര്‍ന്നത് ജൂലൈ 23ന് ആയിരുന്നു. പ്രാദേശികസമയം രാവിലെ 7.30നു ടേക്കോഫ് ചെയ്ത വിമാനം 19 മണിക്കൂര്‍, 13 മിനിറ്റുകൊണ്ട്, 17,000 കിലോമീറ്റര്‍ താണ്ടി ജൂലൈ 24ന് രാവിലെ 10.45ന് മെല്‍ബണില്‍ ഇറങ്ങി.
തിരിച്ചുള്ള പറക്കലിന് മെല്‍ബണില്‍നിന്ന് ടേക്കോഫ് ചെയ്തത് ജൂലൈ 27ന് വൈകുന്നേരം 5.27ന്. 24 മണിക്കൂറും 25 മിനിറ്റും കഴിഞ്ഞ് 23,075 കിലോമീറ്റര്‍ പറന്ന് ഫ്രാന്‍സിലെ തുളൂസിൽ ഇറങ്ങിയത് 28ന് രാവിലെ 9.52ന്. ഇങ്ങോട്ടു വന്നതുപോലെ, മെല്‍ബണില്‍നിന്ന് പടിഞ്ഞാറോട്ടു പറന്ന് ശ്രീലങ്കയും ഇന്ത്യയും ഒമാനും സൗദിയും ഈജിപ്തും ഇറ്റലിയും കടന്ന് 17,000 കിലോമീറ്റര്‍ താണ്ടിയാല്‍ ഫ്രാന്‍സില്‍ എത്താമായിരുന്നു എന്നിരിക്കേ, കിഴക്കോട്ടു പറന്ന് യുഎസ്, കാനഡ, ഗ്രീന്‍ലാന്‍ഡ്, യുകെ രാജ്യങ്ങള്‍ക്കു മീതേകൂടി 23,075 പറന്നത്, ദൂരം കൂട്ടാനും പറക്കല്‍സമയം 24 മണിക്കൂറിന് അപ്പുറമെത്തിക്കാനും വേണ്ടിത്തന്നെ.
പറന്നെത്തിയ ദൂരത്തിന് ആനുപാതികമാണ്, വിമാനത്തില്‍ നിറച്ചതും യാത്രയില്‍ എരിച്ചു തീര്‍ത്തതുമായ ഇന്ധനത്തിന്റെ അളവ്. പരമാവധി 1,68,300 ലിറ്റര്‍ ഇന്ധനം നിറയ്ക്കാവുന്ന വിമാനത്തില്‍, ഈ യാത്രയ്ക്കായി 20,900 ലിറ്റര്‍ കൊള്ളുന്ന ഒരു ഇന്ധനടാങ്കുകൂടി പിടിപ്പിച്ചിരുന്നു. അങ്ങനെ മൊത്തം 1,89,000 ലിറ്റര്‍ നിറയ്ക്കാന്‍ ശേഷിയുണ്ടായിരുന്ന വിമാനത്തില്‍ ശരിക്കും എത്ര ഇന്ധനമാണ്, മെല്‍ബണില്‍നിന്ന് പറന്നുയര്‍ന്നപ്പോള്‍ ഉണ്ടായിരുന്നതെന്ന് എയര്‍ബസ് വ്യക്തമാക്കിയിട്ടില്ല. ഫുള്‍ ടാങ്ക് ഉണ്ടായിരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചാല്‍, 152 ടണ്ണായിരുന്നു പറന്നുയര്‍ന്ന വേളയില്‍ ഇന്ധനം എന്നു കണക്കാക്കാം. ഇതനുസരിച്ച്, വിമാനത്തിന്റെ മൊത്തം ഭാരം 319 ടണ്‍.
ഇന്ധനത്തിന്റെ മാത്രം ഭാരമായിരുന്ന 152 ടണ്‍ എത്രയെന്നു ധാരണ കിട്ടാന്‍, പെട്ടെന്ന് മനസിലാകുന്ന ഒരു ഉദാഹരണമുണ്ട്. കേരളത്തില്‍നിന്ന് ഗള്‍ഫിലേക്ക് പല എയര്‍ലൈനുകളും ഉപയോഗിക്കുന്ന വിമാനമാണ് ബോയിംഗ് 737-800. വിമാനത്തിന്റെയും അതില്‍ കയറ്റാവുന്ന 189 യാത്രക്കാരുടെയും ലഗേജിന്റെയും നിറയ്ക്കുന്ന ഇന്ധനത്തിന്റെയും മൊത്തം ഭാരം പരമാവധി 75 ടണ്ണായിരിക്കും.
രണ്ട് ബോയിംഗ് 737-800 വിമാനങ്ങളുടെ മൊത്തം ഭാരത്തേക്കാള്‍ രണ്ടു ടണ്‍ കൂടുതലായ 152 ടണ്‍ ഇന്ധനവുമായി ടേക്കോഫ് ചെയ്ത വിമാനം 24 മണിക്കൂറും 25 മിനിറ്റുംകൊണ്ട് 23,075 കിലോമീറ്റര്‍ താണ്ടി തുളൂസില്‍ ഇറങ്ങിയപ്പോള്‍ ശേഷിച്ചത് രണ്ടു ടണ്‍ ഇന്ധനമായിരുന്നിരിക്കാം. കത്തിച്ചുതീര്‍ത്തത് 150 ടണ്‍. ഒരു രാവും ഒരു പകലും നിര്‍ത്താതെയുള്ള പറക്കലിന്റെ ഓരോ സെക്കന്‍ഡിലും ഏകദേശം ഒരു ലിറ്റര്‍ വീതം ഇന്ധനമാണ്, രണ്ടു എന്‍ജിനുകള്‍ ഓരോന്നും കത്തിച്ചുകൊണ്ടിരുന്നത് എന്നര്‍ഥം.
24 മണിക്കൂര്‍ ഭൂഖണ്ഡാന്തര യാത്രയ്ക്കായി പ്രത്യേകം കരുതലോടെ ക്രമീകരിച്ചതാണ്, വിമാനത്തിനുള്ളിലെ സൗകര്യങ്ങളും. സിഡ്നി യൂണിവേഴ്സിറ്റിയിലെ ചാള്‍സ് പെര്‍ക്കിന്‍സ് സെന്റർ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ രൂപകല്പന ചെയ്ത പാസഞ്ചര്‍ കാബിനുകള്‍, യാത്രക്കാരുടെ സ്വാഭാവികമായ ഉറക്കത്തിനും ഉണര്‍വിനും അനുകൂലമായ അന്തരീക്ഷമുണ്ടാക്കുന്നതാണ്.
സാധാരണ 300 യാത്രക്കാരെ കയറ്റാവുന്ന എ350 വിമാനങ്ങളില്‍നിന്ന് വ്യത്യസ്തമായി 238 പേര്‍ക്കു മാത്രമായി വിന്യസിച്ചിരിക്കുന്ന സീറ്റുകള്‍ക്കിടയില്‍ നടക്കാനും കാലുകള്‍ നീട്ടിവയ്ക്കാനും കൂടുതല്‍ സൗകര്യമുണ്ട്. ആറ് ഫസ്റ്റ് ക്ലാസ് സ്വീറ്റുകളും 52 ബിസിനസ് സ്വീറ്റുകളും 40 പ്രീമിയം ഇക്കോണമി സീറ്റുകളും 140 ഇക്കോണമി സീറ്റുകളുമാണ് വിമാനത്തിലുള്ളത്. ഇരുന്നു മടുക്കുമ്പോള്‍ എഴുന്നേറ്റുനടന്ന്് എന്തെങ്കിലും എടുത്ത് കഴിക്കാനും കുടിക്കാനും ചെറുവ്യായാമങ്ങള്‍ ചെയ്യാനും സൗകര്യമുള്ള ‘വെല്ബീയറിംഗ് സോണ്‍’ എല്ലാ യാത്രക്കാര്‍ക്കും വേണ്ടിയുള്ളതാണ്.
യാത്ര നീളുംതോറും മാറിക്കൊണ്ടിരിക്കുന്ന തരത്തില്‍, രാപകലുകളിലെ വെളിച്ചവുമായി പൊരുത്തപ്പെടുംവിധം ഏര്‍പ്പെടുത്തിയിരിക്കുന്ന വെളിച്ച വിന്യാസം ദീര്‍ഘയാത്രയുടെ അസ്വസ്ഥതകള്‍ കുറയ്ക്കും. ഉറങ്ങാത്തവര്‍ക്കും ഉറക്കം വരാത്തവര്‍ക്കും മൊബൈല്‍ നോക്കാന്‍ ഇടമുറിയാത്ത വൈഫൈ കണക്ഷനുമുണ്ട്.
പരീക്ഷണ പറക്കലില്‍ അഞ്ചു പൈലറ്റുമാരാണ് വിമാനത്തിലുണ്ടായിരുന്നത്. എയര്‍ബസിന്റെ മൂന്ന് ടെസ്റ്റ് പൈലറ്റുമാരും ഖാന്റാസിന്റെ രണ്ടു പേരും. കൂടാതെ അഞ്ച് ഫ്ളൈറ്റ് ടെസ്റ്റ് എന്‍ജിനീയര്‍മാരും പറക്കലിനുണ്ടായിരുന്നു. ഇനി സാധാരണ യാത്രാ സര്‍വീസ് ആരംഭിക്കുമ്പോള്‍ ഉണ്ടാവുക നാലു പൈലറ്റുമാര്‍ ആയിരിക്കും. ഒരു ക്യാപ്റ്റനും ഒരു ഫസ്റ്റ് ഓഫീസറും കൂടാതെ രണ്ട് റിലീഫ് പൈലറ്റുമാരും. ഫ്ളൈറ്റ് അറ്റന്‍ഡന്റുമാര്‍ 12 പേരായിരിക്കും ഉണ്ടാവുക.
SUNDAY DEEPIKA
ഉത്തരാഖണ്ഡില്‍ ഇന്ത്യയുടെ ഹൃത്തടംപോലെ നൈനിറ്റാള്‍ തടാകം. പച്ചപ്പണിഞ്ഞ മലനിരകള്‍ ചുറ്റും കാവല്‍ നില്ക്കുന്ന തടാകത്തിന്റെ വശ്യസൗന്ദര്യം നുകരണമെങ്കില്‍ ഇവിടെയെത്തുകതന്നെ വേണം. ഡല്‍ഹിയില്‍നിന്ന്, നിബിഡവനങ്ങളിലൂടെയും മനോഹര ഗ്രാമങ്ങളിലൂടെയും ദീർഘയാത്രയ്ക്കുശേഷമാണ് നൈനി തടാകക്കരയിലെ ഹില്‍സ്റ്റേഷനില്‍ എത്തിയത്. ഉത്തരാഖണ്ഡിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന നൈനിറ്റാള്‍, പ്രകൃതിരമണീയതകൊണ്ടും വശ്യമായ കാലാവസ്ഥകൊണ്ടും സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന പര്‍വതപ്രദേശമാണ്.
ഹോട്ടലില്‍നിന്നു ടാക്സിയിലായിരുന്നു യാത്ര. മലനിരകള്‍ക്കു നടുവിലെ വളഞ്ഞുപുളഞ്ഞ റോഡിലൂടെ പൈന്‍, ദേവദാരു മരങ്ങള്‍ ഇടതൂര്‍ന്ന വനങ്ങളിലൂടെയായിരുന്നു സഞ്ചാരം. പച്ചപ്പണിഞ്ഞ കുന്നിന്ചെരിവിലെ ഓരോ വളവിലും നോക്കെത്തും ദൂരത്ത് നൈനി തടാകം തിളക്കമാര്‍ന്നു കിടന്നു. വളവു തിരിയുമ്പോള്‍ തടാകക്കാഴ്ച മറയുന്നതോടെ അടുത്ത വളവിനായി കാത്തിരിക്കും. ഹരിതമലകള്ക്കു നടുവില്‍ ചിലപ്പോള്‍ ചന്ദ്രക്കലയുടെ ആകൃതിയിലും മറ്റു ചിലപ്പോള്‍ മാമ്പഴത്തിന്റെ ആകൃതിയിലുമൊക്കെയാണ് തടാകക്കാഴ്ച.
കാറില്‍നിന്നിറങ്ങി അല്പദൂരം നടന്നുവേണം തടാകക്കരയിലെത്താന്‍. തടാകക്കരയിലൂടെയുള്ള നടത്തം അവിസ്മരണീയമായിരുന്നു. കുത്തനെയുള്ള കുന്നുകളാല്‍ ചുറ്റപ്പെട്ട നൈനി തടാകം സ്ഫടികംപോലെ തിളങ്ങുന്നു. ഞങ്ങള്‍ ബോട്ടില്‍ തടാകത്തിലൂടെ സഞ്ചരിച്ചു. ശാന്തമായ തടാകത്തില്‍ ചുറ്റുമുള്ള കുന്നുകള്‍ കണ്ണാടിയിലെന്നപോലെ പ്രതിഫലിക്കുന്നത് അദ്ഭുതക്കാഴ്ചയായി. തടാകത്തിലൂടെ മന്ദമായൊഴുകി നടക്കുന്ന ശിക്കാര ബോട്ടുകള്‍ കൗതുകമാണ്. നൈനി തടാകമാണ് നൈനിറ്റാളിന്റെ ഹൃദയം.
പച്ചപ്പുനിറഞ്ഞ മലനിരകളും തടാകത്തിലെ വഞ്ചിയാത്രയുമാണ് പ്രധാന ആകര്‍ഷണം. സായന്തനങ്ങളില്‍ തെളിമയാര്‍ന്ന വെള്ളത്തിലൂടെ ബോട്ട് തുഴഞ്ഞുപോകുമ്പോള്‍ ഉണ്ടാകുന്ന ആനന്ദം വാക്കുകള്‍ക്കതീതമാണ്. രാത്രിയിൽ വിളക്കുകളുടെ പ്രകാശം നൈനി തടാകത്തില്‍ പ്രതിഫലിക്കുന്നതുനോക്കി എത്രനിന്നാലും മടുപ്പു തോന്നില്ല. ഏറെ മലയാളികള്‍ക്കും നൈനിറ്റാൾ കേവലമൊരു വിനോദസഞ്ചാരകേന്ദ്രം മാത്രമായിരിക്കില്ല, അതു മലയാളത്തിന്റെ പ്രിയ സാഹിത്യകാരന് എം.ടി. വാസുദേവന്‍നായരുടെ 'മഞ്ഞി'ന്റെ നാട്ടിലേക്കുള്ള തീര്ഥാടനംകൂടിയാണ്. അത്രമാത്രം ആഴത്തിലാണ് നൈനിറ്റാളിന്റെ ഛായാചിത്രം എം.ടി. തന്റെ മാന്ത്രികത്തൂലികയില്‍ കുറിച്ചിട്ടിരിക്കുന്നത്.
“ നൈനിറ്റാളില്‍ മഞ്ഞു പെയ്യാന്‍ തുടങ്ങിയിരിക്കുന്നു...'' എന്നു തുടങ്ങുന്ന വരികളിലൂടെ ഓരോ മലയാളിയുടെയും മനസില്‍ ആ മഹാപ്രതിഭ വരച്ചിട്ടിരിക്കുന്നത് ഈ മനോഹാരിതയുടെ നേര്‍ചിത്രമാണ്. ബോട്ട് യാത്രയ്ക്കിടയിലും റോഡിലൂടെയുള്ള സായാഹ്ന നടത്തത്തിനിടയിലും തടാകക്കരയില്‍ മഞ്ഞുപെയ്തപ്പോള്‍ എംടിയെയും ‘മഞ്ഞി’ലെ പ്രധാന കഥാപാത്രമായ വിമല ടീച്ചറിനെയും ഓര്‍ക്കാതിരിക്കാന്‍ കഴിഞ്ഞില്ല. വൈകുന്നേരമാണ് നൈനി തടാകക്കരയിലുള്ള നൈനാദേവി ക്ഷേത്രത്തിലെത്തിയത്. രാജ്യത്തെ പ്രശസ്തമായ 51 ശക്തിപീഠങ്ങളിലൊന്നാണ് ഈ ക്ഷേത്രമെന്നാണ് വിശ്വാസം.
സതീദേവിയുടെ കണ്ണുകള്‍
സതീദേവിയുടെ കണ്ണുകള്‍ വീണ സ്ഥലമാണത്രെ നൈനിറ്റാള്‍. അതുകൊണ്ടാണ് നഗരത്തിന് നൈനിറ്റാള്‍ (നൈന എന്നാല്‍ കണ്ണ്, താല് എന്നാല്‍ തടാകം) എന്ന് പേര് ലഭിച്ചത്. ക്ഷേത്രത്തിനു സമീപം കണ്ട മുതിര്ന്നയാളോട് ക്ഷേത്രത്തിന്റെ ചരിത്രത്തെക്കുറിച്ചു ചോദിച്ചു.
അദ്ദേഹം പറഞ്ഞ ഐതിഹ്യപ്പെരുമ ഇപ്രകാരമാണ്: ശിവന് ദക്ഷയാഗം പൂര്‍ത്തിയാക്കിയശേഷം നടത്തിയ ശിവതാണ്ഡവത്തില്‍ സതീദേവിയുടെ മൃതദേഹവും കൈയിലേന്തിയിരുന്നു. തുടര്‍ന്ന് വിഷ്ണു സുദര്‍ശനചക്രംകൊണ്ട് സതിയുടെ ശരീരം കഷണങ്ങളാക്കി. ഇതില്‍ സതിയുടെ കണ്ണുകള്‍ (നൈന) വീണത് ഇവിടെയാണ്. കണ്ണുകള്‍ വീണിടത്ത് രൂപംകൊണ്ടതാണ് നൈനി തടാകം. തുറന്നുനില്‍ക്കുന്ന ദേവിയുടെ രണ്ട് കണ്ണുകളാണ് ക്ഷേത്രത്തിലെ ആരാധനാരൂപം. ക്ഷേത്രത്തിലെത്തുന്നവര്‍ക്ക് ദേവിയുടെ കണ്ണുകള്‍ക്കു പുറമെ ഗണപതിയുടെയും കാളിയുടെയും പ്രതിഷ്ഠകളും കാണാം. ആല്ചുവട്ടിലിരിക്കുമ്പോള് കേള്‍ക്കുന്ന ദലമര്മരങ്ങള് മന്ത്രാക്ഷരികളാണ്.
തടാകത്തിന് സമാന്തരമായാണ് മാള്‍ റോഡുള്ളത്. നൈനിറ്റാളിന്റെ ഹൃദയം നൈനി തടാകമാണെങ്കില്‍ മാള്‍ റോഡ് നൈനിറ്റാളിന്റെ ജീവനാഡിയാണെന്നു പറയാം. സഞ്ചാരികള്‍ക്ക് നടക്കാന്‍ സായാഹ്നങ്ങളില്‍ വാഹനഗതാഗതം നിരോധിക്കുന്ന ഈ റോഡിലൂടെയുള്ള നടത്തം മറക്കാനാവാത്ത അനുഭവമാണ്.
ഏകദേശം 1.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് നഗരത്തിന്റെ രണ്ട് പ്രധാന ഭാഗങ്ങളായ മല്ലിതാലിനെയും തല്ലിതാലിനെയും തമ്മില്‍ ബന്ധിപ്പിക്കുന്നു. മാള്‍ റോഡിന്റെ ഒരു വശത്ത് മഞ്ഞും പച്ചപ്പും നിറഞ്ഞ മലനിരകളും മറുവശത്ത് ശാന്തസുന്ദരമായ നൈനി തടാകവുമാണ്. സഞ്ചാരികള്‍ മാള്‍ റോഡ് എന്നാണു വിളിക്കുന്നതെങ്കിലും ഔദ്യോഗികനാമം 'ഗോവിന്ദ് വല്ലഭ് പന്ത് മാര്‍ഗ്' എന്നാണ്. തല്ലിതാല് ഭാഗത്ത് ഗോവിന്ദ് വല്ലഭ് പന്തിന്റെ കൂറ്റൻ വെങ്കലപ്രതിമ സ്ഥാപിച്ചിട്ടുണ്ട്. നൈനിറ്റാളിന്റെ പ്രധാന ലാന്ഡ്മാര്ക്കാണിത്.
ഇവിടെനിന്നാണ് മാള്‍ റോഡിലെ മനോഹരകാഴ്ചകള്‍ ആരംഭിക്കുന്നത്.മെഴുകുതിരികള്‍, തദ്ദേശീയ കമ്പിളിവസ്ത്രങ്ങള്‍, കരകൗശല വസ്തുക്കള്‍ എന്നിവ വില്‍ക്കുന്ന ധാരാളം കടകള്‍ മാള്‍ റോഡില്‍ കാണാം. സുഗന്ധപൂരിതവും ചിത്രപ്പണികളുള്ളതുമായ ഈ തിരികള്‍ ലോകപ്രശസ്തമാണ്. നൈനിറ്റാള്‍ യാത്രയില്‍ സഞ്ചാരികള്‍ കൂടുതല്‍ വാങ്ങുന്നതും ഈ തിരികളാണ്. ബ്രിട്ടീഷ് ഭരണകാലത്ത് വൈദ്യുതിയി ത്ത സാഹചര്യത്തിലാണ് ഇവിടെ മെഴുകുതിരി നിര്‍മാണം ആരംഭിച്ചത്.
കാലക്രമേണ അതൊരു കുടില്‍വ്യവസായമായി വളര്‍ന്നു. പിന്നീട്, വൈദ്യുതി സൗകര്യം എത്തിയെങ്കിലും പരമ്പരാഗതമായ ഈ തൊഴിൽ നിലനിര്‍ത്താന്‍ ആഗ്രഹിച്ച തദ്ദേശവാസികള്‍ തിരി നിര്‍മാണത്തില്‍ തങ്ങളുടെ സര്‍ഗാത്മകതയുടെ അലകുകള്കൂടി ചേര്‍ക്കാന്‍ തുടങ്ങി. അങ്ങനെ നൈനിറ്റാളിലെ മെഴുകുതിരികള്‍ ഒരു കരകൗശലവസ്തുവായി പരിവര്‍ത്തനം ചെയ്യപ്പെട്ടു. ആപ്പിള്‍, മുന്തിരി, ഓറഞ്ച്, വഴുതനങ്ങ തുടങ്ങിയവയുടെയൊക്കെ ആകൃതിയില്‍, യഥാര്‍ഥ ഫലങ്ങളെന്നു തോന്നിപ്പിക്കുന്ന രീതിയിലാണ് ഇവ ഡിസൈന്‍ ചെയ്തിരിക്കുന്നത്.
വിനോദസഞ്ചാരികള്‍ തിരികള്‍ കത്തിച്ച് തടാകത്തില്‍ ഒഴുക്കിവിടാറുണ്ട്. ഒഴുകി നടക്കുന്ന പ്രഭ വിതറുന്ന തിരികൾ ഏവരെയും ആകര്‍ഷിക്കും. കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍, ദേവീ-ദേവന്മാര്, മൃഗങ്ങള്‍ തുടങ്ങിയ രൂപങ്ങളിലും തിരികളുണ്ട്. ഡിസൈനുകള്ക്കപ്പുറം ഇവയെ ലോകപ്രശസ്തമാക്കുന്നത് കത്തിക്കുമ്പോള്‍ പരക്കുന്ന സൗരഭ്യത്താലാണ്. റോസ്, ജാസ്മിന്, ലാവെന്‍ഡര്‍, ചന്ദനം, വാനില, തുളസി തുടങ്ങിയ സുഗന്ധതൈലങ്ങള്‍ മെഴുകില്‍ ചേര്‍ക്കുന്നതിലൂടെയാണ് സുഗന്ധം പരക്കുന്നത്. സുതാര്യമായ ജലാറ്റിന്‍ തിരികളാണ് മറ്റൊരു പ്രത്യേകത. ചില്ലുഭരണികളിലും പാത്രങ്ങളിലും ഈ തിരികള്‍ സ്ഥാപിച്ച് നല്‍കുന്നുണ്ട്. മുത്തുകള്‍, കടല്‍ച്ചിപ്പികള്‍, കൃത്രിമ ചെടികള്‍ എന്നിവ ഉപയോഗിച്ച് ഇവയില്‍ അലങ്കാരപ്പണികളും നടത്താറുണ്ട്.
ഏവരെയും ആകര്‍ഷിക്കുന്ന മറ്റൊന്ന് അവിടത്തെ ഭക്ഷണ വൈവിധ്യമാണ്. വിശേഷാൽ കോഫികള്‍ ലഭിക്കുന്ന ഷോപ്പുകള്‍, തട്ടുകടകള്‍പോലെ തോന്നിക്കുന്ന സ്ട്രീറ്റ് ഫുഡ് സ്റ്റാളുകള്‍, റസ്റ്ററന്റുകള്‍ എന്നിവയാണ് മാള്‍ റോഡിലെ പ്രധാന ആകര്‍ഷണം. ഉത്തരേന്ത്യന്‍ വിഭവങ്ങളും ചൈനീസ് വിഭവങ്ങളും സുലഭമാണ്. പുറമെ തണുപ്പില്‍ ചൂടോടെ കഴിക്കാന്‍ മോമോസ്, തിപ്പന് എന്നിവ തെരുവു ഭക്ഷണശാലകളിലെ പ്രധാന വിഭവങ്ങളാണ്. ഉത്തരാഖണ്ഡിലെ പരമ്പരാഗത ഭക്ഷണമായ കുമാവോണിയും ടിബറ്റന്‍ ഭക്ഷണങ്ങളും രുചികരം. തുക്പ എന്ന ടിബറ്റന്‍ സൂപ്പ് പ്രത്യേക വിഭവമാണ്. നൂഡില്‍സും പച്ചക്കറികളും (അല്ലെങ്കില്‍ ചിക്കന്‍) ചേര്‍ത്തുണ്ടാക്കുന്ന സൂപ്പാണിത്.
നൈനിറ്റാളിന്റെ പ്രകൃതിസൗന്ദര്യം ശരിക്കും ആസ്വദിച്ചറിയാന്‍ പര്വതങ്ങളിലേക്കുതന്നെ പോകണം. അതിനായി ഒരു ദിവസത്തെ യാത്ര വേണ്ടിവരും. ഏരിയല്‍ എക്സ്പ്രസ് എന്ന റോപ്വേയിലൂടെ സഞ്ചരിച്ച് സ്നോ വ്യൂ പോയിന്റില്‍ എത്തി. ആ മനോഹരകാഴ്ചകളില്‍ കണ്ണുടക്കി എത്രനേരം നിന്നുവെന്ന് അറിയില്ല. അവിടെനിന്നാല്‍ ഹിമാലയ പര്‍വതനിരകളുടെ വിദൂര ദൃശ്യം ആസ്വദിക്കാം. കുതിരപ്പുറത്തോ നടന്നോ പോകാന്‍ കഴിയുന്ന ടിഫിന്‍ ടോപ്പിലേക്കായിരുന്നു അടുത്ത യാത്ര. കുതിരസവാരിക്ക് പ്രത്യേക പാതയുണ്ട്.
ഒരു പ്രണയകഥ
ഡൊറോത്തി സീറ്റെന്നും അവിടത്തെ ടിഫിന്‍ ടോപ്പിനു വിളിപ്പേരുണ്ട്. ഈ പേരിനു പിന്നിലൊരു പ്രണയകഥയുണ്ടെന്ന് ഗൈഡ് പറഞ്ഞു. ചുരുങ്ങിയ വാക്കുകളില്‍ കഥയൊതുക്കാന് ഗൈഡ് ശ്രമിച്ചെങ്കിലും ഞാന്‍ വഴങ്ങിയില്ല. കഥയല്ലിത്, ചരിത്രമാണെന്ന് ഗൈഡ് പറഞ്ഞു: സ്വാതന്ത്ര്യപ്രാപ്തിക്കു മുന്‍പു നടന്നതാണ്. ഡൊറോത്തി കെല്ലറ്റ് എന്ന ബ്രിട്ടീഷ് വനിതയുടെ ഓര്‍മയ്ക്കായാണ് സ്ഥലത്തിന് ഇങ്ങനെ പേരു നല്‍കിയിരിക്കുന്നത്.
അവരൊരു ചിത്രകാരിയായിരുന്നു. നൈനിറ്റാളിലെ പ്രകൃതിഭംഗി ഏറെ ഇഷ്ടപ്പെട്ടിരുന്ന ഡൊറോത്തി, സ്ഥിരമായി ടിഫിന്‍ ടോപ്പിലെത്തി താഴെയുള്ള നഗരത്തെയും തടാകത്തെയും കാന്‍വാസില്‍ പകര്‍ത്തിയിരുന്നു. പലപ്പോഴും തനിച്ചായിരുന്നു കപ്പലില്‍ ഡൊറോത്തിയുടെ ഇന്ത്യയിലേക്കുള്ള വരവും പോക്കും. ഒരിക്കല്‍ മക്കളെ കാണാന്‍ ഇംഗ്ലണ്ടിലേക്ക് മടങ്ങുമ്പോള്‍ അവര്‍ പെട്ടെന്ന് രോഗബാധിതയായി കപ്പല്‍ ഇംഗ്ലണ്ടിലെത്തുന്നതിന് മുമ്പേ മരണപ്പെട്ടു. തുടര്‍ന്ന് മൃതദേഹം കടലില്‍ ഒഴുക്കേണ്ടിവന്നു.
പ്രിയതമയുടെ വിയോഗത്തില്‍ ദുഃഖിതനായ ഭര്‍ത്താവ് കേണല്‍ ജെ.പി. കെല്ലറ്റും ഡൊറോത്തിയുടെ ചില സുഹൃത്തുക്കളും ചേര്‍ന്ന്, ഡൊറോത്തി ചിത്രം വരച്ചിരുന്ന ഹില്‍ ടോപ്പില്‍ കല്ലുകൊണ്ട് ഒരു ഇരിപ്പിടം നിര്‍മിച്ചു. അന്നുമുതല്‍ ടിഫിന്‍ ടോപ്പ് ഡൊറോത്തി സീറ്റ് എന്നും അറിയപ്പെടാന്‍ തുടങ്ങി. പിന്നീട് ഇരിപ്പിടം പ്രാദേശിക ഭരണകൂടം വിപുലീകരിച്ചെങ്കിലും ഇന്ന്, തകര്‍ന്നു കിടക്കുകയാണെന്നത് വല്ലാത്ത വ്യഥയുളവാക്കും. നൈനിറ്റാള്‍ യാത്ര അവസാനിപ്പിച്ചു ഡൽഹിയിലേക്കു ബസ് കയറുമ്പോള്‍ മനസ് മലനിരകള്‍ക്കിടയിലെ വളഞ്ഞുപുളഞ്ഞ പാതകളിലും നീലത്തടാകത്തിലെ ജലയാനങ്ങളിലും ചുറ്റിത്തിരിയുകയായിരുന്നു... മനസ് മന്ത്രിച്ചു... നൈനിറ്റാള്‍ നീയെത്ര മനോഹരി!
SUNDAY DEEPIKA
സ്മാരക ശിലകൾ
നിരവധിയായ കോട്ടകളും കൊട്ടാരങ്ങളും സാംസ്കാരികാവശേഷിപ്പുകളുടെ സ്മാരകങ്ങളായി നിലകൊള്ളുന്ന രാജ്യമാണ് ഇന്ത്യ. പ്രഖ്യാതങ്ങളായ കോട്ടകളില്‍ മിക്കതും മലഞ്ചെരുവിലോ നദീതീരത്തോ ആണ് പണികഴിപ്പിക്കപ്പെട്ടതെങ്കില് സാക്ഷാല്‍ അറബിക്കടലിന്റെ ഉള്ളില്‍ സ്ഥിതി ചെയ്യുന്നു എന്നതാണ് കൊളാബ കോട്ടയെ വേറിട്ടു നിര്‍ത്തുന്നത്. മഹാരാഷ്്ട്രയിലെ അലിബാഗ് തീരത്തുനിന്ന് ഏകദേശം 1-2 കിലോമീറ്റര്‍ അകലെ അറബിക്കടലില്‍ സ്ഥിതി ചെയ്യുന്ന കൊളാബ കോട്ട വെറുമൊരു കടല്‍ക്കോട്ട എന്നതിലുപരി മറാത്ത സാമ്രാജ്യത്തിന്റെ നാവികചരിത്രത്തില്‍ അതിപ്രധാന സ്ഥാനമുള്ള ചരിത്രസ്മാരകമാണ്.
17-ാം നൂറ്റാണ്ടിന്റെ അവസാനത്തില്‍, കടല്മാര്ഗങ്ങളിലെ സുരക്ഷ ഉറപ്പാക്കുന്നതിനും ശത്രുക്കളുടെ ആക്രമണങ്ങളില്‍നിന്ന് തീരപ്രദേശങ്ങളെ സംരക്ഷിക്കുന്നതിനുമായി ഛത്രപതി ശിവജി നിരവധി കടല്ക്കോട്ടകള് നിര്‍മിക്കാന്‍ തീരുമാനിച്ചു. ആ പദ്ധതിയുടെ ഭാഗമായാണ് കൊളാബ കോട്ടയുടെയും നിര്‍മാണം. 1680ല്‍ ശിവജി കോട്ടനിര്‍മാണം ആരംഭിച്ചെങ്കിലും അധികം വൈകാതെ അദ്ദേഹം മരണപ്പെട്ടു. തുടര്‍ന്ന് അദ്ദേഹത്തിന്റെ മകന് സംഭാജി 1681ല്‍ നിര്‍മാണം പൂര്‍ത്തിയാക്കുകയായിരുന്നു.
മറാത്ത നാവികസേനയുടെ തലവനായിരുന്ന കാനോജി ആംഗ്രെയുടെ പ്രധാന താവളമായിരുന്നു ഈ കോട്ട. ബ്രിട്ടീഷുകാരുടെയും പോര്‍ച്ചുഗീസുകാരുടെയും ആക്രമണങ്ങളില്‍നിന്ന് കൊങ്കണ്‍ തീരം സംരക്ഷിക്കുന്നതില്‍ കൊളാബ കോട്ട വലിയ പങ്ക് വഹിച്ചു. 1721ല്‍ ബ്രിട്ടീഷുകാരും പോര്‍ച്ചുഗീസുകാരും ചേര്‍ന്ന് കൊളാബ കോട്ട പിടിച്ചെടുക്കാന്‍ സംയുക്ത ആക്രമണം നടത്തിയെങ്കിലും കാനോജി ആംഗ്രെയുടെ നേതൃത്വത്തില്‍ മറാത്താ സേന അത് വിജയകരമായി പ്രതിരോധിച്ചുവെന്നതും ചരിത്രം.
ഏകദേശം 25 അടി ഉയരമുള്ള കല്മതിലുകളാണ് കോട്ടയുടെ പ്രധാന പ്രത്യേകത. കോട്ടയ്ക്കുള്ളില്‍ ഗണപതി ക്ഷേത്രം, പത്മാവതി ക്ഷേത്രം, പഴയ പീരങ്കികള്‍, സൈനിക വസതികള്‍ എന്നിവ ഇന്നും സംരക്ഷിക്കപ്പെട്ടിരിക്കുന്നു. നാലുപാടും ഉപ്പുരസമുള്ള കടല്‍വെള്ളത്താല്‍ ചുറ്റപ്പെട്ടിരിക്കുമ്പോഴും കോട്ടയ്ക്കുള്ളില്‍ ഒരു ശുദ്ധജല കിണറുണ്ട് എന്നത് അവിശ്വസനീയ കാര്യമാണ്. കോട്ടയുടെ നിര്‍മാണ വൈദഗ്ധ്യത്തിന്റെയും സാങ്കേതിക വിദ്യയുടെയും വിശേഷാൽ സ്മാരകമായി ഇത് കണക്കാക്കപ്പെടുന്നു.
വേലിയിറക്കസമയത്ത് കോട്ടയിലേക്ക് കാല്‍നടയായും കുതിരവണ്ടിയിലും പോകാനാവും. എന്നാല്‍ വേലിയേറ്റസമയത്ത് കോട്ട പൂര്‍ണമായും വെള്ളത്താൽ ചുറ്റപ്പെടുകയും ബോട്ടുകള്വഴി മാത്രം ഗതാഗതം സാധ്യമാവുകയും ചെയ്യുന്നു. മറാത്താസാമ്രാജ്യ ത്തിന്റെ തകര്‍ച്ചയോടെയാണ് കൊളാബ കോട്ടയുടെ പ്രതാപം അസ്തമിക്കുന്നത്. പിന്നീട് ബ്രിട്ടീഷ് ഭരണകാലത്ത് കോട്ടയുടെ സൈനികപ്രാധാന്യവും നഷ്ടമായി. എന്നിരുന്നാലും മറാത്താ സാമ്രാജ്യത്തിന്റെ ഗതകാല സ്മരണകളുണര്‍ത്തുന്ന ചരിത്രസ്മാരകമായി ഇത് നിലകൊള്ളുന്നു.
ഇന്ന് അലി ബാഗ് സന്ദര്‍ശിക്കുന്ന വിനോദസഞ്ചാരികളുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് കൊളാബ കോട്ട. പ്രത്യേകിച്ച്, വേലിയിറക്കസമയത്ത് കടലിലൂടെ നടന്ന് കോട്ടയിലെത്തുന്ന അനുഭവം യാത്രക്കാരെ പ്രത്യേകമായി ഇവിടേക്ക് ആകര്‍ഷിക്കുന്നു.
അറബിക്കടലിലെ തിരമാലകള്‍ക്കിടയില്‍ നൂറ്റാണ്ടുകളുടെ ചരിത്രം കാത്തുസൂക്ഷിക്കുന്ന കാവല്‍ക്കാരനെപ്പോലെയാണ് കോട്ട നിലകൊള്ളുന്നത്. മറാത്താ നാവികശക്തിയുടെ അഭിമാനവും മഹാരാഷ്ട്രയുടെ സമുദ്ര പൈതൃകത്തിന്റെ ജീവനുള്ള സ്മാരകവുമാണ് ഈ കടല്‍ക്കോട്ട.
SUNDAY DEEPIKA
ഡല്‍ഹി കേരള ക്ലബ്ബില്‍ ഒ.വി. വിജയന്, എം. മുകുന്ദന്, വി.കെ.എന്‍, കാക്കനാടന്, ആനന്ദ്, സക്കറിയ, എന്‍.എസ്. മാധവന് തുടങ്ങിയ സാഹിത്യപ്രതിഭകള്‍ ഒത്തുകൂടി എഴുത്തനുഭവങ്ങളും കഥക്കൂട്ടുകളും പങ്കുവച്ചിരുന്ന പഴയ കാലമുണ്ട്. കോഴിക്കോട് ബീച്ചിലും അവിടുത്തെ ഗുജറാത്തി തെരുവിലും വൈക്കം മുഹമ്മദ് ബഷീര്‍, എസ്.കെ. പൊറ്റെക്കാട്, എം.ടി. വാസുദേവന്‍നായര്‍ തുടങ്ങിയവര്‍ സായാഹ്നങ്ങളിൽ ഒത്തുകൂടി സാഹിത്യവര്ത്തമാനങ്ങള് പറഞ്ഞിരുന്നു.
വന്നഗരമല്ലെങ്കിലും അക്ഷരങ്ങളുടെയും അച്ചടിയുടെയും തറവാട് എന്ന നിലയില്‍ എക്കാലവും കോട്ടയത്തിനുമുണ്ട് സാഹിത്യപ്പെരുമ. തിരുനക്കര തിരക്കില്‍നിന്ന് അല്പം അകന്ന് ബോട്ട്ജെട്ടി റോഡിലെ ലോഡ്ജുകളിലായിരുന്നു സാഹിത്യപ്രതിഭകള്‍ ഏറെക്കാലം ചേക്കേറിയിരുന്നത്. തകഴി ശിവശങ്കരപ്പിള്ളയുടെ ‘ചെമ്മീനും’ ‘തോട്ടിയുടെ മകനും’ വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ബാല്യകാലസഖി’യും ഉള്‍പ്പെടെ വിഖ്യാത രചനകള്‍ക്ക് ഇടമായത് നഗരത്തിലെയും ബോട്ടുജെട്ടി റോഡിലെയും ലോഡ്ജ് മുറികളായിരുന്നു.
വൈക്കം മുഹമ്മദ് ബഷീറും വൈക്കം ചന്ദ്രശേഖരന് നായരും കാരൂര്‍ നീലകണ്ഠപ്പിള്ളയും തകഴി ശിവശങ്കരപ്പിള്ളയും പൊന്‍കുന്നം വര്‍ക്കിയും എം.പി. പോളും പി.എന്‍. പണിക്കരും പോലുള്ളവരുടെ ഒത്തുചേരല്‍ ഇടമായിരുന്നു ബോട്ടുജെട്ടി റോഡ്. സെന്‍ട്രല്‍ ജംഗ്ഷനില്‍ അടുത്തകാലത്ത് താഴുവീണ ബെസ്റ്റ് ഹോട്ടലിലായിരുന്നു അവരുടെ ചായകുടി. മഹാരഥന്മാര്ക്ക് മഹാകൃതികള്‍ എഴുതാന്‍ ആര്‍ജവവും ഊര്‍ജവും നല്കിയ ഹോട്ടല്‍ 67 വര്‍ഷത്തെ വിഭവസമൃദ്ധിക്കുശേഷമാണ് അടുപ്പണച്ചത്.
സാഹിത്യപ്രതിഭകളുടെ പ്രധാന ഒത്തുചേരല്‍ ഇടമായിരുന്ന കാരാപ്പുഴ കച്ചേരിക്കടവ് ബോട്ടുജെട്ടിയിലെ പുഞ്ചിരി ബില്‍ഡിംഗ് ഇപ്പോഴുമുണ്ട്. കോട്ടയം താഴത്തങ്ങാടി മണലേല്‍ (പുഞ്ചിരി) എം.സി. ചെറിയാന് 1890കളില്‍ നിര്‍മിച്ചതാണ് പുഞ്ചിരി ബില്‍ഡിംഗ്. ഇതിന്റെ രണ്ടാം നിലയിലായിരുന്നു സാഹിത്യകൂട്ടായ്മകള്‍. കോട്ടയത്തുനിന്നു പ്രസിദ്ധീകരിച്ചിരുന്ന ‘പുഞ്ചിരി’ ബാലമാസികയിലാണു തകഴി ശിവശങ്കരപിള്ളയും വൈക്കം മുഹമ്മദ് ബഷീറും തങ്ങളുടെ ആദ്യകാല രചനകള്‍ നിര്‍വഹിച്ചത്. 1933ല്‍ ആരംഭിച്ച മാസികയുടെ പത്രാധിപര്‍ പ്രശസ്ത സാഹിത്യകാരന് എന്‍. ഗോപാലപിള്ളയായിരുന്നു.
എം.പി.പോളുമായുള്ള സൗഹൃദമാണ് വൈക്കം മുഹമ്മദ് ബഷീറിനെ കോട്ടയത്ത് എത്തിച്ചത്. തൃശൂര്‍ സെന്റ് തോമസ് കോളജിലെ ഇംഗ്ലീഷ് പ്രഫസര്‍ സ്ഥാനത്തുനിന്നു പിരിഞ്ഞശേഷം പോള്‍ കോട്ടയത്ത് ആരംഭിച്ച എം.പി. പോള്‍സ് ട്യൂട്ടോറിയൽ കോളജിന്റെ ഹോസ്റ്റല്‍ വാര്‍ഡനായി ബഷീറിനു ജോലി നല്കി. കലാസാഹിത്യവും സ്വാതന്ത്ര്യസമര പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ബഷീര്‍ അക്കാലത്ത് പോലീസിന്റെ നോട്ടപ്പുള്ളിയായിരുന്നു.
പൊലീസിനെ കബളിപ്പിച്ചായിരുന്നു ബഷീറിന്റെ കോട്ടയത്തെ വാസം. മജീദിന്റെയും സുഹ്റയുടെയും പ്രണയം ആദ്യം വായിച്ചുകേട്ടത് കോട്ടയമാണ്. അതും ബഷീറിന്റെ സ്വന്തം ശബ്ദത്തില്‍. പിന്നെയാണ് പ്രണയം ‘ബാല്യകാലസഖി’യായി സാഹിത്യാസ്വാദകരുടെ മനസില്‍ ചേക്കേറിയത്. നാഗമ്പടത്ത് എം.പി. പോൾ കുടുംബസമേതം താമസിച്ചിരുന്ന വീട്ടില്‍ മാസത്തിലൊരിക്കല്‍ ചേര്‍ന്നിരുന്ന ’സാഹിതീസഖ്യം’ സഹൃദയസമിതിയിലാണ് ബഷീര്‍ ബാല്യകാലസഖിയുടെ കയ്യെഴുത്തുപ്രതി ആദ്യമായി അവതരിപ്പിച്ചത്.
‘ചെമ്മീന്‍’ കോട്ടയത്ത് വിരചിതമാകാന്‍ കാരണമായതിനു പിന്നില്‍ വലിയൊരു കഥയും കാര്യവുമുണ്ട്. അമ്പലപ്പുഴ മുന്‍സിഫ് കോടതിയില്‍ പ്രാക്ടീസ് ചെയ്തിരുന്ന കാലത്താണ് തകഴിയുടെ ‘ചെമ്മീന്‍’ എഴുത്ത്. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ (എസ്പിസിഎസ്) പ്രതിമാസ ബുള്ളറ്റിനില്‍ ‘ഉടന്‍ പ്രസിദ്ധീകരിക്കുന്നു, തകഴിയുടെ ചെമ്മീന്‍’ എന്നു തുടരെ പരസ്യം വന്നുകൊണ്ടിരുന്നു. നോവല്‍ കൈയെഴുത്തു പ്രതി വാങ്ങാന്‍ എസ്പിസിഎസ് ജീവനക്കാരന് പതിവായി അമ്പലപ്പുഴയിലെ വക്കീല്‍ ഓഫീസിലും തകഴിയിലെ വീട്ടിലും ചെന്നുകൊണ്ടിരുന്നു.
മേശപ്പുറത്തെ കടലാസ് കെട്ടുകള്‍ ഉയര്‍ത്തിക്കാട്ടി തകഴി പറഞ്ഞു: “ഇത്രയും പൂര്‍ത്തിയാക്കിയിട്ടുണ്ട്, മൂന്നാഴ്ച കൂടി സമയം തന്നാല്‍ പൂർണമാകും.” മൂന്നാഴ്ച കഴിഞ്ഞെത്തിയ ജീവനക്കാരനോട് തകഴി പറഞ്ഞു: “ഒരാഴ്ച കൂടി വേണ്ടിവരും.” അടുത്തയാഴ്ചയും ഇതുതന്നെ ആവര്‍ത്തിച്ചു. ക്ഷമകെട്ട് എസ്പിസിഎസിന്റെ സാരഥിയായിരുന്ന ഡി.സി. കിഴക്കേമുറി അമ്പലപ്പുഴയില്‍ നേരിട്ടെത്തി തകഴി വക്കീലിന്റെ മേശപ്പുറത്തെ കടലാസ് കെട്ടുകള്‍ പരിശോധിച്ചപ്പോള്‍ അതെല്ലാം കോടതിയില്‍ ഹാജരാക്കിയിരുന്ന കക്ഷികളുടെ കേസുകെട്ടുകളായിരുന്നുവെന്ന് മനസിലാക്കി.
തകഴിയെ ബലമായി കോട്ടയം ബോട്ട് ഹൗസ് കഫേയില്‍ എത്തിച്ച് പേപ്പറും പെന്‍സിലും വാങ്ങിക്കൊടുത്തു. ഇപ്പോഴത്തെ ഹെഡ് പോസ്റ്റ് ഓഫിസിന് എതിര്‍വശം നഗരസഭാ മന്ദിരത്തിനടുത്തായിരുന്ന കെട്ടിടത്തിലെ ചെറിയ മുറിയില്‍ ഇരുന്നാണ് തകഴി ‘ചെമ്മീന്‍’ പൂര്‍ത്തിയാക്കിയത്. സമാനമായി തകഴിയുടെ ‘തോട്ടിയുടെ മകന്’ എന്ന നോവല്‍ വരുന്നതായുള്ള അറിയിപ്പ് എസ്പിസിഎസ് ബുള്ളനില്‍ വന്നുകൊണ്ടിരുന്നു. അവസാനം തകഴിയെ കോട്ടയത്ത് സാഹിത്യകാരന് അഭയദേവിന്റെ പള്ളത്തെ വീട്ടിലെത്തിച്ച് അവിടെ താമസിപ്പിച്ചാണ് ് ‘തോട്ടിയുടെ മകന്’ പൂര്‍ത്തിയാക്കിയത്.
എസ്പിസിഎസിന്റെ നാട്ടകം പ്രസിന് എതിര്‍വശത്തുണ്ടായിരുന്ന നൈനാന്‍സ് ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മുകള്‍നിലയില്‍ താമസിച്ചു രണ്ടാഴ്ച കൊണ്ടാണു തകഴി ‘കയര്‍’ നോവലിന്റെ അവസാന അധ്യായങ്ങള്‍ പൂര്‍ത്തിയാക്കിയതെന്നും സാഹിത്യലോകത്തൊരു കഥയുണ്ട്. അതേ കാലത്തുതന്നെ പൊന്‍കുന്നം വര്‍ക്കിയുടെ രചനകള്‍ക്ക് ഇടമായത് കോട്ടയവും പൊന്കുന്നവും പാമ്പാടിയുമാക്കെയായിരുന്നു.
SUNDAY DEEPIKA
ചിന്താവിഷയം
കവി, നോവലിസ്റ്റ്, നാടകകൃത്ത്, തത്വചിന്തകന്‍, സംഗീത സംവിധായകന്, ചിത്രകാരന്, വിദ്യാഭ്യാസ പരിഷ്കര്‍ത്താവ്, സാമൂഹിക ചിന്തകന്‍ എന്നിങ്ങനെ വിവിധ രീതികളില്‍ പ്രശോഭിച്ച മഹാത്മാവാണ് രവീന്ദ്രനാഥ ടാഗോര്‍. ആധുനിക ഇന്ത്യയുടെ സാംസ്കാരിക നവോത്ഥാനത്തിന് ഏറ്റവും ശക്തമായ ദിശാബോധം നല്കിയ വ്യക്തികളില്‍ ഒരാളായിരുന്നു അദ്ദേഹം. 1913ല്‍ ഗീതാഞ്ജലി എന്ന കൃതിയിലൂടെ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചപ്പോള്‍ ഏഷ്യയുടെ ചരിത്രത്തില്‍ ആദ്യമായി ആ ബഹുമതി കരസ്ഥമാക്കിയ വ്യക്തിയായി അദ്ദേഹം മാറി.
ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും ദേശീയഗാനങ്ങള്‍ ടാഗോറിന്റെ രചനകളാണ് എന്നത് അദ്ദേഹത്തിന്റെ പ്രതിഭയുടെ അപൂര്‍വത വ്യക്തമാക്കുന്നു. വിദ്യാഭ്യാസം പാഠപുസ്തകങ്ങള്‍ മനഃപാഠമാക്കാനുള്ള പ്രക്രിയയല്ലെന്നും അതു പ്രകൃതിയോടും കലകളോടും സ്വതന്ത്ര ചിന്തയോടും ചേര്‍ന്നു വ്യക്തിത്വത്തെ രൂപപ്പെടുത്തുന്ന ഒരു ജീവിതാനുഭവമായിരിക്കണമെന്നും അദ്ദേഹം വിശ്വസിച്ചു. ശാന്തിനികേതനില്‍ അദ്ദേഹം ആരംഭിച്ച വിദ്യാഭ്യാസ സംരംഭമാണു പിന്നീട് വിശ്വഭാരതി സര്‍വകലാശാലയായി വളര്‍ന്നത്.
സാഹിത്യത്തിലും സംഗീതത്തിലും വിദ്യാഭ്യാസത്തിലും കലാസാംസ്കാരിക രംഗങ്ങളിലും അദ്ദേഹം നല്കിയ സംഭാവനകള്‍ ലോകമെമ്പാടും അംഗീകരിക്കപ്പെട്ടു. അതുകൊണ്ടുതന്നെ 1915ല്‍ ബ്രിട്ടീഷ് രാജാവ് അദ്ദേഹത്തിന് ‘നൈറ്റ്’ പദവി നല്കി ആദരിച്ചപ്പോള്‍ ആരും അദ്ഭുതപ്പെട്ടില്ല. അന്നു മുതല്‍ അദ്ദേഹം സര് രവീന്ദ്രനാഥ ടാഗോര്‍ എന്ന പേരില്‍ അറിയപ്പെട്ടു. ജീവിതത്തില്‍ ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാരങ്ങളില്‍ ഒന്നായിരുന്നു അത്.
അത്തരം ഒരു ബഹുമതി ലഭിച്ചാല്‍ ജീവിതം ധന്യമാണെന്നു കരുതുന്നവരാണ് അധികവും. കാരണം, ഈ ബഹുമതികള്‍ പ്രശസ്തിയുടെയും സാമൂഹിക അംഗീകാരത്തിന്റെയും അധികാരത്തിന്റെയും പ്രതീകങ്ങളാണ്. എന്നാല്‍, ഒരു മെഡലിന്റെ യഥാര്‍ഥ മൂല്യം അടങ്ങിയിരിക്കുന്നത് അതു നിര്‍മിച്ച സ്വര്‍ണത്തിലല്ല. പ്രത്യുത, അതു ധരിക്കുന്ന മനുഷ്യന്റെ സ്വഭാവത്തിലാണ്.
നൈറ്റ് പദവി സ്വീകരിച്ചിട്ട് നാലുവര്‍ഷം കഴിയുന്നതിനു മുന്‍പ് ടാഗോര്‍ ലോകത്തെ അമ്പരപ്പിച്ചുകൊണ്ട് ആ പദവി ബ്രിട്ടീഷ് സാമ്രാജ്യത്തിനു തിരികെ നല്കി. എന്തുകൊണ്ടാണ് അദ്ദേഹം അങ്ങനെ ചെയ്തത്? ഈ ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്താന്‍ 1919 ഏപ്രില്‍ മാസത്തിലേക്ക് തിരിഞ്ഞുനോക്കണം. 1919 ഏപ്രില്‍ 13 ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വേദനാജനകമായ ദിവസങ്ങളിലൊന്നാണ്.
പഞ്ചാബിലെ അമൃത്സറിലുള്ള ജാലിയന്‍ വാലാബാഗില്‍ ആയിരക്കണക്കിനാളുകള്‍ ഒത്തുകൂടിയിരിക്കുകയായിരുന്നു. ചിലര്‍ ബ്രിട്ടീഷ് സര്‍ക്കാരിന്റെ അടിച്ചമര്‍ത്തല്‍ നയങ്ങള്‍ക്കെതിരേ സമാധാനപരമായി പ്രതിഷേധിക്കാനായിരുന്നു വന്നത്. എന്നാല്‍, ഭൂരിഭാഗവും ബൈശാഖി ഉത്സവം ആഘോഷിക്കാനെത്തിയ സാധാരണക്കാരായിരുന്നു. പുരുഷന്മാരും സ്ത്രീകളും കുട്ടികളും അടങ്ങിയ ആ ജനസമൂഹത്തിലാരും ഒരു ദുരന്തം തങ്ങളെ കാത്തിരിക്കുന്നു എന്ന് അറിഞ്ഞിരുന്നില്ല.
ബ്രിഗേഡിയര്‍ ജനറല്‍ റെജിനോള്‍ഡ് ഡയര്‍ തന്റെ സൈനികരുമായി അവിടെയെത്തി നിരായുധരായ ജനങ്ങളുടെ നേരേ തുടര്‍ച്ചയായി വെടിയുണ്ടകള്‍ പായിച്ചു. മുന്നറിയിപ്പൊന്നും നല്‍കാതെ പുറത്തേക്കുള്ള പ്രധാനവഴി അടച്ചതിനുശേഷമായിരുന്നു വെടിവെയ്പ് നടത്തിയത്. ഭീതിയിലായ ആളുകള്‍ നാലുപാടും ഓടി. രക്ഷപ്പെടാന്‍ വഴിയില്ലാതെ പലരും സമീപത്തുണ്ടായിരുന്ന കിണറ്റിലേക്കു ചാടി. നൂറുകണക്കിനാളുകള്‍ കൊല്ലപ്പെട്ടു. അതിലും അധികം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ലോകമന:സാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു അത്.
ആ വാര്‍ത്ത രവീന്ദ്രനാഥ ടാഗോറിന്റെയും ഹൃദയത്തെ ആഴത്തില്‍ മുറിവേല്‍പ്പിച്ചു. അതൊരു രാഷ്ട്രീയസംഭവമായി മാത്രം അദ്ദേഹം കരുതിയില്ല. മനുഷ്യന്റെ അന്തസിനും മാനവികതയ്ക്കുമേറ്റ ക്രൂരമായ പ്രഹരമായിട്ടാണു അദ്ദേഹം അതിനെ വീക്ഷിച്ചത്. കുറേ ദിവസം അദ്ദേഹം മൗനത്തിലായിരുന്നു. അവസാനം അദ്ദേഹം പേനയെടുത്തു. ഇന്ത്യയുടെ വൈസ്രോയി ആയിരുന്ന ലോര്‍ഡ് ചെംസ്ഫോര്‍ഡിന് ഒരു കത്തെഴുതി. ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ കത്തുകളില്‍ ഒന്നായി അതു മാറി. ആ കത്തില്‍ ടാഗോര്‍ ഇപ്രകാരം എഴുതി:
“അപമാനത്തിന്റെ ഒരു കാലഘട്ടത്തില്‍ ബഹുമതിയുടെ ചിഹ്നങ്ങള്‍ നമ്മുടെ നാണക്കേടിനെ കൂടുതല്‍ പ്രകടമാക്കുന്നു.’’ ഈ വാക്കുകളോടൊപ്പം ബ്രിട്ടീഷ് സര്‍ക്കാര്‍ നല്കിയ സര് ബഹുമതി അദ്ദേഹം തിരികെ നല്കി. അദ്ദേഹം ജനങ്ങളെ തെരുവിലിറക്കിയില്ല. പ്രക്ഷോഭങ്ങള്‍ക്കു നേതൃത്വം നല്‍കിയില്ല. ആരെയും അധിക്ഷേപിച്ചില്ല. സ്വന്തം മനഃസാക്ഷിയുടെ ശബ്ദമനുസരിച്ച് പ്രവര്‍ത്തിക്കുക മാത്രമാണു ചെയ്തത്. ആ തീരുമാനമാണ് അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ധീരകൃത്യമായി മാറിയത്!
ടാഗോറിന്റെ ജീവിതം നമ്മെ വലിയ ഒരു പാഠം പഠിപ്പിക്കുന്നു. പുരസ്കാരങ്ങളും മെഡലുകളും മനുഷ്യന്റെ നേട്ടങ്ങളെ അംഗീകരിക്കുന്നവയാണ്. അവ പ്രോത്സാഹനം നല്‍കുകയും സമൂഹത്തിന്റെ ആദരവ് പ്രകടിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍, മനുഷ്യന്റെ യഥാര്‍ഥ മഹത്വം അടങ്ങിയിരിക്കുന്നത് അവന്റെ മനഃസാക്ഷിയിലും സ്വഭാവത്തിലുമാണ്. അല്ലാതെ, അവന് ധരിക്കുന്ന ബഹുമതികളിലല്ല. തന്മൂലമാണ്, വിശുദ്ധ ഗ്രന്ഥം പറയുന്നത്, “സല്‍കീര്‍ത്തി സമ്പത്തിനെയും പൊന്നിനെയുംകാള്‍ വിലയേറിയതാണ് ’’ (സുഭാഷിതങ്ങള്‍ 22:1) എന്ന്.
ജീവിതത്തിന്റെ യഥാര്‍ഥ മൂല്യം അളക്കാനുള്ള അളവുകോല്‍ സമ്പത്തോ പ്രശസ്തിയോ ബഹുമതികളോ അല്ല; പ്രത്യുത നല്ല സ്വഭാവമാണെന്ന് ഈ വചനം നമ്മെ അനുസ്മരിപ്പിക്കുന്നു. ഇത് സത്യം തന്നെയാണ്. ദൈവപുത്രനായ യേശുവും മറ്റൊരു രീതിയില്‍ ചോദിക്കുന്നതു: “ഒരു മനുഷ്യന് ലോകം മുഴുവന്‍ നേടിയാലും തന്റെ ആത്മാവിനെ നഷ്ടപ്പെടുത്തിയാല്‍ അവനു എന്തു പ്രയോജനം?” (മര്‍ക്കോസ് 8:35).
ടാഗോറിന്റെ ഏറ്റവും വലിയ നേട്ടം നൊബേല്‍ സമ്മാനം നേടിയതോ സര് പദവിക്ക് അര്ഹനായതോ അല്ല. പ്രത്യുത, സത്യത്തിനും ധാര്മികമൂല്യങ്ങള്ക്കുംവേണ്ടി തനിക്കു ലഭിച്ച ഏറ്റവും വലിയ ബഹുമതി പോലും ത്യജിക്കാന്‍ തയാറായി എന്നതിലാണ്. ഭരണകൂടങ്ങള്‍ക്ക് ബഹുമതികള്‍ നല്‍കാനാവും. എന്നാല്‍, നമ്മുടെ വ്യക്തിത്വത്തിന് ഏറ്റവും വലിയ ബഹുമതി നല്‍കുന്നത് നമ്മുടെ മനഃസാക്ഷിയും നമ്മുടെ സ്വഭാവവുമാണെന്നതു മറക്കാതിരിക്കാം.
SUNDAY DEEPIKA
മനുഷ്യചരിത്രത്തെ പലപ്പോഴും മാറ്റിമറിച്ചിട്ടുള്ളതു വമ്പന്‍ യുദ്ധങ്ങളോ മഹാസാമ്രാജ്യങ്ങളോ ആയിരുന്നില്ല. പ്രത്യുത, മനുഷ്യന്റെ ചില കണ്ടുപിടിത്തങ്ങളായിരുന്നു. അവയില്‍ ഒന്നാണ് നാം വടക്കുനോക്കിയന്ത്രം എന്നു പറയുന്ന കോമ്പസ്.
വടക്കുനോക്കിയന്ത്രമില്ലാതെ ഒരു കപ്പല്‍ വിശാലമായ സമുദ്രത്തിലൂടെ യാത്രചെയ്യുകയാണെന്നു കരുതുക. ചുറ്റും വെള്ളം മാത്രം. കര അകലെ എവിടെയോ മറഞ്ഞിരിക്കുന്നു. രാത്രി മേഘങ്ങള്‍ നക്ഷത്രങ്ങളെ മറച്ചെന്നിരിക്കും. പകല്‍ കാര്‍മേഘങ്ങളും കൊടുങ്കാറ്റും മഴയും സൂര്യനെ മറച്ചേക്കാം. അപ്പോള്‍, ഏതു ദിശയിലേക്കാണു യാത്ര ചെയ്യേണ്ടതെന്നു നാവികര്‍ക്ക് അറിയാതെപോകുന്നു.
തന്മൂലം അവര്‍ സാധിക്കുന്നിടത്തോളം കരയോടു ചേര്‍ന്നാണ് യാത്ര ചെയ്തിരുന്നത്. തുറസായ സമുദ്രത്തിലേക്ക് കടക്കാന്‍ അവര്‍ ഭയപ്പെട്ടു. ധൈര്യം ഇല്ലാതിരുന്നതുകൊണ്ടല്ല, ദിശ അറിയാതിരുന്നതുകൊണ്ടാണ്. പിന്നീട് മനുഷ്യചരിത്രത്തെ മാറ്റിമറിച്ച ഒരു ചെറിയ ഉപകരണം രംഗപ്രവേശം ചെയ്തു, വടക്കുനോക്കിയന്ത്രം.
രണ്ടായിരത്തിലേറെ വര്‍ഷങ്ങള്‍ക്കു മുമ്പ് ചൈനയിലാണ് ആദ്യകാല വടക്കുനോക്കിയന്ത്രങ്ങള്‍ രൂപപ്പെട്ടതെന്നു ചരിത്രകാരന്മാര് കരുതുന്നു. ആദ്യം അവ യാത്രയ്ക്കല്ല, ദിക്കും ദിശയും സ്ഥലവും നിര്‍ണയിക്കാനാണ് ഉപയോഗിച്ചിരുന്നത്. പിന്നീട് ചൈനീസ് നാവികര്‍ അതു സമുദ്രയാത്രയ്ക്ക് ഉപയോഗിക്കാന്‍ തുടങ്ങി. ചൈനയില്‍നിന്ന് ഈ കണ്ടുപിടിത്തം അറബ് ലോകത്തേക്കും പിന്നീട് യൂറോപ്പിലേക്കും എത്തി.
അതിനുശേഷം ലോകം പഴയതുപോലെ ആയിരുന്നില്ല. ക്രിസ്റ്റഫര്‍ കൊളംബസ് അറ്റ്ലാന്റിക് സമുദ്രം കടന്നു. വാസ്കോഡഗാമ കടല്‍മാര്‍ഗം ഇന്ത്യയിലെത്തി. പോര്‍ച്ചുഗീസ് പര്യവേക്ഷകനായിരുന്ന ഫെര്‍ഡിനാന്‍ഡ് മഗല്ലന് 1519 മുതല്‍ 1522 വരെ യാത്രചെയ്ത് ലോകം ഉരുണ്ടതാണെന്നു പ്രായോഗികമായി തെളിയിച്ചു.
അതോടെ ലോകത്തിന്റെ ഭൂപടങ്ങള്‍ മാറി. വ്യാപാരം വളര്‍ന്നു. സംസ്കാരങ്ങള്‍ പരസ്പരം കണ്ടുമുട്ടി. അങ്ങനെ, ഒരു ചെറിയ സൂചി ലോകത്തിന്റെ ദിശതന്നെ മാറ്റിമറിച്ചു. ചരിത്രം ഇവിടംകൊണ്ട് അവസാനിക്കുന്നില്ല. വടക്കുനോക്കിയന്ത്രം ഇന്ന് നമ്മെ പഠിപ്പിക്കുന്ന ഒരു വലിയ ജീവിതപാഠമുണ്ട്.
വടക്കുനോക്കിയന്ത്രം എന്താണ് ചെയ്യുന്നത്? അതിലും പ്രധാനമായി എന്താണ് അതു ചെയ്യാത്തത്? വടക്കുനോക്കിയന്ത്രം ഒരു കപ്പലിനോട് ലക്ഷ്യസ്ഥാനം പറയുന്നില്ല. അതു യാത്ര തീരുമാനിക്കുന്നില്ല. കപ്പല്‍ ഓടിക്കുന്നില്ല. അതു ചെയ്യുന്നത് ഒരു കാര്യം മാത്രം. വടക്ക് എവിടെയാണെന്നു കാണിച്ചുതരുന്നു. ബാക്കി തീരുമാനം യാത്രക്കാരന്റേതാണ്. നമ്മുടെ ജീവിതവും അങ്ങനെതന്നെയാണെന്നു പറയാം.
ഓരോ ദിവസവും നാം ഓരോ തീരുമാനങ്ങളെടുക്കുന്നു. എന്തു പറയണം, എന്തു ചെയ്യണം, ആരെ വിശ്വസിക്കണം, എന്തിനെ പിന്തുടരണം, എന്താണ് ശരി, എന്താണ് തെറ്റ് എന്നിങ്ങനെ നിരവധി തീരുമാനങ്ങള്‍. ഈ തീരുമാനങ്ങള്‍ക്കിടയില്‍ നമുക്ക് വടക്കുനോക്കിയന്ത്രംപോലെ ഒരു ദിക്കുസൂചി വേണം. നമുക്കുള്ള ആ ദിക്കുസൂചിയാണ് നമ്മുടെ മനസാക്ഷി.
മനസാക്ഷി നമുക്ക് ശരിയായ ദിശ കാണിച്ചുതരുന്നു. അതു പിന്തുടരണമോ വേണ്ടയോ എന്നു നാം തീരുമാനിക്കുന്നു. ദൈവം മനുഷ്യനു നല്‍കിയിരിക്കുന്ന ഏറ്റവും വലിയ അനുഗ്രഹങ്ങളിലൊന്നാണ് ഈ സ്വാതന്ത്ര്യം.
എന്നാല്‍, ഒരു വടക്കുനോക്കിയന്ത്രം ശരിയായി പ്രവര്‍ത്തിക്കണമെങ്കില്‍ അതിന്റെ സമീപത്ത് ശക്തമായ കാന്തം ഉണ്ടാകരുത്. കാരണം, കാന്തം അടുത്തുവന്നാല്‍ സൂചി തെറ്റായ ദിശയിലേക്കു തിരിയാന്‍ തുടങ്ങും. ദിക്കുസൂചിക്ക് തകരാറൊന്നും സംഭവിച്ചിട്ടില്ല. പക്ഷേ, അതിന്റെ ദിശ മാറിയിരിക്കുന്നു.
നമ്മുടെ ജീവിതത്തിലും ഇതുതന്നെയാണു സംഭവിക്കുന്നത്. അഹങ്കാരം നമ്മുടെ മനസാക്ഷിയെ വഴിതെറ്റിക്കാം. അത്യാഗ്രഹം നമ്മുടെ തീരുമാനങ്ങളെ സ്വാധീനിക്കാം. ക്രോധം വിവേകത്തെ മറയ്ക്കാം. അസൂയ നമ്മുടെ കാഴ്ചയ്ക്ക് മങ്ങലേല്പിക്കാം. ഭയം ശരിയെന്ന് അറിയാവുന്ന കാര്യങ്ങളില്‍നിന്നു നമ്മെ പിന്തിരിപ്പിക്കാം.
തന്മൂലമാണ്, നാം ഇടയ്ക്കിടെ നമ്മുടെ മനസാക്ഷിയെ ശരിയായ ദിശയിലേക്ക് തിരിക്കേണ്ടത്. പ്രാര്‍ഥനയും ധ്യാനവും ദൈവവചനവുമൊക്കെ അതിനു സഹായിക്കുന്നു. ഇവയൊക്കെപ്പോലെ ഏറ്റവും പ്രയോജനപ്രദമായ ഒരു കാര്യമാണ് ആത്മപരിശോധന. ഉപനിഷത്തുകളിലെ ഋഷിമാര്‍ മനുഷ്യന്റെ ഏറ്റവും വലിയ യാത്ര പുറംലോകത്തിലേക്കല്ല, അകത്തേക്കാണെന്നു പഠിപ്പിച്ചു.
കഠോപനിഷത്ത് പറയുന്നു, “സ്രഷ്ടാവ് മനുഷ്യന്റെ ഇന്ദ്രിയങ്ങളെ പുറംലോകത്തിലേക്കാണ് തിരിച്ചിരിക്കുന്നത്. എന്നാല്‍, അക്ഷയജീവിതം അന്വേഷിക്കുന്ന ജ്ഞാനികള്‍ അകത്തേക്കു തിരിഞ്ഞ് ആത്മസത്യത്തെ കണ്ടെത്തുന്നു” (2:1). മനസിനെ ശുദ്ധീകരിക്കാതെ സത്യം കണ്ടെത്താനാവില്ലെന്ന് അവര്‍ വിശ്വസിച്ചു.
ദൈവപുത്രനായ യേശുവിന്റെ സന്ദേശവും ഇതേ ആത്മീയയാത്രയിലേക്കാണു ക്ഷണിക്കുന്നത്. എന്നാല്‍, യേശു ആ യാത്രയുടെ ലക്ഷ്യം കൂടുതല്‍ വ്യക്തമായി വെളിപ്പെടുത്തുന്നു. മനുഷ്യന്റെ യഥാര്‍ഥ സമ്പത്ത് പുറംലോകത്തിലെ നേട്ടങ്ങളിലല്ല, പ്രത്യുത ദൈവവുമായുള്ള ജീവനുള്ള ബന്ധത്തിലാണെന്ന് അവിടന്ന് നമ്മെ പഠിപ്പിച്ചു. അതുകൊണ്ടാണ്, മലമുകളിലെ പ്രസംഗം ആരംഭിക്കുമ്പോള്‍ യേശു പറഞ്ഞത്,
“ആത്മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്മാര്, സ്വര്‍ഗരാജ്യം അവരുടേതാകുന്നു” (മത്തായി 5:3). സ്വന്തം പരിമിതികള്‍ തിരിച്ചറിഞ്ഞ് ദൈവത്തെ ആശ്രയിക്കുന്നവരാണ് യഥാര്‍ഥത്തില്‍ ഭാഗ്യവാന്മാര് എന്നതാണ് ആ വചനത്തിന്റെ കാതല്‍.
മറ്റൊരവസരത്തില്‍ യേശു നമ്മെ ജീവിതത്തിന്റെ അടിസ്ഥാന ചോദ്യത്തിലേക്കു നയിക്കുന്നു. “ഒരുവന് ലോകം മുഴുവന്‍ നേടിയാലും തന്റെ ആത്മാവിനെ നഷ്ടപ്പെടുത്തിയാല്‍ അതുകൊണ്ട് എന്തു പ്രയോജനം.” (മര്‍ക്കോസ് 8:36). ഇന്നത്തെ ലോകത്ത് നാം അറിവും സമ്പത്തും സ്ഥാനമാനങ്ങളും സാങ്കേതികവിദ്യയും പിന്തുടരുന്നു. എന്നാല്‍, സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തി ലോകം മുഴുവന്‍ നേടിയാലും അതു വലിയ പരാജയമാണെന്ന് യേശു ഓര്‍മിപ്പിക്കുന്നു. പുറംലോകം കീഴടക്കുന്നതിനേക്കാള്‍ സ്വന്തം ഹൃദയത്തെ ദൈവത്തിലേക്കു തിരിക്കുക എന്നതിലാണ് യഥാര്‍ഥ വിജയം അടങ്ങിയിരിക്കുന്നത്.
മഹാത്മാഗാന്ധി ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്, “നീതിന്യായ കോടതികളെക്കാള്‍ ഉയര്‍ന്ന ഒരു കോടതിയുണ്ട്. അതു മനസാക്ഷിയുടെ കോടതിയാണ്.” എത്ര ആഴമുള്ള ചിന്ത! നിയമങ്ങള്‍ നമ്മുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിച്ചേക്കാം. എന്നാല്‍ മനസാക്ഷിയാണ് നമ്മുടെ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നത്.
ഉപനിഷത്തുകള്‍ നമ്മെ അകത്തേക്കു നോക്കാന്‍ പഠിപ്പിക്കുന്നു. യേശു ആത്മീയയാത്രയുടെ ലക്ഷ്യം വെളിപ്പെടുത്തുന്നു. ആ ലക്ഷ്യമാകട്ടെ ദൈവവുമായി സജീവബന്ധം സ്ഥാപിച്ച് അവിടന്ന് പറയുന്നതുപോലെ ജീവിക്കുക എന്നതാണ്.
അതു സാധിക്കാന്വേണ്ടിയാണ് മനസാക്ഷി എന്ന ദിക്കുസൂചിയെ ദൈവം ഓരോ ഹൃദയത്തിലും സ്ഥാപിച്ചിരിക്കുന്നത്. ആ ദിക്കുസൂചി തെറ്റായ ദിശയിലേക്കു തിരിയാതിരിക്കാന്‍ അതിനു സമീപത്ത് ലൗകികമോഹങ്ങളുടെ കാന്തശക്തി ഒരിക്കലും നാം കൊണ്ടുവരരുത്.
ഒരു ചെറിയ സൂചി ലോകത്തിന്റെ ചരിത്രം മാറ്റിമറിച്ചു. നമ്മുടെ ഉള്ളിലുള്ള ദിക്കുസൂചിയായ മനസാക്ഷിക്കു നമ്മുടെ ജീവിതവും ശരിയായി മാറ്റിമറിക്കാന്‍ കഴിയും. കാരണം, അത് എപ്പോഴും സത്യത്തിലേക്കും നന്മയിലേക്കും ദൈവത്തിലേക്കും ചൂണ്ടിക്കാണിച്ചുകൊണ്ടാണിരിക്കുന്നത്. ആ ദിക്കുസൂചിയുടെ പാത നമുക്ക് എപ്പോഴും പിന്തുടരാം.
SUNDAY DEEPIKA
കിഴക്കന്‍ വനാന്തര നദികളിലെ ജലസമ്പത്ത് വൈദ്യുതോർജമാക്കി കേരളത്തിന്റെ ഇരുട്ടകറ്റിയ ശബരിഗിരി പദ്ധതി ആരംഭിച്ചിട്ട് 60 വർഷം തികയുന്നു.
പത്തനംതിട്ട ജില്ലയിലെ നിബിഡവനപ്രദേശമായ ഗവിയില്‍ പടിഞ്ഞാറോട്ടൊഴുകുന്ന ഒട്ടനവധി നീര്‍ച്ചാലുകളെയും നദികളെയും അണകെട്ടി നിര്‍ത്തി കിലോമീറ്ററുകള്‍ ടണലുകളിലൂടെ അടിവാരമായ മൂഴിയാറിലെത്തിച്ചു വൈദ്യുതിയാക്കാമെന്ന സാധ്യതയ്ക്ക് 1966 ലാണ് സാക്ഷാല്ക്കാരമായത്.
കേരളത്തിലെ വലിയ രണ്ടാമത്തെ ജലവൈദ്യുതപദ്ധതിയായ ശബരിഗിരി നാടിനു പ്രകാശം ചൊരിയാന്‍ തുടങ്ങിയിട്ട് 60 വര്‍ഷം. പത്തനംതിട്ട ജില്ലയിലെ ശബരിഗിരി പദ്ധതിയുടെ നിര്‍മാണത്തുടക്കം 1962ലാണ്. 1966ല്‍ 300 മെഗാവാട്ട് സ്ഥാപിതശേഷിയോടെ കമ്മീഷന് ചെയ്ത സംരംഭം 2009ല്‍ 340 മെഗാവാട്ടിലേക്ക് ഉയര്‍ന്നു. പമ്പ, അഴുത വനാന്തര മലനിരകളിലെ പ്രകാശനിലയം കേരളത്തിലെ ഇതര ജലവൈദ്യുത പദ്ധതികളില്‍നിന്ന് ഏറെ വ്യത്യസ്തമാണ്. ശബരിഗിരിയില്‍ ആരംഭിക്കുന്ന വൈദ്യുതോത്പാദനം കക്കാട്, അള്ളുങ്കല്‍, കാരിക്കയം, മണിയാര്‍ പദ്ധതികളിലൂടെ പെരുനാട് ടെയ്ൽ റെയ്സ് വരെ നീളുന്നു. വനാന്തരത്തില്‍ ചെറുതും വലുതുമായ ജലസംഭരണികൾ, തുരങ്കങ്ങള്‍, പെന്‍സ്റ്റോക്ക് പൈപ്പുകള്‍ തുടങ്ങി വൈദ്യുതി ഉത്പാദനത്തില്‍ ഇതൊരു സംഭവംതന്നെയാണ്.
ചരിത്രത്തിലേക്ക്
ശബരി തപം ചെയ്ത ദേവഭൂമിയില്‍ പിറന്നതിനാലാണ് ഇതിന് ശബരിഗിരി എന്ന പേര് നല്‍കിയത്. ശബരിമലയ്ക്ക് തെക്കുകിഴക്കു മാറി പമ്പാനദിയിലും തെക്കുമാറി കക്കിയാറിലും പോഷകനദിയായ ആനത്തോട്ടിലും അണകൾ കെട്ടി വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ബ്രിട്ടീഷ് ഭരണ കാലത്തുതന്നെ ആലോചന തുടങ്ങിയിരുന്നു. അതിനുള്ള സര്‍വേ പൂര്‍ത്തിയായെങ്കിലും രൂപരേഖയായത് 1960ലാണ്. പമ്പ, കക്കി, ആനത്തോട് അണക്കെട്ടുകള്‍ കൂടാതെ കുള്ളാര്‍ ഗവി, മീനാര്‍ ഒന്ന്, മീനാര്‍ രണ്ട് എന്നീ ചെറിയ ഡാമുകളും പ്ലാനില്‍ ഇടം പിടിച്ചു.
1962ല്‍ അമേരിക്കന്‍ സാങ്കേതിക, സാമ്പത്തിക സഹായത്തോടൊപ്പം അമേരിക്കന്‍ കമ്പനി ഇബാക്കോ സര്‍വീസസ് നിര്‍മാണത്തില്‍ സഹകരിച്ചു. 1967 ഓഗസ്റ്റ് 27 ന് ഉപരാഷ്ട്രപതി വി.വി. ഗിരി ശബരിഗിരി നാടിന് സമര്‍പ്പിച്ചു.
പ്രധാന അണക്കെട്ടുകള്‍
പെരിയാര്‍ കടുവാസംരക്ഷണ മേഖലയിലെ കൊച്ചുപമ്പയില്‍ നിര്‍മിച്ച അണക്കെട്ടാണ് പമ്പ. 57 മീറ്റര്‍ ഉയരം. നീളം 281.48 മീറ്റര്‍. പമ്പയില്‍ സംഭരിക്കുന്ന വെള്ളം തുരങ്കം വഴി കക്കി ജലാശയത്തിലെത്തിക്കും.
കക്കിയാറിനു കുറുകെയുള്ള കക്കി അണക്കെട്ടാണ് ഇതിൽ വലിയ ജലസംഭരണി. ഉയരം 116.13 മീറ്റര്‍. നീളം 336 മീറ്റര്‍. കക്കിയാറിന്റെ പോഷകനദിയായ ആനത്തോടിന് കുറുകെയാണ് ആനത്തോട് ഡാം. കക്കിയുടെ ജലസംഭരണിയായിട്ടാണ് ആനത്തോടും പ്രവര്‍ത്തിക്കുന്നത്. പമ്പ സംഭരണി കക്കി അണക്കെട്ടുമായി 3.21 കിലോമീറ്റര്‍ ഭൂഗര്‍ഭ തുരങ്കം വഴി ബന്ധിപ്പിച്ചിട്ടുണ്ട്. ആനത്തോട് ഡാമില്‍നിന്ന് മൂന്ന് കൂറ്റന്‍ പെന്‍സ്റ്റോക്ക് പൈപ്പുകളിലൂടെ വെള്ളം മൂഴിയാര്‍ പവര്‍ ഹൗസിലെത്തിച്ചാണ് വൈദ്യുതി ഉത്പാദനം. കക്കി, പമ്പ ഡാമുകള്‍ 1966ലും ആനത്തോട് 1967ലും പൂര്‍ത്തിയായി. നിലവില്‍ ആറ് ജനറേറ്ററുകളുണ്ട്.
ശബരിഗിരി ഓഗ്മെന്റേഷൻ സ്കീം
പമ്പയുടെ പോഷകനദിയായ മൂഴിയാറിന്റെ മുകള്ഭാഗം കക്കി റിസർവോയറിന്റെ തെക്കുഭാഗത്തുകൂടിയാണ് ഒഴുകുന്നത്.
അപ്പര്‍ മൂഴിയാര്‍ അണക്കെട്ട് തുരങ്കംവഴി കക്കി ആനത്തോട് റിസര്‍വോയറിലേക്ക് വെള്ളം തിരിച്ചുവിടുന്നു. ഈ വെള്ളം വൈദ്യുതിക്കു പ്രയോജനപ്പെടുത്താന്‍ അപ്പര്‍ മൂഴിയാര്‍ ഡാം 1979 ലും കുള്ളാർ, ഗവി, മീനാര്‍ ഒന്ന്, മീനാര്‍ രണ്ട് അണക്കെട്ടുകള്‍ 1990 കളിലും പൂര്‍ത്തീകരിച്ചു. പമ്പ സംഭരണിയിലേക്കുള്ള ജലനിരപ്പ് ക്രമീകരിക്കുന്നത് ഈ അണക്കെട്ടുകളാണ്. കുള്ളാര്‍, ഗവി അണക്കെട്ടുകള്‍ വനമേഖലയിലെ പൊതുജലസംഭരണിയാണ്. ഇതില്‍നിന്നു വെള്ളം തുരങ്കത്തിലൂടെ മീനാര്‍ രണ്ട് സംഭരണിയിലേക്ക് തിരിച്ചുവിടുന്നു. തുടര്‍ന്ന് മറ്റൊരു തുരങ്കത്തിലൂടെ മീനാര്‍ ഒന്ന് സംഭരണിയിലെത്തിച്ച് കനാലിലൂടെ പമ്പ ഡാമിലേക്ക് തിരിച്ചുവിടുന്നു. ജലലഭ്യത കണക്കിലെടുത്ത് രണ്ടാമതൊരു വൈദ്യുതപദ്ധതികൂടി പരിഗണനയിലുണ്ട്. മൂഴിയാറില്‍ 200 മെഗാവാട്ട് ശേഷിയുള്ള ഒരു പവര്‍ ഹൗസുകൂടി നിര്‍മിച്ച് ശേഷി 540 മെഗാവാട്ടായി ഉയർത്താനാണ് ആലോചന. എന്നാല്‍ നടപടികള്‍ മന്ദഗതിയിലാണ്.
കക്കാട് പദ്ധതി
മൂഴിയാര്‍ പവര്‍ഹൗസില്‍ വൈദ്യുതി ഉത്പാദനത്തിനുശേഷം തള്ളുന്ന വെള്ളവും കക്കാട്ടാർ, ഗോപിയാര്, വേലുത്തോട് എന്നിവയിലെ ജലസമൃദ്ധി പ്രയോജനപ്പെടുത്തി മറ്റൊരു പദ്ധതി 1975ല്‍ വിഭാവനം ചെയ്തിരുന്നു. പ്രതിവര്‍ഷം 262 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള കക്കാട് വൈദ്യുതപദ്ധതിയുടെ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ രണ്ട് പതിറ്റാണ്ടു വേണ്ടിവന്നു. ഇതിനായി മൂഴിയാര്‍ പവര്‍ഹൗസിന് ഒരു കിലോമീറ്റര്‍ താഴെ കക്കാട്ടാറിന് കുറുകെ മൂഴിയാര്‍ അണക്കെട്ട് നിര്‍മിച്ചു. ആറ് കിലോമീറ്റര്‍ താഴെ വേലുത്തോട്ടില് മിനി ഡാമും പണിതു. പദ്ധതിയുടെ പവര്‍ഹൗസ് സീതത്തോട്ടിലാണ്. ശബരിഗിരി പദ്ധതിയുടെ ടെയില്‍റേസ് വെള്ളം ജലസേചനത്തിന് ഉപയോഗപ്പെടുത്താനാണ് പമ്പ ജലസേചന പദ്ധതി ലക്ഷ്യമിടുന്നത്. മൂഴിയാറിലെ വെള്ളം കക്കാട് നദിയിലെത്തിച്ച് മണിയാറിലെ തടയണയില്‍ സംഭരിക്കുന്നു. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ 21,135 ഹെക്ടറില്‍ ജലസേചനം ഉറപ്പാക്കുന്നതു മണിയാറിലെ വെള്ളമാണ്.
സ്വകാര്യ പദ്ധതികള്‍
സംസ്ഥാനത്തെ ആദ്യ സ്വകാര്യ ജലവൈദ്യുത നിലയം മണിയാര്‍ ജലസേചന പദ്ധതിയോടു ചേര്‍ന്നാണ്. കാര്‍ബോറാണ്ടം യൂണിവേഴ്സല്‍ ലിമിറ്റഡാണ് നടത്തിപ്പുകാര്‍. രണ്ടു മെഗാവാട്ട് സ്ഥാപിതശേഷിയോടെ 1995ല്‍ കമ്മീഷന് ചെയ്തു. കക്കാടിനും മണിയാറിനും മധ്യേ രണ്ട് ചെറുകിട പദ്ധതികള്‍കൂടി സ്വകാര്യമേഖലയിലുണ്ട്. അള്ളുങ്കലില്‍ 3.5 മെഗാവാട്ട് ശേഷിയില്‍ രണ്ട് ജനറേറ്ററുകള്‍ പ്രവര്‍ത്തിക്കുന്നു. ഇഡിസിഎല്ലിനാണ് നിയന്ത്രണം. ചിറ്റാര്‍ കാരിക്കയത്തെ അയ്യപ്പ ഇലക്ട്രിക് പ്രോജക്ട് അഞ്ച് മെഗാവാട്ടിന്റേതാണ്. സമാനമായ പദ്ധതി പെരുനാട്ടില്‍ കെഎസ്ഇബിയും നടത്തുന്നുണ്ട്. നാല് മെഗാവാട്ടാണ് സ്ഥാപിതശേഷി. കക്കാട് നദിയിലെ ജലലഭ്യതയും മൂഴിയാറിലെ ഉത്പാദനവും കണക്കിലെടുത്തു മാത്രമേ ചെറുകിട പദ്ധതികളില്‍ ഉത്പാദനം സാധ്യമാകുകയുള്ളൂ. 2018ലെ മഹാപ്രളയം ഈ പദ്ധതികളെയെല്ലാം സാരമായി ബാധിച്ചിരുന്നു. പവര്‍ ഹൗസുകള്‍ക്ക് അന്ന് സാരമായ തകരാറുകളുണ്ടായി.
40 ഏക്കര്‍ കാഴ്ചവിസ്മയം
കേരളത്തില്‍ സഞ്ചാരികളെ ഏറ്റവും ആകര്‍ഷിക്കുന്ന ഇടങ്ങളിലൊന്നാണ് ഗവി. ആങ്ങമൂഴിയില്‍നിന്നു ഗവി വരെ വനത്തിലൂടെ 55 കിലോമീറ്റര്‍ യാത്ര ചെയ്യാമെന്നതാണ് പ്രത്യേകത. ഇതിനിടെയിലാണ് വൈദ്യുതി ഉത്പാദനവുമായി ബന്ധപ്പെട്ട അത്ഭുതലോകം കാഴ്ചകൾ സമ്മാനിക്കുന്നത്. മൂന്ന് പ്രധാന ഡാമുകള്‍, നിരവധി ചെറുകിട സംഭരണികള്‍ എന്നിവയെല്ലാം കടന്ന് പെന്‍സ്റ്റോക്ക് പൈപ്പുകളും മൂഴിയാര്‍ പവര്‍ഹൗസിന്റെ വിദൂര ദൃശ്യവുമെല്ലാം ആസ്വാദ്യം. അരണമുടി ലുക്ക് ഔട്ട്, വാല്‍വ് ഹൗസ്, അരണമുടി പുല്ലുമേട്, വന്യമൃഗങ്ങൾ, ആനത്തോട് കക്കി ഡാമുകളില്‍ ബോട്ടിംഗ്, കൊച്ചുപമ്പ എന്നിവയൊക്കെ ഏറെ ഹൃദ്യം.
ശബരിഗിരി പദ്ധതി നിര്‍മാണത്തിന് കൊച്ചുപമ്പ വനമേഖലയില്‍ 1960 -70 കാലഘട്ടത്തില്‍ ഒരു ടൗണ്‍ഷിപ്പ് നിലവിലുണ്ടായിരുന്നു. ഇതിന്റെയെല്ലാം അവശേഷിപ്പുകള്‍ സഞ്ചാരികള്‍ക്കു കാണാം. കാനനമധ്യത്തില്‍ 40 ഏക്കറില്‍ നല്ല പ്ലാനിംഗോടെ നിർമിച്ചതാണ് ടൗണ്‍ഷിപ്പ്. പദ്ധതി നിര്‍മാണഘട്ടത്തില്‍ ഇവിടം ജീവനക്കാരെക്കൊണ്ട് നിറഞ്ഞിരുന്നു. എന്നാല്‍ 1990 മുതല്‍ താമസക്കാർ കുറഞ്ഞുതുടങ്ങി. മൂഴിയാര്‍ പവര്‍ഹൗസ് മേഖലയിലെ കോട്ടേജുകളേറെയും നശിച്ചു. അക്കാലത്ത് സിനിമ തിയറ്റര്‍, ബസ് സ്റ്റാന്‍ഡ്, സ്കൂളുകള്‍, ആശുപത്രി, മൈതാനം, ക്ലബ്, ക്ഷേത്രം എന്നിവയൊക്കെ മൂഴിയാറിലും പരിസരങ്ങളിലുമുണ്ടായിരുന്നു. കൊച്ചുപമ്പ ഗവ. യുപി സ്കൂള്‍ 1990കളുടെ അവസാനത്തോടെ പൂട്ടി. മൂഴിയാര്‍ എല്‍പി സ്കൂള്‍ നിലവിലുണ്ട്. ആദിവാസി വിഭാഗം കുട്ടികളാണ് പഠിതാക്കളേറെയും. അക്കാലത്തെ ബസ് സര്‍വീസുകള്‍ മിക്കതും നിലച്ചുവെങ്കിലും തിരുവനന്തപുരം- മൂഴിയാര്‍ ബസ് സര്‍വീസ് ഇപ്പോഴുമുണ്ട്.
SUNDAY DEEPIKA
1979ൽ പുറത്തുവന്ന ഐ.വി.ശശി ചിത്രമാണ് "ഏഴാം കടലിനക്കരെ.' അമേരിക്കയിൽ ചിത്രീകരിച്ച ആദ്യ മലയാളസിനിമ. ടെലിവിഷനൊന്നും ഇല്ലാതിരുന്ന കാലത്ത് മലയാളി പ്രേക്ഷകർ ആ സിനിമ അറിഞ്ഞാസ്വദിച്ചു. അമേരിക്കൻ വിസ്മയങ്ങൾ കണ്ട് ആനന്ദിച്ചു.
1776 ജൂലൈ നാലിന് മുൻ ബ്രിട്ടീഷ് കോളനികളായിരുന്ന 13 സംസ്ഥാനങ്ങൾ ഔദ്യോഗികമായി യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക എന്ന പേര് തങ്ങളുടെ സ്വാതന്ത്ര്യപ്രഖ്യാപനത്തിൽ ഉൾപ്പെടുത്തി. ആ പ്രഖ്യാപനത്തിന്റെ ഇരുനൂറ്റി അമ്പതാം വർഷമാണിത്. ഇപ്പോഴും അമേരിക്ക വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നു. അമേരിക്കയിലടക്കം നടക്കുന്ന ലോകകപ്പ് ഫുട്ബോളിന്റെ ലഹരിയിലാണ് ലോകത്തോടൊപ്പം കേരളവും.
അമേരിക്കയുടെ ഇപ്പോഴത്തെ പ്രസിഡന്റ് ഡോണൾഡ് ട്രംപും തീർന്നിട്ടും തീർന്നിട്ടും തീരാത്ത ഇറാൻ യുദ്ധവും ഹോർമുസ് കടലിടുക്കും ചേർന്ന് കേരളത്തിലെ അടുക്കളകളെ ഞെരിക്കുന്ന കാലവും കൂടിയാണിത്. അമേരിക്കയെ ഓർത്ത് നമ്മൾ പല്ലു ഞെരിക്കുന്ന കാലവും. ട്രംപും അമേരിക്കയും ലോകത്തിന്റെ സ്വാസ്ഥ്യം കെടുത്തുകയാണ്.മലയാളികൾക്ക് അമേരിക്ക ഇപ്പോൾ പണ്ടത്തെ അമേരിക്കയല്ല. അങ്ങോട്ടുള്ള യാത്രകൾ ധാരാളം. അവിടത്തെപ്പോലെ പല അതിശയക്കാഴ്ചകളും ഇവിടെയുമെത്തി.
ഈ സാഹചര്യത്തിലാണ് അമേരിക്കൻ സ്വാതന്ത്ര്യത്തിന്റെ ഇരുനൂറ്റമ്പതാം വാർഷികമെത്തുന്നത്. സാംസ്കാരിക വൈവിധ്യം, സാങ്കേതിക മുന്നേറ്റം, പൗരസ്വാതന്ത്ര്യം എന്നിവയ്ക്ക് പേരുകേട്ടതാണ് അമേരിക്കയുടെ ചരിത്രം. ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക, സൈനിക ശക്തി. അമേരിക്കയുടെ പരിണാമത്തെക്കുറിച്ചും അവിടത്തെ ജീവിതത്തെക്കുറിച്ചും പറയാൻ ഏറ്റവും അർഹതയുള്ളത് കേരളത്തിന്റെ ലോകസഞ്ചാരിയായ സന്തോഷ് ജോർജ് കുളങ്ങരയ്ക്കുതന്നെ. അദ്ദേഹവുമായി നടത്തിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങൾ:
? അമേരിക്കൻ സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റെ 250ാം വർഷത്തിലെത്തുമ്പോൾ ആ രാജ്യത്തിന്റെ തുടക്കം എങ്ങനെ വിലയിരുത്താം
= ലോകത്തിന്റെ പലയിടത്തുമെന്നതുപോലെ കുടിയേറിയെത്തിയവരാണ് അമേരിക്കയെയും പടുത്തുയർത്തിയത്. എത്തിയവർ നാടിന്റെ ഉടമസ്ഥരും ഭരണാധികാരികളുമായി. ശൂന്യമായ നാട്ടിലേക്കല്ല കുടിയേറ്റമുണ്ടായത് എന്നോർക്കണം. തദ്ദേശീയരായ ജനത അവിടെ ഉണ്ടായിരുന്നു. റെഡ് ഇന്ത്യൻസും നേറ്റീവ് അമേരിക്കൻസും.
അവരെ ഇല്ലാതാക്കിക്കൊണ്ടുള്ള സംസ്കാരമാണുണ്ടായത്. ചരിത്രം ഭരണാധികാരികളുടേതാണല്ലൊ. അങ്ങനെ കുടിയേറ്റക്കാരുടെ ചരിത്രമായി അമേരിക്കൻ ചരിത്രം. അശോക ചക്രവർത്തിയുടെ ഭരണനേട്ടങ്ങൾ അശോകൻതന്നെ രേഖപ്പെടുത്തിയ ശിലകളിൽ നിന്നാണല്ലൊ നമ്മളറിയുന്നത്. 2000 വർഷം മുമ്പു ജീവിച്ചിരുന്ന സാധാരണക്കാരോ കർഷകരോ ഒന്നും ഞങ്ങളുടെ അനുഭവം ഇങ്ങനെയാണെന്നു കൊത്തിവച്ചിട്ടില്ല.
? കുടിയേറ്റത്തിൽനിന്ന് സ്വാതന്ത്ര്യത്തിലേക്കുള്ള യാത്രയോ
= കുടിയേറി എത്തിയവർക്ക് കുറേ പ്രശ്നങ്ങളുണ്ടായിരുന്നു. യൂറോപ്പിലെ പല രാജ്യങ്ങളിൽനിന്നാണ് പ്രധാനമായും ആളുകളെത്തിയത്. ബ്രിട്ടൻ നിയന്ത്രണത്തിൽ നിർത്താൻ കുറേ ശ്രമിച്ചു. അതോടെ ബ്രിട്ടനിൽനിന്ന് സ്വാതന്ത്ര്യം നേടേണ്ടതായിവന്നു. ജോർജ് വാഷിംഗ്ടണൊക്കെ നേതൃത്വം നല്കി ആ സ്വാതന്ത്ര്യം നേടിയെടുത്തു. സ്വാതന്ത്ര്യം നേടുമ്പോൾ നമ്മളെങ്ങനെ ജീവിക്കും, എങ്ങനെ അതിജീവിക്കും എന്ന ചോദ്യത്തിൽനിന്ന് അവർക്കൊരു വാശിയുണ്ടായി. അതിജീവനത്തിനായി സാങ്കേതികവിദ്യകളൊക്കെ അവർ മാറ്റിയെടുത്തു.
അതാണ് ആദ്യഘട്ടത്തിൽ അവരുടെ മികവ്. ബ്രിട്ടൻ മാത്രമല്ല, പല യൂറോപ്യൻ രാജ്യങ്ങളുടെ കോളനികളും അവിടെയുണ്ടായിരുന്നു. ഒടുവിൽ പ്രധാന ശക്തി ബ്രിട്ടനായെന്നുമാത്രം. അമേരിക്കൻ ഐക്യനാടുകൾ (യുഎസ്എ) ആയി മാറുമ്പോൾ സ്ഥാപകപിതാക്കൻമാർ എന്ന് അവർ വിളിക്കുന്ന ദീർഘവീക്ഷണമുള്ള മഹാന്മാരായ നേതാക്കളാണ് അവരുടെ ഭരണരീതികളും ഭരണഘടനയും രൂപപ്പെടുത്തിയത്. അതാണ് അവരുടെ അടിസ്ഥാനശിലകൾ. അതിന്നും ആ രാജ്യത്തെ ശക്തമായി മുന്നോട്ടു കൊണ്ടുപോകുന്നുണ്ട്.
? അമേരിക്കൻ ജീവിതത്തിൽ സ്വാതന്ത്ര്യ (liberty)ത്തിനുള്ള സ്ഥാനം എന്താണ്
= മനുഷ്യന്റെ സ്വാതന്ത്ര്യത്തിലൂന്നിയ സംവിധാനമാണവിടെ കൊണ്ടുവന്നത്. യൂറോപ്പിൽ ബ്രിട്ടനും സ്പെയിനുമടക്കം പലയിടത്തും രാജഭരണം നടക്കുന്നു. അങ്ങനെയുള്ള ഏകാധിപത്യ സംവിധാനത്തെ അമേരിക്ക മാറ്റിയെടുക്കുകയായിരുന്നു. ജനാധിപത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ശക്തി അവർ ഉൾക്കൊണ്ടു.
പക്ഷേ, ഒന്നു മനസിലാക്കണം. ലിബർട്ടിയെന്നാൽ എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യമല്ല. ഒരാൾക്കുള്ളതിനു തുല്യമായ സ്വാതന്ത്ര്യം മറ്റേയാൾക്കുമുണ്ട്. അതായത് സമ്പന്നനും ദരിദ്രനും ഒരേ അവകാശമുണ്ടാകണം. പക്ഷേ അതുമുഴുവൻ അമേരിക്കയിൽ നടപ്പിലായോ എന്നു ചോദിച്ചാൽ ഇല്ലെന്നു പറയേണ്ടിവരും. എന്നാലും പൊതുവെ അമേരിക്കൻ നഗരങ്ങളിലായാലും ഗ്രാമങ്ങളിലായാലും ലിബർട്ടി എന്നതാണ് അവരുടെ അടിസ്ഥാനവാക്യം. എല്ലാവർക്കും യാത്ര ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാൽ മറ്റുള്ളവർക്ക് ദോഷമാകുന്ന വിധം കാറോടിക്കാൻ അവകാശമില്ല. അങ്ങനെ ചെയ്താൽ പിടിക്കപ്പെടും. എല്ലാ കാര്യങ്ങളിലും സാമൂഹികമായ അത്തരമൊരു നിഷ്ഠ ആദ്യമായി കൊണ്ടുവന്ന രാജ്യം അമേരിക്കയാണ്.
? സോവ്യറ്റ് ചേരിയുമായുള്ള ശീതയുദ്ധം അവരെ എങ്ങനെ മാറ്റി
= രണ്ടാം ലോകമഹായുദ്ധത്തിനുശേഷം സോവ്യറ്റ് ചേരിയുമായുള്ള സംഘർഷത്തിന്റെ കാലത്ത് സാങ്കേതികവിദ്യയിൽ മത്സരമുണ്ടായി. അതിലവർ സോവ്യറ്റ് യൂണിയനെയാണ് ലക്ഷ്യംവച്ചതെങ്കിലും സോവ്യറ്റ് ചേരിയിലുള്ള രാജ്യങ്ങളെയെല്ലാം കണക്കിലെടുത്ത് അപ്രമാദിത്വത്തിനുവേണ്ടിയുള്ള വലിയൊരു കുതിപ്പായിരുന്നു. അത് സാങ്കേതികവിദ്യയിലും സാമ്പത്തികരംഗത്തും അമേരിക്കയ്ക്ക് വലിയ നേട്ടമുണ്ടാക്കി. അങ്ങനെയാണവർ ലോകശക്തിയായി വളർന്നത്. ആ വളർച്ച മറ്റു ലോകരാജ്യങ്ങളുടെ വിധി നിർണയിക്കാനുള്ള സ്വാതന്ത്ര്യമായി അവർ കണ്ടു. അതോടെ ലോകത്തിന്റെ സമതുലനം തെറ്റിക്കുന്ന നിലയിലേക്കു പോയി. ഏറ്റവുമവസാനം നമ്മളിപ്പോൾ കാണുന്ന ഇറാൻ യുദ്ധംവരെ ആ തുടർച്ച നമുക്കു കാണാം.
? അമേരിക്കയിലെ പൗരബോധത്തെക്കുറിച്ച് യാത്രകളിൽനിന്ന് എന്താണറിഞ്ഞത്
= അമേരിക്കയിൽ മാത്രമല്ല, എല്ലാ വികസിതനാടുകളിലും പൗരബോധം കാണാൻ പറ്റും. വിദ്യാഭ്യാസംകൊണ്ടും മറ്റും മനുഷ്യനുണ്ടായ മനോവികസനമാണ് ഉദ്ദേശിച്ചത്. വലിയ കെട്ടിടങ്ങൾ കൊണ്ടുള്ള വികസനമല്ല. അനുകൂലമായ സാഹചര്യമുണ്ടാകുമ്പോഴാണ് പൗരബോധവുമുണ്ടാകുന്നത് എന്നതും സത്യമാണ്. കുറച്ചുദിവസം മുമ്പ് ഉത്തര അയർലൻഡിൽ തെരുവിലേക്കിറങ്ങിയ വെള്ളക്കാർ കാണുന്ന ഓരോ വീടും കാറും അടിച്ചുതകർക്കുന്ന ദൃശ്യവും നമ്മൾ കണ്ടു. പൗരബോധമുള്ള സമൂഹം തന്നെയാണ് അതൊക്കെ ചെയ്യുന്നത്. സാഹചര്യംകൂടി അനുകൂലമാകണമെന്നതാണ് അതിന്റെയർഥം. നമ്മുടെ നാട്ടിലാണെങ്കിൽ സാഹചര്യം അനുകൂലമാണെങ്കിലും പൗരബോധമില്ല എന്നതാണ് വ്യത്യാസം.
? അമേരിക്ക മലയാളികളുടെകൂടി സ്വപ്നഭൂമിയാണ്. അവിടത്തെ മലയാളി സമൂഹത്തിന്, അല്ലെങ്കിൽ ഇന്ത്യൻ സമൂഹത്തിന് വേണ്ടത്ര ഉയരങ്ങളിലെത്താനായിട്ടുണ്ടോ
= അവിടത്തെ മലയാളി സമൂഹം എണ്ണത്തിൽ വളരുന്നുണ്ട് എന്നല്ലാതെ അതിന് ആനുപാതികമായി അവരെത്തേണ്ട സ്ഥലങ്ങളിലെത്തുന്നുണ്ടോ എന്നു സംശയമാണ്. അവിടത്തെ ജൂതസമൂഹത്തെ നോക്കുക. അവരുടെ എണ്ണം. മലയാളി അല്ലെങ്കിൽ ഇന്ത്യൻ സമൂഹം. അവരുടെ എണ്ണം. അതിനെ അവരെത്തിയ പദവികൾ, ഔന്നത്യം, അവരുടെ സ്വാധീനം എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ മറ്റു പല സമൂഹങ്ങളും എത്തിയ ഉയരങ്ങളിൽ നമുക്കെത്താൻ പറ്റിയിട്ടില്ല എന്നു കാണാം.
എങ്കിലും ചില പട്ടണങ്ങളിലെ മേയർ പദവിയുൾപ്പെടെ പല മേഖലകളിലും ഉയർന്നുവരുന്നുണ്ട്. പക്ഷേ രണ്ടാം തലമുറപോലും വേണ്ടത്ര ഉയരത്തിലേക്കു പോയിട്ടുണ്ടോ എന്നു ചോദിച്ചാൽ ഇല്ല എന്നു പറയേണ്ടിവരും. അവിടെയും ഉദ്യോഗസ്ഥനാകുക, കൃത്യമായി ശമ്പളം വാങ്ങുക, സ്വസ്ഥമായി ജീവിക്കുക എന്ന ചിന്തയാണ് പൊതുവെ നമ്മുടെ ആളുകൾക്ക്.
? അമേരിക്കൻ സ്വപ്നം എന്നത് ലോകമെമ്പാടുമുണ്ടായിരുന്നു. ഇപ്പോഴും അമേരിക്ക തന്നെയാണോ അവസരങ്ങളുടെ ആത്യന്തിക ഭൂമി
= അങ്ങനെ പറയാൻ പറ്റില്ല. അമേരിക്കയിൽ ഒത്തിരി പ്രതിസന്ധികളുണ്ട്. അങ്ങോട്ടുള്ള കുടിയേറ്റംതന്നെ പ്രശ്നമാണ്. മിടുക്കുള്ളവരെ എല്ലാവർക്കും വേണം. മിടുക്കു കുറഞ്ഞവർക്കാണ് പ്രശ്നം. മിടുക്കനായ ഒരു ന്യൂറോസർജന് എവിടെയും ജോലിക്ക് സാധ്യതയുണ്ട്. എന്നാൽ സാധാരണ തൊഴിലാളിയെ അവർക്കാർക്കും വേണ്ട.
അത്തരം സാഹചര്യങ്ങൾ ലോകത്തെല്ലായിടത്തും ഒരുപോലെയാണെന്നാണ് തോന്നുന്നത്. അമേരിക്ക തീർച്ചയായും കുടിയേറ്റക്കാരുടെ രാജ്യമാണ്. എന്നാൽ ഇപ്പോൾ അവരങ്ങനെയല്ല ചിന്തിക്കുന്നത്. ആദ്യം കുടിയേറിയവർ നാട്ടുകാരും പിന്നീടു വരുന്നവർ നിയമവിരുദ്ധ കുടിയേറ്റക്കാരും എന്ന മനോഭാവമാണിപ്പോൾ. ആദ്യം വന്നവനാണല്ലൊ എവിടെയും അധികാരം കൂടുതൽ.
? റെഡ് ഇന്ത്യൻസ് പോലുള്ള തദ്ദേശീയരെ അവരെങ്ങനെയാണ് കാണുന്നത്. അവരുടെ സംസ്കാരവും പൈതൃകവും സംരക്ഷിക്കുന്നുണ്ടോ
= ഉണ്ട്. ആദ്യകാലത്തൊന്നും തദ്ദേശീയ അമേരിക്കക്കാരോട് വലിയ സഹതാപം കാണിച്ചിരുന്നില്ലെങ്കിലും ഇപ്പോൾ ലോകത്തെ കാണിക്കാൻ വേണ്ടിയിട്ടും ഭരണഘടന കൊടുത്തിട്ടുള്ള ചില അവകാശങ്ങളുടെ പേരിലും അവശേഷിക്കുന്ന തദ്ദേശീയർക്ക് നല്ല പരിഗണന കൊടുക്കുന്നുണ്ട്. ഉദാഹരണത്തിന് കാസിനോകൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ കിട്ടുന്ന വരുമാനത്തിന്റെ വലിയൊരു പങ്ക് ഇവർക്കാണ്.
? 250 വർഷത്തെ ചരിത്രം അവരെങ്ങനെയാണ് കാത്തുസൂക്ഷിക്കുന്നത്. സ്മാരകങ്ങൾ, മ്യൂസിയങ്ങൾ എന്നിവയിലൂടെയാണോ. ഇക്കാര്യത്തിൽ ഇന്ത്യയുമായി താരതമ്യമുണ്ടോ
= ഇന്ത്യയിൽ ആർക്കിയോളജിക്കൽ സർവേ വകുപ്പ് സംരക്ഷിക്കുന്നത് നല്ല രീതിയിലാണ്. കുഴപ്പം നമ്മുടെ നാട്ടുകാർക്കാണ്. കേറരുതെന്ന് പറയുന്നിടത്ത് കേറി നിൽക്കുക, പൗരാണിക ക്ഷേത്രത്തിന്റെ ഏറ്റവും മുകളിൽ കയറി എങ്ങനെയാണൊരു സെൽഫിയെടുക്കുക എന്നു ചിന്തിക്കുക, മാലിന്യങ്ങൾ തള്ളുക, പുൽത്തകിടികളിലൂടെ നടക്കുക ഇതൊക്കെയാണ് നമ്മുടെ ആൾക്കാരുടെ പരിപാടി. നേരത്തേ പറഞ്ഞതുപോലെ പൗരബോധത്തിന്റെ കുറവ്.
ഇന്ത്യയിലെ ഇത്തരം കേന്ദ്രങ്ങളിൽ ചെന്നാൽ ഏറ്റവുമധികം കേൾക്കുന്നത് സെക്യൂരിറ്റി വിഭാഗത്തിന്റെ വിസിലടി ശബ്ദമാണ്. ഒരുത്തനെ വിസിലടിച്ച് പുല്ലിന്റെ പുറത്തുനിന്നിറക്കുമ്പോഴേക്കും മറ്റവൻ അമ്പലത്തിനു മുകളിൽ പൊത്തിപ്പിടിച്ചു കയറും! അച്ചടക്കമില്ലാത്ത സമൂഹത്തിന്റെ പണിയാണിത്. ഈ പ്രശ്നം അമേരിക്കപോലുള്ള രാജ്യങ്ങളിലില്ല. അവിടെ സെക്യൂരിറ്റിപോലും വേണ്ട. അവർക്കറിയാം ഒരു പ്രത്യേകസ്ഥലത്ത് എങ്ങനെ പെരുമാറണമെന്ന്. അത് സ്കൂളിൽത്തന്നെ പഠിപ്പിച്ചിട്ടുണ്ട്. ഇതാണ് അവിടെയും ഇവിടെയുമുള്ള വ്യത്യാസം. സംരക്ഷണത്തിന്റെ വ്യത്യാസത്തേക്കാൾ മനുഷ്യരുടെ തോന്ന്യാസത്തിലെ വ്യത്യാസം.
? അമേരിക്കൻ യാത്രകളിലെ സവിശേഷമായ എന്തെങ്കിലും അനുഭവം ഓർത്തെടുക്കാമോ
= അമേരിക്കയിൽ ലാൻഡ്സ്കേപ്പിന്റെ ഒത്തിരി വ്യത്യാസമുണ്ട്. ഫ്ലോറിഡയിലെ കീ വെസ്റ്റ് പ്രദേശത്തുകൂടി യാത്രചെയ്യുന്നതുപോലെയല്ല മൊണ്ടാന സ്റ്റേറ്റിലൂടെ പോകുന്നത്. ലാസ് വേഗാസിന്റെ അനുഭവമല്ല, ന്യൂയോർക്കിലേത്. ലോകത്തെ ഒട്ടുമുക്കാലും ഭൂപ്രകൃതി അമേരിക്കയിലുണ്ട്. ഇന്ത്യയെപ്പോലെ വൈവിധ്യം. പാറക്കെട്ടുകളുള്ള പർവതങ്ങൾ, മഞ്ഞുമൂടിയ സ്ഥലങ്ങൾ, മരുഭൂമി, ഗ്രാൻഡ് കാനിയൻ പോലുള്ള പ്രകൃതിയുടെ അദ്ഭുതങ്ങൾ, അലാസ്ക പോലെ ഉത്തരധ്രുവത്തോടടുത്തു കിടക്കുന്ന പ്രദേശങ്ങൾ തുടങ്ങിയ വൈവിധ്യം ഏതാണ്ടെല്ലാംതന്നെ അനുഭവിക്കാൻ കഴിഞ്ഞിട്ടുണ്ട്.
ആദ്യത്തെ യാത്രകളിൽ അമേരിക്ക വലിയ ആവേശമാകുമെങ്കിലും പിന്നെപ്പിന്നെ അദ്ഭുതം കുറഞ്ഞുവന്നു. ഞാൻ ആദ്യ അമേരിക്കൻയാത്ര നടത്തുന്ന കാലത്തെ ഇന്ത്യയിൽനിന്ന് ഇവിടത്തെ സംവിധാനങ്ങളും റോഡുകളും സൗകര്യങ്ങളും സൂപ്പർമാർക്കറ്റുകളും മാളുകളും മറ്റൊരു ലെവലായി. അങ്ങനെ അമേരിക്കൻകാഴ്ചയുടെ ഷോക്ക് കുറഞ്ഞു. ലുലു മാളിലൊക്കെ പോയിട്ടുള്ളവർക്ക് അമേരിക്കയിലെ മാളുകളൊന്നും അദ്ഭുതമല്ല. ആദ്യം പോയപ്പോൾ പക്ഷേ അങ്ങനെയായിരുന്നില്ല.
? മനുഷ്യജീവിതത്തിന്റെ വൈവിധ്യങ്ങളോ
= മനുഷ്യജീവിതത്തിൽ അവിടെ വലിയ വൈവിധ്യമില്ല. നെവാദ മരുഭൂമിയിൽകൂടിയൊക്കെ പോകുമ്പോൾ ചില വിദൂരസ്ഥലങ്ങളിലെ ഗ്രാമങ്ങളുണ്ട്. ജയിലിൽനിന്ന് വിട്ടയച്ച കുറ്റവാളികളും മറ്റും ചേർന്ന ചില സമൂഹങ്ങൾ. അവരെ പൊതുസമൂഹം സ്വീകരിക്കില്ല. അതൊക്കെ കുറച്ചു ദരിദ്രവും പ്രാകൃതവുമായ സ്ഥലങ്ങളാണ്. അവിടൊക്കെ ഞാൻ പോയിട്ടുണ്ട്. അതൊക്കെ വിചിത്രമായ അനുഭവമായിരുന്നു. അമേരിക്കയിൽ ഇങ്ങനെയൊക്കെയുള്ള ഇടങ്ങളുണ്ടോ എന്ന ആശ്ചര്യം.
തകരം മേഞ്ഞ വീടുകളും പലകയടിച്ച ഭിത്തിയൊക്കെയുള്ള ദാരിദ്ര്യം പിടിച്ച സ്ഥലങ്ങൾ. അവർ ഉപേക്ഷിക്കപ്പെട്ട ആളുകളാണ്. ബലാത്സംഗക്കേസുകളിലൊക്കെപ്പെട്ടശേഷം ജയിൽ മോചിതരാകുന്നവർക്ക് പൊതുസമൂഹത്തിൽ വീടു കിട്ടാനൊക്കെ ബുദ്ധിമുട്ടാണ്. അങ്ങനെയുള്ളവർ ഇത്തരം സ്ഥലങ്ങളിൽച്ചെന്ന് താമസമുറപ്പിക്കും. അമേരിക്കയുടെ വേറൊരു മുഖമാണ് അവിടങ്ങളിൽ കാണാൻ സാധിച്ചിട്ടുള്ളത്.
? അമേരിക്കൻ യാത്രകൾക്കിടയിൽ മനുഷ്യത്വത്തിന്റെ ഉള്ളിൽത്തട്ടിയ ഏതെങ്കിലും അനുഭവമുണ്ടോ
= അങ്ങനെ ഒരു പ്രത്യേകനാട്ടിൽ കുറേ ആളുകൾ നമ്മളെ സഹായിക്കും, വേറെ കൂട്ടർ നമ്മളെ സഹായിക്കില്ല എന്നൊന്നുമില്ല. ഇത് ലോകത്തെവിടെയും ഒരുപോലെയാണ്. പിന്നെയുള്ളത് ഭാഷയുടെ പ്രശ്നം. പ്രതിസന്ധിയുണ്ടെന്ന് പറഞ്ഞുകൊടുക്കാൻ പറ്റുന്ന ഒരു ഭാഷ വേണ്ടേ. അതാണ് ചിലയിടത്തു ചെന്നാൽ സഹായംകിട്ടാൻ തടസം നിൽക്കുന്നത്. മനുഷ്യരുടെ നന്മയുടെ അളവും തിന്മയുടെ അളവും ലോകത്തെല്ലായിടത്തും ഒരേ അളവിലാണ്.
അമേരിക്കക്കാരനായതുകൊണ്ട് നന്മ കൂടുതലോ ഇന്ത്യക്കാരനായതുകൊണ്ട് തിന്മ കൂടുതലോ ഒന്നുമില്ല. നമ്മളൊരു ഗ്രാമത്തിൽ ചെന്നാൽ 90 ശതമാനവും നല്ല മനുഷ്യരായിരിക്കും. അഞ്ചെട്ടു ശതമാനം സംശയാലുക്കളായിരിക്കും. മൂന്നുനാലു ശതമാനം പ്രശ്നക്കാരുമായിരിക്കും. സംശയാലുക്കളും പ്രശ്നക്കാരും വന്ന് എടങ്കോലിടാം. എങ്കിലും പൊതുവേ മനുഷ്യരെ സഹായിക്കാൻ തയാറുള്ളവരാണ് ബഹുഭൂരിപക്ഷംപേരും എന്നാണ് എന്റെ അനുഭവം. അമേരിക്കയിലും പൊതുവേ അങ്ങനെയാണ്.
? അമേരിക്കൻ ടൂറിസം മോഡലിന് എന്തെങ്കിലും സവിശേഷതകൾ കണ്ടിട്ടുണ്ടോ
= ടൂറിസം മോഡലുകളല്ല അമേരിക്കയ്ക്ക് പ്രധാനം. അവരുടെ സാങ്കേതികവിദ്യകൊണ്ട് അവിടെ സ്വാഭാവികമായി സംഭവിച്ച മാറ്റങ്ങളൊക്കെ ലോകത്തിനു വളരെ മുമ്പേ നടന്ന കാര്യങ്ങളായതുകൊണ്ട് മറ്റു നാടുകൾക്കെല്ലാം അതു കൗതുകമായി. ആ കൗതുകമാണ് ടൂറിസമായി മാറിയത്. സാൻഫ്രാൻസിസ്കോയിൽ ചെല്ലുമ്പോൾ കടലിടുക്കിനു കുറുകെ നിർമിച്ച വലിയൊരു പാലം. അതവരുടെ ആവശ്യമായിരുന്നു. അതാണ് ഗോൾഡൻ ഗേറ്റ് ബ്രിഡ്ജ്.
സാൻഫ്രാൻസിസ്കോയിൽ മറ്റിടങ്ങളിൽനിന്ന് ചെല്ലുന്നവർക്കെല്ലാം ആ പാലം ഒരദ്ഭുതമായി മാറി. നാസയിൽ ടൂറിസ്റ്റുകൾ എത്തുന്നുണ്ട്. അത് ടൂറിസത്തിലുവേണ്ടി ഉണ്ടാക്കിയ സ്ഥാപനമല്ലല്ലൊ. സ്റ്റാച്യു ഓഫ് ലിബർട്ടി പോലും ടൂറിസത്തിനുവേണ്ടി പണിതതല്ല. ചരിത്രസ്മാരകമായിരുന്നു. ഇങ്ങനെയാണ് അമേരിക്കയിൽ ടൂറിസം വികസിച്ചത്. അടുത്തകാലത്ത് എവിടെയെങ്കിലും അമേരിക്കയുടെ ടൂറിസം പരസ്യം കണ്ടിട്ടുണ്ടോ? അങ്ങനെ പരസ്യം ചെയ്ത് വിളിക്കേണ്ട കാര്യം അവർക്കില്ല. എന്നാൽ ഏറ്റവും കൂടുതൽ ആളുകൾ ടൂറിസം വീസയ്ക്കുവേണ്ടി കാത്തുനിൽക്കുന്നത് അമേരിക്കയിൽ പോകാനാണ്.
ഇന്ത്യയിൽ സർദാർ പട്ടേലിന്റെ പ്രതിമയുണ്ടാക്കിയപ്പോൾ വിമർശനമുണ്ടായി. പട്ടിണികിടക്കുന്നവന് കൊടുക്കേണ്ട കാശല്ലേ എന്ന്. അങ്ങനെ അതിനെ കാണരുത്. പട്ടിണി മാറ്റിയിട്ടല്ല ലോകത്ത് എല്ലാ കാര്യങ്ങളും നടത്തിയിട്ടുള്ളത്. നാസ ബഹിരാകാശ ദൗത്യം നിർവഹിക്കുമ്പോൾ അമേരിക്കയിലാരും തെരുവിൽ കിടന്നുറങ്ങുന്നില്ലേ? ഇത് രണ്ട് ദർശനമാണ്. ഭാവിയിൽ മനുഷ്യർ കാണാൻ വരുമെന്നു ചിന്തിച്ചിട്ടല്ലല്ലോ ഷാജഹാൻ താജ്മഹാൽ ഉണ്ടാക്കിയത്. പിന്നീടിന്നുവരെ എത്ര കോടിയാളുകൾ അത് കാണാൻ വന്നു. ആ വന്ന ആളുകൾ ചെലവഴിച്ച പണം ഇക്കണോമി വളർത്തിയില്ലേ. പട്ടേൽ പ്രതിമയൊക്കെ ഒരു ചിഹ്നമാണ്. നമുക്കും പലതും ചെയ്യാൻ കഴിയുമെന്ന് കാണിക്കുന്ന ചിഹ്നം. പ്രതിമയ്ക്കു പിന്നിലെ രാഷ്ട്രീയത്തെക്കുറിച്ചല്ല ഞാൻ പറയുന്നത്.
? മോഡേൺ ഇംപീരിയലിസത്തിന്റെ പേരിലുള്ള വിമർശനമോ
= അത് ഭരണാധികാരികളെ ആശ്രയിച്ചിരിക്കും. ഏറ്റവും സ്വാർഥരാണ് അമേരിക്കൻ സമൂഹം. ഞങ്ങളുടെ കാര്യം, ഞങ്ങളുടെ കച്ചവടം. ഇതാണ് ലൈൻ. ട്രംപൊക്കെ വന്ന് ഒരു രാഷ്ട്രം അർഹിക്കുന്ന ബഹുമാനം ആരും കൊടുക്കാത്ത അവസ്ഥയിലേക്ക് അമേരിക്കയെ എത്തിച്ചു. ആ രാജ്യത്തെ ലോകത്തിനു മുന്നിൽ അവഹേളനാപാത്രമായി മാറ്റിയ ഭരണാധികാരിയാണ് ട്രംപ്. അതിൽ അമേരിക്കയിലെ പൗരൻമാർക്കും ഉത്തരവാദിത്വമുണ്ട്.
? അമേരിക്ക സാംസ്കാരികമായും സാമ്പത്തികമായും അധിനിവേശം നടത്തിയ രാജ്യങ്ങളുടെ അവസ്ഥ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ
= അമേരിക്കയ്ക്ക് ഒറ്റ ഉദ്ദേശ്യമേയുള്ളൂ. അവരുടെ കച്ചവടം നടക്കണം. ഇതുവരെ തന്ത്രപരമായിട്ടാണത് ചെയ്തിരുന്നതെങ്കിൽ ഇപ്പോൾ പരുഷമായിട്ടാണ്. അമേരിക്ക മഹത്തായ രാഷ്ട്രം തന്നെയാണ്. അവരുടെ സാങ്കേതികവിദ്യയേയോ സംവിധാനങ്ങളെയോ വളർച്ചയേയോ ലോകത്തിനവർ നല്കിയ സംഭാവനകളെയോ കുറച്ചുകാണുന്ന ആളല്ല ഞാൻ.
ഇടയ്ക്ക് അവരുടെ നയങ്ങളിലുണ്ടാകുന്ന മാറ്റമാണ് പ്രശ്നമാകുന്നത്. അത് ഒരാളുടെ അബദ്ധമായും കാണാനാവില്ല. അവർക്കൊരു ഭരണ സംവിധാനമുണ്ടല്ലോ. അതിൽപ്പെട്ടവരൊക്കെ ബുദ്ധിമാൻമാരല്ലേ. അതിന്റെ പിന്നിൽ നമ്മളറിയാത്ത എന്തൊക്കെയോ നടക്കുന്നുണ്ടാകാം. ഓരോ വിവാദ പ്രസ്താവനയും ഓഹരിവിപണിയിലുണ്ടാക്കുന്ന മാറ്റം പറയുന്നയാൾക്ക് അറിയാമല്ലോ.
? അമേരിക്കയിലെ കുടുംബജീവിതത്തെ നമ്മൾ പരിഹസിക്കാറുണ്ടല്ലോ
= പാശ്ചാത്യരീതിയിലുള്ള ജീവിതം ഒരു ശൈലിയിലങ്ങനെ നീങ്ങുന്നു. അവരുടെ ജോലി, വരുമാനം, വിനോദം, കുട്ടികളുടെ വിദ്യാഭ്യാസം അതൊക്കെ വ്യവസ്ഥാപിത രീതിയിൽ പോകുന്നു. അതിൽ ഇൻഷ്വറൻസ് കമ്പനികൾ, ബാങ്കുകൾ, വായ്പാ സ്ഥാപനങ്ങൾ ഇവരുടെയൊക്കെ സ്വാധീനമുണ്ട്. നിയമങ്ങൾ, നികുതി, പിന്നെ പൊതുവായി സർക്കാരുകൾ കൊടുത്തിരിക്കുന്ന സൗകര്യങ്ങൾ ഇതൊക്കെയായി അങ്ങനെ പോകുന്നു എന്നതാണ് പാശ്ചാത്യ, വികസിത നാടുകളുടെയെല്ലാം പൊതുസ്വഭാവം.
അമേരിക്കയ്ക്കു മാത്രമായി മനുഷ്യജീവിതത്തിൽ വലിയ മാറ്റം എന്നൊന്നും പറയാനാകില്ല. നമുക്ക് കൂടുതൽ ക്ഷമാശീലവും സഹനശേഷിയും ഉണ്ടായിരുന്നതുകൊണ്ടാണ് അവിടത്തെ അപേക്ഷിച്ച് ഇവിടെ കുടുംബജീവിതം ഭദ്രം എന്നു പറയുന്നത്. അമേരിക്കയിൽ സ്ത്രീകൾക്ക് കൂടുതൽ സ്വാതന്ത്ര്യവും സ്വതന്ത്രചിന്തയും ഉള്ളതുകൊണ്ട് ഏതു നിമിഷവും പിരിയാം. ഇന്ന് അവിടെയുള്ളത് നാളെ ഇവിടെയെത്തും എന്നതാണ് ശരി.
SUNDAY DEEPIKA
2025 നവംബര്‍ ആറ്.
മലയാളിയായ ആര്. അജിക്ക് അവിസ്മരണീയമായ ദിനം. അന്നാണ് ഓര്‍മശക്തിയിലെ അസാധാരണ മികവിനുള്ള ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ് അജിയെ തേടിയെത്തിയത്. ഈ വാര്‍ത്ത അദ്ദേഹം അറിഞ്ഞത് ഭൂമിയില്‍ വച്ചല്ല, ആകാശത്തുവച്ചാണ്. ഗണിതശാസ്ത്ര നേട്ടത്തിനുള്ള അറേബ്യന്‍ അവാര്‍ഡ് ഏറ്റുവാങ്ങാന്‍ ദുബായിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിലായിരിക്കുമ്പോഴാണ് ഗിന്നസ് റിക്കാര്‍ഡിന്റെ പ്രഖ്യാപനം വന്നത്. വിവരമറിഞ്ഞ് പൈലറ്റും എയര്‍ക്രൂവും അജിയെ അഭിനന്ദനംകൊണ്ടു മൂടി. അന്ന് ആകാശത്തുവച്ചുണ്ടായ ആത്മഹര്‍ഷം പറഞ്ഞറിയിക്കാനാവാത്തതാണെന്ന് അജി പറയുന്നു.
അതുല്യ പ്രതിഭ
അജിയുടെ ഐക്യു 187.4 ആണ്. ഇതാണ് കേരളത്തിലെ ഏറ്റവും വലിയ ഐക്യു സ്കോര്‍. അതിനാല്‍ "ഐക്യു മാന്‍ ഓഫ് കേരള' എന്ന വിശേഷണം ഇദ്ദേഹത്തിനു ലഭിച്ചു. വെറും നാലു സെക്കന്‍ഡില്‍ 48 അക്ക നമ്പര്‍ ഓര്‍മിച്ച് മുന്നോട്ടും പിന്നോട്ടും കൃത്യമായി ആവര്‍ത്തിച്ച് പാക്കിസ്ഥാന് പൗരന്റെ പേരിലുള്ള റിക്കാര്‍ഡ് മറികടന്നാണ് ഗിന്നസ് ബുക്കിൽ ഇടംപിടിച്ചത്.
സ്ക്രീനില്‍ തെളിയുന്ന നൂറോളം അക്കങ്ങള്‍ ഒരു നിമിഷംകൊണ്ട് ഓര്‍ത്തെടുത്ത് മുന്നോട്ടും പിന്നോട്ടും പറയാന്‍ കഴിയുന്ന അതുല്യ പ്രതിഭയാണ് ഇദ്ദേഹം. ഒരാളെ നോക്കി ശരീരഭാരം കൃത്യമായി പറയുക, റസ്റ്ററന്റിലെ മെനു കാര്‍ഡില്‍ കണ്ണോടിച്ച് അതിലുള്ളതെല്ലാം കാണാതെ പറയുക, അഞ്ചുമീറ്റര്‍ അകലെ പിടിച്ച ദിനപത്രത്തിലെ വാര്‍ത്തകള്‍ തെറ്റാതെ വായിക്കുക, എത്ര വര്‍ഷം മുമ്പുള്ള കലണ്ടറിലെ ദിവസവും തീയതിയും കണക്കുകൂട്ടി പറയുക, ഒരേസമയം രണ്ടുകൈകള്‍കൊണ്ടും രണ്ടു ലിപികള്‍ എഴുതുക എന്നിവയെല്ലാം ചെയ്യാന്‍ അജിക്കു കഴിയും.
പതിനൊന്ന് ഇന്ത്യന്‍, വിദേശ ഭാഷകളില്‍ അജി പ്രാവീണ്യം നേടിയിട്ടുണ്ട്. 13 അക്കങ്ങളുള്ള രണ്ടു സംഖ്യകള്‍ തമ്മില്‍ ഗുണിക്കാന്‍ ഇദ്ദേഹത്തിന് 4.48 സെക്കന്‍ഡ് മതി. 118 മൂലകങ്ങളുടെ പേരുകള്‍, 114 ഖുറാന് അധ്യായങ്ങള്‍, ഭരണഘടനയിലെ 444 അധ്യായങ്ങള്‍ എന്നിവയെല്ലാം അജിക്ക് ഹൃദിസ്ഥം. ഇതുവരെ 33 പിഎസ്സി പരീക്ഷകള്‍ പാസായി. 500 അക്ഷരങ്ങളുള്ള ഇംഗ്ലീഷ് ഖണ്ഡിക വായിച്ചശേഷം പിന്നില്‍നിന്ന് മുന്നിലേക്ക് അക്ഷരം തെറ്റാതെ അജി പറയും. പത്തക്കങ്ങളുള്ള സംഖ്യയുടെ സ്ക്വയര്‍ റൂട്ട് 1.13 സെക്കന്‍ഡിനുള്ളില്‍ കണ്ടെത്തുന്നത് ഉള്‍പ്പെടെ കണക്കിലെ പല കീറാമുട്ടികളും ഇദ്ദേഹത്തിന് നിസാരം. അജിയുടെ അസാധാരണമായ ഓര്‍മശക്തിയും ഗണിതശാസ്ത്ര വൈഭവവും ആരെയും വിസ്മയിപ്പിക്കും.
പരിശീലനം
കാചപ്രാപ്തി, നയന വിസ്തൃതി, ലോപനസ്ഥം, കാലവൈഭവസ്മൃതി, സൂക്ഷ്മഗുണനം, ഭാരതീയ ഗണിതം, വേദഗണിതം, തുലധിഷ്ഠാനം, ഏകാഗ്രത എന്നിവ പരിശീലിച്ചാണ് ഓര്‍മശക്തിയിലും ബൗദ്ധികശേഷിയിലും അജി അതുല്യനേട്ടം കൈവരിച്ചത്. ഒരുപിടി മഞ്ചാടിക്കുരു വാരിയിട്ട് ഒറ്റനോട്ടത്തില്‍ അതിന്റെ എണ്ണം പറയാനുള്ള പ്രാപ്തി നേടിയത് നയന വിസ്തൃതിയില്‍ നിന്നാണെന്ന് അജി പറയുന്നു.
കണ്ണിന്റെ ഏകാഗ്രതയിലൂടെ ദൂരെയുള്ള അക്ഷരങ്ങള്‍ വായിച്ചെടുക്കാനുള്ള കഴിവാണ് കാചപ്രാപ്തി. മുന്നിലിരിക്കുന്നയാളുടെ തൂക്കം തിരിച്ചറിയാന്‍ പ്രാപ്തി നല്‍കുന്നതാണ് തുലധിഷ്ഠാനം. അന്തരീക്ഷത്തില്‍ കണ്ണുറപ്പിച്ച് കാലഗണന നടത്തിയാല്‍ സമയം തിരിച്ചറിയാനുള്ള ശേഷി നല്കുന്ന പരിശീലനമാണ് ലോപനസ്ഥം. ഏതു സമയത്തു ചോദിച്ചാലും ക്ലോക്ക് നോക്കാതെ സമയം പറയാനും ഇദ്ദേഹത്തിനാകും. കലണ്ടറില്ലാതെ പിന്നിലേക്കും മുന്നിലേക്കുമുള്ള ഏതു വര്‍ഷത്തെയും തീയതിയും സമയവും പറയുന്നതിനുള്ള ശേഷിയാണ് കാലവൈഭവസ്മൃതി.
ഐക്യു ഇഡി ലേണിംഗ് സിസ്റ്റം
വിദ്യാര്‍ഥികളുടെ ഓര്‍മശക്തി, വൈജ്ഞാനിക ശേഷി, ഗണിതശാസ്ത്ര കഴിവുകള്‍ എന്നിവ വര്‍ധിപ്പിക്കുന്നതിന് സഹായിക്കുന്ന ഐക്യു ഇഡി ലേണിംഗ് സിസ്റ്റത്തിന്റെ ഉപജ്ഞാതാവാണ് അജി. മസ്തിഷ്കത്തിന്റെ പ്രവര്‍ത്തനക്ഷമതയും പുതിയ വിവരങ്ങള്‍ വേഗത്തില്‍ ഗ്രഹിക്കാനുള്ള ശേഷിയും പ്രയോജനപ്പെടുത്താന്‍ ഈ സിസ്റ്റത്തിലൂടെ കഴിയുമെന്ന് അജി പറയുന്നു.
മൂന്നാം ക്ലാസുമുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ഥികളുടെ ഐക്യു ലെവല്‍ ഉയര്‍ത്തുന്ന പദ്ധതിയാണിത്. നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ മുന്‍ ചെയര്‍മാനും നിംഹാന്‍സിന്റെ (നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആൻഡ് ന്യൂറോ സയന്‍സ്) മുന്‍ ഡയറക്ടറുമായ ഡോ. ബി.എന്‍. ഗംഗാധര്‍ അജിയുടെ കഴിവ് നേരിട്ടു മനസിലാക്കിയിട്ടുണ്ട്. ഇതേക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ നിംഹാന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് അജിയുടെ മസ്തിഷ്കശേഷി പഠനവിധേയമാക്കാനും തീരുമാനിച്ചിട്ടുണ്ട്.
വനം വകുപ്പില്‍ ഡെപ്യൂട്ടി റേഞ്ച് ഓഫീസറായി ജോലി ചെയ്തിരുന്ന അജി അഞ്ചുവര്‍ഷത്തേക്ക് അവധിയെടുത്ത് വിദ്യാര്‍ഥികള്‍ക്കുള്ള പരിശീലന പരിപാടി നടത്തിവരികയാണ്. ഇതിനായി സംസ്ഥാനത്തെ വിവിധ വിദ്യാലയങ്ങള്‍ സന്ദര്‍ശിക്കുകയും ക്ലാസുകള്‍ നല്‍കുകയും ചെയ്യുന്നു. വിദ്യാര്‍ഥികളുടെ ഗവേഷണത്തിനും പരിശീലനത്തിനും നേതൃത്വം നല്‍കുന്നത് ഡോ. ഗംഗാധറാണ്. ഗവേഷണത്തിന്റെ ഭാഗമായി ദേശീയതലത്തില്‍ തെരഞ്ഞെടുത്ത 34 വിദ്യാര്‍ഥികള്‍ക്ക് 41 ദിവസത്തെ റസിഡന്‍ഷ്യല്‍ ഗവേഷണ പരിപാടിയാകും നടത്തുക. നിലവില്‍ ഐക്യു ഇഡിക്ക് ലോകത്തിലെ പ്രമുഖ ടെക് ചിപ് നിര്‍മാണ കമ്പനിയായ എന്‍വിഡിയയുടെ പൂര്‍ണ പിന്തുണയുണ്ട്.
ഐക്യു ഇഡി സിസ്റ്റം വഴി ലോകത്തെ പ്രമുഖ രാജ്യങ്ങളോട് കിടപിടിക്കാന്‍ നമ്മുടെ വിദ്യാര്‍ഥികളെയും വളര്‍ത്തിയെടുക്കാന്‍ കഴിയുമെന്നാണ് അജിയുടെ പ്രതീക്ഷ. മാജിക് ഓഫ് മാത്തമാറ്റിക്സ്, പ്രാണായാമ- ദ സയന്‍സ് ഓഫ് ബ്രീത്ത് എന്നീ പുസ്തകങ്ങളുടെ രചയിതാവാണ് അജി. കുണ്ടറ നാന്തിരിക്കല്‍ വെട്ടിലില്‍ പുത്തന്‍വീട്ടില്‍ രഘു-ഗീത ദമ്പതികളുടെ മകനാണ്. ഭാര്യ: അജന്ത. മക്കള്‍: അഭിനന്ദ്, അഭിനിത.
SUNDAY DEEPIKA
സ്മാരക ശിലകൾ
രാജസ്ഥാനിലെ ജോധ്പുര്‍ ജില്ലയില്‍, താര് മരുഭൂമിയുടെ അതിരുകളിലായി സ്ഥിതിചെയ്യുന്ന പുരാതന നഗരമാണ് ഒസിയാന്‍. മനോഹരമായ കൊത്തുപണികളാല്‍ സമൃദ്ധമായ ഇവിടത്തെ ഹൈന്ദവ ജൈന ക്ഷേത്രങ്ങള്‍ കാരണം ഈ നഗരം "രാജസ്ഥാന്റെ ഖജുരാഹോ’ എന്നും അറിയപ്പെടുന്നു. ഒരുകാലത്ത് ഉത്തരേന്ത്യയെയും മധ്യേഷ്യയെയും ബന്ധിപ്പിച്ചിരുന്ന പ്രധാന വ്യാപാരകേന്ദ്രമായിരുന്ന ഒസിയാന്‍, ഇന്ന് അതിന്റെ അതുല്യമായ ശില്പകലയും ആത്മീയ പാരമ്പര്യവുംകൊണ്ട് ചരിത്രസ്നേഹികളെയും സഞ്ചാരികളെയും ഒരുപോലെ ആകര്‍ഷിക്കുന്നു.
എട്ടാം നൂറ്റാണ്ടു മുതല്‍ പന്ത്രണ്ടാം നൂറ്റാണ്ട് വരെയുള്ള കാലഘട്ടത്തില്‍ ഗുര്ജരപ്രതിഹാര രാജവംശത്തിന്റെ കീഴില്‍ മാര്‍വാര്‍ രാജ്യത്തിന്റെ പ്രധാന സാംസ്കാരിക, മത കേന്ദ്രമായിരുന്നു ഈ നഗരം. പണ്ട് "ഉകേഷ’, "ഉപ്കേശപുര്’ എന്നീ പേരുകളിലാണ് ഈ നഗരം അറിയപ്പെട്ടിരുന്നത്.
ഗുപ്തസാമ്രാജ്യത്തിന്റെ കാലഘട്ടം മുതല്ക്കേ, മരുഭൂമിയിലൂടെ കടന്നുപോകുന്ന വ്യാപാരികളുടെ ഒട്ടകക്കൂട്ടങ്ങള്‍ക്ക് വിശ്രമിക്കാനുള്ള ഒരു പ്രധാന താവളമായിരുന്നു ഈ നഗരം. സില്‍ക്ക് റൂട്ടുമായുള്ള ബന്ധം ഒസിയാനെ വലിയൊരു വ്യാപാര കേന്ദ്രമാക്കി മാറ്റി. എഡി 1195ല്‍ മുഹമ്മദ് ഘോറിയുടെ അധിനിവേശത്തോടെയാണ് ഒസിയാന്റെ സുവര്‍ണകാലം അവസാനിച്ചത്. ഘോറിയുടെ സൈന്യം നഗരം ആക്രമിക്കുകയും ഇവിടത്തെ മനോഹരമായ നൂറുകണക്കിന് ക്ഷേത്രങ്ങള്‍ തകര്‍ക്കുകയും ചെയ്തു. ആക്രമണത്തെ തുടര്‍ന്ന് ജനങ്ങള്‍ നഗരത്തില്‍നിന്ന് പലായനം ചെയ്തു. ഒസിയാന്‍ വര്‍ഷങ്ങളോളം വിജനതയിലാണ്ടു കിടന്നു. എങ്കിലും അന്ന് അതിജീവിച്ച 18 പ്രധാന ക്ഷേത്രങ്ങള്‍ ഇന്നും ഒസിയാന്റെ പഴയ പ്രതാപം വിളിച്ചോതി നിലകൊള്ളുന്നു.
ഒസിയാന്റെ ചരിത്രവുമായി ബന്ധപ്പെട്ട ഒരു പ്രധാന ഐതിഹ്യമാണ് "ഒസ്വാള് ജൈന’ സമൂഹത്തിന്റെ ഉത്ഭവം. ജൈന സന്യാസിയായ ആചാര്യ രത്നപ്രഭ സൂരി ഈ നഗരം സന്ദര്‍ശിച്ച വേളയില്‍, ഒരു രാജകുമാരനെ പാമ്പുകടിയേറ്റതില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെടുത്തിയെന്നാണ് കഥ. ഇതില്‍ ആകൃഷ്ടരായി അവിടത്തെ വലിയൊരു വിഭാഗം ജനങ്ങള്‍ ജൈനമതം സ്വീകരിച്ചുവെന്നും ഈ ആളുകളാണ് പില്ക്കാലത്ത് "ഒസ്വാള്’ എന്ന പേരില്‍ അറിയപ്പെട്ടതെന്നും പറയപ്പെടുന്നു. ഒസ്വാളുകളുടെ പ്രധാന തീര്‍ഥാടനകേന്ദ്രമാണ് ഒസിയാന്‍.
ഒസിയാനിലെ ഏറ്റവും പ്രസിദ്ധമായ ആരാധനാലയമാണ് സചിയാ മാതാ ക്ഷേത്രം. ഒരു കുന്നിന്മുകളില് സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രം ഒസ്വാള് ജൈനരുടെയും ഹൈന്ദവരുടെയും പ്രധാന ആരാധനാലയമാണ്. ഇന്ദ്രന്റെ ഭാര്യയായ സചീദേവിയാണ് ഇവിടുത്തെ പ്രതിഷ്ഠ. മനോഹരമായ കമാനങ്ങളും കൊത്തുപണികളും നിറഞ്ഞതാണീ ക്ഷേത്രം. ജൈന വിശ്വാസങ്ങള്‍ക്ക് പ്രാധാന്യം നല്കുന്നതായ ക്ഷേത്രങ്ങളില്‍ പ്രമുഖമാണ് എഡി 783ല്‍ വത്സരാജ രാജാവ് നിര്‍മിച്ച മഹാവീര ക്ഷേത്രം. പടിഞ്ഞാറന്‍ ഇന്ത്യയില്‍ ഇന്നും അവശേഷിക്കുന്ന ഏറ്റവും പഴയ ജൈനക്ഷേത്രങ്ങളില്‍ ഒന്നാണിത്.
പത്താം നൂറ്റാണ്ടില്‍ നിര്‍മിച്ച സൂര്യക്ഷേത്രമാണ് മറ്റൊരു അദ്ഭുത നിര്‍മിതി. ഇവിടത്തെ കൊത്തുപണികള്‍ റാണക്പുരിലെ സൂര്യക്ഷേത്രത്തോടു സാമ്യമുള്ളതാണ്. ഇവിടെയുള്ള ഹരിഹര ക്ഷേത്രങ്ങളും പ്രശസ്തമാണ്. ശിവന്റെയും വിഷ്ണുവിന്റെയും സംയുക്ത രൂപമായ ഹരിഹരന്റെ മൂന്ന് ക്ഷേത്രങ്ങളുടെ ഒരു കൂട്ടമാണിത്.
ചരിത്രവും ആത്മീയതയും വിലയം ചെയ്യുന്ന ഒസിയാന്‍ ഇന്ന് മരുഭൂമി ടൂറിസത്തിന്റെയും പ്രധാന കേന്ദ്രമാണ്. മണല്‍ക്കുന്നുകളിലൂടെ ഒട്ടകസവാരി, ജീപ്പ് സഫാരി, സന്ധ്യാസമയത്തെ മരുഭൂമി കാഴ്ചകള്‍ എന്നിവ സഞ്ചാരികള്‍ക്ക് വ്യത്യസ്ത അനുഭവങ്ങള്‍ സമ്മാനിക്കുന്നു. ജയ്പുരും ഉദയ്പുരും പോലുള്ള വന്‍നഗരങ്ങളിലെ തിരക്കില്‍നിന്ന് അകലെയായതിനാല്‍, ഒസിയാന്‍ ഇന്നും അതിന്റെ പൗരാണിക ചാരുത നിലനിര്‍ത്തുന്നുണ്ട്. ചരിത്രവും ആത്മീയതയും സാഹസികതയും ഒരുമിച്ച് അനുഭവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒസിയാന്‍ മികച്ച ലക്ഷ്യസ്ഥാനമാണ്.
SUNDAY DEEPIKA
ചിന്താവിഷയം
രാത്രിയിലെ ആകാശം എന്നും വിസ്മയിപ്പിച്ചിട്ടുള്ളതാണ്. അനാദികാലം മുതൽ മനുഷ്യർ നക്ഷത്രങ്ങളിലേക്കു നോക്കി അദ്ഭുതപ്പെട്ടിട്ടുണ്ട്. കടൽയാത്രികർ അവയെ വഴികാട്ടിയായി ഉപയോഗിച്ചു. കർഷകർ അവയെ ആശ്രയിച്ച് കാലാവസ്ഥയും കൃഷിക്കാലവും മനസിലാക്കി. കവികളും തത്വചിന്തകരും അവയിൽ സൗന്ദര്യവും രഹസ്യവും കണ്ടു. എന്നാൽ, നൂറ്റാണ്ടുകളോളം ഒരു ചോദ്യം മനഷ്യരെ അലട്ടിക്കൊണ്ടിരുന്നു- എന്തുകൊണ്ടാണ് ഗ്രഹങ്ങൾ ഒരു പ്രത്യേകരീതിയിൽ സഞ്ചരിക്കുന്നത്?
ഈ ചോദ്യത്തിനുള്ള ഉത്തരത്തിനായി തന്റെ ജീവിതത്തിന്റെ വലിയൊരുഭാഗം സമർപ്പിച്ച വ്യക്തിയായിരുന്നു ജൊഹാന്നസ് കെപ്ലർ (1571-1630). ചരിത്രത്തിലെ ഏറ്റവും മഹാന്മാരായ ജ്യോതിശാസ്ത്രജ്ഞരിൽ ഒരാളായി അദ്ദേഹം അറിയപ്പെടുന്നു. ജർമനിയിൽ ജനിച്ച അദ്ദേഹത്തിന്റെ ബാല്യം സുഖകരമായിരുന്നില്ല. ദാരിദ്ര്യവും രോഗങ്ങളും കുടുംബപ്രശ്നങ്ങളും അദ്ദേഹത്തെ വേട്ടയാടി. ചെറുപ്പത്തിൽതന്നെ പിതാവ് കുടുംബത്തെ ഉപേക്ഷിച്ചു. എന്നിട്ടും ലോകത്തെക്കുറിച്ചുള്ള ആകാംക്ഷയും ദൈവവിശ്വാസവും അദ്ദേഹം നഷ്ടപ്പെടുത്തിയില്ല.
ഒരു ലൂഥറൻ വൈദികനാകാനാണ് കെപ്ലർ ആദ്യം ആഗ്രഹിച്ചത്. ദൈവശാസ്ത്ര പഠനത്തിനിടയിലാണ് ഗണിതശാസ്ത്രത്തോടും ജ്യോതിശാസ്ത്രത്തോടും അദ്ദേഹത്തിനു പ്രത്യേക താത്പര്യം തോന്നിയത്. ലോകം യാദൃച്ഛികമായി ഉണ്ടായതല്ലെന്നും ദൈവത്തിന്റെ ജ്ഞാനപൂർണമായ പദ്ധതിയുടെ ഫലമാണെന്നും അദ്ദേഹം ഉറച്ചുവിശ്വസിച്ചു. ദൈവം ലോകത്തെ സൃഷ്ടിച്ചിട്ടുണ്ടെങ്കിൽ അതിന്റെ മുന്നോട്ടുള്ള പോക്കിന് ആഴത്തിലുള്ള ക്രമവും അർഥവുമുണ്ടായിരിക്കണമെന്നും അദ്ദേഹം വാദിച്ചു. അതു കണ്ടെത്തേണ്ടത് മനുഷ്യന്റെ ചുമതലയായി അദ്ദേഹം കരുതി.
ഗ്രഹങ്ങൾ സൂര്യനെ ചുറ്റിപ്പറ്റി പൂർണവൃത്താകൃതിയിലാണു സഞ്ചരിക്കുന്നതെന്ന് ശാസ്ത്രജ്ഞർ അക്കാലത്തു കരുതിയിരുന്നു. ആ ആശയം മനോഹരമായിരുന്നെങ്കിലും നിരീക്ഷണങ്ങളുമായി അതു പൊരുത്തപ്പെടുന്നില്ലായിരുന്നു. ഡാനിഷ് ജ്യോതിശാസ്ത്രജ്ഞനായ ടൈക്കോ ബ്രാഹെ വർഷങ്ങളായി ശേഖരിച്ച വിവരങ്ങൾ കെപ്ലറിനു ലഭിച്ചു.
പ്രത്യേകിച്ച്, ചൊവ്വാ ഗ്രഹത്തിന്റെ ചലനം പഠിക്കാൻ നിരവധി വർഷങ്ങൾ അദ്ദേഹം കഠിനാധ്വാനംചെയ്തു. എണ്ണമറ്റ കണക്കുകൂട്ടലുകൾ അദ്ദേഹം നടത്തി. എന്നാൽ ഓരോ തവണയും ഉത്തരങ്ങൾ തെറ്റിപ്പോയി. ഇന്നത്തെപ്പോലെ കന്പ്യൂട്ടറുകളോ കാൽക്കുലേറ്ററുകളോ ഇല്ലാത്ത കാലമായിരുന്നു അത്. കൈകൊണ്ട് ആയിരക്കണക്കിനു കണക്കുകൾ ചെയ്യേണ്ടിവന്നു. പലരും അത്തരം സാഹചര്യത്തിൽ ശ്രമം ഉപേക്ഷിക്കാനാണു സാധ്യത. എന്നാൽ കെപ്ലർ പിന്മാറിയില്ല.
അവസാനം, അദ്ദേഹം മഹത്തായ ഒരു സത്യം കണ്ടെത്തി. ഗ്രഹങ്ങൾ പൂർണവൃത്തത്തിലല്ല, ദീർഘവൃത്താകൃതിയിലാണ് സഞ്ചരിക്കുന്നത്. ഈ കണ്ടെത്തൽ പിന്നീട് കെപ്ലറിന്റെ ഗ്രഹചലനനിയമങ്ങൾ എന്ന പേരിൽ പ്രശസ്തമായി. അതു ജ്യോതിശാസ്ത്രത്തെ മാറ്റിമറിച്ചു. പിന്നീട്, ഐസക് ന്യൂട്ടന്റെ ഗുരുത്വാകർഷണ സിദ്ധാന്തത്തിന് അത് അടിത്തറയായി.
എന്നാൽ കെപ്ലറിന്റെ ജീവിതത്തിലെ ഏറ്റവും പ്രചോദനാത്മകമായ കാര്യം അദ്ദേഹത്തിന്റെ ശാസ്ത്രീയ കണ്ടെത്തലല്ല. പ്രത്യുത ആ കണ്ടെത്തലിനെ അദ്ദേഹം എങ്ങനെ മനസിലാക്കി എന്നതാണ്. ഒരവസരത്തിൽ അദ്ദേഹം ഇങ്ങനെ എഴുതി: ""ഞാൻ ദൈവത്തിന്റെ ചിന്തകൾക്കൊപ്പം ചിന്തിക്കാൻ മാത്രമാണു ശ്രമിച്ചത്.''
ഈ ഒരു വാക്യത്തിൽ അദ്ദേഹത്തിന്റെ ജീവിതദർശനം മുഴുവൻ അടങ്ങിയിരിക്കുന്നു. ശാസ്ത്രം അദ്ദേഹത്തിന് ദൈവത്തിൽനിന്ന് അകന്നുപോകാനുള്ള മാർഗമല്ലായിരുന്നു. മറിച്ച്, ദൈവത്തെ കൂടുതൽ ആഴത്തിൽ മനസിലാക്കാനുള്ള വഴിയായിരുന്നു. പ്രപഞ്ചത്തിലെ ക്രമവും സൗന്ദര്യവും പഠിക്കുന്പോൾ അദ്ദേഹം ദൈവത്തിന്റെ മനസിന്റെ ചില സൂചനകൾ വായിക്കുകയായിരുന്നു. സങ്കീർത്തകൻ പറയുന്നതുപോലെ, ""ആകാശങ്ങൾ ദൈവത്തിന്റെ മഹത്വം പ്രഖ്യാപിക്കുന്നു, ആകാശവിതാനം അവിടത്തെ കരവേലയും'' (സങ്കീ 19:11).
കെപ്ലർ നക്ഷത്രങ്ങളിൽ കണ്ടത് വെറും ഭൗതിക വസ്തുക്കളല്ല. നേരേമറിച്ച്, സ്രഷ്ടാവിന്റെ അനന്തജ്ഞാനത്തിന്റെ പ്രതിഫലനമായിരുന്നു. ഇവിടെ നമുക്കെല്ലാവർക്കും ഉൾക്കൊള്ളാവുന്ന ഒരു വലിയ പാഠമുണ്ട്: ജീവിതത്തിലെ യഥാർഥ സന്തോഷവും വിജയവും സംതൃപ്തിയും നമുക്കു കൈവരുന്നത് ദൈവത്തിന്റെ ചിന്തകൾക്കൊപ്പം നാം ചിന്തിക്കാൻ പഠിക്കുന്പോഴാണ്. നമ്മുടെ പദ്ധതികളും ആഗ്രഹങ്ങളും മാത്രം പിന്തുടരുന്പോൾ താത്കാലിക നേട്ടങ്ങൾ ലഭിച്ചേക്കാം. എന്നാൽ, ദൈവത്തിന്റെ പദ്ധതിയെ തിരിച്ചറിയാൻ നാം ശ്രമിക്കുന്പോഴാണ് ജീവിതത്തിന് ലക്ഷ്യവും അർഥവുമുണ്ടാകുന്നതെന്നതാണു വാസ്തവം.
ദൈവത്തിന്റെ വാക്കുകൾ ഏശയ്യാ പ്രവാചകൻ ഇപ്രകാരം രേഖപ്പെടുത്തുന്നു: ""എന്റെ ചിന്തകൾ നിങ്ങളുടേതുപോലെയല്ല. നിങ്ങളുടെ വഴികൾ എന്റേതുപോലെയുമല്ല'' (ഏശ 55:8).
ജീവിതത്തിലെ ഏറ്റവും പ്രധാന വെല്ലുവിളി നമ്മുടെ ചിന്തകളെ ദൈവത്തിന്റെ ചിന്തകളോടു ചേർത്തുനിർത്തുക എന്നതാണ്. കാരണം, ദൈവം ക്ഷമിക്കണമെന്നു പറയുന്പോൾ നാം പ്രതികാരം ആഗ്രഹിക്കുന്നു. പങ്കുവയ്ക്കണമെന്നു ദൈവം പറയുന്പോൾ നാം കൂടുതൽ സന്പാദിക്കാൻ ശ്രമിക്കുന്നു. ദൈവം വിനയം ആവശ്യപ്പെടുന്പോൾ നാം പ്രശസ്തിയുടെ പിന്നാലെ പോകുന്നു. ദൈവം സേവനത്തെ മഹത്വപ്പെടുത്തുന്പോൾ നാം അധികാരം മോഹിക്കുന്നു.
യഥാർഥ മഹാന്മാരുടെ ജീവിതം പരിശോധിച്ചാൽ അവർ മഹാന്മാരായതു സ്വന്തം ചിന്തകൾ ലോകത്തിനുമേൽ അടിച്ചേല്പിച്ചതുകൊണ്ടല്ല, മറിച്ച് ദൈവത്തിന്റെ ചിന്തകൾ മനസിലാക്കാനും അതനുസരിച്ചു ജീവിക്കാനും ശ്രമിച്ചതുകൊണ്ടാണെന്നു വ്യക്തമാണ്. ജീവിതാവസാനംവരെ കെപ്ലർ അനേകം കഷ്ടതകൾ സഹിച്ചു. എന്നിട്ടും അദ്ദേഹത്തിനു പ്രത്യാശ നഷ്ടപ്പെട്ടില്ല. കാരണം, അദ്ദേഹം വിശ്വസിച്ചത് ലോകം അർഥരഹിതമല്ലെന്നും അതിന്റെ പിന്നിൽ സ്നേഹപൂർണനായ ഒരു സ്രഷ്ടാവുണ്ടെന്നുമായിരുന്നു.
നമ്മിൽ ഓരോരുത്തരും എന്തെങ്കിലും അന്വേഷിച്ചുകൊണ്ടിരിക്കുന്നവരാണ്. സന്തോഷം, വിജയം, സ്നേഹം, സമാധാനം അല്ലെങ്കിൽ ജീവിതത്തിന്റെ അർഥം എന്നിവയൊക്കെ അക്കൂട്ടത്തിൽ ഉൾപ്പെടും. ഈ അന്വേഷണത്തിൽ പലപ്പോഴും നമുക്കു പരാജയവും നിരാശയും ഉണ്ടാകും. എന്നാൽ ദൈവത്തിന്റെ ചിന്തകൾക്കൊപ്പം ചിന്തിക്കാൻ നാം പഠിച്ചാൽ ജീവിതം പ്രത്യാശയോടുകൂടി മുന്നോട്ടുപോകുകതന്നെ ചെയ്യുമെന്നതിൽ സംശയംവേണ്ട.
കെപ്ലർ നക്ഷത്രങ്ങളിലും ഗ്രഹങ്ങളിലുമൊക്കെ ദൈവത്തിന്റെ വിജ്ഞാനം കണ്ടു. നമുക്കും നമ്മുടെ ദൈനംദിന ജീവിതത്തിലേക്കു നോക്കാം. അപ്പോൾ നമ്മുടെ ജീവിതത്തിലും ദൈവത്തിന്റെ പദ്ധതിയുടെ സൂചനകൾ കണ്ടെത്താനാവും. അപ്പോൾ ജീവിതം വെറും ദിവസങ്ങളുടെ കൂട്ടായ്മയാകുകയില്ല. പ്രത്യുത, അതു ദൈവത്തിന്റെ മഹത്തായ പദ്ധതിയിൽ പങ്കുചേരുന്ന വിശുദ്ധയാത്രയായി മാറും.
SUNDAY DEEPIKA
""2023 ഏപ്രിൽ 30. എന്റെ കളിജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത ദിവസങ്ങളിലൊന്ന്. കിർഗിസ്ഥാനിൽ നടന്ന അണ്ടർ 17 എഎഫ്സി യോഗ്യതാ മത്സരങ്ങളിൽ ഇന്ത്യ എഫ് ഗ്രൂപ്പ് ജേതാക്കളായി. നിർണായകമായ അവസാന മത്സരത്തിൽ ഇന്ത്യയെക്കാൾ റാങ്കിംഗിൽ ഏറെ മുന്നിലുള്ള കിർഗിസ്ഥാനെ 2-1 ന് ഇന്ത്യ തോല്പിച്ചു.
ബംഗാളിയായ സുലഞ്ജന റാവു, ഹരിയാനക്കാരിയായ പൂജ എന്നിവരാണ് ഇന്ത്യക്കായി സ്കോർ ചെയ്തത്. അങ്ങനെ ചരിത്രത്തിലാദ്യമായി ഗ്രൂപ്പ് ജേതാക്കളായി ഇന്ത്യ തായ്ലൻഡിൽ നടന്ന രണ്ടാം റൗണ്ടിനു യോഗ്യതനേടി. ഇന്ത്യൻ താരങ്ങൾ എന്നെ പൊക്കിയെടുത്ത് ആനന്ദനൃത്തം ചെയ്തു. ഇന്ത്യക്കാരായ ഒരുപാടുപേർ കളികാണാൻ ഉണ്ടായിരുന്നു. ആതിഥേയ ടീമിനെന്നപോലെ നമുക്കും കാണികളുടെ വലിയ സപ്പോർട്ട് ലഭിച്ചിരുന്നു. ആ അവിസ്മരണീയ നിമിഷം ഇപ്പോഴും എന്റെ കണ്ണിൽനിന്ന് മാഞ്ഞിട്ടില്ല..''- ഡോ.പി.വി. പ്രിയ പറഞ്ഞുതുടങ്ങുന്നു.
കളികളെ പ്രണയിച്ച കുടുംബം
കണ്ണൂർ ജില്ലയിലെ കലാ-കായിക പൈതൃകം ഏറെയുള്ള വെങ്ങര ഗ്രാമത്തിലാണ് പ്രിയയുടെ ജനനം. "പാഞ്ഞതിന്റെ കുഞ്ഞ് പറക്കും' എന്നൊരു നാടൻ ചൊല്ലുണ്ടല്ലോ. ഗോവൻ ഡിഫൻസ് ഫുട്ബോൾ ടീം അംഗമായിരുന്ന റിട്ട. മിലിട്ടറി ഓഫീസർ പി.വി. പ്രഭാകരന്റെയും കെ. സുനീതിയുടെയും മൂത്ത പുത്രി. ഇന്ത്യൻ താരം പ്രസൂൺ ബാനർജിയോടുള്ള ആരാധനമൂലം ഏക മകന് പ്രസൂൺ എന്നു പേരിട്ടയാളാണ് അച്ഛൻ പ്രഭാകരൻ. വലിയച്ഛന്മാരും മാമന്മാരും എല്ലാം വിവിധ സ്പോർട്സ് ഇനങ്ങളിലെ കളിക്കാർ. എല്ലാവർക്കും ഫുട്ബോൾ ഒരു വികാരമായിരുന്നു.
വെങ്ങരയിലെ ഹിന്ദു എൽപി സ്കൂൾ, പ്രിയദർശിനി യുപി സ്കൂൾ, മാടായി ഗവ. ഹൈസ്കൂൾ എന്നിവിടങ്ങളിലായി പ്രാഥമിക വിദ്യാഭ്യാസം. സ്കൂൾതല മത്സരങ്ങളിൽ പങ്കെടുക്കാതെ മാറിനിന്ന കുട്ടിയോട് നിനക്കതുപറ്റും എന്നുപറഞ്ഞ് പ്രചോദിപ്പിച്ചത് യുപി സ്കൂളിലെ ഹെഡ് മാസ്റ്റർ കുഞ്ഞിക്കണ്ണൻ മാഷ്. പ്രീഡിഗ്രിക്കുചേർന്ന മാടായി കോളജിൽ വച്ചാണ് പ്രിയ ഹാൻഡ്ബോൾ കളിക്കാൻ തുടങ്ങിയത്. ഒന്നാംവർഷ പ്രീഡിഗ്രി വെക്കേഷൻ കാലത്തെ ഒരു പത്രവാർത്തയാണ് പ്രിയയുടെ ജീവിതം മാറ്റിമറിച്ചത്. പ്രിയയുടെ വാക്കുകളിലേക്ക്:
ആ പത്രവാർത്ത
പെൺകുട്ടികൾക്കുള്ള സമ്മർ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് കണ്ണൂർ മുനിസിപ്പൽ മൈതാനിയിൽ ആരംഭിക്കുന്നു, മറ്റു കായിക ഇനങ്ങളിൽ പങ്കെടുക്കുന്നവർക്ക് മുൻഗണന- ഇതായിരുന്നു പത്രവാർത്ത. അങ്ങനെ അച്ഛൻ എന്നെയുംകൂട്ടി മൈതാനിയിലെത്തി. അച്ഛന്റെ കൂടെ കളിച്ച എം. ആർ.സി കൃഷ്ണൻ മാസ്റ്ററായിരുന്നു ക്യാമ്പിലെ കോച്ച്. അങ്ങനെ ഞാൻ ഫുട്ബോൾ കളിക്കാൻ തുടങ്ങി.
അന്നൊക്കെ കണ്ണൂർ, വയനാട്, മലപ്പുറം ഭാഗങ്ങളിൽ നിരവധി ലോക്കൽ ടൂർണമെന്റുകൾ ഉണ്ട്. പുരുഷന്മാരുടെ ഈ ടൂർണമെന്റുകളുടെയെല്ലാം ഫൈനലിന്റെ തലേന്ന് അല്ലെങ്കിൽ ഫൈനലിനു തൊട്ടുമുമ്പ് വനിതകളുടെ ടീമുകൾ തമ്മിലുള്ള പ്രദർശന മത്സരം ഉണ്ടാകും. അങ്ങനെ ഞാൻ ആദ്യമായി ഒരു ടൂർണമെന്റിൽ ബൂട്ടുകെട്ടി; പിണറായിയിൽ.
ആദ്യ കളിയിൽത്തന്നെ എനിക്ക് പേടി മാറിക്കിട്ടി. മാസങ്ങൾക്കുള്ളിൽ കേരള ടീമിലേക്കും സെലക്ഷൻ ലഭിച്ചു. ആ വർഷം ബിഹാറിൽ നടന്ന ദേശീയ ജൂണിയർ ചാമ്പ്യൻഷിപ്പിൽ കേരളത്തിനായി പന്തുതട്ടി. ഇതുതന്നെയാണ് എന്റെ വഴിയെന്നുതോന്നി.
പരിശ്രമം, പരിശീലനം, വായന
അതിരാവിലെ എഴുന്നേറ്റ് ആദ്യ ബസിനു പോയാലാണ് പരിശീലനത്തിനു മുനിസിപ്പൽ ഗ്രൗണ്ടിൽ എത്താനാവുക. വീട്ടിൽനിന്ന് ഒരു മണിക്കൂർ ബസിൽ യാത്രചെയ്ത് അവിടെ എത്തുമ്പോഴേക്കും പരിശീലനം തുടങ്ങിക്കാണും. എന്നാലും ഒരിക്കൽപോലും മുടക്കിയില്ല. പരിശീലന സൗകര്യത്തിനായി ഡിഗ്രിക്ക് കണ്ണൂർ കൃഷ്ണമേനോൻ മെമ്മോറിയൽ ഗവ. കോളജിൽ മലയാളത്തിനു ചേർന്നു. അക്കാലത്ത് പരന്ന വായന ഉണ്ടായിരുന്നു.
മലയാളസാഹിത്യത്തോടു വലിയ പ്രിയമായിരുന്നു. സാമാന്യം ഭേദപ്പെട്ട നല്ലൊരു ലൈബ്രറി ഞങ്ങളുടെ വീട്ടിലും ഉണ്ടായിരുന്നു. പഠനത്തോടൊപ്പം ഫുട്ബോളിലും ശ്രദ്ധ കേന്ദ്രീകരിച്ചു. പെട്ടെന്നുതന്നെ സീനിയർ ജില്ലാ ടീമിൽ ഇടം കിട്ടി. പിന്നെ സംസ്ഥാന ടീമിലേക്ക്. 1998ൽ സീനിയർ നാഷണൽസിൽ കേരളത്തിനായി കുപ്പായമിട്ടു. നീണ്ട ഒരു ദശാബ്ദക്കാലം കേരളത്തിനായി കളിച്ചു. 2009ൽ കേരള ക്യാപ്റ്റന്റെ തൊപ്പിയും അണിഞ്ഞു.
ഇതിനിടെ തലശേരി ബ്രണ്ണൻ കോളജിൽ മലയാളത്തിൽ പിജിക്ക് ചേർന്നു. രണ്ടാം വർഷമായപ്പോഴാണ് ഫിസിക്കൽ എഡ്യൂക്കേഷനിലേക്ക് മാറണമെന്ന ശക്തമായ തോന്നലുണ്ടായത്. അങ്ങനെ കാലിക്കട്ട് കാമ്പസിൽ എംപിഎഡിനു ചേർന്നു. പിന്നെ എംഫിൽ, പിഎച്ച്ഡി.
മഴവില്ലുപോലൊരു ഫ്രീകിക്ക് ഗോൾ
ഒരു കളിക്കാരിയെന്ന നിലയിൽ ഏറ്റവും സന്തോഷം തോന്നിയത് 2007ലെ നാഷണൽ ഗെയിംസിനിടെയായിരുന്നു. ആസാമിലെ ഗുവാഹട്ടിയിൽ നടന്ന മത്സരത്തിൽ മിസോറാമിനെതിരേ കിട്ടിയ ഒരു ഫ്രീകിക്ക്. അന്നു പ്രതിരോധ താരമായിരുന്നെങ്കിലും ഫ്രീകിക്ക്, കോർണർ എന്നിവ എപ്പോഴും ഞാനായിരുന്നു എടുത്തിരുന്നത്. സെന്റർ ലൈനിനു തൊട്ടരികേ നിന്നെടുത്ത (ഏകദേശം 45 വാര അകലെനിന്ന്) ആ ഫ്രീകിക്ക് ഉയർന്നുപൊങ്ങി മഴവില്ലു പോലെ പോസ്റ്റിന്റെ വലതു മൂലയിലേക്കു പറന്നിറങ്ങി. ഗോളിക്ക് സ്തബ്ധയായി നോക്കിനിൽക്കാനേ കഴിഞ്ഞുള്ളൂ. ആ കളിയിൽ കേരളം 2-1 ന് ജയിക്കുകയും ചെയ്തു.
കോച്ചിന്റെ കുപ്പായത്തിലേക്ക്
കോച്ചിംഗിന്റെ സാധ്യതകളെക്കുറിച്ച് പലരുംവഴി ബോധ്യപ്പെട്ടു. അങ്ങനെയാണ് 2006ൽ ഒരു വർഷത്തെ ഇടവേളയെടുത്ത് പട്യാല സായ് സെന്ററിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സിൽനിന്ന് എൻഐഎസ് ഡിപ്ലോമ കരസ്ഥമാക്കിയത്. പിറ്റേവർഷം സി ലൈസൻസും നേടി.
എംഎഫിൽ കഴിഞ്ഞതിന്റെ ആനുകൂല്യത്തിൽ 2007ൽ കാലിക്കട്ട് യൂണിവേഴ്സിറ്റി കാമ്പസിൽ ഫിസിക്കൽ എഡ്യൂക്കേഷൻ ഗസ്റ്റ് ലക്ചററായി; 2012വരെ തുടർന്നു. അതിനിടെ 2010ൽ ബി ലൈസൻസും സ്വന്തമാക്കി . ഒറീസയിലെ സാമ്പൽപുരിലായിരുന്നു ഒരു മാസം നീണ്ട ക്യാമ്പ്. അതിലെ ഏക വനിതയായിരുന്നു.
ഇന്ത്യൻ ടീമിന്റെ കോച്ച്
ലൈസൻസ് നേടി ഇറങ്ങിയ ഉടൻ അണ്ടർ 14 ഇന്ത്യൻ വനിത ടീമിന്റെ അസിസ്റ്റന്റ് കോച്ചായി നിയമിതയായി. 2012ൽ ഹെഡ് കോച്ചായി. 2010 മുതൽ 16 വരെ തുടർച്ചയായി എഎഫ്സി കപ്പിനായി അണ്ടർ 14 ടീമിനെ ഒരുക്കി. ശ്രീലങ്ക, താജിക്കിസ്ഥാൻ, ഇറാൻ, ഉസ്ബെക്കിസ്ഥാൻ തുടങ്ങിയ ടീമുകളെ തോൽപ്പിച്ചു. 12 ലും 13 ലും എഎഫ്സിയുടെ സൗത്ത് സെൻട്രൽ ഏഷ്യൻ ഗ്രൂപ്പ് ജേതാക്കളായി. എട്ടു രാജ്യങ്ങൾ മത്സരിച്ച ടൂർണമെന്റിലെ ഏഴു കളികളിലും വിജയിച്ചു.
2014ൽ കൊളംബോയിലും 16ൽ താജിക്കിസ്ഥാനിലും റണ്ണറപ്പായി. 2013ൽ അണ്ടർ 19 ഇന്ത്യൻ ടീമിന്റെ അസിസ്റ്റന്റ് കോച്ചായി മലേഷ്യയിലും 14ൽ വിയറ്റ്നാമിലും പോയി. പിറ്റേക്കൊല്ലം ഹെഡ് കോച്ചായി ജോർദാനിൽ നടന്ന എഎഫ്സി ടൂർണമെന്റിൽ പങ്കെടുത്തു. ഇതിനിടെ 2014ൽ എ ലൈസൻസ് നേടുന്ന ഇന്ത്യയിലെ മൂന്നാമത്തെ വനിതയായി. ഇതിനിടെ പ്രാഗത്ഭ്യം തെളിയിച്ച കായികതാരങ്ങൾക്ക് കേരള സർക്കാർ ജോലി നൽകുന്നതിന്റെ ഭാഗമായി 2012ൽ കണ്ണൂർ സ്പോർട്സ് ഡിവിഷനിൽ ജോലിക്കുകയറി. നിരവധി കുട്ടികളെ പരിശീലിപ്പിച്ചു. അതിൽ അഞ്ചുപേർ അണ്ടർ 17, 19 ഇന്ത്യൻ ടീമിൽ ഇടം നേടി.
ഇന്ത്യൻ വിമൺസ് ലീഗ് കിരീടം
2017ൽ ഗോകുലം കേരളയ്ക്കായി വുമൺസ് ടീം രൂപീകരിച്ച് ഹെഡ് കോച്ചായി. ആദ്യമായി കേരളത്തിൽനിന്ന് ഒരു ടീം നാഷണൽ ലീഗ് കളിച്ചു. ആദ്യതവണതന്നെ നാലാം സ്ഥാനത്തെത്തി. ഇതിനിടെ ഇന്ത്യൻ വുമൺസ് ലീഗിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു വിദേശ കളിക്കാരിയെ കൊണ്ടുവന്നു; ഉഗാണ്ടക്കാരി ഫസീല. പിന്നെ അവിടെനിന്നുതന്നെ റിതയും എത്തി.
പിറ്റേവർഷം ശക്തരായ മണിപ്പൂർ പോലീസിനോടു സെമിയിൽ തോറ്റ് മൂന്നാം സ്ഥാനം. 2019ൽ ബംഗളൂരുവിൽ നടന്ന ഇന്ത്യൻ വുമൺസ് ലീഗിൽ ഗോകുലം ചാമ്പ്യന്മാരായി. ഈ ടീം ജോർദാനിൽ കളിക്കാനും പോയി. അതോടെ ഒരു ഇന്ത്യൻ വനിതാ ക്ലബ് ടീം വിദേശത്ത് എഎഫ്സി ക്ലബ് ടൂർണമെന്റ്് കളിക്കാൻ പോയതിന്റെ ചരിത്രവും സ്വന്തമായി.
ഇന്ത്യൻ സീനിയർ ടീമിനൊപ്പം
2020ൽ ഇന്ത്യൻ വനിതാ സീനിയർ ടീമിന്റെ അസിസ്റ്റന്റ് കോച്ചായി. സ്വീഡൻകാരനായ തോമസ് ഡെനർബി ആയിരുന്നു അന്ന് ഹെഡ് കോച്ച്. ആ സമയത്ത് ബ്രസീൽ, സ്വീഡൻ, ബഹറിൻ, യുഎഇ തുടങ്ങിയ നിരവധി ടീമുകളുമായി നമ്മൾ കളിച്ചു. ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുകയും ഫിഫ ലോകത്തിലെ മികച്ച താരമായി ആറുതവണ തെരഞ്ഞെടുക്കുകയും ചെയ്ത "വനിത ഫുട്ബോളിലെ പെലെ ’ എന്നറിയപ്പെടുന്ന ബ്രസീലിന്റെ മർത്തയ്ക്കെതിരേയും നമ്മുടെ കുട്ടികൾക്ക് കളിക്കാനായി.
ബ്രസീലിനെതിരേയുള്ള മത്സരത്തിൽ അവർ ആദ്യം ഗോൾ അടിച്ചു. പക്ഷേ, നമ്മുടെ പഞ്ചാബി താരം മനീഷ കല്യാൺ ഗോൾ നേടി സമനില പിടിച്ചു. പിന്നീട് ആറു ഗോളുകൾകൂടി അടിച്ച് അവർ 7-1ന് ജയിച്ചെങ്കിലും ഒരു ഗോളടിക്കാനും കുറച്ചുനേരത്തേക്കെങ്കിലും സമനിലയിലാക്കാനുമായി എന്നത് ഫിഫയുടെ ഒഫീഷ്യൽസിനെപ്പോലും അത്ഭുതപ്പെടുത്തി.
2023ല്‍ അണ്ടർ 17ന്റെ ഹെഡ് കോച്ചായി എഎഫ്സി ക്വാളിഫൈ ടൂർണമെന്റിന്റെ ആദ്യ റൗണ്ട് ഗ്രൂപ്പ് ജേതാക്കളായി. 2023-24 കാലഘട്ടത്തിൽ സീനിയർ ടീമിന്റെ അസിസ്റ്റന്റ് കോച്ചായി പിങ്ക് കപ്പ് പോലുള്ള ഒട്ടേറെ ടൂർണമെന്റുകളിലും വിവിധ യൂറോപ്യൻ രാജ്യങ്ങളിലും കളിച്ചു. 2024ൽ നേപ്പാളിൽ നടന്ന സാഫ് ഗെയിംസിൽ സെമിയിൽ തോറ്റു. ഇതിനിടെ 2023 ൽ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ ബെസ്റ്റ് വനിത കോച്ചിനുള്ള പുരസ്കാരം ലഭിച്ചു.
ഏഷ്യാ കപ്പിലേക്ക് സീനിയർ ടീം
2025 ൽ തായ്ലൻഡിൽ നടന്ന എഎഫ്സി ക്വാളിഫൈ മത്സരത്തിൽ മംഗോളിയ, തിമോർ ലെസ്റ്റെ, ഇറാഖ് ടീമുകളെ തോൽപ്പിച്ചാണ് നിർണായക മത്സരത്തിലേക്ക് എത്തിയത്. ആതിഥേയരായ തായ്ലൻഡിനെ 2-1 ന് തോൽപ്പിച്ച് ഏഷ്യാകപ്പിന് നാം യോഗ്യത നേടി- 22 വർഷങ്ങൾക്കുശേഷം, യോഗ്യതാമത്സരം കളിച്ച്. സീനിയർ ടീമിന്റെ മറക്കാനാവാത്ത ഒരു നിമിഷം ഇതായിരുന്നു.
ലോകകപ്പ് സ്വപ്നം
വനിതാ ലോകകപ്പിലും ഒളിമ്പിക്സിലും ഇന്ത്യൻ ടീമിനെ കളിപ്പിക്കണമെന്നതാണ് സ്വപ്നം. ഇപ്പോഴത്തെ വനിതാ ടീമിലെ കുറച്ചുപേർ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. സമീപഭാവിയിൽ അണ്ടർ 19, 17 ടീമുകളിൽനിന്ന് മികച്ച കുറച്ചുപേർകൂടി സീനിയർ ടീമിലെത്തും. അതോടെ കളിമാറും... 2024ൽ പ്രോ ലൈസൻസ് നേടിയ ഇന്ത്യയിലെ ഏക വനിതാ കോച്ചും ഇപ്പോൾ തേവര സേക്രഡ് ഹാർട്ട് കോളജിലെ കായികാധ്യാപികയുമായ ഡോ.പി.വി. പ്രിയയുടെ സ്വപ്നങ്ങൾ ഗോൾമുഖത്തു തിളങ്ങുന്നു...
SUNDAY DEEPIKA
പതിനാറു കോടിയിലേറെ വർഷങ്ങളായി ഭൂമിയുടെ ആകാശത്ത് പറക്കുന്ന പക്ഷികളും വെറും 123 കൊല്ലം മുമ്പ് പറന്നുതുടങ്ങിയ വിമാനങ്ങളും തമ്മിലുണ്ടാകുന്ന സംഘർഷം വ്യോമയാന മേഖലയിലെ കൃത്യമായ പരിഹാരം കാണാനാവാത്ത പ്രശ്നങ്ങളിലൊന്നാണ്. ആകാശങ്ങളുടെ ഏറ്റവും പഴയ അവകാശിയും ഇന്നലെ വന്ന യന്ത്രപ്പക്ഷികളും തമ്മിൽ വർഷംതോറും ഉണ്ടാകുന്ന ശരാശരി അരലക്ഷം കൂട്ടിയിടികളിലൂടെ സംഭവിക്കുന്ന മൊത്തം നഷ്ടം ഏകദേശം 12,255 കോടി രൂപയാണ് എന്നാണ് കണക്ക്. ഇക്കഴിഞ്ഞ ഒരു കൊല്ലം മാത്രം ഇന്ത്യയിൽ രേഖപ്പെടുത്തപ്പെട്ടത് 1,782 വിമാന-പക്ഷി കൂട്ടിയിടികളാണ്. വാർഷിക നഷ്ടം 100-200 കോടി രൂപ.
കണക്കുകൾ ഇങ്ങനെയൊക്കെയാണെങ്കിലും, ഓരോ കൂട്ടിയിടി വാർത്ത കാണുമ്പോഴും, ഇത്തിരിപ്പോന്ന പക്ഷിയെ എന്തിനാണ് വമ്പൻ വിമാനങ്ങൾ ഇങ്ങനെ പേടിക്കുന്നതെന്ന് ഒരു വേളയെങ്കിലും അമ്പരക്കാത്തവർ ചുരുക്കമായിരിക്കും. മൊമെന്റം എന്ന് ഇംഗ്ലീഷിലും ആക്കം എന്നു മലയാളത്തിലും പറയുന്ന, പക്ഷിയും വിമാനവും തമ്മിലുള്ള ആപേക്ഷിക വേഗത്തെ പക്ഷിയുടെ ഭാരവുമായി ഗുണിക്കുമ്പോൾ കിട്ടുന്ന തുകയിലാണ് ഇതിന്റെ വിശദീകരണം ഉള്ളത്.
ഒരു ഉദാഹരണം പറയാം-
പറന്നുയർന്ന്, 250 നോട്ട്സ് വേഗത്തിൽ (സെക്കൻഡിൽ 128 മീറ്റർ) നീങ്ങിക്കൊണ്ടിരുന്ന ഒരു വിമാനത്തിൽ, എതിരേ പറന്നു വരുന്ന ഒരു കിലോ ഭാരമുള്ള ഒരു പരുന്ത് ഇടിക്കുന്നുവെന്നു കരുതുക. പക്ഷിയുടെ വേഗവും വിമാനത്തിന്റെ വേഗവും കുട്ടിക്കിട്ടുന്ന തുകയാണ് ഇവിടെ ആപേക്ഷിക വേഗം. പക്ഷിയുടെ വേഗം വിമാനവേഗത്തെ അപേക്ഷിച്ച് തീരെ കുറവായിരിക്കുമെന്നതിനാൽ അത് കണക്കിലെടുക്കണമെന്നില്ല.
1x128 = 128 കിലോഗ്രാം-മീറ്റർ/സെക്കൻഡ് മൊമെന്റമാണ് ഇടിയിൽ ഉണ്ടാകുന്നത്.
ഇടി നടക്കുമ്പോൾ, പക്ഷിക്കുണ്ടായിരുന്ന ആപേക്ഷിക വേഗമായ 128മീറ്റർ/സെക്കൻഡ് എന്നത്, സെക്കൻഡിന്റെ ചെറിയൊരു അംശത്തിനുള്ളിൽ പൂജ്യമാവുകയാണല്ലോ. വിമാനത്തിൽ ഇടിച്ച് പക്ഷി നിശ്ചലമാകാൻ 0.005 സെക്കൻഡാണ് എടുക്കുന്നതെങ്കിൽ, മേൽപ്പറഞ്ഞ മൊമെന്റെം ഉണ്ടാക്കുന്ന ആഘാതം കിട്ടാൻ അതിനെ ഈ സമയം കൊണ്ട് ഹരിച്ചാൽ മതി.
128/0.005 =25,600 ന്യൂട്ടൺസ്.
വിമാനത്തിൽ രണ്ടര ടണ്ണുള്ള ഒരു കൂടംകൊണ്ട് അടിക്കുന്നതിനു തുല്യമാണ് ആ ആഘാതം. പക്ഷിയുടെ ഭാരം കൂടുന്നതനുസരിച്ച്, ആ ആഘാതം കൂടിക്കൊണ്ടിരിക്കും. ഭാരം രണ്ടു കിലോയാണെങ്കിൽ ആഘാതം അഞ്ചു ടണ്ണിലേറെ. അതുപോലെ തന്നെ, വിമാനത്തിന്റെ വേഗം കൂടുംതോറും ആഘാതം വർധിച്ചുകൊണ്ടിരിക്കും. പക്ഷിയിടിയിൽ വിമാനത്തിന്റെ മൂക്ക് പൊളിയുകയും എൻജിൻ ബ്ലേഡുകൾ ഇളകിപ്പോവുകയും ചിറകിൽ പൊട്ടലുണ്ടാവുകയും ചെയ്യുന്നതൊക്കെ, ടൺ കണക്കിനുള്ള ഈ ആഘാതം കാരണമാണ്.
വിമാനശരീരത്തിൽ ഉണ്ടാകുന്ന കേടുപാടുകളേക്കാൾ അപകടം ഉണ്ടാക്കുന്നത് പക്ഷി നേരേ എൻജിനിൽ ഇടിക്കുകയും എൻജിനുള്ളിലേക്ക് വലിച്ചെടുക്കപ്പെടുകയും ചെയ്യുമ്പോഴാണ്. നേരത്തേ പറഞ്ഞ ടൺ കണക്കിനുള്ള ആഘാതത്തിൽ എൻജിന്റെ പുറംചട്ട പൊളിയാം, അതിവേഗം കറങ്ങുന്നതിനാൽ, പക്ഷിയെ ഉള്ളിലേക്കു വലിച്ചെടുക്കുന്ന എൻജിൻ ബ്ലേഡുകൾ ഒടിഞ്ഞു തകരാം. ഇന്ധനത്തിനൊപ്പം കത്തിപ്പിടിക്കുന്ന പക്ഷി എൻജിന്റെ പ്രവർത്തനം മൊത്തം അവതാളത്തിലാക്കുകയും ചെയ്യാം.
ചെറിയ ഉയരത്തിൽ പറക്കുന്ന പക്ഷികളുമായി കൂട്ടിയിടിക്കാനുള്ള സാധ്യത ഏറുന്നത് വിമാനം ലാൻഡുചെയ്യുമ്പോളും പറന്നുയരുമ്പോഴുമാണ് എന്നത് അപകടം കൂടുതൽ ഗുരുതരമാക്കുന്നുമുണ്ട്.
ചിറകിനും എൻജിനും ലാൻഡിംഗ്/ടേക്കോഫ് നേരത്തുണ്ടാകുന്ന പരുക്കുകൾ വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാനും വീണു തകരാനും വരെ ഇടയാക്കാം. ലാൻഡിംഗിലും ടോക്കോഫിലും തന്നെ, ടേക്കോഫാണ് കൂടുതൽ അപകടകരമായ ഘട്ടം. വിമാനം നല്ല വേഗത്തിലായിരിക്കുമെന്നതും എൻജിനുകൾ പരമാവധി ശക്തിയിൽ പ്രവർത്തിക്കുകയായിരിക്കുമെന്നതും "ഫുൾ ടാങ്ക്' ഇന്ധനം ഉണ്ടായിരിക്കുമെന്നതും, പക്ഷിയിടിയുടെ പ്രത്യാഘാതം കൂടുതൽ ഗുരുതരമാക്കുന്നു.
ഇന്ത്യയിൽ കഴിഞ്ഞ കൊല്ലം 1782 വിമാന-പക്ഷി കൂട്ടിയിടികളാണ് രേഖപ്പെടുത്തിയതെന്ന് നേരത്തേ പറഞ്ഞല്ലോ. ദിവസം ശരാശരി 5 സംഭവങ്ങൾ. 2021 നെ അപേക്ഷിച്ച് 130 ശതമാനം കൂടുതലായിരുന്നു ഇത്. 775 ആയിരുന്നു അന്നത്തെ സംഖ്യ. 2022 ൽ ഇത് 1131 ആയി. 2023ൽ 1371, 2024ൽ 1278.
തെക്കേ ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ 2020 മുതൽ 2025 വരെയുള്ള കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ പക്ഷിയിടി രേഖപ്പെടുത്തിയത് ബംഗളുരുവിലായിരുന്നു- 343. ഹൈദരാബാദിൽ 207, ചെന്നൈയിൽ 205, നമ്മുടെ തിരുവനന്തപുരത്ത് 125. ഇന്ത്യ മൊത്തം എടുത്താൽ ഡൽഹിക്കാണ് ഒന്നാം സ്ഥാനം- 695 സംഭവങ്ങൾ. മുംബൈ-407, ബെംഗളുരു-343, അഹമ്മദാബാദ്-337, ഹൈദരാബാദ്-207. പക്ഷി ഇടി നിയന്ത്രിക്കാൻ, വിമാനത്താവള പരിസരങ്ങളിൽ പക്ഷികൾ കൂടുന്നത് തടയുകതന്നെയാണ് പരിഹാരം. പക്ഷികൾക്ക് ഇരതേടാനും കൂടു കൂട്ടാനുമുള്ള സൗകര്യങ്ങൾ കുറയ്ക്കുക അതിൽ മുഖ്യം.
വിമാനം ലാൻഡു ചെയ്യാൻ അടുക്കുമ്പോഴും പറന്നുയരുമ്പോഴും പക്ഷികളെ വിരട്ടിയോടിക്കാൻ പടക്കം പൊട്ടിക്കുന്നത്, മിക്കവാറും എല്ലാ വിമാനത്താവളങ്ങളിലും പതിവാണ്. പക്ഷികൾ ഇടിക്കുന്നതു പോലെ വിമാനത്താവളങ്ങളിൽ വച്ച് മൃഗങ്ങൾ ഇടിക്കുന്നതും ഏറെ ഗൗരവമുള്ള സുരക്ഷാ പ്രശ്നമാണ്. റൺവേയിൽ ഓടുമ്പോഴുള്ള ഈ ഇടികൾ ഏറെയും കുറുക്കൻ, വെരുക്, മുയൽ, കീരി, കുരങ്ങ് തുടങ്ങിയവയുമായാണ്, ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ. ഈ ഭീഷണി കുറയ്ക്കാൻ മൃഗങ്ങളെ കെണിവച്ച് പിടിച്ച് ദൂരെ കൊണ്ടുപോയി വിടുകയാണ് ചെയ്യുക.
SUNDAY DEEPIKA
പാസ്പോർട്ട് പോലും വേണ്ടാത്ത ലോകസഞ്ചാരം- അതാണ് പോണ്ടിച്ചേരി ബൊട്ടാണിക്കൽ ഗാർഡനിൽ നമ്മെ കാത്തിരിക്കുന്നത്. ന്യൂസിലാൻഡ്, മഡഗാസ്കർ, മലേഷ്യ, ബ്രസീൽ, ആഫ്രിക്ക, നേപ്പാൾ എന്നിവിടങ്ങളിലെ മരങ്ങൾ കാണണമെന്നുണ്ടോ? അതിന് ലോകം ചുറ്റേണ്ട ആവശ്യമില്ല- ഈ തണലേറിയ വഴികളിലൂടെ നടക്കുക മാത്രം മതി.
ഈ തോട്ടത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ ആഗോള സ്വഭാവമാണ്. ആഫ്രിക്കൻ ബാവോബാബ്, ചുവന്ന പുഷ്പങ്ങളാൽ മിന്നുന്ന ആഫ്രിക്കൻ ട്യൂളിപ്പ് മരം, ബ്രസീലിൽ ഉത്ഭവംകൊണ്ട റബർ, ദക്ഷിണേഷ്യൻ മുള വർഗങ്ങൾ... ഇവയെല്ലാം ഇവിടെ ഒരുമിച്ചാണ്. ഓരോ മരവും ഓരോ കഥയാണ് പറയുന്നത്; ഓരോ ചെടിയും ഒരു പുതിയ രാജ്യത്തേക്കുള്ള യാത്രയാണ്-നൂറ്റാണ്ടുകളുടെ കഥയും.
ശാസ്ത്രീയ ലക്ഷ്യം
1826ൽ ഫ്രഞ്ചുകാർ ഔദ്യോഗികമായി സ്ഥാപിച്ച ഈ തോട്ടത്തിന് 1740ൽ തന്നെ ഫ്രഞ്ച് സർക്കാർ രേഖകളിൽ പരാമർശം ഉണ്ട്. ഇതിന്റെ സ്ഥാപന ലക്ഷ്യം തികച്ചും ശാസ്ത്രീയമായിരുന്നു- പുതുച്ചേരിയുടെ കാലാവസ്ഥയ്ക്കും മണ്ണിനും അനുയോജ്യമായ വിളകളും സസ്യങ്ങളും കണ്ടെത്തുക. 1829ഓടെ തന്നെ 800 മുതൽ 900 വരെ സസ്യജാതികൾ ഇവിടെ വളർത്തിയിരുന്നുവെന്ന് ഫ്രഞ്ച് യാത്രികനായ വിക്ടർ ജാക്ക്മുണ്ട് രേഖപ്പെടുത്തിയിട്ടുണ്ട്.
ചെറിയൊരു പ്രസ്ഥാനമായി തുടങ്ങിയ ഈ പൂന്തോട്ടം പിന്നീട് ഏഷ്യയിലെ ഏറ്റവും പഴക്കമുള്ള ബൊട്ടാണിക്കൽ ഗാർഡനുകളിൽ ഒന്നായി വളർന്നു. ഈ തോട്ടത്തിന്റെ യഥാർഥ വളർച്ചയ്ക്കു പിന്നിൽ പ്രധാന പങ്കു വഹിച്ചത് ഫ്രഞ്ച് ബൊട്ടാണിസ്റ്റായ ജോർജ് സാമുവൽ പെറോട്ടെറ്റ് ആയിരുന്നു. അദ്ദേഹം ചുമതലയേറ്റശേഷം ലോകത്തിന്റെ പല ഭാഗങ്ങളിൽനിന്നുള്ള അപൂർവ സസ്യങ്ങൾ ഇവിടെ എത്തിച്ചു.
അതോടെ ഈ തോട്ടം ഒരു "ലൈവ് ഹെർബേറിയം' ആയി മാറി- സസ്യങ്ങളെ പഠിക്കാനും സംരക്ഷിക്കാനും കഴിയുന്ന ഒരു ജീവിക്കുന്ന ശാസ്ത്രീയ കേന്ദ്രം. അദ്ദേഹത്തിന്റെ സ്മരണയ്ക്കായി ഇന്ന് തോട്ടത്തിനുള്ളിൽ ഒരു സ്മാരകവും നിലകൊള്ളുന്നു. ബൊട്ടാണിക്കൽ ഗാർഡന്റെ ഒത്തനടുവിൽ സ്ഥിതി ചെയ്യുന്ന പെറോട്ടെറ്റ് സ്മാരകം ഓരോ സസ്യ ശാസ്ത്രജ്ഞനും തീർഥാടനം തന്നെയാണ്.
പിന്നീട് നിരവധി ബൊട്ടാണിസ്റ്റുകളും ഭരണാധികാരികളും ഈ തോട്ടത്തെ കൂടുതൽ സമ്പന്നമാക്കി. പുതിയ സസ്യജാതികളെ പരിചയപ്പെടുത്തുകയും ശാസ്ത്രീയമൂല്യം വർധിപ്പിക്കുകയും ചെയ്തതിലൂടെ ഇത് ഗവേഷണത്തിനും പൊതുജനങ്ങൾക്കുമായി ഒരു പ്രധാന പഠനകേന്ദ്രമായി മാറി.
പ്രകൃതിദത്ത ശ്വാസകോശം
പുതുച്ചേരി നഗരത്തിന്റെ തെക്കുപടിഞ്ഞാറു ഭാഗത്തായി ഏകദേശം 11 ഹെക്ടർ വിസ്തൃതിയിൽ ഓവൽ ആകൃതിയിൽ വ്യാപിച്ചുകിടക്കുന്ന ഈ തോട്ടം ഒരു പ്രകൃതിദത്ത ശ്വാസകോശമാണ്. ശരാശരി 28 ഡിഗ്രി താപനിലയും ഏകദേശം 1253 മില്ലിമീറ്റർ വാർഷിക മഴയും ഉള്ള ഈ പ്രദേശം വൈവിധ്യമാർന്ന സസ്യങ്ങൾക്ക് അനുയോജ്യമാണ്. ഉയർന്ന മരങ്ങൾ, കട്ടിയുള്ള പച്ചപ്പുകൾ, ക്രമബദ്ധമായ തോട്ടവിഭാഗങ്ങൾ- ഇവയൊക്കെ ചേർന്ന് പ്രകൃതിയും മനുഷ്യരൂപകല്പനയും തമ്മിലുള്ള മനോഹരമായ സംയോജനം ഇത് സൃഷ്ടിക്കുന്നു.
ഇവിടത്തെ ഗ്ലാസ് ഹൗസ് ഏറെ ശ്രദ്ധേയമാണ്. യൂറോപ്യൻ മാതൃകയിൽ നിർമിച്ച ഈ കെട്ടിടം പുഷ്പപ്രദർശന സമയങ്ങളിൽ നിറങ്ങളിൽ നീരാടും. കൂടാതെ, തോട്ടത്തിലൂടെ സഞ്ചരിക്കുന്ന ടോയി ട്രെയിൻ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വാദ്യമാണ്- ഒരു ചെറിയ കാടിനുള്ളിലൂടെ സഫാരി നടത്തുന്ന അനുഭവം പോലെ.
കാഴ്ചസൗന്ദര്യത്തിനപ്പുറം ഈ തോട്ടം നിർവഹിക്കുന്നത് വളരെ പ്രധാനപ്പെട്ട ഒരു പരിസ്ഥിതിദൗത്യമാണ്. നഗരത്തിലെ മലിനവായുവിനെ ശുദ്ധമാക്കി തണുപ്പും ശ്വാസവും നൽകുന്ന പ്രകൃതിദത്ത സംവിധാനമാണ് ഇത്. അതുകൊണ്ടുതന്നെ "നഗരത്തിന്റെ ഓക്സിജൻ സിലിണ്ടർ' എന്ന പേരിൽ ഇതറിയപ്പെടുന്നു.
വിദ്യാർഥികൾക്കും ഗവേഷകർക്കും ഇത് ഒരു ജീവിച്ചിരിക്കുന്ന ക്ലാസ് മുറിയാണ്. അപൂർവ സസ്യങ്ങൾ, ഔഷധസസ്യങ്ങൾ, നൂറ്റാണ്ടുകൾ പഴക്കമുള്ള മരങ്ങൾ- ഇവയെല്ലാം പഠനത്തിനും ഗവേഷണത്തിനും വലിയ സഹായമാണ്. പുസ്തകങ്ങളിലെ അറിവും യഥാർഥ പ്രകൃതിയും തമ്മിലുള്ള ബന്ധം ഇവിടെ വ്യക്തമായി കാണാം.
1954ൽ പുതുച്ചേരി ഇന്ത്യയുമായി ലയിച്ചതിനു ശേഷം ഈ തോട്ടത്തിന്റെ പരിപാലനം കൃഷിവകുപ്പിന് കൈമാറി. ഇന്നും സംരക്ഷണവും പഠനവും വിനോദവും ഒരുമിപ്പിക്കുന്ന കേന്ദ്രമായി ഇത് തുടരുന്നു. 200 വർഷങ്ങൾ പിന്നിട്ടിട്ടും, പോണ്ടിച്ചേരി ബൊട്ടാണിക്കൽ ഗാർഡൻ ഇന്നും നഗരത്തിന് ശ്വാസം നൽകുന്നു. കോൺക്രീറ്റിൽ വളരുന്ന നഗരങ്ങൾക്ക് പച്ചപ്പാണ് ജീവൻ നൽകുന്നതെന്ന് ഈ തോട്ടം നമ്മെ ഓർമിപ്പിക്കുന്നു.
SUNDAY DEEPIKA
സ്മാരക ശിലകൾ
രാജസ്ഥാനിലെ പാലി ജില്ലയില്‍ ആരവല്ലി പര്‍വതനിരകളുടെ താഴ്വരയില് സ്ഥിതിചെയ്യുന്ന രണക്പുര് ജൈന ക്ഷേത്രം ഭാരതത്തിലെ ഏറ്റവും മനോഹരവും ചരിത്രപ്രധാനവുമായ ജൈന തീര്‍ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ്. പതിനഞ്ചാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട ഈ ക്ഷേത്രം അതിന്റെ അതിശയകരമായ മാര്‍ബിള്‍ ശില്പകലയ്ക്കും വാസ്തുവിദ്യയ്ക്കും ലോകപ്രശസ്തം. ഈ ക്ഷേത്രത്തിന്റെ ഉത്ഭവത്തെപ്പറ്റി ചില ഐതിഹ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അതിന്‍പ്രകാരം ഒരു സ്വപ്നത്തില്‍നിന്നാണ് കഥ തുടങ്ങുന്നത്:
മേവാര്‍ സാമ്രാജ്യത്തിലെ പ്രശസ്തനായ രാജാവ് റാണാ കുംഭന്റെ കൊട്ടാരത്തിലെ മന്ത്രിയും ധനികനായ ഒരു ജൈന വ്യാപാരിയുമായിരുന്നു സേത്ത് ധര്‍മ ഷാ. ഒരു രാത്രിയില്‍ ധര്‍മ ഷാ ജൈന പുരാണങ്ങളില്‍ പറയുന്ന "നളിനിഗുല്മ വിമാനം’ (സ്വര്‍ഗീയമായ ഒരു പറക്കുംവാഹനം) സ്വപ്നം കണ്ടുവത്രേ. ഇതേത്തുടര്‍ന്ന് ആ സ്വര്‍ഗീയ വാഹനത്തിന്റെ മാതൃകയില്‍ ഭൂമിയില്‍ ഒരു ക്ഷേത്രം പണിയണമെന്ന് അദ്ദേഹം ഉറപ്പിച്ചു.
ജൈനമതത്തിലെ ആദ്യത്തെ തീര്‍ഥങ്കരനായ ആദിനാഥ് ഭഗവാന് (ഋഷഭനാഥന്) സമര്പ്പിച്ചായിരിക്കണം ഈ ക്ഷേത്രമെന്നും അദ്ദേഹം നിശ്ചയിച്ചു. തന്റെ സ്വപ്നപദ്ധതിയുമായി ധര്‍മ ഷാ റാണാ കുംഭ രാജാവിനെ സമീപിച്ചു. കലയെയും വാസ്തുവിദ്യയെയും ഏറെ സ്നേഹിച്ചിരുന്ന രാജാവ്, മാഘായ് നദിക്കരയിലുള്ള ഒരു വലിയ വനപ്രദേശം ക്ഷേത്രനിര്‍മാണത്തിനായി വിട്ടുനല്‍കുകയും ചെയ്തു.
എന്നാല്‍ രാജാവ് അതോടൊപ്പം ഒരു നിബന്ധനയും വച്ചു. ക്ഷേത്രവും അതിനോടനുബന്ധിച്ചുള്ള നഗരവും തന്റെ പേരില്‍ അറിയപ്പെടണം എന്നായിരുന്നു അത്. ധര്‍മ ഷാ അത് സമ്മതിക്കുകയും, ആ പ്രദേശത്തിന് "രണ്‍പുര്‍’ (പിന്നീട് അത് രണക്പുര് ആയി മാറി) എന്ന് പേരിടുകയും ചെയ്തു.
തന്റെ സ്വപ്നത്തിനൊത്ത ഒരു രൂപരേഖ തയാറാക്കാന്‍ ധര്‍മ ഷാ രാജ്യത്തെ പ്രശസ്തരായ ഒട്ടനവധി ശില്പികളെ ക്ഷണിച്ചെങ്കിലും ആരുടെയും ഡിസൈന്‍ അദ്ദേഹത്തിന് തൃപ്തി നല്‍കിയില്ല. ഒടുവില്‍, ദേപാ (ദീപക്) എന്ന വിനയാന്വിതനായ ഒരു പ്രശസ്ത ശില്പി സമര്‍പ്പിച്ച രൂപരേഖ ധര്‍മ ഷായുടെ സ്വപ്നത്തിന് അനുയോജ്യമാണെന്നു കണ്ടെത്തുകയും അദ്ദേഹത്തെ നിര്‍മാണ ചുമതല ഏല്‍പ്പിക്കുകയുമായിരുന്നു.
1389ല്‍ ആരംഭിച്ച ക്ഷേത്രനിര്‍മാണം പൂര്‍ത്തിയാകാന്‍ ഏകദേശം 50 വര്‍ഷമെടുത്തു. ആയിരക്കണക്കിന് തൊഴിലാളികളും ശില്പികളും ഇതിനായി അഹോരാത്രം പണിയെടുത്തു. മുഗള്‍ ഭരണകാലത്ത് ഈ പ്രദേശത്തുണ്ടായ രാഷ്ട്രീയ അസ്ഥിരതയും ആക്രമണങ്ങളും മൂലം ക്ഷേത്രത്തിന് കേടുപാടുകള്‍ സംഭവിച്ചു. അക്രമികളില്‍നിന്ന് രക്ഷിക്കാനായി ക്ഷേത്രത്തിലെ പ്രധാന വിഗ്രഹങ്ങള്‍ പുരോഹിതന്മാര് രഹസ്യ അറകളില്‍ ഒളിപ്പിച്ചു.
പിന്നീട് വളരെക്കാലം ഉപേക്ഷിക്കപ്പെട്ട നിലയിലായ ഈ ക്ഷേത്രം കൊള്ളക്കാരുടെയും വന്യമൃഗങ്ങളുടെയും താവളമായി മാറുകയും ചെയ്തു. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ജൈന സമൂഹവും ആനന്ദ്ജി കല്യാണ്ജി ട്രസ്റ്റും ഈ ക്ഷേത്രം ഏറ്റെടുക്കുകയും വലിയ രീതിയിലുള്ള പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളിലൂടെ അതിന്റെ പഴയ പ്രൗഢി വീണ്ടെടുക്കുകയുമായിരുന്നു.
ഈ ക്ഷേത്രത്തിന്റെ പ്രധാന ശ്രീകോവില്‍ "ചൗമുഖാ’ (നാലു വശങ്ങളിലേക്ക് മുഖമുള്ളത്) രീതിയിലാണ് നിര്‍മിച്ചിരിക്കുന്നത്. ഇതിനുള്ളിലെ ആദിനാഥ് ഭഗവാന്റെ വെളുത്ത മാര്‍ബിള്‍ വിഗ്രഹം നാലു ദിശകളിലേക്കും ദര്‍ശനം നല്കുന്ന രീതിയിലാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്.
48,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഈ വലിയ ക്ഷേത്രസമുച്ചയം താങ്ങി നിര്‍ത്തുന്നത് 1444 മാര്‍ബിള്‍ തൂണുകളാണ്. ഇതില്‍ ഏറ്റവും അത്ഭുതകരമായ കാര്യം, ഈ തൂണുകളില്‍ ഒരേപോലെയുള്ള കൊത്തുപണികളുള്ള രണ്ടെണ്ണമില്ല എന്നതാണ്. മനുഷ്യന് ദൈവത്തെപ്പോലെ പൂര്‍ണനല്ല എന്നു കാണിക്കാനും കണ്‍ദൃഷ്ടി തട്ടാതിരിക്കാനുമായി ശില്പികള് മനപ്പൂര്‍വം ഒരു തൂണ് ഒരല്പം ചരിവുള്ളതായാണ് നിര്‍മിച്ചിരിക്കുന്നത്.
സൂര്യന്റെ സ്ഥാനം എവിടെയാണെങ്കിലും, ക്ഷേത്രത്തിനുള്ളിലെ പ്രധാന വിഗ്രഹങ്ങളിലേക്ക് എപ്പോഴും സൂര്യപ്രകാശം നേരിട്ടു വീഴുന്ന രീതിയിലാണ് ദീപക് എന്ന ശില്പി ഇത് രൂപകല്പന ചെയ്തത്. കൂടാതെ, ക്ഷേത്രത്തിന്റെ ഏതു കോണില്‍നിന്ന് നോക്കിയാലും ഒരു തൂണ് പോലും വിഗ്രഹം കാണുന്നതിന് തടസമാവുകയുമില്ല.
SUNDAY DEEPIKA
ബാങ്ക് ജോലിയിൽനിന്നു വിരമിച്ചവർ ഒത്തുചേർന്നുള്ള ഒരു യാത്രയ്ക്കുവേണ്ടി സ്ഥലങ്ങൾ തെരയുന്പോഴാണ് പിഴല എന്ന പേര് ശ്രദ്ധയിൽപ്പെട്ടത്. അന്വേഷിച്ചപ്പോൾ അവിടേക്ക് കെഎസ്ഐഎൻസി ബോട്ട് സർവീസ് നടത്തുന്നുണ്ട് എന്നറിഞ്ഞു. സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്ത് പോകാനുള്ള ഒരുക്കമായി.
കടമക്കുടിയിലെ 14 ദ്വീപുകളിൽ ഒന്നാണ് പിഴല. എറണാകുളം ജില്ലയിലെ കടമക്കുടി ഇപ്പോൾ യാത്രികർക്ക് ഏറെ പരിചിതമാണ്. പലപ്പോഴും റീൽസിൽ നിറയുന്ന ഇടം. കടമക്കുടിയിലേക്ക് വരാപ്പുഴ ടൗൺ വഴി നാഷണൽ ഹൈവേ 66ലൂടെ എളുപ്പത്തിൽ എത്തിച്ചേരാം. എന്നാൽ ബോട്ടിൽ യാത്ര ചെയ്യുന്നതാണ് രസം. ‘കടന്നാൽ കുടുങ്ങി കടമക്കുടി’ എന്ന് പണ്ടുപറയാറുണ്ട്. ഇപ്പോൾ അങ്ങനെയല്ല, ധാരാളം യാത്രാ സൗകര്യങ്ങൾ ഉണ്ട്. നഗരത്തിൽനിന്ന് എട്ടു കിലോമീറ്റർ മാത്രം ദൂരത്തിൽ സ്ഥിതിചെയ്യുന്ന പരിസ്ഥിതിസമ്പുഷ്ടമായ ഒരിടം.
മഹീന്ദ്രയുടെ ഇഷ്ടം
പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്ര തന്റെ യാത്രാ പട്ടികയിലേക്ക് ഒരു പുതിയ ലക്ഷ്യസ്ഥാനം കൂടി ചേർത്ത സംഭവം മുന്‍പ് വലിയ വാർത്തയായിരുന്നു. ഭൂമിയിലെ ഏറ്റവും മനോഹരമായ ഗ്രാമങ്ങളിൽ ഒന്നായി അദ്ദേഹം അവതരിപ്പിച്ചത് കടമക്കുടിയെയായിരുന്നു. കടമക്കുടി ഒരു ദ്വീപ് പ്രാന്തപ്രദേശമാണ്. നെൽവയലുകൾ, കായലുകൾ, സമൃദ്ധമായ തണ്ണീർത്തടങ്ങൾ എന്നിവയാൽ ചുറ്റപ്പെട്ട പതിനാല് ദ്വീപുകളുടെ ഒരു കൂട്ടം.
പെരിയാറിനാൽ ചുറ്റപ്പെട്ട കൊച്ചി നഗരത്തിന്റെ വടക്കു ഭാഗത്തിനോട് അടുത്തുകിടക്കുന്ന ദ്വീപാണ് പിഴല. കടമക്കുടി ദ്വീപുകളുടെ കേന്ദ്രഭാഗവും, കടമക്കുടി ഗ്രാമപഞ്ചായത്തിൻറെ ഭരണതലസ്ഥാനവും പിഴലയാണ്. പിഴല എന്ന നാമം, വിത്തിട്ടാൽ പിഴയ്ക്കില്ല-പിഴയില്ല എന്ന കർഷകരുടെ ആത്മവിശ്വാസത്തിൽ, വാമൊഴിൽനിന്നാണ് ഉണ്ടായതത്രേ. എഡി 1341ലെ മഴക്കാലത്ത് ഉണ്ടായ വെള്ളപ്പൊക്കത്തിൽ പ്രകൃതി രൂപംകൊടുത്ത ദ്വീപുകളിൽ ഒന്നാണ് പിഴല. ഏതാണ്ട് ഒരു കിലോമീറ്റർ നീളവും അത്രതന്നെ വീതിയും ഉണ്ട്. എൺപത് ശതമാനവും പൊക്കാളി കൃഷിപ്പാടങ്ങളാണ്.
സൂര്യാംശു
ഏതാനും മാസങ്ങൾക്കുമുന്‍പ് ഞങ്ങൾ യാത്രയ്ക്കൊരുങ്ങിയപ്പോൾ കെഎസ്ഐഎൻസിയുടെ പുതുതായി തുടങ്ങിയ ഡെസ്റ്റിനേഷനായിരുന്നു ഈ ദ്വീപ്. ഹൈക്കോർട്ട് വാട്ടർ മെട്രോ ജെട്ടിക്ക് അടുത്താണ് അവരുടെ ടെർമിനൽ. ഞങ്ങളുടെ ബോട്ടിന്റെ പേര് സൂര്യാംശു എന്നായിരുന്നു. സൂര്യകിരണങ്ങൾ എന്നർഥം. രണ്ടു തട്ടുകളിലായി ഒരുക്കിയിരിക്കുന്ന മനോഹരമായ ബോട്ടാണ്. ചുറ്റും ഗ്ലാസുകൾ ഉള്ളതിനാൽ കാഴ്ചകൾകണ്ടു യാത്രചെയ്യാം.
രാവിലെ പത്തരയോടെ പുറപ്പെട്ടു. ബോട്ടിൽ ഒരു കലാകാരനായ ഗൈഡും, രണ്ടു ഗായകരും ഉണ്ടായിരുന്നു. എല്ലാ സ്ഥലത്തെക്കുറിച്ചും നന്നായി അറിവുകളുള്ള വ്യക്തിയായിരുന്നു ഗൈഡ്. കപ്പൽ പാലം, കൊച്ചിൻ പോർട്ട്, മട്ടാഞ്ചേരി, ഫോർട്ട് കൊച്ചി കാർണിവൽ, ആസ്പിൻവാൾ കമ്പനി, ബിനാലെ, ബോൾഗാട്ടി, വല്ലാർപാടം പള്ളി, വൈപ്പിൻ ദ്വീപുകൾ എന്നിവയെക്കുറിച്ചെല്ലാം വളരെ വിശദമായ വിവരണങ്ങൾ നൽകിക്കൊണ്ടിരുന്നു. ഇവയെക്കുറി ച്ചെല്ലാം അറിയാമെന്നു വിചാരിച്ച എറണാകുളംകാരായ ഞങ്ങൾക്കും അതെല്ലാം പുതിയ അറിവുകളായിരുന്നു.
ബോട്ട് മെല്ലെ പെരിയാറിലേക്കു കടന്നു. കായലിന്റെയും നദിയുടെയും ഇരുകരകളിലും പല സ്ഥലത്തും കണ്ടൽക്കാടുകൾ കാണാം. സൗത്ത് ചിറ്റൂരിലുള്ള ഒരു ക്ഷേത്രം കാഴ്ചയിലെത്തി. ചീനവലകളുടെ കൂട്ടംകടന്ന് ഞങ്ങൾ മുന്നോട്ട്.
ദ്വീപിലേക്ക്
അങ്ങിനെ ഞങ്ങൾ പിഴലയിലേക്ക് എത്തുന്നു. എല്ലാവരും നന്നായി വിശന്നിരുന്നതിനാൽ നേരേ ഭക്ഷണശാലയിലേക്കാണ് എത്തിയത്. ചുറ്റുപാടും പ്രകൃതിയുടെ അസാധാരണ കൈവിരുതു കാണാം. കാഴ്ചകൾകണ്ടുതന്നെ രുചികരമായ ഭക്ഷണം.
പുറത്തേക്കിടക്കുമ്പോൾ കയർ പായ് വിരിച്ച റോഡുകൾ.. ചുറ്റുപാടും വെള്ളം, ചിലയിടത്ത് ഫ്ലൈ ഓവറുകൾ, പൊക്കാളി പാടങ്ങൾ, കയാക്കിംഗ്, പെഡൽ ബോട്ടിംഗ്, 20 പേർക്കു കയറാവുന്ന സ്പീഡ് ബോട്ടിംഗ്, ചൂണ്ടയിടാനുള്ള സൗകര്യം, കുട്ടികൾക്ക് കളിക്കാൻ പാർക്ക്, ചെറിയ ചായക്കട... ഒരു അപൂർവ സുന്ദര ലോകം.
പിഴലയിലെ പൊക്കാളി കൃഷി വളരെ പ്രസിദ്ധമാണ്. പൊക്കാളി ഒരു ജൈവ കൃഷിരീതിയാണ്, രാസവളങ്ങളോ കീടനാശിനികളോ ഉപയോഗിക്കുന്നില്ല. കാഴ്ചകൾ തീരുംമുന്‍പ് സമയം തീരുന്നു, യാത്ര അവസാനിക്കുന്നു. എല്ലാവരും മനസുനിറയെ ആസ്വദിച്ച, ആഹ്ളാദിച്ച ഒരു യാത്ര. ഇത്തരം യാത്രകളാണ് മനുഷ്യനെ ജീവിക്കാൻ മോഹിപ്പിക്കുന്നതെന്ന് ഒന്നുകൂടി ഉറപ്പായി.
SUNDAY DEEPIKA
യൂറോപ്പിലെ ഏറ്റവും പഴക്കംചെന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ കൊയിംബ്ര സർവകലാശാല സ്ഥാപിതമായത് 1290ലാണ്- അതായത്, ഏഴു നൂറ്റാണ്ടിലേറെ പഴക്കമുള്ള ഒരു ജ്ഞാനകേന്ദ്രമാണത്. ആ സർവകലാശാലയുടെ ഹൃദയഭാഗത്ത്, അറിവിന്റെയും ബറോക്ക് വാസ്തുവിദ്യയുടെയും ഒരു യഥാർഥ നിധിശേഖരമായ ജോവാനിന ലൈബ്രറി ഉണ്ട്.
1717ൽ, യൂറോപ്പിൽ ജ്ഞാനോദയ കാലഘട്ടം ആരംഭിക്കുന്ന ആ ചരിത്ര മുഹൂർത്തത്തിൽ, പോർച്ചുഗൽ രാജാവ് ജോൺ അഞ്ചാമനാണ് ഈ ലൈബ്രറിയുടെ നിർമാണം ആരംഭിച്ചത്. 1728ൽ നിർമാണം പൂർത്തിയായശേഷം, 1750ൽ ലൈബ്രറിയിൽ ആദ്യ പുസ്തകങ്ങൾ എത്തി. ലൈബ്രറിക്ക് സ്ഥാപകന്റെ ലാറ്റിൻ നാമമായ "ജോവാനസ്' എന്നതിൽ നിന്നാണ് "ജോവാനിന' എന്ന പേരു ലഭിച്ചത്.
ഇരുനിലകളിലായി നീളുന്ന കൊത്തുപണിയുള്ള മരയലമാരകൾ, ചൈനീസ് ചിത്ര ആലേഖനങ്ങൾ, തെക്കേ അമേരിക്കയിൽനിന്നുള്ള അപൂർവ മരത്തിൽ തീർത്ത ഫർണിച്ചർ... ഇവ മൊത്തം പോർച്ചുഗീസ് കലാകാരന്മാർതന്നെ നിർമിച്ചതാണ്.
1725ൽ ഇറ്റലിക്കാരനായ ഡൊമെനിക്കോ ഡുപ്രാ വരച്ച ജോൺ അഞ്ചാമന്റെ ഛായാചിത്രം ഇവിടെയുണ്ട്. നോബിൾ ഫ്ലോറിലെ ഷെൽഫുകൾ കറുപ്പ്, ചുവപ്പ്, പച്ച നിറങ്ങളിൽ, പൊന്നു പൂശിയ ഓക്ക് മരത്തിൽ മാർബിളിന്റെ ഘടന അനുകരിക്കുന്ന ശൈലിയിൽ നിർമിച്ചതാണ്. 2013ൽ യുനെസ്കോ ഈ സർവകലാശാലാ പരിസരത്തിന് ലോക പൈതൃക പദവി നൽകി ആദരിച്ചു.
ജ്ഞാനഭണ്ഡാഗാരം
ജോവാനിന ലൈബ്രറിയിൽ 70,000ലേറെ അപൂർവ ചരിത്ര പുസ്തകങ്ങൾ ഉണ്ട്- വൈദ്യശാസ്ത്രം, ഭൂമിശാസ്ത്രം, ചരിത്രം, ദൈവശാസ്ത്രം, ശാസ്ത്രം, നിയമം എന്നീ മേഖലകളിൽ പതിനാറാം നൂറ്റാണ്ടു മുതലുള്ള ഗ്രന്ഥങ്ങൾ ഉൾപ്പെടെ. ഡയോനീഷ്യസ് ഓഫ് ഹലികർണാസസിന്റെ "റോമൻ ആന്റിക്വിറ്റീസി'ന്റെ ഒന്നാം പതിപ്പ്, ഹോമറിന്റെ സന്പൂർണ കൃതികൾ... ഇങ്ങനെ ലോകസാഹിത്യത്തിന്റെ അടിസ്ഥാന ഗ്രന്ഥങ്ങൾ ഇവിടെ സൂക്ഷിക്കപ്പെടുന്നു.
ഈ ലൈബ്രറി കെട്ടിടം ഒരു ഭൂഗർഭ ഖജനാവു പോലെ സങ്കല്പിച്ച് നിർമിച്ചതാണ്. പുറംഭിത്തികൾ 2.11 മീറ്ററിലേറെ കട്ടിയുള്ളവ. തേക്കു മരത്തിൽ നിർമിച്ച വാതിൽ. ഉൾഭാഗത്ത് 18-20 ഡിഗ്രി സെൽഷസ് സ്ഥിരതയുള്ള താപനിലയും 60 ശതമാനം ആർദ്രതയും നിലനിർത്തുന്നു. ഈ സ്ഥിരമായ അന്തരീക്ഷമാണ് ഗ്രന്ഥങ്ങളെ നൂറ്റാണ്ടുകളായി മികച്ച അവസ്ഥയിൽ കാക്കുന്നതിന്റെ ഒരു രഹസ്യം.
രാത്രി ലൈബ്രേറിയൻമാർ
ലൈബ്രറിയുടെ ഉപ ഡയറക്ടർ അന്തോണിയോ എവുഴേനിയോ മായ ദു അമറാൽ "ഓണററി ലൈബ്രേറിയൻമാർ' എന്നു വിശേഷിപ്പിക്കുന്ന ഒരു കൂട്ടം ഇവിടെയുണ്ട്. ഏതാണ്ടു രണ്ടര നൂറ്റാണ്ടായി അവരുടെ സംഘം ഇവിടെ "ജോലി' ചെയ്യുന്നു. നെറ്റി ചുളിക്കേണ്ട, അവർ മനുഷ്യരല്ല, വവ്വാലുകളാണ്!
പകലത്രയും അലമാരകൾക്കിടയിൽ ഒളിഞ്ഞിരുന്ന് ഉറങ്ങുന്ന ഈ ജോലിക്കാർ രാത്രികളിൽ ഉണർന്ന് ലൈബ്രറിക്കുള്ളിലെത്തുന്ന പ്രാണികളെ ഭക്ഷിക്കും. അതുകഴിഞ്ഞ് ജനലിലൂടെ പുറത്തുകടന്ന് മൊണ്ടേഗു നദിയിലേക്കുപറന്ന് വെള്ളം കുടിക്കാൻ പോകുന്നു.
ചാറ്റൽമഴയുള്ള മധ്യാഹ്നങ്ങളിൽ ലൈബ്രറിക്കുള്ളിൽ ചെവി കൊടുത്തിരുന്നാൽ അവിടത്തെ ജീവനക്കാർ "പാടുന്നതായി" വർണിക്കുന്ന വവ്വാലുകളുടെ ശബ്ദം കേൾക്കാം- അവരുടെ സാമൂഹ്യ ആശയവിനിമയ ശബ്ദങ്ങളാണത്. 2015ൽ ലൈബ്രറിയുടെ കൂറ്റൻ തടിവാതിൽ മാറ്റി പുതുക്കിയപ്പോൾ, ആശാരിമാർ ഒരുകാര്യം ശ്രദ്ധാപൂർവം ഉറപ്പുവരുത്തി- വവ്വാലുകൾ രാത്രി നദിക്കരയിലേക്കു പറക്കാൻ ഉപയോഗിക്കുന്ന വിടവ് അതേപോലെ നിലനിർത്തണം. ഒരു ജ്ഞാനഭണ്ഡാഗാരത്തിലെ ജ്ഞാനമുള്ള ജീവനക്കാർ!
എങ്ങനെ വന്നു ഇവർ
വവ്വാലുകൾ ഇവിടെ ആദ്യം എത്തിയ കഥ ആർക്കും കൃത്യമായി അറിയില്ല. ചിലർ കരുതുന്നത് ആദ്യകാല ഗ്രന്ഥപാലകർ ബോധപൂർവും ഇവരെ ഇവിടെ കൊണ്ടുവന്നു എന്നാണ്. എന്നാൽ ഇന്നത്തെ ജോലിക്കാർ കൂടുതൽ വിശ്വസിക്കുന്നത് മറിച്ചാണ്. ശാന്തിയും ഇരുളും ഇഷ്ടപ്പെടുന്ന ഈ ജീവികൾ സ്വയം വന്നതാകണം. “രാത്രിയിലെ ലൈബ്രറിപോലെ ഇതിലും ശാന്തമായ ഇടം വേറെ എവിടെയുണ്ട്?” എന്ന് ഉപ ഡയറക്ടർ ചോദിക്കുന്നു. രണ്ടിനങ്ങളിൽപ്പെട്ട വവ്വാലുകളാണ് ഇവിടെയുള്ളത്. രണ്ടും ചെറുതും ചടുലമായി പറക്കുന്നവയുമാണ്.
വെല്ലുവിളികൾ
ഈ ജൈവകൂട്ടുകെട്ടിന് ചില വെല്ലുവിളികളുമുണ്ട്. പത്തൊന്‍പതാം നൂറ്റാണ്ടിൽ ലൈബ്രറി അലമാരകൾ സംരക്ഷിക്കാൻ ഇംപീരിയൽ റഷ്യയിൽനിന്ന് ഇറക്കുമതിചെയ്ത തുകൽ ഷീറ്റുകൾ ഇന്നും ഉപയോഗിക്കുന്നു. ഓരോ ദിവസവും ലൈബ്രറി അടയ്ക്കുമ്പോൾ മേശകളും അലമാരകളും മൂടി, പ്രഭാതത്തിൽ ശ്രദ്ധാപൂർവം ശുദ്ധിയാക്കും.
എന്നാൽ ഒരു കാര്യം ഉദ്യോഗസ്ഥർക്ക് ഇന്നും പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല- ലൈബ്രറിയുടെ ഉള്ളിൽ, സ്ഥാപകൻ ജോൺ അഞ്ചാമന്റെ ഛായാചിത്രത്തിന് ഏറ്റവുമടുത്ത് ഇഷ്ടത്തോടെ "ഹാജർ' വയ്ക്കുക വവ്വാലുകളുടെ ഒരു ശീലമാണ്! എന്നുവച്ചാൽ കാഷ്ഠിക്കൽതന്നെ. ആ ചിത്രത്തിന്റെ കാര്യം ലൈബ്രറി ജീവനക്കാർ ഇപ്പോൾ നോക്കാറില്ലത്രേ. പുസ്തകങ്ങൾ സംരക്ഷിക്കാൻ വവ്വാലുകൾ മാത്രമാണെന്നു കരുതരുത്. ലൈബ്രറിയിലെ ഒരു ഓക്സിജൻരഹിത അറയും ഇതിനായി ഉപയോഗിക്കുന്നുണ്ട്.
ലോകത്ത് അപൂർവം
ലോകത്ത് ബോധപൂർവം വവ്വാലുകൾക്ക് ആതിഥ്യമരുളുന്ന ലൈബ്രറികൾ രണ്ടെണ്ണമാണ്. രണ്ടും പോർച്ചുഗലിൽതന്നെ. ആദ്യത്തേത് ജോവാനിന ലൈബ്രറി. മറ്റൊന്ന് ലിസ്ബണിന് 125 മൈൽ തെക്ക് മാഫ്ര പാലസിലെ ലൈബ്രറി. മാഫ്രയിലെ ലൈബ്രറി തുകൽ ബൈൻഡ് ചെയ്ത 36,000 ഗ്രന്ഥങ്ങൾ ഉള്ള ഒന്നാണ്. അവിടെ ഒരു ഗ്ലാസ് പെട്ടിയിൽ മൂന്നു വവ്വാലുകളുടെ ടാക്സിഡേർമ്ഡ് അവശിഷ്ടങ്ങൾ ആദരാഞ്ജലിയായി സൂക്ഷിക്കപ്പെടുന്നു!
കേരളത്തിലെ വവ്വാലുകൾ
ജോവാനിന ലൈബ്രറിയിൽ നൂറ്റാണ്ടുകളായി "ഓണററി ലൈബ്രേറിയൻ' എന്നപേരിൽ ആദരം ലഭിക്കുന്ന ഈ ജീവിയെ, കേരളത്തിൽ ഇന്നും ശാപമായും അപകടകാരിയായും മാത്രമാണ് കാണുന്നത്. നിപ്പ രോഗബാധയുടെ പശ്ചാത്തലത്തിൽ ആ ജാഗ്രത ആവശ്യമാണെന്നതു ശരി. എന്നാൽ ഒരേ ജീവി ഒരിടത്ത് ലോക പൈതൃക ഭണ്ഡാഗാരത്തിന്റെ കാവൽക്കാരൻ, മറ്റൊരിടത്ത് ഭയത്തോടെ കല്ലെറിഞ്ഞോടിക്കപ്പെടുന്ന ദുശ്ശകുനം- ഈ വ്യത്യാസം ശാസ്ത്രബോധത്തിന്റേതല്ല, കാഴ്ചപ്പാടിന്റേതാണ്.
അതുകൊണ്ട്, കൊയിംബ്രയിൽ എത്തുകയാണെങ്കിൽ ചരിത്രവും വാസ്തുവിദ്യയും പ്രകൃതിയും ഒരുമിച്ചു ശ്വസിക്കുന്ന ഈ അദ്ഭുതകരമായ ലൈബ്രറി നിർബന്ധമായും കണ്ടിരിക്കണം. ഒരുപക്ഷേ, ഉച്ചതിരിഞ്ഞ് ഒരു ചാറ്റൽമഴദിവസം ചെന്നാൽ, ആ "ഓണററി ലൈബ്രേറിയൻമാർ' ഉള്ളിൽനിന്ന് പാടുന്നതുകൂടി കേൾക്കാം.
SUNDAY DEEPIKA
വിചിത്ര ലോകം
ഭാവിയിലെ ഗ്രഹാന്തര അന്വേഷണങ്ങളിൽ, ചന്ദ്രനെ ഇടത്താവളമാക്കി മാറ്റാനുള്ള ഗവേഷണങ്ങളിലാണ് ശാസ്ത്രലോകം. ലക്ഷ്യമിടുന്ന ചൊവ്വ പര്യവേക്ഷണങ്ങൾ ഉൾപ്പെടെയുള്ള ബഹിരാകാശ പഠനങ്ങൾക്കു മനുഷ്യന്റെ ഇടത്തവളം ചന്ദ്രനിലുറപ്പിക്കാൻ അമേരിക്കയുടെ ബഹിരാകാശ ഗവേഷണ സ്ഥാപനമായ നാസ പദ്ധതിയിടുന്നുണ്ട്. മനുഷ്യനെ വരുംവർഷങ്ങളിൽ ചന്ദ്രനിലെത്തിക്കാനുള്ള പദ്ധതികളും പുരോഗമിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾ മുന്നോട്ടുപോകുന്പോൾ, അദ്ഭുതകരമായ കണ്ടുപിടിത്തം നടത്തിയിരിക്കുകയാണ് നാസ.
ചാന്ദ്രദൗത്യങ്ങളിൽ ബഹിരാകാശ സഞ്ചാരികൾക്കു വഹിക്കേണ്ടിവരുന്ന ഉപകരണങ്ങളുടെ ഭാരം ഗണ്യമായി കുറയ്ക്കാൻ സഹായിക്കുന്ന പുതിയൊരു "പദാർഥം' വികസിപ്പിച്ചെടുത്തിരിക്കുകയാണ് നാസ. ചന്ദ്രന്റെ ഉപരിതലത്തിൽ ലഭ്യമായ വിഭവങ്ങൾ ഉപയോഗിച്ച് അവിടെത്തന്നെ അടിസ്ഥാന സൗകര്യങ്ങൾ നിർമിക്കാനും മനുഷ്യവാസം സാധ്യമാക്കാനുമുള്ള നാസയുടെ ശ്രമങ്ങൾക്ക് ഈ കണ്ടെത്തൽ വലിയ കരുത്താകും.
ചന്ദ്രോപരിതലത്തിൽനിന്നു ലോഹങ്ങളും ഓക്സിജനും റോക്കറ്റ് ഇന്ധനവും വേർതിരിച്ചെടുക്കാനുള്ള ഗവേഷണങ്ങളിലാണ് നാസ. ഇതിനു സഹായകമാകുന്ന ചന്ദ്രനിലെ മണ്ണിനെ കൈകാര്യം ചെയ്യാൻ ശേഷിയുള്ള പദാർഥമാണ് ഇപ്പോൾ ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നത്.
അപ്രതീക്ഷിതമായി രൂപപ്പെട്ട "പദാർഥം'
നാസയുടെ ക്ലീവ്ലാൻഡിലുള്ള ഗ്ലെൻ റിസർച്ച് സെന്ററിൽ നടന്ന ഗവേഷണത്തിനിടയിലാണ് അപ്രതീക്ഷിതമായി ഈ പദാർഥം രൂപപ്പെടുന്നത്. കൃത്രിമമായി നിർമിച്ച വസ്തു "സ്കാൻഡിയം ഓക്സൈഡ്' എന്ന സംയുക്തവും ചേർത്ത് ഉയർന്ന താപനിലയുള്ള ഫർണസിലിട്ട് ചൂടാക്കിയപ്പോഴാണ് പുതിയ "പദാർഥം' രൂപപ്പെട്ടത്.
ശാസ്ത്രലോകത്ത് ഇതുവരെ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള പത്ത് ലക്ഷത്തിലധികം പദാർഥങ്ങളുടെ എക്സ്-റേ അനാലിസിസ് ഡാറ്റയുമായി ഒത്തുനോക്കിയെങ്കിലും ഇതിനു സമാനമായ മറ്റൊന്ന് കണ്ടെത്താനായില്ല. തുടർന്ന്, ഇതിന്റെ രാസഘടന പഠിക്കുകയാണു ശാസ്ത്രജ്ഞർ.
സവിശേഷതകൾ നിരവധി
അത്യപൂർവ പ്രതിരോധശേഷിയാണ് പദാർഥത്തിന്റെ ഏറ്റവും വലിയ സവിശേഷത. അതിശക്തമായ താപനിലയിലും ചന്ദ്രനിലെ മണ്ണിന്റെ രാസപ്രവർത്തനങ്ങളെയും ദ്രവീകരണത്തെയും പ്രതിരോധിക്കാൻ ഈ പദാർഥത്തിനു കഴിയും.
ഇതിൽ അടങ്ങിയിരിക്കുന്ന "സ്കാൻഡിയം ഓക്സൈഡ്' വിലകൂടിയതാണെങ്കിലും, ഉയർന്ന താപനിലയുള്ള ആവശ്യങ്ങൾക്കു സാധാരണയായി ഉപയോഗിക്കാറുള്ള പ്ലാറ്റിനം പോലുള്ള വിലപിടിച്ച ലോഹങ്ങളേക്കാൾ ഇതിനു ചെലവ് വളരെ കുറവാണെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. നിലവിലുള്ള അത്യാധുനിക കോട്ടിംഗ് പദാർഥങ്ങളേക്കാൾ ഭാരം കുറഞ്ഞതും മികച്ച താപപ്രതിരോധം നൽകുന്നതുമാണ് പുതിയ പദാർഥം.
ഭാവി ഉപയോഗങ്ങൾ
ചന്ദ്രനിലെ വിഭവങ്ങൾ വേർതിരിച്ചെടുക്കുമ്പോൾ, ആ ഉരുകിയ മിശ്രിതം സൂക്ഷിക്കാനുള്ള പൈപ്പുകളോ പാത്രങ്ങളോ നിർമിക്കാൻ ഈ പദാർഥം ഉപയോഗിക്കാം. ചന്ദ്രനിൽ മാത്രമല്ല, ഭൂമിയിലെ ജെറ്റ് എൻജിനുകൾക്കുള്ളിലെ കടുത്ത ചൂടിൽനിന്നു സംരക്ഷണം നൽകുന്ന ആവരണമായും ഉപയോഗിക്കാൻ സാധിക്കുമെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു.
SUNDAY DEEPIKA
ചിന്താവിഷയം
ഏതാണ്ട് ഒന്നര നൂറ്റാണ്ടായി നിർമാണം തുടരുന്ന ലോകത്തിലെ ഏറ്റവും ഉയരംകൂടിയ ദേവാലയമാണ് സഗ്രാദ ഫമീലിയ. സ്പെയിനിലെ ബാഴ്സലോണയിൽ അംബരചുംബിയായി നിൽക്കുന്ന ഈ ബസിലിക്കയുടെ ഉയരം 566 അടിയാണ്. തിരുക്കുടുംബത്തിന്റെ നാമത്തിലുള്ള ഈ ദേവാലയത്തിൽ യേശുക്രിസ്തുവിന്റെ നാമത്തിൽ പണിതീർത്ത ടവർ ആണ് ഏറ്റവും ഉയർന്നു നിൽക്കുന്നത്. കഴിഞ്ഞ പത്തിന് ലെയോ പതിനാലാമൻ മാർപാപ്പ ഈ ടവർ ആശീർവദിച്ചതോടുകൂടി അതു കൂടുതൽ പ്രസിദ്ധമായി.
ഇപ്പോൾ സ്പെയിനിലെ ഏറ്റവും വലിയ ടൂറിസ്റ്റ് കേന്ദ്രം ഈ ദേവാലയമാണ്. ഇതിന്റെ ശില്പിയായ അന്റോണി ഗൗദിയും ഏറെ പ്രസിദ്ധനായിത്തീർന്നിട്ടുണ്ട്. ദൈവത്തിന്റെ ആർക്കിടെക്ട് എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്.
1852ൽ സ്പെയിനിലെ കാറ്റലോണിയയിലാണ് ഗൗദി ജനിച്ചത്. ബാല്യകാലംമുതൽ പ്രകൃതിയോട് അതിയായ താത്പര്യം അദ്ദേഹം പുലർത്തിയിരുന്നു. മരങ്ങൾ, പുഷ്പങ്ങൾ, മലനിരകൾ, പക്ഷികൾ, കടൽച്ചിപ്പികൾ എന്നിങ്ങനെ പ്രകൃതിയിലെ എല്ലാറ്റിലും ദൈവത്തിന്റെ കരവിരുത് അദ്ദേഹം കണ്ടു. പിന്നീട് വാസ്തുശില്പിയായി വളർന്നപ്പോൾ ഈ പ്രകൃതിസൗന്ദര്യംതന്നെ അദ്ദേഹം രൂപകല്പനചെയ്ത സൗധങ്ങളുടെ മുഖമുദ്രയായി മാറി.
1883ൽ സഗ്രാദ ഫമീലിയ എന്ന ദേവാലയത്തിന്റെ നിർമാണച്ചുമതല അദ്ദേഹത്തിന്റെ കൈകളിലെത്തി. ആദ്യം അതൊരു സാധാരണ പ്രഫഷണൽ ജോലി മാത്രമായിരുന്നു. എന്നാൽ കാലക്രമേണ അത് അദ്ദേഹത്തിന്റെ ജീവിതദൗത്യമായി മാറി. മറ്റു പല പദ്ധതികളും അദ്ദേഹം ഉപേക്ഷിച്ചു. തന്റെ ജീവിതത്തിന്റെ അവസാന നാല്പതുവർഷം ഈ ഒരൊറ്റ ദേവാലയനിർമിതിക്കുവേണ്ടി അദ്ദേഹം സ്വയം സമർപ്പിച്ചു.
ഈ ദേവാലയത്തിന്റെ നിർമാണം ഏറെ വർഷങ്ങൾ നീണ്ടുപോകുമെന്നറിയാമായിരുന്ന ഒരാൾ അദ്ദേഹത്തോട് ചോദിച്ചു: പള്ളിയുടെ പണി ഇത്രയും സാവധാനം നടക്കുന്പോൾ അങ്ങേക്ക് വിഷമമില്ലേ? അപ്പോൾ ഗൗദി നൽകിയ മറുപടി പ്രസിദ്ധമാണ്- ""എന്റെ ഉപഭോക്താവിനു തിടുക്കമില്ല.'' അദ്ദേഹം പരാമർശിച്ച ഉപഭോക്താവ് ദൈവമായിരുന്നു.
സഗ്രാദ ഫമീലിയയുടെ നിർമാണം തന്റെ ജീവിതകാലത്തു പൂർത്തിയാകില്ലെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. എങ്കിലും അദ്ദേഹം നിരാശനായില്ല. കാരണം, താൻ പടുത്തുയർത്തുന്നത് ഒരു വന്പൻ കെട്ടിടം മാത്രമല്ല, പ്രത്യുത ഭാവി തലമുറകൾക്കായി ഒരു വിശ്വാസ സാക്ഷ്യം പണിയുകയായിരുന്നുവെന്ന് അദ്ദേഹത്തിനു ബോധ്യമുണ്ടായിരുന്നു.
1926ൽ ഒരു ട്രാം ഇടിച്ച് ഗുരുതരമായി പരിക്കേറ്റ ഗൗദി ഏതാനും ദിവസങ്ങൾക്കുശേഷം മരിച്ചു. അദ്ദേഹത്തിന്റെ മരണശേഷം നൂറു വർഷം പിന്നിട്ടിട്ടും സഗ്രാദ ഫമീലിയയുടെ നിർമാണം തുടരുകയാണ്. 2030കളിൽ മാത്രമേ ഇതിന്റെ നിർമാണം പൂർത്തിയാകൂവെന്ന് കണക്കാക്കപ്പെടുന്നു. എന്നാൽ ഓരോ വർഷവും ശതലക്ഷക്കണക്കിനു വിശ്വാസികളും സന്ദർശകരും ഈ അദ്ഭുത ദേവാലയം കാണാനെത്തുന്നുണ്ട്. ഗൗദിയുടെ സ്വപ്നത്തിന്റെ ഫലമാണ് അവർ ഇപ്പോൾ അനുഭവിക്കുന്നത്.
ഈ കഥ മറ്റൊരു സത്യത്തിലേക്കാണ് വിരൽചൂണ്ടുന്നത്. ആ സത്യം വ്യക്തമാക്കുന്ന ഒരു ഗ്രീക്ക് പഴമൊഴിയുള്ളത് ഇപ്രകാരമാണ്: ""തങ്ങൾ ഇരിക്കാത്ത തണലിനായി മരങ്ങൾ നട്ടുപിടിപ്പിക്കുന്പോഴാണ് ഒരു സമൂഹം മഹത്തരമാകുന്നത്.'' ലോകത്തിലെ മഹത്തായ പല നേട്ടങ്ങൾക്കും കാരണക്കാർ അവയുടെ അന്തിമഫലം കാണാൻ ജീവിച്ചിരിക്കാത്ത ആളുകളാണ്. യൂറോപ്പിലെ അനേകം മഹത്തായ കത്തീഡ്രലുകൾ പണിയാൻ തുടങ്ങിയവർക്ക് അവയുടെ പൂർത്തീകരണം കാണാൻ കഴിഞ്ഞിരുന്നില്ല. തലമുറകൾ കൈമാറിയാണ് അവയുടെ നിർമാണം പൂർത്തിയായത്. അവയിൽ ജർമനിയിലെ കൊളോണ്‍ കത്തീഡ്രലും റോമിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയുമൊക്കെ ഉൾപ്പെടും.
ജീവിതത്തിലും ഇതുതന്നെയാണ് യാഥാർഥ്യം. മാതാപിതാക്കൾ മക്കളെ വളർത്തുന്നു. എന്നാൽ അവരുടെ ജീവിതം പലപ്പോഴും പാതിവഴിയിൽവച്ച് കണ്ടുകൊണ്ട് ഈ ലോകം വിടാനല്ലേ പല മാതാപിതാക്കളും വിധിക്കപ്പെട്ടിരിക്കുന്നത്? അധ്യാപകർ വിദ്യാർഥികളെ പഠിപ്പിക്കുന്നു. എന്നാൽ അവരുടെ ഭാവിനേട്ടങ്ങൾ മുഴുവൻ കാണാനുള്ള ഭാഗ്യം അധ്യാപകർക്കു ലഭിക്കാറുണ്ടോ?
പുരോഹിതർ എത്രയോ പേർക്കു ആത്മീയോപദേശം നൽകുന്നു. അവരുടെ വാക്കുകൾ പലരുടെയും ജീവിതത്തെ മാറ്റിമറിച്ചിട്ടുണ്ടാകാം. എന്നാൽ അവയുടെ പൂർണഫലം കാണാൻ അവർക്ക് അവസരം ലഭിക്കുമോ?
സന്നദ്ധപ്രവർത്തകരും സാമൂഹിക പരിഷ്കർത്താക്കളുമൊക്കെ ചെയ്യുന്ന നന്മപ്രവൃത്തികളുടെ അന്തിമഫലം കാണാൻ അവർക്ക് എപ്പോഴും ഭാഗ്യമുണ്ടാകാറുണ്ടോ? ഗവേഷണങ്ങൾ നടത്തുന്ന ശാസ്ത്രജ്ഞൻമാരുടെയും സ്ഥിതി ഇതുതന്നെയല്ലേ?
ജീവിതത്തിലെ എല്ലാ നല്ല പ്രവൃത്തികളുടെയും ഫലം ഉടനെ നാം കണ്ടെന്നുവരില്ല. നമ്മുടെ എല്ലാ സ്വപ്നപദ്ധതികളും കണ്മുന്നിൽ പൂർത്തിയായെന്നും വരില്ല. എന്നാൽ നമുക്കു ചെയ്യാനുള്ളത് ഒന്നുമാത്രമാണ്. ദൈവം നമ്മുടെ കൈകളിൽ ഏല്പിച്ചിരിക്കുന്ന ജോലി ഏറ്റവും വിശ്വസ്തതയോടെ ചെയ്യുക. അവിടന്ന് നമ്മെ ഏല്പിച്ചിരിക്കുന്ന ദൗത്യം ഏറ്റവും ഭംഗിയായി പൂർത്തിയാക്കുക.
ഗൗദി മരിച്ചിട്ട് നൂറു വർഷം പിന്നിട്ടിട്ടും സഗ്രേഡ ഫമീലിയ സന്ദർശിക്കാൻ വരുന്നവർ അനുഭവിക്കുന്നത് അദ്ദേഹത്തിന്റെ പ്രയത്നഫലംകൂടിയാണ്. താൻ നട്ട മരത്തിന്റെ തണൽ ആസ്വദിക്കാൻ അദ്ദേഹത്തിന് ഒരിക്കലും സാധിച്ചില്ല. അദ്ദേഹം അതാഗ്രഹിച്ചില്ല എന്നതു വേറേ കാര്യം. ആ തണൽ ആസ്വദിക്കുന്നത് മറ്റുള്ളവരാണ്. അതാണ് അദ്ദേഹത്തിന്റെ മഹത്വവും.
നാം നടുന്ന മരത്തിന്റെ തണലിൽ ഇരിക്കണമെന്നു നിർബന്ധം പിടിക്കുന്നവരാണോ നമ്മൾ? എങ്കിൽ നാം അതിസ്വാർഥരാണെന്ന് ഓർമിക്കുക. നമ്മൾ ചെയ്യുന്നത് നമുക്കുമാത്രം ഫലമെടുക്കാനാണെന്നു ശാഠ്യംപിടിക്കരുത്. അതു മറ്റുള്ളവരുടെ നന്മയ്ക്കുകൂടിയാവട്ടെ. നാം നടുന്ന മരങ്ങൾ മറ്റുള്ളവർക്കു തണൽ നൽകുന്നവയാകട്ടെ. അതായത്, നാം ചെയ്യുന്ന കാര്യങ്ങൾ മറ്റുള്ളവരുടെ ഐശ്വര്യവും നന്മയും ഉറപ്പുവരുത്തുന്നവയാകട്ടെ. അപ്പോഴാണ് നമ്മുടെയും ജീവിതം മഹത്തരമാവുക.
SUNDAY DEEPIKA
പതിനേഴ് വർഷങ്ങൾക്കുമുമ്പാണ് അവളുടെ ജീവിതത്തെ പകുതി ഇരുട്ടിലാക്കിയ അഗ്നിജലം അവളുടെ മുഖത്തു പതിച്ചത്. അന്നു ഷഹീൻ മാലിക് എന്ന ഇരുപത്താറുകാരി ഹരിയാനയിലെ പാനിപ്പത്തിൽ എംബിഎക്ക് പഠിക്കുകയായിരുന്നു. സ്വപ്നങ്ങളുടെ ആകാശത്ത് പറക്കുകയായിരുന്ന അവളുടെ ചിറകുകളരിയാൻ കരുതിക്കൂട്ടി നടത്തിയതായിരുന്നു ആ ആസിഡ് ആക്രമണം. മുഖത്തിന്റെ പകുതിയും ഒരു കണ്ണിന്റെ കാഴ്ചയും പൂർണമായും അവൾക്ക് നഷ്ടമായി. സമൂഹം അവളെ അകറ്റിനിർത്തിയപ്പോൾ, അവൾക്കുമുന്നിൽ രണ്ടു വഴികളുണ്ടായിരുന്നു. വൈകല്യം അഗീകരിച്ച്, ജീവിതകാലംമുഴുവൻ മാതാപിതാക്കളെ ആശ്രയിക്കുക. അതല്ലെങ്കിൽ പകുതി കാഴ്ചയിൽ കൺതുറന്ന് ആകാശം ലക്ഷ്യമാക്കി വീണ്ടും പറക്കുക.
ചിറകു കരിഞ്ഞ് നിലത്തുവീണെങ്കിലും അവൾ പിന്നെയും കണ്ണുകളുയർത്തി. നിയമസംവിധാനമടക്കം തളർത്താൻ നോക്കിയെങ്കിലും അവൾ പിന്നെയും ഉയരങ്ങൾ താണ്ടി. ജീവിതയാത്രയിൽ തന്നെപ്പോലെ ആസിഡ് ആക്രമണത്തിന് ഇരയായ പലരെയും അടുത്തറിഞ്ഞു. ഇത്തരം ആക്രമണങ്ങളെ അതിജീവിച്ചവർക്ക് നിയമപരമായും മനഃശാസ്ത്രപരമായും വൈദ്യപരമായും സഹായം നൽകുന്നതിന് "ബ്രേവ് സോൾസ് ഫൗണ്ടേഷൻ' എന്ന സംഘടനയ്ക്ക് രൂപം നൽകി. ആസിഡ് ആക്രമണം അതിജീവിക്കുന്ന നൂറുകണക്കിനു പേർക്കാണ് ഷഹീൻ മാലികും ബ്രേവ് സോൾസ് ഫൗണ്ടേഷനും ഇന്ന് തണൽ നൽകുന്നത്.
തന്നെ ആക്രമിക്കാൻ മുഖ്യ കാരണക്കാരായവർക്ക് ശി ക്ഷയുറപ്പാക്കാൻ 16 വർഷം ഷഹീൻ നിയമപോരാട്ടം നടത്തിയെങ്കിലും ഡൽഹിയിലെ വിചാരണക്കോടതി പ്രതികളെ കഴിഞ്ഞ ഡിസംബറിൽ വെറുതെവിട്ടു. ഷഹീൻ ഇന്നും പോരാട്ടത്തിലാണ്. തനിക്കുവേണ്ടി മാത്രമല്ല, നൂറുകണക്കിനു ആസിഡ് ആക്രമണ ഇരകൾക്കുകൂടി വേണ്ടി. അവർക്കു നീതികിട്ടാനും സംവിധാനത്തിന്റെ പരിവർത്തനത്തിനുംവേണ്ടി സുപ്രീം കോടതി വരെയും ചെന്നെത്തുന്ന പോരാട്ടങ്ങൾ. യാഥാർഥ്യങ്ങളെ കണ്ണുതുറന്നു നേരിടാൻ അവർ തന്റെ രാജ്യത്തോട് ആവശ്യപ്പെടുകയാണ്. ഷഹീൻ മാലിക് സംസാരിക്കുന്നു.
ഒരു ഇര എന്ന നിലയിൽ, ആസിഡ് ആക്രമണത്തെ അതിജീവിച്ചവർ സമൂഹത്തിൽനിന്ന് നേരിടുന്ന വെല്ലുവിളികൾ എന്തൊക്കെയാണ്?
സർക്കാരിൽനിന്നും സമൂഹത്തിൽനിന്നും ഒട്ടേറെ വെല്ലുവിളികൾ നേരിടുന്നുണ്ട്. ആക്രമണമുണ്ടായതിനുശേഷം പോലീസുമായി അന്വേഷണത്തോട് എങ്ങനെയാണ് പ്രതികരിക്കേണ്ടതെന്ന് അതിജീവിത അറിയുന്നില്ല. കുടുംബവും ഇരയും അവരുടെ അവകാശങ്ങളെപ്പറ്റി അജ്ഞതയുള്ളവരാണ്. ഇരകളുടെ മെഡിക്കൽ ചെലവുകൾ വളരെ വലുതാണ്. ഒരു സ്വകാര്യ ആശുപത്രിയും സൗജന്യമായി ചികിത്സ നൽകില്ല. ലക്ഷക്കണക്കിനു രൂപയാണ് ചികിത്സയ്ക്കായി ചെലവാകുന്നത്. ആസിഡ് ആക്രമണത്തിന് ഇരയാകുന്നവർക്ക് ഫലപ്രദമായ ഫണ്ടിംഗോ നയമോ സർക്കാരിന്റെ ഭാഗത്തുനിന്നില്ല. പലരും തങ്ങളുടെ വസ്തുവകകൾ വിറ്റാണ് ചികിത്സയ്ക്കുള്ള പണം കണ്ടെത്തുന്നത്. ഇരകൾ അവരുടെ പഠനം ഉപേക്ഷിക്കേണ്ടതായി വരുന്നു, അവർക്കെവിടെയും ജോലി ലഭിക്കില്ല.
സമൂഹത്തിൽനിന്നു ശക്തമായ വിവേചനമാണ് നേരിടേണ്ടിവരുന്നത്. പലർക്കും അവരുടെ മുഖം കാണുന്നത് ഇഷ്ടമല്ല, അതുകൊണ്ട് മുഖം മൂടേണ്ടതായി വരുന്നു. അവരുടെ ആത്മവിശ്വാസം കുറയുന്നു.അവരുടെ അടുത്ത് ഇരിക്കാൻപോലും ആളുകൾ ഇഷ്ടപ്പെടാത്ത സംഭവങ്ങളുണ്ടായിട്ടുണ്ട്. ട്രെയിനിൽ യാത്രചെയ്യുമ്പോൾ അവരോട് നിലത്തിരിക്കാൻ ആവശ്യപ്പെട്ടിട്ടുള്ള സംഭവങ്ങളുണ്ടായിട്ടുണ്ട്. ഇങ്ങനെയൊക്കെയാണ് ആളുകൾ പെരുമാറുന്നത്. അവരെ എങ്ങനെ ഇതിൽനിന്നു കൈപിടിച്ചുയർത്തി പുനരധിവസിപ്പിക്കേണ്ടതെന്നു സർക്കാരിനറിയില്ല. ഇരകളെ ആക്രമണത്തിനുശേഷം സമൂഹം സ്വീകരിക്കില്ല, എന്നാൽ ആക്രമണം നടത്തിയവരെ സ്വീകരിക്കും.
ആസിഡ് ആക്രമണത്തിന് ഇരയായവർക്ക് കുറഞ്ഞത് മൂന്നു ലക്ഷം രൂപയെങ്കിലും നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീം കോടതി ഉത്തരവുണ്ടല്ലോ?
ഈ മൂന്നു ലക്ഷത്തിനു വലിയ കാലതാമസമുണ്ട്. മൂന്നുമാസത്തിനുള്ളിൽ മൂന്നു ലക്ഷം നൽകണമെന്നാണ് ഉത്തരവ്. എന്നാൽ അതൊരിക്കലും നടന്നിട്ടില്ല. തുക ലഭിക്കാനുള്ളവരുടെ ലിസ്റ്റിൽ ഉൾപ്പെടാൻതന്നെ വർഷങ്ങളെടുക്കും. ഈ തുകതന്നെ മതിയായ നഷ്ടപരിഹാരവുമല്ല. ഏതൊരു ഇരയും ആക്രമണത്തിനു ശേഷം മുപ്പതു മുതൽ നാല്പതു ശസ്ത്രക്രിയകൾക്കുവരെയാണ് വിധേയരാകേണ്ടത്. ഈ തുക കൂടുതൽ ലഭിക്കാനായി വ്യവസ്ഥകളുണ്ടെങ്കിലും ഇത് വർധിക്കാനായി 15 വർഷം വരെയൊക്കെ കാത്തിരിക്കേണ്ടി വരുന്നു.
ഇതിനെ സംബന്ധിച്ച് 2016ൽ ഡൽഹി ഹൈക്കോടതിയിൽ ഞങ്ങൾ കേസ് ഫയൽ ചെയ്തിട്ട് പത്തു വർഷം കഴിഞ്ഞിട്ടും വിധി വന്നിട്ടില്ല. പുനരധിവാസത്തിനായി ചികിത്സ വേണം, ജോലി വേണം, പെൻഷൻ വേണം, ആക്രമണം മൂലം കാഴ്ച നഷ്ടപ്പെട്ടവർക്കും മറ്റ് അംഗഭേദങ്ങളുണ്ടായവർക്കും കൂടുതൽ നഷ്ടപരിഹാരം ആവശ്യമാണ്. ഇതുപോലുള്ള കേസുകൾ അടിയന്തരമായി കോടതികൾ കൈകാര്യം ചെയ്യേണ്ടതുണ്ട്. മൂന്ന് ലക്ഷം നൽകുന്നതിനപ്പുറം ഒരു സഹായവും സർക്കാരിൽനിന്ന് ലഭിക്കുന്നില്ല.
2023ൽ 703 ആസിഡ് ആക്രമണ കേസുകൾ വിചാരണ കാത്തു കിടക്കുന്നുണ്ടെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ (എൻസിആർബി) കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിൽ വെറും 43 കേസുകൾ മാത്രമാണ് തീർപ്പാക്കിയത്; ശിക്ഷിക്കപ്പെട്ടതാകട്ടെ കേവലം 16 കേസുകളിൽ മാത്രവും.
വർഷങ്ങളായുള്ള ഈ കണക്കുകൾ വിരൽചൂണ്ടുന്നത് ആസിഡ് ആക്രമണ കേസുകളിലെ വളരെ കുറഞ്ഞ ശിക്ഷാ നിരക്കിലേക്കാണ്. ആസിഡ് ആക്രമണങ്ങളുടെ കാര്യത്തിൽ, ഇരകൾ തങ്ങളെ ആരാണ് ആക്രമിച്ചതെന്നു തിരിച്ചറിയുന്നുണ്ട്. അവിടെ ആക്രമണം നടന്നു എന്നത് പകൽ പോലെ വ്യക്തമാണ്, ഇരകൾ അക്രമികളുടെ പേരെടുത്ത് പറയുകയും ചെയ്യുന്നു. എന്നിട്ടും,
എന്തുകൊണ്ടാണ് ശിക്ഷാ നിരക്ക് ഇത്രയും കുറവ്? "കുറ്റം തെളിയിക്കാനുള്ള ബാധ്യത’ ഇപ്പോഴും ഇരയുടെമേൽ തന്നെയാണോ?
തെളിവുനൽകേണ്ട ബാധ്യത ആസിഡ് ആക്രമണ കേസുകളിൽ ഇരയ്ക്കുമേൽ തന്നെയാണ്. പോലീസ് കേസന്വേഷണത്തിന്റെ ആരംഭത്തിൽ സെൻസിറ്റീവായല്ല കേസ് കൈകാര്യം ചെയ്യുന്നത്. പല നിയമപഴുതുകളും അവർ വെറുതെവിടുന്നു, ചിലപ്പോഴൊക്കെ മനഃപൂർവമായിത്തന്നെ. ഇതുകൊണ്ടൊക്കെ അന്വേഷണത്തിൽ വിടവുകൾ ഉണ്ടാകുകയും പ്രതികൾ രക്ഷപ്പെടുകയുമാണ്. അതിജീവിതയെ ആക്രമണത്തിനു ശേഷം കൗൺസൽ ചെയ്യുമ്പോഴും വീഴ്ചകളുണ്ടാകാറുണ്ട്, ഏതൊക്കെ മൊഴികളാണ് പ്രധാനമെന്നും ഏതൊക്കെയാണ് പ്രാധാന്യമില്ലാത്തതെന്നും കൗൺസലിംഗിൽ കൃത്യമായി അതിജീവിതയ്ക്ക് പറഞ്ഞുകൊടുക്കാൻ സാധിക്കുന്നില്ല.
വിചാരണ ഇത്രയും നീളുന്നതുകൊണ്ടുതന്നെ സാക്ഷികളും സ്വാധീനിക്കപ്പെടാൻ സാധ്യത കൂടുതലാണ്, അവരും അതിജീവിതർക്ക് എതിരെയാകുന്ന പ്രവണതയുണ്ട്. എട്ട് മുതൽ പത്ത് വർഷം വരെയൊക്കെയാണ് വിചാരണകൾ നീളുന്നത്. ഇത്രയും വർഷത്തെ വിചാരണയിൽനിന്ന് ഒഴിവാക്കാൻ പ്രതികൾ അതിജീവിതരുമായി ഒത്തുതീർപ്പിലെത്താനും ശ്രമം നടത്തുന്നു.
അതിജീവിതർ പലരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽനിന്ന് വരുന്നവരാണ്. അതുകൊണ്ടുതന്നെ അവരിൽ പലരും ഒത്തുതീർപ്പിലെത്താനും ശ്രമിക്കും. ആസിഡ് ആക്രമണത്തിലെ അതിജീവിതയ്ക്ക് മരുന്നുകൾക്കും ചികിത്സകൾക്കും ധാരാളം പണം ആവശ്യമായതുകൊണ്ടുതന്നെ അവർ ഒത്തുതീർപ്പിലെത്താനും നിർബന്ധിതരാകുന്നു. ആസിഡ് ആക്രമണങ്ങളിൽ കുറ്റവാളികൾ ശിക്ഷിക്കപ്പെടുന്നത് കുറവായതുകൊണ്ടുതന്നെ ആക്രമണങ്ങളും വർധിക്കുന്നു,
ആരാണ് ആക്രമിച്ചതെന്ന് ഇരയായവർക്ക് കൃത്യമായി അറിയാം. ആസിഡ് ആക്രമണത്തിന് ഇരയായവർ തെറ്റുചെയ്യാത്ത ഒരാളെ കുറ്റക്കാരനാക്കാൻ ശ്രമിക്കില്ലല്ലോ. എന്നാൽ ആറു മാസം കൊണ്ട് തീർപ്പാക്കാവുന്ന വിചാരണ പത്തു വർഷം വരെയെടുക്കുന്നത് കുറ്റവാളിയെ രക്ഷിക്കുന്നതിനു തുല്യമാണ്. അതവരെ ശിക്ഷയിൽനിന്ന് രക്ഷപ്പെടാനും സഹായിക്കുന്നു.
വ്യവസ്ഥിതിയിൽ എന്തൊക്കെ മാറ്റങ്ങളാണ് ആഗ്രഹിക്കുന്നത്?
സമയബന്ധിതമായി വേഗത്തിലുള്ള വിചാരണകൾ നടത്തുന്ന ഫാസ്റ്റ് ട്രയൽ കോടതികളുണ്ടാകണം. ആറു മാസത്തിനകം അന്വേഷണം പൂർത്തിയാക്കാൻ കഴിയണം. കുറ്റപത്രം ഒരു മാസത്തിനകം സമർപ്പിക്കണം. പോലീസ് ഉദ്യോഗസ്ഥർക്ക് ഈ വിഷയത്തിൽ കൃത്യമായി പരിശീലനം നൽകാൻ കഴിയണം. അതിജീവിതരുടെ ചികിത്സാ ചെലവുകൾ സർക്കാർ വഹിക്കണം. കുറ്റവാളികൾക്ക് കടുത്ത ശിക്ഷ നൽകണം. ആളുകൾ ഇതുപോലുള്ള പ്രവൃത്തി ചെയ്യുന്നതിൽനിന്ന് ശിക്ഷകൾ അവരെ ഭയപ്പെടുത്തണം.
2013ന് ശേഷം രാജ്യത്ത് ആസിഡ് ആക്രമണ കേസുകളുടെ എണ്ണത്തിൽ ആശങ്കാജനകമായ വർധനവാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. എൻസിആർബി കണക്കുകൾ പ്രകാരം 2021ൽ 176 കേസുകളും, 2022ൽ 202 കേസുകളും 2023, 2024 വർഷങ്ങളിൽ 207 കേസുകൾ വീതവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ആസിഡ് ആക്രമണങ്ങൾ വർധിച്ചുവരുന്നതിനു പിന്നിലെ കാരണം എന്താണെന്നാണ് താങ്കൾ കരുതുന്നത്?
ആസിഡുകൾ എളുപ്പത്തിൽ ലഭിക്കുന്നു; അത് നിയന്ത്രിതമല്ല. ഇതിന്റെ വില്പനയെക്കുറിച്ച് സുപ്രീം കോടതിയുടെ മാർഗനിർദേശങ്ങളുണ്ട്. എന്നാൽ അത് നടപ്പിലാക്കുന്നില്ല. ആസിഡ് വളരെ വിലക്കുറവിൽ, ഇരുപതു രൂപയ്ക്കുവരെ ലഭിക്കുന്നു. ആസിഡുകൾ സാധാരണക്കാർ എന്തൊക്കെ ആവശ്യങ്ങൾക്കാണോ ഉപയോഗിക്കുന്നത്, അതിനെല്ലാം മറ്റ് ഉപാധികൾ മാർക്കറ്റിലുണ്ട്.
ബംഗ്ലാദേശിൽ ആസിഡ് വില്പനയ്ക്ക് കർശന നിരീക്ഷണമുണ്ട്. അനധികൃത ആസിഡ് വില്പന അവിടെയില്ല. അങ്ങനെ നടന്നാൽ കട സീൽ ചെയ്ത് അടച്ചുപൂട്ടും. അതുകൊണ്ടുതന്നെ കേസുകൾ കുറവാണ്. ഇന്ത്യയും അതുപോലെയൊരു മാതൃക പിന്തുടരണം. പ്രണയനൈരാശ്യം കാരണം കൗമാരക്കാരായ ആൺകുട്ടികൾ ഉൾപ്പെടെയുള്ളവർ പെൺകുട്ടികളുടെ മേൽ ആസിഡ് ഒഴിക്കാൻ മുതിരുന്നുണ്ട്.
ഇത്തരം സംഭവങ്ങൾക്കെതിരേയുള്ള ബോധവൽക്കരണം നമ്മുടെ വിദ്യാലയങ്ങളിൽ ചെറുപ്പത്തിൽ തന്നെ ആരംഭിക്കേണ്ടതുണ്ടോ?
സ്കൂളുകളിൽ ജെൻഡർ സെൻസിറ്റിയെവിറ്റിയെപ്പറ്റി ക്ലാസുകളുണ്ടാകണം. എതിർലിംഗത്തോടുള്ള കുട്ടിയോട് എങ്ങനെ സംസാരിക്കണം എങ്ങനെയൊക്കെ പെരുമാറണമെന്നത് സ്കൂളുകളിൽവച്ചുതന്നെ പഠിപ്പിച്ചുകൊടുക്കാൻ സാധിക്കണം. ഇതിനെപ്പറ്റിയുള്ള പാഠങ്ങളുണ്ടാകണം. അങ്ങനെവന്നാൽ എതിർലിംഗത്തിലുള്ള ആളിനോട് കുട്ടികൾക്ക് കുറച്ച് ബഹുമാനമുണ്ടാകും. സമത്വം, അവരുടെ അവകാശങ്ങൾ എന്നിവയെപ്പറ്റി പെൺകുട്ടികളിൽ അവബോധം സൃഷ്ടിക്കാൻ സാധിക്കണം.
ഗാർഹിക പീഡനങ്ങളിൽ നിന്നാണ് ആസിഡ് ആക്രമണ കേസുകളിൽ വലിയൊരു പങ്കും ഉണ്ടാകുന്നത്. ഒരു സമൂഹം എന്ന നിലയിൽ നമ്മൾ നമ്മളെത്തന്നെ എങ്ങനെയാണ് മാറ്റിയെടുക്കേണ്ടത്?
ആസിഡ് ആക്രമണങ്ങൾ പ്രധാനമായുമുണ്ടാകുന്നത് പ്രണയബന്ധം തകരുമ്പോഴും ഗാർഹിക പീഡനങ്ങളിലൂടെയുമാണ്. രണ്ട് അവസരങ്ങളിലും സ്ത്രീകളാണ് എല്ലാ കേസുകളിലും ആക്രമണങ്ങൾക്കിരയാകുന്നത്. പുരുഷാധിപത്യം അന്നും ഇന്നും എന്നും നിലനിൽക്കുന്നു.
മാറ്റമുണ്ടാകേണ്ടത് നമ്മുടെ വീടുകളിൽനിന്നാണ്. പെൺകുട്ടികളെ അടുക്കളയുടെയും വീട് കൈകാര്യം ചെയ്യേണ്ടതിന്റെയും ഉത്തരവാദിത്വം നാം തനിയെ ഏല്പിക്കുകയാണ്. പെൺകുട്ടികൾ ചെയ്യേണ്ടത് ആൺകുട്ടികളും ചെയ്യേണ്ടതാണ്. ഇത്തരം കാര്യങ്ങളിലൊക്കെ വീടുകളിൽനിന്നുതന്നെ മാറ്റമുണ്ടായാൽ അത് പിൽക്കാലത്ത് സമൂഹത്തിലും വലിയ മാറ്റത്തിനു കാരണമാകും.
ബ്രേവ് സോൾസ് ഫൗണ്ടേഷന് പിന്നിലെ ലക്ഷ്യം എന്താണ്, അതിന്റെ സന്ദേശം എന്താണ്?
ആസിഡ് ആക്രമണത്തെ അതിജീവിച്ച വ്യക്തി എന്ന നിലയിൽ, സ്വന്തം അനുഭവങ്ങളിൽനിന്നാണ് ഈ സംഘടനയ്ക്ക് രൂപം നൽകിയത്. ഒരു ഇര നേരിടുന്ന വലിയൊരു ശൂന്യതയുണ്ട്-എങ്ങോട്ട് പോകണം, ആരെ സമീപിക്കണം, ചികിത്സയ്ക്കും നിയമപോരാട്ടത്തിനും എങ്ങനെ പണം കണ്ടെത്തണം എന്നറിയാതെ അവർ പകച്ചുനിൽക്കും.
പലർക്കും വലിയ സാമ്പത്തിക ബാധ്യതയാണുണ്ടാകുന്നത്. മുഴുവൻ സമ്പാദ്യവും അവർക്ക് ചികിത്സയ്ക്കായി മുടക്കേണ്ടി വരുന്നു. പലർക്കും ആരും ജോലി നൽകുകയുമില്ല. അവർക്ക് വ്യക്തിത്വവും സ്വന്തം ജീവിതവും കൂടിയാണ് ആക്രമണത്തിലൂടെ നഷ്ടമാകുന്നത്.
ആശുപത്രികൾ കയറിയിറങ്ങിയും, കോടതികളിൽ നീതിക്കായി അലഞ്ഞും ഞാൻ അനുഭവിച്ച അതേ യാതനകൾ മറ്റു പെൺകുട്ടികൾ അനുഭവിക്കരുത് എന്ന ചിന്തയിൽ നിന്നാണ് "ബ്രേവ് സോൾസ് ഫൗണ്ടേഷൻ’ ജനിക്കുന്നത്. അതിജീവിതയ്ക്ക് ആവശ്യമായ ചികിത്സ, താമസം, നിയമസഹായം, കൗൺസലിംഗ് എന്നിവയെല്ലാം ലഭ്യമാക്കുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം.
ഞങ്ങൾക്ക് സമൂഹത്തിനു നൽകാനുള്ള സന്ദേശം വ്യക്തമാണ്: "ഞങ്ങൾ ഇരകളല്ല, പോരാളികളാണ്.' ആസിഡ് ഒഴിച്ച് ഞങ്ങളുടെ മുഖം നശിപ്പിച്ചവർക്ക് ഞങ്ങളുടെ സ്വപ്നങ്ങളെയും ജീവിതത്തെയും ഇല്ലാതാക്കാൻ കഴിയില്ല. ഇരകളെന്ന നിലയിൽ സഹതാപം ഏറ്റുവാങ്ങാനല്ല, മറിച്ച് തലയുയർത്തിപ്പിടിച്ച്, സാമ്പത്തിക സ്വാതന്ത്ര്യത്തോടെ ഈ സമൂഹത്തിൽ ജീവിക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.
ഒപ്പം, ഈ ക്രൂരതയ്ക്ക് കാരണമാകുന്ന ചിന്താഗതികൾക്കെതിരേയും, വിപണിയിലെ അനിയന്ത്രിതമായ ആസിഡ് വിൽപനയ്ക്കെതിരേയും ഉള്ള ശക്തമായ പോരാട്ടം കൂടിയാണ് ഞങ്ങളുടെ പ്രസ്ഥാനം.
SUNDAY DEEPIKA
മലയാള സിനിമയുടെ ചരിത്രത്തിന്റെ ഭാഗമായ കുഞ്ചാക്കോ ഓർമയായിട്ട് നാളെ അന്‍പതു വർഷം...
മലയാള സിനിമയുടെ ചരിത്രരചനയിൽ സുവർണാധ്യായങ്ങളിൽ രചിക്കപ്പെടേണ്ട അറുപത്തിയഞ്ചിൽപ്പരം സിനിമകളുടെ രാജശില്പിയാണ് ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടുകാരനായ പുളിങ്കുന്ന് മാളിയംപുരയ്ക്കൽ കുഞ്ചാക്കോ എന്ന വ്യവസായിയും നിർമാതാവും സംവിധായകനും. 1976 ജൂണ്‍ 15ന് 64-ാംവയസിൽ കുഞ്ചാക്കോ ഓർമയായി. അദ്ദേഹത്തിന്റെ സിനിമകൾക്ക് പ്രേക്ഷക മനസുകളിൽ ഇന്നും തിളക്കം.
കർഷകനും ഭൂവുടമയും കുട്ടനാട്ടിലെ പേരുകേട്ട ജന്മിയുമായിരുന്ന മാണി ചാക്കോയുടെയും ഏലിയാമ്മയുടെയും മകനായി 1912 മേയ് മാസത്തിലാണ് കുഞ്ചാക്കോയുടെ ജനനം. പിതാവിന്റെ നിര്യാണത്തിനുശേഷം കയർ വ്യവസായവുമായി ബന്ധപ്പെട്ട് കുഞ്ചാക്കോ ആലപ്പുഴയിലെത്തി. ഈ അവസരത്തിലാണ് വ്യവസായിയും സിനിമാ വിതരണക്കാരനുമായ കെ.വി. കോശിയുമായി കുഞ്ചാക്കോ പരിചയപ്പെടുന്നത്. ടി.വി. തോമസ് ഉൾപ്പെടെയുള്ള കുഞ്ചാക്കോയുടെ സൗഹൃദവലയം ക്രമേണ വിപുലപ്പെട്ടു. തുടർന്ന് എല്ലാവരുടെയും നിർദ്ദേശാനുസരണം 1947ൽ കുഞ്ചാക്കോയുടെ മുഖ്യ പങ്കാളിത്തത്തിൽ ഉദയാ സ്റ്റുഡിയോ സ്ഥാപിച്ചു. കേരളത്തിലെ പ്രഥമ ചലച്ചിത്ര നിർമാണ സ്റ്റുഡിയോ ആയിരുന്നു അത്.
ആദ്യ സിനിമയുടെ പിറവി
സ്റ്റുഡിയോ തുടങ്ങിയതിനുശേഷം കുഞ്ചാക്കോ ഒരു സിനിമയെടുക്കാനുള്ള പ്രവർത്തനങ്ങളിൽ മുഴുകി. കുട്ടനാടു രാമകൃഷ്ണപിള്ളയുടെ രചനയെ ആസ്പദമാക്കി നിർമിച്ച "വെള്ളിനക്ഷത്രം' അങ്ങനെ ഉദയാ സ്റ്റുഡിയോയുടെ ആദ്യ സിനിമയും മലയാളത്തിൽ നിർമിക്കപ്പെട്ട അഞ്ചാമത്തെ സിനിമയുമായി. 1949ൽ പുറത്തിറങ്ങിയ ഈ സിനിമ സംവിധാനം ചെയ്തത് ജർമൻകാരനായ ഫെലിക്സ് ജെ. ബെയ്സ് ആണ്.
ആലപ്പി വിൻസെന്റ്, കണ്ടിയൂർ പരമേശ്വരൻകുട്ടി, കെ. രാമകൃഷ്ണപിള്ള, മുളവന ജോസഫ്, മിസ് കുമാരി, പി. ലളിതാദേവി, പി.എ. അംബുജം, ജാനമ്മ, മിസിസ് റോസ്, ലില്ലി പുന്നൂരാൻ എന്നിവരായിരുന്നു അഭിനേതാക്കൾ. പത്തു പാട്ടുകൾ ഈ സിനിമയിൽ ചേർത്തിരുന്നു. പൂർണമായും കേരളത്തിൽവച്ച് ചിത്രീകരിച്ച ആദ്യ മലയാള സിനിമകൂടിയായിരുന്നു അത്.
വെള്ളിനക്ഷത്രത്തിനുശേഷം ഉദയായുടെ ബാനർ കുഞ്ചാക്കോ രണ്ടുവർഷം ഉപയോഗിച്ചില്ല. സുഹൃത്ത് കോശിയുമായി ചേർന്ന് "കെ ആൻഡ് കെ പ്രൊഡക്ഷൻസ്' എന്ന നിർമാണ കന്പനി സ്ഥാപിച്ചു. തമിഴിലും തെലുങ്കിലും വൻവിജയം നേടിയ കഥാതന്തു വിലയ്ക്കുവാങ്ങി "നല്ല തങ്ക' എന്ന പേരിൽ സിനിമ നിർമിച്ചു. മലയാളത്തിലും വിജയകരമായി പ്രദർശിപ്പിച്ച "നല്ല തങ്ക'യുടെ സംവിധായകൻ പി.വി. കൃഷ്ണയ്യരായിരുന്നു. അഗസ്റ്റിൻ ജോസഫ്, വൈക്കം മണി, മുതുകുളം രാഘവൻപിള്ള, എസ്.പി. പിള്ള, മിസ് കുമാരി, ജഗദമ്മ, തങ്കമ്മ, ബേബി ഗിരിജ എന്നിവരായിരുന്നു അഭിനേതാക്കൾ.
ജീവിതനൗകയിൽ
"നല്ല തങ്ക' വിജയം നൽകിയ ആവേശമുൾക്കൊണ്ട് കുഞ്ചാക്കോയും കോശിയും ചേർന്ന് അടുത്ത സിനിമയുടെ പ്രവർത്തനങ്ങൾ തുടങ്ങി. മലയാളത്തിലെ ആദ്യ സൂപ്പർഹിറ്റ് സിനിമയെന്നു വിശേഷിപ്പിക്കാവുന്ന "ജീവിതനൗക' 1951 മാർച്ചിൽ റിലീസായി. കേരളത്തിൽ മാസങ്ങളോളം പ്രദർശിപ്പിച്ച ഈ ചിത്രം കോശിയുടെ ഉടമസ്ഥതയിലുള്ള ഫിലിം ഡിസ്ട്രിബ്യൂഷൻ കന്പനിയാണ് വിതരണം ചെയ്തത്. ചിത്രത്തിന്റെ വൻ സ്വീകാര്യത കണക്കിലെടുത്ത് മറ്റു ഭാഷകളിലും ജീവിതനൗക നിർമിക്കപ്പെട്ടു.
തിക്കുറിശി സുകുമാരൻ നായരും ബി.എസ്. സരോജയുമായിരുന്നു നായകനും നായികയും. കെ. വെന്പു സംവിധാനം ചെയ്ത ഈ സിനിമയുടെ നിർമാണത്തിൽ മാത്രമല്ല സംവിധാനരംഗത്തും കുഞ്ചാക്കോ തന്റെ ശ്രദ്ധ കേന്ദ്രീകരിച്ചു. തന്റെയുള്ളിൽ ഒരു സംവിധായകനുണ്ടെന്ന് കുഞ്ചാക്കോ തെളിയിക്കുകയായിരുന്നു. സിനിമയിലെ ആനത്തലയോളം വെണ്ണതരാമെടാ... എന്ന പാട്ടിന്റെ സീനുകൾ സംവിധാനംചെയ്തത് അദ്ദേഹമായിരുന്നു.
"ജീവിതനൗക'യ്ക്കു ശേഷം കെ ആൻഡ് കെ പ്രൊഡക്ഷസ് "വിശപ്പിന്റെ വിളി' എന്ന സിനിമയുടെ നിർമാണമാരംഭിച്ചു. മോഹൻ റാവു എന്ന തെലുങ്കു സംവിധായകനായിരുന്നു ഈ ചിത്രം ഒരുക്കിയത്. കെ. വെന്പുവിനെ സംവിധായകനാക്കാൻ കുഞ്ചാക്കോ ആഗ്രഹിച്ചിരുന്നുവെങ്കിലും കെ.വി. കോശി അതിനു സമ്മതംമൂളിയില്ല. കോശിയുമായുള്ള ബന്ധം അവസാനിക്കുന്നുവെന്നതിന്റെ സൂചന കൂടിയായിരുന്നു അത്. ചിത്രീകരണവേളയിൽ കുഞ്ചാക്കോയുടെ സംവിധാന നിർദേശങ്ങൾ മോഹൻ റാവു പരിഗണിച്ചതേയില്ല. ഇത് കുഞ്ചാക്കോയിൽ വേദനയുളവാക്കി.
"വിശപ്പിന്റെ വിളി' ചിത്രീകരണം തീരുന്നതിനുമുന്പേ ഉദയായുടെ പേരിൽ കുഞ്ചാക്കോ അടുത്ത സിനിമ നിർമിക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങി. വിശപ്പിന്റെ വിളിയിലെ നായകനായ പ്രേംനസീർ തന്നെയായിരുന്നു "അച്ഛൻ' എന്ന ആ ചിത്രത്തിലേയും നായകൻ. കെ. വെന്പുവിനെ സംവിധായകനായി നിശ്ചയിച്ചുവെങ്കിലും അദ്ദേഹം ഒഴിഞ്ഞതിനെ തുടർന്ന് വെന്പുവിന്റെ മുഖ്യ സഹായിയായ എം.ആർ.എസ്. മണിയെ കുഞ്ചാക്കോ സംവിധാനച്ചുമതല ഏൽപ്പിച്ചു. വിശപ്പിന്റെ വിളിയിലെ ഒട്ടുമിക്ക അഭിനേതാക്കളും അച്ഛനിൽ അഭിനയിക്കാനെത്തി. സിനിമ വിതരണംചെയ്യാൻ എക്സൽ പ്രൊഡക്ഷൻസ് എന്ന കന്പനിയും കുഞ്ചാക്കോ തുടങ്ങി. വിശപ്പിന്റെ വിളി 1957 ഓഗസ്റ്റിലും അച്ഛൻ ഡിസംബറിലും റിലീസ് ചെയ്തു. രണ്ടും വിജയം നേടി. ഇതോടെ കെ.വി. -കുഞ്ചാക്കോ കൂട്ടുകെട്ട് തകർന്നു.
വഴിത്തിരിവായി കിടപ്പാടം
അച്ഛന്റെ വിജയത്തിനുശേഷം കുഞ്ചാക്കോ "അവൻ വരുന്നു' എന്ന സിനിമയുടെ നിർമാണം തുടങ്ങി. ഇതിന്റെ കഥ ഒരുക്കിയത് കുഞ്ചാക്കോ തന്നെയായിരുന്നു. പ്രേംനസീറും, കൊട്ടാരക്കര ശ്രീധരൻ നായരും മുത്തയ്യയും മിസ് കുമാരിയും അഭിനയിച്ച ഈ സിനിമയും വാണിജ്യവിജയം നേടി. നേരത്തേ അച്ഛനിൽ അഭിനയിപ്പിച്ച കുഞ്ചാക്കോയുടെ മകൻ ബോബൻ കുഞ്ചാക്കോ ഇതിലും ബാലവേഷം കൈകാര്യം ചെയ്തിരുന്നു. തുടർന്ന് പുതിയ ചിത്രമായ "കിടപ്പാട'ത്തിന്റെ ചിത്രീകരണമാരംഭിച്ചു. കുഞ്ചാക്കോ എഴുതിയ കഥ സംവിധാനം ചെയ്തത് എം.ആർ.എസ്. മണിതന്നെയാണ്.
പ്രേംനസീറും തിക്കുറിശിയും ഉൾപ്പെടെയുള്ള വൻതാരനിരയാണ് ആ ചിത്രത്തിലും ഉണ്ടായിരുന്നതെങ്കിലും പരാജയമായി. അതോടെ സിനിമാ നിർമാണം നിർത്തിവച്ച് ഉദയാ സ്റ്റുഡിയോ പൂട്ടി. കുഞ്ചാക്കോ തടിവ്യവസായത്തിനായി നിലന്പൂരിലേക്ക് പോയി. ഇതിനിടയിൽ പി. സുബ്രഹ്മണ്യം തിരുവനന്തപുരത്ത് "മെരിലാൻഡ്' സ്റ്റുഡിയോ സ്ഥാപിച്ച് സിനിമാനിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു. കുഞ്ചാക്കോയുമായി തെറ്റിപ്പിരിഞ്ഞ കെ.വി. കോശി മെരിലാൻഡുമായി സഹകരിച്ചുതുടങ്ങി.
1957ൽ പ്രഥമ കമ്യൂണിസ്റ്റ് മന്ത്രിസഭ ഇ.എം.എസിന്റെ നേതൃത്വത്തിൽ നിലവിൽവന്നു. 1959ൽ നിലന്പൂരിൽ റബർകൃഷിയും കൂപ്പുലേലവുമായി കഴിഞ്ഞുവന്ന കുഞ്ചാക്കോയ്ക്ക് സുഹൃത്തും ഇ.എം.എസ്. മന്ത്രിസഭയിലെ വ്യവസായ മന്ത്രിയുമായിരുന്ന ടി.വി. തോമസിന്റെ ഒരു സന്ദേശമെത്തി. ഉദയാ സ്റ്റുഡിയോ പുനരാരംഭിക്കുന്നതിനെക്കുറിച്ച് ചർച്ചചെയ്യുന്നതിനായി ഉടൻ തിരുവനന്തപുരത്തേക്കുവരണം എന്നതായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം. കുഞ്ചാക്കോ തിരുവനന്തപുരത്ത് എത്തി. ഉദയാ സ്റ്റുഡിയോ വീണ്ടും തുറക്കാനും സിനിമയെടുക്കാനുംവേണ്ട സാന്പത്തികമായ പിന്തുണ സർക്കാർ ചെയ്തുകൊടുക്കാമെന്ന് ടി.വി. തോമസ് വാഗ്ദാനം ചെയ്തു. അങ്ങനെ വീണ്ടും സിനിമാനിർമാണം തുടങ്ങാൻ കുഞ്ചാക്കോ തീരുമാനിച്ചു.
കഥതേടി...
സിനിമയ്ക്കുവേണ്ടി കഥ അന്വേഷിക്കാൻ തുടങ്ങി. സുഹൃത്തുക്കളോടും പരിചയക്കാരോടും സിനിമയ്ക്കു പറ്റിയ കഥ തേടിപ്പിടിക്കണമെന്നുള്ള നിർദേശവും കൊടുത്തു. ഉറ്റസുഹൃത്തും കുടുംബ ഡോക്ടറുമായ രാമചന്ദ്രൻ ഒരു നോവൽ കൊടുത്തു. മൊയ്തു പടിയത്തിന്റെ കഥയാണ് സിനിമയ്ക്ക് പറ്റും- ഡോക്ടർ പറഞ്ഞു. കുഞ്ചാക്കോയും നോവൽ വായിച്ചു. തരക്കേടില്ല. മറ്റു സുഹൃത്തുക്കളും വായിച്ച് നല്ല അഭിപ്രായം പറഞ്ഞപ്പോൾ മറ്റൊന്നുംചിന്തിക്കാതെ അതുതന്നെ സിനിമയാക്കാൻ കുഞ്ചാക്കോ തീരുമാനിച്ചു.
"ഉമ്മ' എന്നു പേരുള്ള ആ നോവൽ മലബാർ പശ്ചാത്തലത്തിലുള്ള ഒരു മുസ്ലീം കഥയായിരുന്നു. തുടർന്ന് കുഞ്ചാക്കോ നോവലിസ്റ്റ് മൊയ്തു പടിയത്തുമായി ബന്ധപ്പെട്ടു. അദ്ദേഹത്തിന്റെ കൈവശം ഉമ്മയുടെ സിനിമാ സ്ക്രിപ്റ്റും ഉണ്ടായിരുന്നു. എന്നാൽ സ്ക്രിപ്റ്റ് വായിച്ചപ്പോൾ കുഞ്ചാക്കോയക്ക് അതിൽ തൃപ്തിതോന്നിയില്ല. കഥമാത്രം സ്വീകരിച്ച് കുഞ്ചാക്കോ സ്ക്രിപ്റ്റ് തിരിച്ചുകൊടുത്തു. തിരക്കഥാകൃത്തിനായുള്ള അന്വേഷണമായിരുന്നു പിന്നീട്. മറ്റൊരു കഥാകൃത്തിനെക്കൊണ്ട് എഴുതിച്ചെങ്കിലും അതും ശരിയായില്ല. മുസ്ലിം ഭാഷാശൈലിയായിരുന്നു പ്രശ്നം. അപ്പോഴാണ് ഉദയായിൽ ഉണ്ടായിരുന്ന നടനും പ്രൊഡക്ഷൻ മാനേജരുമായ ജോൺ നാടകകൃത്തായ ശാരംഗപാണിയുടെ കാര്യം പറയുന്നത്.
1950 മുതൽ നാടകരംഗത്തു പ്രവർത്തിക്കുന്ന ശാരംഗപാണി ഒരു തയ്യൽക്കാരൻകൂടിയായിരുന്നു. ആലപ്പുഴയിലെ റബർ ഫാക്ടറിയിൽ ജോലിയുമുണ്ട്. ശാരംഗപാണിയുടെ "ചിലന്പൊലി' എന്ന നാടകം സർക്കാർ നടത്തിയ നാടകമേളയിൽ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഹിന്ദു- മുസ്ലിം മൈത്രിയുടെ സന്ദേശമുൾക്കൊള്ളുന്ന നാടകമായിരുന്നു അത്. ആ നാടകത്തിലെ പ്രധാന നടനായിരുന്നു ജോൺ. മുസ്ലിം ഭാഷയും പ്രയോഗങ്ങളും നന്നായി കൈകാര്യം ചെയ്യാൻശാരംഗപാണിക്കു കഴിയുമെന്നു ജോണിന് അറിയാമായിരുന്നു.
ശാരംഗപാണിയെ കുഞ്ചാക്കോ ക്ഷണിച്ചുവരുത്തി. മുസ്ലിം ഭാഷ അറിയാമല്ലോ, അതാണെനിക്കുവേണ്ടത്- കുഞ്ചാക്കോ പറഞ്ഞു. മൊയ്തു പാടിയത്ത് എഴുതിയ ഉമ്മയുടെ നാലു സീനുകൾ ശാരംഗപാണിയെ ഏല്പിച്ചു. ഇതിലെ സംഭാഷണങ്ങൾ മുസ്ലിം ശൈലിയിലാക്കണം എന്നു നിർദേശിച്ച് സ്റ്റുഡിയോയിലെ മുറിയിൽ ഇരുത്തി. ഒരു മണിക്കൂർകൊണ്ട് ശാരംഗപാണി തന്റെ ജോലി പൂർത്തിയാക്കി. എഴുത്ത് ഇഷ്ടപ്പെട്ട കുഞ്ചാക്കോ ഉമ്മയുടെ മുഴുവൻ സ്ക്രിപ്റ്റ് വർക്കും ശാരംഗപാണിയെ ഏല്പിക്കുകയും ഉദയായുടെ സ്ഥിരം സ്ക്രിപ്റ്റ് റൈറ്ററായി നിയമിക്കുകയും ചെയ്തു.
ഉമ്മയുടെ സംവിധാന ചുമതല കുഞ്ചാക്കോതന്നെ ഏറ്റെടുത്തു. ഉദയാ സ്റ്റുഡിയോയിലും പരിസരപ്രദേശങ്ങളിലുമാണ് ഉമ്മ ചിത്രീകരിച്ചത്. തിക്കുറിശി, എസ്.പി. പിള്ള, ബഹദൂർ, ഉമ്മർ, ബി.എസ്. സരോജ, കാഞ്ചന, രാജൻ പി. ദേവിന്റെ പിതാവ് എസ്.ജെ. ദേവ്, നിർമലാ ദേവി, നാടകകൃത്തും സിനിമാ രചയിതാവുമായ എസ്.എൽ. പുരം സദാനന്ദൻ എന്നിവരായിരുന്നു അഭിനേതാക്കൾ. ഉദയായുടെ ആദ്യ സിനിമയായ വെള്ളിനക്ഷത്രം മുതൽ കാമറ അസിസ്റ്റന്റായിരുന്ന ടി.എൻ. കൃഷ്ണൻകുട്ടിയെ ചിത്രീകരണച്ചുമതല ഏല്പിച്ചു.
വസ്ത്രാലങ്കാരം നിർവഹിച്ചത് തയ്യൽക്കാരൻകൂടിയായ ശാരംഗപാണിയായിരുന്നു. പി. ഭാസ്കരൻ - ബാബുരാജ് ടീമായിരുന്നു ഗാനശില്പികൾ. ഉമ്മ വൻ പ്രദർശനവിജയമാണ് നേടിയത്. ഗാനങ്ങളും ജനപ്രിയമായി. മികച്ച സംവിധായകനെന്ന അംഗീകാരം കുഞ്ചാക്കോയ്ക്ക് തെന്നിന്ത്യൻ സിനിമാലോകം നൽകുകയും ചെയ്തു. കുഞ്ചാക്കോ എന്ന സംവിധായകനും ഉദയാ സ്റ്റുഡിയോയും പുലർകാലത്ത് കൂവിയുണർത്തുന്ന ഉദയാ സ്റ്റുഡിയോയുടെ പൂവൻകോഴിയുടെ മുദ്രയും സിനിമാസ്വാദകരുടെ മനസുകളിൽ സ്ഥിരപ്രതിഷ്ഠ നേടുകയായിരുന്നു.
ഉമ്മയ്ക്കു ശേഷം ഉദയാ സ്റ്റുഡിയോയുടെ ബാനറിൽ കുഞ്ചാക്കോ സംവിധാനംചെയ്ത രണ്ടു സിനിമകൾ ആ വർഷം (1960) പുറത്തുവന്നു. "സീത', "നീലിസാലി' എന്നിവ. 1961 ലാണ് വടക്കൻപാട്ടുകഥകളിലേക്ക് കുഞ്ചാക്കോയുടെ ശ്രദ്ധതിരിഞ്ഞത്. അങ്ങനെ മലയാള സിനിമയിലെ ആദ്യ വടക്കൻപാട്ടു സിനിമയായ "ഉണ്ണിയാർച്ച' കുഞ്ചാക്കോ സംവിധാനം ചെയ്തു. തുടർന്ന് "കൃഷ്ണകുചേല', "പാലാട്ടുകോമൻ', "ഭാര്യ', "കടലമ്മ', "റബേക്ക', "പഴശ്ശിരാജ', "അയിഷ', "ഇണപ്രാവുകൾ', "ശകുന്തള', "ജയിൽ', "അനാർക്കലി', "തിലോത്തമ', "മൈനത്തരുവി കൊലക്കേസ്', "കസവുതട്ടം', "തിരിച്ചടി', "പുന്നപ്ര വയലാർ', "കൊടുങ്ങല്ലൂരമ്മ', "സൂസി', "കൂട്ടുകുടുംബം', "പേൾവ്യൂ', "ദത്തുപുത്രൻ', "ഒതേനന്റെ മകൻ', "പഞ്ചവൻകാട്', "ആരോമലുണ്ണി', "പോസ്റ്റുമാനെ കാണാനില്ല', "പൊന്നാപുരം കോട്ട', "തേനരുവി', "പാവങ്ങൾ പെണ്ണുങ്ങൾ', "ദുർഗാ', "തുന്പോലാർച്ച', "മാനിഷാദ', "നീലപ്പൊന്മാൻ', "ധർമ്മക്ഷേത്രേ കുരുക്ഷേത്രേ', "ചീനവല', "ചെന്നായ വളർത്തിയ കുട്ടി', "മല്ലനും മാതേവനും', "കണ്ണപ്പനുണ്ണി' എന്നിവയെല്ലാം കുഞ്ചാക്കോയുടെ സംവിധാനത്തിൽ വാണിജ്യവിജയം നേടിയ സിനിമകളായിരുന്നു. ഈ കാലയളവിൽ ഉദയാ നിർമിച്ച പല സിനിമകളും സംവിധാനം ചെയ്യാൻ മറ്റു സംവിധായകരെയും കുഞ്ചാക്കോ ക്ഷണിച്ചിരുന്നു. എം. കൃഷ്ണൻ നായർ (കാട്ടുതുളസി, ജ്വാല, താര, അഗ്നിമൃഗം), തോപ്പിൽഭാസി (ഒരു സുന്ദരിയുടെ കഥ, നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി), എ. വിൻസെന്റ് (ഗന്ധർവ്വക്ഷേത്രം), കെ. രഘുനാഥ് (ലോറാ നീ എവിടെ) എന്നിവരുടെ ചിത്രങ്ങളും കുഞ്ചാക്കോയ്ക്ക് വാണിജ്യവിജയം നേടികൊടുത്തു.
ഇഷ്ടനായകൻ
പ്രേംനസീറായിരുന്നു കുഞ്ചാക്കോയുടെ ഇഷ്ടനായകൻ. അതുകൊണ്ടുതന്നെ പ്രേംനസീർ ഉദയായുടെ കന്പനി ഹീറോ ആയി. പ്രേംനസീറിനോടുള്ള പ്രിയംകൊണ്ട് ഉദയാ സ്റ്റുഡിയോയ്ക്കുള്ളിൽ കുഞ്ചാക്കോ ഒരു പ്രേംനസീർ കോട്ടേജും സ്ഥാപിച്ചു. ഒട്ടേറെ പ്രഗത്ഭ കലാകാരന്മാർക്ക് ആദ്യത്തെ അവസരം നൽകിയത് കുഞ്ചാക്കോ ആയിരുന്നു. അഭയദേവ്, വി. ദക്ഷിണാമൂർത്തി, ശാരംഗപാണി, മിസ്. കുമാരി, എസ്.പി. പിള്ള, ബി.എ. ചിദംബരനാഥ്, വിജയശ്രീ എന്നിങ്ങനെ ഒട്ടനേകം കലാകാരന്മാരും കലാകാരികളും സാങ്കേതിക പ്രവർത്തകരും മലയാള സിനിമയ്ക്കുള്ള കുഞ്ചാക്കോയുടെ സംഭാവനകളായിരുന്നു.
സിനിമയിൽ മുഴുകിയിരിക്കേ അന്ത്യം
"കണ്ണപ്പനുണ്ണി' എന്ന സിനിമയുടെ അവസാന മിനുക്കുപണിയിൽ വ്യാപൃതനായിരിക്കേ മദ്രാസിലെ സ്വവസതിയിൽ വച്ചായിരുന്നു കുഞ്ചാക്കോയുടെ അന്ത്യം- 1976 ജൂണ്‍ പതിനഞ്ചിന്. ഒരു ചലച്ചിത്രപ്രതിഭയുടെ അസ്തമയമായിരുന്നു അത്. അഡ്വ. അന്നമ്മ കുഞ്ചാക്കോ ആണ് അദ്ദേഹത്തിന്റെ ഭാര്യ. മക്കൾ: ബോബൻ കുഞ്ചാക്കോ, മോളി, ജെസി, സുമി.
കുഞ്ചാക്കോയുടെ മരണത്തിനുശേഷം മകൻ ബോബൻ കുഞ്ചാക്കോ ഏതാനും സിനിമകൾകൂടി നിർമിച്ചു. 1986ൽ ഉദയാ സ്റ്റുഡിയോയുടെ പ്രവർത്തനങ്ങൾ നിലച്ചു. "അനശ്വര ഗാനങ്ങൾ' ആയിരുന്നു അവസാനചിത്രം. 2016ൽ പൗത്രനും നടനുമായ കുഞ്ചാക്കോ ബോബന്റെ നേതൃത്വത്തിൽ ഉദയായ്ക്ക് നവജീവൻ നൽകി. ചലച്ചിത്രരംഗത്ത് ആരോഗ്യപരമായ മത്സരമായിരുന്നു ഉദയായും മെരിലാന്റ് സ്റ്റുഡിയോയും തമ്മിലുണ്ടായിയിരുന്നത്.
കുഞ്ചാക്കോയുടെ മരണമറിഞ്ഞ് പി. സുബ്രഹ്മണ്യം അനുശോചനസന്ദേശത്തിൽ ഇങ്ങനെ പറഞ്ഞു: ""ഞങ്ങൾ തമ്മിലുള്ള ബന്ധം യഥാർഥത്തിൽ സൗഹാർദപരമായിരുന്നു. ചില തല്പരകക്ഷികളാണ് ഞങ്ങൾ തമ്മിൽ ശത്രുതയുണ്ടെന്ന തരത്തിൽ പ്രചാരണം നടത്തിയത്. അദ്ദേഹം നിർമിച്ച് സംവിധാനംചെയ്ത സിനിമകൾ ഞാൻ കണ്ട് അഭിപ്രായം അറിയിക്കാറുണ്ട്, എന്റെ സിനിമകൾക്ക് അദ്ദേഹവും. പ്രതിഭാശാലിയായ ഒരു സംവിധായകനെയാണ് മലയാള സിനിമയ്ക്ക് നഷ്ടമായത്.''
SUNDAY DEEPIKA
വിമാനത്തിൽ പോകുമ്പോൾ നൂറു മില്ലി ലിറ്ററിൽ കൂടുതൽ വെള്ളം ബാഗിൽ വയ്ക്കാൻ അനുവദിക്കില്ലെന്ന ചട്ടം ഇനി പാലിക്കേണ്ടതില്ലെന്ന് യുകെ, അയർലൻഡ്, പോളണ്ട് എന്നീ രാജ്യങ്ങളിലെ ചില വിമാനത്താവളങ്ങൾ തീരുമാനിച്ചത് കഴിഞ്ഞയാഴ്ചയാണ്.
യുകെയിൽ ലണ്ടനിലെ ഹീത്രോ, ഗാറ്റ്വിക് വിമാനത്താവളങ്ങളിലും ബർമിംഗ്ഹാം, എഡിൻബറോ, ബ്രിസ്റ്റോൾ എയർപോർട്ടുകളിലും, അയർലൻഡിലെ ഡബ്ളിൻ വിമാനത്താവളത്തിലും പോളണ്ടിലെ ക്രാക്കോവ് എയർപോർട്ടിലുംനിന്ന് ഇനി വിമാനം കയറുമ്പോൾ ബാഗിൽ രണ്ടു ലിറ്റർ വെള്ളക്കുപ്പി വച്ചാലും കുഴപ്പമില്ലെന്ന് സുരക്ഷാ നിയമം ഉദാരമാക്കിയതിനു കാരണം ലഗേജ് സ്കാൻ ചെയ്യുന്നതിന് പഴയ മട്ടിലുള്ള എക്സ്റേ മെഷീനു പകരം ആധുനിക സിടി (കംപ്യൂട്ടറൈസ്ഡ് ടൊമോഗ്രഫി) സ്കാനറുകൾ ഉപയോഗിച്ചു തുടങ്ങിയതാണ്.
സിടി സ്കാനറുകളിൽ നിന്ന് കുപ്പിയിലെ വെള്ളത്തിന്റെ ബഹുവർണത്തിലുള്ള ത്രിതല ചിത്രം ലഭിക്കുന്നതിനാൽ സ്ഫോടക വസ്തുക്കളുടെ സാന്നിധ്യം കൃത്യമായി തിരിച്ചറിയാൻ കഴിയുമെന്നതിനാലാണ്, രണ്ടു ലിറ്റർ വരെ ദ്രാവകം കൈയിൽ കരുതാൻ അനുവദിക്കുന്നത്. യൂറോപ്പിലെ ഏഴു വിമാനത്താവളങ്ങളിലെപ്പോലെ ക്രമേണ ലോകമെങ്ങും അയവു വരുത്തുമെന്ന് പ്രതീക്ഷിക്കാവുന്ന ദ്രാവക-അളവു ചട്ടം ആദ്യം നിലവിൽ വരുന്നത് ഇരുപതു കൊല്ലം മുമ്പായിരുന്നു. കൃത്യമായി പറഞ്ഞാൽ, 2006 ഓഗസ്റ്റിൽ.
ലണ്ടനിൽനിന്ന് പുറപ്പെടുന്ന വിമാനങ്ങളിൽ സ്ഫോടനം നടത്താൻ കിഴക്കൻ ലണ്ടനിൽ താമസിച്ചിരുന്ന അബ്ദുല്ല അഹമ്മദ് അലി, അസദ് സർവാർ, തൻവീർ ഹുസൈൻ, ഉമർ ഇസ്ലാം, ഇബ്രാഹിം സാവന്ത്, അറഫാത്ത് ഖാൻ, വഹീദ് സമാൻ എന്നിവരുടെ നേതൃത്വത്തിൽ 2006ൽ നടന്ന ഒരു ഗൂഢാലോചനയാണ് സംഭവങ്ങളുടെ തുടക്കം. ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിൽനിന്ന് അമേരിക്കയിലേക്കും കാനഡയിലേക്കും പോകുന്ന ഏഴു വിമാനങ്ങളിൽ ശീതളപാനീയ കുപ്പികളിലാക്കിയ സ്ഫോടക സഹായ ദ്രാവകങ്ങളുമായി കയറാനായിരുന്നു സംഘത്തിന്റെ പദ്ധതി.
കൂട്ടി യോജിപ്പിക്കുമ്പോൾ പൊട്ടിത്തെറിയുണ്ടാകുന്ന ദ്രാവകങ്ങൾ വെവ്വേറെ കുപ്പികളിൽനിന്ന് പകർന്നൊഴിച്ച് സ്ഫോടനം നടത്താമെന്ന ബുദ്ധി സംഘത്തിന്റെ നേതാവായ അബ്ദുല്ല അഹമ്മദ് അലിയുടേതായിരുന്നു. യാത്രക്കാരുടെ കൈയിലും ഹാൻഡ് ബഗേജിലുമുള്ള വെള്ളിക്കുപ്പികളിൽ ശരിക്കും എന്താണെന്നുള്ളത് കണ്ടെത്താൻ എക്സ്റേ മെഷീനുകൾക്കാവില്ല എന്ന് സംഘത്തിന് അറിയാമായിരുന്നു. എന്തായാലും, നേരത്തേ പറഞ്ഞ ഏഴുപേർ ഉൾപ്പെട്ട 24 അംഗ സംഘം വിമാനം കയറുംമുമ്പുതന്നെ യുകെ രഹസ്യപോലീസിന്റെ പിടിയിലായി.
അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണം കഴിഞ്ഞ് അഞ്ചുകൊല്ലമാകുമ്പോൾ നടന്ന ഈ ഗൂഢാലോചനയുടെ വിശദാംശങ്ങൾ പുറത്തായതോടെ, ആദ്യം യുകെയിലും പിന്നെ ലോകമെങ്ങും യാത്രക്കാർ ദ്രാവകങ്ങളുമായി വിമാനങ്ങളിൽ കയറുന്നത് തടഞ്ഞുതുടങ്ങി. ഒപ്പം ലോകവ്യാപകമായ എതിർപ്പും ഉണ്ടായതോടെ, ഇക്കാര്യത്തിൽ ഒരു പൊതു ചട്ടം നടപ്പായി- ഓരോ യാത്രക്കാരനും പരമാവധി കൈയിൽ വയ്ക്കാവുന്നത് നൂറ് എംഎൽ (ദ്രാവകമോ ജെല്ലോ)- അതും സുതാര്യമായ പ്ലാസ്റ്റിക് കുപ്പിയിൽ മാത്രം.
രണ്ടു ദശാബ്ദമായി ലോകമെങ്ങുമുള്ള എല്ലാ വിമാനത്താവളങ്ങളും കൃത്യമായും ചിലപ്പോൾ ആവശ്യത്തിലേറെ കാർക്കശ്യത്തോടെയും പാലിച്ചു കൊണ്ടിരുന്ന നിയമം, ഇപ്പോൾ അതുണ്ടാകാൻ കാരണമായ രാജ്യത്തുതന്നെ ആദ്യം ഇല്ലാതെയാകുമ്പോൾ വ്യോമസുരക്ഷാ ചരിത്രത്തിൽ പുതിയൊരു അധ്യായത്തിന്റെ തുടക്കവുമാവുകയാണ്. യൂറോപ്പിലേപ്പോലെ ഇന്ത്യയും അമേരിക്കയുമൊക്കെയുൾപ്പെട്ട മറ്റ് രാജ്യങ്ങളിൽ ഇത് എന്നു നടപ്പാകുമെന്ന് ഇനിയും പറയാറായിട്ടില്ലെങ്കിലും.
ഇതിനായി ലഗേജ് സ്കാൻ ചെയ്യാൻ സാധാരണ എക്സ്റേ യന്ത്രങ്ങൾക്കു പകരം ആധുനികമായ സിടി സ്കാനറുകൾ വിമാനത്താവളത്തിൽ സ്ഥാപിക്കണമെന്നത് ഒന്നാമത്തെ കാര്യം. ഈ സ്കാനറുകൾ, ദ്രാവക സ്ഫോടക വസ്തുക്കൾ തിരിച്ചറിയാൻ കഴിയുന്നതാണെന്ന് അതാതു രാജ്യത്തെ സുരക്ഷ ഏജൻസികൾ വിമാനത്താവള അധികൃതർക്കുവേണ്ടി സക്ഷ്യപ്പെടുത്തണമെന്നത് രണ്ടാമത്തെ കാര്യം. അതാതു രാജ്യങ്ങളിൽ നിലവിലുള്ള സുരക്ഷാ ചട്ടങ്ങളിൽ രേഖാമൂലമായ മാറ്റം വരുത്താതെ, ഒരു രാജ്യത്തും ഇത് നടപ്പിലാക്കാൻ കഴിയില്ലെന്നത് മറ്റൊന്ന്.
രണ്ടു ദശാബ്ദത്തോളം ലോകമെങ്ങും കോടിക്കണക്കിന് യാത്രക്കാരെ ബുദ്ധിമുട്ടിച്ച ദ്രാവക നിയമത്തിനു കാരണക്കാരായ സംഘത്തിലെ, നേരത്തേ പേരു പറഞ്ഞ ഏഴു പേരെ മാത്രമാണ് ഇംഗ്ലണ്ടിലെ കോടതിക്ക് ശിക്ഷിക്കാനായത്. അവരിൽ അലി, സർവാർ, ഹുസൈൻ, ഇസ്ലാം എന്നിവർ 40 കൊല്ലത്തേക്കുള്ള ജീവപര്യന്തം ശിക്ഷനേടി ഇപ്പോഴും വിവിധ ജയിലുകളിൽ കഴിയുമ്പോൾ, സാവന്ത്, ഖാൻ, സമാൻ എന്നിവർക്കു കിട്ടിയത് 20 കൊല്ലത്തെ ജയിൽ ശിക്ഷയാണ്. ഇവർക്ക് 2030 മുതൽ പരോൾ കിട്ടിത്തുടങ്ങിയേക്കും. അറസ്റ്റിലായ 24 പേരിൽ ബാക്കിയുണ്ടായിരുന്ന 17 പേർ വിചാരണയുടെ വിവിധ ഘട്ടങ്ങളിൽ കുറ്റവിമുക്തിനേടി ജയിൽമോചിതരായിരുന്നു.
SUNDAY DEEPIKA
അക്ഷരങ്ങൾ കൂട്ടിവായിച്ചുതുടങ്ങിയ കാലത്തെപ്പോഴെങ്കിലുമായിരിക്കണം യൂറോപ്പിൽ കാൻ എന്നൊരു നഗരമുണ്ടെന്നും, എല്ലാ വർഷവും ലോകത്തിലെ ഏറ്റവും പ്രശസ്തമായ ചലച്ചിത്രമേളയ്ക്ക് ആ നഗരം ആതിഥ്യമരുളുമെന്നുമൊക്കെ അറിയുന്നത്. ഷാജി എൻ. കരുൺ സംവിധാനം ചെയ്ത 'സ്വം' കാൻ ചലച്ചിത്രമേളയിലെ മത്സരവിഭാഗത്തിലേക്കു തെരഞ്ഞെടുക്കപ്പെട്ടു എന്ന വാർത്തയിലൂടെയാണ് ഇതെല്ലാം മനസിലാക്കിയതെന്നാണോർമ. പിന്നീടുള്ള വർഷങ്ങളിൽ പലപ്പോഴും വായനയുടെയും കാഴ്ചയുടെയും ഉള്ളടക്കങ്ങളിൽ ഈ നഗരവും, ചലച്ചിത്രമേളയുമൊക്കെ വന്നുപോകുന്നുണ്ടായിരുന്നു.
2013ൽ, സഹപാഠിയായ ഡോ. തോമസ് മത്തായി സംവിധാനംചെയ്ത ഹ്രസ്വചിത്രം കാൻ ചലച്ചിത്രമേളയുടെ ഭാഗമായ ഷോർട്ട് ഫിലിം കോർണറിൽ പ്രദർശിപ്പിച്ചപ്പോഴും, 2024ൽ 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' സംസാരിക്കപ്പെട്ടപ്പോഴുമൊക്കെ പ്രത്യേകിച്ചും. പക്ഷേ ഒരിക്കൽ അവിടം സന്ദർശിക്കുമെന്നോ, ചലച്ചിത്രമേളയുടെ ഭാഗമാകുമെന്നോ, അതിൽ പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾ കാണുമെന്നോ എന്നതൊന്നും സിനിമയെക്കുറിച്ചു കണ്ടിട്ടുള്ള ഒരുപാട് സ്വപനങ്ങളിൽ ഒന്നിൽപ്പോലും ഇടം പിടിച്ചിരുന്നില്ല, ഏതാനും ദിവസങ്ങൾക്കുമുന്പുവരെ!
കാൻ ചലച്ചിത്രമേളയുടെ ഭാഗമായി നടക്കുന്ന മറ്റൊരു പ്രധാനപ്പെട്ട സംഗതിയാണ് "മാർഷേ ദു ഫിലിം' അഥവാ 'ഫിലിം മാർക്കറ്റ്'. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള നിർമാണകമ്പനികളും വിതരണ,വില്പന ശൃംഖലയുടെ ഭാഗമായിട്ടുള്ളവരും മറ്റ് ചലച്ചിത്രമേളകളുടെ നടത്തിപ്പുകാരും ചലച്ചിത്രപ്രവർത്തകരും വിവിധ രാജ്യങ്ങളിലെ സർക്കാർ സംവിധാനങ്ങളും സിനിമയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ടെക്നോളജി കമ്പനികളുമൊക്കെ പങ്കെടുക്കുന്ന ഒരു സംവിധാനമാണ് ഈ ഫിലിം മാർക്കറ്റ്.
ചലച്ചിത്രമേളയിൽ സിനിമയുടെ കലാസാംസ്കാരികതലങ്ങൾ വിഷയമാകുകയും, ചർച്ച ചെയ്യപ്പെടുകയുമൊക്കെ ചെയ്യുമ്പോൾ ഫിലിം മാർക്കറ്റ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് സിനിമയുടെ വാണിജ്യ/വികസന സാധ്യതകളെയും, നിർമാണപ്രക്രിയയെയുമാണ്. അതുകൊണ്ടുതന്നെ ഫെസ്റ്റിവൽ ദു കാൻ എന്ന കാൻ ചലച്ചിത്രമേളയും, മാർഷേ ദു ഫിലിം എന്ന ഫിലിം മാർക്കറ്റും ഒരുമിക്കുന്നതോടെ മേയ് മാസത്തിലെ ഈ രണ്ടാഴ്ചക്കാലം കാൻ ഒരു സമ്പൂർണ സിനിമാനഗരമായി മാറും.
ജോലി ചെയ്തുകൊണ്ടിരിക്കുന്ന "ന്യൂട്ടൺ സിനിമ' കാൻ ഫിലിം മാർക്കറ്റിന്റെ ഭാഗമാകാൻ തീരുമാനിക്കുന്നിടത്താണ്, തീർത്തും അപ്രതീക്ഷിതമായി, വിദൂരസ്വപ്നങ്ങളുടെപോലും ഭാഗമല്ലാതിരുന്ന കാൻ ചലച്ചിത്രമേളയിലേക്ക് ഞാനെത്തിയത്.
കൊച്ചി - ദുബായ് - നീസ്
പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെ അനന്തരഫലമായി മാറിമറിഞ്ഞ ഫ്ലൈറ്റ് ഷെഡ്യൂളുകൾ നൽകിയ ഒരു ദിവസത്തെ ദുബായ് ട്രാൻസിറ്റിനുശേഷം ഫിലിം മാർക്കറ്റ് ആരംഭിക്കുന്ന മേയ് പന്ത്രണ്ടിന് ഉച്ചയോടെയാണ് കാനിന് അടുത്തുള്ള പ്രധാന നഗരമായ നീസിൽ എത്തിയത്. പ്രശസ്ത സംവിധായകൻ സലീം അഹമ്മദായിരുന്നു എന്റെ ട്രാവൽ പാർട്ണർ. ദുബായിൽനിന്ന് നീസിലേക്കുള്ള ഫ്ലൈറ്റിൽ കയറാൻ കാത്തിരുന്ന സമയത്തും, പിന്നീട് താരതമ്യേന ചെറിയ നീസ് എയർപോർട്ടിലെ വളരെ നീണ്ട എമിഗ്രേഷൻ ക്യൂവിൽ നിൽക്കുന്ന സമയത്തുമൊക്കെയായി കാനിൽ എന്തു പ്രതീക്ഷിക്കണം എന്നതിന്റെ ഏകദേശരൂപം ലഭിച്ചുതുടങ്ങിയിരുന്നു.
എവിടെ തിരിഞ്ഞാലും വിഖ്യാതരായ സംവിധായകർ, അഭിനേതാക്കൾ, നിരൂപകർ... അവരിൽ മിക്കവരുടെ മുഖങ്ങളിലും, ആരാധകവൃന്ദങ്ങളോ, പേഴ്സണൽ സെക്യൂരിറ്റിയോ ഒന്നുമില്ലാതെ സിനിമമാത്രം വിഷയമാകുന്ന കുറച്ചുദിവസങ്ങൾ ചെലവഴിക്കുന്നതിന്റെ ഒരു കൗതുകം, ആശ്വാസം, സന്തോഷം.
സിനിമ ശ്വസിച്ച നാളുകൾ
കാനിൽ ചെലവഴിച്ച ദിവസങ്ങളും, കണ്ടുമുട്ടിയ ആളുകളുമൊക്കെ സിനിമയെക്കുറിച്ച് പുതിയതായി എന്തെങ്കിലുമൊക്കെ പഠിപ്പിച്ചും പറഞ്ഞുതന്നുമാണ് കടന്നുപോയത്. ഫിലിം മാർക്കറ്റിലെ വിവിധ വേദികളിൽ, ദിവസത്തിൽ പലപ്പോഴായി വിവിധ വിഷയങ്ങളിൽ നടന്നിരുന്ന പാനൽ ചർച്ചകളും വർക്ഷോപ്പുകളുമൊക്കെ തീർത്തും പുതിയ അനുഭവമാണ് നൽകിയത്. മീറ്റിംഗുകളുടെ ഇടവേളകളിൽ, ഞങ്ങളുടെ ബൂത്ത് മാനേജ് ചെയ്തിരുന്ന സഹപ്രവർത്തകയായ നിലാഞ്ജനയോട് ഒരു കാപ്പി കുടിച്ചിട്ടു വരാം എന്നുപറഞ്ഞ് മിക്കപ്പോഴും ഓടിയിരുന്നത് ഈ വേദികളിലേക്കായിരുന്നു.
ഈ വർഷത്തെ കാൻ ഫിലിം ഫെസ്റ്റിവലിലെ "കൺട്രി ഓഫ് ഓണർ' ആയി തെരഞ്ഞെടുത്തിരുന്നത് ജപ്പാൻ ആയിരുന്നതുകൊണ്ട്, ആ രാജ്യത്തെ ഫോക്കസ് ചെയ്തുള്ള സെഷനുകളും ജാപ്പനീസ് ക്ലാസിക്കുകളുടെ സ്ക്രീനിംഗുകളും ഇത്തവണത്തെ പ്രത്യേകതയായിരുന്നു. ആഗോളസിനിമാ വ്യവസായത്തിലെ എണ്ണംപറഞ്ഞ പണംവാരി ചിത്രങ്ങളിൽ പലതിന്റെയും മൂലകഥയും പ്രചോദനവും ജാപ്പനീസ് ചിത്രങ്ങളും കൃതികളും ആനിമേഷൻ സീരിസുകളുമൊക്കെയായിരുന്നു എന്നത് കൗതുകമായി.
ഇന്ത്യൻ പവലിയനിൽ
ഫിലിം മാർക്കറ്റിന്റെ പ്രവർത്തനസമയം കഴിഞ്ഞുള്ള വൈകുന്നേരങ്ങളിൽ കാൻ ഉൾക്കടലിനഭിമുഖമായി തയാറാക്കിയിരുന്ന ഇന്ത്യൻ പവിലിയനിൽ ഒരു ഹ്രസ്വസന്ദർശനം ഈ ദിവസങ്ങളിൽ ശീലമാക്കിയിരുന്നു. അവിടെ മിക്കവാറും ദിവസങ്ങളിൽ നമ്മുടെ രാജ്യത്തുനിന്നുള്ള പ്രഗത്ഭരായ ചലച്ചിത്രകാരന്മാരും നിർമാതാക്കളും വിതരണക്കാരുമൊക്കെയുൾപ്പെട്ട പാനൽ ചർച്ചകളിൽ പങ്കെടുക്കാനായി.
മുതിർന്ന ചലച്ചിത്രനിരൂപകയായ ശുഭ്രത ഗുപ്ത, ഇന്ത്യ രാജ്യാന്തര ചലച്ചിത്രമേളയുടെ നിയുക്ത ചെയർമാനും സംവിധായകനുമായ അശുതോഷ് ഗൊവാരിക്കറുമായി നടത്തിയ ഓൺ-സ്റ്റേജ് അഭിമുഖവും, ബുക്ക് മൈഷോ, പിവിആർ, ഇൻഡിവുഡ് ഡിസ്ട്രിബ്യൂഷൻ നെറ്റ്വർക്ക് തുടങ്ങിയ സ്ഥാപനങ്ങളുടെ അമരക്കാർ ഒരുമിച്ചിരുന്ന് ഡിജിറ്റൽ കാലത്തെ ചലച്ചിത്രവിതരണത്തെക്കുറിച്ച് നടത്തിയ ചർച്ചയും ശ്രദ്ധേയമായിരുന്നു.
നടനും സംവിധായകനുമായ ജോയ് മാത്യു, സംവിധായകൻ ഡോ. ബിജു, എഡിറ്റർ ബീന പോൾ, നടനും നിർമാതാവുമായ പ്രകാശ് ബാരെ, സംവിധായകരായ ചിദംബരം, ശ്രുതി ശരണ്യം, മെൽവിൻ വില്യംസ്, വിതരണരംഗത്ത് പ്രവർത്തിക്കുന്ന ഇൻഡിവുഡ് ഡിസ്ട്രിബ്യൂഷൻ നെറ്റ്വർക്കിന്റെ അമരക്കാരൻ ശ്യാം കുറുപ്പ്, ഇന്ത്യൻ സിനിമകളുടെ പാരീസിലെ വിതരണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ജിത്തു എന്നിങ്ങനെ മലയാളികളുടെ ഒരു നീണ്ടനിരയെ ചലച്ചിത്രമേളയിലും, ഫിലിം മാർക്കറ്റിലുമായി കണ്ടുമുട്ടാനും പരിചയപ്പെടാനും പരിചയം പുതുക്കാനും സാധിച്ചു എന്നതായിരുന്നു ഈ യാത്രയുടെ മറ്റൊരു സന്തോഷം.
ഇവർക്കൊപ്പംചേർന്ന് കാനിലെ മലയാളിസാന്നിധ്യം ഒന്നുകൂടി ഉറപ്പിക്കാൻ ഞങ്ങളുടെ സംഘാംഗങ്ങളായ സംവിധായകൻ സലീം അഹമ്മദ്, ന്യൂട്ടൺ സിനിമയുടെ അമരക്കാരൻ ആന്റോ ചിറ്റിലപ്പിള്ളി, ലോസ് ആഞ്ചലസ് യൂണിവേഴ്സിറ്റിയിലെ ചലച്ചിത്രവിദ്യാർത്ഥി നിലാഞ്ജന ഷാ സുധ എന്നിവർ കൂടിയുണ്ടായിരുന്നു.
ഞാൻ കണ്ട സിനിമകൾ!
കാനിലാണെന്ന് അറിഞ്ഞപ്പോൾമുതൽ എല്ലാവരും ചോദിക്കുന്നതാണ് സിനിമ കണ്ടോ, റെഡ് കാർപ്പറ്റിൽ നടന്നോ എന്നൊക്കെ. ജോലിസംബന്ധമായി പോയതുകൊണ്ട് സിനിമ കാണുക എന്നത് നിർബന്ധമായും ചെയ്യേണ്ട ഒരു കാര്യമായി കണക്കാക്കിയിരുന്നില്ല. ചിത്രങ്ങളുടെ, പ്രത്യേകിച്ച് മത്സരവിഭാഗത്തിൽ പങ്കെടുക്കുന്നവയുടെ പ്രീമിയർ ഷോയുടെ ടിക്കറ്റുകൾ രാവിലെ എട്ടിന് ബുക്കിംഗ് ഓപ്പൺ ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ തീരും. എനിക്കു ലഭിച്ചിരിക്കുന്ന ബാഡ്ജ് ഉപയോഗിച്ച് ടിക്കറ്റില്ലാതെ കയറാവുന്ന "ലാസ്റ്റ് മിനിറ്റ് എൻട്രി' എന്ന ഉറപ്പില്ലാത്ത ചാനലിലൂടെ പ്രവേശിക്കാൻ മണിക്കൂറുകൾ കാത്തുനിൽക്കേണ്ടിയും വന്നേക്കും.
ഇതൊക്കെ പ്രീമിയർ ഷോകളിൽനിന്നും റെഡ് കാർപ്പറ്റ് വോക്കിൽനിന്നുമൊക്കെ പുറകോട്ടുവലിച്ച കാരണങ്ങളായിരുന്നു. ആദ്യത്തെ കുറച്ചുദിവസങ്ങൾ ഫിലിം മാർക്കറ്റിന്റെ ഭാഗമായുള്ള സ്ക്രീനിംഗുകളിലാണ് കൂടുതലും പങ്കെടുത്തത്. ഞങ്ങളുടെ കമ്പനി നിർമിച്ച് സെമ്മലർ അന്നം എന്ന നവാഗത സംവിധായിക ഒരുക്കിയ 'മയിലാ' എന്ന തമിഴ് ചിത്രം കാൻ ഫിലിം മാർക്കറ്റിൽ സ്ക്രീൻ ചെയ്തിരുന്നു. റോട്ടർഡാം ചലച്ചിത്രമേളയിലെ ബ്രൈറ്റ് ഫ്യൂച്ചർ വിഭാഗത്തിൽ പ്രീമിയർ ചെയ്ത സിനിമയായിരുന്നു മയിലാ.
മഞ്ഞുമ്മൽ ബോയ്സിനു ശേഷം ചിദംബരം സംവിധാനംചെയ്യുന്ന 'ബാലൻ' എന്ന മലയാളചിത്രത്തിന്റെ ആദ്യപ്രദർശനത്തിന്റെ ഭാഗമാകാനും സാധിച്ചു. ഹൃദയത്തോടു ചേർത്തുവയ്ക്കുന്ന ഒരു സിനിമക്കാഴ്ച്ച നമ്മുടെ മലയാളത്തിൽനിന്നായിരുന്നു എന്നതാണ് ഏറ്റവും അഭിമാനകരമായ ഓർമ. കാൻസ് ക്ലാസിക്സ് എന്ന വിഭാഗത്തിലെ "അമ്മ അറിയാൻ' പ്രദർശനമായിരുന്നു അത്. ഈ വർഷം ഇന്ത്യയിൽനിന്ന് ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ട ഒരേയൊരു ചലച്ചിത്രമായിരുന്നു "അമ്മ അറിയാൻ'.
ജോൺ എബ്രഹാം എന്ന ക്രിയേറ്റീവ് ജീനിയസ്, അദ്ദേഹത്തെ നേരിട്ടറിയാവുന്നവരുടെ വാക്കുകൾ കടമെടുത്താൽ "മേവറിക്ക്' 1986ൽ, പൊതുജനങ്ങളിൽനിന്നു പണംപിരിച്ച് ഒരുക്കിയ ജനകീയചിത്രം 39 വർഷങ്ങൾക്കുശേഷം, നിറഞ്ഞ സദസിൽ ഹർഷാരവങ്ങളോടെ സ്വീകരിക്കപ്പെട്ടു. ജീവിച്ചിരിക്കുന്ന അണിയറപ്രവർത്തകരിൽ കാനിൽ എത്തിച്ചേരാൻ സാധിച്ച നായകൻ ജോയ് മാത്യുവിനെയും, എഡിറ്റർ ബീന പോളിനെയും ചുവന്ന പരവതാനി വിരിച്ചാണ് കാൻ ചലച്ചിത്രമേള എതിരേറ്റത്. ഈ സിനിമയുടെ അവശേഷിക്കുന്ന, കേടുപാടുകൾ ഒരുപാടുണ്ടായിരുന്ന ഒരേയൊരു പ്രിന്റിൽനിന്ന് വളരെ മികച്ചരീതിയിൽ ചിത്രം റിസ്റ്റോർ ചെയ്തെടുത്ത ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷനെ പ്രത്യേകം പരാമർശിക്കേണ്ടതുണ്ട്.
ചിത്രങ്ങളുടെ റീ-റണ്ണുകൾ മേളയുടെ അവസാനദിവസങ്ങളിൽ ഒരുക്കിയിരുന്നു. ആ അവസരം വിനിയോഗിച്ച് രണ്ടുസിനിമകളാണ് കണ്ടത്- നോർവേയിൽ നിലനിൽക്കുന്ന കർശനമായ ശിശു-ബാല സംരക്ഷണനിയമങ്ങളുടെ പശ്ചാത്തലത്തിൽ യാഥാസ്ഥിതിക ക്രൈസ്തവരായ ഒരു റൊമേനിയൻ കുടുംബം നേരിടേണ്ടിവരുന്ന സംഘർഷങ്ങളെക്കുറിച്ചു പറയുന്ന റൊമാനിയൻ ചലച്ചിത്രമായ "ഫ്യജോർദ്ദ്', റഷ്യ-യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ "മിനോത്വാർ' എന്നിവ. രണ്ടും മികച്ച ചലച്ചിത്രാനുഭവങ്ങളായി എന്നതും ഫ്യജോർദ്ദ് ഈ വർഷത്തെ പാം ഡി ഓർ പുരസ്കാരവും, മിനോത്വാർ ഗ്രാൻ പ്രീ പുരസ്കാരവും നേടി എന്നതും മടക്കയാത്രയ്ക്കിടയിൽ അറിഞ്ഞപ്പോൾ അതൊരു അപ്രതീക്ഷിത സന്തോഷവും കൗതുകവുമൊക്കെയായി.
ടെയിൽ എൻഡ്
ഏറ്റവും സുരക്ഷിതവും സുഖകരവുമായ ചുറ്റുപാടുകളുടെ അതിരുകൾവിട്ട് ആദ്യമായി അല്പംകൂടി വലിപ്പമുള്ള ഇടങ്ങളിലേക്ക് നമ്മളെ കൂട്ടിക്കൊണ്ടുപോകുന്ന കുട്ടിക്കാലത്തെ ചില വിനോദയാത്രകളില്ലേ- തിരിച്ചു വീട്ടിലെത്തി ഒരുപാടു ദിവസങ്ങൾക്കുശേഷവും, കണ്ട കാഴ്ചകളും കിട്ടിയ അനുഭവങ്ങളും പറഞ്ഞും പങ്കുവച്ചും സ്വപ്നത്തിൽ കണ്ടും, മനസിൽനിന്ന് വിട്ടിറങ്ങിപ്പോകാൻ മടികാണിക്കുന്ന യാത്രകൾ.
അത്തരത്തിലൊന്നായിരുന്നു എനിക്ക് ഫെസ്റ്റിവൽ ഡെ കാൻസ് എന്ന കാൻ ഫിലിം ഫെസ്റ്റിവലും, മാർഷേ ദു ഫിലിം എന്ന ഫിലിം മാർക്കറ്റും. കുളവട്ടത്തിൽ ഇരുന്ന് തിരയെണ്ണുകയാണ് ഞാനെന്നും, തിമിംഗലങ്ങൾ ആർത്തുനീന്തുന്ന പല കടലുകൾ ഇനിയും കാണാനും അനുഭവിക്കാനും പഠിക്കാനുമുണ്ടെന്നും സ്നേഹപൂർവം പറഞ്ഞുതന്ന ഒരു പഠനയാത്ര.
ഫിലിം ഫെസ്റ്റിവലിലും ഫിലിം മാർക്കറ്റിലെ വിവിധ ബൂത്തുകളിലും ചർച്ചാവേദികളിലും ഇന്ത്യയുടേതുൾപ്പെടെയുള്ള വിവിധ രാജ്യങ്ങളുടെ പവിലിയനുകളിലും, സ്ക്രീനിംഗ് തീയറ്റുകൾക്ക് പുറത്തുകാണുന്ന നീണ്ട ക്യൂകളിലും, റോഡരികിൽ നിന്ന് ഒരു ലിഫ്റ്റിനുവേണ്ടി കൈനീട്ടുന്നതുപോലെ "എനിബഡി ഹാസ് ആൻ എക്സ്ട്രാ ടിക്കറ്റ് ഫോർ എ പുവർ ഫിലിം സ്റ്റുഡന്റ്' എന്ന പ്ലക്കാർഡുമേന്തി ഇതേ തിയറ്റുകൾക്കുപുറത്ത് ഇടം പിടിക്കുന്നവരിലും, എന്തിന് കാനിലെ തിരക്കേറിയ വീഥികളുടെ ഇരുവശത്തുമായുള്ള എണ്ണമറ്റ ഭക്ഷണശാലകളിലുമൊക്കെയായി കണ്ട് കടന്ന് പോകുന്ന മുഖങ്ങളും വ്യക്തികളുമൊക്കെയായി നമുക്കൊരു താദാത്മ്യപ്പെടൽ ഈ ദിവസങ്ങളിലെ ഏതെങ്കിലുമൊക്കെ ഒരു നിമിഷത്തിൽ തോന്നാതിരിക്കില്ല. കാരണം സിനിമ എന്ന എക്കാലത്തെയും വലിയ സമന്വയകലാരൂപമൊരുക്കിയ ഒരു കാണാനൂൽ ഇവരെല്ലാവരുമായി നമ്മളെ ചേർത്തുനിർത്തുന്നുണ്ടായിരുന്നു.
SUNDAY DEEPIKA
ചിന്താവിഷയം
അമേരിക്കയുടെ വടക്കുകിഴക്കൻ തീരത്തുള്ള ഒരു സംസ്ഥാനമാണ് മെയിൻ. മെയിനിൽനിന്ന് ഏകദേശം 32 കിലോമീറ്റർ അകലെയായി അറ്റ്ലാന്റിക് സമുദ്രത്തിൽ സ്ഥിതിചെയ്യുന്ന ഒരു ചെറിയ ദ്വീപാണ് മാറ്റിനിക്കാസ് റോക്ക്. കാറ്റും കൊടുങ്കാറ്റും തിരമാലകളും നിരന്തരം ആഞ്ഞടിക്കുന്ന ഈ ദ്വീപ് നാവികർക്ക് എന്നും ഭീഷണിയായിരുന്നു. തന്മൂലം അവിടെ ഒരു ലൈറ്റ് ഹൗസ് സ്ഥാപിക്കപ്പെട്ടു. കപ്പലുകൾക്ക് ആ ലൈറ്റ് ഹൗസ് ഏറെ പ്രയോജനം ചെയ്തു.
1856ൽ ആ ലൈറ്റ് ഹൗസിന്റെ ചുമതല വഹിച്ചിരുന്നത് സാമുവൽ ബർഗസ് എന്നൊരാളായിരുന്നു. ഭാര്യയ്ക്കും മക്കൾക്കുമൊപ്പം അയാൾ ആ ഒറ്റപ്പെട്ട ദ്വീപിൽ താമസിച്ചു. അവരുടെ മൂത്തമകളായിരുന്നു കൗമാരക്കാരിയായ അബ്ബി (1839- 1892). അബ്ബിയുടെ ജീവിതത്തെക്കുറിച്ച് പിന്നീട് പുസ്തകങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടു. അവളെ അനുസ്മരിക്കുന്ന ഗാനങ്ങൾ രചിക്കപ്പെട്ടു. ടെലിവിഷൻ പരിപാടികളും ചരിത്രാവതരണങ്ങളും അവളുടെ കഥ ലോകത്തിനു പരിചയപ്പെടുത്തി. ആ കഥ എന്തിയാരുന്നെന്നോ?
1856ലെ ശൈത്യകാലത്ത് ലൈറ്റ് ഹൗസിനാവശ്യമായ എണ്ണയും വീട്ടുസാമാനങ്ങളും വാങ്ങാനായി സാമുവൽ മെയിനിലേക്കു പോയി. ഏതാനും ദിവസങ്ങൾക്കകം മടങ്ങിവരാമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ പ്രതികൂല കാലാവസ്ഥമൂലം ആഴ്ചകളോളമായിട്ടും ദ്വീപിലേക്കു മടങ്ങിയെത്താൻ സാമുവലിനു കഴിഞ്ഞില്ല. കൊടുങ്കാറ്റുകൾ കടലിനെ അത്രമാത്രം പ്രക്ഷുബ്ധമാക്കിയിരുന്നു.
ആ സമയം അബ്ബി നേരിട്ടതു വലിയൊരു വെല്ലുവിളിയായിരുന്നു. അമ്മയെയും ഇളയ സഹോദരിമാരെയും നോക്കുന്നതോടൊപ്പം ലൈറ്റ് ഹൗസിന്റെ മുഴുവൻ ചുമതലയും അവളുടെ ചുമലിലായിരുന്നു. ഓരോ സായാഹ്നത്തിലും അവൾ ലൈറ്റ് ഹൗസിലേക്കു പോയി. അപ്പോഴൊക്കെ കടൽ ഉഗ്രരൂപം ധരിച്ച് കൊടുങ്കാറ്റ് ആഞ്ഞടിക്കുന്നുണ്ടായിരുന്നു. ദ്വീപ് പുറംലോകത്തിൽനിന്ന് ഒറ്റപ്പെട്ടുകിടക്കുന്ന അവസ്ഥയിലായിരുന്നു. എങ്കിലും ആത്മധൈര്യം കൈവിടാതെ അവൾ ലൈറ്റ് ഹൗസിന്റെ മുകളിൽ കയറി വിളക്കിന്റെ തിരികൾ ശരിയാക്കി എണ്ണനിറച്ചു വിളക്ക് അണയാതെ സൂക്ഷിച്ചു.
ഒന്നോ രണ്ടോ രാത്രി മാത്രമല്ല, ഒരു മാസം മുഴുവൻ അവൾ അങ്ങനെ ചെയ്തു. കടലിൽ യാത്രചെയ്യുന്നവരുടെ ജീവൻ ഈ വെളിച്ചത്തെക്കൂടി ആശ്രയിച്ചിരിക്കുന്നു എന്ന് അവൾക്കറിയാമായിരുന്നു. അവളെ കാണാൻ അന്നു പത്രപ്രവർത്തകരാരും ചെന്നില്ല. അവളെ അഭിനന്ദിക്കാൻ ജനപ്രവാഹമുണ്ടായില്ല. പുരസ്കാരങ്ങളൊന്നും അവളെ കാത്തിരുന്നില്ല. എങ്കിലും അവൾ ചെയ്യേണ്ട ജോലി വിശ്വസ്തതയോടെ ചെയ്തു. അത്രമാത്രം.
വർഷങ്ങൾക്കുശേഷം അവളുടെ കഥ മെയിനിലും പരിസര സംസ്ഥാനങ്ങളിലും പ്രശസ്തമായി. അതിനു കാരണം അവൾ ചെയ്ത പ്രവൃത്തിയുടെ വലിപ്പമോ മഹത്വമോ ആയിരുന്നില്ല. പ്രത്യുത ആ പ്രവൃത്തിയിലുള്ള വിശ്വസ്തതയായിരുന്നു.
മദർ തെരേസ ഒരിക്കൽ പറഞ്ഞു: ""എല്ലാവർക്കും വലിയ കാര്യങ്ങൾ ചെയ്യാൻ കഴിയില്ല. എന്നാൽ ചെറിയ കാര്യങ്ങൾ വലിയ സ്നേഹത്തോടെ ചെയ്യാൻ സാധിക്കും.'' അബ്ബി ഈ സത്യം തന്റെ ജീവിതത്തിലൂടെ തെളിയിച്ചു. അവൾ ഒരു സൈന്യത്തെ നയിച്ചില്ല. രാജ്യത്തിന്റെ ഭരണാധികാരിയായില്ല. ശാസ്ത്രീയ കണ്ടുപിടിത്തങ്ങൾ നടത്തി പ്രശസ്തയുമായില്ല. എന്നാൽ, അവൾ ഒരു വെളിച്ചം അണയാതെ കാത്തു. അതായിരുന്നു അവളുടെ മഹത്വം.
വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിൽ യേശു പറയുന്നു: ""ഏറ്റവും ചെറിയ കാര്യങ്ങളിൽ വിശ്വസ്തനായിരിക്കുന്നവൻ വലിയ കാര്യങ്ങളിലും വിശ്വസ്തനായിരിക്കും'' (16:10). ലോകം പലപ്പോഴും വലിയ നേട്ടങ്ങളാണ് ആഘോഷിക്കുന്നത്. എന്നാൽ ദൈവം കാണുന്നത് ദൈനംദിനജീവിതത്തിലെ വിശ്വസ്തതയാണ്.
നമ്മുടെ ചുറ്റും അബ്ബിയെപ്പോലെയുള്ള ലൈറ്റ് ഹൗസ് കാവൽക്കാരുണ്ട്. മക്കൾക്കായി നിത്യവും ത്യാഗമനുഷ്ഠിക്കുന്ന മാതാപിതാക്കൾ, വിദ്യാർഥികളുടെ ഭാവി രൂപപ്പെടുത്തുന്ന നല്ലവരായ അധ്യാപകർ, രോഗികളെ പരിചരിക്കുന്ന നഴ്സുമാർ, സമൂഹത്തിൽ നിസ്വാർഥസേവനമനുഷ്ഠിക്കുന്ന സന്നദ്ധസേവകർ, കുടുംബാംഗങ്ങൾക്കുവേണ്ടി അനുദിനം പ്രാർഥിക്കുന്ന മുത്തശന്മാരും മുത്തശിമാരും.. ഇങ്ങനെ എത്രയോപേർ നമ്മുടെ ലൈറ്റ് ഹൗസ് കാവൽക്കാരായി പ്രവർത്തിക്കുന്നു! ലോകം നിലനിൽക്കുന്നതുതന്നെ ഇങ്ങനെയുള്ളവരുടെ വിശ്വസ്തതയിലാണ്.
വിൻസ്റ്റണ്‍ ചർച്ചിൽ ഒരിക്കൽ പറഞ്ഞു: ""മഹത്വത്തിന്റെ വില ഉത്തരവാദിത്വമാണ്.'' ചെറുപ്രായത്തിൽതന്നെ ഉത്തരവാദിത്വം ഏറ്റെടുത്തവളായിരുന്നു അബ്ബി. തങ്ങളുടെ സുരക്ഷിതത്വത്തിനു മറ്റുള്ളവർ തന്നെ ആശ്രയിക്കുന്നുവെന്ന് അവൾ മനസിലാക്കി. ആ വലിയ തിരിച്ചറിവാണ് ഒരു സാധാരണ കൗമാരക്കാരിയെ ഒരു അസാധാരണ വ്യക്തിയാക്കി മാറ്റിയത്.
മത്തായിയുടെ സുവിശേഷത്തിൽ യേശു പറയുന്നുണ്ട്: ""നിങ്ങൾ ലോകത്തിന്റെ വെളിച്ചമാണ്'' (5:14). ലോകപ്രശസ്തരാകുവാനല്ല യേശു നമ്മെ ആഹ്വാനം ചെയ്യുന്നത്. മറിച്ച് നാം നിൽക്കുന്ന സ്ഥലത്ത് മറ്റുള്ളവർക്ക് വെളിച്ചമാകാനാണ്. ഒരു ലൈറ്റ് ഹൗസ് ലോകംചുറ്റി സഞ്ചരിക്കില്ല. അത് ഒരിടത്ത് ഉറച്ചുനിൽക്കും. എന്നാൽ, അതിന്റെ വെളിച്ചം അനേകരെ സുരക്ഷിതരമായി ലക്ഷ്യസ്ഥാനത്ത് എത്തിക്കും.
നമ്മിൽ പലരും ജീവിതത്തിൽ വലിയ അവസരങ്ങൾ വരാൻ കാത്തിരിക്കുന്നവരായിരിക്കാം. എന്നാൽ അബ്ബിയുടെ കഥ നമ്മെ പഠിപ്പിക്കുന്നത് മറ്റൊന്നാണ്. അതായത് മഹത്വം പലപ്പോഴും കടന്നുവരുന്നത് സാധാരണ കടമയുടെ വേഷംധരിച്ചാണത്രേ. ഓരോ ദിവസവും നമ്മുടെ ഉത്തരവാദിത്വങ്ങൾ വിശ്വസ്തതയോടെ നിറവേറ്റുന്നതിലാണ് മഹത്വം അടങ്ങിയിരിക്കുന്നതെന്ന് നമുക്കു മറക്കാതിരിക്കാം.
ഇന്നത്തെ ലോകത്തിനു കൂടുതൽ വേണ്ടത് പ്രശസ്തരെയല്ല. പ്രത്യുത, ലൈറ്റ് ഹൗസ് കാവൽക്കാരെയാണ്. സമൂഹത്തിലും കുടുംബത്തിലുമൊക്കെ വെളിച്ചം അണയാതെ സൂക്ഷിക്കുന്നവരെ. നാം അങ്ങനെയുള്ളവരാണെങ്കിൽ അതുവഴി മറ്റുള്ളവർക്കുണ്ടാകുവാൻ പോകുന്ന നന്മ നാം ഭാവനചെയ്യുന്നതിലും അധികമായിരിക്കും.
SUNDAY DEEPIKA
ആറടി പൊക്കം, കടഞ്ഞെടുത്തതു പോലുള്ള ശരീരം, ഉരുക്കുമുഷ്ടി, അസാധാരണമായ മെയ്വഴക്കം, പ്രതിയോഗിയുടെ ഹൃദയത്തിനുള്ളിലേക്ക് ആഴ്ന്നിറങ്ങുന്ന മൂര്‍ച്ചയുള്ള നോട്ടം... മണല്‍ പ്രദേശത്തെ കെട്ടിയുണ്ടാക്കിയ ഓലമേഞ്ഞ ഗോദയില്‍ കൊടുങ്കാറ്റുപോലെ എതിരാളിയെ നേരിടുകയാണ് മണക്കാട് നാരായണപിള്ള. കൊമ്പനെപ്പോലെ പൊരുതിനിന്ന പ്രതിയോഗിയെ നിമിഷങ്ങള്‍ക്കുള്ളില്‍ മലര്‍ത്തിയടിക്കുമ്പോള്‍ തടിച്ചുകൂടിയ ജനം ആര്‍ത്തുവിളിക്കുന്നു, കരഘോഷം മുഴക്കുന്നു, ഗോദയിലേക്ക് ഹര്‍ഷാരവത്തോടെ ഇരച്ചുകയറുന്നു... നാല്പതുകളിലും അമ്പതുകളിലും അറുപതുകളുടെ തുടക്കത്തിലും കേരളം സാക്ഷ്യംവഹിച്ച ഗാട്ടാ ഗുസ്തി മത്സരക്കാഴ്ചയാണിത്!
സിനിമയിലെ സൂപ്പര്‍ താരങ്ങളോട് അല്ലെങ്കില്‍ ക്രിക്കറ്റ്, ഫുട്ബോൾ താരങ്ങളോട് ഇപ്പോൾ ജനങ്ങൾക്കുള്ള ആരാധന എത്രയെന്നു പറയേണ്ടതില്ലല്ലോ. അതുപോലെയോ അതിലധികമോ ആയിരുന്നു ഒരുകാലത്ത് ഗുസ്തിയോടും ഗുസ്തിക്കാരോടും ഇന്ത്യയിലെ ജനങ്ങള്‍ക്കുണ്ടായിരുന്ന ആരാധന.
കേരളത്തിലും ഗുസ്തി ഒരു വലിയ ലഹരിയായി പടര്‍ന്നിരുന്നു. അതുകൊണ്ടാണ് ഇന്ത്യന്‍ ഗാട്ടാ ഗുസ്തി ഇതിഹാസം ഗാമയെ പോലെ (ഗുലാം മുഹമ്മദ് ബക്ഷ്) ഗോദയില്‍ അജയ്യനായിനിന്ന കരുത്തനായ നാരായണ പിള്ളയെ ജനം "കേരള ഗാമ' എന്ന് ആദരവോടെ വിളിച്ചതും. ഇന്ത്യയിലെ ഗുസ്തി താരങ്ങളായ ഗുലാം ഖാദര്‍, ഇമാം ബക്ഷ്, ആഷിഖ് ഹുസൈന് തുടങ്ങിയവര്‍ക്കൊപ്പം മണക്കാട് നാരായണപിള്ള ജ്വലിച്ചുനിന്നിരുന്ന ഒരു കാലമായിരുന്നു അത്.
തോൽവിയറിയാതെ
ഗോദയില്‍ ഒരിക്കലും തോല്‍വി അറിയാത്ത നാരായണപിള്ള മലര്‍ത്തിയടിച്ചത് ഇന്ത്യന്‍ ഗോദകളെ തന്നെ വിറപ്പിച്ച എത്രയോ മല്ലന്മാരെയായിരുന്നു. അവരില്‍ ഇലക്ട്രിക് മൈതീന്‍കുഞ്ഞും മദ്രാസ് സിംഹം ശൗരി മുത്തുവും നത്ത റൈഫിളും മൈസൂറുകാരന് ചോട്ട തിമയ്യയും പഞ്ചാബ് ഹുസൈനും ഉള്‍പ്പെടെ നിരവധി പ്രമുഖരുണ്ട്. അതിവേഗം ചലിച്ച്, വൈദ്യുതാഘാതമെന്നപോലെ നൊടിയിടകൊണ്ട് എതിരാളിയെ മലര്‍ത്തിയടിക്കുന്ന ഫയല്‍വാനായിരുന്നു മൈതീന്‍കുഞ്ഞ്. കരുനാഗപ്പള്ളിക്കാരന്‍ മൈതീന്‍കുഞ്ഞിനെ ഗോദയിലിറക്കി, മണക്കാട് നാരായണപിള്ളയെ തോല്പിക്കണമെന്ന് ഒരിക്കൽ ചില പ്രമാണിമാര്‍ ആഗ്രഹിച്ചു. അങ്ങനെ ആ മത്സരത്തിനു ഗോദയൊരുങ്ങി.
കന്റോണ്‍മെന്റ് മൈതാനത്തായിരുന്നു മണക്കാട് നാരായണപിള്ളയും ഇലക്ട്രിക് മൈതീന്കുഞ്ഞുമായുള്ള മത്സരം. മൈതാനത്തിന്റെ നടുവില്‍ ചെമ്മണ്ണുനിറച്ച ഗോദയിലേക്ക് ഉഗ്രന്‍ മുരള്‍ച്ചയോടെ മൈതീന്‍കുഞ്ഞ് കയറുകയും മസില്‍പിടിച്ച് ദേഹത്ത് മണ്ണ് വാരിയിട്ട് ചുറ്റും മുരണ്ടുകൊണ്ട് ഓടുകയും ചെയ്തു. (മുതിര്‍ന്ന പത്രപ്രവര്ത്തകന് എസ്. ജയചന്ദ്രന് നായരുടെ "എന്റെ പ്രദക്ഷിണവഴികള്‍' എന്ന പുസ്തകത്തില്‍ ഈ ഗുസ്തി മത്സരത്തിന്റെ തത്സമയവിവരണം രേഖപ്പെടുത്തിയിട്ടുണ്ട്).
ഐജി ആയിരുന്ന ചന്ദ്രശേഖരന് നായരായിരുന്നു റഫറി. നിമിഷങ്ങള്‍കൊണ്ട് ഇലക്ട്രിക് മൈതീനെ നാരായണപിള്ള മലര്‍ത്തിയടിച്ചു. ഗുസ്തിരംഗത്ത് ഒരു പുതിയ ചരിത്രം പിറക്കുകയായിരുന്നു അന്ന്.
കലാപ്രേമി പത്രാധിപർ കലാപ്രേമി ബഷീര്‍ പറയുന്നു:
"സര് സി.പി. രാമസ്വാമി അയ്യര്‍ തിരുവിതാംകൂര്‍ ദിവാനായിരുന്ന കാലത്ത് തിരു-കൊച്ചിയില്‍ പോലീസ് ഐജി ആയിരന്നു ജി. എസ്. കരീം. അദ്ദേഹം പോലീസുകാര്‍ക്കുവേണ്ടി ഗുസ്തി വിഭാഗം തുടങ്ങിയിരുന്നു. അക്കാലത്ത് അവിടുത്തെ ഗുസ്തി പരിശീലകനായിരുന്നു എന്റെ വാപ്പയും ഫയൽവാനുമായ എ. എസ്. ഹമീദ് (കലാപ്രേമി പ്രസിദ്ധീകരണത്തിന്റെ സ്ഥാപക പത്രാധിപർ). തിരുവനന്തപുരത്തെ ഫോര്‍ട്ട് ഹൈസ്കൂളില്‍ വിദ്യാര്‍ഥിയായിരുന്ന കാലത്ത് ഞാന്‍ വാപ്പയ്ക്കൊപ്പം പോയി നാരായണപിള്ള ഫയല്‍വാന്റെ ഗുസ്തി കണ്ടിട്ടുണ്ട്. പുത്തരിക്കണ്ടം മൈതാനത്തായിരുന്നു മത്സരം. എതിരാളികളെ മലര്‍ത്തിയടിക്കുന്ന നാരായണപിള്ള ഫയല്‍വാന്റെ കാലമായിരുന്നു അത്.
ഗോദയില്‍ നില്ക്കുന്ന നാരായണപിള്ള ഫയല്‍വാന്റെ രൂപം ഇന്നും മുന്നിലുണ്ട്. ആറ്, ആറരയടി പൊക്കം, നല്ല തടിച്ച ശരീരം, മുഖത്ത് എപ്പോഴും ഗൗരവഭാവമാണ്. അക്കാലത്ത് പഞ്ചാബ് ഹുസൈന് എന്ന ഫയല്‍വാനെ നാരായണപിള്ള മലര്‍ത്തിയടിച്ചിരുന്നു. എതിരാളിയെ മലര്‍ത്തിയടിച്ച ശേഷം പുറത്തുകയറിയിരിക്കുന്ന രീതിയാണ് അന്നുള്ളത്. റഫറി മൂന്നു തവണ വിസിലൂതും. നാരായണപിള്ള മലര്‍ത്തിയടിക്കുന്ന എതിരാളിക്ക് എഴുന്നേല്ക്കുക അത്ര എളുപ്പമല്ല. മൂന്നാം തവണയും വിസിലൂതിക്കഴിയുമ്പോള് നാരായണപിള്ള ഫയല്വാന് കൈയുയര്‍ത്തി കാണിക്കും. ജനം അത്യുച്ചത്തില്‍ ജയ് വിളിക്കും...'
ഒരു ഫയല്‍വാന്റെ ജനനം
തിരുവനന്തപുരം നഗരത്തില്‍ മണക്കാട് ഇടവിളാകത്ത് വീട്ടില്‍ കുമാരപിള്ളയുടെയും നാരായണി അമ്മയുടെയും മകനായി 1912 ഫെബ്രുവരിയിലാണ് നാരായണപിള്ളയുടെ ജനനം. അക്കാലത്ത് മണല്‍ക്കാടായിരുന്നു നാരായണപിള്ളയുടെ ജന്മപ്രദേശം (മണല്‍ക്കാട് ചുരുക്കിയാണ് ഇന്നത്തെ മണക്കാട് എന്ന പേര്). കേരളത്തില്‍ ഗാട്ടാ ഗുസ്തിയുടെ അലയൊലികള്‍ നിറഞ്ഞ കാലം. മണക്കാടും അന്ന് നിരവധി ഗോദകളുണ്ടായിരുന്നു. ഗുസ്തിയോടുള്ള നാരായണപിള്ളയുടെ ഹരവും കുട്ടിക്കാലം മുതല്‍തന്നെ തുടങ്ങുന്നു. കോട്ടയ്ക്കകത്ത് നവനീതം കൃഷ്ണയ്യര്‍ നടത്തിയിരുന്ന ഗോദയില്‍ നാരായണപിള്ള ഗുസ്തി പരിശീലനം ആരംഭിച്ചു.
1945 കാലം, ആദ്യ ഗുസ്തി മത്സരം
ഇന്നു തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് നില്ക്കുന്ന പ്രദേശം അന്നൊരു ഒഴിഞ്ഞ മൈതാനമായിരുന്നു. അവിടെ മധുരയില്‍ നിന്നെത്തിയ പെരിയാപിള്ള ഫയല്‍വാനെ നിമിഷങ്ങള്‍കൊണ്ട് മലര്‍ത്തിയടിച്ച് ഗാട്ടാ ഗുസ്തി ജൈത്രയാത്രയ്ക്ക് നാരായണപിള്ള തുടക്കം കുറിച്ചു. പിന്നീടങ്ങോട്ട് ഫയല്‍വാന്റെ ദിവസങ്ങളായിരുന്നു. ആ യാത്രയില്‍ പഞ്ചാബ്, മധുര, കോലാപ്പൂര്‍, മദ്രാസ്, കരുനാഗപ്പള്ളി, കൊല്ലം തുടങ്ങിയ പ്രദേശങ്ങളിലെ കരുത്തുറ്റ ഫയല്വാന്മാരോടെല്ലാം എതിരിട്ട് ജയിച്ചു. പങ്കെടുത്ത എഴുപതോളം മത്സരങ്ങളില്‍ ഒന്നില്‍പോലും പരാജയപ്പെട്ടില്ല എന്നതും നാരായണപിള്ള ഫയല്‍വാന്റെ വലിയ മികവാണ്.
"ഒരിടത്തൊരു ഫയല്വാന്'
കാളവണ്ടിയില്‍ കവല തോറും ഗുസ്തിമത്സരത്തിന്റെ നോട്ടീസ് വിതറി ഗോദയിലേക്ക് ആളെക്കൂട്ടിയിരുന്ന കാലം. നാട്ടിലെ വലിയ പ്രമാണിമാര്‍ വീട്ടില്‍ ഒരു ഫയല്‍വാനെ ഊട്ടി വളര്‍ത്തി ഗുസ്തിക്കാരനാക്കി ഗോദയിലിറക്കി തങ്ങളുടെ അന്തസ് ഉയര്‍ത്തിയിരുന്ന ഒരുകാലവും കേരളത്തിലുണ്ടായിരുന്നു. ചേകവന്മാരെ കളത്തിലിറക്കി പടവെട്ടിച്ച് പരസ്പരമുള്ള പക തീര്‍ക്കുന്ന നാട്ടുരാജാക്കന്മാരെ പോലെ പ്രമാണിമാര്‍ സ്വന്തം ഫയല്‍വാന്റെ പേശീബലത്തില്‍ അഭിമാനിച്ചിരുന്നു. പ്രശസ്ത സംവിധായകന് പി. പദ്മരാജന്റെ ഒരിടത്തൊരു ഫയല്വാന് എന്ന സിനിമ ഓര്‍മിക്കുക.
പദ്മരാജന് ആ ചിത്രം ഒരുക്കുന്ന സമയത്ത് മണക്കാട്ട് നാരായണപിള്ള ഫയല്‍വാന്റെ വീട്ടില്‍ എത്തിയിരുന്നു. രണ്ടാഴ്ചക്കാലം രാവിലെ മുതല്‍ ഉച്ചവരെ ഫയല്‍വാന്റെ ഒപ്പം ചെലവിട്ടാണ് ഗാട്ടാ ഗുസ്തി ലോകത്തെക്കുറിച്ച് അദ്ദേഹം മനസിലാക്കിയത്. "ഒരിടത്തൊരു ഫയല്‍വാനി'ലെ ഫയല്‍വാനെ (കൊല്ലം റഷീദ് അവതരിപ്പിച്ച കഥാപാത്രം) സൃഷ്ടിക്കുന്നതിനു നാരായണപിള്ള പറഞ്ഞുകൊടുത്ത അനുഭവങ്ങളും പദ്മരാജനു സഹായമായിട്ടുണ്ട്.
ആത്മനിയന്ത്രണത്തിന്റെ ആള്‍രൂപം
ചുട്ടുപഴുത്ത മണ്ണില്‍, തീവെയിലില് നിന്നുകൊണ്ടുള്ള ഗുസ്തി മത്സരം കഠിനമാണ്. ചൂടും പൊടിയും ശരീരത്തിനേല്‍ക്കുന്ന ക്ഷതങ്ങളും നിസാരമല്ല. എന്നാല്‍ കര്‍ക്കശമായ ചിട്ടകളും ആത്മനിയന്ത്രണവും മണക്കാട് നാരായണപിള്ള പാലിച്ചിരുന്നു. മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്തിരുന്നില്ല. മാംസഭക്ഷണം പോലും കഴിച്ചിരുന്നില്ല. ഈ ജീവിത വ്രതവും നാരായണപിള്ള ഫയല്‍വാന്റെ വിജയത്തിന് ആധാരമായി.
കുടുംബം
ഗുസ്തിയുടെ ലോകത്തുനിന്ന് വിരമിച്ച് ഏറെക്കഴിഞ്ഞാണ് നാരായണപിള്ള വിവാഹം കഴിച്ചത്- നാല്പത്തഞ്ചാം വയസ്സില്‍. ഭാര്യ കമലാദേവിയും നാലുമക്കളുമടങ്ങുന്ന സന്തോഷകരമായ കുടുംബജീവിതം. മൂത്തമകള്‍ രമണി വീട്ടമ്മയാണ്. രണ്ടാമത്തെ മകന് അശോക് കുമാര്‍ മണക്കാട്ട് അഞ്ജലി ബേക്കറി നടത്തുന്നു. മൂന്നാമത്തെ മകന് രാജഗോപാലും ബിസിനസുകാരനാണ്. ഇളയ മകനാണ് പിന്നണി ഗായകനായ മണക്കാട് ഗോപന്.
ഫയല്‍വാന്റെ ചായക്കട
ബാംഗ്ലൂരില്‍വച്ച് ഭീമ റാവു ഫയല്‍വാനു കൈകൊടുത്തിരുന്ന സമയത്താണ് നാരായണപിള്ളയുടെ മൂത്ത സഹോദരന് ഗോപാലപിള്ളയുടെ മരണവിവരമെത്തുന്നത്. അക്കാലത്ത് ഗാട്ടാ ഗുസ്തിക്കു കൈകൊടുക്കുമ്പോള്‍ ആ നാടുമുഴുവന്‍ വരാന്‍ പോകുന്ന ഗുസ്തി കാത്തിരിക്കും. ജ്യേഷ്ഠന്റെ മരണവാര്‍ത്തയറിഞ്ഞ് മത്സരം ഉപേക്ഷിച്ച് നാട്ടിലെത്തിയ നാരായണപിള്ളയെ പിന്നീട് വീട്ടുകാരും സുഹൃത്തുക്കളും ഗുസ്തി ലോകത്തേക്കു പോകാന്‍ അനുവദിച്ചില്ല.
നാരായണപിള്ളയ്ക്കുകൂടി പങ്കുണ്ടായിരുന്ന ചായക്കട നടത്തിവരികയായിരുന്നു ജ്യേഷ്ഠന്. "നാരായണ അണ്ണന് ഇനി ചായക്കട നടത്തി മുഴുവന്‍ സമയവും കുടുംബത്തെ നോക്കണം' എന്ന ബന്ധുക്കളുടെ സ്നേഹ നിര്‍ബന്ധത്തിനു മുന്നില്‍ അദ്ദേഹം കീഴടങ്ങുകയായിരുന്നു. 1950ല്‍ ഫയല്‍വാന്റെ കട എന്ന ചായക്കടയുടെ ചുമതലയേറ്റു. കേരള ഗാമയുടെ രണ്ടാം ജന്മമായിരുന്നു അത്. ഗുസ്തിയോടുള്ള അതേ അര്‍പ്പണം ചായക്കട നടത്തിപ്പിലും നാരായണപിള്ള പ്രകടിപ്പിച്ചു.
പരിശീലകനായും
ഗാട്ടാ ഗുസ്തിയില്‍ സജീവമായിരുന്ന കാലത്ത് മണക്കാടുള്ള സ്വന്തം ഗോദയില്‍ നിരവധി ശിഷ്യന്മാരെ അഭ്യസിപ്പിച്ചിരുന്നു. ഗുസ്തിയിൽനിന്നു വിരമിച്ചശേഷവും കുറച്ചുകാലം പരിശീലനം നൽകി. മുന്‍ ഡിവൈഎസ്പിമാരായ രവീന്ദ്രന് നായര്‍, മുകുന്ദന്, മാര്‍ഷ്യല്‍ ആര്‍ട്സ് ബാലചന്ദ്രന്, കണ്ണൂര്‍ സ്വദേശി ജയസേനന് ഉള്‍പ്പെടെ നിരവധി ശിഷ്യന്മാരുണ്ടായിരുന്നു. "ഒരിടത്തൊരു ഫയല്‍വാനി'ലെ കൊല്ലം റഷീദും നാരായണപിള്ളയുടെ ശിഷ്യനാണ്. അറുപതുകളില്‍ ഫ്രീ സ്റ്റൈല്‍ റസ്ലിംഗ് ഗോദകള്‍ കൈയടക്കിയതോടെ ഗാട്ടാ ഗുസ്തിയുടെ പ്രാമാണ്യം കുറഞ്ഞു.
ഓർമകളിൽ
ഇന്ത്യയിലെ ഗുസ്തി രാജാക്കന്മാരിലൊരാള് എന്ന ഭാവമോ പരിവേഷമോ ഒരുകാലത്തും കേരളഗാമ നാരായണപിള്ളയ്ക്ക് ഉണ്ടായിരുന്നില്ല. എല്ലാ തിരക്കുകളില്‍നിന്നും "ജയ്' വിളികളില്‍നിന്നും അകന്നുമാറി ജീവിച്ച നാരായണപിള്ള 1988 മാര്‍ച്ച് നാലിനാണ് ജീവിതഗോദയില്നിന്നു വിടപറഞ്ഞത്.
നാരായണപിള്ളയ്ക്ക് ഉചിതമായ ഒരു സ്മാരകം ഇതുവരെ കേരളത്തില്‍ ഉണ്ടായിട്ടില്ല. മണക്കാട് പോസ്റ്റോഫീസ് ജംഗ്ഷന് മുതല്‍ തൈക്കാപള്ളി ജംഗ്ഷന് വരെയുള്ള റോഡിന് "കേരളഗാമ മണക്കാട് നാരായണപിള്ള റോഡ്' എന്ന് നഗരസഭ നാമകരണം ചെയ്തിട്ടുണ്ട്. തലമുറകളുടെ ഹൃദയഗോദയില് ഇന്നും തോല്‍വിയറിയാത്ത നാരായണപിള്ള ഫയല്വാനുണ്ട്. തലയുയര്‍ത്തിപ്പിടിച്ച്, കരുത്തനായി...
ഉണർവായി മിന്നൽ ജോർജ്
ഗാട്ടാ ഗുസ്തിയുടെ അവസാനത്തെ ജീവിക്കുന്ന ഇതിഹാസമായി വിശേഷിപ്പിക്കപ്പെടുന്ന ഗുസ്തി താരവും പരിശീലകനുമായ മിന്നല്‍ ജോര്‍ജ് സംസ്ഥാന ഗാട്ടാ ഗുസ്തി അസോസിയേഷന്റെ സ്ഥാപകന്‍കൂടിയാണ്. നിക്കല്‍ ജമാല്‍ എന്ന അതികായന്റെ ശിഷ്യനായ മിന്നല്‍ ജോര്‍ജ് എല്ലാ വര്‍ഷവും കൊച്ചിയില്‍ സംസ്ഥാന ഗാട്ടാ ഗുസ്തി മത്സരം നടത്തിവരുന്നു. ഗാട്ടാ ഗുസ്തി അസോസിയേഷനും മിന്നല്‍ ജോര്‍ജിന്റെ ജിംനേഷ്യമായ കൊച്ചിന് ഗ്രാപ്ലേഴ്സുമാണ് സംഘാടകര്‍. ഗാട്ടാ ഗുസ്തിയിലും ഫ്രീ സ്റ്റൈല്‍ റസ്ലിംഗിലും പരിശീലനം നല്‍കിവരുന്ന മിന്നല്‍ ജോര്‍ജ് നാരായണപിള്ള ഫയല്‍വാനെ മാനസഗുരുവായി കാണുന്നു.
പ്രമുഖനായൊരു ആരാധകൻ!
1988ലാണ് ജി. ദേവരാജന്‍ മാസ്റ്റര്‍ നേതൃത്വം നല്‍കിയിരുന്ന രാജശ്രീ ഓര്‍ക്കസ്ട്രയുടെ ബി ട്രൂപ്പ് എന്ന ഗാനമേള ട്രൂപ്പില്‍ തമിഴ്-ഹിന്ദി ഗാനങ്ങള്‍ പാടാനായി നാരായണപിള്ള ഫയൽവാന്റെ മകനും പിന്നണി ഗായകനുമായ മണക്കാട് ഗോപന് എത്തുന്നത്. ഗോപന്റെ വാക്കുകൾ: ""മാസ്റ്റര്‍ അന്ന് താമസിച്ചിരുന്ന കരമനയിലെ വാടകവീട്ടില്‍ കോളിംഗ് ബെൽ അമർത്തി കാത്തുനിൽക്കുമ്പോൾ മാസ്റ്റർ തന്നെയാണ് വാതിൽതുറന്നത്. "എന്താ' എന്ന് അലസമട്ടിൽ മാസ്റ്റർ ചോദിച്ചു.
ട്രൂപ്പിൽ ചേരാൻവന്ന ഗായകനാണെന്ന് സ്വയം പരിചയപ്പെടുത്തി. മാസ്റ്റർ അന്ന് തിരക്കിലാണെന്നും അടുത്തദിവസം വന്നാൽമതിയെന്നും പറഞ്ഞ് എന്നെ യാത്രയാക്കി. അടുത്ത ദിവസം ചെന്നപ്പോഴും മാസ്റ്ററുടെ പതിവുശൈലിയിൽ തന്നെയായിരുന്നു സ്വീകരണം. മുറിയിൽനിന്നു ഹാർമോണിയം എടുത്തുകൊണ്ടുവന്നു, മാസ്റ്റർ പാട്ട് പഠിപ്പിക്കുകയും കമ്പോസ് ചെയ്യുകയും ചെയ്യുന്ന മുറിയിൽ വയ്ക്കാൻ എന്നോടു പറഞ്ഞു. നിലത്തു വിരിച്ചിട്ട പായയിൽ ഞാൻ ഇരുന്നു. മുന്നിൽ ഹാർമോണിയവുമായി മാസ്റ്ററും.
"ഏത് ശ്രുതിയിലാണ് നീ പാടുന്നത് 'എന്നായി മാസ്റ്റർ. ഒന്നു... രണ്ട് എന്നിങ്ങനെ ഞാൻ പറഞ്ഞൊപ്പിച്ചു. ഇളയരാജയുടെയും എസ്പിബിയുടെയും പാട്ടുകൾ ഞാൻ പാടി.
"ശ്രുതിയും താളവുമുണ്ട്. ഗാനമേള വരട്ടെ. അപ്പോള്‍ വിളിക്കാം' എന്ന് സ്വതസിദ്ധമായ രീതിയില്‍ മാസ്റ്റർ പറയുകയും ചെയ്തു. സംസാരത്തിനിടയിൽ മാസ്റ്റർ എന്നോട് "മണക്കാട് എവിടെയാണ് നീ താമസിക്കുന്നത്' എന്ന് ചോദിച്ചു. അപ്പോഴാണ് ഞാൻ അച്ഛന്റെ കാര്യം സൂചിപ്പിച്ചത്. അച്ഛന് അന്നു തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സമയമാണ്. അച്ഛന് ഫയല്വാന് ആണെന്നും പേര് നാരായണപിള്ള എന്നാണെന്നും ഞാന്‍ പറഞ്ഞതും മാസ്റ്ററിന്റെ മുഖം പൊടുന്നനെ തെളിഞ്ഞു. അതു വരെയുണ്ടായിരുന്ന ഗൗരവം ഒരു നിമിഷം കൊണ്ട് മാഞ്ഞുപോയി.
"നീ ഫയല്‍വാന്റെ മോനാണോ? ' -മുഖത്ത് തെളിഞ്ഞ ആഹ്ലാദത്തോടെ, പുഞ്ചിരിയോടെ മാസ്റ്റര്‍ ചോദിച്ചു. എന്നിട്ട് മാസ്റ്റര്‍ പറഞ്ഞത് അദ്ദേഹം പണ്ട് പരവൂരില്‍ ഫയല്‍വാന്റെ ഗുസ്തി മത്സരങ്ങള്‍ കണ്ട കഥകളാണ്. "നിനക്കറിയാമോ, ടിക്കെറ്റെടുക്കാന്‍ കാശില്ലാത്തതുകൊണ്ട് മരത്തിനു മുകളില്‍ കയറിയിരുന്ന് ഞാന്‍ നാരായണപിള്ള ഫയല്‍വാന്റെ ഗാട്ടാ ഗുസ്തിമത്സരം കണ്ടിട്ടുണ്ട്.'പിന്നീട് മാസ്റ്ററിന്റെ ട്രൂപ്പില്‍ പാടിയപ്പോഴും അത് കഴിഞ്ഞും വലിയ വാത്സല്യമായിരുന്നു എന്നോട്.''
SUNDAY DEEPIKA
അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ രണ്ടാംദിനമാണ്. ന്യൂയോര്‍ക്ക് നഗരക്കാഴ്ചകള്‍ കണ്ടുകഴിഞ്ഞിരിക്കുന്നു. ഐക്യരാഷ്ട്രസഭാ ആസ്ഥാനമാണ് അടുത്ത ലക്ഷ്യം. ഗൈഡഡ് ടൂര്‍ ഓണ്‍ലൈനായി നേരത്തേ ബുക്ക് ചെയ്തിട്ടുണ്ട്. താമസിച്ചിരുന്ന മാൻഹട്ടനിലെ ടൈംസ് സ്ക്വയർ സെന്ററിനു സമീപമുള്ള ഹിൽട്ടൻ ഡബിൾ ട്രീ ഹോട്ടലിൽനിന്ന് രാവിലെ ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ നടക്കാൻ തീരുമാനിച്ചു.
നല്ല തണുപ്പുണ്ട്.
ടൈംസ് സ്ക്വയർ, ഗ്രാൻഡ് സെൻട്രൽ സ്റ്റേഷൻ, ഫിഫ്ത്ത് അവന്യു, ബ്രോഡ് വേ തുടങ്ങിയ പ്രദേശങ്ങളിലൂടെ ഏകദേശം രണ്ടു കിലോമീറ്റർനടന്ന് 10 മണിയോടെ ഐക്യരാഷ്ട്രസഭാ ആസ്ഥാനത്തിനു സമീപമെത്തി. ന്യൂയോർക്ക് മാൻഹട്ടനിലെ ടർട്ടിൽ ബേയിലാണ് ഏകദേശം 18 ഏക്കർ വരുന്ന ഈ പ്രദേശം. അമേരിക്കയിലാണ് സ്ഥിതിചെയ്യുന്നതെങ്കിലും ഒരു അന്താരാഷ്ട്ര ഭൂഭാഗമായാണ് ഇവിടം കണക്കാക്കുന്നത്. അതായത്, ഇവിടം യുഎന്നിന്റെ മാത്രം ഭരണത്തിൻകീഴിലാണ്.
ഉള്ളിലേക്ക്
ടൂറിനായി എത്തുമ്പോൾ ആദ്യം ചെക്ക് ഇൻ സെന്ററിലേക്കു പോകേണ്ടതുണ്ട്. യുഎൻ ആസ്ഥാനത്തിന് സമീപം ഒന്നാം അവന്യൂവിന്റെയും 46ാമത്തെ സ്ട്രീറ്റിന്റെയും കോണിലായാണ് ഇത്. ഇ-മെയിലായി ലഭിച്ച ഓർഡറിൽ പേരുള്ളവരെ മാത്രമേ ഉള്ളിലേക്ക് അനുവദിക്കു. പാസ്പോര്‍ട്ട് നല്കി ചെക്ക് ഇൻ നടപടികള്‍ പൂര്‍ത്തിയാക്കി. അവിടെ നമ്മുടെ ഫോട്ടോ എടുക്കുകയും പ്രവേശനത്തിനായി ഒരു സ്റ്റിക്കർ നൽകുകയും ചെയ്യും. അത് ഷര്‍ട്ടില്‍ പതിച്ചായിരുന്നു തുടര്‍ന്നുള്ള യാത്ര.
പ്രധാനമായും നാലു കെട്ടിടങ്ങളാണ് ഐക്യരാഷ്ട്രസഭാ ആസ്ഥാനത്തിലെ സമുച്ചയത്തിൽ ഉൾപ്പെടുന്നത്. 1952 ഒക്ടോബർ ഒന്‍പതിന് പണി പൂർത്തിയായ കെട്ടിടങ്ങള്‍ രൂപകല്പന ചെയ്ത വാസ്തുശില്പികളുടെ ബോർഡിന് നേതൃത്വംനൽകിയത് വാലസ് ഹാരിസൺ ആയിരുന്നു. ഓസ്കാർ നീമെയർ, ലെ കോർബൂസിയർ എന്നിവർ അന്തിമ രൂപകല്പനയിൽ പ്രധാന പങ്കുവഹിച്ചു.
ദേഹപരിശോധനയും മറ്റു സുരക്ഷാനടപടികളും പൂർത്തിയാക്കി ഐക്യരാഷ്ട്രസഭാ ആസ്ഥാനത്തിലേക്കു പ്രവേശിച്ചു. പ്രവേശന കവാടത്തിൽനിന്ന് ആരംഭിച്ച് ചുറ്റുമതിലിനോട് ചേർന്ന് എല്ലാ രാജ്യങ്ങളുടെയും വലിയ കൊടികൾ പാറിപ്പറക്കുന്നുണ്ട്. ഇന്ത്യന്‍ പതാക കണ്ടുപിടിക്കാൻ ബുദ്ധിമുട്ടുണ്ടായില്ല. വിശാലമായ മുറ്റത്തും ഗാർഡനിലും ചില ഇൻസ്റ്റലേഷനുകൾ കാണാം. വിവിധ രാജ്യങ്ങള്‍ സംഭാവനചെയ്ത മനോഹരമായ കലാസൃഷ്ടികളും ശിൽപങ്ങളും ആണത്.
ഫോട്ടോയൊക്കെ എടുത്തതിനുശേഷം ലോബിക്കുള്ളിലേക്ക്. വിവിധ രാജ്യങ്ങൾ സംഭാവനചെയ്ത കലാസൃഷ്ടികളും ശില്പങ്ങളും ഇവിടെയും കാണാം. 2001ൽ ഐക്യരാഷ്ട്രസഭയ്ക്കും അന്നത്തെ സെക്രട്ടറി ജനറൽ കോഫി അന്നനും സംയുക്തമായി ലഭിച്ച നൊബേൽ സമാധാന പുരസ്കാരവും അവിടെ കണ്ടു. സമീപത്തുള്ള ചുമരിൽ ഇതുവരെയുള്ള ഐക്യരാഷ്ട്രസഭാ തലവന്മാരുടെ ചിത്രങ്ങള്‍- ഇറാൻ സമ്മാനിച്ച അവ പട്ടിൽ നെയ്തെടുത്തതായിരുന്നു.
മാനവാവകാശങ്ങളും സമാധാനവും അടയാളപ്പെടുത്തുന്ന പ്രദർശനങ്ങൾ, ഐക്യരാഷ്ട്രസഭയുടെ ചരിത്രവും പ്രവർത്തനങ്ങളും വിവരിക്കുന്ന ഫോട്ടോകൾ, രേഖകൾ, പ്രദർശന ബോർഡുകൾ എന്നിവയും കണ്ടു. ഐക്യരാഷ്ട്രസഭയുടെ ലോബിയിൽ നില്ക്കുമ്പോള് തന്നെ "ലോകത്തിന്റെ പ്രതിനിധി’ എന്നൊരു തോന്നൽ നമുക്ക് സ്വാഭാവികമായി ഉണ്ടാകും!
ടൂർ ഡെസ്കിലേക്ക്
11 മണിയുടെയാണ് ബുക്ക് ചെയ്തിരിക്കുന്ന ടൂർ ആരംഭിക്കുന്നത്. ലോബിയിലെ കാഴ്ചകള്‍ കണ്ടതിനു ശേഷം ടൂറുകള്‍ ആരംഭിക്കുന്ന നിയുക്ത മീറ്റിംഗ് സ്ഥലത്ത് എത്തി. ടൂർ ആരംഭിക്കുന്നതിന് മുമ്പ് ടൂർ ഡെസ്കിൽ ചെക്ക് ഇൻ ചെയ്യണം. ഓരോ പതിനഞ്ച് മിനിറ്റിലുമാണ് ടൂറുകൾ പുറപ്പെടുന്നത്. ഇതൊരു വാക്കിംഗ് ഗൈഡഡ് ടൂറാണ്. ഇംഗ്ലീഷിലായിരിക്കും സാധാരണ ടൂറുകൾ, എന്നാൽ മറ്റ് ഭാഷകളിലും ടൂറുകൾ നടത്താറുണ്ട്. ഞങ്ങളുടെ ടൂറിൽ ഉണ്ടായിരുന്ന എല്ലാവരും ഒരു ഗ്രൂപ്പായി കണ്ടുമുട്ടി. സംഘത്തിലെ 15 പേരും വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരായിരുന്നു. ഐക്യരാഷ്ട്രസഭ ഉദ്യോഗസ്ഥനായ ചൈനീസ് വംശജൻ ഷാരോണ്‍ ഷാങ്ങ് ആണ് ഞങ്ങളുടെ ടൂർ ഗൈഡ്.
ഞങ്ങൾ പര്യടനം തുടങ്ങി. കോൺഫറൻസ് ബിൽഡിംഗിന്റെ ലോബിയിൽ വിഖ്യാതമായ പെയിന്റിംഗുകൾ. പുറത്ത് ഇടനാഴിയിൽ ജപ്പാന്റെ സമാധാന ബെല്‍. എസ്കലേറ്ററിലൂടെ കയറി സെക്യൂരിറ്റി കൗൺസിൽ റൂമിന്റെ ഗാലറിയില്‍ എത്തി. യുഎന്നിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് ഇവിടം. സെക്യൂരിറ്റി കൗൺസിൽ 15 അംഗങ്ങളടങ്ങിയതാണ്. പണ്ട് ഹൈസ്കൂളില്‍ ഇതേക്കുറിച്ചു പഠിച്ച കാര്യങ്ങൾ ഓര്‍മയില്‍ മിന്നിമറഞ്ഞു.
സെക്യൂരിറ്റി കൗൺസിൽ ചേംബറിലെ ഗാലറിയിൽ കുറച്ചുസമയം ഇരുന്നു. സെഷനിൽ മീറ്റിംഗ് ഉണ്ടെങ്കിൽ ഇവിടെ സന്ദർശകരെ അനുവദിക്കില്ല. സെപ്റ്റംബർ 11 ആക്രമണത്തിന് മുമ്പുള്ള മീറ്റിംഗുകളിൽ ആളുകൾക്ക് ഇവിടെ ഇരിക്കാൻ കഴിയുമായിരുന്നു, എന്നാൽ അതിനുശേഷം സുരക്ഷ കർശനമാക്കി. ഇപ്പോൾ പൊതുജനങ്ങൾക്ക് പങ്കെടുക്കാൻ അനുവാദമില്ല. ഞങ്ങളുടെ ഗ്രൂപ്പിൽ ഉണ്ടായിരുന്ന പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഘാനയിൽ നിന്നുള്ള സ്റ്റെല്ലയെ ഇതിനിടയില്‍ പരിചയപ്പെട്ടു. അവിടത്തെ യുനെസ്കോ വോളണ്ടിയറാണ് അവർ.
തുണിയിൽ നെയ്ത പിക്കാസോ ചിത്രം
പിക്കാസോയുടെ വിഖ്യാതമായ "ഗോർണിക്ക’ എന്ന ചിത്രത്തിന്റെ തുണിയിൽ നെയ്തെടുത്ത രൂപം സെക്യൂരിറ്റി കൗൺസിലിനു പുറത്തായി കാണാം. യുദ്ധങ്ങളുടെ ഭീകരതയെ ലോകത്തിന് ഓർമപ്പെടുത്തുന്ന ഒന്നാണിത്. അവിടെനിന്ന് ജനറൽ അസംബ്ലി ഹാളിനു സമീപം ഞങ്ങള്‍ എത്തി, ഇതാണ് യുഎന്നിന്റെ ഏറ്റവും പ്രധാനപ്പെട്ട മുറി. 193 രാജ്യങ്ങളിലെ ലോക നേതാക്കൾ ഇവിടെ സമ്മേളിച്ച് അന്താരാഷ്ട്ര വിഷയങ്ങളെക്കുറിച്ച് സംസാരിക്കുന്നു.
1,800 പേർക്ക് ഇരിപ്പിടസൗകര്യമുള്ള ഈ ഹാളിൽ ഓരോ അംഗരാജ്യത്തിനും പ്രത്യേകം സീറ്റുകളുണ്ട്. ഓരോ സീറ്റിലും രാജ്യത്തിന്റെ പേര് എഴുതിവച്ചിരിക്കുന്നു. ഹാളിന്റെ മധ്യഭാഗത്ത്, യുഎൻ സെക്രട്ടറി ജനറൽ, ജനറൽ അസംബ്ലി പ്രസിഡന്റ് എന്നിവരുടെ ഇരിപ്പിടങ്ങൾ. പച്ച മാര്‍ബിള്‍ പ്രസംഗപീഠവും സ്വർണ പശ്ചാത്തലത്തിൽ ഐക്യരാഷ്ട്രസഭയുടെ ചിഹ്നവും പതിപ്പിച്ചിരിക്കുന്നു.
ഇവിടെ ചർച്ചകൾ നടക്കുമ്പോൾ, വ്യത്യസ്ത ഭാഷകളിൽ തത്സമയം വിവർത്തനം ചെയ്യാനുള്ള സൗകര്യങ്ങളുമുണ്ട്. ഞങ്ങള്‍ സന്ദര്‍ശിക്കുന്ന ദിവസം അസംബ്ലി മീറ്റിംഗ് ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ സുരക്ഷ കര്‍ശനം. ഉച്ചഭക്ഷണ ഇടവേളയിലായിരുന്നു ഇവിടേക്കുള്ള ഞങ്ങളുടെ സന്ദര്‍ശനം.
യുഎൻ ട്രസ്റ്റിഷിപ്പ് കൗൺസിൽ ചേംബറിലേക്കാണ് അടുത്തതായി പോയത്. 1994ൽ ട്രസ്റ്റിഷിപ്പ് ഗ്രൂപ്പ് അതിന്റെ ദൗത്യം പൂർത്തിയാക്കിയപ്പോള്‍ പിരിച്ചുവിട്ടതിനാൽ ഇപ്പോള്‍ ഈ മുറി മറ്റ് ഒത്തുചേരലുകൾക്കാണ് ഉപയോഗിക്കുന്നതെന്ന് ഷാരോണ്‍ പറഞ്ഞു. തുടര്‍ന്ന് യുഎൻ ഇക്കണോമിക് ആൻഡ് സോഷ്യൽ കൗൺസിൽ ചേംബർ സന്ദര്‍ശിച്ചു. സാമ്പത്തിക സാമൂഹിക പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന വിവിധ യുഎൻ ഏജൻസികളുടെ പ്രവര്‍ത്തനം ഇവിടെനിന്നാണ്. ഐക്യരാഷ്ട്രസഭയുടെ 40ാം വാർഷികത്തോടനുബന്ധിച്ച് 1985 ല്‍ നാൻസി റീഗൻ സമർപ്പിച്ച "ദ ഗോൾഡൻ റൂൾ’ എന്ന വലിയ മൊസയിക് മ്യൂറൽ അവിടെ കണ്ടു.
യുഎൻ ആസ്ഥാന പര്യടനത്തിലെ അടുത്ത സ്റ്റോപ്പ് നിരായുധീകരണ പ്രദർശനമായിരുന്നു. ഹിരോഷിമ ആണവ സ്ഫോടനത്തെ അതിജീവിച്ച പ്രതിമ, വിവിധ യുദ്ധോപകരണങ്ങള്‍, യുദ്ധരംഗങ്ങളുടെ ചിത്രപ്രദര്‍ശനങ്ങള്‍ എന്നിവ വിവിധ ഭാഗങ്ങളിലായി കണ്ടു. പിന്നീട് യുഎൻ ആസ്ഥാനത്തെ ധ്യാനമുറി ഷാരോണ്‍ പരിചയപ്പെടുത്തി. മതം നോക്കാതെ ഭക്തി പ്രതിഫലിപ്പിക്കാൻ ശാന്തമായ ഒരു സ്ഥലമായി ധ്യാനമുറി രൂപകല്പന ചെയ്തിരിക്കുന്നു.
തരൂരിനെ അറിയുമോ ?
ഞാന്‍ ഇന്ത്യയില്‍നിന്ന് എത്തിയതാണെന്നു മനസിലാക്കിയ ഷാരോണ്‍ തരൂറിനെ അറിയുമോ എന്ന് ചോദിച്ചു. തെല്ലൊരു അഭിമാനത്തോടെ ഞാന്‍ അദ്ദേഹത്തിന്റെ നാട്ടുകാരനാണ് എന്നുപറഞ്ഞു. ശശി തരൂർ ഐക്യരാഷ്ട്രസഭയിൽ വിവിധ പദവികളിൽ ഒട്ടേറെ വർഷങ്ങൾ സേവനംചെയ്ത ഉദ്യോഗസ്ഥനാണല്ലോ.
ടൂർ അവസാനിക്കുന്നു
അർമേനിയയില്‍നിന്നുള്ള പുരാതന കുരിശും സൗദി അറേബ്യ സമ്മാനിച്ച വിശുദ്ധ കഅബയുടെ തിരശീലയായ കിസ്വയും ജര്‍മനിയിലെ ബെർലിൻ മതിലിന്റെ ഭാഗങ്ങളും യുഎഇ നല്കിയ ദുബായിയുടെ ബർജീൽ അവാർഡും തായ്ലൻഡ് നൽകിയ വള്ളത്തിന്റെ ശില്പവും, ബുദ്ധസ്തൂപവും ആഫ്രിക്കൻ രാജ്യങ്ങളും മറ്റു ഗൾഫ് രാജ്യങ്ങളും ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളും തുടങ്ങി വിവിധ അംഗരാജ്യങ്ങൾ സമ്മാനിച്ച ശില്പങ്ങളും ഫലകങ്ങളും പെയിന്റിംഗുകളും പുരാതന വസ്തുക്കളും കലോപഹാരങ്ങളുമൊക്കെ പലയിടങ്ങളിലായി കണ്ട് ഞങ്ങള്‍ തിരികേ ലോബിയില്‍ എത്തി.
ടൂര്‍ അവസാനിക്കുകയാണെന്ന് ഷാരോണ്‍ അറിയിച്ചു. ഞാന്‍ സ്റ്റെല്ലയോടോപ്പം വിസിറ്റേഴ്സ് ലോബിയുടെ താഴത്തെ നിലയിലുള്ള കഫേയിൽനിന്ന് കോഫി കുടിച്ചു. കുറച്ചുസമയം അവിടെ സംസാരിച്ചിരുന്നശേഷം ഞങ്ങൾ പിരിഞ്ഞു. ഇപ്പോഴും വാട്സാപ്പ് സന്ദേശങ്ങളിലൂടെ ആ സൗഹൃദം തുടരുന്നു.
പിന്നീട് സമീപമായി കണ്ട യുഎൻ സ്ഥാപനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പ്രദർശിപ്പിക്കുന്ന ഷോപ്പുകൾ സന്ദര്‍ശിച്ചു. യുഎൻ അനുബന്ധ പുസ്തകങ്ങൾ, സുവനീറുകൾ എന്നിവ വാങ്ങാനുള്ള കടകളും ഇവിടെയുണ്ട്. അവിടെയുള്ള ഒഫീഷ്യല്‍ ഗിഫ്റ്റ് ഷോപ്പില്‍നിന്ന് ഒരു ബാഗും പേള്‍ പെന്റൻഡും ടീഷര്‍ട്ടും ഫ്രിഡ്ജ് മാഗ്നെറ്റും സുവനീറായി വാങ്ങി. ഇവിടത്തെ തപാൽ ഓഫീസിൽനിന്ന് ഐക്യരാഷ്ട്രസംഘടന പുറത്തിറക്കിയ ഗാന്ധിജിയുടെ സ്റ്റാമ്പുകൾവാങ്ങി അവിടെനിന്നുതന്നെ സീൽചെയ്തു വാങ്ങിയശേഷം ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്തോടു വിടപറഞ്ഞു.
ഇതു കേവലം ഒരു സംഘടനയുടെ ആസ്ഥാന സന്ദർശനം മാത്രമായിരുന്നില്ല; ലോകചരിത്രത്തിലെ പ്രധാനപ്പെട്ട പല നിമിഷങ്ങൾക്കും സാക്ഷ്യം വഹിച്ച, സുപ്രധാനമായ പല ഇടപെടലുകളും നടത്തിക്കൊണ്ടിരിക്കുന്ന ഒരു പ്രസ്ഥാനത്തിന്റെ ഭാഗമാകുകകൂടിയായിരുന്നു. ലോകം നേരിടുന്ന വിവിധ പ്രശ്നങ്ങളെക്കുറിച്ചും അവ പരിഹരിക്കാൻ യുഎൻ നടത്തുന്ന ശ്രമങ്ങളെക്കുറിച്ചും ഇതിലൂടെ കൂടുതൽ മനസിലാക്കാനായി. അംഗരാജ്യങ്ങൾ നൽകിയ തങ്ങളുടെ പ്രതീകങ്ങളായ വിശിഷ്ട ഉപഹാരങ്ങളെല്ലാം വിലപ്പെട്ട കാഴ്ചയായിരുന്നു.
സമയം ഉച്ച കഴിഞ്ഞിരിക്കുന്നു. സ്റ്റാറ്റൻ ഐലൻഡിലേക്കാണ് ഇനി പോകേണ്ടത്. ന്യൂയോർക്ക് സിറ്റിയുടെ അഞ്ചു ബറോകളിൽ ഏറ്റവും തെക്കുപടിഞ്ഞാറൻ ഭാഗത്തായുള്ള ദ്വീപ് നഗരമാണ് സ്റ്റാറ്റൻ ഐലൻഡ്. മാൻഹട്ടനുമായി കരമാർഗം നേരിട്ട് ബന്ധമില്ലാത്തതിനാൽ, യാത്രയ്ക്കായി പ്രസിദ്ധമായ "സ്റ്റാറ്റൻ ഐലൻഡ് ഫെറി'യെ ആശ്രയിക്കണം. യാത്ര തുടരട്ടെ...
SUNDAY DEEPIKA
ഡെന്മാർക്കിന്റെ തലസ്ഥാനമായ കോപ്പൻഹേഗൻ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് കഴിഞ്ഞ ചൊവ്വാഴ്ച മുംബൈയ്ക്കു പറന്ന സ്കാൻഡിനേവിയൻ എയർലൈൻസിന്റെ ഒരു വിമാനം പാതിവഴിയെത്തിയപ്പോൾ കോപ്പൻഹേഗനിലേക്കുതന്നെ തിരികെ പറക്കേണ്ടിവന്നത് ഇന്ത്യൻ-യൂറോപ്യൻ മാധ്യമങ്ങളിൽ ചിലരെങ്കിലും കണ്ടുകാണും.
പതിനേഴു കൊല്ലത്തിനുശേഷം ഇന്ത്യയിലേക്കു തിരികേ പറക്കുന്നു എന്ന് 2025ൽ തന്നെ പ്രഖ്യാപനം നടത്തി, ഏറെ നാളത്തെ ആസൂത്രണത്തിനും തയാറെടുപ്പിനും ശേഷമായിരുന്നു ചൊവ്വാഴ്ച രാത്രി 8.23ന്, സ്കാൻഡിനേവിയൻ രാജ്യങ്ങളായ ഡെന്മാർക്ക്, നോർവേ, സ്വീഡൻ എന്നിവയുടെ സംയുക്ത സംരംഭമായ സ്കാൻഡിനേവിയൻ എയർലൈൻസ് സിസ്റ്റം എന്ന സ്കാൻഡിനേവിയൻ എയർലൈൻസിന്റെ എയർബസ് എ330-343 വിമാനം കോപ്പൻഹേഗൻ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് ടേക്കോഫ് ചെയ്തത്. പറന്നുതുടങ്ങി മൂന്നു മണിക്കൂറും 47 മിനിറ്റുമായപ്പോൾ, കോപ്പൻഹേഗൻ വിമാനത്താവളത്തിൽനിന്ന്, എയർലൈനിന്റെ കേന്ദ്ര ഓഫീസിൽനിന്നുള്ള ഒരു ടെക്സ്റ്റ് മെസേജ് കിട്ടി-
"ഇന്ത്യയിലേക്കു പറക്കാനുള്ള അവസാനത്തെ അനുമതി ഇനിയും കിട്ടിയിട്ടില്ല. അതുകൊണ്ട് തിരിച്ചുപോരുക.'
അസർബൈജാനു മീതേ 37,000 അടി പൊക്കത്തിൽ, മണിക്കൂറിൽ 959 കിലോമീറ്റർ വേഗത്തിൽ പറക്കുകയായിരുന്നു വിമാനം അപ്പോൾ. ഇന്ത്യൻ വ്യോമയാന അധികൃതരുടെ അവസാന അനുമതി, വിമാനം മുംബൈയിലെത്തുംമുന്പ് കിട്ടുമെന്ന വിശ്വാസത്തിൽ കോപ്പൻഹേഗനിൽനിന്ന് നാലു മണിക്കൂർ വൈകി ടേക്കോഫ് ചെയ്ത വിമാനം അങ്ങനെ പുലർച്ചെ 4.38ന് കോപ്പൻഹേഗനിൽതന്നെ തിരികെ ലാൻഡ് ചെയ്യുന്പോൾ, മുന്നൂറിലധികം യാത്രക്കാർ വിമാനത്തിൽ കയറിയിട്ട് എട്ടര മണിക്കൂർ കഴിഞ്ഞിരുന്നു.
യാത്രക്കാരുടെ കടുത്തപ്രതിഷേധത്തിനും ഒച്ചപ്പാടിനും പിറ്റേന്ന് ലോകം മുഴുവൻ പരന്ന ചീത്തപ്പേരിനും ഇടയാക്കിയ, കിട്ടാതെ പോയ ആ അവസാനത്തെ അനുമതി എന്തായിരുന്നു എന്ന് എയർലൈൻ കൃത്യമായി ഒരു പത്രക്കുറിപ്പിലും പറയുന്നില്ല.
സാധാരണ, ഇന്ത്യയിലേക്കു പറക്കേണ്ട ഒരു വിദേശ എയർലൈനിന് താഴെപ്പറയുന്ന അനുമതികളാണ് ആവശ്യമുള്ളത്-
1. സമയപ്പട്ടിക പ്രകാരമുള്ള രാജ്യാന്തര സർവീസ് നടത്തുന്നതിന് ഡിജിസിഎ എഴുതി നൽകുന്ന അനുവാദം. സർവീസ് ആരംഭിക്കുന്നതിന് ഒരു മാസം മുന്നേ ഇതിനുള്ള അപേക്ഷ നൽകാറാണ് പതിവ്.
2. ഇന്ത്യയും, എയർലൈനിന്റെ രാജ്യവും തമ്മിലുള്ള ഉഭയകക്ഷി വിമാന സർവീസ് കരാർ പ്രകാരം, ഈ എയർലൈനിനെ ഞങ്ങൾ നിയോഗിക്കുന്നു എന്നറിയിച്ച് ആ രാജ്യം നൽകുന്ന കുറിപ്പ്.
3. സുരക്ഷാ ഏജൻസികളുടെ അനുമതിയുണ്ട് എന്നുകാണിച്ച് ഡിജിസിഎയ്ക്കു നൽകേണ്ട കത്ത്.
4. വിമാനത്താവളത്തിൽ ഇറങ്ങാനും ടേക്കോഫ് ചെയ്യാനും സ്ഥലവും സമയവും അനുവദിച്ചതിന്റെ രേഖ.
ഇതു നാലുംകൂടാതെ, മറ്റു പതിവു രേഖകളായ ഫ്ളൈറ്റ് പ്ലാൻ, ജനറൽ ഡിക്ലറേഷൻ, യാത്രക്കാരുടെ പേരു വിവരങ്ങൾ, ചരക്കിന്റെ വിശദാശംങ്ങൾ, വിമാന ജോലിക്കാരുടെ വിവരങ്ങൾ, ഇൻഷ്വറൻസ് രേഖകൾ, വിമാനം പറക്കാൻ യോഗ്യമാണ് എന്ന സാക്ഷ്യപത്രം (എയർവർത്തിനെസ് സർട്ടിഫിക്കറ്റ്) എന്നിവയും വേണം.
ഇതിൽ, ഫ്ളൈറ്റ് പ്ലാൻ, എയർവർത്തിനെസ് സർട്ടിഫിക്കറ്റ്, വിമാന ജോലിക്കാരുടെ ലൈസൻസുകൾ, യാത്രക്കാരുടെ വിശദാംശങ്ങൾ, യാത്രാമധ്യേയുള്ള രാജ്യങ്ങൾക്കു മീതേ പറക്കാനുള്ള അനുമതി- ഇവയില്ലാതെ ടേക്കോഫ് ചെയ്യാൻ കഴിയുമായിരുന്നില്ല എന്നതിനാൽ, ആദ്യം പറഞ്ഞ നാല് അനുമതികളിൽ ഏതെങ്കിലുമാവാം കിട്ടാതിരുന്നത്.
വിമാനം മുംബൈയിലേക്കു പറക്കുന്നതിനിടയിൽ ആ അനുമതി ഡൽഹിയിൽനിന്ന് കോപ്പൻഹേഗനിലേക്ക് മെയിൽ ചെയ്തോ ഫാക്സു ചെയ്തോ കിട്ടിയ ഉടൻതന്നെ, അനുമതിയുണ്ട്, മുംബൈയ്ക്കു തുടർന്നു പറന്നോളൂ എന്ന ടെക്സ്റ്റ് സന്ദേശം വിമാനത്തിലേക്ക് അയയ്ക്കാമെന്നാവും വിമാനക്കന്പനി കണക്കു കൂട്ടിയിരുന്നത്. ഡൽഹിയിൽ സർക്കാർ പേപ്പറുകൾ നീങ്ങുന്ന വേഗത്തെപ്പറ്റി അവർക്ക് ധാരണയേതും ഇല്ലാതിരുന്നതിനാലാവും ആ റിസ്ക് എടുത്തതും.
യാത്രക്കാരെ എട്ടുമണിക്കൂറിലേറെ മിനക്കെടുത്തിയും മറ്റനേകം തരത്തിൽ ബുദ്ധിമുട്ടിച്ചും ഒറ്റദിവസംകൊണ്ട് സ്കാൻഡിനേവിയൻ രാജ്യങ്ങളിൽ മുഴുവൻ പരന്ന ചീത്തപ്പേരു നേടിയ എയർലൈനിന്, ഈ വെറുംയാത്രകൊണ്ട് ഉണ്ടായ ധന നഷ്ടത്തിന്റെ ഒരു ഏകദേശ കണക്ക് ഇതാ-
മണിക്കൂറിൽ 5.5- 6.5 ടണ്‍ ഇന്ധനമാണ്, എയർബസ് എ330-300 വിമാനം പറക്കുന്പോൾ കത്തിത്തീരുക.
8-9 മണിക്കൂർ പറക്കാൻ 50-55 ടണ്‍ ഇന്ധനം ഉപയോഗിച്ചുവെന്നർഥം. ഒരു ടണ്‍ എടിഎഫിന് നിലവിൽ 700-900 ഡോളർ വിലയുണ്ട്.
അപ്പോൾ, ഇന്ധനത്തിന് ചെലവായ തുക- 40,000-50,000 ഡോളർ. അഥവാ 38-48 ലക്ഷം രൂപ.
വിമാനം പറത്തുന്നതിന്റെ ചെലവിൽ ഒരു ഭാഗം മാത്രമാണ് ഇന്ധനം എന്നോർക്കുക. എല്ലാ ചെലവും കൂടി 80,000-150,000 ഡോളർ വരുമെന്നാണ് ഒരു ഏകദേശ കണക്ക്. അതായത് 1.4 കോടി രൂപ വരെ!.
SUNDAY DEEPIKA
രാജസ്ഥാനിലെ ഹാഢോതി മേഖലയില്‍ സ്ഥിതിചെയ്യുന്ന, ചരിത്രവും പാരമ്പര്യവും തുടിക്കുന്ന ഒരു മനോഹര നഗരമാണ് ബുന്ദി . വലിയ കോട്ടകളും കൊട്ടാരങ്ങളും മനോഹരമായ പടിക്കിണറുകളുംകൊണ്ട് സമ്പന്നമായ ഈ നഗരത്തിന് രജപുത്ര ചരിത്രത്തില്‍ വളരെ പ്രധാനപ്പെട്ട സ്ഥാനമാണുള്ളത്.
പുരാതനകാലത്ത് ഈ പ്രദേശം വിവിധ ഗോത്രവിഭാഗങ്ങളുടെ നിയന്ത്രണത്തിലായിരുന്നു. ബുന്ദാ എന്നു പേരുള്ള ഒരു മീനാ (മീണ) ഗോത്രത്തലവനില്‍ നിന്നാണ് "ബുന്ദി' എന്ന പേര് നഗരത്തിന് ലഭിച്ചതെന്നാണ് ചരിത്രം. പിന്നീട് പതിനാലാം നൂറ്റാണ്ടില്‍ ചൗഹാന് രജപുത്രരുടെ ഒരു ശാഖയായ ഹാഢാ ചൗഹാന്മാര് ഈ പ്രദേശം പിടിച്ചടക്കുകയായിരുന്നു.
റാവു ദേവ ഹാഢയാണ് 1342ല്‍ മീനാ ഗോത്രക്കാരില്‍നിന്ന് ഈ പ്രദേശം പിടിച്ചെടുത്ത് ബുന്ദി എന്ന സ്വതന്ത്ര രാജ്യം സ്ഥാപിച്ചത്. അന്നുമുതല്‍ ഈ പ്രദേശം "ഹാഢോതി' (ഹാഢാകളുടെ ദേശം) എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. ബുന്ദിയായിരുന്നു ഈ രാജ്യത്തിന്റെ ആദ്യത്തെ തലസ്ഥാനം.
റാവു ദേവയുടെ ഭരണകാലത്തിനു ശേഷംവന്ന റാവു രാജാ ബര് സിംഗ് 1354ല്‍ പ്രശസ്തമായ താരാഗഡ് കോട്ട നിര്‍മിച്ചു. ഒരു കുന്നിന്മുകളിലാണ് ഈ കോട്ട. നക്ഷത്രാകൃതിയിലുള്ള ഇതിന്റെ നിര്‍മാണശൈലി ഏറെ ആകര്‍ഷകമാണ്. ശത്രുക്കള്‍ക്ക് അത്രപെട്ടെന്നു തകര്‍ക്കാന്‍ കഴിയാത്ത രീതിയിലുള്ള മികച്ച പ്രതിരോധ സംവിധാനങ്ങള്‍ ഈ കോട്ടയ്ക്കുണ്ടായിരുന്നു.
തുടക്കത്തില്‍ മേവാറിലെ സിസോദിയ രാജാക്കന്മാരുമായി ബുന്ദിക്ക് പലവിധ തര്‍ക്കങ്ങളുമുണ്ടായിരുന്നു. എന്നാല്‍ 1569ല്‍ അക്ബറുടെ ഭരണകാലത്ത് ബുന്ദി രാജാവായിരുന്ന റാവു സുര്‍ജന്‍ ഹാഢാ മുഗള്‍ ഭരണാധികാരം അംഗീകരിക്കുകയും രണ്‍ഥംഭോര്‍ കോട്ട അക്ബറിന് കൈമാറുകയും ചെയ്തു.
ഇതിനുപകരമായി ബുന്ദി രാജാക്കന്മാര്ക്ക് മുഗള്‍ ദര്‍ബാറില്‍ ഉയര്‍ന്ന പദവികള്‍ ലഭിച്ചു. പിന്നീട് ഷാജഹാന്റെ ഭരണകാലത്ത് (1631ല്‍), ബുന്ദി വിഭജിക്കപ്പെടുകയും അതില്‍നിന്നു കോട്ട എന്ന പുതിയൊരു രാജ്യം രൂപപ്പെടുകയും ചെയ്തു. ആ പ്രദേശമാണ് ഇന്ന് രാജസ്ഥാനില്‍ കോട്ട എന്നറിയപ്പെടുന്നതും.
പടിക്കിണറുകളുടെ നഗരം കൂടിയാണ് ബുന്ദി. ഈ കിണറുകള്‍ ലോകപ്രശസ്തമാണ്. കുടിവെള്ള ശേഖരണത്തിനും സമീപത്ത് ആളുകള്‍ക്ക് ഒത്തുകൂടാനുമായി നിര്‍മിച്ച ഇത്തരം അമ്പതിലധികം കിണറുകള്‍ ഇവിടെയുണ്ട്. ഇവയില്‍ ഏറ്റവും പ്രശസ്തമായത് 1699ല്‍ റാണി നഥാവതി നിര്‍മിച്ച "റാണിജി കി ബാവോരി' ആണ്.
ഇതിനുപുറമേ, "ബുന്ദി ശൈലി' (Bundi School of Painting) എന്നറിയപ്പെടുന്ന ചിത്രകലാരീതിയും ഇവിടെ വികസിച്ചുവന്നു. കൊട്ടാരച്ചുവരുകളിലെ വേട്ടയാടല്‍ ദൃശ്യങ്ങളും കൃഷ്ണലീലകളും സന്ദര്‍ശകരെ ഏറെ ആകര്‍ഷിക്കുന്നതാണ്. വിഖ്യാത എഴുത്തുകാരന് റുഡ്യാര്‍ഡ് കിപ്ലിംഗ് തന്റെ "കിം' എന്ന പുസ്തകത്തിന്റെ പ്രധാന ഭാഗങ്ങള്‍ എഴുതിയത് ബുന്ദിയിലെ സുഖ് മഹലില്‍ താമസിച്ചുകൊണ്ടായിരുന്നു.
1818ല്‍ ബ്രിട്ടീഷുകാരുമായി സന്ധിയിലായതോടെ ബുന്ദി ഒരു ആശ്രിത സംസ്ഥാനമായി ബ്രിട്ടീഷ് ഭരണത്തിനു കീഴിലേക്കു മാറി. ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തരം 1948 മാര്‍ച്ച് 25ന് ബുന്ദി ഇന്ത്യന്‍ യൂണിയനില്‍ ലയിക്കുകയും പിന്നീട് രാജസ്ഥാന് സംസ്ഥാനത്തിന്റെ ഭാഗമാവുകയും ചെയ്തു. രാജസ്ഥാനിലെ മറ്റ് വലിയ നഗരങ്ങളെപ്പോലെ വലിയതോതില്‍ വാണിജ്യവല്‍ക്കരിക്കപ്പെടാത്തതിനാല്‍, പഴയ രജപുത്ര സംസ്കാരത്തിന്റെ യഥാര്‍ഥ ഭംഗി ഇന്നും ബുന്ദിയിലെ തെരുവുകളില്‍ കാണാം.
SUNDAY DEEPIKA
കടലിന്റെ നിറം നീലയെന്ന് എല്ലാവരും പറയും. അത് പച്ചയോ ചുവപ്പോ ഒക്കയായി മാറുന്ന കാലം വരാം എന്നാണ് പുതിയ പഠനങ്ങള്‍. കാലാവസ്ഥാ വ്യതിയാനത്തില്‍ സമുദ്രങ്ങളുടെ നിറം മാറുന്നുണ്ടെന്നാണ് കണ്ടെത്തല്‍. ബ്രിട്ടനിലെ നാഷണല്‍ ഓഷ്യാനോഗ്രഫി സെന്ററിലെയും മസാച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെയും ഗവേഷകരുടെ പഠനത്തില്‍ സമുദ്രങ്ങളുടെ 56 ശതമാനവും നിറംമാറ്റത്തിന് വിധേയമായിട്ടുണ്ടെന്നു വ്യക്തമായി.
ഭൂമധ്യരേഖയോടുചേര്‍ന്ന സമുദ്രങ്ങളില്‍ പച്ചപ്പ് കൂടി. സമുദ്ര ഉപരിതല പാളികളിലെ വസ്തുക്കളുടെ സാന്നിധ്യത്തില്‍നിന്നാണ് നിറം വെളിവാകുന്നത്. കടുംനീല നിറമുള്ള ഭാഗത്ത് ജീവജാലങ്ങള്‍ കുറവായിരിക്കും. പച്ചനിറമുള്ള ഭാഗങ്ങളില്‍ ക്ലോറോഫില്‍ അടങ്ങിയ ജീവാണുക്കളായ ഫൈറ്റോപ്ലാങ്ക്ടണുകളുടെ ആവാസ വ്യവസ്ഥയുണ്ടാവും. മത്സ്യങ്ങള്‍, കടല്‍ പക്ഷികള്‍, സമുദ്ര സസ്തനികള്‍ തുടങ്ങിയവയുടെ ഭക്ഷണം ഫൈറ്റോപ്ലാങ്ക്ടണുകളാണ്.
വിഷയം താപനില
ആഗോള താപനിലയും മലിനീകരണവും വര്‍ധിക്കുമ്പോള്‍ സമുദ്രങ്ങള്ക്കുണ്ടാവുന്ന മാറ്റങ്ങളെക്കുറിച്ചും ഇതേ സംഘം പഠനം നടത്തി. ഉപരിതലത്തില്‍ ഹരിതഗൃഹ വാതകങ്ങള്‍ അധികമായാല്‍ സമുദ്രത്തിന്റെ 50 ശതമാനത്തിലധികം നിറം മാറ്റത്തിന് വിധേയമാകും. ആഗോളതാപനത്താല്‍ കടല്‍ നിരപ്പുയരുന്നത് വലിയ ആശങ്കയും ഭീഷണിയുമാണ്. കേരളതീരത്തെ നഗരങ്ങള്‍ ഉള്‍പ്പെടെ മുംബൈ മഹാനഗരംവരെ കടല്വിഴുങ്ങിയേക്കാമെന്നും നേരത്തേതന്നെ മുന്നറിയിപ്പുണ്ട്.
ഭൂമിയിലെ ഏറ്റവും വലിയ മഞ്ഞുകട്ടിയായ വെസ്റ്റ് അന്റാര്‍ട്ടിക് ഐസ് പാളി തകര്‍ച്ചയുടെ വക്കിലാണെന്നാണ് ഓസ്ട്രേലിയന്‍ ദേശീയ സര്‍വകലാശാലയുടെ പഠന റിപ്പോര്‍ട്ട്. ഈ കൂറ്റന്‍ ഐസുകട്ട സമുദ്രനിരപ്പിനെ 9.8 അടിയിലേറെ ഉയര്‍ത്തിയേക്കാമെന്നും, അത്തരത്തില്‍ സമുദ്രതീരത്തുള്ള എല്ലാ നഗരങ്ങളും മുങ്ങുമെന്നും അവര്‍ പറയുന്നു.
ശ്രീലങ്കന്‍ തീരം അപ്പാടെയും മുംബൈ, കൊച്ചി, ചെന്നൈ, കൊല്‍ക്കത്ത നഗരങ്ങളും കടലില്‍ താഴ്ന്നുപോകാം. ടോക്കിയോ, ഒസാക്ക തുടങ്ങിയ ജപ്പാന് നഗരങ്ങളും ബീജിംഗ് ഉള്‍പ്പെടെ ചൈനയുടെ കിഴക്കന്‍ തീരവും മുങ്ങും. 7,60,000 ചതുരശ്ര മൈലാണ് വെസ്റ്റ് അന്റാര്‍ട്ടിക് ഹിമപാളിയുടെ വിസ്തൃതി. കാര്‍ബണ്‍ ഡൈഓക്സൈഡിന്റെ അളവിലെ വര്‍ധനയാണ് ഹിമപാളി ദുര്‍ബലപ്പെടാന്‍ കാരണമായി ഗവേഷകര്‍ പറയുന്നത്.
ലോകത്തിലെ 70 ശതമാനം ജലമാണ് അന്റാര്‍ട്ടിക്കയിലെ മൂന്നു കൂറ്റന്‍ ഹിമപാളികളിലായി അടങ്ങിയിരിക്കുന്നത്. ആഗോള താപനത്തില്‍ ഈ ഹിമപാളികളെല്ലാംകൂടി ഉരുകിയാല്‍ കടല്‍നിരപ്പ് 56 മീറ്റര്‍വരെ ഉയരാം. ജലനിരപ്പ് ഉയരുന്നതിനു പുറമേ, കടല്‍ വെള്ളത്തിന്റെ പ്രവാഹത്തെയും അത് ബാധിച്ചേക്കാം.
ഭൂമിയുടെ ഉപരിതലത്തിന്റെ 70 ശതമാനത്തിലധികവും സമുദ്രങ്ങളാണ്. ഓക്സിജന്റെ 50 ശതമാനത്തിലേറെയും ഉത്പാദിപ്പിക്കുന്നതും സമുദ്രങ്ങളാണ്. കാര്‍ബണ്‍ ഡൈഓക്സൈഡിന്റെ വലിയൊരു ഭാഗം ആഗിരണം ചെയ്ത് ആഗോളതാപനത്തിന്റെ തീവ്രത കുറയ്ക്കുന്നതിലും കടലുകള്‍ സഹായിക്കുന്നു.
ഒറ്റ സമുദ്രത്തിൽനിന്ന്
അതിപുരാതന കാലത്ത് ഭൂമിയില്‍ ഒറ്റ സമുദ്രമേ ഉണ്ടായിരുന്നുള്ളു. കാലാന്തരത്തില്‍ പസഫിക്, അറ്റ്ലാന്റിക്, ഇന്ത്യന്‍, ആര്‍ട്ടിക്, അന്റാര്‍ട്ടിക് എന്നീ സമുദ്രങ്ങളായി മാറി. വലിപ്പം കൊണ്ടും കൂടുതല്‍ ജലം ഉള്‍ക്കൊള്ളുന്നതിലും ഒന്നാം സ്ഥാനം പസഫിക്കിനാണ്. സമുദ്രങ്ങളുടെ വലുപ്പത്തിന്റെ 47 ശതമാനവും വെള്ളത്തിന്റെ 50 ശതമാനവും പസഫിക്കിലാണ്.
ഭൂമിയിലെ ഏറ്റവും ആഴമുള്ള ഭാഗമായ മരിയാന ട്രെഞ്ച് പസഫിക്ക് സമുദ്രത്തിലാണ്. ഇതില്‍തന്നെ ഏറ്റവും ആഴമേറിയ ചാലഞ്ചര്‍ ഡീപ് ഭാഗത്തിന് പത്തു കിലോമീറ്ററിലേറെ ആഴമുണ്ട്. രണ്ടാമത്തെ വലിയ സമുദ്രം അറ്റ്ലാന്റിക്കാണ്. ശരാശരി ആഴം 3646 മീറ്റര്‍. ലോകത്തിലെ വന്നദികളേറെയും സംഗമിക്കുന്നത് അറ്റ്ലാന്റിക്കിലാണ്. അറ്റ്ലാന്റിക്കിലെ ഏറ്റവും ആഴമുള്ള ഭാഗം ഒന്‍പതു കിലോമീറ്റര്‍ ആഴമുള്ള പിക്ടോറിക്ക കിടങ്ങാണ്.
വലിപ്പത്തിലും ജലം ഉള്‍ക്കൊള്ളുന്നതിലും മൂന്നാം സ്ഥാനം ഇന്ത്യന്‍ മഹാസമുദ്രത്തിനാണ്. ഇന്ത്യന്‍ സമുദ്രത്തിലെ ഏറ്റവും ആഴമുള്ള ഭാഗം ഓസ്ട്രേലിയയ്ക്കു സമീപമുള്ള എട്ടു കിലോമീറ്റര്‍ ആഴമുള്ള ഡയമന്റീന കിടങ്ങാണ്. അറബിക്കടല്‍, ബംഗാള്‍ ഉള്‍ക്കടല്‍, ചെങ്കടല്‍, ജാവാകടല് തുടങ്ങിയവ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭാഗമാണ്. ഒരു രാജ്യത്തിന്റെ പേരില്‍ അറിയപ്പെടുന്ന ഏക സമുദ്രവും ഇതാണ്. ശരാശരി ആഴം 3.7 കിമീ. ആര്‍ട്ടിക് സമുദ്രം വലിപ്പത്തില്‍ ഏറ്റവും ചെറുതാണ്. ഉത്തരധ്രുവത്തില്‍ സ്ഥിതിചെയ്യുന്ന അന്റാര്‍ട്ടിക് സമുദ്രത്തില്‍ തുറമുഖങ്ങളില്ല.
വരും, പുത്തൻ കടൽ
അതിവിദൂരഭാവിയില്‍ ആഫ്രിക്കയില്‍ ഒരു സമുദ്രംകൂടി ഉണ്ടായേക്കാമെന്നാണ് പഠനങ്ങള്‍. മാത്രമല്ല, ആഫ്രിക്ക രണ്ടായിപ്പിളര്‍ന്ന് കിഴക്കന്‍ ആഫ്രിക്ക മറ്റൊരു ഭൂഖണ്ഡമായി മാറാനും ഇടയുണ്ട്. ഇതോടൊപ്പം പുതിയൊരു സമുദ്രതടം രൂപപ്പെട്ടേക്കാം.
കരയിലുള്ളതുപോലെതന്നെ പര്‍വതങ്ങളും ഗര്‍ത്തങ്ങളും അഗ്നിപര്‍വതങ്ങളുമൊക്കെ കടലിനടിയിലുമുണ്ട്. കടല്‍ വെള്ളത്തില്‍ ശരാശരി 3.5 ശതമാനം ലവണാംശം അഥവാ ഉപ്പ് അടങ്ങിയിരിക്കുന്നു. അതായത്, ഒരു ലിറ്റര്‍ കടല്‍വെള്ളത്തില്‍ 35 ഗ്രാം ഉപ്പ് അടങ്ങിയിട്ടുണ്ട്. സോഡിയം ക്ലോറൈഡാണ് ഇതില്‍ പ്രധാനമായും അടങ്ങിയിരിക്കുന്നത്. കൂടാതെ മഗ്നീഷ്യം, കാല്‍സ്യം തുടങ്ങിയ മറ്റു ധാതുക്കളും ഇതില്‍ കാണപ്പെടുന്നു.
SUNDAY DEEPIKA
ചിന്താവിഷയം
വർഷംതോറും ലക്ഷക്കണക്കിനു തീർഥാടകർ സ്പെയിനിലെ പ്രസിദ്ധമായ കമീനോ ദെ സാന്റിയാഗോ എന്ന തീർഥാടനപാതയിലൂടെ സഞ്ചരിക്കാറുണ്ട്. അപ്പസ്തോലനും യോഹന്നാന്റെ സഹോദരനുമായ യാക്കോബിന്റെ തിരുശേഷിപ്പുകൾ സൂക്ഷിക്കപ്പെട്ടിരിക്കുന്ന കോംപോസ്റ്റേലയിലെ കത്തീഡ്രൽ ദേവാലയമാണ് അവരുടെ ലക്ഷ്യം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ആളുകൾ ഈ തീർഥയാത്രയിൽ പങ്കെടുക്കുന്നു. ചിലർ നൂറുകണക്കിനു കിലോമീറ്റർ കാൽനടയായി സഞ്ചരിക്കുന്നു. ഈ യാത്ര പലർക്കും ശാരീരിക വെല്ലുവിളി മാത്രമല്ല, ആത്മീയ നവീകരണത്തിന്റെ അനുഭവംകൂടിയാണ്.
യാക്കോബിന്റെ ഈ പാതയ്ക്ക് നിരവധി വഴികളുണ്ട്. അവയിൽ ഏറ്റവും പ്രധാനപ്പെട്ടത് ഫ്രാൻസിലെ സെന്റ് ജീൻ ദെ പോർട്ട്, പോർച്ചുഗലിലെ ലിസ്ബണ്‍ എന്നിവിടങ്ങളിൽനിന്നുള്ളവയും, സ്പെയിനിന്റെ തീരദേശങ്ങളിലൂടെ കടന്നുപോകുന്ന കമീനോ ദെൽ നോർത്തെ, പുരാതന രാജപാത പിന്തുടരുന്ന വിയ ദെ ലാ പ്ലാറ്റ എന്നിവയുമാണ്. ഈ വഴികളെല്ലാം വ്യത്യസ്തമാണെങ്കിലും അവയുടെ ലക്ഷ്യം സാന്റിയാഗോ ആണ്.
കത്തോലിക്കാ എഴുത്തുകാരനായ മാത്യു കെല്ലി തന്റെ "ദ ഫോർഗോട്ടൻ വേ' എന്ന ഗ്രന്ഥത്തിൽ ഈ തീർഥയാത്ര പശ്ചാത്തലമാക്കിക്കൊണ്ട് വലിയൊരു സത്യം അവതരിപ്പിക്കുന്നുണ്ട്. മനുഷ്യജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീർഥയാത്ര സാന്റിയാഗോയിലേക്കുള്ള യാത്രയല്ലെന്നും അതിനേക്കാൾ ഏറെ പ്രയാസകരമായ ഒരു യാത്രയുണ്ടെന്നും അദ്ദേഹം പറയുന്നു. അത് നമ്മുടെ നാവിനെ നിയന്ത്രിക്കാനുള്ള യാത്രയാണ്. ആ യാത്രയാകട്ടെ ഹൃദയത്തിൽനിന്നു നാവിലേക്കുള്ളതും.
വിശുദ്ധി എന്നു കേൾക്കുന്പോൾ നമ്മുടെ മനസിലേക്ക് ഓടിയെത്താറുള്ളത് പ്രാർഥന, പ്രായശ്ചിത്തം, ഉപവാസം, ദാനധർമം, തീർഥയാത്ര എന്നിങ്ങനെയുള്ള കാര്യങ്ങളാണ്. എന്നാൽ, വിശുദ്ധ യാക്കോബ് തന്റെ ലേഖനത്തിൽ ഏറെ പ്രാധാന്യം നൽകുന്നത് നാവിനെ നിയന്ത്രിക്കുന്ന കാര്യത്തിലാണ്. അദ്ദേഹം എഴുതുന്നു: ""സംസാരത്തിൽ തെറ്റുവരുത്താത്ത ഏവനും പൂർണനാണ്'' (3:2). വലിയ കാട്ടുതീ പടർത്താൻ കഴിയുന്ന ചെറിയ ഒരു തീപ്പൊരിയായി അദ്ദേഹം നാവിനെ ഉപമിക്കുന്നുണ്ട്.
നാം അനുദിനജീവിതത്തിൽ കാണുന്ന ഒരു യാഥാർഥ്യമല്ലേ ഇത്? ചിലരുടെ ചില വാക്കുകൾ കുടുംബങ്ങളെ തകർക്കുന്നു. മറ്റു ചിലരുടെ വാക്കുകൾ വർഷങ്ങളായി നിലനിൽക്കുന്ന സൗഹൃദം നശിപ്പിക്കുന്നു. വേറേ ചിലരുടെ വാക്കുകളാകട്ടെ വലിയ അക്രമപ്രവൃത്തികൾക്കു കാരണമാകുന്നു. ഇങ്ങനെ സമൂഹത്തിൽ വലിയ നാശം വിതയ്ക്കുവാൻ നമ്മുടെ നാവുകൾക്ക് ശക്തിയുണ്ട്.
അതേസമയം, നമ്മുടെ വാക്കുകൾക്ക് നവജീവൻ നൽകാനുള്ള ശക്തിയുണ്ടെന്ന കാര്യവും നാം ഓർമിക്കണം. നിരാശയിൽ തകർന്നടിയുന്ന ഒരാൾക്ക് ചില പ്രോത്സാഹനവാക്കുകൾ മാത്രംമതിയാകും ആ നിരാശയുടെ നീർച്ചുഴിയിൽനിന്നു കരകയറാൻ. ആത്മാർഥമായ ക്ഷമാപണവാക്കുകൾക്ക് തകർന്ന ബന്ധങ്ങളെ പുനഃസ്ഥാപിക്കാൻ ശക്തിയുണ്ടല്ലോ. നമ്മുടെ നന്ദിപ്രകടനം മറ്റൊരാളുടെ ജീവിതത്തിൽ എത്രമാത്രം ഉൗർജമാണ് സൃഷ്ടിക്കുക! സുഭാഷിതങ്ങളിൽ ഇപ്രകാരം പറയുന്നു: ""ജീവനെ നശിപ്പിക്കാനും പുലർത്താനും നാവിനു കഴിയും'' (18:21). അതെ, നമ്മുടെ വാക്കുകൾക്ക് നശിപ്പിക്കാനും സുഖപ്പെടുത്താനും കഴിയും. വാളിനേക്കാൾ ആഴത്തിൽ മുറിവേല്പിക്കാനും മരുന്നിനേക്കാൾ ഫലപ്രദമായി ആശ്വാസം പകരാനും അവയ്ക്കു സാധിക്കും.
നമ്മുടെ വാക്കുകൾ ഹൃദയത്തിന്റെ കണ്ണാടിയാണ്. ഹൃദയത്തിൽ കയ്പ്പുണ്ടെങ്കിൽ വാക്കുകളിലും കയ്പ്പുണ്ടാകും. ഹൃദയത്തിൽ സ്നേഹമുണ്ടെങ്കിൽ വാക്കുകളിലും സ്നേഹമുണ്ടാകും. ഹൃദയത്തിൽ നന്ദിയുണ്ടെങ്കിൽ വാക്കുകളിലും സൗമ്യതയുണ്ടാകും. അതുകൊണ്ടല്ലേ ""ഹൃദയത്തിന്റെ തികവിൽനിന്ന് അധരങ്ങൾ സംസാരിക്കുന്നു'' (മത്താ 12:34) എന്നു ദൈവപുത്രനായ യേശു പഠിപ്പിച്ചത്?
നാവിനെ നിയന്ത്രിക്കുകയെന്നത് ഏറെ പ്രയാസകരമാണ്. കാരണം, അതു വെറും സംസാരശൈലി മാറ്റുന്നതല്ല; ഹൃദയത്തെ മാറ്റുന്ന പ്രക്രിയയാണ്. ഇന്നത്തെ ലോകത്തിൽ ഈ വെല്ലുവിളി ഏറെ വലുതായിരിക്കുന്നു. മുന്‍പ് ആളുകൾ അവരുടെ ചുറ്റുമുള്ള ആളുകളോടു മാത്രമാണു സംസാരിച്ചിരുന്നത്. ഇന്നു സോഷ്യൽ മീഡിയയിലൂടെ ഒരു നിമിഷംകൊണ്ട് ആയിരക്കണക്കിന് ആളുകളിലേക്ക് നമ്മുടെ വാക്കുകൾ എത്തുന്നു. മുഖാമുഖം പറയാൻ മടിക്കുന്ന കാര്യങ്ങൾ പലരും ഓണ്‍ലൈനിൽ എഴുതുന്നു. വിമർശനവും അപവാദവും കോപവും നിന്ദയും അതിവേഗം പടരുന്നു. സാങ്കേതികവിദ്യ നാവിന്റെ ശക്തിയെ അനേകമടങ്ങ് വർധിപ്പിക്കുന്നു. അത്തരം ഒരു കാലഘട്ടത്തിൽ വിശുദ്ധ യാക്കോബിന്റെ ഉപദേശം അത്യന്തം പ്രസക്തമാണ്.
യോഹന്നാൻ ശ്ലീഹായുടെ സഹോദരനായ വിശുദ്ധ യാക്കോബിന്റെ പേരിലുള്ള തീർഥയാത്ര മഹത്തായതുതന്നെ. എന്നാൽ അപ്പസ്തോലന്മാരിൽ യാക്കോബ് എന്നുപേരുള്ള രണ്ടാമൻ ചൂണ്ടിക്കാണിക്കുന്ന തീർഥയാത്ര മറ്റൊന്നാണ്. കോപത്തിൽനിന്നു ക്ഷമയിലേക്കും അപവാദത്തിൽനിന്നു പ്രോത്സാഹനത്തിലേക്കും പരാതിയിൽനിന്നു നന്ദിയിലേക്കും മുറിവേൽപ്പിക്കുന്ന വാക്കുകളിൽനിന്ന് അനുഗ്രഹിക്കുന്ന വാക്കുകളിലേക്കുമൊക്കെയുള്ള തീർഥയാത്രയാണത്.
ഈ യാത്ര ഹൃദയത്തിൽനിന്നു നാവിലേക്കുള്ള യാത്രയാണ്. ഓരോ പ്രഭാതവും ഈ യാത്ര തുടങ്ങാനുള്ള പുതിയ അവസരമാണ്. അതായത്, ഓരോ സംഭാഷണവും ഒരു പുതിയ വഴിത്തിരിവാണ്. ഓരോ അഭിപ്രായവ്യത്യാസവും ഒരു പരീക്ഷണമാണ്. ഓരോ വാക്കും വിശുദ്ധിയിലേക്കോ അതിൽനിന്ന് അകന്നോ ഉള്ള ഒരു ചുവടുവയ്പാണ്.
ഓസ്ട്രേലിയൻ- അമേരിക്കൻ എഴുത്തുകാരനായ മാത്യു കെല്ലി തന്റെ ഗ്രന്ഥത്തിൽ പറയുന്ന, മറന്നുപോയ വഴി യഥാർഥത്തിൽ പുതുമയുള്ള ഒന്നല്ല. എന്നാൽ നാമെന്നും ഓർമിക്കേണ്ട വഴിയാണത്. നാവിനെ നിയന്ത്രിക്കുകയും ഹൃദയത്തെ ശുദ്ധീകരിക്കുകയും വാക്കുകളെ ദൈവകൃപയുടെ ഉപകരണങ്ങളാക്കുകയും ചെയ്യുന്ന വഴിയാണത്. ഈ വഴിയിലൂടെയുള്ള യാത്ര ഏറെ ദൈർഘ്യമുള്ളതാകാം. എന്നാൽ നമുക്ക് ഉപേക്ഷിക്കാൻ വയ്യാത്ത യാത്രയാണിത്. അതു മറക്കാതിരിക്കാം.
SUNDAY DEEPIKA
1978. കോയന്പത്തൂരിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ റഷ്യ- ഇന്ത്യ ഫുട്ബോൾ മത്സരം. ഗാലറികൾ നിറഞ്ഞുകവിയുന്ന ജനസാഗരം. പ്രഗത്ഭനായ രഞ്ജിത്ത് ഥാപ്പ ഇന്ത്യൻ ക്യാപ്റ്റൻ. ആദ്യപകുതി പൂർത്തിയാകുന്പോൾ ഇന്ത്യ ഒരു ഗോളിന് പിന്നിൽ. രണ്ടാംപകുതി ആരംഭിച്ചതുതന്നെ കോച്ച് ഷൺമുഖം നടത്തിയ സബ്സ്റ്റിറ്റ്യൂഷനോടെയാണ്.
ലെഫ്റ്റ് ഹാഫ് ബാക്ക് എം.എം. ജേക്കബ് കളത്തിൽ. കളിയുടെ 65-ാം മിനിറ്റിൽ മഫത്ത്ലാലിന്റെ ഗോവൻ താരം ബർണാഡ് നൽകിയ മൈനസ്പാസിൽ എം.എം. ജേക്കബിന്റെ 35 വാര അകലെനിന്നുള്ള കിടിലൻ ഷോട്ട് വലയിൽ പറന്നിറങ്ങുന്നു. സ്റ്റേഡിയം ആർത്തിരന്പി. ഗാലറി മുഴുവൻ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി. മലയാളിയായ സി.സി. ജേക്കബ് ഉൾപ്പടെയുള്ള സഹതാരങ്ങൾ വാരിപ്പുണർന്നു. സമനിലയോടെ കളി തീരുമെന്ന് കരുതിയിരിക്കെ അവസാനനിമിഷം നേടിയ ഗോളിൽ 2-1 ന് റഷ്യ ജയിച്ചു. പക്ഷേ, കളി ജയിച്ചതിനുതുല്യമായിരുന്നു കാണികളുടെ ആഹ്ലാദപ്രകടനം.
22 വർഷങ്ങൾക്കുശേഷം...
കാലം കടന്നുപോയി. നീണ്ട 22 വർഷങ്ങൾക്കുശേഷം കോയന്പത്തൂരിലെ അതേഗ്രൗണ്ടിൽ കേരളത്തിന്റെ സന്തോഷ് ട്രോഫി ടീമുമായി കോച്ച് എം.എം. ജേക്കബ് എത്തി. രാവിലെ പരിശീലനം നടക്കുന്ന സമയം. മധ്യവയസ്കരായ ഏതാനുംപേർ അദ്ദേഹത്തിന്റെ അരികിലെത്തി. അതിൽ ഒരാൾ ചോദിച്ചു: "എം.എം. ജേക്കബ് അല്ലേ. അകലേനിന്നുകണ്ടപ്പോൾ സംശയം തോന്നി.
വർഷങ്ങൾക്കുമുന്‍പ് ഇവിടെ അടിച്ച മഴവില്ലുപോലൊരു ഗോൾ ഓർമയുണ്ടോ...? റഷ്യക്കെതിരേ... മുഴുവൻ കണികളുടെയും ഹൃദയം കവർന്ന ആ ഗോൾ ഇപ്പോഴും ഞങ്ങൾ മനസിൽ സൂക്ഷിക്കുന്നുണ്ട്.!' അന്നത്തെ കളിയെക്കുറിച്ച് അവർ വർണിച്ചപ്പോൾ കരുത്തുറ്റ ഈ പ്രതിരോധഭടന്റെ കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞുപോയി. ഒരുകാലത്ത് ഇന്ത്യൻ ഫുട് ബോളിൽ ലോംഗ്റേഞ്ചിന്റെ രാജകുമാരനായിരുന്നു എം.എം. എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കസ്റ്റംസ് ഉദ്യോഗസ്ഥനായ എം.എം. ജേക്കബ്.
കാല്‍പന്തിനോട് കുഞ്ഞുനാളിലേ പ്രിയം
1952 ഏപ്രിൽ 25ന് ആലുവ മാറാഞ്ചേരി മാത്യുവിന്റെയും അന്നമ്മ മാത്യുവിന്റെയും മകനായി ജനനം. ഇലക്ട്രിസിറ്റി ബോർഡിൽ ലൈൻമാനായിരുന്ന അപ്പൻ ദിവസവും ഫുട്ബോൾ കളിക്കുമായിരുന്നു. ഫുട്ബോൾകന്പം മൂത്ത ആലുവക്കാർ ദിവസവും അതിരാവിലെയും വൈകീട്ടും മുനിസിപ്പൽ മൈതാനിയിൽ പന്തുകളിക്കാൻ എത്തുന്നത് അന്നത്തെ സ്ഥിരംകാഴ്ചയായിരുന്നു. മൈതാനത്തിന് അടുത്ത വീടായതിനാൽ ജേക്കബും എന്നും ഗ്രൗണ്ടിൽ എത്തുമായിരുന്നു.
അങ്ങനെ സ്കൂൾകാലം മുതൽക്കേ ഫുട്ബോളിനോടു പ്രിയംകൂടി. ആലുവ സെന്റ് മേരീസ് സ്കൂൾ ടീമിലൂടെ തുടക്കം. പിന്നെ പ്രീഡിഗ്രിക്കെത്തിയപ്പോൾ കാലടി ശങ്കര കോളജ് ടീമിൽ. എം.ഒ. ജോണ്‍, ബെന്നി ബഹനാൻ, കെ. ബാബു എന്നിങ്ങനെ ഇന്നത്തെ രാഷ്ട്രീയക്കാരും പിന്നീട് ക്രൈസ്റ്റ് കോളജ് ക്യാപ്റ്റനായ എം.ഒ. ദേവസിയുമൊക്കെയായിരുന്നു അന്നത്തെ കളിക്കൂട്ടുകാർ.
ഇട്ടിമാത്യുവിലൂടെ ക്രൈസ്റ്റിലേക്ക്
കാലടി ശങ്കര കോളജിനുവേണ്ടി കളിക്കുന്പോൾതന്നെ ആലുവ മുനിസിപ്പൽ സ്പോർട്സ് ക്ലബ്, ചാലക്കുടി സിറ്റി ക്ലബ് എന്നിവയ്ക്കുവേണ്ടിയും കളിക്കുമായിരുന്നു. പ്രീഡിഗ്രി വെക്കേഷൻ കാലത്ത് കൊല്ലത്തു നടന്ന കേരള സ്പോർട്സ് കൗണ്‍സിലിന്റെ വേനൽക്കാല പരിശീലന ക്യാന്പിൽ പങ്കെടുത്തു. ആ സമയത്താണ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ഫുട്ബോൾ ടീം ക്യാപ്റ്റനായിരുന്ന എൻ.കെ. ഇട്ടിമാത്യു അങ്ങോട്ടുവിളിക്കുന്നത്.
അതേക്കുറിച്ച് ഇട്ടിമാത്യു പറയുന്നു: ""72 ലാണ് ക്രൈസ്റ്റ് കോളജ് ടീം കുറച്ചുകൂടി ശക്തിപ്പെടുത്താൻ എന്താണു ചെയ്യാനാവുക എന്നാലോചിക്കുന്നത്. പ്രിൻസിപ്പലായിരുന്ന ഗബ്രിയേലച്ചനോട് (പത്മവിഭൂഷൻ ഫാ. ഗബ്രിയേൽ ചിറമ്മൽ സിഎംഐ) ഞാൻ പറഞ്ഞു, ആലുവയിൽ ഒരു പയ്യൻ ഉണ്ട്. അവനെ കിട്ടിയാൽ നമ്മുടെ ഹാഫ് ബാക്ക് ഭദ്രമാകും. നല്ല പവർഫുൾ ലോംഗ് റേഞ്ച് ഷോട്ടുകളാണ്; ഇടതു- വലതു കാൽ വ്യത്യാസമില്ലാതെ.
പക്ഷേ, ഹോസ്റ്റലും മറ്റും സൗജന്യമായി കൊടുക്കേണ്ടിവരും. എങ്കിൽ അവനോടു വരാൻ പറയെന്നായി അച്ചൻ. ജോസഫ് പി. തോമസ് ആയിരുന്നു ക്രൈസ്റ്റിലെ മുഖ്യ കായികാധ്യാപകൻ. തോമസ് വർഗീസ് അസിസ്റ്റന്റും. ഇരുവർക്കും ഇഷ്ടപ്പെട്ടു. അങ്ങനെയാണ് എംഎം ക്രൈസ്റ്റിൽ ബികോമിന് ചേരുന്നത്. പഠനം, ഹോസ്റ്റൽ, ഭക്ഷണം, എല്ലാം സൗജന്യം. പിന്നെ മൂന്നുവർഷക്കാലം ക്രൈസ്റ്റിന്റെ എല്ലാമെല്ലാമായി. ആ മൂന്നുവർഷവും ഒാൾ ഇന്ത്യ യൂണിവേഴ്സിറ്റി കളിച്ചു. ടീം ഒരുതവണ ചാന്പ്യന്മാരായി; രണ്ടുതവണ റണ്ണറപ്പും''. ഇതിനിടെ 73ൽ ജൂണിയർ സ്റ്റേറ്റ് കളിച്ചു ചാന്പ്യന്മാരായി.
സന്തോഷ് ട്രോഫിയിലേക്ക്
ക്രൈസ്റ്റിൽ പഠിക്കുന്പോൾതന്നെയാണ് സന്തോഷ് ട്രോഫി ടീമിന്റെ ഭാഗമാകുന്നത്. 1973ൽ കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയ ടീമിൽ ഉണ്ടായില്ല. പിറ്റേ വർഷം ടീമിന്റെ ഭാഗമായി. ഒളിന്പ്യൻ സൈമണ്‍ സുന്ദർരാജ് തന്നെയായിരുന്നു കോച്ച്. പിന്നെ 1982 വരെ തുടർച്ചയായി എട്ടുവർഷം സന്തോഷ് ട്രോഫിയിൽ കളിച്ചു. 82 ലെ തൃശൂർ സന്തോഷ് ട്രോഫി ക്യാപ്റ്റൻ. രണ്ടുതവണ വൈസ് ക്യാപ്റ്റൻ. എട്ടു ഗോളുകളും സ്കോർ ചെയ്തു. സന്തോഷ് ട്രോഫിയിലെ മറ്റൊരു കൗതുകം ആദ്യ സന്തോഷ് ട്രോഫിയിലും അവസാനത്തേതിലും സൈമണ്‍ സാറായിരുന്നു കോച്ച്.
ഓരോരുത്തരുടെയും പൊസിഷനും മൂവ്മെന്റ്സും അറ്റാക്കിംഗും ഡിഫെൻസുമെല്ലാം അദ്ദേഹം ഞങ്ങളെ പേപ്പറിൽ വരച്ച് കാണിച്ചു തരുമായിരുന്നു. 4-2-4 ശൈലിയാണ് ഞങ്ങളെ പഠിപ്പിച്ചത്. സാറിന്റെ പാഠങ്ങൾ എന്റെ കളി ജീവിതത്തിൽ (കളിക്കാരൻ, കോച്ച് എന്നീ നിലകളിൽ) ഏറെ പ്രയോജനപ്പെട്ടിട്ടുണ്ട് എന്നുപറയാതെ വയ്യ. കാലിക്കട്ട് വാഴ്സിറ്റി കോച്ച് ആയിരുന്ന സിപിഎം ഉസ്മാൻകോയ സാറിന്റെ കോച്ചിംഗും എന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട്- ജേക്കബ് പറയുന്നു.
ഇന്റർവ്യൂ നടന്നില്ല; കസ്റ്റംസ് ടീമിലേക്ക്
75ലെ വെക്കേഷൻ കാലം. നാടെങ്ങും നിറയെ കളികൾ. അതുകഴിഞ്ഞതോടെയാണു ടൈറ്റാനിയത്തിന്റെ ഗോളിയും ക്യാപ്റ്റനുമായ സുഹൃത്ത് ഇട്ടിമാത്യു വിളിക്കുന്നത്- ടൈറ്റാനിയത്തിൽ ജോയിൻ ചെയ്യാൻ. തിരുവനന്തപുരത്തെത്തി. ഇന്റർവ്യൂ ചെയ്യാൻ അന്നവരുടെ സിഎംഡി ആയിരുന്ന പത്മകുമാർ സാർ സ്ഥലത്തില്ല. എന്തോ അത്യാവശ്യത്തിനുപോയതാണ്. രണ്ടുദിവസം കഴിഞ്ഞേവരൂ. ഇട്ടിയുടെ റൂമിൽ തങ്ങാൻ പറഞ്ഞു.
രാത്രിയായപ്പോൾ ഞാൻ രണ്ടുദിവസം കഴിഞ്ഞുവരാമെന്നുപറഞ്ഞ് വീട്ടിലേക്കു തിരിച്ചുപോന്നു. രണ്ടുദിവസത്തിനകം കസ്റ്റംസിൽനിന്ന് വിളിയെത്തി. അങ്ങനെ 1975 ഓഗസ്റ്റ് 16ന് കസ്റ്റംസ് ആൻഡ് സെൻട്രൽ എക്സൈസിൽ ജോലിയിൽ പ്രവേശിച്ചു. പിന്നെ നീണ്ട 37 വർഷങ്ങൾ... 2012 ഏപ്രിൽ 30ന് സൂപ്രണ്ടന്റ് ആൻഡ് സ്പോർട്സ് ഓഫീസറായി വിരമിച്ചു.
കസ്റ്റംസിലെ അവിസ്മരണീയ ദിനങ്ങൾ
സി.സി. ജേക്കബ്, എൻ.ജെ. ജേക്കബ്, സി.പി. രാജൻ, ഗോകുലൻ തുടങ്ങി 16 പേർ. വല്ലാത്തൊരു ആത്മബന്ധമായിരുന്നു ഞങ്ങൾ തമ്മിൽ. ഇപ്പോഴും വർഷത്തിലൊരിക്കൽ ഞങ്ങൾ കുടുംബസമേതം ഒരുമിച്ചുകൂടി വിനോദയാത്ര നടത്താറുണ്ട്. അത്ര ഉൗഷ്മളമായ സ്നേഹബന്ധം.
ഇന്ത്യ മുഴുവൻ പ്രമുഖ ടൂർണമെന്റുകളിലെല്ലാം ഞങ്ങൾ കളിച്ചു. നിരവധി കപ്പുകൾ നേടി. പലയിടങ്ങളിലും റണ്ണേഴ്സ് ആയി. അക്കാലത്ത് പ്രഗത്ഭരായ പല ടീമുകളുമുണ്ടായിരുന്നു. കൽക്കട്ടയിൽനിന്നുതന്നെ ഈസ്റ്റ് ബംഗാൾ, മുഹമ്മദൻസ്, മോഹൻബഗാൻ. ഗോവയിൽനിന്നു ഡെംപോ, സാൽഗോക്കർ തുടങ്ങി വന്പൻ ടീമുകൾ. മഹാരാഷ്ട്ര, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി ഇന്ത്യൻതാരങ്ങളടങ്ങിയ ടീമുകൾ. എന്നിട്ടും കസ്റ്റംസ് കരുത്തുകാട്ടി.
എൽആർജി നായിഡു കപ്പ്, ചാക്കോള, മാമൻ മാപ്പിള, നെഹ്റു ട്രോഫി തുടങ്ങിയ പല പ്രഗത്ഭ ടൂർണമെന്റുകളിലും സെമിഫൈനലിസ്റ്റുകളും ഫൈനലിസ്റ്റുകളുമായി. 1983ൽ വി.പി. സത്യൻ ക്യാപ്റ്റനായുള്ള കണ്ണൂർ ലക്കി സ്റ്റാറിനെ തോൽപ്പിച്ച് സ്റ്റേറ്റ് ചാന്പ്യൻഷിപ്പും കരസ്ഥമാക്കി. അങ്ങനെ 15വർഷം കളിക്കാരനായും 22 വർഷം കോച്ചായും കസ്റ്റംസ്ജീവിതം ആസ്വദിച്ചു. ഈ 15 വർഷത്തിൽ 12 വർഷവും ക്യാപ്റ്റനുമായിരുന്നു.
മായാത്ത മറ്റൊരു ഗോൾ
തിരുവനന്തപുരത്ത് ജിവിരാജ ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനൽ. കസ്റ്റംസും ഡെംപോ ഗോവയും തമ്മിൽ പൊരിഞ്ഞ മത്സരം. ആദ്യദിനം ഇരുടീമുകളും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. അന്നൊന്നും എക്സ്ട്രാ ടൈമോ ടൈബ്രേക്കറോ ഇല്ല. സമനിലയായാൽ പിറ്റേന്നു കളിക്കുകതന്നെ. അങ്ങനെ നാലുദിവസംവരെ കളിക്കേണ്ടിവന്ന ടൂർണമെന്റുകളുണ്ട്.
രണ്ടാംദിനം ഞങ്ങൾ വീണ്ടും ഏറ്റുമുട്ടുകയാണ്. ബാലകൃഷ്ണൻ ആയിരുന്നു ഞങ്ങളുടെ ക്യാപ്റ്റൻ. ഇന്ത്യൻ ഇന്റർനാഷണലുകളായ സുക്കോറോ ക്യാപ്റ്റനും സന്പത്ത് ഗോളിയുമായ ഗംഭീര ടീമായിരുന്നു ഡെംപോ. ആദ്യ ഹാഫിൽത്തന്നെ സി.പി. രാജൻ നൽകിയ മൈനസ് പാസിൽ 30വാര അകലെനിന്ന് ഞാനെടുത്ത ഒരു തകർപ്പൻ ഇടങ്കാലൻ ഷോട്ട് സന്പത്തിനെ കീഴടക്കി വലയ്ക്കുള്ളിൽ കയറി. കാണികൾ ഒന്നടങ്കം ആർപ്പുവിളിച്ചു. ഗോൾവീണതുമുതൽ ഡെംപോ പരുക്കൻകളി പുറത്തെടുത്തു. അറ്റാക്കിനൊപ്പം ഫൗളും.
ഒടുവിൽ പെനാൽറ്റി ബോക്സിനുള്ളിലെ കൂട്ടപ്പൊരിച്ചിലിനിടയിൽ ഉയർന്നുചാടിയപ്പോൾ നമ്മുടെ ഒരു താരത്തിന്റെ കൈയിൽ പന്ത് കൊണ്ടുവെന്നുപറഞ്ഞ് റഫറി പെനാൽറ്റി വിളിച്ചു. ഭയങ്കര ബഹളമായി. കാണികൾ ക്ഷുഭിതരായി. കളിക്കേണ്ട, ഗ്രൗണ്ടിൽനിന്നു കയറിപ്പോരൂ എന്നൊക്കെയാണ് ഞങ്ങളോട് അവർ ആവശ്യപ്പെട്ടത്. അന്ന് എം. ഭരതനായിരുന്നു കസ്റ്റംസിന്റെ മാനേജർ. അദ്ദേഹം വന്ന് ഞങ്ങളെ ആശ്വസിപ്പിച്ചു; കളിക്കാൻ പറഞ്ഞു. ഒടുവിൽ സുക്കോറോ എടുത്ത പെനാൽറ്റി ഷോട്ട് ബാറിനു മുകളിലൂടെ പറന്നു. അങ്ങനെ ഞങ്ങൾ സെമിയിലേക്ക്...
ഇന്ത്യൻ ജഴ്സിയിൽ
1976 മുതൽ 79 വരെ നാലുവർഷം ഇന്ത്യൻ കുപ്പായത്തിൽ കളിച്ചു. 76ൽ കൊറിയയിലെ സിയൂളിൽ നടന്ന പ്രസിഡന്റ് കപ്പ്, 77ൽ ബാങ്കോക്കിൽ നടന്ന കിംഗ്സ് കപ്പ്, 78ൽ ബാങ്കോക്കിൽ നടന്ന എട്ടാമത് ഏഷ്യൻ ഗെയിംസ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. ബ്രസീൽ, ഹംഗറി, റഷ്യ, മലേഷ്യ, കുവൈറ്റ്, ഇറാക്ക്, കൊറിയ, യുഎഇ, ബഹറിൻ, സൗദി അറേബ്യ എന്നീ ടീമുകൾക്കെതിരേ കളിച്ചു. 80-81, 82-83 വർഷങ്ങളിൽ ബെസ്റ്റ് ഫുട്ബോളർ ഓഫ് കേരളയായി ജി.വി. രാജാ ഗോൾഡ് മെഡൽ സ്വന്തമാക്കി. ഒരിക്കൽ സ്പോർട്സ് കൗൺസിലിന്റെ ജി.വി. രാജാ അവാർഡും നേടി.
പരിശീലകനായി
കസ്റ്റംസിൽ കളിക്കുമ്പോഴാണ് ഡിപ്പാർട്ട്മെന്റുതന്നെ കോൽക്കത്തയിലെ സായ് സെന്ററിൽ എൻഐഎസ് കോച്ചിംഗിനു വിട്ടത്. ഒരു വർഷത്തെ ഡിപ്ലോമ കഴിഞ്ഞ് ഫസ്റ്റ് റാങ്കോടെ പാസായി എത്തിയപ്പോഴാണ് കോച്ചിംഗ് ദൗത്യം ആരംഭിച്ചത്. 22 വർഷത്തെ കോച്ചിംഗിനിടയിൽ സന്തോഷ് ട്രോഫി കേരള ടീമിന്റെ കോച്ചുമായി. മൂന്നുതവണ അസിസ്റ്റന്റ് കോച്ചും അഞ്ചുതവണ ചീഫ് കോച്ചും. ഇതിൽ ഒരുതവണ ചാമ്പ്യൻമാരും രണ്ടുതവണ റണ്ണറപ്പുമായി. ബാക്കി ഭൂരിഭാഗവും സെമി, ക്വാർട്ടർ കളിച്ചു. പി.ആർ. ഹർഷൻ, പി.ടി. ജോയ് എന്നിവരെല്ലാം പ്രഗത്ഭരായ ശിഷ്യഗണങ്ങളിൽ പെടുന്നവരാണ്.
ഫുട്ബോളിനെ പ്രണയിച്ച കുടുംബം
കുഞ്ഞുനാളിൽ അപ്പനായിരുന്നു പ്രചോദനവും പ്രോത്സാഹനവുമെങ്കിൽ വിവാഹത്തോടെ ആ റോൾ ഭാര്യ ജയമോൾ ഏറ്റെടുത്തു. കോതമംഗലം മാർ ബേസിൽ ഹൈസ്കൂളിലെ അധ്യാപികയായിരുന്ന അവർക്ക് ഫുട്ബോളിനോടു വലിയ പ്രിയമായിരുന്നു. അതുകൊണ്ടുതന്നെ ആലുവയിൽ പണിത വീടിന് സോക്കർ ഹോം എന്നു പേരിട്ടു.
മക്കൾ: സോക്കോ (എൻജിനീയർ, ഹൈദരാബാദ്),സഞ്ജു (പോസ്റ്റൽ ഡിപ്പാർട്ടുമെന്റ്, കൊളറാഡോ, അമേരിക്ക). മരുമക്കൾ: ബിനില (എൻജിനീയർ, ഹൈദരാബാദ്), ഡോ. ജീതു (റിസർച്ച് സയന്റിസ്റ്റ്, അമേരിക്ക)
രണ്ടു മക്കളും ഫുട്ബോൾ കളിക്കുമായിരുന്നു. രണ്ടാമൻ കാരുണ്യ യൂണിവേഴ്സിറ്റി ടീം അംഗമായിരുന്നു. സോക്കോയുടെ മക്കളായ കെവിൻ പോൾ (ആറാം ക്ലാസ്), ഹെലൻ എലിസബത്ത് (നാലാം ക്ലാസ്) എന്നിവർ ഹൈദരാബാദിലെ ഫുട്ബോൾ അക്കാദമിയിൽ കളിക്കുന്നുണ്ട്. സഞ്ജുവിന്റെ മകൻ മൂന്നു വയസുകാരൻ ലയണൽ ജേക്കബിനും കളിക്കമ്പം തുടങ്ങിയിട്ടുണ്ട്. പേരക്കുട്ടികളുടെ ആഗ്രഹപ്രകാരം അപ്പൂപ്പന്റെ സോക്കർ ഹോമിനോടുചേർന്ന് ഒരു മിനി ടർഫ് ഗ്രൗണ്ടും ഒരുക്കിയിട്ടുണ്ട്.
ആലുവയിൽനിന്ന് അന്നു 10 പേർ
കാല്പന്തിന്റെ തട്ടകമായിരുന്നു ആലുവ. മുനിസിപ്പൽ ഗ്രൗണ്ടിൽ കളിച്ചിരുന്ന 10 പേർ പ്രതാപകാലത്ത് സന്തോഷ് ട്രോഫി ടീമിൽ ഇടംനേടി. 1982ൽ എം.എം. ജേക്കബ് ക്യാപ്റ്റനായ വർഷം നാലുപേരാണ് ടീമിലുണ്ടായിരുന്നത്. എംഎമ്മിനെക്കൂടാതെ പി. പൗലോസ്, എൻ.ജെ. ജേക്കബ്, എം.എം. പൗലോസ്. സന്തോഷ് ട്രോഫിയിൽ ആദ്യം കളിക്കുന്നത് പി.ജെ. വർഗീസാണ് 1971ൽ. പിന്നെ തമ്പി കലമണ്ണിൽ, കെ.പി. പോൾസൺ (തമിഴ്നാടിനുവേണ്ടി), ഷാജി കുര്യാക്കോസ്, പി.ഡി. ജോയ് , പി.ആർ. ഹർഷൻ...
ചേട്ടനും അനുജനും ഒന്നിച്ച്...
1982ൽ തൃശൂരിൽ നടന്ന സന്തോഷ് ട്രോഫിയിൽ ചേട്ടൻ ക്യാപ്റ്റനായ ടീമിന്റെ മുൻനിരക്കാരനായി അനുജൻ എം.എം. പൗലോസും ഉണ്ടായിരുന്നുവെന്നത് ദൈവനിയോഗമായിരുന്നുവെന്ന് ഇവർ പറയുന്നു. പിന്നീട് തുടർച്ചയായി നാലുവർഷം അനുജൻ സന്തോഷ് ട്രോഫി കളിച്ചു. നെഹ്റു കപ്പിൽ ഇന്ത്യക്കായും കുപ്പായമണിഞ്ഞു. പ്രീമിയർ ടയേഴ്സിൽ 10 വർഷം കളിച്ച പൗലോസ് ഇപ്പോൾ ആലുവയിൽത്തന്നെ ബിസിനസ് നടത്തുകയാണ്.
SUNDAY DEEPIKA
ചിന്താവിഷയം
സമകാലിക ലോകസാഹിത്യത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന എഴുത്തുകാരിൽ ഒരാളാണ് ഹറുക്കി മുറകാമി. 1949ൽ ജപ്പാനിലെ ക്യോട്ടോയിൽ ജനിച്ച അദ്ദേഹം സ്വപ്നംവും യാഥാർഥ്യവും സംഗീതവും തത്വചിന്തയും ഏകാന്തതയും ഓർമകളും ഒത്തുചേരുന്ന അതുല്യമായ ഒരു സാഹിത്യലോകം സൃഷ്ടിച്ചിരിക്കുകയാണ്. ആധുനിക മനുഷ്യന്റെ ഉള്ളിലെ ശൂന്യതയും അർഥാന്വേഷണവും അദ്ദേഹത്തിന്റെ കൃതികളിൽ ആവർത്തിച്ചു പ്രത്യക്ഷപ്പെടുന്നുണ്ട്.
നോർവീജിയൻ വുഡ്, ഐക്യു84, കാഫ്ക ഓണ്‍ ദ ഷോർ തുടങ്ങിയ നോവലുകൾ ലോകസാഹിത്യത്തിൽ അദ്ദേഹത്തെ അനശ്വരനാക്കിയിരിക്കുകയാണ്. അന്‍പതിലേറെ ഭാഷകളിലേക്കാണ് അദ്ദേഹത്തിന്റെ കൃതികൾ ഇതിനകം വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ളത്.
മുറകാമിയുടെ നോവലുകളിൽ മുൻപന്തിയിൽനിൽക്കുന്ന ഒന്നാണ് കാഫ്ക ഓണ്‍ ദ ഷോർ. മനുഷ്യന്റെ ഉള്ളിലെ സംഘർഷങ്ങളും പോരാട്ടങ്ങളും അവന്റെ ആത്മപരിവർത്തനവും ആഴത്തിൽ വിശകലനംചെയ്യുന്ന ഒരു നോവലാണിത്. ഈ നോവലിലെ കേന്ദ്രകഥാപാത്രം കാഫ്ക തമുറ എന്ന പതിനഞ്ചുകാരനാണ്. ജീവിതത്തിലെ ഭയങ്ങളും വേദനകളും വഹിച്ചുകൊണ്ട് വീട്ടിൽനിന്ന് അവൻ ഒളിച്ചോടുന്നു. അവന്റെ ഒളിച്ചോട്ടം ഒരു സ്ഥലംമാറ്റം മാത്രമല്ല. അതു മനുഷ്യന്റെ ഉള്ളിലേക്കുള്ള യാത്രകൂടിയാണ്. ഏകാന്തതയിലേക്കും ഓർമകളിലേക്കും ഭയങ്ങളിലേക്കും ആത്മാന്വേഷണത്തിലേക്കുമുള്ള ഒരു ആത്മയാത്ര.
ഈ നോവലിൽ മുറകാമി എഴുതുന്ന ഒരു വാചകം ലോകമെന്പാടുമുള്ള വായനക്കാരെ ഏറെ സ്പർശിച്ചിട്ടുണ്ട്: ""കൊടുങ്കാറ്റ് കടന്നുപോയശേഷം അതിനെ എങ്ങനെ അതിജീവിച്ചു എന്നു നിനക്ക് ഓർമയുണ്ടാകണമെന്നില്ല. എന്നാൽ, ഒരുകാര്യം ഉറപ്പാണ്. ആ കൊടുങ്കാറ്റിലൂടെ കടന്നുപോയശേഷം അതിലൂടെ കടന്നുപോയ അതേ മനുഷ്യനായി നീ തുടരുകയില്ല.''
ജീവിതത്തിന്റെ മഹത്തായ സത്യങ്ങളിൽ ഒന്നാണിത്. കൊടുങ്കാറ്റുകളില്ലാത്ത ജീവിതം അപൂർവമാണ്. ചില കൊടുങ്കാറ്റുകൾ രോഗത്തിന്റെ രൂപത്തിൽ വരും. ചിലത് സാന്പത്തിക പ്രതിസന്ധിയായും ബന്ധങ്ങളിലെ തകർച്ചയായും നിരാശയും ഏകാന്തതയുമൊക്കയായിട്ടുമാവും പ്രത്യക്ഷപ്പെടുക. ചില കൊടുങ്കാറ്റുകൾ പുറത്തായിരിക്കുകയില്ല. അവ ഉള്ളിലായിരിക്കും. ഭയം, വിഷാദം, ഉത്കണ്ഠ, കുറ്റബോധം, ആത്മീയശൂന്യത എന്നിവയൊക്കെ ആ ഗണത്തിൽ ഉൾപ്പെടും.
ആധുനികലോകം മനുഷ്യനു ജീവിതസൗകര്യങ്ങളും അതിനാവശ്യമായ സാങ്കേതികവിദ്യയുമൊക്കെ നൽകുന്നുണ്ട്. എന്നാൽ മനുഷ്യമനസിനു സമാധാനം നൽകാൻമാത്രം അതിനു സാധിക്കുന്നില്ല. അതുകൊണ്ട് എന്തു സംഭവിക്കുന്നു? ജീവിതത്തിലെ ദുഃഖങ്ങളിൽനിന്നും പ്രതിസന്ധികളിൽനിന്നും മനുഷ്യൻ ഒളിച്ചോടാൻ ശ്രമിക്കുന്നു. അതിന് എളുപ്പവഴികൾ തേടുന്നു.
എന്നാൽ ജീവിതം നമ്മെ പഠിപ്പിക്കുന്നതു മറ്റൊന്നാണ്. ചില സത്യങ്ങൾ ദുഃഖത്തിലൂടെയേ നാം മനസിലാക്കൂ. അഗ്നിയിലൂടെയല്ലേ സ്വർണം ശുദ്ധമാക്കപ്പെടുന്നത്? മണ്ണിൽ അടക്കംചെയ്യപ്പെട്ട ശേഷമല്ലേ വിത്തുകൾ മുളയ്ക്കുക? കുരിശുമരണത്തിനു ശേഷമല്ലേ തിരുവുത്ഥാനം?
മുറകാമിയുടെ കൊടുങ്കാറ്റ് എന്ന പ്രതീകം മരുഭൂമി അനുഭവത്തെയാണ് ഓർമിപ്പിക്കുന്നത്. ദൈവപുത്രനായ യേശു പരസ്യജീവിതം ആരംഭിക്കുന്നതിനുമുന്പ് അവിടന്ന് നാല്പതു ദിവസം മരുഭൂമിയിലെ കഠിനജീവിതസാഹചര്യങ്ങളിൽ ചെലവഴിച്ചു. വാഗ്ദത്തഭൂമിയിൽ എത്തുന്നതിനുമുന്പ് ഇസ്രായേൽ ജനത നാല്പതുവർഷം മരുഭൂമിയിലൂടെ അലഞ്ഞു. മരുഭൂമി വെറും കഷ്ടതയുടെ സ്ഥലമായിരുന്നില്ല. അതു ശുദ്ധീകരണത്തിന്റെ സ്ഥലമായിരുന്നു. ഇസ്രായേൽ ജനതയെ വ്യാജഭ്രമങ്ങളിൽനിന്നു മോചിപ്പിച്ച് ദൈവത്തിൽ ആശ്രയിക്കാൻ പഠിപ്പിച്ച ഇടം.
നമുക്കെല്ലാവർക്കുംതന്നെ മരുഭൂമിയനുഭവത്തെ പേടിയാണ്. കാരണം മരുഭൂമിയുടെ നിശബ്ദതയിൽ നമുക്കു നമ്മെത്തന്നെ അഭിമുഖീകരിക്കേണ്ടിവരും. അപ്പോൾ നമ്മുടെ ആത്മാവിന്റെ സ്ഥിതി കാണാതിരിക്കാനാവില്ല. തന്മൂലമല്ലേ ആധുനികജീവിതം ശബ്ദങ്ങളാൽ നിറഞ്ഞിരിക്കുന്നത്? ടെലിവിഷൻ, മൊബൈൽ ഫോണ്‍, സോഷ്യൽ മീഡിയ എന്നിവയൊക്കെ സൃഷ്ടിക്കുന്ന ശബ്ദകോലാഹലം എത്രയോ അധികമാണ്!
ഫ്രഞ്ച് തത്വചിന്തകനായ ബ്ലെയ്സ് പാസ്കൽ ഒരിക്കൽ എഴുതി: ""ഒരു മുറിയിൽ ഒറ്റയ്ക്ക് ശാന്തമായി മനുഷ്യന് ഇരിക്കാൻ സാധിക്കാത്തതാണ് ലോകത്തിലെ പല പ്രശ്നങ്ങളുടെയും കാരണം.'' മുറകാമിയുടെ നോവലിൽ കാഫ്ക ഒരു വലിയ സത്യം മനസിലാക്കുന്നുണ്ട്- വേദനയിൽനിന്ന് ഓടിരക്ഷപ്പെടുന്നതിലൂടെ മോചനം ലഭിക്കുന്നില്ല എന്ന സത്യം.
എല്ലാവർക്കും ഏതെങ്കിലും കൊടുങ്കാറ്റിലൂടെ കടന്നുപോകേണ്ടതുണ്ട്. കാരണം, മരണത്തിന്റെ താഴ്വരകളില്ലാത്ത ജീവിതം ദൈവം വാഗ്ദാനംചെയ്തിട്ടില്ല. എന്നാൽ അവിടന്ന് എപ്പോഴും നമ്മുടെ കൂടെയുണ്ടാവും എന്ന ഉറപ്പ് നമുക്കു തന്നിട്ടുണ്ട്. ദൈവവചനം പറയുന്നു: ""സമുദ്രത്തിലൂടെ നീ കടന്നുപോകുന്പോൾ ഞാൻ നിന്നോടുകൂടി ഉണ്ടായിരിക്കും. നദികൾ കടക്കുന്പോൾ അതു നിന്നെ മുക്കിക്കളയുകയില്ല. അഗ്നിയിലൂടെ നടന്നാലും നിനക്കു പൊള്ളലേൽക്കുകയില്ല. ജ്വാല നിന്നെ ദഹിപ്പിക്കുകയുമില്ല'' (ഏശ 43:2). ഇക്കാര്യം വ്യക്തമായി അറിയാമായിരുന്നതുകൊണ്ടാണ് സങ്കീർത്തകൻ എഴുതിയത്: ""മരണത്തിന്റെ താഴ്വരയിലൂടെ നടന്നാലും ഞാൻ ഭയപ്പെടുകയില്ല. കാരണം, അവിടന്ന് എന്നോടൊപ്പമുണ്ട്'' (സങ്കീ 23:4).
മുറകാമിയുടെ നോവൽ ഒടുവിൽ നമ്മെ ഓർമിപ്പിക്കുന്നത് ഇതാണ്: ജീവിതത്തിലെ ഓരോ കൊടുങ്കാറ്റും മനുഷ്യനെ മാറ്റാനുള്ള ശക്തി വഹിക്കുന്നു. ജീവിതം ഇരുണ്ടതാകുന്പോഴും പ്രത്യാശ നഷ്ടപ്പെടുത്തരുത്. കൊടുങ്കാറ്റുകൾ ശാശ്വതമല്ല. കാർമേഘങ്ങൾക്കപ്പുറം പൊൻവെളിച്ചമുണ്ട്.
ജീവിതത്തിലെ കൊടുങ്കാറ്റുകൾ നമ്മെ മാറ്റുമെന്നത് ശരിയാണ്. എന്നാൽ, വിശ്വാസത്തോടും ധൈര്യത്തോടും കൂടി അതിലൂടെ കടന്നുപോകുന്പോഴാണ് ആ മാറ്റം നമ്മെ അഗ്നിശുദ്ധിവരുത്തിയ കൂടുതൽ നല്ല മനുഷ്യരാക്കിമാറ്റുക. അതു നമുക്കു മറക്കാതിരിക്കാം.
SUNDAY DEEPIKA
സമുദ്രങ്ങള്‍ അടക്കിവാണിരുന്ന ഭീകരര്‍- കോടിക്കണക്കിനു വര്‍ഷങ്ങള്‍ക്കുമുമ്പ് അവരായിരുന്നു ജലത്തിലെ രാജാക്കന്മാര്! വലിപ്പത്തിലും ക്രൂരതയിലും കരയിലെ "ടൈറനോസോറസ് റെക്സ്' (T. rex) ദിനോസറിനോടു സാമ്യമുള്ളതിനാല്‍ "സമുദ്രങ്ങളിലെ ടി-റെക്സ്' എന്നു വിളിക്കുന്ന ഇരപിടിയന്റെ ഫോസിലുകള്‍ കണ്ടെത്തിയിരിക്കുകയാണു ഗവേഷകര്‍. അമേരിക്കയിലെ ടെക്സസില്‍നിന്നു കണ്ടെത്തിയ ഫോസിലുകൾക്ക് 80 ദശലക്ഷം വര്‍ഷം പഴക്കമുണ്ടത്രെ..! "ബുള്ളറ്റിന് ഓഫ് ദി അമേരിക്കന്‍ മ്യൂസിയം ഓഫ് നാച്ചുറല്‍ ഹിസ്റ്ററി' എന്ന ജേണലിലാണ് "സമുദ്രങ്ങളിലെ ടി-റെക്സ്'-നെക്കുറിച്ചുള്ള ഗവേഷണവിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്.
ക്രിറ്റേഷ്യസ് കാലഘട്ടത്തില്‍ (66 ദശലക്ഷം മുതല്‍ 145 ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പ്) ജീവിച്ചിരുന്ന "മൊസാസോര്' (Mosasaur) വിഭാഗത്തില്‍പ്പെട്ട ഭീമന് കടല്‍ ഉരഗമാണിത്. ടൈലോസോറുകളിലെ രാജാവ് എന്ന അര്‍ഥത്തില്‍ "ടൈലോസോറസ് റെക്സ്' എന്നാണ് ഇതിനു പേരിട്ടിരിക്കുന്നത്. അസാധാരണമായ വലിപ്പവും കരുത്തുമുണ്ടായിരുന്നു ഈ കടൽ ജീവിക്ക്!
ഏകദേശം 43 അടി (13 മീറ്റര്‍) നീളം! അതായത്, ഇന്നു നമുക്കറിയാവുന്ന ഗ്രേറ്റ് വൈറ്റ് ഷാര്‍ക്കുകളുടെ ഇരട്ടി വലിപ്പം! ഇരകളുടെ തലയോടുപോലും കടിച്ചുപൊട്ടിക്കാന്‍ ശേഷിയുള്ള അതിശക്തമായ താടിയെല്ലുകൾ ഇവയ്ക്കുണ്ടായിരുന്നു. മറ്റ് മൊസാസോറുകളില്നിന്നു വ്യത്യസ്തമായി, ഇരയെ കീറിമുറിക്കാന്‍ സഹായിക്കുന്ന മൂര്‍ച്ചയേറിയ പല്ലുകളാണു ഇവയ്ക്കുണ്ടായിരുന്നത്.
അക്രമാസക്തനായ പോരാളി
ടെക്സസിലെ ഡാളസിലുള്ള പെറോട്ട് മ്യൂസിയത്തിലെ ക്യൂറേറ്ററും ഗവേഷകസംഘത്തിലെ അംഗവുമായ റോണ്‍ ടൈലോസ്കിയുടെ അഭിപ്രായത്തില്‍, മറ്റ് മൊസാസോറുകളെ അപേക്ഷിച്ച് കൂടുതല്‍ അക്രമാസക്തരായിരുന്നു ഈ ടൈലോസോറുകള്.
കണ്ടെത്തിയ ഒരു ഫോസിലിന്റെ താടിയെല്ല് തകര്‍ന്ന നിലയിലും മൂക്കിന്റെ അഗ്രം നഷ്ടപ്പെട്ട നിലയിലുമായിരുന്നു. സമാന വലിപ്പമുള്ള മറ്റൊരു ടൈലോസോറുമായി ഉണ്ടായ അതിരൂക്ഷമായ ഏറ്റുമുട്ടലിലാണ് ക്ഷതങ്ങള്‍ സംഭവിച്ചതെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. കരയിലെ ടി-റെക്സ് ദിനോസറുകളും സ്വന്തം വര്‍ഗത്തില്‍പ്പെട്ടവരുമായി ഏറ്റുമുട്ടാറുണ്ടായിരുന്നു.
ചരിത്രം തിരുത്തിയ കണ്ടെത്തല്‍
1979-ല്‍ ഡാളസിനു സമീപത്തുനിന്നാണ് ഫോസിലുകള്‍ ആദ്യമായി ലഭിക്കുന്നത്. അക്കാലത്ത് ഇതിനെ "ടൈലോസോറസ് പ്രോറിഗര്' എന്ന താരതമ്യേന ചെറിയ ഇനമായാണു രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ മ്യൂസിയം ശേഖരങ്ങള്‍ പുനഃപരിശോധിച്ച അമേലിയ സീറ്റ്ലോ, ഫോസിലുകളുടെ വ്യത്യാസങ്ങള്‍ കണ്ടെത്തുകയായിരുന്നു.
നേരത്തെ കരുതിയിരുന്ന ജീവികളേക്കാള്‍ 13 അടിയിലേറെ നീളവും, കുറഞ്ഞത് നാലു ദശലക്ഷം വര്‍ഷം പ്രായവുമാണ് പുതിയ വര്‍ഗത്തിനുള്ളത്. മൊസാസോറുകളുടെ പരിണാമ ചരിത്രത്തെക്കുറിച്ചു കഴിഞ്ഞ മുപ്പതു വര്‍ഷമായി നിലനിന്നിരുന്ന ധാരണകളെ തിരുത്തിക്കുറിക്കാന്‍ പുതിയ കണ്ടെത്തലിലൂടെ ശാസ്ത്രലോകത്തിനു സാധിച്ചിട്ടുണ്ട്.
SUNDAY DEEPIKA
നോം പെന്നില്‍ രണ്ടുനാളത്തെ വാസമായിരുന്നു. അപ്പോഴേക്കും മനസാകെ മരവിച്ചപോലെ... പോള്‍ പോട്ടിന്റെ ഭരണകാലഘട്ടത്തില്‍ കംബോഡിയന്‍ ജനത അനുഭവിച്ച ക്രൂരതകളുടെ വ്യഥയൂറുന്ന കഥകള്‍ പലതും നേരത്തേതന്നെ കേട്ടിരുന്നു. അതൊക്കെ ഊതിപ്പെരുപ്പിച്ചതാവുമെന്നാണ് കരുതിയിരുന്നത്. എല്ലാം നേരിട്ടുകാണാന്‍ കഴിയുമെന്ന് വിചാരിച്ചതല്ല.
ഭരണകൂടം സൃഷ്ടിച്ച താല്‍ക്കാലിക കൊലക്കളങ്ങളില്‍ ചിന്നിച്ചിതറിക്കിടക്കുന്ന മനുഷ്യരുടെ തലയോട്ടികളും എല്ലിന് കഷ്ണങ്ങളും ഇന്നും കാണാം. ആ ദുരന്തഭൂമിയിലൂടെയാണ് ഒരുദിനം മുഴുവന്‍ നടന്നത്. ഉള്ളം കത്തിക്കരിഞ്ഞു. അടങ്ങാത്ത നീറ്റല്‍. കണ്ണില്‍ ഇരുട്ട്...
മുമ്പൊരിക്കല്‍ മ്യൂണിക്കിലെ ഡാഹാവില്, ഹിറ്റ്ലറുടെ ആദ്യത്തെ കോണ്സെന്ട്രേഷന് ക്യാമ്പില്‍ പോയപ്പോഴുള്ള അതേ അനുഭവം. അന്നത്തെപ്പോലെ ഈ യാത്ര മതിയായി എന്ന തോന്നല്‍ വീണ്ടുമുണ്ടായി.
സിയംറീപിലേക്ക് പോകാനായി നോം പെന്നിലെ അന്തര്‍ദേശീയ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ സമയം നട്ടുച്ച. ഇന്റര്‍നാഷണല്‍ എയര്‍ പോര്‍ട്ട് ആണെങ്കിലും കാര്യമായ തിരക്കില്ല. സ്കൈ അങ്കോര്‍ എയര്‍ലൈന്‍സിലാണ് യാത്ര. ചെക്ക് ഇന്‍ നടപടികളെല്ലാം വേഗത്തില്‍ പൂര്‍ത്തിയായി.
കംബോഡിയയുടെ വടക്കുപടിഞ്ഞാറായി കിടക്കുന്ന സിയംറീപ്, ലോകപ്രസിദ്ധമായ അങ്കോര്വട് ക്ഷേത്ര സമുച്ചയത്തിലേക്കുള്ള പ്രവേശനകവാടമാണ്. അമ്പതുമിനിറ്റ് നേരത്തെ പറക്കലിനു ശേഷം മൂന്നരയോടെ വിമാനം സിയംറീപ്പില് ലാന്‍ഡ് ചെയ്തു. നേരേപോയത് നഗരത്തിനടുത്തുള്ള "പാരഡൈസ് റെസിഡന്‍സി’ലേക്ക്. ഇനി രണ്ടുനാള്‍ ഇവിടെയാണ് വാസം.
നദീനഗരത്തിൽ
ഒന്നു ഫ്രഷായി വരുമ്പോള്‍ ഹോട്ടല്‍ ലോബിയില്‍ സഹയാത്രികരായ വിജയനും കണ്ണനും ജോയിയും കാത്തുനില്‍ക്കുകയാണ്. രാത്രികാലത്ത് സിയംറീപ് തെരുവുകളില്‍ നിറയുന്ന ജീവിതചിത്രങ്ങള്‍ പകര്‍ത്തണം. ടുക് ടുക്കുമായി കിയോ വന്നു. മൂന്നു ചക്രങ്ങളുള്ള ചെറിയ വാഹനം. വിജയന് നേരത്തേ പറഞ്ഞുറപ്പിച്ചതാണ്.
കുലെന്‍ മലനിരയില്‍നിന്ന് ഉല്‍ഭവിക്കുന്ന ചെറുപ്രവാഹമാണ്, സിയംറീപ് നഗരത്തെ രണ്ടായി പകുത്ത് സിയംറീപ് നദിയായി ഒഴുകി ടോണ്‍ലെ സാപ് തടാകത്തില്‍ ചെന്നുചേരുന്നത്. നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ, ജലസേചനത്തിനായി ഈ നദിയുടെ ദിശമാറ്റി കനാലുകള്‍ ഉണ്ടാക്കിയിരുന്നുവെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. അതിനാലാവണം ചിലയിടങ്ങളില്‍ കനാലെന്നും മറ്റുചിലയിടങ്ങളില്‍ നദിയെന്നും സിയംറീപ് അറിയപ്പെടുന്നത്.
ബുദ്ധിസ്റ്റ് പഗോഡകളും അങ്കോറിയന്‍ കാലത്തെ ക്ഷേത്രങ്ങളും ഹരിതകാന്തിപടര്ത്തുന്ന വൃക്ഷനിരകളും ഈ നദീപുളിനങ്ങള്ക്ക് ചാരുതയേകുന്നു. നദിയുടെ ഇരുകരകളെയും ബന്ധിപ്പിക്കാന്‍ തടിയിലും കോണ്‍ക്രീറ്റിലും നിര്‍മിച്ച കുറേ പാലങ്ങളുണ്ട്. സിയംറീപ്പിലെ ഉത്സവാഘോഷങ്ങളുടെയെല്ലാം കേളികൊട്ടുയരുന്നത് ഈ നദിക്കരയിലാണ്.
നിശാജീവിതം
കംബോഡിയയിലെ തിരക്കേറിയ രണ്ടാമത്തെ പട്ടണമായ സിയംറീപ് ഭ്രമിപ്പിക്കുന്ന നിശാജീവിതത്തിന് പേരുകേട്ട സ്ഥലമാണെന്ന് വായിച്ചിരുന്നു. സന്ധ്യകഴിഞ്ഞാല്‍ ഓള്‍ഡ് മാര്‍ക്കറ്റിലും പബ് സ്ട്രീറ്റിലും തിരക്കേറും. പഴയ മാര്‍ക്കറ്റില്‍നിന്ന് സിയംറീപ് നദിക്കു കുറുകെയുള്ള ഒരു നടപ്പാലത്തിലൂടെ സെന്റര്‍ ആര്‍ട്ട് നൈറ്റ് മാര്‍ക്കറ്റിലേക്ക് പ്രവേശിക്കാം.
പാലങ്ങള്‍ മിക്കതും വര്‍ണവിളക്കുകളാല്‍ അലങ്കരിച്ചിരിക്കുന്നു. നിശ്ചലമായ നദീജലത്തില്‍ പ്രതിബിംബിക്കുന്ന നിശാദീപങ്ങള്‍ സിയംറീപ്പിലെ രാവിനെ രമണീയമാക്കി. നദിയുടെ കിഴക്കേ കരയിലുള്ള നൈറ്റ് മാര്‍ക്കറ്റിലൂടെ അലഞ്ഞുനടക്കുന്ന ആയിരങ്ങള്‍ക്കിടയില്‍ ഞങ്ങളും അലിഞ്ഞുചേര്‍ന്നു. വെള്ളിവെളിച്ചം വിതറുന്ന കച്ചവട സ്റ്റാളുകളുടെ നിരകള്‍ക്കു മുന്നിലൂടെ നടക്കാം. ആ നാടിന്റെ പാരമ്പര്യത്തനിമ വിളിച്ചോതുന്ന പെയിന്റിംഗുകളും മരത്തിലും കല്ലിലും കൊത്തിയുണ്ടാക്കിയ ശില്പങ്ങളും സില്‍ക്ക് സ്കാര്‍ഫുകളും ഹാന്‍ഡ് മെയ്ഡ് ആഭരണങ്ങളും അത്യാകര്‍ഷകമായ പിഞ്ഞാണപ്പാത്രങ്ങളും ഈ മാര്‍ക്കറ്റില്‍നിന്ന് വിലപേശി വാങ്ങാം. ഖമര്‍ സാംസ്കാരികത്തനിമയുടെയും അനുപമമായ വാസ്തുശില്പ ഭംഗിയുടെയും ഒരു സമന്വയം ഇവിടെ ദര്‍ശിക്കാം.
നോംപെന്നിലെപ്പോലെ ഒട്ടുമിക്ക കടകളിലും സ്ത്രീകളാണ് വില്പനക്കാര്. സൗഹൃദം വഴിഞ്ഞൊഴുകുന്ന, ഹൃദയഹാരിയായ പെരുമാറ്റത്തിന്റെ ഉടമകളാണ് അവരെല്ലാവരും. എത്രവേണമെങ്കിലും വിലപേശാം. യാതൊരു മുഷിച്ചിലുമില്ലാതെ, ചിരിച്ചും കളിതമാശകള്‍ പറഞ്ഞും മാത്രമേ തങ്ങളുടെ നാട്ടിലെത്തുന്ന അതിഥികളോട് അവര്‍ പ്രതികരിക്കൂ.
നേരമിരുട്ടിയാല്‍ വാഹനങ്ങള്‍ക്ക് പ്രവേശനമില്ലാത്ത, ദേശദേശാന്തരങ്ങളില്‍ നിന്നെത്തുന്ന യാത്രികര്‍ പ്രവഹിക്കുന്ന പബ് സ്ട്രീറ്റിലൂടെയുള്ള സഞ്ചാരം ഒരു നവ്യാനുഭവമായിരുന്നു. പലനിറങ്ങളിലുള്ള നിയോണ്‍ വിളക്കുകളുടെ പ്രഭാപൂരത്തില്‍ കുളിച്ചുനില്ക്കുന്ന തെരുവീഥികള്‍. ആഘോഷവും ഉല്ലാസവും തേടിയും രുചിയൂറുന്ന വിഭവങ്ങള്‍ നുണയാനും എത്തുന്ന, ദേശഭേദങ്ങളില്ലാതെ ഇടകലര്‍ന്നൊഴുകുന്ന ഒരു ജനതതിയെ അവിടെ കണ്ടു.
അച്ഛനമ്മമാരുടെ പിടിയില്‍നിന്ന് കുതറിയോടുന്ന കുഞ്ഞുമക്കള്‍. ഉല്ലാസപ്പറവകളായി വട്ടമിട്ടു കളിക്കുന്ന കുമാരീകുമാരന്മാര്. ചേര്‍ത്തുപിടിച്ച്, ആമോദചിത്തരായി നീങ്ങുന്ന യുവമിഥുനങ്ങള്‍. ഊന്നുവടികളില്ലാതെ പങ്കാളികളുടെ തോളില്‍ കൈവച്ച് പതിയെ നടക്കുന്ന വയോജനങ്ങള്‍. സ്വാസ്ഥ്യവും സ്വൈരവും തേടിയെത്തുന്ന ഏകാന്തപഥികരായ സഞ്ചാരികള്‍... പബ് സ്ട്രീറ്റിലൂടെ നടന്നാല്‍ കാഴ്ചകള്‍ പലതാണ്.
എട്ടാം നമ്പർ തെരുവ്
സിയംറീപ് നദിക്കരികിലുള്ള പഴയ ഫ്രഞ്ച് ക്വാര്‍ട്ടറിലെ എട്ടാം നമ്പര്‍ തെരുവാണ് പബ് സ്ട്രീറ്റ് എന്ന പേരില്‍ അറിയപ്പെടുന്നത്. ഇപ്പോള്‍ ലോകപ്രശസ്തമായ ഈ തെരുവ്, തെക്കുകിഴക്കന്‍ ഏഷ്യയിലെ പേരുകേട്ട, പട്ടായയിലെയോ ഹാനോയിലെയോ വാക്കിംഗ് സ്ട്രീറ്റുകളെപ്പോലെ വിശാലമായ ഒന്നല്ല. നൂറുമീറ്റര്‍ നീളം മാത്രമുള്ള പബ് സ്ട്രീറ്റില്‍ എണ്ണിയാലൊടുങ്ങാത്ത റസ്റ്ററന്റുകളും ബാറുകളുമുണ്ട്. ആരുടേയും കീശ കീറാത്ത മട്ടില്‍ ഭക്ഷണപാനീയങ്ങൾ വാഗ്ദാനം ചെയ്യുന്നു, അവയെല്ലാംതന്നെ.
തിന്നും കുടിച്ചും ആടിയും പാടിയും രാവേറെകഴിയുംവരെ ഉന്മാദത്തിമിര്പ്പില് ആറാടുന്ന യുവതയെയാണ് എവിടെയും കാണാനായത്. എല്ലാ റസ്റ്ററന്റുകളിലും നല്ല തിരക്കാണ്. നഗരത്തിരക്കിലൂടെ കാഴ്ചകള്‍ കണ്ടും മൊബൈലില്‍ വീഡിയോയും സെല്ഫിയുമെടുത്തും ഫ്രൈഡ് ഐസ്ക്രീമും ജ്യൂസും നുണഞ്ഞും മന്ദംമന്ദം ഗമിക്കുന്നവര്‍. മുകളിലെ നക്ഷത്രവിളക്കുകളില്നിന്ന് നിരത്തില്‍ പരക്കുന്ന പ്രകാശവലയങ്ങളില്‍ കേറിനിന്ന് തുള്ളിച്ചാടുന്ന കുഞ്ഞുങ്ങളുടെ കളിയുല്ലാസങ്ങള് കണ്ട് ആനന്ദം പൂണ്ടുനില്‍ക്കുന്ന അമ്മമാര്‍...
ഡോക്ടർ മീനുകൾ
പബ് സ്ട്രീറ്റിലൂടെ നടന്നുനടന്ന് കാല്പ്പാദങ്ങള്ക്കു വേദനതോന്നിത്തുടങ്ങിയാല് പാതയോരങ്ങളില്ത്തന്നെയുള്ള ഫുട്ട് മസാജ് സെന്ററുകളില്‍ കേറാം. നിരത്തിയിട്ട ചാരുകസാലകളില്‍ ചെന്നിരുന്നാല്‍ മതി. ഇനി ശരീരമാസകലം ഉഴിച്ചില്‍ നടത്തണമെന്നാണെങ്കില്‍ പരമ്പരാഗതമായ ഖമര്‍ ബോഡി മസാജ് കേന്ദ്രങ്ങള്‍ വേറെയുമുണ്ട്.
ഫിഷ് മസാജാണ് പബ് സ്ട്രീറ്റിലെ മറ്റൊരു കൗതുകം. ഒരു പൂളിലോ ടബ്ബിലോ ചില്ലുപാത്രത്തിലോ വളര്‍ത്തുന്ന ഗാര റുഫ എന്നുപേരുള്ള "ഡോക്ടര്‍ മീനുകളാ’ണ് ഇവിടെ മസാജ് ചെയ്യാന്‍ നിയോഗിക്കപ്പെട്ടവര്‍. കാലുകളിലോ കൈകളിലോ ഇതര ശരീര ഭാഗങ്ങളിലോ ഉള്ള, ഉയിരില്ലാത്ത ചര്‍മമെല്ലാം ഈ മീനുകള്‍ തിന്നുതീര്‍ക്കുന്നു. ശരീര സൗന്ദര്യം കൂട്ടാനും സോറിയാസിസ് പോലുള്ള ചര്‍മരോഗ വിമുക്തിക്കും ഫിഷ് മസാജ് നല്ലതത്രേ. "ഡോക്ടര്‍ മീനു’കളുടെ ചെറുകടിയേറ്റ് ഇക്കിളിപൂണ്ട് കാല് വലിക്കുകയും വീണ്ടും കാലുകള്‍ വെള്ളത്തിലാഴ്ത്തുകയും ചെയ്യുന്നവരെ കണ്ടു. തുര്‍ക്കിയിലാണ് ഈ മീന്‍ മസാജിന്റെ ഉത്ഭവമെന്ന് അമേരിക്കയിലെ നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിന് സാക്ഷ്യപ്പെടുത്തുന്നു.
കാരുണ്യംതേടുന്ന കല
നോംപെന്നിലെയും വിയറ്റ്നാം നഗരങ്ങളിലെയും പോലെ സിയംറീപ് നദിയോരത്തുള്ള ആര്‍ട്ട് നൈറ്റ് മാര്‍ക്കറ്റിനു മുന്നിലും പബ് സ്ട്രീറ്റിലും തെരുവു ഗായകസംഘങ്ങള്‍ ഇരിക്കുന്നുണ്ട്. അഞ്ചോ ആറോ പേരുള്ള സംഘങ്ങള്‍. അവരില്‍ പലരും ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരാണ്. 1970കളിലും എണ്‍പതുകളിലും കംബോഡിയയില്‍ നടന്ന ആഭ്യന്തര യുദ്ധകാലത്ത് മണ്ണില്‍ കുഴിച്ചിട്ട മൈനുകള്‍ പൊട്ടിത്തെറിച്ചാണ് പതിനായിരക്കണക്കിന് മനുഷ്യര്‍ അംഗവിഹീനരായത്. അവരില്‍ സൈനിക സേവനത്തിലേര്പ്പെട്ടവരും സാധാരണക്കാരുമുണ്ട്. കണ്ടെത്തപ്പെടാതെപോയ കുഴിബോംബുകള്‍ ഇന്നും അവിടെ ജീവഹാനിയുണ്ടാക്കുന്നു. ചെയ്യാത്ത തെറ്റിന് ശിക്ഷിക്കപ്പെടുന്ന ഒരു ജനതയെ ഓര്‍ക്കുമ്പോള്‍തന്നെ മനസില്‍ ഒരു നീറ്റലാണ്.
ജീവന് വീണ്ടെടുക്കാനായെങ്കിലും കാഴ്ച മറയുകയും കൈകാലുകള്‍ നഷ്ടമാവുകയുംചെയ്ത അനേകായിരങ്ങള്‍ കടുത്ത ദാരിദ്ര്യത്തെ അതിജീവിക്കാന്‍ പാടുപെടുന്നു. അവര്‍ പ്രാദേശിക ബാന്‍ഡുകള്‍ രൂപീകരിച്ച് തെരുവോരങ്ങളില്‍ പാട്ടുപാടിയും സംഗീതോപകരണങ്ങള്‍ വായിച്ചും സന്മനസുള്ളവരുടെ കാരുണ്യത്തിനായി കേഴുകയാണ്. സിയംറീപിലെത്തുന്ന ലോകസഞ്ചാരികളുടെ മുന്നില്‍ ഖമര്‍ നാടോടി സംഗീതത്തിന്റെ സ്ഥാനപതിമാരായി മാറിയ ആ മനുഷ്യരുടെ മുന്നില്‍ ഏറെനേരം നിന്നു.
ഖമറൂഷിനെതിരായ യുദ്ധത്തിനിടയില്‍ ഗ്രനേഡ് പൊട്ടി കാഴ്ചപരിമിതി നേരിടുന്ന മാറ്റ് സൂ, ഗായകസംഘത്തിലെ ഡ്രമ്മറാണ്. പതിനെട്ടു വയസുള്ളപ്പോള്‍ സ്വന്തം കൃഷിയിടത്തിലൂടെ നടക്കവേ, കുഴിബോംബുകള്‍പൊട്ടി ഒരു കാല് നഷ്ടമായ സാബ് സൊഫോളാണ് ഇലത്താളംപോലുള്ള ഉപകരണം വായിക്കുന്നത്. ഇതിനിടയില്‍ കൈയിലുള്ള കുറച്ച് ഡോളര്‍ അവര്‍ക്ക് സമ്മാനിച്ചു, സുഹൃത്തായ ജോയി.
മുതല ബർഗറും പൊരിച്ച തേളും
പബ് സ്ട്രീറ്റിലെ നടപ്പാതയുടെ രണ്ടുവശങ്ങളിലും ഇരുനിലക്കെട്ടിടങ്ങളാണ്. താഴെയും മുകളിലുമുള്ള ഓപ്പണ്‍ റസ്റ്റോറന്റുകളില്‍ കംബോഡിയന്‍ വിഭവങ്ങള്‍ക്കു പുറമേ ചൈനീസ്, തായ്, വിയറ്റ്നമീസ്, മെക്സിക്കന്‍, ഇറ്റാലിയന്‍, ഇന്ത്യന്‍ വിഭവങ്ങളും രുചിച്ചുനോക്കാം. സ്വദേശി ഡിഷുകളില്‍ ഫിഷ് അമോക്, ലോക്ലാക് ബീഫ്, ഖമര്‍ കറി, കംബോഡിയന്‍ ബാര്‍ബെക്യൂ എന്നിവയെല്ലാമുണ്ട്. മുതല ബര്‍ഗര്‍ മുതല്‍ പൊരിച്ച തേളും പഴുതാരയും ചീവീടുകളും പുഴുക്കളും പുല്ച്ചാടിയുമൊക്കെ കഴിക്കാനുള്ള അപൂര്‍വാവസരവും യാത്രികരെ കാത്തിരിപ്പുണ്ട്.
ഇറ്റാലിയന്‍ പാസ്തയും പിസ്സയും വിളമ്പുന്ന ഒരു റസ്റ്റോറന്റിനു മുന്നില്‍ "സേവ് വാട്ടര്‍, ഡ്രിങ്ക് ബിയര്‍’ എന്നൊരു ബോര്‍ഡ് കണ്ടു. ടാപ്പുകളില്‍നിന്ന് വെള്ളം എടുക്കുന്നതുപോലെ വലിയ ഗ്ലാസിലേക്ക് പകര്‍ന്നെടുക്കുന്ന "ഡ്രാഫ്റ്റ് ബിയറി’ന് അര ഡോളര്‍ മാത്രമേ വിലയുള്ളൂ! "ബര്‍ഗര്‍ ക്രോക്കഡെയ്ൽ' എന്ന വലിയൊരു ബോര്‍ഡുമുണ്ട് അവിടെ. മുതല ബര്‍ഗര്‍ കഴിക്കാന്‍ ഊഴം കാത്തിരിക്കുന്നവരില്‍ പലദേശക്കാരുണ്ട്.
പബ് സ്ട്രീറ്റിലൂടെ അലസമായി നടക്കുമ്പോള്‍ മുകള്‍നിലകളിലെ ബാര്‍ കം ഡാന്‍സ് ക്ലബ്ബുകളിലെ നാദമേളങ്ങളുടെ അലയൊലികള്‍ കേള്‍ക്കാനാവും. ചെകിടടപ്പിക്കുന്ന സംഗീതഘോഷത്തിനൊപ്പം ചുവടുവയ്ക്കുന്ന യുവതയുടെ നടുവിലേക്ക് നമുക്കും കയറിച്ചെല്ലാം. പ്രവേശനത്തിന് ഫീസോ, വര്ണവേഷദേശഭാഷാ നിയന്ത്രണങ്ങളോ ഇല്ല. ബാന്‍ഡ് വാദ്യഘോഷങ്ങള്‍ക്കൊപ്പം ആവേശത്തോടെ നൃത്തമാടുകയാണ് സര്‍വരും.
നിമിഷാര്ധങ്ങളില് ഇരുട്ടും വെളിച്ചവും തീര്‍ത്ത് മിന്നിക്കെടുന്ന ദീപങ്ങള്‍. ഇരുട്ടില്‍ അലയടിച്ചത്തുന്ന വെള്ളിത്തിരമാലകള്‍ പോലെ മിന്നിമറയുന്ന മുഖങ്ങളില്‍ ഉല്ലാസോന്മാദഭാവങ്ങള്. നേരം പുലരുംവരെ നീണ്ടുനില്‍ക്കുന്ന നൃത്തസംഗീത മാമാങ്കത്തിരക്കിനിടയിലും മാന്യതവിട്ടൊരു പെരുമാറ്റം ഒരാളില്‍നിന്നും പ്രതീക്ഷിക്കേണ്ടതില്ല. അടിപിടിയോ അക്രമമോ കാണാനാവില്ല.
ഇവിടെയുണ്ട്, തൃശൂർക്കാർ
സിയംറീപിലെ മലയാളി സാന്നിധ്യമാണ് തൃശൂർ കൊടുങ്ങല്ലൂരിനടുത്തുള്ള പെരിഞ്ഞനം സ്വദേശികളായ സജീഷും രാരിയും. സുഹൃത്തായ ദെനേഷിനൊപ്പം കഴിഞ്ഞ 15 വർഷമായി സിയം റീപ് നദിക്കരയിലെ പഴയ മാര്‍ക്കറ്റിനു സമീപം "റോയൽ ഇന്ത്യൻ’ റസ്റ്റോറന്റ് നടത്തുകയാണ്, സജീഷ്.
സഞ്ചാരികൾക്കായി ഇഡ്ഡലി മുതൽ ബാര്‍ബേക്യു വരെ തയാറാക്കി നൽകുന്നുണ്ടെന്നാണ് സജീഷ് പറയുന്നത്. സിയംറീപിലെ നാട്ടുകാര്‍ക്കും നമ്മുടെ രുചികള്‍ ഇപ്പോള്‍ പരിചിതമായിട്ടുണ്ട്. വിദേശയാത്രയ്ക്കിടയിലും നാട്ടിലെ ഇഡലിയും ദോശയും ചോറും സാമ്പാറും രസവുമെല്ലാം അന്വേഷിച്ചുനടക്കുന്നവരാണ് മലയാളികളില്‍ പലരും. അവര്‍ സിയംറീപിലെത്തുമ്പോൾ ഏറെ ആഹ്ളാദഭരിതരാവും, "റോയൽ ഇന്ത്യന്‍’ കണ്ടെത്തിക്കഴിഞ്ഞാല്‍.
കേരളീയ ഭക്ഷണം ആഗ്രഹിക്കുന്ന സിയംറീപിലെത്തുന്ന മലയാളി യാത്രികർക്ക് അവരാഗ്രഹിക്കുന്ന തനത് രുചികൾതന്നെ വിളമ്പാനാവുന്നതിൽ സജീഷിനും രാരിക്കും ദെനേഷിനും തെല്ലഭിമാനിക്കാം.
ഒരുകാര്യം ഉറപ്പാണ് പബ് സ്ട്രീറ്റില്‍ പോവാതെയും "റോയല്‍ ഇന്ത്യന്‍’ സന്ദര്‍ശിക്കാതെയും സിയംറീപ് നഗര സന്ദര്‍ശനം പൂര്‍ത്തിയാവില്ല. നഗരത്തിൽനിന്നു മടങ്ങുന്പോൾ ആ തെരുവുഗായകരുടെ പാട്ട് മനസിൽ അലയടിക്കുന്നുണ്ടാവും...
SUNDAY DEEPIKA
പച്ചനിറത്തിലുള്ള അപൂർവ പാറക്കഷണങ്ങൾ പറയുന്ന ചരിത്രം നമ്മുടെ ചില ധാരണകളെ തിരുത്തും! മനുഷ്യചരിത്രത്തിലെ സുപ്രധാനമായ മാറ്റത്തിന്റെ കഥയാണ് ഈ പച്ചക്കല്ലുകൾക്കു പറയാനുള്ളത്. സ്പെയിൻ-ഫ്രാൻസ് അതിർത്തിമേഖലയിലെ മനോഹരമായ പിരണീസ് മലനിരകളിൽ, സമുദ്രനിരപ്പിൽനിന്ന് ഏറെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഗുഹ (Cave 338) യിലാണ്, പുരാതനകാലത്തെ അനാവരണം ചെയ്യുന്ന പച്ചനിറത്തിലുള്ള കല്ലുകൾ കണ്ടെത്തിയത്. പിരണീസ് ഗുഹകൾ കേന്ദ്രീകരിച്ച് വ്യാപക തുടർപഠനങ്ങൾക്ക് ഒരുങ്ങുകയാണ് ഗവേഷകർ.
ദുർഘടമായ പാതകൾതാണ്ടി മാത്രം എത്തിച്ചേരാവുന്ന ഗുഹയിൽനിന്നു കണ്ടെത്തിയ പച്ച നിറത്തിലുള്ള അപൂർവ പാറക്കഷണങ്ങൾ, ശിലായുഗത്തിൽനിന്ന് വെങ്കലയുഗത്തിലേക്കുള്ള പരിവർത്തന കാലഘട്ടത്തിൽ നമ്മുടെ പൂർവികർ ലോഹങ്ങൾ കൈകാര്യം ചെയ്തിരുന്നു എന്നതിന്റെ കൃത്യമായ അടയാളങ്ങളാണു നൽകുന്നത്.
‘മാലക്കൈറ്റ്'
കാറ്റലൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ പാലെയോ ഇക്കോളജി ആൻഡ് സോഷ്യൽ ഇവല്യൂഷനിലെ ഗവേഷകരാണു പഠനത്തിനു പിന്നിൽ പ്രവർത്തിക്കുന്നത്. സംഘത്തിന്റെ ഖനനത്തിൽ ഗുഹയ്ക്കുള്ളിൽനിന്ന് പുരാതന അടുപ്പുകൾ, ആഭരണങ്ങൾ, കുട്ടികളുടെ അസ്ഥികൾ എന്നിവ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ഏറ്റവും ശ്രദ്ധേയമായത് പച്ച നിറത്തിലുള്ള ധാതുവാണ്. ഇതു ചെമ്പിന്റെ ഉറവിടമായ "മാലക്കൈറ്റ്' (Malachite) ആണെന്നാണ് ഗവേഷകരുടെ പ്രാഥമിക നിഗമനം. ഈ ധാതുക്കൾ പ്രകൃതിദത്തമായി ഗുഹയിൽ കാണപ്പെടുന്നവയല്ല. അതുകൊണ്ടുതന്നെ, അയ്യായിരത്തിലേറെ വർഷം മുൻപു ജീവിച്ചിരുന്ന മനുഷ്യർ ദൂരദേശങ്ങളിൽനിന്നു ധാതുക്കൾ ശേഖരിച്ചു മലമുകളിലെ ഗുഹയിൽ എത്തിച്ചതാകാമെന്നു ഗവേഷകർ വിശ്വസിക്കുന്നു.
ഗുഹയിൽ കണ്ടെത്തിയ മാലക്കൈറ്റ് കഷണങ്ങളിൽ പലതും തീയിൽ ചുട്ടെടുത്തതാണ്. അതേസമയം, ഗുഹയിലെ മറ്റു വസ്തുക്കളിൽ ചൂടേറ്റ ലക്ഷണങ്ങളൊന്നുമില്ല. ഇതു സൂചിപ്പിക്കുന്നത് അബദ്ധത്തിൽ തീപിടിച്ചതല്ലെന്നും മറിച്ച് ലോഹം വേർതിരിച്ചെടുക്കുന്നതിന്, തീ ഉപയോഗിച്ച് ഇവ സംസ്കരിച്ചതാണെന്നുമാണ്. ബിസി 5,500 മുതൽ 3,000 വരെയുള്ള കാലഘട്ടത്തിൽ മനുഷ്യർ നിരന്തരം ഗുഹ ഉപയോഗിച്ചിരുന്നതായി റേഡിയോ കാർബൺ ഡേറ്റിംഗ് വഴി ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.
ചെമ്പ് വേർതിരിച്ച കാലം
പണ്ടുകാലത്ത് മനുഷ്യർ ഉയർന്ന മലനിരകളിൽ അധികം താമസിച്ചിട്ടില്ലെന്നായിരുന്നു പൊതുവായ ധാരണ. എന്നാൽ പിരണീസിലെ കണ്ടെത്തൽ അത്തരം നിഗമനങ്ങളെ തിരുത്തുന്നു. കേവലം ഒരു താവളം എന്നതിലുപരി, ലോഹങ്ങൾ വേർതിരിച്ചെടുക്കാനും, ചിലപ്പോൾ ആചാരങ്ങൾ നടത്താനുമുള്ള പ്രധാനകേന്ദ്രമായി മലനിരകൾ മാറിയിരുന്നു. കുട്ടികളുടെ അസ്ഥികൾ കണ്ടെത്തിയ സാഹചര്യത്തിൽ, ഇതൊരു ശ്മശാനമായോ അല്ലെങ്കിൽ പ്രത്യേക ചടങ്ങുകൾ നടക്കുന്ന ഇടമായോ ഉപയോഗിച്ചതാകാൻ സാധ്യതയുണ്ടെന്നു ഗവേഷകർ അഭിപ്രായപ്പെടുന്നു.
ചെമ്പ് വേർതിരിക്കാനുള്ള സാങ്കേതികവിദ്യ മനുഷ്യൻ സ്വായത്തമാക്കാൻ തുടങ്ങിയ ആദിമ ഘട്ടത്തിലേക്കാണു ഗുഹ വിരൽ ചൂണ്ടുന്നത്. മെസപ്പൊട്ടേമിയൻ സംസ്കാരം ചെമ്പ് ഉപയോഗിച്ച് തുടങ്ങിയ കാലഘട്ടത്തിൽതന്നെ യൂറോപ്പിലെ നവീന ശിലായുഗ മനുഷ്യരും ഈ രംഗത്ത് മുന്നേറിയിരുന്നു എന്നതിന്റെ തെളിവാണ് പച്ച പാറക്കഷണങ്ങളെന്ന് ഗവേഷകർ പറയുന്നു. നിഗൂഢ ധാതുവിനെക്കുറിച്ചും ആ കാലഘട്ടത്തിലെ മനുഷ്യജീവിതത്തെക്കുറിച്ചും കൂടുതൽ വിവരങ്ങൾ പുറത്തുകൊണ്ടുവരാനുള്ള ശ്രമത്തിലാണു ഗവേഷകസംഘം.
SUNDAY DEEPIKA
തമിഴ്നാടിന്റെ ഭരണസിരാകേന്ദ്രമാണ് പൗരാണികമായ സെന്റ് ജോര്‍ജ് കോട്ട. നിയമസഭാ മന്ദിരവും മുഖ്യമന്ത്രിയുടെ ഓഫീസും പ്രധാന മന്ത്രാലയങ്ങളും ട്രഷറിയും ഉള്‍പ്പെടുന്ന ബഹുനില മന്ദിരം ഇവിടെ സ്ഥിതിചെയ്യുന്നു. വ്യാപാരവും കയറ്റുമതിയും ലക്ഷ്യമാക്കി ബംഗാള്‍ ഉള്‍ക്കടല്‍ തീരത്ത് ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി നിര്‍മിച്ച ആദ്യത്തെ കോട്ടയും സൈനിക താവളവുമാണിത്.
388 വര്‍ഷം പഴക്കമുണ്ട് 20 അടി ഉയരമുള്ള കോട്ടയ്ക്ക്. നിർമാണത്തിനുശേഷം പിൽക്കാലത്ത് സെന്റ്് ജോര്‍ജ് കോട്ട ദക്ഷിണേന്ത്യയിലെ ബ്രിട്ടീഷ് തലസ്ഥാനമായി മാറി. ബ്രിട്ടന്റെ രക്ഷാധികാരിയായ സെന്റ് ജോര്‍ജിനോടുള്ള ആദരവായാണ് കോട്ടയ്ക്ക് ഇങ്ങനെ പേരിട്ടത്.
ലക്ഷ്യം ആധിപത്യം
വ്യാപാരത്തിനെത്തിയ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി 1600കളില്‍തന്നെ ഗുജറാത്തിലെ സൂററ്റുമായി വ്യാപാരം ആരംഭിച്ചിരുന്നു. സുഗന്ധദ്രവ്യ കയറ്റുമതിക്കായി ഒരു തുറമുഖം നിര്‍മിക്കാന്‍ കമ്പനി ആഗ്രഹിച്ചിരുന്നു. മസൂലിപട്ടണമായിരുന്നു ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ദക്ഷിണേന്ത്യയിലെ ആദ്യ വ്യാപാരകേന്ദ്രം. വ്യാപാരം വിസ്തൃതമാക്കി കാലാന്തരത്തില്‍ ഇന്ത്യയില്‍ ആധിപത്യം നേടുക എന്ന ലക്ഷ്യമാണ് കോട്ടനിര്‍മാണത്തിന് നിമിത്തമായത്. 1639ല്‍ ചന്ദ്രഗിരി രാജാവില്‍നിന്ന് ഒരു കോട്ട പണിയാനുള്ള അനുമതി വാങ്ങി.
വിജനമായിക്കിടന്ന ചെന്നിരായര്പട്ടണം അഥവ ചന്നപട്ടണം എന്നറിയപ്പെട്ടിരുന്ന കടലോരം കമ്പനി വിലയ്ക്കുവാങ്ങി തുറമുഖത്തിന്റെയും കോട്ടയുടെയും നിര്‍മാണം തുടങ്ങി. ബ്രിട്ടീഷ് എന്‍ജിനീയര്‍മാര്‍ കൈയൊപ്പു ചാര്‍ത്തിയ കോട്ടയുടെ നിര്‍മാണം 1644 ഏപ്രില്‍ 23ന് പൂര്‍ത്തിയായി. 1746ല്‍ കുറച്ചുകാലം ഫ്രഞ്ചുകാര്‍ കോട്ടയുടെ ആധിപത്യം പിടിച്ചെടുത്തെങ്കിലും വൈകാതെ ബ്രിട്ടീഷുകാര്‍ തിരികെപ്പിടിച്ചു. രണ്ടുതവണ ടിപ്പു സുല്‍ത്താന്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നു. അതോടെ കോട്ടയുടെ ഉയരം കൂട്ടി കൂടുതല്‍ കൊത്തളങ്ങള്‍ പണിതീര്‍ത്തു.
കര്‍ണാടക പ്രദേശങ്ങളില്‍ ഇംഗ്ലീഷ് സ്വാധീനം വര്‍ധിപ്പിക്കാനും ആര്‍ക്കോട്ട്, ശ്രീരംഗപട്ടണം രാജാക്കന്മാരെയും പോണ്ടിച്ചേരി ആസ്ഥാനമായുണ്ടായിരുന്ന ഫ്രഞ്ച് സൈന്യത്തില്‍ നിന്നു സുരക്ഷിതരാകാനും കോട്ടയോടു ചേര്‍ന്ന വാണിജ്യ വ്യാപാര കേന്ദ്രം സഹായിച്ചു. കോട്ടയുടെ നിര്‍മാണത്തോടെ ഇന്ത്യയിലെ വിവിധ പ്രദേശങ്ങളുമായി വ്യാപാരം ബ്രിട്ടീഷുകാര്‍ ശക്തമാക്കി. സെന്റ് ജോര്‍ജ് കോട്ട ദക്ഷിണേന്ത്യയിലെ ബ്രിട്ടീഷ് സൈനിക താവളമായും പ്രവര്‍ത്തിച്ചു. ബ്രിട്ടീഷുകാര്‍ വസിച്ചിരുന്ന കോട്ടയുടെ ഭാഗം വൈറ്റ് ടൗണ്‍ എന്നും തമിഴര്‍ വ്യാപാരം നടത്തിയിരുന്ന ചന്തകള്‍ ബ്ലാക്ക് ടൗണ്‍ എന്നും അറിയപ്പെട്ടിരുന്നു.
കൗതുകമായി മ്യൂസിയം
തമിഴ് രാജഭരണകാലംമുതലുള്ള ചരിത്രസൂക്ഷിപ്പുകളുള്ള മ്യൂസിയം സെന്റ് ജോര്‍ജ് ഫോര്‍ട്ടിന്റെ പെരുമയും പൈതൃകവും വെളിവാക്കുന്നു. ഇന്ത്യന്‍ സൈന്യത്തിന്റെ സംരക്ഷണയില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കീഴിലാണ് മ്യൂസിയം പ്രവര്‍ത്തിക്കുന്നത്. കോണ്‍വാലിസ് പ്രഭുവിന്റെ പ്രതിമയും ഇവിടെ കാണാം. നവീന ഇന്ത്യാചരിത്രത്തിലെ വിവിധ കാലഘട്ടങ്ങളില്‍പ്പെട്ട 3,661 പുരാവസ്തുക്കള്‍ മൂന്നു നിലകളിലെ പത്തു ഗാലറികളായി പ്രദര്‍ശിപ്പിച്ചിരിക്കുന്നു.
വിക്ടോറിയ രാജ്ഞി, ജോര്‍ജ് മൂന്നാമന് രാജാവ്, സര് ആര്‍തര്‍ ഹാവ്ലോക്ക്, റോബര്‍ട്ട് ക്ലൈവ് തുടങ്ങിയവരുടെയും മദ്രാസ് ഗവര്‍ണര്‍മാരുടെയും ഛായാചിത്രങ്ങളും എണ്ണച്ചായചിത്രങ്ങളും കാണാം. പുരാതന ക്ലോക്കുകള്‍, സ്റ്റാമ്പുകള്‍, ഫര്‍ണിച്ചറുകള്‍, ലാമ്പ് ഷേഡുകള്‍, പുരാതന ബ്രിട്ടീഷ് നാണയങ്ങള്‍ എന്നിവയും സൈനിക യൂണിഫോമുകള്‍, ആചാര വസ്ത്രങ്ങള്‍, മെഡലുകള്‍ എന്നിവയും പ്രദര്‍ശിപ്പിച്ചിരിക്കുന്നു.
മ്യൂസിയത്തില്‍ കാണാവുന്ന 12 അടി നീളവും എട്ട് അടി വീതിയുമുള്ള പട്ടുതുണിയില്‍ തീര്‍ത്ത ദേശീയ പതാകയ്ക്ക് വലിയൊരു ചരിത്രം പറയാനുണ്ട്. 1947 ഓഗസ്റ്റ് 15ന് സ്വാതന്ത്രദിനത്തില്‍ രാജ്യത്ത് ആദ്യമായി ഉയര്‍ത്തിയ പതാകകളില്‍ ഒന്നാണിത്. ഗവര്‍ണര്‍ ജനറല്‍ സി. രാജഗോപാലാചാരിയാണ് ചെന്നൈ ഫോര്‍ട്ട് സെന്റ് ജോര്‍ജില്‍ ഈ പതാക ഉയര്‍ത്തിയത്. സ്വാതന്ത്ര്യത്തിനുശേഷം ആദ്യം പറത്തിയ പതാക മ്യൂസിയത്തിന്റെ മൂന്നാം നിലയിലാണ് സൂക്ഷിച്ചിരിക്കുന്നത്. മ്യൂസിയം മന്ദിരം തുടക്കത്തില്‍ മദ്രാസ് ബാങ്കായി പ്രവര്‍ത്തിച്ചിരുന്നു.
പുരാതന ദേവാലയം
പുരാതനമായ സെന്റ് മേരീസ് ആംഗ്ലിക്കന്‍ ദേവാലയം ഇതിനുള്ളിലാണ്. 1678-80 കാലയളവിലായിരുന്നു കിഴക്കിന്റെ വെസ്റ്റ് മിനിസ്റ്റര്‍ ആബി എന്നറിയപ്പെടുന്ന സെന്റ് മേരീസ് പള്ളിയുടെ നിര്‍മാണം. പൂര്‍ണമായും കല്ലിലാണ് ഇതു നിർമിച്ചിരിക്കുന്നത്. ചെലവു വഹിച്ചത് ചെന്നൈയില്‍ വിവിധ തലങ്ങളില്‍ ജോലി ചെയ്തിരുന്ന ബ്രിട്ടീഷുകാരാണ്. മുന്‍ ബ്രിട്ടീഷ് ഗവര്‍ണര്‍ റോബര്‍ട്ട് ക്ലൈവിന്റെ വിവാഹം ആഡംബരമായി നടന്നതും സെന്റ് മേരീസ് പള്ളിയില്‍വച്ചാണ്.
ബ്രിട്ടീഷ് പ്രതാപഭരണ കാലത്തെ ഏറ്റവും പഴക്കം ചെന്ന സെമിത്തേരിയും കല്ശിലകളും ഇവിടെയുണ്ട്. 104 കബറിടങ്ങള്‍ ഇവിടെ കാണാം. ടിപ്പു സുല്‍ത്താന്റെ പീരങ്കികള്‍ മ്യൂസിയത്തിന്റെ കൊത്തളങ്ങളെ അലങ്കരിക്കുന്നു. കോട്ടയിലെ കൊടിമരം രാജ്യത്തെ ഏറ്റവും ഉയരംകൂടിയ ഒന്നാണ്. തേക്കുമരം കൊണ്ട് നിര്‍മിച്ച ഇതിന് 150 അടി ഉയരമുണ്ട്. ബ്രിട്ടീഷ് ഇന്ത്യയിലെ പ്രവിശ്യകളിലൊന്നായ മദ്രാസ് പ്രസിഡന്‍സിയുടെ ആസ്ഥാനമായിരുന്നു ഏറെക്കാലം കോട്ട.
ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലും ഒരു പ്രധാന പങ്ക് കോട്ട വഹിച്ചു. സി. രാജഗോപാലാചാരി, കെ. കാമരാജ്, സുഭാഷ് ചന്ദ്രബോസ് തുടങ്ങിയ നിരവധി സ്വാതന്ത്ര്യ സമര സേനാനികള്‍ വിവിധ ആവശ്യങ്ങള്‍ക്ക് സെന്റ് ജോര്‍ജ് കോട്ടയിലെത്തിയിട്ടുണ്ട്. ഇന്ന് കോട്ട ഉള്‍പ്പെടുന്ന പ്രദേശം ഇന്ത്യയിലെ അഞ്ചാമത്തെ മഹാനഗരമായി മാറിയിരിക്കുന്നു.
SUNDAY DEEPIKA
സാമൂഹ്യമാധ്യമങ്ങളിൽ സജീവമായ, വിവരാവകാശ നിയമം ഉപയോഗിച്ചുള്ള പോരാട്ടങ്ങളിൽ പങ്കാളിത്തമുള്ള, സർവോപരി തൊഴിൽരഹിതരായ ജെൻ സീ യുവാക്കളെ പാറ്റ (വടക്കൻ കേരളത്തിലെ കൂറ തന്നെ) എന്ന് ഈ മാസം 15ന് സുപ്രീകോടതി ചീഫ് ജസ്റ്റീസ് സൂര്യകാന്ത് വിശേഷിപ്പിച്ചതിനുള്ള പ്രതികരണമായി, അമേരിക്കയിൽ പഠിക്കുന്ന ഇന്ത്യൻ യുവാവ് അഭിജീത് ദീപ്കെ, തൊട്ടു പിറ്റേദിവസം, 2026 മേയ് 16ന് "സ്ഥാപിച്ച' കോക്രോച്ച് ജനതാ പാർട്ടിയുടെ ഇൻസ്റ്റ അക്കൗണ്ട് ഫോളോ ചെയ്യുന്നവരുടെ എണ്ണം ഒന്നരക്കോടിയും കടന്ന് കുതിച്ചപ്പോൾ, 38 കൊല്ലം മുമ്പൊരു മേയ് 16ന്, ലോകത്തിനുമുന്നിൽ അവതരിപ്പിക്കപ്പെട്ട മറ്റൊരു കോക്രോച്ചിനെയാണ് കുറച്ചു വിമാനക്കമ്പക്കാരെങ്കിലും ഓർമിച്ചിരിക്കുക.
രഹസ്യാത്മകതയുടെ പരകോടിയിൽ ലോക്ഹീഡ് മാർട്ടിന്റെ ഉടമസ്ഥതയിലുള്ള സ്കങ്ക് വർക്ക്സ്, അമേരിക്കൻ സർക്കാരിന്റെ പ്രതിരോധ ഗവേഷണ ഏജൻസിയുടെ നിർദേശമനുസരിച്ച് 1978 നവംബർ ഒന്നിന് നിർമിച്ചിറക്കിയ ലോക്ഹീഡ് എഫ്-117 നൈറ്റ്ഹ്വാക്ക് ആക്രമണ വിമാനം, അമേരിക്കൻ സേനയുടെ ചരിത്രത്തിൽ ആദ്യത്തെ സ്റ്റെൽത്ത് അറ്റാക്ക് വിമാനമായിരുന്നു. ഈ അമൂല്യപോർവിമാനത്തെപ്പറ്റി ഒരാളും അറിയരുതെന്ന നിർബന്ധം അമേരിക്കയ്ക്കുണ്ടായിരുന്നു.
അതുകൊണ്ടുതന്നെ തുടർന്നുള്ള പത്തുകൊല്ലം, അമേരിക്കൻ സേനയിലുള്ളവർ പോലും യുദ്ധങ്ങളിൽ തങ്ങളെ അനുയാത്ര ചെയ്തിട്ടുള്ള നൈറ്റ്ഹ്വാക്കിനെപ്പറ്റി കേട്ടിട്ടുപോലുമുണ്ടായിരുന്നില്ല. എങ്കിലും, ഇതേപോലെയുള്ള നിഗൂഢ പറക്കൽ വിമാനങ്ങൾ ക്രമേണ റഷ്യയും മറ്റു രാജ്യങ്ങളും വികസിപ്പിച്ചെടുത്തുതുടങ്ങിയതോടെ 1988 മേയ് മാസം 16ന് അമേരിക്ക, എഫ്-117 നൈറ്റ് ഹ്വാക്കിനെ ലോകസമക്ഷം അവതരിപ്പിച്ചു. ഒപ്പം, ഈ വിമാനത്തിന്റെ ഇരട്ടപ്പേരും ലോകം അറിഞ്ഞു- കോക്രോച്ച്.
ഇരുളിന്റെ മറപറ്റി എല്ലാവരുടേയും കണ്ണുവെട്ടിച്ച്, നിശബ്ദമായി പറന്നിറങ്ങുന്നതുകൊണ്ടു മാത്രമല്ല, കറുത്ത പെയിന്റടിച്ച വിമാനത്തിന്റെ മൊത്തം ആകൃതിയും ഈ മറുപേരുവീഴാൻ കാരണമായിട്ടുണ്ടാവാം. 1989ലെ അമേരിക്കയുടെ പാനമ അധിനിവേശം, 1991 ലെ ഗൾഫ് യുദ്ധം, 1999ലെ യുഗോസ്ലാവിയ സംഘർഷം, 2001ലെ ഓപ്പറേഷൻ എൻഡ്യൂറിംഗ് ഫ്രീഡം എന്നിവ തുടങ്ങി 2003ലെ ഇറാക്കി ഫ്രീഡം യുദ്ധം വരെ അമേരിക്കയക്കുവേണ്ടി ശത്രുവിന്റെ കണ്ണുവെട്ടിച്ച് ആക്രമണങ്ങൾ നടത്തിയ പാറ്റകൾ 2008ൽ സർവീസിൽനിന്ന് വിരമിച്ചു.
പറക്കുന്നു എന്ന ആദ്യ കാരണത്താലും, ആകൃതിയുടെ പൊരുത്തംമൂലവും വിമാനങ്ങൾക്ക് ഷഡ്പദങ്ങളുടെ, കീടങ്ങളുടെ പേരിടുന്ന പതിവ് 1978ൽ ആരംഭിച്ചതൊന്നുമല്ല. ബ്രിട്ടനിലെ ദ ഹാവിലാൻഡ് വിമാനക്കമ്പനിക്കാണ് ഇക്കാര്യത്തിൽ ആചാര്യസ്ഥാനം. ലണ്ടനിൽ 1920ൽ സ്ഥാപിതമായ ദ ഹാവിലാൻഡ് എയർക്രാഫ്റ്റ് കമ്പനി, ഇന്നത്തെ ബോയിംഗും എയർബസും ഒക്കെയായിരുന്നു, ഇരുപതുകളിലും മുപ്പതുകളിലുമൊക്കെ.
നിശാശലഭം എന്നു മലയാളത്തിൽ പറയാവുന്ന മോത്ത് പരമ്പരയിൽപ്പെട്ട ഹാവിലാൻഡ് വിമാനങ്ങൾ ലോകമെങ്ങും സേനകളുടേയും സിവിൽ വ്യോമയാന കമ്പനികളുടേയും പ്രിയങ്കരമായ ആകാശയാനങ്ങളായിരുന്നു. 1925ൽ നിർമിച്ച ഡിഎച്ച്60 മോത്തായിരുന്നു ഇതിൽ ആദ്യത്തേത്. പിൻവന്ന വർഷങ്ങളിൽ ജിപ്സി മോത്ത്, ജയന്റ് മോത്ത്, ടൈഗർ മോത്ത്, ഹ്വാക്ക് മോത്ത്, പസ് മോത്ത്, സ്വാളോ മോത്ത്, ഫോക്സ് മോത്ത്, ലെപ്പേഡ് മോത്ത്, ഹോണെറ്റ് മോത്ത്, മോത്ത് മൈനർ എന്നിങ്ങിനെ വൈവിധ്യമാർന്ന നിശാശലഭ വിമാനങ്ങൾ ലോകത്തിന്റെ ആകാശത്ത് പറന്നു -കൂട്ടത്തിൽ ഇന്ത്യയിലും.
ഇന്ത്യൻ വ്യോമയാനരംഗത്തിന്റെ പിതാവെന്ന് നിസംശയം പറയാവുന്ന ജെആർഡി ടാറ്റ 1932ൽ, പിൽക്കാലത്ത് എയർ ഇന്ത്യ എന്ന് അറിയപ്പെട്ട ടാറ്റ ഏവിയേഷൻ സർവീസ് സ്ഥാപിച്ച അതേ കൊല്ലംതന്നെ, കറാച്ചിയിൽനിന്ന് ബോംബേ ജുഹു വിമാനത്താവളത്തിലേക്ക് തപാൽ ഉരുപ്പടികളുമായി ടാറ്റ തന്നെ പറത്തിയത് ദ ഹാവിലാൻഡ് പസ് മോത്ത് വിമാനമായിരുന്നു. വിവിധ നാട്ടുരാജ്യങ്ങളുടെ രാജക്കാൻമാരും രാജകുമാരൻമാരും പിൻവന്ന കൊല്ലങ്ങളിൽ ബ്രിട്ടനിൽനിന്നു വരുത്തിയ ഹാവിലാൻഡ് വിമാനങ്ങളിൽ ഇന്ത്യയുടെ ആകാശത്ത് പറന്നിട്ടുണ്ട്.
തുടക്കത്തിൽ പറഞ്ഞ ലോക്ഹീഡ് എഫ്-117നു പിന്നാലെ വന്ന അനേകം പോർവിമാനങ്ങൾക്ക് പക്ഷികളുടേയും പ്രാണികളുടേയും പേരുനൽകിയിട്ടുണ്ട്- പ്രത്യേകിച്ച് അമേരിക്കയിൽ. എഫ്-15 ഈഗിൾ, ജനറൽ ഡൈനാമിക്സ് ഫൈറ്റിംഗ് ഫാൽക്കൺ, ഹ്വാക്കർ ഹരിക്കേയ്ൻ, ഹാരിയർ ജമ്പ് ജെറ്റ്, കർട്ടിസ് പി-40 വാർ ഹ്വാക്ക്, സെസ്ന എ-37 ഡ്രാഗൺഫ്ളൈ, ഫെയറി ഫ്ളൈകാച്ചർ ആൻഡ് ഫയർ ഫ്ളൈ തുടങ്ങിയവ അവയിൽ ചിലതുമാത്രം.
കോക്രോച്ചിനും ജനതാ പാർട്ടിയുടെ ചുരുക്കമായ സിജെപിക്കുമുള്ള ഒരു വിമാന കണക്ഷനെപ്പറ്റിക്കൂടി
സിജെപി എന്നു പറഞ്ഞാൽ പൈലറ്റുമാർക്ക് ആദ്യം ഓർമവരിക, സൈറ്റേഷൻ ജെറ്റ് പൈലറ്റ്സ് ആയിരിക്കും. സെസ്ന സൈറ്റേഷൻ, ബീച്ച്ക്രാഫ്റ്റ് പ്രീമിയർ ജെറ്റു വിമാനങ്ങൾ പറത്തുന്നവർക്കായുള്ള സുരക്ഷാ അസോസിയേഷനാണ് സിജെപി. വിമാനങ്ങൾ പറത്തുമ്പോഴുണ്ടാകാവുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിന്, പൈലറ്റുമാർക്കായി അതീവ ഗൗരവത്തോടെ നടത്തുന്ന ഏറെ സുരക്ഷാ പാഠ്യപദ്ധതികൾ ഇവർക്കുണ്ട്.
SUNDAY DEEPIKA
ഗുജറാത്തിലെ സാബര്‍കാന്ത ജില്ലയില്‍, ആരവല്ലി മലനിരകളുടെ അടിവാരത്ത് ഹര്നാവ് നദീതീരത്ത് സ്ഥിതിചെയ്യുന്ന "പോളോ ഫോറസ്റ്റ്’ ഒരു അപൂര്‍വ പ്രദേശമാണ്. പ്രകൃതിസ്നേഹികൾക്കും ചരിത്രാന്വേഷികൾക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഇടം. ഇന്ന് വിനോദസഞ്ചാരികളുടെ കേന്ദ്രമായ ഈ വനപ്രദേശത്തിന് അതിപുരാതനമായ ഒരു നഗരത്തിന്റെ കഥയാണ് പറയാനുള്ളത്.
പത്താം നൂറ്റാണ്ടില്‍ പരിഹാര്‍ രാജാക്കന്മാരാണ് ഈ നഗരം സ്ഥാപിച്ചതെന്ന് കരുതപ്പെടുന്നു. പിന്നീട് പതിനഞ്ചാം നൂറ്റാണ്ടില്‍ മാര്‍വാറിലെ റാത്തോഡ് രജപുത്രര്‍ ഈ പ്രദേശം പിടിച്ചടക്കി. "പോളോ’ എന്ന വാക്ക് "പോള്‍’ എന്ന ഗുജറാത്തി വാക്കില്‍ നിന്നാണ് ഉണ്ടായത്. ഇതിനു വാതിൽ എന്നാണ് അർഥം. രാജസ്ഥാനിലേക്കും ഗുജറാത്തിലേക്കുമുള്ള പഴയ വ്യാപാര പാതകളുടെ പ്രവേശന കവാടമായാണ് ഈ പ്രദേശം നിലകൊണ്ടിരുന്നത്. പരിഹാര്‍ രാജാക്കന്മാര്ക്കു ശേഷം വേറെയും പല രാജവംശങ്ങളും പ്രദേശത്തിന്റെ അധികാരം കൈയാളി. പരമാര് രാജവംശവും പിന്നീട് വന്ന രജപുത്ര ഭരണാധികാരികളും ഇവിടെ വലിയ തോതിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി.
ശത്രുക്കളുടെ ആക്രമണങ്ങളില്‍നിന്ന് രക്ഷനേടാനായി പര്‍വതങ്ങളാലും ഇടതൂര്‍ന്ന വനങ്ങളാലും ചുറ്റപ്പെട്ട ഈ പ്രദേശം ഒരു സുരക്ഷിത താവളമായി ഭരണാധികാരികള്‍ ഉപയോഗിച്ചിരുന്നു. എന്നാല്‍ കാലക്രമേണ ഈ നഗരം ഉപേക്ഷിക്കപ്പെടുകയും വനം അതിനെ വിഴുങ്ങുകയും ചെയ്തു. വര്‍ഷങ്ങളോളം പുറംലോകത്തിന് അജ്ഞാതമായിരുന്ന ഈ പ്രദേശം പിന്നീട് പുരാവസ്തു ഗവേഷകരിലൂടെയാണ് വീണ്ടെടുക്കപ്പെട്ടത്.
പോളോ വനത്തിന്റെ പ്രധാന സവിശേഷത, കാടിനുള്ളില്‍ ചിതറിക്കിടക്കുന്ന പുരാതന ജൈന-ഹിന്ദു ക്ഷേത്രാവശിഷ്ടങ്ങളാണ്. ഹിന്ദു- ജൈന വാസ്തുശൈലികളുടെ സമന്വയമാണ് ഇവിടെയുള്ള ക്ഷേത്രങ്ങള്‍. മാര്‍ബിളിലും കല്ലിലും തീര്‍ത്ത അതിമനോഹരമായ കൊത്തുപണികള്‍ മിക്ക ക്ഷേത്രങ്ങളിലും കാണാം. മുസ്ലീം അധിനിവേശകാലത്ത് പല ക്ഷേത്രങ്ങളും ഭാഗികമായി തകര്‍ക്കപ്പെട്ടിട്ടുണ്ട്.
15-ാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട ശരണേശ്വര്‍ ശിവക്ഷേത്രമാണ് വനത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിര്‍മിതികളിലൊന്ന്. കമനീയമായ വാസ്തുഭംഗിയാല് അതിപ്രശസ്തമാണിത്. പുരാതന ജൈന വാസ്തുവിദ്യയുടെ മകുടോദാഹരണമായ ലഖേണ ജൈന ക്ഷേത്രമാണ് മറ്റൊന്ന്. സൂര്യദേവന് സമര്‍പ്പിച്ചിരിക്കുന്ന പഴയ ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങളും ഇവിടെ കാണാനാവും.
വനത്തിനുള്ളില്‍ "അന്ധാരി’ എന്നു വിളിക്കുന്ന ഒരു ഭാഗമുണ്ട്. സൂര്യപ്രകാശം കടക്കാത്ത അത്രയും ഇടതൂര്‍ന്ന മരങ്ങള്‍ ഉള്ളതുകൊണ്ടാണ് ഇതിന് ഈ പേര് ലഭിച്ചത്. പണ്ട് ശത്രുക്കളില്‍നിന്ന് ഒളിച്ചിരിക്കാന്‍ സൈനികര്‍ ഇവിടം ഉപയോഗിച്ചിരുന്നു. പോളോ ഫോറസ്റ്റിനോട് ചേര്‍ന്നുകിടക്കുന്ന വിജയനഗര്‍ എന്ന ചെറിയ പ്രദേശമായിരുന്നു പണ്ട് വനത്തിന്റെ ഭരണകേന്ദ്രം.
ഇന്ന് സാഹസിക സഞ്ചാരികള്‍ക്കും ചരിത്രപ്രേമികള്‍ക്കും ഒരുപോലെ പ്രിയപ്പെട്ട ഇടമാണിവിടം. ട്രക്കിംഗിനും ഫോട്ടോഗ്രഫിക്കും അനുയോജ്യമായ ഈ പ്രദേശം പ്രകൃതിയും ചരിത്രവും ഇഴപിരിഞ്ഞുകിടക്കുന്ന ഭൂമികയാണ്. ഗുജറാത്ത് സര്‍ക്കാര്‍ എല്ലാ വര്‍ഷവും ഇവിടെ "പോളോ ഉത്സവം’ നടത്താറുണ്ട്. വനസംരക്ഷണത്തെക്കുറിച്ചും ചരിത്രസ്മാരകങ്ങളെക്കുറിച്ചും ആളുകളില്‍ അവബോധം വളര്‍ത്താനാണ് ഇതു സംഘടിപ്പിക്കുന്നത്. എന്തായാലും ചരിത്രസ്നേഹികള് ഒരിക്കലെങ്കിലും സന്ദര്‍ശിക്കേണ്ട ഒരിടം തന്നെയാണ് പോളോ ഫോറസ്റ്റ്.
SUNDAY DEEPIKA
2001 ജൂണ്‍ 11. കാഠ്മണ്ഡുവിലെ ബാഗ്മതി നദീതീരത്തെ പശുപതിനാഥ ക്ഷേത്രം.
സമീപത്തായി വിപുലമായ പൂജാകർമങ്ങൾ നടക്കുന്നു. ആൾക്കൂട്ടത്തിനു നടുവിൽ ബീരേന്ദ്ര രാജാവിനെപ്പോലെ വേഷഭൂഷാദികളും ആഭരണങ്ങളും അണിഞ്ഞ് ഒരാൾ നിൽക്കുന്നുണ്ട്. പക്ഷേ രാജാവ് മരിച്ചിട്ട് അന്നേക്കു പതിനൊന്നു ദിവസങ്ങളായി. സ്വാഭാവികമായും സംശയിക്കാം, ആരാണയാൾ?!..
അല്ല, അയാൾ രാജാവല്ല.
ക്ഷേത്രത്തിനടുത്ത് നടന്നുകൊണ്ടിരുന്നത് "കട്ടോ' എന്നു വിളിക്കുന്ന പൂജാകർമങ്ങളാണ്. നേപ്പാളുകാർക്ക് മരിച്ചുപോയ രാജാവിന്റെ ആത്മാവിനെ ശുദ്ധീകരിച്ച് പരലോകത്തേക്ക് അയയ്ക്കുന്ന പൂജ. രാജാവിനെ പ്രതിനിധീകരിക്കുന്ന ബ്രാഹ്മണ പുരോഹിതനാണ് ആടയാഭരണങ്ങൾ അണിഞ്ഞു നിൽക്കുന്നത്.
പൂർണ സസ്യഭുക്കായ അയാളെ മജ്ജയടക്കമുള്ള മാംസാഹാരം കഴിപ്പിക്കും. രാജാവിന്റെ വിവിധ വസ്തുക്കൾ അയാൾക്കു സമ്മാനിക്കും. മാംസം കഴിക്കുന്നതോടെ, മരിച്ചുപോയ രാജാവിന്റെ ദുഷ്കർമങ്ങളെല്ലാം അയാൾ ആഗിരണംചെയ്യുമെന്നാണ് വിശ്വാസം. അതോടെ കളങ്കപ്പെട്ട ബ്രാഹ്മണനെ ആനപ്പുറത്തുകയറ്റി കാഠ്മണ്ഡുവിലെ തെരുവുകളിലൂടെ കൊണ്ടുപോയി രാജ്യംവിടാൻ ആജ്ഞാപിക്കും.
വിദൂരവും അജ്ഞാതവുമായ ഒരിടത്താവും പിന്നെ അയാളുടെ വാസം. ധരിച്ചിരിക്കുന്ന ആഭരണങ്ങളും വേഷഭൂഷാദികളും അയാൾക്കെടുക്കാം. വലിയ അളവിൽ പണവും നൽകും. ഒരേയൊരു പ്രശ്നം- അയാൾ സ്വന്തം ജാതിയിൽനിന്നു പുറത്താക്കപ്പെടും. എന്നാൽ രാജകുടുംബാംഗങ്ങൾക്കാകട്ടെ, ഈ രീതിയിൽ പുറത്താക്കപ്പെടുന്ന ആത്മാവ് ഒരുപദ്രവവും പിന്നീടു ചെയ്യില്ല എന്ന ഉറപ്പാണ് ലഭിക്കുന്നത്.
രാജാവിന്റെ മരണം, മകന്റെയും
നേപ്പാൾ രാജാവ് ബീരേന്ദ്ര ബീർ ബിക്രം ഷാ 2001 ജൂൺ ഒന്നിനാണ് കൊല്ലപ്പെട്ടത്. മരിച്ചതു രാജാവു മാത്രമല്ല, അതൊരു കൂട്ടക്കൊലയായിരുന്നു. പത്നിയും ഇളയ മകനും മകളും അടക്കം ഒന്‍പതുപേരാണ് അന്ന് കൊട്ടാരത്തിൽ ഒരു രാജകീയ അത്താഴവിരുന്നിനിടെയുണ്ടായ വെടിവയ്പ്പിൽ കൊല്ലപ്പെട്ടത്- ഇളയ സഹോദരൻ ജ്ഞാനേന്ദ്ര ഷായും കുടുംബവും ഒഴികെ എല്ലാ രാജകുടുംബാംഗങ്ങളും. കൂട്ടക്കൊലയുടെ പശ്ചാത്തലം അത്യന്തം സംശയാസ്പദമായിരുന്നു.
മകൻ ദീപേന്ദ്രയാണ് കൊലപാതകിയെന്ന് ഔദ്യോഗിക അന്വേഷണങ്ങൾ കണ്ടെത്തി. പക്ഷേ അദ്ദേഹവും വെടിയേറ്റ് അബോധാവസ്ഥയിലായിരുന്നു. കൂട്ടക്കൊലയ്ക്കുശേഷം സ്വയം വെടിവച്ചു മരിക്കാൻ ശ്രമിച്ചുവെന്നാണ് വിശ്വസിക്കപ്പെട്ടിരുന്നത്. മൂന്നു ദിവസങ്ങൾക്കുശേഷം മരിക്കുകയും ചെയ്തു. ബീരേന്ദ്ര രാജാവിന്റെ മരണത്തെ തുടർന്ന് ദീപേന്ദ്രയെ ഭരണാധികാരിയായി പ്രഖ്യാപിച്ചിരുന്നു. ദീപേന്ദ്രയും മരിച്ചതോടെ ബീരേന്ദ്രയുടെ ഇളയ സഹോദരൻ ജ്ഞാനേന്ദ്ര അധികാരമേറ്റു.
വലതുകൈയനായ ദീപേന്ദ്ര എങ്ങനെ തോക്കുപയോഗിച്ച് തലയുടെ ഇടതുഭാഗത്തു വെടിയുതിർത്തു, എന്തുകൊണ്ട് ജ്ഞാനേന്ദ്ര അന്നത്തെ അത്താഴവിരുന്നിൽ പങ്കെടുത്തില്ല, കൂട്ടക്കൊല നടന്ന ത്രിഭുവൻ സദൻ ഇടിച്ചുനിരത്താൻ ദിവസങ്ങൾക്കകം എന്തിന് ജ്ഞാനേന്ദ്ര ഉത്തരവിട്ടു തുടങ്ങിയ ചോദ്യശരങ്ങൾ വൈകാതെ ഉയർന്നിരുന്നു.
എന്തിനായിരുന്നു ഈ അരുംകൊല?
കിംവദന്തികൾ പലതുണ്ടായെങ്കിലും കൂട്ടക്കൊലയുടെ യഥാർഥ ലക്ഷ്യം വ്യക്തമല്ല. വിദേശരാജ്യങ്ങളുടെ ഇടപെടലുകൾ, ദീപേന്ദ്രയുടെ പ്രണയബന്ധത്തോടുള്ള കുടുംബത്തിന്റെ എതിർപ്പ്, അദ്ദേഹത്തിന്റെ മാനസിക പ്രശ്നങ്ങൾ, ജ്ഞാനേന്ദ്രയുടെ താത്പര്യങ്ങൾ തുടങ്ങി നിരവധി കാരണങ്ങൾ പ്രചരിച്ചു. ഒന്നിനും തെളിവുകളില്ലായിരുന്നു.
2008ൽ നേപ്പാളിലെ രാജഭരണം ഔദ്യോഗികമായി അവസാനിച്ചു. പലപ്പോഴായി രാജ്യം പല അസ്ഥിരതകളും പ്രക്ഷോഭങ്ങളും കണ്ടു. 1963ൽ മഹേന്ദ്ര രാജാവ് നിർമിച്ച നാരായണ്‍ഹിതി കൊട്ടാരം ഇന്നു മ്യൂസിയമാണ്. ഷാ രാജവംശത്തിന്റെ ഒൗദ്യോഗിക വസതിയായിരുന്നു ഇത്. രാഷ്ട്രത്തിന്റെ ചരിത്രത്തിലെ നിർണായക സംഭവവികാസങ്ങൾക്കു സാക്ഷ്യം വഹിച്ച സ്ഥലമാണിത്.
"ഞങ്ങൾ ഞങ്ങളുടെ രാജാവിനെ സ്നേഹിക്കുന്നു, രാജാവിനെ തിരികേ കൊണ്ടുവരിക'- ഇന്ന് ഈ മുദ്രാവാക്യം കേൾക്കുന്പോൾ കൗതുകം തോന്നാം. അടുത്തയിടെ രാജകുടുംബത്തിന്റെ അനുയായികൾ രാജവംശം സ്ഥാപിച്ച പൃഥ്വി നാരായണ്‍ ഷായുടെ പ്രതിമയുടെ ചുറ്റുംനിന്നാണ് ഈ മുദ്രാവാക്യം മുഴക്കിയത്. രാജ്യത്തെ രക്ഷിക്കാൻ രാജഭരണം തിരികെ കൊണ്ടുവരണമെന്നാണ് അവരുടെ ആവശ്യം.
കാൽനൂറ്റാണ്ടുമുന്‍പ് ബീരേന്ദ്ര ഷായുടെയും, മകൻ മൂന്നു ദിവസങ്ങൾക്കുശേഷം മകൻ ദീപേന്ദ്രയുടെയും ആത്മാക്കളെ കട്ടോ പൂജ നടത്തി പറഞ്ഞയച്ച രാജ്യം ഇപ്പോഴും രാജാക്കൻമാരെ ഇഷ്ടപ്പെടുന്നുവെന്നു ചുരുക്കം.
SUNDAY DEEPIKA
ചിന്താവിഷയം
നമ്മെ വെറുതെ രസിപ്പിക്കാനായി എഴുതുന്ന സാഹിത്യകാരന്മാരുണ്ട്. എന്നാൽ മറ്റുചിലരാകട്ടെ മനുഷ്യഹൃദയത്തെ സ്പർശിക്കുകയും ജീവിതത്തെക്കുറിച്ച് ആഴമായി ചിന്തിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. അത്തരത്തിലുള്ള പ്രസിദ്ധനായ ഒരു എഴുത്തുകാരനാണ് മിച്ച് ആൽബോം. ജീവിതത്തിന്റെ അർഥം, സ്നേഹം, വേദന, ക്ഷമ, മനുഷ്യബന്ധങ്ങൾ എന്നിങ്ങനെയുള്ള വിഷയങ്ങളെ അത്യന്തം ഹൃദയസ്പർശിയായി അവതരിപ്പിക്കുന്ന സാഹിത്യകാരൻ എന്ന നിലയിൽ അദ്ദേഹം പരക്കേ ആദരിക്കപ്പെടുന്നു.
1958ൽ അമേരിക്കയിൽ ജനിച്ച ആൽബോം നോവലിസ്റ്റ്, സ്പോർട്സ് ജേർണലിസ്റ്റ്, റേഡിയോ അവതാരകൻ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. അദ്ദേഹത്തിന്റെ പുസ്തകങ്ങളുടെ നാലു കോടി കോപ്പികളാണ് ഇതിനകം വിറ്റഴിക്കപ്പെട്ടിട്ടുള്ളത്. ആൽബോം രചിച്ചിട്ടുള്ള വിവിധ നോവലുകളിൽ ഏറെ പ്രസിദ്ധമായ ഒരെണ്ണമാണ് "ഫൈവ് പീപ്പിൾ യു മീറ്റ് ഇൻ ഹെവൻ'.
എഡ്ഡി എന്ന പ്രായംചെന്ന മനുഷ്യനെയാണ് ഈ നോവലിലെ കേന്ദ്രകഥാപാത്രമായി അവതരിപ്പിച്ചിരിക്കുന്നത്. 83 വയസുള്ള അദ്ദേഹം ഒരു അമ്യൂസ്മെന്റ് പാർക്കിൽ മെക്കാനിക്കായി ജോലിചെയ്യുന്നു. കുട്ടികൾ ഉപയോഗിക്കുന്ന റൈഡുകൾ സുരക്ഷിതമാണോ എന്നു നോക്കുകയും തകരാറുകൾ പരിഹരിക്കുകയും ചെയ്യുന്നതാണ് അദ്ദേഹത്തിന്റെ ജോലി. പുറത്തുനിന്നു നോക്കുന്പോൾ വളരെ സാധാരണവും പ്രാധാന്യമില്ലാത്തതുമായ ഒരു ജീവിതമാണ് അദ്ദേഹത്തിന്റേത്.
തന്റെ ജീവിതം ഒരു പരാജയമാണെന്ന ചിന്ത എഡ്ഡിയെ നിരന്തരം അലട്ടിക്കൊണ്ടിരുന്നു. രണ്ടാം ലേകമഹായുദ്ധത്തിൽ പങ്കെടുത്തു തടവുകാരനായി. എങ്കിലും ദൈവാനുഗ്രഹംമൂലം രക്ഷപ്പെട്ടു. വിവാഹിതനായെങ്കിലും കുട്ടികൾ ഉണ്ടായില്ല. ഒരു കാറപകടത്തിൽപ്പെട്ട ഭാര്യ പിന്നീട് ബ്രെയിൻ ട്യൂമർമൂലം മരിച്ചു. അങ്ങനെ ദുരന്തങ്ങൾ നിറഞ്ഞ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ഒടുവിൽ ലോകം ശ്രദ്ധിക്കാത്ത ഒരു ജോലിയിൽ തന്റെ ജീവിതം അവസാനിക്കുകയാണല്ലോ എന്ന് അദ്ദേഹം വിലപിച്ചു.
ഒരുദിവസം ഒരു കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ എഡ്ഡി മരിക്കുന്നു. തുടർന്നുള്ള കഥ അദ്ഭുതകരമായ ഒരു ആത്മീയയാത്രയായി മാറുന്നു. സ്വർഗത്തിൽ എത്തിയ എഡ്ഡി അവിടെ അഞ്ചുപേരെ കണ്ടുമുട്ടുന്നു. തന്റെ ജീവിതവുമായി ഏതെങ്കിലും രീതിയിൽ ബന്ധപ്പെട്ടവരായിരുന്നു അവർ. അവരിൽ ചിലരെ അദ്ദേഹം മറന്നുപോയി എന്നതു വേറേ കാര്യം. എന്നാൽ, അവരുമായുള്ള കണ്ടുമുട്ടൽവഴി എഡ്ഡിക്ക് ഒരു സത്യം വെളിപ്പെടുന്നു- മനുഷ്യജീവിതത്തിൽ യാതൊന്നും വ്യർഥമല്ലെന്നും ഓരോ ജീവിതവും മറ്റുള്ളവരുടെ ജീവിതത്തെ സ്പർശിക്കുന്നു എന്നും.
ഈ ലോകത്തിൽ യാദൃച്ഛികമായി ഒന്നുമില്ല എന്നതും എല്ലാവരും പരസ്പരം ബന്ധിക്കപ്പെട്ടവരാണെന്നതുമാണ് ഈ നോവലിലെ ഏറ്റവും ശക്തമായ സന്ദേശങ്ങളിൽ ഒന്ന്. എത്രയോ സത്യമായ സന്ദേശമാണിത്. പ്രശസ്തിയില്ലാത്തതിനാലോ സന്പത്തില്ലാത്തതിനാലോ വലിയ സ്ഥാനമില്ലാത്തതിനാലോ സ്വന്തം ജീവിതം വിലകുറഞ്ഞതാണെന്നു പലരും കരുതുന്നു. എന്നാൽ ദൈവത്തിന്റെ അളവുകോൽ ഏറെ വ്യത്യസ്തമാണല്ലോ.
""നിങ്ങൾ ഈ ചെറിയ സഹോദരന്മാരിൽ ഒരുത്തനു ചെയ്തതെല്ലാം എനിക്കുതന്നെയാണ് ചെയ്തത്'' (മത്താ 25:40) എന്ന് യേശു പറഞ്ഞിട്ടുണ്ട്. അതായത്, മനുഷ്യന്റെ ചെറിയ സ്നേഹപ്രവൃത്തികൾക്കുപോലും ദൈവത്തിന്റെ മുന്നിൽ നിത്യമായ മൂല്യമുണ്ട് എന്നു സാരം. ഈ സത്യമാണ് ആൽബോം തന്റെ നോവലിലൂടെ അതിമനോഹരമായി ആവിഷ്കരിച്ചിരിക്കുന്നത്. അമ്യൂസ്മെന്റ് പാർക്കിൽ എഡ്ഡി വർഷങ്ങളോളംചെയ്ത ചെറിയ ജോലികൾ അനേകം കുട്ടികളുടെ ജീവൻ രക്ഷിച്ചു എന്ന തിരിച്ചറിവാണ് സ്വർഗത്തിൽ അദ്ദേഹത്തിനു ലഭിച്ചത്. ആളുകൾ പ്രശംസിച്ചില്ലെങ്കിലും തന്റെ വിശ്വസ്തത അനേകരെ അപകടങ്ങളിൽനിന്നു രക്ഷിച്ചിരുന്നു. താൻ പരാജയമാണെന്നു കരുതിയ മനുഷ്യൻ ദൈവത്തിന്റെ കണ്ണുകളിൽ വിലപ്പെട്ടവനായിരുന്നു.
ഇന്നും എത്രയോ ആളുകളാണ് എഡ്ഡിയെപ്പോലെ ജീവിക്കുന്നത്. മക്കൾക്കുവേണ്ടി ജീവിതം ഹോമിക്കുന്ന മാതാപിതാക്കൾ. ആരും ശ്രദ്ധിക്കാതെ വിശ്വസ്തതയോടെ ചെറിയ ജോലികൾ ചെയ്യുന്ന തൊഴിലാളികൾ. വിവിധ സേവനമേഖലകളിൽ പ്രവർത്തിക്കുന്നവർ.
ഇവരിൽ പലർക്കും ജീവിതം വിലയില്ലാത്തതായി തോന്നാറുണ്ട്. എന്നാൽ സ്നേഹത്തോടെ ചെയ്യുന്ന സാധാരണ കാര്യങ്ങളിലാണ് ജീവിതത്തിന്റെ മഹത്വം അടങ്ങിയിരിക്കുന്നത് എന്നതാണു യാഥാർഥ്യം.
റഷ്യൻ സാഹിത്യകാരനായിരുന്ന ടോൾസ്റ്റോയി ഒരിക്കൽ എഴുതി: ""മനുഷ്യന്റെ യഥാർഥ മഹത്വം അവൻ എത്ര ഉയരത്തിൽ എത്തി എന്നതിലല്ല, എത്രമാത്രം സ്നേഹിച്ചു എന്നതിലാണ് അടങ്ങിയിരിക്കുന്നത്.'' നമ്മുടെ ജീവിതം ദൈവത്തിന്റെ സ്നേഹത്തിന്റെ ഉപകരണമാകുന്പോഴാണ് അത് അർഥപൂർണമാകുന്നത്.
നോവലിന്റെ അവസാനം എഡ്ഡി ഒരു മഹത്തായ സത്യം തിരിച്ചറിയുന്നു. തന്റെ ജീവിതം ഒരിക്കലും വ്യർഥമായിരുന്നില്ല എന്ന സത്യം. തന്റെ ത്യാഗങ്ങൾക്കും വേദനകൾക്കും ചെറിയ സ്നേഹപ്രവൃത്തികൾക്കുമെല്ലാം ദൈവത്തിന്റെ പദ്ധതിയിൽ വലിയ അർഥമുണ്ടായിരുന്നു എന്ന യാഥാർഥ്യം. നാമെല്ലാവരും എപ്പോഴും ഓർമിക്കേണ്ട സന്ദേശമാണിത്. ധാരാളമാളുകൾ ഏകാന്തതയിലും നിരാശയിലും തങ്ങൾ വിലകുറഞ്ഞ മനുഷ്യരാണെന്ന തെറ്റായ ചിന്തയിലും മുന്നോട്ടുപോകുന്നു.
എന്നാൽ ദൈവവചനം പഠിപ്പിക്കുന്നത് അങ്ങനെയല്ല. ഏശയ്യാ പ്രവാചകനിലൂടെ ദൈവം പറയുന്നു: ""നീ എനിക്കു വിലപ്പെട്ടവനും ബഹുമാന്യനും പ്രിയങ്കരനുമാണ്'' (ഏശ 43:4). ഏശയ്യാ പ്രവാചകൻവഴിതന്നെ ദൈവം ചോദിക്കുന്നു: ""മുലകുടിക്കുന്ന കുഞ്ഞിനെ അമ്മയ്ക്ക് മറക്കാനാവുമോ? പുത്രനോടു പെറ്റമ്മ കരുണകാണിക്കാതിരിക്കുമോ? അവൾ മറന്നാലും ഞാൻ നിന്നെ മറക്കുകയില്ല'' (49:15-16).
നാം വിലകുറഞ്ഞവരാണെങ്കിൽ നീ എനിക്കു വിലപ്പെട്ടവനാണെന്നു ദൈവം അരുൾച്ചെയ്യുമോ? നാം അവിടത്തേക്കും പ്രിയങ്കരരായിരിക്കുന്നതുകൊണ്ടല്ലേ അവിടന്ന് നമ്മെ ഒരിക്കലും മറക്കാതിരിക്കുന്നത്? അതെ, നാം സ്നേഹത്തോടെ ചെയ്യുന്ന എല്ലാ നല്ല കാര്യങ്ങളും അവിടന്ന് സന്തോഷപൂർവം ശ്രദ്ധിക്കുന്നുണ്ട്. അതോടൊപ്പം നാം ഓർമിക്കേണ്ട മറ്റൊരു കാര്യമുണ്ട്.
അവിടത്തെ സാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ട നമ്മെ മറ്റാർക്കും നിറവേറ്റാനാവാത്ത ഒരു സ്നേഹദൗത്യം ഏൽപ്പിച്ചിട്ടുണ്ട് എന്ന കാര്യം. ഇക്കാര്യം ഓർമിച്ച് നാം സ്നേഹത്തോടെ ചെയ്യുന്ന ചെറിയ പ്രവൃത്തികൾപോലും നിത്യതയിൽ പ്രതിധ്വനിക്കുമെന്നത് എപ്പോഴും നമ്മുടെ ഓർമയിൽ ഉണ്ടായിരിക്കട്ടെ.
SUNDAY DEEPIKA
സിനിമാക്കമ്പം മൂത്ത് ജോലി രാജിവച്ച് ചെന്നൈയിൽനിന്ന് വീട്ടിലെത്തിയ മകനോട് അപ്പൻ പറഞ്ഞു: "അഭിനയത്തോടുള്ള നിന്റെ അഭിവാഞ്ഛ എനിക്ക് മനസിലാവുന്നുണ്ട്. ഒരുവർഷം സമയം ഞാൻ നിനക്കു തരും. അതിനുള്ളിൽ നീയതു തെളിയിക്കണം. അല്ലേൽ തിരിച്ച് ജോലിയിൽ ജോയിൻ ചെയ്യണം.' അവനത് അക്ഷരംപ്രതി അനുസരിച്ചു. എബിസിഡി എന്ന സിനിമയിൽ മികവുതെളിയിച്ചു.
തുടർന്ന് ഇറങ്ങിയ എന്ന് നിന്റെ മൊയ്തീനിലൂടെ കേരളക്കര അവനെ ഏറ്റെടുത്തു- മലയാളിയുടെ സ്വന്തം ടൊവിനോ തോമസായി. കാലം കടന്നുപോയി. പിന്നെ "അന്വേഷിപ്പിൻ കണ്ടെത്തും' എന്ന സിനിമയിൽ അവർ അപ്പനും മകനുമായി അഭിനയിച്ചു! ഇപ്പോഴിതാ "അതിരടി 'യിൽ ടൊവിനോയുടെ ബാല്യകാലം അവതരിപ്പിച്ചിരിക്കുന്നതാകട്ടെ മകൻ തഹാനും.
കല്ലേറ്റുംകരയിൽനിന്ന് ഇരിങ്ങാലക്കുടയിലേക്ക്
കലേറ്റുംകര ഇളങ്കുന്നപ്പുഴ ഇല്ലിക്കൽ തോമസിന്റെയും മറിയത്തിന്റെയും ആറാമത്തെ മകനായ തോമസ് അഭിഭാഷകവൃത്തി ആരംഭിച്ചതോടെയാണ് ഇരിങ്ങാലക്കുടയിലേക്ക് കൂടുമാറിയത് . 1983ല്‍ ചിറ്റിലപ്പള്ളി തൊമ്മാന സെബാസ്റ്റ്യന്റെ മകൾ ഷീലയെ വിവാഹം ചെയ്തതോടെ ഇരിങ്ങാലക്കുടിയിൽ സ്ഥലം വാങ്ങി വീട് വച്ചു. വർഷം 43 പിന്നിട്ടിട്ടും തോമസ് വക്കീലും പ്രിയതമയും മക്കളായ ടിംഗ്സ്റ്റണും ടൊവിനോയും കുടുംബസമേതം ഈ വീട്ടിൽ തന്നെയാണ് ഇപ്പോഴും താമസം.
മൂത്തമകൾ ധന്യയെ മൂക്കന്നൂർ മൂലൻ സെബാസ്റ്റ്യന്റെ മകൻ അഡ്വ. ലിയോ വിവാഹം ചെയ്തു. പണവും സെലിബ്രിറ്റി സ്റ്റാറ്റസും എല്ലാം കൈവന്നിട്ടും ഇപ്പോഴും ഈ കുടുംബം ഒരുമിച്ചു തന്നെ. ഒരിക്കൽ ഒരഭി മുഖത്തിൽ ടൊവിനോ പറഞ്ഞത് "ഇപ്പോഴും ഞങ്ങളുടെ ഗൃഹനാഥൻ അപ്പൻ തന്നെയാണ്. അപ്പന്റെ മക്കളായിത്തന്നെ നിൽക്കാനാണ് എനിക്കും ചേട്ടനും ഇഷ്ടം' എന്നായിരുന്നു.
നിഷ്ഠയും സ്വാതന്ത്ര്യവും
അല്പം കാർക്കശ്യത്തോടെയും നിഷ്ഠയോടെയുമാണ് വക്കീലും ഭാര്യയും മക്കളെ വളർത്തിയിരുന്നത്. എങ്കിലും ദിവസവും രാത്രി ഒരു മണിക്കൂറെങ്കിലും മക്കളോടൊപ്പം ചെലവിടാൻ ഇവർ സമയം കണ്ടെത്തിയിരുന്നു. പത്താംതരംവരെ ആൺമക്കൾ ഇരിങ്ങാലക്കുട ഡോൺബോസ്കോയിലും മകൾ ലിറ്റിൽ ഫ്ലവർ കോൺവന്റ് സ്കൂളിലുമായിരുന്നു പഠനം. മകൾ ബിരുദവും ബിഎഡും കഴിഞ്ഞ് അധ്യാപികയായി ജോലി ചെയ്യുന്നതിനിടെയായിരുന്നു വിവാഹം. ആൺമക്കൾ രണ്ടുപേരും എൻജിനീയർമാരായി.
സിനിമാ ഭ്രമം
ഇരിങ്ങാലക്കുട ഡോൺ ബോസ്കോയിലെ സ്കൂൾ കാലം മുതൽതന്നെ ടൊവിനോയ്ക്ക് സിനിമാമോഹം ഉണ്ടെങ്കിലും സെന്റ് മേരീസിലെ പ്ലസ്ടുക്കാലത്താണ് സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശം അങ്കുരിച്ചത്. പക്ഷേ, എൻജിനീയറിംഗ് കഴിഞ്ഞപ്പോഴാണ് വീട്ടിൽ വിവരംപറഞ്ഞത്. സിനിമയെന്ന വലിയ ലോകത്ത് തന്റെ മകൻവിജയിക്കുമോയെന്നായിരുന്നു വക്കീലിന്റെ ആശങ്ക.
അതുകൊണ്ടുതന്നെ ആദ്യമെല്ലാം നിരുത്സാഹപ്പെടുത്തി. ഒരിക്കൽ വക്കീൽ പറഞ്ഞു: "എനിക്ക് കലയോടോ അഭിനയത്തോടോ ഇഷ്ടമില്ലാഞ്ഞിട്ടല്ല. അവന്റെ ഇഷ്ടത്തിനു ഫ്രീയായിവിട്ടാൽ അവനൊരു സ്പോർട്സ്മാൻ സ്പിരിറ്റ് ഉണ്ടായില്ലെങ്കിലോ. അവൻ തോറ്റുപോകരുതെന്ന ആഗ്രഹം കൊണ്ടാ, ശരിക്കും പേടിച്ചിട്ടാ. അപ്പോഴെല്ലാം അവനെ സപ്പോർട്ട് ചെയ്യാൻ അവന്റെ ചേട്ടനോട് പറയുമായിരുന്നു. പലപ്പോഴും പൈസയും ചേട്ടന്റെ കൈയിൽ നൽകുമായിരുന്നു.'
പക്ഷേ എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച് സിനിമയിൽ അവൻ തന്റേതായ ഇടം കണ്ടെത്തി. പതുക്കെ പതുക്കെ നായക പദവിയിലെത്തി. 2024ൽ പുറത്തിറങ്ങിയ "അന്വേഷിപ്പിൻ കണ്ടെത്തും' എന്ന ടൊവിനോ നായകനായ സിനിമയുടെ കാസ്റ്റിംഗ് സമയത്ത് ഡയറക്ടർ ഡാർവിൻ കുര്യാക്കോസ് വക്കീലിനോട് പറഞ്ഞു: നായകന്റെ അപ്പനായി വേറെ ആരെയും നോക്കുന്നില്ല, അപ്പച്ചൻതന്നെ അഭിനയിക്കണം. അങ്ങനെയാണ് അത് സംഭവിച്ചത്.
ബെറ്റർ ഹാഫ്
സ്നേഹ വാത്സല്യങ്ങളുടെ നിറനിലാവാണ് ഷീല എന്ന അമ്മ. ലോകത്തിന്റെ ഏതു കോണിലായാലും ഷൂട്ടിംഗ് കഴിഞ്ഞ് ടൊവിനോ ഓടിയെത്തുന്നത് ഭാര്യയെയും മക്കളെയും കാണാൻ മാത്രമല്ല, അമ്മയുടെ കൈപ്പുണ്യം നുകരാൻകൂടിയാണ്. മറ്റു മക്കളും അങ്ങനെതന്നെ.
തോമസ് വക്കീൽ പറഞ്ഞു: " 43 വർഷമായി ഞങ്ങടെ കല്യാണം കഴിഞ്ഞിട്ട് . ഒരു ദിവസം പോലും പിണങ്ങി നിൽക്കേണ്ടിവന്നിട്ടില്ല. പിണക്കങ്ങൾ മിനിറ്റുകൾ കൊണ്ട് മായും. അത് എന്റെയല്ല അവളുടെ കഴിവാണ്. സഹിഷ്ണുതയുടെയും സ്നേഹത്തിന്റെയും ആൾരൂപമാണ് അവൾ. അതുകൊണ്ടുതന്നെ മക്കൾക്കും മരുമക്കൾക്കും പേരക്കുട്ടികൾക്കും അവൾ ജീവനാണ്. സ്നേഹപ്രകടനങ്ങൾ എല്ലാം അവളോടാണ്. അവൾ തിരിച്ചും. ബിരുദധാരിയാണ് അവൾ. പക്ഷേ, ജോലിയെക്കാൾ മഹത്തരമാണ് ഹോം മേക്കിംഗ്. അതൊരു ചില്ലറ ജോലിയോ ഉത്തരവാദിത്വമോ അല്ല എന്നാണ് എന്റെ വിശ്വാസം. അമ്മയാണല്ലോ വീടിന്റെ വിളക്ക്.
അതുകൊണ്ടുതന്നെ ഞാൻ വാങ്ങുന്ന സ്ഥലങ്ങളെല്ലാം പകുതി അവളുടെ പേരിലാണ്. ഇപ്പോഴും ഞാൻ തോട്ടങ്ങളിൽ പോയി ജാതിക്കയും പത്രിയും പറിക്കും. 700 ഓളം നേന്ത്രവാഴയുള്ള തോട്ടമുണ്ട്. ഡ്രിപ് ഇറിഗേഷൻ സിസ്റ്റം ചെയ്തിട്ടുണ്ടെങ്കിലും പരമാവധി ദിനങ്ങളിൽ ഞാൻ രണ്ടുനേരം പോയി നനയ്ക്കും. ദിനചര്യ ക്രമീകരിക്കുന്നതിൽ അവളുടെ പങ്ക് വളരെ വലുതാണ്. അല്ലെങ്കിൽ പ്രാക്ടീസിനിടയിലും എന്നെക്കൊണ്ട് ഒറ്റയ്ക്ക് ഇതെല്ലാം മാനേജ് ചെയ്യുക സാധ്യമല്ല.'
ഒരുമ, ഒറ്റക്കെട്ട്
കോവിഡ്കാലത്താണ് ഇരിങ്ങാലക്കുട പട്ടണത്തിലെ തിരക്കിൽനിന്നൊഴിഞ്ഞ് ചെടികളും പക്ഷിമൃഗാദികളുമൊക്കെയുള്ള പ്രകൃതിയോടിണങ്ങിയ കുറച്ചുകൂടി വലിയൊരു വീടു വച്ചാലോയെന്ന് ടൊവി അപ്പനോടു ചോദിക്കുന്നത്. ചേട്ടനും അനുജനും ഒറ്റ കോമ്പൗണ്ടിൽ വീടുകൾ. ജിം, നീന്തൽക്കുളം, ഗാർഡൻ, ഹോം തിയറ്റർ തുടങ്ങിയവയെല്ലാം കോമൺ. കല്ലേറ്റുംകരയിലെ തറവാട്ടുപറമ്പിൽ വീടുപണി ദ്രുതഗതിയിൽ പുരോഗമിക്കുന്നു. രണ്ടു വീടുകളുടെയും ഒന്നാംനില പൂർത്തിയായിക്കഴിഞ്ഞു. രണ്ടു വീടുകളും തമ്മിലുള്ള അകലം വെറും 20 അടി മാത്രം. ഇടയിൽ മതിലുകളും ഇല്ല. അപ്പനും അമ്മയ്ക്കും രണ്ടിടത്തും ഒരേപോലെ താമസിക്കാൻ സൗകര്യമൊരുക്കുന്നു.
വിശേഷങ്ങൾ, വിനോദം
വിവാഹ വാർഷികങ്ങൾ, ജന്മദിനങ്ങൾ എന്നിവയ്ക്കെല്ലാം ഇവർ ഒത്തുകൂടുമെങ്കിലും ക്രിസ്മസ്, ഈസ്റ്റർ, ഓണം, ഇരിങ്ങാലക്കുട പിണ്ടിപ്പെരുന്നാൾ എന്നിവയ്ക്ക് ഇവരെല്ലാം വീട്ടിൽ ഉണ്ടാകും. ഷൂട്ടിംഗ് തിരക്കുമൂലം ടൊവിനോയ്ക്ക് എത്താൻ സാധിച്ചില്ലെങ്കിൽ മകളുടെ കുടുംബം ഉൾപ്പെടെ എല്ലാവരും ഭക്ഷണവും പായ്ക്കുചെയ്ത് ടൊവി കേരളത്തിലെവിടെയാണെങ്കിലും അവിടെ എത്തും.
കഴിഞ്ഞ നാലു വർഷമായി സ്കൂൾ അവധിക്കാലത്ത് 10 -15 ദിവസം നീളുന്ന വിദേശ വിനോദയാത്രയും ഇവർ ഒരുമിച്ച് നടത്തുന്നു. ഇത്തവണ ടൊവിനോയൊഴികെ ബാക്കിയെല്ലാവരും ഓസ്ട്രിയയിലെ വിയന്നയിലേക്ക് പോയിരിക്കുകയാണ്. ഹംഗറി, ചെക്ക് റിപ്പബ്ലിക് തുടങ്ങിയവയാണ് ഇത്തവണത്തെ ഡെസ്റ്റിനേഷനുകൾ. സ്പെയിനിലെ ഷൂട്ടിംഗ് കഴിഞ്ഞ് ടൊവിനോ വിയന്നയിൽ ഇവരോടൊപ്പം ചേരും. കഴിഞ്ഞതവണ ജോർജിയ, കസാക്കിസ്ഥാൻ, അൾജീരിയ എന്നിവിടങ്ങളിലായിരുന്നു വിനോദയാത്ര. മുൻപ് ഫിൻലൻഡ്, സ്വീഡൻ എന്നിവിടങ്ങളിലും.
മക്കൾ മൂവരും ഇതേ സ്നേഹത്തിലും സന്തോഷത്തിലും സൗഹാർദത്തിലും എക്കാലവും കഴിയണമെന്നാണ് ഈ മാതാപിതാക്കളുടെ ആഗ്രഹവും പ്രാർഥനയും. മക്കൾക്കാകട്ടെ അപ്പന്റെയും അമ്മയുടെയും സ്നേഹത്തണലിൽ കഴിയാനും.